ഭാരതത്തെ ആക്രമിച്ചു കീഴടക്കാന്‍ വന്ന വൈദേശിക ശക്തികള്‍ക്ക് ചെറിയകാലം രാജ്യത്ത് ആധിപത്യം പുലര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്. പക്ഷേ രാഷ്ട്രശരീരത്തെയോ അതിന്റെ ആത്മാവിനെയോ പൂര്‍ണമായും തകര്‍ക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. എന്നാല്‍ വിദേശികള്‍ക്ക് വിടുപണിയും പാദസേവയും ചെയ്ത ചിലരൊക്കെ ഭാരതീയ സംസ്‌കാരത്തെയും സനാതനധര്‍മ്മത്തെയും ഉപേക്ഷിച്ച് വൈദേശിക ആശയങ്ങളെ പുല്‍കിയിട്ടുണ്ട്. അങ്ങനെയുള്ളവര്‍ തങ്ങള്‍ സ്വീകരിച്ച വൈദേശിക ആശയങ്ങളെ മഹത്തരമെന്ന് ഉദ്‌ഘോഷിക്കുകയും, തങ്ങളുടെ ആ തെറ്റിദ്ധാരണ മറ്റുള്ളവരിലേക്കും അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ആധുനിക ഭാരതത്തിന്റെ തുടക്കം മുതല്‍ അത്തരത്തിലുള്ള ധാരാളം വിധ്വംസക ശക്തികള്‍ സജീവമായിരുന്നു. അതിന്റെ ഏറ്റവും പുതിയ പതിപ്പാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ.
പോപ്പുലര്‍ ഫ്രണ്ട് രൂപീകരിക്കപ്പെടുമ്പോള്‍ കേന്ദ്രത്തില്‍ നിലവിലിരുന്ന മന്‍മോഹന്‍ സിംഗ് സര്‍ക്കാരിന്റെ പിടിപ്പുകേടിന്റെ ഉത്തമ ഉദാഹരണമാണ് ആ സംഘടനയ്ക്ക് ഉണ്ടായ വളര്‍ച്ച എന്ന് നിസ്സംശയം പറയാം. എന്നാല്‍ 2014 മുതല്‍ കാര്യങ്ങള്‍ മാറിമറിഞ്ഞു. കേന്ദ്രത്തില്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ കരുത്തും നിശ്ചയദാര്‍ഢ്യവുമുള്ള സര്‍ക്കാര്‍ അധികാരമേറ്റതോടു കൂടി പോപ്പുലര്‍ ഫ്രണ്ടിന്റെ മാത്രമല്ല രാജ്യത്തിനുള്ളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന എല്ലാവിധ തീവ്രവാദികളുടെയും കുതിപ്പവസാനിച്ചു. പോപ്പുലര്‍ ഫ്രണ്ട് നിരോധിക്കപ്പെട്ടു.
എന്നാല്‍ ഇസ്ലാമിക് ബ്രദര്‍ഹുഡ് പോലെയുള്ള വൈദേശിക അപരിഷ്‌കൃത ആശയങ്ങളില്‍ നിന്ന് ആവേശം ഉള്‍ക്കൊണ്ടുകൊണ്ട് പ്രവര്‍ത്തിച്ചു പോന്നിരുന്ന ഇത്തരം സംഘടനകളെ നിരോധനം പ്രത്യക്ഷത്തില്‍ മാത്രമേ ബാധിക്കുകയുള്ളൂ. നിരോധനംമൂലം ഇവയുടെ ബാഹ്യമായ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാന്‍ സാധിക്കുന്നുണ്ടെന്നത് സത്യമാണ്. പോപ്പുലര്‍ ഫ്രണ്ടായാലും സിമിയായാലും അവരുടെ സംഘടനാ രൂപത്തിനുമപ്പുറം അതൊരു മന:സ്ഥിതിയാണ്. പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനത്തിനു ശേഷമുള്ള അവരുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള പ്രവര്‍ത്തനങ്ങള്‍, തീവ്രവാദ സംഘടനകളുടെ സ്വഭാവത്തെ വെളിപ്പെടുത്തുന്നു.
കാസര്‍കോട് ജില്ലയിലെ മധൂര്‍ പഞ്ചായത്തില്‍ സര്‍ക്കാരിന്റെ ശുചിത്വമിഷന്റെ പരിപാടിയായ ഹരിതചട്ട ബോധവല്‍ക്കരണ പരിപാടി മതത്തിന്റെയും പ്രാര്‍ത്ഥനയുടെയും പേര് പറഞ്ഞ് എസ്ഡിപിഐക്കാര്‍ തടഞ്ഞ സംഭവം ഈ മന:സ്ഥിതിയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. വെള്ളിയാഴ്ച പ്രാര്‍ത്ഥനയുണ്ടെന്നും, നിസ്‌കാര സമയത്ത് ഒരു ബോധവല്‍ക്കരണവും അനുവദിക്കില്ലെന്നും പറഞ്ഞാണ് ഒരു കൂട്ടം ആളുകള്‍ സംഘടിച്ച് കുടുംബശ്രീ പ്രവര്‍ത്തകര്‍ നടത്താന്‍ ഉദ്ദേശിച്ചിരുന്ന ഫ്‌ളാഷ് മോബ് തടസ്സപ്പെടുത്തിയത്. ഒരു വിഭാഗത്തിന്റെ മതപരമായ ഒരു ചടങ്ങ് അവരുടെ ആരാധനാലയത്തിനുള്ളില്‍ നടക്കുമ്പോള്‍ പുറത്ത് സര്‍ക്കാര്‍ പരിപാടി പോലും അനുവദിക്കില്ലെന്ന നിലപാടിന്റെ പേര് ഫാസിസമെന്നാണെന്ന് കേരളം ചര്‍ച്ച ചെയ്തു പോലുമില്ല. ഇന്ന് അവര്‍ തടഞ്ഞത് സര്‍ക്കാരിന്റെ പരിപാടിയാണെങ്കില്‍ നാളെ ഇതുപോലെ തങ്ങളുടെ മതപരമായ പരിപാടികള്‍ നടക്കുന്ന സമയത്ത് മറ്റു മതങ്ങളുടെ പരിപാടികളും അനുഷ്ഠാനങ്ങളും നടത്താന്‍ അനുവദിക്കാത്ത സാഹചര്യമുണ്ടാകും. നിരോധനത്തിന് ശേഷവും പോപ്പുലര്‍ ഫ്രണ്ട് തുടരുന്ന ഫാസിസ്റ്റ് നിലപാടുകള്‍ പുറംലോകം തിരിച്ചറിഞ്ഞ കാലത്താണ് ഈ ഇസ്ലാമിക തീവ്രവാദ സംഘടനയുടെ രാജ്യദ്രോഹ പ്രവര്‍ത്തനം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെട്ടത്. ഈ സംഘടനയുടെ നേതാക്കള്‍ക്കെതിരെയുള്ള കേസ് പരിഗണിക്കുന്ന ദല്‍ഹിയിലെ പട്യാലഹൗസ് കോടതിയില്‍ എന്‍ഐഎ ഹാജരാക്കിയ റിപ്പോര്‍ട്ടിലാണ് പോപ്പുലര്‍ ഫ്രണ്ട് നമ്മുടെ രാജ്യത്തിന് എത്രത്തോളം വലിയ ഭീഷണിയാണെന്നുള്ളതിന്റെ തെളിവുകള്‍ ഹാജരാക്കപ്പെട്ടത്.
ഭാരതവും പാകിസ്ഥാനുമായി യുദ്ധമുണ്ടായാല്‍ ഭാരത സൈന്യത്തിന്റെ ശ്രദ്ധ ഉത്തര ഭാരതത്തിലായിരിക്കുമെന്നും ആ തക്കം നോക്കി ആക്രമണത്തിലൂടെ ദക്ഷിണേന്ത്യ പിടിച്ചെടുക്കാന്‍ ഈ സംഘടന പദ്ധതിയിട്ടിരുന്നതായുമാണ് എന്‍ഐഎ കണ്ടെത്തിയിരിക്കുന്നത്. ഇങ്ങനെ ഒരു ആക്രമണം ഉണ്ടായാല്‍ അതില്‍ പങ്കെടുക്കുന്നതിനു വേണ്ടിയുള്ള സ്റ്റഡിക്ലാസുകള്‍ പോലും മുസ്ലിം യുവാക്കള്‍ക്കായി ഈ സംഘടന നടത്തിയിരുന്നതായി മൊഴികള്‍ ഉണ്ടെന്ന് കോടതിയില്‍ എന്‍ഐഎ ധരിപ്പിച്ചു. രാജ്യത്തിനുള്ളില്‍ ആഭ്യന്തരയുദ്ധം നടത്തുന്നതിനായി ഈ സംഘടന ശത്രുരാജ്യങ്ങളില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങി അതിലെ അംഗങ്ങള്‍ക്ക് പരിശീലനം നല്‍കുകയും ചെയ്തു.
ന്യൂനപക്ഷ സംരക്ഷണം, മനുഷ്യാവകാശ പ്രവര്‍ത്തനം, ദളിത് ഐക്യം തുടങ്ങിയ മുഖംമൂടികള്‍ ധരിച്ച് സാധാരണ മതവിശ്വാസികളെ സ്വാധീനിച്ച്, പൊതുജനങ്ങളെ കബളിപ്പിച്ച് രാജ്യത്തെ ഇസ്ലാമികവല്‍ക്കരിക്കാനുള്ള ശ്രമമാണ് പോപ്പുലര്‍ ഫ്രണ്ട് നടത്തിയത്.
മുസ്ലിങ്ങളല്ലാത്ത എല്ലാ അന്യമതസ്ഥര്‍ക്കെതിരെയും വിദ്വേഷം വളര്‍ത്തുന്ന പ്രചാരണം സംഘടിപ്പിക്കുകയും അതില്‍ വീണുപോകുന്ന യുവാക്കളെ മസ്തിഷ്‌കപ്രക്ഷാളനം നടത്തി ലക്ഷണമൊത്ത മുസ്ലിം തീവ്രവാദികളാക്കി മാറ്റി ആഗോള ഭീകര സംഘടനയായ ഐഎസ്‌ഐയില്‍ ചേരുന്നതിന് സിറിയയിലേക്ക് പോകാന്‍ പ്രേരിപ്പിക്കുകയും ചെയ്തതായി തെളിയിക്കുന്ന വിവരങ്ങളാണ് പട്യാലഹൗസ് കോടതിയില്‍ ദേശീയ അന്വേഷണ ഏജന്‍സി ഹാജരാക്കിയത്.
മുഗളന്മാരുടെ ഭരണകാലത്ത് ഭാരതം ഇസ്ലാമികരാജ്യമായിരുന്നുവെന്നും അവരുടെ പതനത്തിനുശേഷം മുസ്ലീങ്ങളുടെ അവസ്ഥ പരിതാപകരമായിരിക്കുന്നുവെന്നും പ്രചരിപ്പിച്ച് ഹിന്ദുക്കളുടെയും മുസ്ലിങ്ങളുടെയും ഇടയില്‍ ഭിന്നത സൃഷ്ടിക്കാനും പോപ്പുലര്‍ ഫ്രണ്ട് ശ്രമിച്ചു.
സംഘപരിവാര്‍ നേതാക്കളുടെ ഹിറ്റ്‌ലിസ്റ്റ് തയ്യാറാക്കി അവരെ കൊലപ്പെടുത്താന്‍ ഈ സംഘടന കില്ലിംഗ് സ്‌ക്വാഡുകള്‍ക്ക് രൂപം നല്‍കിയിരുന്നതായും റിപ്പോര്‍ട്ടിലുണ്ട്. 2022 സപ്തംബറില്‍ യുഎപിഎ പ്രകാരമാണ് പോപ്പുലര്‍ ഫ്രണ്ടിനെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്. തീവ്രവാദ സംഘടനയുടെ നിരോധനത്തെ തുടര്‍ന്ന് അറസ്റ്റിലായ 20 തീവ്രവാദി നേതാക്കള്‍ക്കെതിരെയുള്ള കേസിലാണ് ഈ നിര്‍ണായക വിവരങ്ങള്‍ എന്‍ഐഎ കോടതിക്ക് കൈമാറിയത്. 2025 ജൂണില്‍ കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കേരളത്തിലെ നൂറുകണക്കിന് ആളുകള്‍ ഈ തീവ്രവാദ സംഘടനയുടെ ഹിറ്റ്‌ലിസ്റ്റില്‍ ഉള്ളതായി പറയുന്നു. റിപ്പോര്‍ട്ടേഴ്‌സ് വിംഗ്, ഫിസിക്കല്‍ ആന്‍ഡ് ആംസ് ട്രെയിനിങ് വിംഗ്, സര്‍വീസ് ആന്‍ഡ് ഹിറ്റ് വിങ് എന്നിങ്ങിനെ പോപ്പുലര്‍ ഫ്രണ്ടിനു മൂന്നു വിഭാഗങ്ങള്‍ ഉണ്ടെന്നാണ് കൊച്ചിയിലെ പ്രത്യേക കോടതിയില്‍ പ്രോസിക്യൂട്ടര്‍ പറഞ്ഞത്. അതോടൊപ്പം സംഘടനയുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരെ ഇല്ലാതാക്കുക എന്നതായിരുന്നു പോപ്പുലര്‍ ഫ്രണ്ടിന്റെ ഇന്ത്യ 2047 അജണ്ടയെന്നും അദ്ദേഹം പറഞ്ഞു.
ഇസ്ലാമികേതര സമുദായങ്ങളുടെ നേതാക്കള്‍, സമൂഹത്തിലെ മറ്റു പ്രമുഖ വ്യക്തികള്‍ എന്നിവരുടെ സ്വകാര്യവും വ്യക്തിപരവുമായ വിവരങ്ങള്‍, ദൈനംദിന പ്രവര്‍ത്തനങ്ങള്‍, യാത്ര എന്നിവ ഉള്‍പ്പെടെ പോപ്പുലര്‍ ഫ്രണ്ടിന്റെ റിപ്പോര്‍ട്ടേഴ്‌സ് വിംഗ് ശേഖരിച്ചതായി കൊച്ചി കോടതിയില്‍ കൊടുത്ത എന്‍ഐഎ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ജില്ലാതലത്തില്‍ ഈ വിവരങ്ങള്‍ സമാഹരിച്ച് അവരുടെ സംസ്ഥാന ശ്രേണിയിലേക്ക് അറിയിക്കുന്നു. ഈ വിവരങ്ങള്‍ കൃത്യമായി അപ്‌ഡേറ്റ് ചെയ്യുകയും, ആവശ്യമുള്ളപ്പോള്‍ എതിര്‍ വ്യക്തികളെ കൊലപ്പെടുത്താന്‍ ഉപയോഗിക്കുകയും ചെയ്യുന്നു. പാലക്കാട്ടെ ശ്രീനിവാസന്‍ വധക്കേസിലെ പ്രതിയും പോപ്പുലര്‍ ഫ്രണ്ടിന്റെ റിപ്പോര്‍ട്ടേഴ്‌സ് വിംഗ് അംഗവുമായിരുന്ന സിറാജുദ്ദീനില്‍ നിന്ന് ഇത്തരം 240 ഓളം പേരുടെ ഹിറ്റ്‌ലിസ്റ്റടങ്ങിയ രേഖകള്‍ പിടിച്ചെടുത്തതായി എന്‍ഐഎ കൊച്ചികോടതിയില്‍ അറിയിച്ചിട്ടുണ്ട്. മറ്റൊരു പ്രതിയായ അബ്ദുല്‍ വഹാബില്‍ നിന്ന് പിടികൂടിയ 5 പേരുടെ ഹിറ്റ്‌ലിസ്റ്റില്‍ കേരളത്തിലെ ഒരു മുന്‍ ജില്ലാ ജഡ്ജിയുടെ പേരുമുണ്ടെന്നാണ് എന്‍ഐഎ പറയുന്നത്. മറ്റൊരു പ്രതിയായ മുഹമ്മദ് സാദിക്കില്‍ നിന്ന് 232 പേരുടെ വിവരങ്ങള്‍ അടങ്ങിയ രേഖകളും, ഒളിവില്‍ കഴിയുന്ന പ്രതിയായ അയ്യൂബ് ടി എ യില്‍ നിന്ന് 500 പേരുടെ മറ്റൊരു ഹിറ്റ്‌ലിസ്റ്റും പിടിച്ചെടുത്തതായി എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച രേഖകളിലുണ്ട്.
കേരളീയ സമൂഹത്തില്‍ ഒളിച്ചു പാര്‍ത്തിരുന്ന ഒരു വിഷവിത്താണ് പോപ്പുലര്‍ ഫ്രണ്ട് എന്നത് ഈ വെളിപ്പെടുത്തലില്‍ നിന്ന് വ്യക്തമാണ്. കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ കോണ്‍ഗ്രസും സിപിഎമ്മും പോപ്പുലര്‍ ഫ്രണ്ടിനെയും മറ്റു മുസ്ലിം തീവ്രവാദ സംഘടനകളെയും മാറിമാറി പുണര്‍ന്ന ചരിത്രമുണ്ട്. ഈ രണ്ട് രാഷ്ട്രീയപാര്‍ട്ടികളുടെയും ഭൈമീകാമുകഭാവമാണ് ഇസ്ലാമിക തീവ്രവാദികള്‍ക്ക് എന്നെന്നും ബലം നല്‍കിയിരുന്നത്. അതുകൊണ്ടുതന്നെ മലയാളികള്‍ പോപ്പുലര്‍ ഫ്രണ്ടിനെ പ്രതിരോധിക്കുന്നതിനോടൊപ്പം കോണ്‍ഗ്രസിനെയും അതിന്റെ നേതാക്കളെയും സിപിഎമ്മിനെയും അതിന്റെ നേതാക്കളെയും കൂടി പ്രതിരോധിക്കുകയും രാഷ്ട്രീയ മുഖ്യധാരയില്‍ നിന്ന് നിഷ്‌കാസനം ചെയ്യുകയും വേണം.





















