“അര്‍ത്ഥപൂര്‍ണമായ ഒരു ജീവിതം മക്കള്‍ക്കു നല്‍കുന്നതിനായി വൈകിയ വാര്‍ദ്ധക്യത്തിലും മണ്ണില്‍ പണിയെടുത്ത എന്റെ മാതാപിതാക്കള്‍ അന്ത്യവിശ്രമം കൊള്ളുന്ന മണ്ണാണിത്.” കണ്ണൂര്‍ ജില്ലയിലെ ഒരു മലയോര ഗ്രാമത്തില്‍ നിന്നുകൊണ്ട് റിട്ട. ഹെഡ്മാസ്റ്റര്‍ ജോസഫ് മാനുവല്‍ ഈ വാക്കുകള്‍ പറയുമ്പോള്‍ കണ്ഠം ഇടറുന്നുണ്ടായിരുന്നു. കുറഞ്ഞൊരു കാലം മുന്‍പുവരെ ജനനിബിഡമായിരുന്ന മലയോര ഗ്രാമ പാതകളിലൂടെ കിലോമീറ്ററുകളോളം സഞ്ചരിക്കണം ഇന്ന് ഒരു മനുഷ്യജീവിയെ കാണാന്‍. ആദ്യകാലത്ത് ഇടുക്കിയിലും പില്‍ക്കാലത്ത് കണ്ണൂരിലും മലയോര കര്‍ഷകരായിരുന്നു ജോസഫ് മാനുവലിന്റെ പൂര്‍വ്വികര്‍. മുറ്റത്തെ പ്ലാവില്‍ ആദ്യത്തെ ചക്ക വിളയുന്നതു കാത്തിരുന്ന ആ മനുഷ്യര്‍ ഇന്നിവിടെയില്ല. പ്ലാവിന്‍ ചുവട്ടില്‍ ചക്ക പഴുത്തു കൊഴിഞ്ഞ് അഴുകി കിടക്കുന്നു. കണ്ണിമാങ്ങാക്കാലം മുതല്‍ മാവിന്‍ ചുവടു നിരങ്ങിയിരുന്ന ബാല്യങ്ങള്‍ ഇന്നെവിടെ? കാട്ടുപന്നികള്‍ ചപ്പിയ മാങ്ങയണ്ടികള്‍ എങ്ങും ചിതറിക്കിടക്കുന്നു. ഒഴിഞ്ഞുപോയ കര്‍ഷക ജനതയുടെ വീടുകള്‍ക്കു മുകളില്‍ കാട്ടുവള്ളികള്‍ പന്തലിട്ടിരിക്കുന്നു.
കാട്ടുവഴികളിലൂടെ പിന്നെയും ഉള്ളിലേക്കു സഞ്ചരിച്ചാല്‍ സുരക്ഷിതമായി ഇരുന്നു ചീട്ടു കളിക്കാനും മദ്യപിക്കാനും ഇടംതേടി വന്നവരുടെ സംഘങ്ങള്‍ വട്ടംകൂടി ഇരിക്കുന്നതു കാണാം. അപരിചിതരെ അവര്‍ തുറിച്ചുനോക്കുന്നു. കുറച്ചുകാലം മുന്‍പുവരെ ഇവിടമൊന്നും ഇങ്ങനെയായിരുന്നില്ല. ഇവിടെ ദേവാലയ മണികള്‍ മുഴങ്ങുന്നില്ല. നെറ്റുകൊണ്ടു തലമൂടി പള്ളിയില്‍ പോകുന്ന കുമാരിമാര്‍ ഇവിടെ പഴങ്കഥയായിരിക്കുന്നു.
പഠിച്ചിറങ്ങുന്ന യുവജനങ്ങളത്രയും ആണ്‍-പെണ്‍ ഭേദമില്ലാതെ രാജ്യം വിടുന്നു. കാനഡ, ആസ്‌ത്രേലിയ, ന്യൂസിലാന്‍ഡ്, അമേരിക്ക, ബ്രിട്ടന്‍… എന്തിന് ആഫ്രിക്കയിലേക്കുപോലും ചേക്കേറുകയാണ് കേരളത്തിലെ പുതിയ തലമുറ. പോയവരാരും തിരിച്ചുവരുന്നില്ല. കേരളം വാസയോഗ്യമായ സ്ഥലമല്ല എന്ന ഉള്‍ബോധം സമുദ്രങ്ങള്‍ക്കപ്പുറത്തേക്കു ചിറകുവിരിച്ചു പറക്കാന്‍ പുതിയ തലമുറയെ പ്രേരിപ്പിക്കുന്നു. നനഞ്ഞ കണ്‍പീലികളുമായി അവര്‍ക്കു യാത്രാമൊഴി ചൊല്ലുന്ന മാതാപിതാക്കള്‍ക്കറിയാം ഈ മക്കള്‍ മടങ്ങിവരില്ലെന്ന്. മടങ്ങിവരാത്ത മക്കളുടെ കാലൊച്ചകള്‍ക്കു വേണ്ടി ചെവിപാര്‍ത്തു കിടന്ന് അനാഥ വാര്‍ദ്ധക്യങ്ങള്‍ എരിഞ്ഞുതീരുമ്പോള്‍ അവര്‍ കഷ്ടപ്പെട്ടു നേടിയ വീടും പുരയിടങ്ങളും കാടുകയറി കുറുനരികള്‍ക്കു പാര്‍പ്പിടമായി മാറുന്നു.
കണ്ണൂരിലേയും, ഇടുക്കിലേയും മലയോര ഗ്രാമങ്ങളിലേതുപോലെതന്നെ പ്രകാശം മങ്ങിയ ചിത്രങ്ങള്‍ കേരളത്തിലെ പല ജില്ലകളിലും കാണാം. കോട്ടയം ജില്ലയിലെ കൈപ്പുഴ വില്ലേജില്‍മാത്രം രണ്ടുകോടി രൂപ മതിപ്പുവില വരുന്ന നൂറ്റമ്പതോളം വീടുകള്‍ അടഞ്ഞുകിടക്കുന്നു. ഉടമസ്ഥര്‍ വിദേശത്ത്. ആധുനിക നഗരത്തിന്റെ എല്ലാ സുഖസൗകര്യങ്ങളും വിദേശപണത്തിന്റെ സുലഭതയിലൂടെ എത്തിയിട്ടുള്ള ഈ വില്ലേജ് ഏതാണ്ട് പൂര്‍ണമായും ക്‌നാനായ കത്തോലിക്കരുടേതാണ്. കൈപ്പുഴ വില്ലേജില്‍ ആരംഭിച്ച ഒഴിഞ്ഞുപോക്കിന്റെ പ്രവണത കടുത്തുരുത്തി, ഉഴവൂര്‍, കരിങ്കുന്നം തുടങ്ങിയ ക്‌നാനായ കത്തോലിക്കാ മേഖലകളിലേക്കും വളരെവേഗം പടര്‍ന്നു.
പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി പഞ്ചായത്തില്‍ വിദേശമലയാളികളുടെ വൃദ്ധ മാതാപിതാക്കള്‍ക്കായി ഹോംസ്റ്റേ സൗകര്യങ്ങളൊരുക്കുന്ന തോമസ് ദാനിയേല്‍ പറഞ്ഞത് ”ഈ പഞ്ചായത്തില്‍ അധികം വീടുകളിലും വൃദ്ധജനങ്ങള്‍ മാത്രമാണു താമസിക്കുന്നത്. മരണാനന്തരം അവരുടെ വീടുകള്‍ അടഞ്ഞു കിടക്കും. കാരണം മക്കള്‍ മടങ്ങിവരാന്‍ ആഗ്രഹിക്കുന്നില്ല” എന്നാണ്.
അടഞ്ഞവീടുകള്‍ പന്ത്രണ്ടു ലക്ഷം
കേരളത്തിലെ ആകെ വീടുകളില്‍ പതിനൊന്നു ശതമാനം അടഞ്ഞുകിടക്കുന്നു. ഒന്നാംതലമുറ വിദേശ മലയാളികള്‍ കേരളത്തില്‍ വീടു പണിതത് വാര്‍ദ്ധക്യകാലത്തു മടങ്ങിവന്നു താമസിക്കാനാണ്. എന്നാല്‍ അവരുടെ മക്കള്‍ മടങ്ങിവരാന്‍ തയ്യാറായില്ല. ഇവിടെ അവശേഷിച്ച വൃദ്ധമാതാപിതാക്കള്‍ കിടപ്പിലായിട്ടില്ലെങ്കില്‍ മക്കള്‍ അവരെ വിദേശത്തേക്കു കൊണ്ടുപോകും. മരണം അവിടെ ആകാമല്ലോ. ചെറിയൊരു തൈ പറിച്ചു മാറ്റുന്നതുപോലെയല്ല വേരുപിടിച്ച വന്മരങ്ങള്‍ പിഴുതുമാറ്റി നടാന്‍ ശ്രമിക്കുന്നത്. വൃദ്ധജനങ്ങളുടെ വൈകാരിക വേപഥു വിശകലനം ചെയ്യേണ്ട കാര്യമൊന്നും പുതുതലമുറയ്ക്കില്ല.
പത്തനംതിട്ട ജില്ലയിലെ കോയിപ്രം ഗ്രാമപഞ്ചായത്തില്‍ 11000 വീടുകളില്‍ 3000എണ്ണം അടഞ്ഞുകിടക്കുന്നു. കുമ്പനാട്ടു വില്ലേജില്‍ ഓരോ വീട്ടില്‍ നിന്നും ഒരാളെങ്കിലും വിദേശത്തുണ്ട്. ഇവിടെ ശേഷിക്കുന്നവരാകട്ടെ വിസ കാത്തു കഴിയുന്നവര്‍. അടഞ്ഞുകിടക്കുന്ന വീടുകള്‍ അധികവും അറ്റകുറ്റപ്പണികള്‍ക്കു വിധേയമാക്കാതെ, പെയിന്റടിക്കാതെ, തൂത്തു വൃത്തിയാക്കാതെ, പ്രേതഗൃഹങ്ങളായി മാറിക്കഴിഞ്ഞു.
2011 ലെ സെന്‍സസ് അനുസരിച്ച് അടഞ്ഞു കിടക്കുന്ന വീടുകളുടെ എണ്ണം (1200000) പന്ത്രണ്ടു ലക്ഷത്തോളം വരും. അതിനുശേഷം കടന്നുപോയ 14 വര്‍ഷത്തില്‍ എത്ര ലക്ഷം വീടുകള്‍ അടഞ്ഞിട്ടുണ്ടാകും! ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡണ്ട് ബാബു പി.എ. പറയുന്നു. ഇപ്പോഴത്തെ നിരക്കില്‍ ഒഴുക്കു തുടര്‍ന്നാല്‍ 50 വര്‍ഷം കഴിയുമ്പോള്‍ തന്റെ സമുദായത്തില്‍ ഒരാള്‍പോലും ഇവിടെ അവശേഷിക്കുകയില്ല എന്ന്. തന്റെ സമുദായത്തിലെ യുവജനങ്ങളെ ഇവിടെ ഇപ്പോള്‍ കാണാന്‍ പ്രയാസം. പ്ലസ്ടു കഴിഞ്ഞാല്‍ വിദേശപഠനത്തിനായി അവര്‍ നാടുവിടും. പിന്നെ മടങ്ങിയെത്തുകയില്ല. ബാബുവിന്റെ മൂന്നു മക്കള്‍ മൂന്നു വ്യത്യസ്ത വിദേശ രാജ്യങ്ങളിലാണു താമസിക്കുന്നത്.
ഒരു റിയല്‍ എസ്റ്റേറ്റ് ഡീലര്‍ പറഞ്ഞു: “മദ്ധ്യ കേരളത്തില്‍ വിദേശമലയാളികളുടെ നിരവധി വീടുകള്‍ വില്പനയ്ക്കിട്ടിരിക്കുന്നു. വില്പനക്കാര്‍ അധികവും വാങ്ങാനുള്ളവര്‍ കുറവും. അതുകൊണ്ട് അര്‍ഹിക്കുന്ന വില കിട്ടുകയില്ല. ഒരുകോടി രൂപയ്ക്കു മുകളില്‍ ആവശ്യപ്പെടുന്ന വീടുകളാണധികവും. മക്കള്‍ അമേരിക്കയിലുള്ള ഒരു വൃദ്ധദമ്പതികള്‍ രണ്ടുകോടി ചിലവഴിച്ച് ഒരു വീടുപണിതു. താമസം തുടങ്ങി അധികം വൈകാതെ മാതാവ് മരണപ്പെട്ടു. മക്കളുടെ നിര്‍ബന്ധപ്രകാരം പിതാവ് അവരോടൊപ്പം വിദേശത്തുപോയി. അതിനുമുന്‍പ് ഒരുകോടി രൂപയ്ക്ക് ആ വീട് വിറ്റുകളഞ്ഞു. നഷ്ടം ഒരുകോടി. വീടുകള്‍ വാടകയ്ക്കു കൊടുക്കാന്‍ ഉടമസ്ഥര്‍ പൊതുവെ താല്പര്യപ്പെടുന്നില്ല. നിലവാരമുള്ള താമസക്കാരെ കിട്ടുക എളുപ്പമല്ല. കിട്ടിയാല്‍ത്തന്നെ അവര്‍ വീട് വൃത്തിയായി സൂക്ഷിക്കില്ല. വീടുകള്‍ അടച്ചിട്ടാലും പ്രശ്‌നമുണ്ട്. നുഴഞ്ഞുകയറ്റക്കാര്‍ അനാശാസ്യപ്രവര്‍ത്തനത്തിനും മദ്യപാനത്തിനും ചീട്ടുകളിക്കും അടഞ്ഞ വീടുകള്‍ താവളമാക്കുന്നതു പതിവായിരിക്കുന്നു.”
ജനിച്ച നാടിന്റെ സ്‌നേഹവാത്സല്യങ്ങള്‍ അനുഭവിക്കാതെ ഒഴിഞ്ഞുപോകാന്‍ തത്രപ്പെടുന്നവരില്‍ ബഹുഭൂരിപക്ഷവും ക്രിസ്ത്യാനികളാണ്. അഭയംതേടി ഈ നാട്ടില്‍വന്ന ക്രിസ്ത്യന്‍ സമൂഹത്തെ ഹിന്ദു ജനത സംരക്ഷിച്ചതെങ്ങനെയെന്ന് ഒരു നിമിഷം പരിശോധിക്കാം. ഭക്ഷണവും പാര്‍പ്പിടവും പണിയെടുക്കാനുള്ള ഭൂമിയും മാത്രമല്ല ദേവാലയങ്ങള്‍പോലും നിര്‍മ്മിച്ചു കൊടുത്ത് ക്രിസ്ത്യന്‍ സമൂഹത്തെ സംരക്ഷിച്ചു. ഏതാനും പ്രമുഖ പള്ളികളുടെ ചരിത്രത്തിലേക്ക്:
പാലാ കത്ത്രീഡ്രല്‍ പള്ളി: മീനച്ചില്‍ കര്‍ത്താ
ഇന്നു പ്രൗഢഗംഭീരമായി പാലാ നഗരത്തിനു കാവലാളായി നില്‍ക്കുന്ന കത്തീഡ്രല്‍ പള്ളി നിര്‍മ്മിച്ചത് മീനച്ചില്‍ കര്‍ത്തായുടെ അനുവാദത്തോടെയും സഹായത്തോടെയും സംരക്ഷണയിലും ആണെന്ന് അറിയാവുന്നവര്‍ ചുരുക്കം. നിലയ്ക്കല്‍ നിന്ന് ഫക്രുദീന്‍ അലിയുടെയും പെരുംപറ്റത്തിന്റെയും (പടക്കൂട്ടം) ആക്രമണത്തില്‍ ചിതറിയ ക്രിസ്ത്യാനിക്കൂട്ടം മേവട തലസ്ഥാനമാക്കി ഭരണം നടത്തിയിരുന്ന മീനച്ചില്‍ കര്‍ത്തായെ അഭയം പ്രാപിച്ചു. തന്റെ നാട്ടുരാജ്യത്ത് അവരെ കുടിയിരുത്തി എന്നു മാത്രമല്ല തറയില്‍, കൂട്ടുങ്കല്‍, എറകോന്നി, വയലക്കൊമ്പില്‍ എന്നിങ്ങനെ നാലു പ്രമുഖ ക്രിസ്ത്യന്‍ കുടുംബങ്ങള്‍ക്ക് പാലായില്‍ ഒരു പള്ളി പണിയുവാന്‍ അനുവാദവും നല്‍കി. ഹിന്ദു നാടുവാഴിയോടുള്ള വിധേയത്വം മാനിച്ച് ആദ്യത്തെ പള്ളി ഹിന്ദു ക്ഷേത്രത്തിന്റെ മാതൃകയിലാണു നിര്‍മ്മിച്ചത്. പെരുന്നാള്‍ തുടങ്ങുന്ന ദിവസം കര്‍ത്താ പാരമ്പര്യത്തിലെ ഇന്നത്തെ കാരണവര്‍ ഉടവാളുമായി എത്തി അനുഗ്രഹം ചൊരിയാറുണ്ട്.
മീനച്ചില്‍ കര്‍ത്താക്കന്മാര്‍ ലോക്കല്‍ നാടുവാഴികള്‍ ആയിരുന്നില്ല. അവര്‍ ഭാരതചരിത്രത്തില്‍ ഇന്നും ജ്വലിക്കുന്ന മഹാറാണാ പ്രതാപ് സിംഗിന്റെ വംശജരാണ്. അലാവുദ്ദീന്‍ ഖില്‍ജിയുടെ ചിറ്റോര്‍ കൂട്ടക്കൊല കാലത്ത് അവിടെനിന്നു പലായനം ചെയ്ത് പാണ്ഡ്യരാജാവിന്റെ സംരക്ഷണയില്‍ മധുരയില്‍ കുറെക്കാലം താമസിച്ചു. ചെറിയൊരു നാട്ടുരാജ്യത്തിന്റെ സാദ്ധ്യത കണ്ടെത്തി പിന്നീട് അവര്‍ പാലായിലെത്തി. അന്ന് സ്ഥാപിച്ച പടപ്പാളയത്തില്‍നിന്ന് പാലാ എന്നപേര്‍ ഉരുത്തിരിഞ്ഞുവന്നു. ഉദയ്പൂരിലെ ‘മേവാര്‍’ അനുസ്മരിക്കാനായി ഇവിടെ മേവാര്‍ എന്ന് തലസ്ഥാനത്തിനു നാമകരണം ചെയ്തു. അതു ക്രമേണ ‘മേവട’ ആയിത്തീര്‍ന്നു. മധുരയില്‍നിന്നും പുറപ്പെടുമ്പോള്‍ കുലദൈവമായ മീനാക്ഷിയെ കൂടെ കൊണ്ടുപോന്നു. മീനാക്ഷിയെ കുടിയിരുത്തിയ നാട് മീനച്ചില്‍ എന്നു വിളിക്കപ്പെട്ടു.
അരുവിത്തുറ സെന്റ് ജോര്‍ജ് പള്ളി: പൂഞ്ഞാര്‍ തമ്പുരാന്‍
നിലയ്ക്കല്‍ നഗരവും ആവാസകേന്ദ്രങ്ങളും അലാവുദ്ദീന്‍ ഖില്‍ജിയുടെ കൊള്ളക്കൂട്ടം നശിപ്പിച്ചതിനെത്തുടര്‍ന്ന് പലായനം ചെയ്ത ക്രിസ്ത്യാനികള്‍ അവര്‍ക്കു പ്രിയങ്കരനായ സെന്റ് ജോര്‍ജ് പുണ്യവാളന്റെ തിരുസ്വരൂപവും കൂടെ കൊണ്ടുവന്നു. അരുവിത്തുറയില്‍ പുണ്യാളനെ സ്ഥാപിക്കുന്നതിനും പള്ളി പണിയുന്നതിനും അനുവാദം കൊടുത്തതും സംരക്ഷിച്ചതും പൂഞ്ഞാര്‍ തമ്പുരാക്കന്മാരാണ്. നിലയ്ക്കല്‍നിന്ന് അവര്‍ കൊണ്ടുവന്ന സെന്റ് ജോര്‍ജ് തിരുസ്വരൂപം ഇന്നും അതേപടി അരുവിത്തുറ പള്ളിയില്‍ സൂക്ഷിച്ചിരിക്കുന്നു. ചുറ്റുപാടുമുള്ള ആറു പ്രമുഖ പള്ളികള്‍ക്കു തലപ്പള്ളിയാണ് അരുവിത്തുറപള്ളി എന്ന് അരുവിത്തുറയിലെ ക്രിസ്ത്യാനികള്‍ അഭിമാനിക്കുന്നു.
കുടമാളൂര്‍ പള്ളി: ചെമ്പകശ്ശേരി രാജാവ്
സി.ഇ 1125ല്‍ ചെമ്പകശ്ശേരി രാജാവ് കുടമാളൂരില്‍ സെന്റ് മേരീസ് പള്ളി പണി കഴിപ്പിച്ച് ക്രിസ്ത്യാനികള്‍ക്കു നല്‍കി. പള്ളിക്കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്നതിന് നാലു ക്രിസ്ത്യന്‍ കുടുംബങ്ങളെ ചുമതലപ്പെടുത്തുകയും ചെയ്തു. ഹിന്ദുകുടുംബങ്ങള്‍ മഹാഭൂരിപക്ഷവും അധിവസിക്കുന്ന സ്ഥലമായിട്ടും അവിടെ ക്രിസത്യന്‍പള്ളി പണിതുകൊടുക്കാന്‍ രാജാവു തയ്യാറായത് അദ്ദേഹത്തിന്റെ മതനിരപേക്ഷത വെളിവാക്കുന്നു. അല്‍ഫോന്‍സാമ്മ എന്ന പുണ്യപുഷ്പം വിരിഞ്ഞതും ഹിന്ദുരാജാവ് ആശീര്‍വദിച്ച ഈ ദേവാലയത്തിലാണെന്നോര്‍ക്കണം.
അതിരംപുഴ – എട്ടൊന്നുശ്ശേരി നമ്പൂതിരി
പ്രശസ്തമായ അതിരംപുഴ സെന്റ് മേരീസ് പള്ളി പണിയാനുള്ള സ്ഥലവും സാമഗ്രികളും നല്‍കിയത് എട്ടൊന്നുശ്ശേരി നമ്പൂതിരി ഇല്ലത്തെ കാരണവന്മാര്‍ ആയിരുന്നുവെന്നത് എല്ലാവരും അംഗീകരിക്കുന്നു. സി.ഇ. 835 ആഗസ്റ്റ് 15-നാണ് പള്ളി ആശീര്‍വദിക്കപ്പെട്ടത്. മുളയും ഓലയും കവുങ്ങിന്‍ വാരിയും ഉപയോഗിച്ച് പണിത ആദ്യപള്ളി ആശീര്‍വദിക്കും മുന്‍പ് വിരോധികള്‍ പൊളിച്ചുകളഞ്ഞു. അതേ സ്ഥാനത്തുതന്നെ രണ്ടാമത്തെ പള്ളി പണിതത് നമ്പൂതിരിയുടെ പ്രത്യേക നിരീക്ഷണത്തിലൂടെയും കാര്യസ്ഥന്റെ സാന്നിദ്ധ്യത്തിലും ആയിരുന്നുവത്രെ. അങ്ങനെ കേരളത്തിലെ ഏതു ക്രിസ്ത്യന്‍ പള്ളിയുടെ ചരിത്രം പരിശോധിച്ചാലും അതിന്റെ നിര്‍മ്മാണത്തിനുപിന്നില്‍ ഒരു ഹിന്ദു നാടുവാഴിയുടെ സംരക്ഷണവും കയ്യൊപ്പും കാണാം.
1788-ല്‍ ടിപ്പുവിന്റെ ആക്രമണം വന്നപ്പോള്‍ കേരളത്തിലെ ക്രിസ്ത്യാനികള്‍ക്ക് ഒരു പോറല്‍പോലും ഏറ്റില്ല. കോട്ടയം മുതല്‍ പാലക്കാടുവരെയുള്ള സകല നായന്മാരെയും വളഞ്ഞുപിടിച്ചു കൊല്ലുക”എന്നതായിരുന്നു ടിപ്പുവിന്റെ ഉത്തരവ് (കോട്ടയം എന്നുദ്ദേശിച്ചത് പഴശ്ശി രാജാവിന്റെ കോട്ടയം ആണ്). കോഴിക്കോട്, പാലക്കാടു ജില്ലകളിലായി പതിനായിരക്കണക്കിനു നായന്മാരെ ടിപ്പുവിന്റെ തുര്‍ക്കിപ്പട്ടാളം കൊന്നു. കാടുകളിലേക്ക് ഓടിയൊളിച്ച നായര്‍ സ്ത്രീകളെയും കുഞ്ഞുങ്ങളെയും വേട്ടയാടാന്‍ ടിപ്പു അയച്ചത് പിശാചുക്കളേക്കാള്‍ മൃഗീയരായ പരദേശി കൊലയാളികളെ. പിടിയിലായ നായര്‍ സ്ത്രീകള്‍ എന്തെല്ലാം അനുഭവിച്ചിട്ടുണ്ടാകും! കോഴിക്കോടു നശിപ്പിച്ചതിനുശേഷം ടിപ്പു വന്നതു തിരുവിതാംകൂറിനു നേരെ. പള്ളിപ്പുറം കടല്‍ത്തീരം മുതല്‍ ആനമലവരെ നെടുംകോട്ട കെട്ടി തിരുവിതാംകൂറിലെ കാര്‍ത്തിക തിരുന്നാള്‍ രാമവര്‍മ്മ രാജാവ് (ധര്‍മ്മരാജാ) ടിപ്പുവിനെ തടഞ്ഞു. വടക്കന്‍ കേരളത്തില്‍നിന്ന് അഭയംതേടിവന്ന പതിനായിരക്കണക്കിനു ക്രിസ്ത്യാനികള്‍ക്ക് തിരുവിതാംകൂറില്‍ അഭയം നല്‍കി. നെടുംകോട്ട ആക്രമിച്ച ടിപ്പുവിന്റെ സൈന്യത്തിനെതിരെ പോരാടി ബലികഴിക്കപ്പെട്ടത് തിരുവിതാംകൂറിലെ നായര്‍ സൈന്യം. ധര്‍മ്മരാജാവിനെ ലക്ഷ്യമാക്കി ടിപ്പു വീശിയ ഉത്തരവ് “ആ നായരെ പിടിച്ചുകെട്ടി കൊണ്ടുവരുക”എന്നാണ്. നെടുംകോട്ട യുദ്ധത്തില്‍ നായര്‍ സൈന്യം ടിപ്പുവിന്റെ കാലിനുവെട്ടി, പല്ലക്കു ചുമട്ടുകാരെ വെട്ടിവീഴ്ത്തി. അങ്ങനെ ടിപ്പു തിരിഞ്ഞോടി. എണ്ണമറ്റ നായര്‍സൈന്യം അവിടെ വീരമൃത്യു വരിച്ചു. അതുകൊണ്ട് തിരുവിതാംകൂറിലെ ക്രിസ്ത്യാനികള്‍ക്ക് തൊപ്പി ഇടേണ്ടിവന്നില്ല. സ്ത്രീകള്‍ക്ക് പര്‍ദ്ദ ഇടേണ്ടതായും വന്നില്ല. ഹിന്ദു രാജാക്കന്മാരുടെ പൂര്‍ണ സംരക്ഷണയില്‍ അവര്‍ വളര്‍ന്നു.
പലായനം: ക്രിസ്ത്യാനിയുടെ ദുര്‍വിധി
ഇങ്ങനെയൊക്കെ സംരക്ഷിത വിഭാഗമായി കേരള മണ്ണില്‍ ക്രിസ്ത്യന്‍ സമൂഹം വേരുപിടിച്ചു. കഠിനാദ്ധ്വാനവും സാമര്‍ത്ഥ്യവും കൈമുതലായി ഉള്ളതുകൊണ്ട് കൃഷിയോ കച്ചവടമോ വ്യവസായമോ എന്തുതന്നെയാകട്ടെ അവയിലെല്ലാം അവര്‍ പാദമുദ്രകള്‍ പതിപ്പിച്ചു. ന്യൂനപക്ഷപദവി വിലപേശിനേടിയ സഭാപിതാക്കന്മാര്‍ പള്ളികളുടെയും മറ്റ് സ്ഥാപനങ്ങളുടെയും പേരില്‍ സമ്പാദിച്ച സ്വത്തിന് കണക്കില്ല. എന്നിട്ടും ജനിച്ചുവളര്‍ന്ന മാതൃഭൂമിയുടെ ശ്രേഷ്ഠ സംസ്‌കാരത്തെക്കുറിച്ച് ക്രിസ്ത്യാനികള്‍ അവരുടെ സ്‌കൂളുകളിലോ പള്ളികളിലോ ഒരക്ഷരം കുട്ടികളെ പഠിപ്പിച്ചില്ല. ഹൈന്ദവ സംസ്‌കാരത്തിന്റെ പൈതൃക സ്വത്തായ ജ്ഞാനസാഗരത്തിലേക്ക് മുങ്ങിത്തപ്പി അവിടെ എന്തെങ്കിലും ഉണ്ടോ എന്നു പരിശോധിക്കാന്‍ അവരുടെ മക്കളെ അനുവദിച്ചില്ല. പകരം ഹിന്ദു എന്നാല്‍ അന്ധവിശ്വാസം, അനാചാരം, വിഗ്രഹാരാധന, ബഹുദൈവവിശ്വാസം എന്നൊക്കെപ്പറഞ്ഞ് ഹിന്ദുവിനെ പുച്ഛിക്കാന്‍ പഠിപ്പിച്ചു. പഴയ റോമാസാമ്രാജ്യത്തിലെ ചക്രവര്‍ത്തിമാര്‍ ഊരിക്കളഞ്ഞ അംഗവസ്ത്രങ്ങളും സ്വര്‍ണ്ണക്കിരീടവും അംശവടിയും മഹത്ത്വ ലക്ഷണമായി ഇന്നും ധരിക്കുന്ന ബിഷപ്പുമാര്‍ കുഞ്ഞാടുകള്‍ക്കു മൊഴിഞ്ഞുകൊടുക്കുന്ന ഇടയലേഖനത്തിനപ്പുറം ഒരു വേദാന്തവുമില്ലെന്നു കരുതുന്ന ക്രിസ്ത്യാനികള്‍ പാശ്ചാത്യലോകമാണു തങ്ങളുടെ യഥാര്‍ത്ഥ ലോകമെന്നു ചെറുപ്രായത്തില്‍ത്തന്നെ വിശ്വസിച്ചുറപ്പിക്കുന്നു. ഇവിടെ വേരുകളില്ലെന്നു വിശ്വസിക്കുന്ന കുട്ടികള്‍ പറക്കാനൊരുങ്ങുന്നതില്‍ അത്ഭുതമില്ല.
അങ്ങനെ എല്ലാം നേടിയിട്ടും ഓടി ഒളിക്കാന്‍ മാത്രമാണോ ക്രിസ്ത്യാനിയുടെ വിധി! അറബികള്‍ ആക്രമിച്ചു കയറിയപ്പോള്‍ അവര്‍ ബാഗ്ദാദും സിറിയയും മെസപ്പൊട്ടേമിയയും അര്‍മേനിയയും തുര്‍ക്കിയും ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടു. സിറിയയില്‍ നിന്നു വന്ന യഹൂദ ക്രിസ്ത്യാനികള്‍ അവരുടെ സെന്റ് ജോര്‍ജ് പുണ്യാളനേയും നെഞ്ചില്‍ ചേര്‍ത്തുപിടിച്ചുകൊണ്ട് കടല്‍കടന്നു നിലയ്ക്കല്‍ വന്നു. എന്നിട്ടിപ്പോള്‍ ഈ ഹിന്ദുരാജ്യംവിട്ട് ഏതു സുരക്ഷിത തീരങ്ങളിലേക്കാണ് നിങ്ങള്‍ ഓടുന്നത്? അവിടെ എന്താണു നിങ്ങള്‍ക്കായി കരുതിവച്ചിരിക്കുന്നത്?
ഒഴിഞ്ഞുപോയവര്‍ അവശേഷിപ്പിക്കുന്ന ശൂന്യസ്ഥലങ്ങളിലേക്ക് പ്രവേശിക്കുന്നവര്‍ ആരാണെന്നുകൂടി നിരീക്ഷിക്കേണ്ടതുണ്ട്. മലപ്പുറം ജില്ലയില്‍ നിറഞ്ഞുകവിഞ്ഞൊഴുകുന്ന മുസ്ലീം ജനത മലയോരങ്ങളിലെ ശൂന്യമേഖലകളില്‍ നിലയുറപ്പിച്ചു കഴിഞ്ഞു. കോട്ടയം ജില്ലയിലെ സംക്രാന്തി, പാറത്തോട്, പട്ടിമറ്റം തുടങ്ങിയ സ്ഥലങ്ങളില്‍ പുറത്തുനിന്നെത്തിയ മുസ്ലീം ജനതയുടെ കോളനികള്‍ തന്നെ കാണാം. ഇത് ചില ഉദാഹരണങ്ങള്‍ മാത്രം. പോയവര്‍ക്കു തിരിച്ചുവന്നു കാല്‍കുത്താന്‍ ഈ രാജ്യത്ത് ഇടമില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
സ്വപ്‌നഭൂമിയായ അമേരിക്കയിലെത്തുന്നവര്‍ക്ക് നേരം വെളുക്കുമ്പോള്‍ സ്വപ്‌നം മറയും. ചിരിക്കുന്ന അസ്ഥിപഞ്ജരംപോലെ യാഥാര്‍ത്ഥ്യങ്ങള്‍ ഓരോന്നായി മറനീക്കുകയായി. ഇവിടെ കുടുംബമഹിമയ്ക്കു നിരക്കാത്ത ജോലിചെയ്യാന്‍ മടിച്ചിരുന്നവര്‍ക്ക് അവിടെ വൃദ്ധസദനങ്ങളില്‍ വിസര്‍ജ്യങ്ങള്‍ തുടച്ചു വൃത്തിയാക്കാന്‍ മടിയില്ല. മണിക്കൂറെണ്ണി കൂലി കൊടുക്കുന്ന ക്യാപിറ്റലിസത്തിന്റെ നാട്ടില്‍ എട്ടു മണിക്കൂറിന്റെ തൊഴില്‍വ്യവസ്ഥയൊക്കെ മറന്നാല്‍ മതി. എത്ര തലമുറ കഴിഞ്ഞിട്ടും സായിപ്പിന്റെ മുന്നില്‍ ഒന്നു ഷൈന്‍ ചെയ്യാന്‍ വഴിയില്ല. മലയാളി അസ്സോസിയേഷനും ഇടവക അസോസിയേഷനും തല്ലിക്കൂട്ടിയിട്ട് ഉദ്ഘാടനത്തിന് ഇവിടെ ആരും തിരിഞ്ഞു നോക്കാത്ത ഹാസ്യനടന്മാരെ വിമാനക്കൂലിയും ചെലവുകാശും കൊടുത്ത് കൊണ്ടുപോയി സ്വന്തം സര്‍ഗ്ഗവാസന പ്രദര്‍ശിപ്പിക്കേണ്ട ഗതികേടാണ് പഴയകാല മലയാളി മൂപ്പന്മാര്‍ക്ക്. ഇവിടെ കുടിപ്പള്ളിക്കൂടത്തിലെ ആശാനെ മുതല്‍ പഞ്ചായത്തു മെമ്പറെ വരെ എല്ലാവരും അറിയും. സായിപ്പിന്റെ നാട്ടില്‍ ആര് ആരെ അറിയാന്‍! മക്കളാണെങ്കില്‍ കൗമാരം മൊട്ടിട്ടു തുടങ്ങുമ്പോഴേ വണ്ടുകള്‍ തേടി വരുകയായി. എതിര്‍ത്തു പറഞ്ഞാല്‍ വൈകാതെ പടിപ്പുരവാതിലില്‍ പോലീസിന്റെ മുട്ടുകേള്‍ക്കാം. ജീവിതം ഹലാക്കിലായി എന്ന് തിരിച്ചറിഞ്ഞ് നെടുവീര്‍പ്പിടുമ്പോള്‍ മാഗാക്കാരുടെ (MAGA -Make America Great Again) മുദ്രാവാക്യം കേള്‍ക്കാം. “കുടിയേറ്റക്കാര്‍ പുറത്ത്. ”എങ്ങോട്ടുപോകാന്‍. പിറന്ന നാട്ടില്‍ ഉണ്ടായിരുന്ന വേരുകള്‍ ചീഞ്ഞുപോയി. ഇനി ഇവിടെ സായിപ്പിന്റെ മാത്രമല്ല ആഫ്രോ അമേരിക്കന്റെയും പിന്നെ കണ്ണില്‍ കാണുന്ന വംശവെറിയന്മാരുടെയൊക്കെയും തൊഴികൊണ്ടു ജീവിതം. അമേരിക്കയില്‍ മാത്രമല്ല ബ്രിട്ടനിലും കാനഡയിലും ആസ്‌ത്രേലിയയിലും ഒക്കെ സ്ഥിതി ഇതുതന്നെ. ഒന്നാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടനെതിരെ പടനയിക്കാന്‍ ആളും ആയുധവും സമാഹരിച്ചവരാണ് കാനഡയിലെ പഞ്ചാബികള്‍. കാനഡയുടെ സാമ്പത്തിക ശക്തിയുടെ നട്ടെല്ലാണ് പഞ്ചാബ് ജനത. കാനഡയിലെത്തുന്ന മലയാളി എത്ര വളര്‍ന്നാലും ഒരു സര്‍ദാറിന്റെ താടിക്കു കീഴില്‍ വരെയേ വളരൂ.
രോഹിംഗ്യകളുടെ ഗതിയോ?
മ്യാന്‍മറിലെ റാഖൈന്‍ (Rakhine) മേഖലയില്‍ ആയിരത്തിലേറെ വര്‍ഷങ്ങളായി ജീവിച്ചു കൊണ്ടിരുന്ന ഒരു ജനവിഭാഗമാണ് രോഹിംഗ്യകള്‍. അറബിവ്യാപാരികളുടെയും മുഗളരുടെയും വാണിജ്യകേന്ദ്രമായിരുന്നു ഈ ഭൂപ്രദേശം. ജനങ്ങള്‍ സ്വാഭാവികമായും ഇസ്ലാം മതം സ്വീകരിച്ചു. 88% ബുദ്ധമതക്കാരുള്ള ഈ രാജ്യം മതപരമായ മസിലുപിടുത്തങ്ങളില്‍ തുടങ്ങി കൂട്ടക്കൊലകളില്‍ അവസാനിച്ചു. ലക്ഷക്കണക്കിനു രോഹിംഗ്യകള്‍ രാജ്യംവിട്ട് ഓടി. ഗതികെട്ട ഈ ജനത ഇന്ന് അഭയാര്‍ത്ഥികളായി ലോകം മുഴുവന്‍ ചിതറിക്കിടക്കുന്നു. എങ്ങും പൗരത്വമില്ല. വിദ്യാഭ്യാസ ആനുകൂല്യങ്ങളില്ല. ചൂണ്ടിക്കാണിക്കാന്‍ സ്വന്തമായിരുന്നു എന്നു പറയാനെങ്കിലും ഒരു രാജ്യമില്ല. ജന്മനാടെന്നു രോഹിംഗ്യകള്‍ അവകാശപ്പെടുന്ന മ്യാന്‍മര്‍ പറയുന്നത് അവര്‍ ഈ നാട്ടുകാരല്ല, ബംഗാളില്‍നിന്നു ഇവിടെ കുടിയേറിയവരാണ് എന്ന്. ലോകത്തിലെ ഏറ്റവും ശപിക്കപ്പെട്ട അഭയാര്‍ത്ഥികളാണിന്ന് രോഹിംഗ്യകള്‍. ബംഗ്ലാദേശില്‍ 15 ലക്ഷം, പാകിസ്ഥാനില്‍ 5 ലക്ഷം, മ്യാന്‍മറില്‍ ഒന്നരലക്ഷം, ഭാരതത്തില്‍ നാല്പതിനായിരം എന്നിങ്ങനെ കൂലിപ്പണിയും ആക്രിപെറുക്കലും ചെറുകിട കുറ്റകൃത്യങ്ങളും ഒക്കെയായി ജീവിക്കുന്ന ജനത. ജന്മനാട്ടില്‍ നിന്നു വേരുകള്‍ പിഴുതുകൊണ്ടു നാടുവിടുന്നവര്‍ക്ക് ഏറ്റവും പ്രകടമായ അനുഭവ സാക്ഷ്യമാണ് രോഹിംഗ്യകള്‍.
ഒരു ചെറുകഥകൂടി പറഞ്ഞ് ഈ ലേഖനം അവസാനിപ്പിക്കാം. ജോര്‍ജ്ജിയ എന്ന പ്രകൃതിരമണീയമായ ക്രിസ്ത്യന്‍ രാജ്യത്തെ രാജ്ഞിയായിരുന്നു കെറ്റവന്‍. ലോക ഇസ്ലാമവല്‍ക്കരണത്തിന്റെ ഭാഗമായി അറേബ്യയില്‍ നിന്ന് പുറപ്പെട്ട ജിഹാദിന്റെ പെരുംപട ഇറാനും ഇറാക്കും ഗ്രേറ്റര്‍ ഖൊറാസാനും അസര്‍ബൈജാനും അഫ്ഗാനിസ്ഥാനും തുര്‍ക്കിയും കീഴടക്കി അവയെല്ലാം ഇസ്ലാമികവല്‍ക്കരിച്ചു മുന്നേറുന്നതിനിടയില്‍ ജോര്‍ജ്ജിയയിലെത്തി. കെറ്റവന്‍ രാജ്ഞി ഇറാനിലെ ഷാ അബ്ബാസ് ഒന്നാമന്റെ തടവറയില്‍ ഏറെനാള്‍ കഴിഞ്ഞു. ക്രിസ്തുമതം ഉപേക്ഷിച്ച് ഇസ്ലാം സ്വീകരിച്ചാല്‍ രാജ്യവും മഹാറാണി പട്ടവും തിരിച്ചുകിട്ടുമായിരുന്നു. പക്ഷേ അവര്‍ വഴങ്ങിയില്ല. തീയില്‍ പഴുപ്പിച്ച ഇരുമ്പുചവണ ഉപയോഗിച്ച് അവരുടെ നഖങ്ങളും കണ്ണും മൂക്കും ഓരോ അവയവങ്ങളും പിഴുതുമാറ്റി. അങ്ങനെ അനേക ദിവസങ്ങള്‍കൊണ്ട് തീയില്‍ വെന്തും മുറിവുകളേറ്റും അവര്‍ അന്തരിച്ചു. ക്രി.വ. 1624 ല്‍ നടന്ന സംഭവമാണിത്. അവരുടെ ഭൗതികശരീരം പോലും ജിഹാദികള്‍ വേട്ടയാടി നശിപ്പിക്കാന്‍ ശ്രമിച്ചു. കത്തോലിക്കാ വൈദികര്‍ അതു രഹസ്യമായി പഴയ ഗോവയില്‍ കൊണ്ടുവന്ന് സെന്റ് അഗസ്റ്റിന്‍സ് കോണ്‍വെന്റില്‍ സ്ഥാപിച്ചു. ഭാരത വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ ഭൗതികാവശിഷ്ടം അടങ്ങുന്ന പേടകം ഈയിടെ ദല്‍ഹിയിലെത്തിയ ജോര്‍ജിയന്‍ വിദേശകാര്യ മന്ത്രിക്ക് കൈമാറുകയായിരുന്നു. കാരണം പറഞ്ഞു തിരിച്ചു വരാന്‍ മാതാപിതാക്കളുടെ ഒരു ചിതാഭസ്മ പേടകമെങ്കിലും ഇവിടെ നിക്ഷേപിച്ചിട്ടു പോകാന്‍ മറക്കരുതു മക്കളേ!
Reference
1. * Times of India, May 7-2023
2. https://en.wikipedia.org/wiki/Rohingya_people
3.https://www.google.com/search?q=pallipuram+nila kkal+madurai+trade+route+map+ distance
4.https://www.google.com/search?q=muziris+nilakkal +madurai+trade+route
5. https://en.wikipedia.org/wiki/Nilakkal
6.https://www.google.com/search?q=kudamaloor+church+history
7. https://en.wikipedia.org/wiki/Poonjar_dynasty
8. https://en.wikipedia.org/wiki/Pandalam_dynasty
9.https://www.google.com/search?q=meenachil+karthas





















