ഭരണഘടനാ സ്ഥാപനങ്ങളുടെയും ജനാധിപത്യ സ്തംഭങ്ങളുടെയും വിശ്വാസ്യത തകര്‍ക്കുന്നതിലൂടെ ജനാധിപത്യത്തെ അസ്ഥിരപ്പെടുത്തുക, അതോടൊപ്പം ഭാരതീയ സാംസ്‌കാരിക മാനബിന്ദുക്കളെ വെല്ലുവിളിക്കുക എന്നതും മതേതരവാദികളുടെ പ്രഖ്യാപിത സമരതന്ത്രമായിട്ട് കാലങ്ങളായി. അത്തരത്തില്‍ ഒരു വെല്ലുവിളിയായിരുന്നു ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ ഇടപെടലിലൂടെ തകര്‍ന്നടിഞ്ഞത്.
ഹിന്ദുവിരോധികളായ ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ ഭരണത്തിന് കീഴില്‍ സ്വന്തം ആരാധനാലയത്തില്‍ ഒരു തിരി തെളിയിക്കുക എന്ന അവകാശത്തിനായിപ്പോലും കോടതി കയറിയിറങ്ങേണ്ട ഗതികേടിലാണ് തമിഴ്‌നാട്ടിലെ ഭക്തജനസമൂഹം. ഹിന്ദുപുരാണങ്ങളില്‍ ദേവസേനാപതിയായ സുബ്രഹ്മണ്യന്റെ ആറുപടൈ വീടുകളായ തിരുപ്രംകുണ്ഡ്രം, തിരുച്ചെന്തൂര്‍, പളനി, സ്വാമിമലൈ, തിരുത്തണി, പഴമുതിര്‍ച്ചോലൈ എന്നീ ക്ഷേത്രങ്ങളില്‍ പ്രഥമസ്ഥാനത്തു നില്‍ക്കുന്നതും പ്രാധാന്യമേറിയതുമായ ക്ഷേത്രമാണ് തിരുപ്രംകുണ്ഡ്രം. തിരുപ്രംകുണ്ഡ്രം ക്ഷേത്രം സ്ഥിതി ചെയ്യുന്നത് പവിത്രമായ തിരുപ്രംകുണ്ഡ്രം മലമുകളിലാണ്. ഐതിഹ്യമനുസരിച്ചു ശൂരപദ്മന്‍ എന്ന അസുരനെ വധിച്ചു ഇന്ദ്രപുത്രിയായ ദേവയാനിയെ സുബ്രമണ്യന്‍ വിവാഹം കഴിച്ച സ്ഥലമാണ് തിരുപ്രംകുണ്ഡ്രം. തിരുപ്രംകുണ്ഡ്രം ക്ഷേത്രത്തിന്റെ ഗര്‍ഭഗൃഹത്തിന് നേരെ മുകളിലായി ഉച്ചിപ്പിള്ളയാര്‍ (ഗണപതി) ക്ഷേത്രം സ്ഥിതി ചെയ്യുന്നു. ഈ ഉച്ചിപ്പിള്ളയാര്‍ ക്ഷേത്രത്തിലുള്ള ദീപസ്തംഭത്തില്‍ എല്ലാ വര്‍ഷവും തമിഴ്‌നാട് സര്‍ക്കാരിന്റെ ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് വകുപ്പ് തൃക്കാര്‍ത്തിക നാളില്‍ ദീപം തെളിയിക്കുന്നു. ഈ ഉച്ചിപ്പിള്ളയാര്‍ ക്ഷേത്രത്തിന്റെ 200 മീറ്റര്‍ മുകളിലായി ഹസ്രത്ത് സുല്‍ത്താന്‍ സിക്കന്ദര്‍ ബാദുഷ ദര്‍ഗ്ഗ സ്ഥിതി ചെയ്യുന്നു. ദര്‍ഗ്ഗയില്‍ നിന്നും 300 മീറ്റര്‍ മാറിയാണ് പടിഞ്ഞാറ് വശത്തു ദീപസ്തംഭം സ്ഥിതി ചെയ്യുന്നത്. കാലങ്ങളായി തുടര്‍ന്ന് വരുന്ന ചടങ്ങായ ദീപസ്തംഭത്തില്‍ തൃക്കാര്‍ത്തിക ദീപം തെളിയിക്കുന്നത് പ്രദേശത്തെ മതമൈത്രി തകര്‍ക്കുമെന്ന് ആരോപിച്ചാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ കീഴിലുള്ള ഹിന്ദു റിലീജിയസ് ആന്‍ഡ് എന്‍ഡോവ്‌മെന്റ് വകുപ്പ് ദീപത്തൂണില്‍ ദീപം തെളിയിക്കുന്നത് നിര്‍ത്തലാക്കിയത്. ഈ ദീപം തെളിയിക്കുന്നത് വീണ്ടും തുടങ്ങണമെന്ന് ആവശ്യപ്പെട്ട് രാമ രവികുമാര്‍ എന്ന ഒരു മുരുക ഭക്തന്‍ മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബെഞ്ചില്‍ ഒരു റിട്ട് ഹര്‍ജി ഫയല്‍ ചെയ്തു.
കാര്‍ത്തിക ദീപം തെളിയിക്കാനുള്ള സൗകര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്തു തരണം എന്നായിരുന്നു റിട്ട് ഹര്‍ജിയിലെ ആവശ്യം. കോടതി നടപടികളുടെ ഭാഗമായി ഹൈക്കോടതി എതിര്‍കക്ഷികളായ സര്‍ക്കാരിനും, ദര്‍ഗ്ഗ അധികൃതര്‍ക്കും മറ്റെല്ലാവര്‍ക്കും നോട്ടീസ് അയച്ചു. എതിര്‍കക്ഷികള്‍ ഹാജരായി അവരുടെ ആക്ഷേപം ബോധിപ്പിച്ചു. എന്നാല്‍ ഹിന്ദു ക്ഷേത്രമായ ഉച്ചിപ്പിള്ളയാര്‍ ക്ഷേത്രത്തിലെ ദീപസ്തംഭത്തില്‍ തിരി തെളിയിച്ചാല്‍ 50 മീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ദര്‍ഗ്ഗയെ അത് എങ്ങനെ ദോഷകരമായി ബാധിക്കുമെന്നുള്ള കോടതിയുടെ ചോദ്യത്തിന് തൃപ്തികരമായ ഒരു മറുപടി നല്‍കുവാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. അതുകൊണ്ടു തന്നെ റിട്ട് ഹര്‍ജിയിലെ ആവശ്യം അംഗീകരിച്ചു ജസ്റ്റിസ് ജി.ആര്‍.സ്വാമിനാഥന്‍ (സിംഗിള്‍ ബെഞ്ച്) അത് അംഗീകരിച്ചു. തൃക്കാര്‍ത്തിക നാളില്‍ ഉച്ചിപ്പിള്ളയാര്‍ ക്ഷേത്രത്തിലെ ദീപസ്തംഭത്തില്‍ ദീപം തെളിയിക്കാന്‍ ആവശ്യമായ നടപടികള്‍ എടുക്കാന്‍ തമിഴ്‌നാട് ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് വകുപ്പിന് നിര്‍ദ്ദേശം നല്കി. ഈ ഉത്തരവാണ് ഇപ്പോള്‍ മതേതര കക്ഷികള്‍ക്ക് ജസ്റ്റിസ് ജി (ആര്‍). സ്വാമിനാഥനെ അനഭിമതനാക്കിയിരിക്കുന്നത്. മാത്രമല്ല ഭക്തനായ ജസ്റ്റിസ് ജി. ആര്‍.സ്വാമിനാഥന്റെ നെറ്റിയിലെ ഭസ്മക്കുറിയും കുങ്കുമവും മുമ്പേതന്നെ മതേതര കക്ഷികളുടെ കണ്ണില്‍ കരടായിരുന്നു.
പതിനാലാം നൂറ്റാണ്ടിന് മുമ്പേതന്നെ ക്ഷേത്രം നിലനിന്നിരുന്നതും തുടര്‍ച്ചയായ ആരാധന നടന്നുവന്നിരുന്നതുമായ സ്ഥലമാണ് തിരുപ്രംകുണ്ഡ്രം. തിരുപ്രംകുണ്ഡ്രം മലയിലെ കരിങ്കല്‍ക്കെട്ടുകള്‍ വെട്ടിയെടുത്തുകൊണ്ടാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. പതിനേഴാം നൂറ്റാണ്ടില്‍ മാത്രമാണ് അവിടെ ദര്‍ഗ്ഗ വന്നത്. അതിനുശേഷം വസ്തു തര്‍ക്കം ഉടലെടുത്തു. ഈ വസ്തു തര്‍ക്കം ഉടലെടുത്തപ്പോള്‍ ബ്രിട്ടീഷ് കാലത്തുതന്നെ ഈ തര്‍ക്കത്തിന് അന്നത്തെ സബ്ബ് ജഡ്ജി തീര്‍പ്പ് കല്പിച്ചിരുന്നു. മല മുഴുവനായും ക്ഷേത്രത്തിന്റേത് ആണെങ്കിലും ഒരു ചെറിയ ഭാഗം ദര്‍ഗ്ഗയ്ക്ക് അനുവദിച്ചു കൊണ്ടാണ് 1923ല്‍ ഈ വസ്തു തര്‍ക്കം തീര്‍പ്പ് കല്‍പ്പിച്ചത്. അന്ന് മുതല്‍ ക്ഷേത്രം ക്ഷേത്രത്തിന്റെയും ദര്‍ഗ്ഗ ദര്‍ഗ്ഗയുടെയും രീതികള്‍ പിന്തുടര്‍ന്ന് വന്നു. തര്‍ക്കങ്ങള്‍ ഇല്ലാതെ മുന്നോട്ട് പൊയ്‌ക്കൊണ്ടിരുന്ന സമയത്താണ് തിരുപ്രംകുണ്ഡ്രം മലയെ സിക്കന്ദര്‍ മലൈ എന്ന് നാമകരണം ചെയ്തു മുസ്ലിം യാഥാസ്ഥിതിക സംഘടനകള്‍ തര്‍ക്കം ആരംഭിച്ചത്. അതേസമയം തന്നെ മുരുക ഭക്തര്‍ പരമപവിത്രമായി കരുതുന്ന തിരുപ്രംകുണ്ഡ്രം മലമുകളില്‍ ഹസ്രത്ത് സുല്‍ത്താന്‍ സിക്കന്ദര്‍ ബാദുഷ ദര്‍ഗ്ഗയില്‍ മുസ്ലീങ്ങള്‍ മൃഗബലി നടത്തുന്നതും മാംസം പാകം ചെയ്തു ഭക്ഷിക്കുന്നതുമായ വീഡിയോകള്‍ സമൂഹമാധ്യങ്ങളിലൂടെ പുറത്തുവന്നു. ഇത് മുരുകഭക്തരില്‍ തങ്ങളുടെ ആരാധനാസ്ഥലത്തിന്റെ പവിത്രത ദര്‍ഗ്ഗ അധികൃതര്‍ നശിപ്പിച്ചു എന്ന വികാരം ഉളവാക്കി. ഈ വിഷയം ബിജെപി നേതാവ് അണ്ണാമലൈയും, ഡിഎംകെ മുന്നണിയിലുള്ള രാമനാഥപുരം എംപി നവാസ് ഖനിയും തമ്മില്‍ നേരിട്ടുള്ള പോരാട്ടത്തിന് ഇടയാക്കി. തിരുപ്രംകുണ്ഡ്രം മലയുടെ പവിത്രത നശിപ്പിക്കുന്നതിനെതിരെ ജനമുന്നേറ്റം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഹിന്ദു സംഘടനകള്‍ ആഗോള മുരുക സംഗമം നടത്തി. ആഗോള മുരുക സംഗമം ഉദ്ഘാടനം ചെയ്യാന്‍ എത്തിയത് സാക്ഷാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആയിരുന്നു. ഡിഎംകെ നടത്തുന്ന ഹിന്ദു വിരുദ്ധ മുസ്ലിം പ്രീണന നയങ്ങളെ നിശിതമായി വിമര്‍ശിച്ചു തിരുപ്രംകുണ്ഡ്രം മലയെ സിക്കന്ദര്‍ മലയാക്കി പേര് മാറ്റാനുള്ള ഡിഎംകെ സര്‍ക്കാരിനെതിരെ അമിത് ഷാ ശക്തമായി ആഞ്ഞടിച്ചു. തിരുപ്രംകുണ്ഡ്രം വിഷയത്തില്‍ സര്‍ക്കാരിന് തെറ്റുപറ്റി എന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടുതുടങ്ങി. പൊതുസ്ഥലങ്ങളില്‍ സര്‍ക്കാരിനെതിരായ ജനരോഷം ഉയര്‍ന്നുതുടങ്ങി. ഡിഎംകെ ഭരണത്തിന് കീഴില്‍ ഹിന്ദുക്കള്‍ക്ക് നീതി കിട്ടില്ല എന്ന ഒരു പൊതുബോധം തമിഴ്‌നാട്ടില്‍ ശക്തമായി.
ദീപസ്തംഭത്തില്‍ തിരി തെളിയിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ ഉത്തരവ് അനുസരിക്കേണ്ടതില്ലെന്നു പരസ്യമായി സര്‍ക്കാര്‍ നിലപാടെടുത്തപ്പോള്‍ ജസ്റ്റിസ് ജി.ആര്‍. സ്വാമിനാഥന്‍ ദീപം തെളിയിക്കാന്‍ ഭക്തര്‍ക്ക് അനുവാദം നല്‍കിക്കൊണ്ടും, ഭക്തര്‍ക്ക് അതിനു ആവശ്യമായ സംരക്ഷണം നല്‍കാന്‍ സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സിനോട് നിര്‍ദ്ദേശിച്ചുകൊണ്ടും ഉത്തരവ് ഇറക്കിയതാണ് ഇപ്പോള്‍ മതേതരവാദികളായ പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചിരിക്കുന്നത്. ജസ്റ്റിസ് ജി.ആര്‍.സ്വാമിനാഥന് എതിരെ ഇംപീച്ച് നടപടികള്‍ ആവശ്യപ്പെട്ടുകൊണ്ട് പാര്‍ലമെന്റിലെ നൂറില്‍ അധികം പ്രതിപക്ഷ എംപിമാര്‍ ഒപ്പിട്ട കത്താണ് സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് നല്‍കിയിരിക്കുന്നത്. തങ്ങള്‍ക്ക് അനുകൂലമല്ലാത്ത വിധി പുറപ്പെടുവിക്കുന്ന നീതിപീഠങ്ങളെ വെല്ലുവിളിക്കുന്നതും, അപമാനിക്കുന്നതുമായ സര്‍ക്കാരുകള്‍ ജനാധിപത്യ വ്യവസ്ഥയെത്തന്നെയാണ് വെല്ലുവിളിക്കുന്നതും നശിപ്പിക്കുന്നതും. അഭിപ്രായ സ്വാതന്ത്ര്യത്തിനും, തടവുകാരുടെ അവകാശങ്ങള്‍ക്കും, മൃഗങ്ങളുടെ അവകാശങ്ങള്‍ക്കും, ദിവ്യാംഗസമൂഹത്തിന്റെ അവകാശങ്ങള്‍ക്കും വേണ്ടി വിധിയെഴുതുമ്പോള്‍ ജസ്റ്റിസ് ജി.ആര്‍.സ്വാമിനാഥന്‍ എല്ലാവര്‍ക്കും സ്വീകാര്യനായിരുന്നു. എന്നാല്‍ വസ്തുതകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ തിരുപ്രംകുണ്ഡ്രം മലയില്‍ കാര്‍ത്തിക ദീപം തെളിയിക്കണമെന്ന് ഉത്തരവിട്ടപ്പോള്‍ സമീപത്തെ മുസ്ലീങ്ങള്‍ക്ക് അത് ഇഷ്ടമാകില്ല എന്നതിന്റെ പേരില്‍ മാത്രം അദ്ദേഹം ഇപ്പോള്‍ മതേതരവാദികള്‍ക്ക് അനഭിമതനായിരിക്കുന്നു. അദ്ദേഹത്തിന്റെ വിധിയ്ക്ക് എതിരെ സുപ്രീം കോടതിയെ തമിഴ്‌നാട് സര്‍ക്കാര്‍ സമീപിച്ചപ്പോള്‍ ഭാരതത്തിലെ പരമോന്നത നീതിപീഠമായ സുപ്രീം കോടതിയിലെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തമിഴ്‌നാട് സര്‍ക്കാരിന്റെ വാദങ്ങള്‍ മുഖവിലയ്ക്ക് എടുക്കാന്‍ പോലും തയ്യാറായില്ല. ഇതിന്റെ പേരില്‍ ബഹുമാന്യനായ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെയും ഒപ്പു ശേഖരണം നടത്തി ഇംപീച്ച്‌മെന്റ് നടപടികള്‍ ആരംഭിക്കാന്‍ മതേതര പ്രതിപക്ഷ കക്ഷികള്‍ മടിക്കില്ല.
ഉത്തരേന്ത്യയില്‍ ബാബരി മസ്ജിദ് എന്നൊരു തര്‍ക്ക മന്ദിരത്തിന്റെ പേരില്‍ വര്‍ഷങ്ങളോളം വോട്ടുബാങ്ക് രാഷ്ട്രീയം നടത്തിയ മാതൃകയില്‍ തമിഴ്‌നാട്ടില്‍ ദര്‍ഗ്ഗയുടെ പേരില്‍ മുസ്ലിം വോട്ടുബാങ്ക് രൂപീകരിക്കാനുള്ള ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ ഹീന ശ്രമമാണ് സുപ്രീം കോടതി മുളയിലേ നുള്ളിയത്.
തമിഴ്‌നാട് സര്‍ക്കാരിന്റെ ഈ ഹിന്ദു വിരുദ്ധ നടപടിയില്‍ നിന്നും കേരളത്തിനും പാഠം പഠിക്കാനുണ്ട്. ശബരിമലയില്‍ അയ്യപ്പനെ ആരാധിക്കരുത്, അത് വാവര് പള്ളിയ്ക്ക് പ്രകോപനമുണ്ടാകും എന്ന് പറയുന്നതുപോലെയാണ് തിരുപ്രംകുണ്ഡ്രം മലയിലെ ക്ഷേത്രത്തില്‍ ദീപസ്തംഭത്തില്‍ തിരി തെളിയിക്കരുത് എന്ന് പറയുന്നത്. ഇത് കേരളത്തിലെ അയ്യപ്പ ഭക്തര്‍ക്ക് ഒരു മുന്നറിയിപ്പാണ്. പണ്ട് തിരുപ്രംകുണ്ഡ്രം മലയില്‍ ദര്‍ഗ്ഗ സ്ഥാപിച്ചപ്പോള്‍ തുടക്കത്തില്‍ അത് മതേതരത്വത്തിന്റെ പ്രതീകമായിരുന്നു. എന്നാല്‍ കാലം കടന്നുപോയപ്പോള്‍ അത് തിരുപ്രംകുണ്ഡ്രം മലയില്‍ കാര്‍ത്തിക വിളക്ക് വയ്ക്കാന്‍ ദര്‍ഗ്ഗ വിലക്ക് ഏര്‍പ്പെടുത്തിയത് പോലെയായി. ഭരണാധികാരികള്‍ മതേതരത്വത്തിന്റെ മേലങ്കിയണിഞ്ഞു വന്നപ്പോള്‍ മലയുടെ അധിപനായ മുരുകന്‍ കുടിയിറക്ക് ഭീഷണിയിലും, മലയിലെ കുടിയേറ്റക്കാരനായ ഹസ്രത്ത് സുല്‍ത്താന്‍ സിക്കന്ദര്‍ ബാദുഷ മലയുടെ യജമാനനുമായി മാറുന്ന കാഴ്ചയാണ് കാണുന്നത്. ഹിന്ദുവിരുദ്ധ സര്‍ക്കാരുകള്‍ ഭരിക്കുമ്പോള്‍ ഇതില്‍പ്പരമൊരു നിലപാട് പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥവുമില്ല.





















