അറബ് രാജ്യങ്ങളായ അബുദാബിയിലും ഖത്തറിലും സൗദിയിലും മറ്റും ഇംഗ്ലീഷ് അധ്യാപകനായി പതിനാറ് വര്‍ഷം ഈ ലേഖകന്‍ ജോലി ചെയ്തിട്ടുണ്ട്. ഇസ്ലാമിക് ദൈവശാസ്ത്രത്തില്‍ തലമറക്കല്‍ നിര്‍ബ്ബന്ധമുള്ളതല്ല. മുഖംമറക്കാന്‍ പാടില്ല എന്നാണ് ലോക മുസ്ലിം പണ്ഡിത സഭയുടെ അധ്യക്ഷന്‍ ഖര്‍ദാവി പറഞ്ഞത്. തലമുടി മറക്കുന്ന രീതി വടക്കേ ഇന്ത്യയിലെ എല്ലാ സമുദായത്തില്‍പ്പെട്ടവരും ചെയ്യാറുണ്ട്. ഖുറാനില്‍ മുസ്ലിം സ്ത്രീകള്‍ തലമുടി മറക്കണം എന്ന് പറയുന്ന ഒരു വരിപോലും ഇല്ല. മുഹമ്മദ് നബിയുടെ മരണശേഷം പടച്ചുണ്ടാക്കിയ അപൂര്‍വ്വം ചില ഹദീസുകളിലാണ് തലമുടി മറക്കാന്‍ പറയുന്നത്. ഏഷ്യന്‍ രാജ്യങ്ങളില്‍ പ്രത്യേകിച്ച് ഇന്തോനേഷ്യയിലും പാകിസ്ഥാനിലും ഭാരതത്തിലും ബംഗ്ലാദേശിലും, ലോക മുസ്ലിം ജനസംഖ്യയുടെ അറുപത് ശതമാനമുണ്ട്. പക്ഷേ മുഖം മുഴുവനായി മറക്കുന്നത് മുപ്പത്തിരണ്ട് കോടി മുസ്ലിം വിശ്വാസികളുടെ രാജ്യമായ ഇന്‍ഡോനേഷ്യയില്‍ നിരോധിച്ചിരിക്കുന്നു. കേരളത്തിലെ മുസ്ലിം സ്ത്രീകള്‍ 1950കളിലും അറുപതുകളിലും എഴുപതുകളിലും മുഖം മറച്ചിരുന്നില്ല. ബുര്‍ഖ (മുഖം മൂടി) ധരിച്ച മുസ്ലിം സ്ത്രീകള്‍ വ്യാപകമായത് ഇരുപത് വര്‍ഷം മുന്‍പാണ്. 1950 കളിലും അറുപതുകളിലും, എണ്‍പത് ശതമാനം മുസ്ലിം സ്ത്രീകളും കൂലി പണിക്ക് പോയാണ് ജീവിതം പുലര്‍ത്തിയത്.
എഴുപതുകളില്‍ ഈ ലേഖകന്റെ ഉമ്മയും, തൊട്ടടുത്തുള്ള മുസ്ലിം വീടുകളിലെ ഏതാണ്ട് എല്ലാ മുസ്ലിം സ്ത്രീകളും കൂട്ടത്തോടെ വയലുകളില്‍ നെല്ല് മൂര്‍ന്നെടുക്കാനും (Harvest) നെല്‍ച്ചെടി നടാനും (നാട്ടിപ്പണി) വയലുകളില്‍ പോകുമ്പോള്‍ തലയില്‍ തട്ടമിടുന്നവരും, അല്ലാത്തവരും ഉണ്ട്. റാവിയയും, മാതുവും, ആയിഷയും, കല്യാണിയും ഒന്നിച്ച് വയലുകളില്‍ ജോലിചെയ്യുമ്പോള്‍ ഹിജാബിന്റെ വിഷയത്തെക്കുറിച്ച് ചിന്തിച്ചിരുന്നില്ല. എഴുപതുകളില്‍ കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ മുസ്ലിം സമുദായം വിദ്യാഭ്യാസപരമായി മുന്‍പിലായിരുന്നു. മലബാറില്‍ പത്ത് വയസ്സിലും പതിനൊന്ന് വയസ്സിലും മുസ്ലിം പെണ്‍കുട്ടികളുടെ കല്യാണം നടന്നപ്പോള്‍ എറണാകുളത്തും, കോട്ടയത്തും മുസ്ലിം കുടുംബങ്ങള്‍ മിനിമം പതിനാറ് വയസ്സ് തികയാതെ പെണ്‍കുട്ടികളെ കല്യാണം കഴിപ്പിക്കാറില്ല. ഏറ്റവും കൂടുതല്‍ മുസ്ലിം തലാഖ് (Divorce) നടന്നത് മലബാറിലാണ്. മുപ്പത് വര്‍ഷം മുന്‍പ് തലശ്ശേരി നഗരത്തില്‍ മുസ്‌ലിം പെണ്‍കുട്ടികളെ പതിനഞ്ച് വയസ്സിലും പതിനാല് വയസ്സിലും കല്യാണം കഴിപ്പിച്ചത് എനിക്ക് നേരിട്ടറിയാം. ഇന്നും തലശ്ശേരി തൊട്ട് കോഴിക്കോട് വരെയും, കോഴിക്കോട് തൊട്ട് കൊല്ലം വരെയുമുള്ള ധീവര മുസ്ലിം വിഭാഗം ഹിജാബോ തട്ടമോ ധരിക്കാറില്ല. നാല്‍പ്പത് വര്‍ഷം മുന്‍പ് ഈ ലേഖകന്റെ ഉപ്പ ഉപയോഗിച്ച കലപ്പയും നുകവും (Yoke) ലേഖകന്‍ മക്കള്‍ക്ക് കാണിച്ചുകൊടുത്തു. അദ്ധ്വാനിക്കുന്ന തൊഴിലാളികള്‍ക്ക് കൃത്യസമയത്തുള്ള പ്രാര്‍ത്ഥനയും സ്ത്രീകളുടെ ഹിജാബുമല്ല പ്രശ്‌നം നാളത്തെ അരിയുടെ വക എങ്ങിനെയുണ്ടാകും എന്നതാണ്.
ഖര്‍ദാവിയും മൗദൂദിയും
എണ്ണപ്പാടം ഒരു സ്വര്‍ണ്ണഖനിയായി (Mine) മാറിയപ്പോള്‍ കേരളത്തില്‍ പ്രത്യേകിച്ച് മലബാറില്‍ ഓലപ്പുരകള്‍ കോണ്‍ക്രീറ്റ് കെട്ടിടങ്ങളായി മാറി, കുട്ടികള്‍ പരക്കെ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിലേക്ക് പറന്നടുത്തു. ഡൈനിംഗ് ടേബിളില്‍ ബര്‍ഗറും, അല്‍ബൈക്കും, സാധാരണയായി മാറി. ഈ മാറ്റം വന്നപ്പോള്‍ മുസ്ലിം വര്‍ഗ്ഗീയ സംഘടനകള്‍ നുഴഞ്ഞു കയറി, ഇസ്ലാമിക ജീവിതത്തിന്റെ ആവശ്യകതയെകുറിച്ച് പഠിപ്പിച്ചു. ജമാഅത്തെ ഇസ്‌ലാമിയും, മൗദൂദി ചിന്തകളും, മദനി ചിന്തകളും, എന്‍.ഡി.എഫും, തീവ്രമുജാഹിദുകളും കേരളത്തിലെ മുഖ്യധാരാ മുസ്ലിം സമൂഹത്തില്‍ നാല്‍പത് ശതമാനത്തെയെങ്കിലും സ്വാധീനിച്ചു. കേരളത്തിലെ പാരമ്പര്യ സുന്നി വിഭാഗം പ്രാദേശികമായ ഉത്സവങ്ങളെയും വ്യത്യസ്ത മതവിഭാഗങ്ങളുടെ അനുഷ്ഠാനങ്ങളെയും പ്രോത്സാഹിപ്പിക്കുന്നവരാണ്. മക്ബറകള്‍ (ദര്‍ഗകള്‍) എല്ലാ മതവിഭാഗങ്ങള്‍ക്കും പ്രാര്‍ത്ഥനയ്ക്ക് തുറന്നു കൊടുക്കണം എന്ന അഭിപ്രായം കാന്തപുരം ഉസ്താദിനെപ്പോലുള്ളവര്‍ക്കുണ്ട്. അജ്മീറിലും, ബോംബെ ഹാജിദര്‍ഗയിലും, എല്ലാ മതവിഭാഗങ്ങള്‍ക്കും പോയി കര്‍മ്മങ്ങള്‍ ചെയ്യാം. കാന്തപുരത്തിന്റെ നോളജ്‌സിറ്റിയില്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ അധ്യാപകര്‍ക്ക് ഇംഗ്ലീഷ് ക്ലാസ്സുകള്‍ എടുക്കാന്‍ ഈ ലേഖകന്‍ പോയിരുന്നു. അവിടെ എല്ലാ മതവിഭാഗത്തിലും പെട്ട കുട്ടികളും ഇംഗ്ലീഷ് മീഡിയത്തില്‍ പഠിക്കുന്നുണ്ട്. മൗദൂദിസ്റ്റുകളും തീവ്ര മുജാഹിദ് വിഭാഗവും മുസ്ലിം ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളില്‍ മറ്റ് മതവിഭാഗങ്ങളെയും അവരുടെ കുട്ടികളേയും പ്രവേശിപ്പിക്കുന്നതിന് എതിരാണ്. ഇന്ത്യന്‍ സാംസ്‌കാരികതയുടെ ബഹുസ്വരത അംഗീകരിക്കാതെ മുഹമ്മദന്‍ കാലഘട്ടത്തിലെ അറേബ്യന്‍ മരുഭൂമിയുടെ ചൂട് പകരുന്ന വര്‍ഗ്ഗീയ കോമരങ്ങളായി മനുഷ്യനെ മാറ്റാനാണ് മൗദൂദിയും കൂട്ടരും ശ്രമിച്ചത്.
എരുമേലി പേട്ട തുള്ളല്‍
കേരളത്തിലെ ഏറ്റവും വലിയ സാംസ്‌കാരിക കൂട്ടായ്മയാണ് എരുമേലി പേട്ടതുള്ളല്‍. വാവരുടെ മക്ബറയിലേക്ക് മുസ്ലിം വിഭാഗവും, അയ്യപ്പന്റെ സന്നിധാനത്തിലേക്ക് ഹൈന്ദവ വിശ്വാസികളും ഒരുമിച്ച് ഒന്നിച്ച് നീങ്ങി മുസ്ലിം വിഭാഗം വാവരുടെ ദര്‍ഗയില്‍ (മക്ബറ) പ്രാര്‍ത്ഥിക്കുന്നത് സാമുദായിക ഐക്യത്തിന്റെ സന്ദേശമാണ്. അത് കാണാതെ മുജാഹിദ്, ജമാഅത്ത് വിഭാഗങ്ങള്‍ ഇതിനെതിരെ പ്രസംഗിച്ച് നടക്കുന്നു. കേരളത്തിലെ സുന്നി വിഭാഗങ്ങള്‍ ബഹുസ്വരത അംഗീകരിക്കുന്നു. അജ്മീര്‍ ദര്‍ഗാശരീഫില്‍ സുന്നി വിഭാഗവും മറ്റ് മതവിഭാഗങ്ങളും ഒന്നിച്ചാണ് പ്രാര്‍ത്ഥന നടത്തുന്നത്. തലശ്ശേരി ബ്രണ്ണന്‍ കോളേജനിടുത്തുള്ള അണ്ടലൂര്‍ കാവ് ക്ഷേത്രത്തില്‍ വാര്‍ഷികാഘോഷ ചടങ്ങിന് കൊടിയുയരാന്‍ കണ്ണൂര്‍ അറക്കല്‍ തറവാട്ടില്‍ നിന്നും അറക്കല്‍ ബീവിയുടെ പിന്‍മുറക്കാര്‍ എത്തി ചടങ്ങില്‍ പങ്കെടുക്കണം. ഇത്തരം ചടങ്ങുകള്‍ കേരളത്തിലെ ഒരുപാട് സ്ഥലങ്ങളില്‍ മതസൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കുന്നു. ഇതിനെ കാന്തപുരം മൗലവിയെപ്പോലുള്ളവര്‍ എതിര്‍ക്കാറില്ല. കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലകളില്‍ മുജാഹിദ് വിഭാഗവും, ജമാഅത്ത് വിഭാഗവും നടത്തുന്ന ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളില്‍ മറ്റ് മതവിഭാഗങ്ങളെ അഡ്മിറ്റ് ചെയ്യാറില്ല. പള്ളുരുത്തിയിലുള്ള വിവാദമായ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ എണ്‍പത് ശതമാനം ക്രിസ്ത്യന്‍ (ആര്‍.സി.) വിഭാഗം കുട്ടികളാണ് പഠിക്കുന്നത്. ഈ പ്രദേശത്ത് സുന്നി വിഭാഗത്തിനും മുജാഹിദ് വിഭാഗത്തിനും സ്‌കൂളുകള്‍ ഉണ്ട്. ഫസല്‍ ഗഫൂര്‍ എം.ഇ.എസ് എന്ന വലിയ സംഘടനയുടെ ജീവാത്മാവാണ്, അദ്ദേഹം സംശയത്തിന് ഒരംശം ഇടം കൊടുക്കാതെ പറഞ്ഞു ”മുഖംമൂടിക്കൊണ്ട് എം.ഇ.എസ്. കോളേജുകളിലും, സ്‌കൂളുകളിലും മുസ്ലിം കുട്ടികളെ പ്രവേശിപ്പിക്കില്ല.” ആദ്യം തലയില്‍ തട്ടം എന്ന് പറയും, പിന്നെ കണ്ണുകള്‍ മാത്രം കാണിക്കുന്ന നിക്കാബാക്കി മാറ്റും. പിന്നെ മുഖം മുഴുവന്‍ മൂടും. ഇതാണ് തീവ്ര മുസ്ലിം വിഭാഗങ്ങളുടെ അജണ്ട. പള്ളുരുത്തിയിലുള്ള ക്രിസ്ത്യന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പഠിക്കുന്ന മുസ്ലിം പെണ്‍കുട്ടികളില്‍ ഏറെയും ഹിജാബ് ധരിക്കുന്നതിന് പകരം നിക്കാബ് ധരിക്കുന്നവരാണ്. ഇതാണ് പ്രശ്‌നമായി മാറിയത്.





















