അയോദ്ധ്യയിലെ രാംലല്ലയുടെ പ്രാണപ്രതിഷ്ഠയോടെ ഭാരതത്തിന്റെ ധര്‍മ്മാധിഷ്ഠിത ദേശീയത വീണ്ടും അതിന്റെ പൂര്‍വ്വവൈഭവത്തിലേക്ക് പ്രയാണമാരംഭിച്ചിരിക്കുകയാണ്. ആയിരത്താണ്ടുകളുടെ സാംസ്‌ക്കാരികാടിമത്തത്തില്‍ നിന്നുള്ള മോചനം കൂടിയാണ് അയോദ്ധ്യയിലെ ഈ ഉയിര്‍ത്തെഴുന്നേല്‍പ്പ്. ദേശസ്‌നേഹികളുടെ നീണ്ട സ്വാഭിമാന പോരാട്ടത്തിന്റെ ഇതിഹാസവിജയമാണത്. അതുകൊണ്ട് തന്നെ അയോദ്ധ്യ നല്‍കുന്ന സന്ദേശം ധര്‍മ്മത്തിന്റേതാണ്. ഒരു ജനതയുടെ സ്വത്വബോധത്തിന്റേതാണ്; വീണ്ടെടുപ്പിന്റേതാണ്. 1990 കളുടെ അവസാനത്തോടെ രാജ്യവ്യാപകമായി കണ്ടുതുടങ്ങിയ ഈ ദിശയിലുള്ള മുന്നേറ്റങ്ങള്‍ 2014ല്‍ ദേശീയ രാഷ്ട്രീയത്തിലുണ്ടായ മാറ്റങ്ങളോടെ കൂടുതല്‍ ശക്തിയാര്‍ജ്ജിച്ചിരിക്കുകയാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യര്‍ത്ഥനമാനിച്ച് ജൂണ്‍ 21 യു.എന്‍ അന്താരാഷ്ട്ര യോഗദിനമായി പ്രഖ്യാപിച്ചതും 2015 ല്‍ നമ്മുടെ യു.എന്‍ പ്രമേയത്തെ 177 ഓളം രാജ്യങ്ങള്‍ പിന്തുണച്ചതും ഒരു തുടക്കമായിരുന്നു. ഈ ദിവസം ദല്‍ഹി രാജ്പഥില്‍ മോദി നേതൃത്വം നല്‍കിയ യോഗ പരിപാടിയില്‍ 84 രാജ്യങ്ങളുടെ പ്രതിനിധികള്‍ പങ്കെടുത്തു എന്നുമാത്രമല്ല ലോകം മുഴുവന്‍ ഭാരതം ലോകത്തിന് നല്‍കിയ ഈ മെഡിറ്റേഷന്‍ തെറാപ്പിയെ പ്രകീര്‍ത്തിക്കുകയുമുണ്ടായി.
ആസൂത്രണ കമ്മീഷനെ അടിമുടി പരിഷ്‌ക്കരിച്ച് കൂടുതല്‍ പ്രാതിനിധ്യസ്വാഭാവത്തോടുകൂടി നീതി ആയോഗിലൂടെ പുന:സംഘടിപ്പിച്ചത് ആ സംവിധാനത്തിന് ദേശീയമായ ഒരു മുദ്രണം ചാര്‍ത്തല്‍ തന്നെയായിരുന്നു. ഇന്ത്യന്‍ നാവികസേനയുടെ പതാകയില്‍ ദേശീയപൈതൃകം ദ്യോതിപ്പിക്കുന്ന മാറ്റങ്ങള്‍, 1860 കളിലെ ഇന്ത്യന്‍ പീനല്‍കോഡിന് നിയമത്തിന്പകരം ‘ഭാരതീയ ന്യായ്‌സംഹിത’, കേന്ദ്ര ബജറ്റ് അവതരണ വേളയില്‍ കറുത്ത തുകല്‍ ബ്രീഫ്‌കേസിന് പകരം പട്ടില്‍ പൊതിഞ്ഞ ബജറ്റ് രേഖകളുമായി സഭയിലെത്തുന്ന കേന്ദ്രധനമന്ത്രി, ഫെബ്രുവരി 1 ബജറ്റ് അവതരണത്തിനായി തെരഞ്ഞെടുത്തത്, ബ്രിട്ടീഷ് രാജിന്റെ കൊളോണിയന്‍ പ്രതീകമായ പഴയ പാര്‍ലിമെന്റ് മന്ദിരത്തിന് പകരം പുതിയ മന്ദിരം ‘സെന്‍ട്രല്‍ വിസ്ത’, അവിടെ സ്ഥാപിച്ച അശോകസ്തംഭത്തിലെ ഗര്‍ജ്ജിക്കുന്ന സിംഹം എന്നിവയെല്ലാം ചില ഉദാഹരണങ്ങള്‍ മാത്രമാണ്. തീര്‍ച്ചയായും ഭാരതം അതിന്റെ ദേശീയ മാനബിന്ദുക്കളെ തിരികെ പിടിക്കാനുള്ള പരിശ്രമത്തിലാണിന്ന്.
സ്വാതന്ത്ര്യത്തിനായി പോരാടി രക്തസാക്ഷിത്വം വരിച്ച ധീരദേശാഭിമാനികളുള്‍പ്പെടെയുള്ള അനേകായിരങ്ങളുടെ ആഗ്രഹവും സ്വപ്‌നവുമായിരുന്നു വന്ദേമാതരം ദേശീയഗാനമാകണമെന്നത്. രാജ്യത്ത് ദേശീയഗാനത്തിന്റെ പരിഗണനാഘട്ടത്തില്‍ വന്ദേമാതരം അവഗണിക്കപ്പെട്ടു എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിപ്രായപ്രകടനം ഇവിടെ ശ്രദ്ധേയമാണ്. ദേശസ്‌നേഹികള്‍ക്ക് എന്നും ആവേശമാകുകയും ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളില്‍ പതിവായി മുഴങ്ങിക്കേള്‍ക്കുകയും ചെയ്ത ദേശഭക്തി തുളുമ്പുന്ന ഗാനമായിരുന്നു വന്ദേമാതരം. 1882 ല്‍ ബങ്കിം ചന്ദ്രചാറ്റര്‍ജി ആനന്ദമഠം എന്ന നോവലിന് വേണ്ടി എഴുതിയ ഈ ഗീതത്തെ സ്വാതന്ത്ര്യസമര നേതാക്കള്‍ ഒന്നടങ്കം പ്രകീര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. സിസ്റ്റര്‍ നിവേദിത, തിലകന്‍, അരബിന്ദ് ഘോഷ്, ജവഹര്‍ലാല്‍ നെഹ്‌റു തുടങ്ങിയവര്‍ ആ കൂട്ടത്തില്‍ ചിലരാണ്.
‘ഭാരതത്തിന്റെ ആത്മാവ് ദര്‍ശിക്കുന്ന ഗീതം’ എന്നാണ് നെഹ്‌റു വന്ദേമാതരത്തെ വിശേഷിപ്പിച്ചിട്ടുള്ളത്. ഇത്രമാത്രം ജനസമ്മതിയും ദേശീയ വികാരം പ്രോജ്ജ്വലിപ്പിക്കുന്നതും സ്വാതന്ത്ര്യസമരചരിത്രത്തില്‍ ഇടം നേടിയിട്ടുള്ളതുമായ വന്ദേമാതരത്തിന് ലഭിക്കാതിരുന്ന പരിഗണന എങ്ങനെ ആ കാലഘട്ടത്തില്‍ അത്ര വലിയ പ്രാധാന്യം കല്പിക്കപ്പെടാത്തതും രചനാപരമായി സംശയാസ്പദവുമായ ജനഗണമനയ്ക്ക് ലഭിച്ചു എന്നത് ഇന്നും ദുരൂഹമാണ്. ദേശസ്‌നേഹികളായ ഒട്ടനവധി ഭാരതീയരുടെ മനസ്സിലും ഉത്തരം ലഭിക്കാത്ത ചോദ്യമാണിത്.
1905-ലെ ബംഗാള്‍ വിഭജനവും ഹിന്ദു-മുസ്ലീം വിഭാഗങ്ങളില്‍ അതുണ്ടാക്കിയ ചേരിതിരിവും തുടര്‍ന്ന് ബ്രിട്ടീഷ് ഇന്ത്യയിലുണ്ടായ രാഷ്ട്രീയ സാഹചര്യങ്ങളുമാണ് വന്ദേമാതരത്തിന് ദേശീയഗാനം എന്ന പദവി നഷ്ടമാക്കിയത് എന്ന അഭിപ്രായം വളരെ ശക്തമാണ്. ബംഗാളിലെ ബ്രിട്ടീഷ് ഗവണ്‍മെന്റ് വന്ദേമാതരത്തിന് എതിരായി എടുത്ത നിലപാടുകളും അതേറ്റുപിടിച്ച സങ്കുചിത രാഷ്ടീയ പാര്‍ട്ടികളും നിക്ഷിപ്ത താല്പര്യക്കാരുമുണ്ടാക്കിയ വിവാദങ്ങള്‍ക്കുള്ള വിരാമം എന്ന നിലക്കുമാണ് ജനഗണമന ദേശീയഗാനം എന്ന പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടത്.
ബംഗാള്‍ വിഭജന വിരുദ്ധസമരത്തില്‍ ദേശഭക്തി നിറഞ്ഞു തുളുമ്പുന്ന വന്ദേമാതരം സമരഭടന്മാര്‍ക്ക് ഊര്‍ജവും ആവേശവും പകര്‍ന്നത് സ്വഭാവികം മാത്രമായിരുന്നു. എന്നാല്‍, ബംഗാള്‍ വിഭജനത്തെ അനുകൂലിച്ച കല്‍ക്കത്തയിലെ മുസ്ലീം ജനവിഭാഗം വന്ദേമാതരത്തെ സംശയത്തോടെയാണ് വീക്ഷിച്ചത്. വിഭജനസമരത്തെ നേരിടാന്‍ പല വഴികളും തേടിയ ബ്രിട്ടീഷുകാര്‍ക്ക് കൈയില്‍ കിട്ടിയ ഒരായുധമായിരുന്നു വന്ദേമാതരം. മുസ്ലീങ്ങള്‍ക്കിടയില്‍ ഈ ഗാനത്തെക്കുറിച്ചുണ്ടായിരുന്ന സംശയവും അവമതിപ്പും എതിര്‍പ്പും വിദ്വേഷമാക്കി വളര്‍ത്തിയെടുക്കാന്‍ ബ്രിട്ടീഷുകാര്‍ക്കായി. സ്വാതന്ത്ര്യസമര പ്രക്ഷോഭങ്ങള്‍ ശക്തിപ്പെട്ടു തുടങ്ങിയ ഇക്കാലത്ത് ഭാരത ജനതയെ വൈകാരികമായി ഉണര്‍ത്താന്‍ പോന്ന ഈ ദേശഭക്തിഗാനത്തിന്റെ പ്രചാരം തങ്ങളുടെ താല്പര്യങ്ങള്‍ക്ക് വലിയ ഭീഷണിയാണെന്ന് തിരിച്ചറിഞ്ഞ ബ്രിട്ടീഷ് ഗവണ്‍മെന്റ് അത് മുസ്ലിം വിരുദ്ധമാണെന്ന് പ്രചരിപ്പിക്കുകയായിരുന്നു. ഹിന്ദു-മുസ്ലീം വിരോധം ആളിക്കത്തിച്ച് വിഭജിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷ് തന്ത്രമായിരുന്നു അത്.
1906 ല്‍ രൂപം കൊണ്ട മുസ്ലിം ലീഗ് തുടക്കത്തിലേ വന്ദേമാതരത്തെ ശക്തമായി എതിര്‍ത്തിരുന്നു. മുഹമ്മദലി ജിന്നയും മുസ്ലീം ലീഗും മാത്രമല്ല പിന്നീട് കോണ്‍ഗ്രസിന്റെ സമുന്നതരായ മുസ്ലീം നേതാക്കളും ബ്രീട്ടീഷുകാരുടെ കുതന്ത്രത്തില്‍ വീണുപോയിരുന്നു.
1923 ല്‍ കാക്കിനാഡ കോണ്‍ഗ്രസ് സമ്മേളനത്തില്‍ വന്ദേമാതരം ആലപിച്ചതില്‍ പ്രതിഷേധിച്ച് അദ്ധ്യക്ഷനായിരുന്ന മൗലാനമുഹമ്മദലി സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയത് ഉദാഹരണമാണ്. 1896-ലെ പതിനൊന്നാം കോണ്‍ഗ്രസ് സമ്മേളനം മുതല്‍ എല്ലാ കോണ്‍ഗ്രസ് സമ്മേളനങ്ങളിലും വന്ദേമാതരം പതിവായി ആലപിക്കാറുണ്ടായിരുന്നു എന്നു കൂടി നാമോര്‍ക്കണം. വിശ്വകവിയും ജനഗണമനയുടെ രചയിതാവുമായ ടാഗോര്‍ തന്നെയായിരുന്നു വന്ദേമാതരം ആദ്യമായി കോണ്‍ഗ്രസ് സമ്മേളനത്തില്‍ സംഗീതാത്മകമായി അവതരിപ്പിച്ചത്. എന്നാല്‍ ഇത്തരം പരിഗണനകളെല്ലാം പിന്നീട് വന്ദേമാതരത്തിന് നഷ്ടമാകുന്നതിലേക്കാണ് കാര്യങ്ങള്‍ എത്തിയത്. ബ്രിട്ടീഷ് ഗവണ്‍മെന്റും മുസ്ലീം ലീഗും കോണ്‍ഗ്രസിലെ ചില നേതാക്കളും നടത്തിയ കുപ്രചാരണങ്ങളും എതിര്‍പ്പുകളുമായിരുന്നു ഇതിനെല്ലാം കാരണമായത്. സ്വാതന്ത്യ പ്രാപ്തിയോടെ വന്ദേമാതരം ഒരു മുസ്ലീം വിരുദ്ധഗാനമാണെന്ന തെറ്റായ പ്രതീതി സൃഷ്ടിക്കാന്‍ വന്ദേമാതര വിരുദ്ധര്‍ക്കായി. ഈയൊരു പാശ്ചാത്തലത്തിലാണ് ജനഗണമന ദേശീയഗാനമായി പരിഗണിക്കപ്പെടുന്നത്.
എന്തുകൊണ്ടും ദേശീയഗാനം എന്ന പദവിക്ക് ഏറ്റവും അര്‍ഹത വന്ദേമാതരത്തിനായിരുന്നെങ്കിലും അതിനെതിരായി ഉയര്‍ന്ന വിവാദങ്ങളും അണിയറ നീക്കങ്ങളും ഒരു ഒത്തുതീര്‍പ്പിന്റെ രൂപത്തില്‍ ജനഗണമനയ്ക്ക് അനുകൂലമായിതീരുകയായിരുന്നു എന്നുവേണം കരുതാന്‍.
വന്ദേമാതരവുമായി താരതമ്യം ചെയ്യുമ്പോള്‍ ‘ജനഗണമന അധിനായക ജയഹേ’യുടെ സ്ഥാനം എത്രയോ പിന്നിലായിരുന്നു. ഒന്നാമത്തേത് ദേശീയ സ്വാതന്ത്ര്യസമരങ്ങള്‍ക്ക് ആവേശവും ശക്തിയും പകര്‍ന്ന, ദേശഭക്തി പ്രോജ്ജ്വലിപ്പിക്കുകയും രാഷ്ട്രത്തെ മാതാവായി പ്രകീര്‍ത്തിക്കുകയുംചെയ്യുന്ന വന്ദനഗാനം. രണ്ടാമത്തേത് 1911- ലെ കോണ്‍ഗ്രസ് സമ്മേളനത്തില്‍ അവതരിപ്പിച്ചെതെന്ന് പറയപ്പെടുന്നുണ്ടെങ്കിലും മേല്‍പ്പറഞ്ഞ പാരമ്പര്യമൊന്നും അവകാശപ്പെടാനില്ലാത്ത, രചനാരഹസ്യം ഇന്നും സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന അജ്ഞാതനായ സാമ്രാട്ടിനെ സ്തുതിക്കുന്ന മംഗളഗാനം. രണ്ടും തമ്മിലുള്ള അന്തരം വളരെ പ്രകടമാണ്.
മഹാന്മാരായ സ്വാതന്ത്ര്യസമര നേതാക്കളുടെയും ഭരണകര്‍ത്താക്കളുടെയും ഇച്ഛയും കാഴ്ചപ്പാടുകളും അന്നത്തെ സാഹചര്യങ്ങളുമെല്ലാം ഈ അംഗീകാരത്തിന് പിന്നില്‍ വലിയ തോതില്‍ പ്രതിഫലിച്ചിട്ടുണ്ടാകാം. പക്ഷേ, ജനഗണമന നമ്മുടെ സ്വാതന്ത്ര്യവും പരമാധികാരവും കവര്‍ന്ന ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ പ്രതിപുരുഷനെ (ജോര്‍ജ് അഞ്ചാമന്‍) വാഴ്ത്തുന്ന രാജസ്തുതിയെങ്കില്‍ അതിലും നല്ലത് ദേശീയഗാനമെന്ന നിലയില്‍ വന്ദേമാതരം തന്നെയായിരുന്നു.





















