2025 ലെ ബുക്കര്‍ സമ്മാനം ഹംഗേറിയന്‍ – ബ്രിട്ടീഷ് എഴുത്തുകാരനായ ഡേവിഡ് സലേയ്ക്കാണ് (David Szalay). ഹംഗേറിയന്‍ – ബ്രിട്ടീഷ് എന്നു പറയുന്നത് ഒരര്‍ത്ഥത്തില്‍ ശരിയല്ല. കാനഡയിലും ഹംഗറിയിലും ബ്രിട്ടനിലും പൗരത്വമുള്ള സലേ ജനിച്ചത് കാനഡയിലാണ്. 1974ല്‍ മോണ്‍ റിയലിലായിരുന്ന് അദ്ദേഹത്തിന്റെ ജനനം, അമ്മ കനേഡിയനും അച്ഛന്‍ ഹംഗേറിയനും. അവിടെ നിന്നും അവര്‍ക്ക് ലബനോനിലെ ബെയ്‌റൂട്ടിലേയ്ക്ക് താമസം മാറേണ്ടിവന്നു. അവിടെ നിന്നും ലണ്ടനിലേയ്ക്കും തുടര്‍ന്ന് ബസല്‍സിലേയ്ക്കും പിന്നീ ട് ഹംഗറിയിലേയ്ക്കും സലേ പറിച്ചുനടപ്പെട്ടു. ഇപ്പോള്‍ ഭാര്യയോടൊപ്പം ആസ്ട്രിയയിലെ വിയന്നയിലാണ് താമസം. സേലയടെ 6-ാമത്തെ നോവലായ ‘Flesh’ ആണ് ഇപ്പോള്‍ ബുക്കര്‍ സമ്മാനം നേടിയിരിക്കുന്നത് നേരത്തേ London and the South East, The innocent, spring, All that man is, Turbulence തുടങ്ങിയ കൃതികള്‍ ഈ നോവലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവയൊക്കെ തന്നെ വിവിധതരം സമ്മാനങ്ങള്‍ക്ക് അര്‍ഹമായിട്ടുണ്ട്. 2016ല്‍ത്തന്നെ ബുക്കര്‍ സമ്മാനത്തിനു ഷോര്‍ട്ട് ലിസ്റ്റു ചെയ്യപ്പെട്ടെങ്കിലും 25-ലാണ് അതു ലഭിച്ചത്. അദ്ദേഹത്തിന്റെ ഇന്നത്തെ പ്രായം പരിഗണിക്കുമ്പോള്‍ നൊബേല്‍ സമ്മാനത്തിന് വൈകാതെ തന്നെ പരിഗണിക്കപ്പെടാനിടയുള്ള ഒരെഴുത്തുകാരനാണ് ഡേവിഡ് സലേയെന്ന് ഊഹിക്കാം.
ഇത്തവണ നൊബേല്‍ ലഭിച്ച ലാസ്ലോ ക്രാസ്‌നഹോര്‍ക്കൈയെപ്പോലെ ഡേവിഡ് സലേയ്ക്കും ജൂതപാരമ്പര്യമുണ്ട്. പുതിയകാലത്ത് ലോകത്തിന്റെ ശാസ്ത്രവും സംസ്‌കാരവും നിയന്ത്രിക്കുന്നതുതന്നെ ഒരു പിടി ജൂതന്മാരാണെന്നു വന്നിരിക്കുന്നു. ഈ പ്രസ്താവന വെറും അതിശയോക്തിയല്ലെന്ന് ഉത്തരാധുനിക എഴുത്തിന്റെയും ശാസ്ത്രത്തിന്റെയും മേഖലകളില്‍ ജൂതന്മാരുടെ സംഭാവനകള്‍ പരിശോധിച്ചാല്‍ മനസ്സിലാകും. ഉത്തരാധുനികതയുടെ പ്രശസ്ത വ്യാഖ്യാതാവായ ദറിദ മുതല്‍ (Jacques Derrida) സ്ട്രക്ച്ചറല്‍ ആന്ത്രപ്പോളജിസ്റ്റായ ക്ലോദ് ലവിസ് ട്രോസ് (Claude Levi Strauss) നവ മാര്‍ക്‌സിസ്റ്റുകളില്‍ പ്രമുഖനായ വാള്‍ട്ടര്‍ ബഞ്ചമിന്‍ തുടങ്ങി പുതിയ കാലത്തെ വ്യാഖ്യാനിക്കുന്ന വലിയ ഒരു കൂട്ടം ബുദ്ധി ജീവികളും ജൂതന്മാരാണെന്നു കാണാം.
ദിവ്യ അരുണ്‍ മാധ്യമം വാരികയില്‍ (നവംബര്‍ 24 ഡിസംബര്‍) ‘മാംസനിബന്ധമീജീവിതം’ എന്ന തലക്കെട്ടില്‍ ഡേവിഡ് സലേയുടെ ഫ്‌ളെഷ് എന്ന ബുക്കര്‍ സമ്മാനിതമായ നോവലിനെക്കുറിച്ച് എഴുതിയിരിക്കുന്നു. ലേഖനം തുടങ്ങുന്നത് ”ആണ് ആണിനെപ്പറ്റി എഴുതുന്നതിനെ സാഹിത്യത്തിലെ ഒരു പ്രത്യേക വിഭാഗമായി കണക്കാക്കാമെന്നുണ്ടെങ്കില്‍ അത്തരമൊരു വര്‍ഗ്ഗീകരണത്തില്‍ ഉള്‍പ്പെടുത്താന്‍ എന്തുകൊണ്ടും അനുയോജ്യമാണ് 2025ലെ ബുക്കര്‍ പുരസ്‌കാരം കിട്ടിയ നോവല്‍ ഫ്‌ളെഷ്’ എന്നു പറഞ്ഞുകൊണ്ടാണ്. ലോകത്തു കാണുന്നതെല്ലാം ആണ്‍കാഴ്ചകളാണെന്നും ആണ്‍കോയ്മയാണ് നിലനില്‍ക്കുന്നതെന്നും ശഠിച്ചുകൊണ്ടാണല്ലോ ഫെമിനിസ്റ്റുകള്‍ രംഗത്തുവന്നിരിക്കുന്നത്. അവരുടെ വിലയിരുത്തലില്‍ ലോകം ഏതാണ്ടു മൊത്തമായിത്തന്നെ ആണിന്റെ താല്‍പര്യങ്ങളിലൂടെയാണ് സഞ്ചരിക്കുന്നത്. ആണിന്റെ വിലയിരുത്തലുകളിലൂടെയാണ് അനാവൃതമാകുന്നത്. അങ്ങനെയെങ്കില്‍ ആണ് ആണിനെക്കറിച്ചെഴുതുന്ന ആദ്യകൃതിയെ കാണുന്നതെങ്ങനെ? പി. കുഞ്ഞിരാമന്‍ നായരുടെ ആത്മകഥകളെല്ലാം ഒരാണിനെക്കുറിച്ച് അയാള്‍ തന്നെ എഴുതുന്നതല്ലേ? ലോകത്തിലെ പ്രശസ്തനോവലുകളെല്ലാം തന്നെ ഒരാണിനെ കേന്ദ്രസ്ഥാനത്തു പ്രതിഷ്ഠിച്ചുകൊണ്ട് പുരുഷന്മാര്‍ എഴുതിയതല്ലേ? അതുമാത്രമല്ലേ ഈ നോവലിസ്റ്റും ചെയ്യുന്നുള്ളൂ?
ഫ്‌ളെഷിലെ നായകന്‍ ഇഷ്ത്വാനി ലൂടെ (Ishvan) കഥ പറയുന്ന സലേ കുറച്ചൊക്കെ തന്റെ തന്നെ കഥയാണ് പറയുന്നതെന്ന് നോവല്‍ വായിച്ചാല്‍ മനസ്സിലാവും. നോവലിലെ ലജ്ജാലുവും ഏകാന്തതയാല്‍ പീഡിതനുമായ നായകന്‍ ഒരു പരിധിവരെ നോവലിസ്റ്റിന്റെ സ്വത്വം പേറുന്നുണ്ട്. 368 പേജൂകളുള്ള നോവലില്‍ പുതിയകാല കൃതികളില്‍ കാണുന്ന രീതിയിലുള്ള രതിയുടെ തുറന്നെഴുത്തുകളും ലൈംഗികതയെക്കുറിച്ചുള്ള മറയില്ലാത്ത സംഭാഷണങ്ങളുമുണ്ട്. 15-ാം വയസ്സില്‍ ഇഷ്ത്വാന്‍ അമ്മയുടെ പ്രായമുള്ള ഒരു നാല്‍പ്പത്തിരണ്ടു വയസുകാരിയുമായി ബന്ധത്തിലാവുന്നതും അവരുടെ ഭര്‍ത്താവുമായി ഏറ്റുമുട്ടേണ്ടിവരുന്നതും തുടര്‍ന്ന് അയാളുടെ മരണത്തിന് ഭാഗികമായി ഉത്തരവാദി എന്ന നിലയ്ക്ക് ജൂവനൈല്‍ റിറ്റെന്‍ഷന്‍ സെന്ററിലേയ്ക്ക് അയയ്ക്കപ്പെടുന്നതുമെല്ലാം അത്യന്തം നാടകീയമായ തുറന്നെഴുത്തുകളിലൂടെയാണ് നോവലിസ്റ്റ് അവതരിപ്പിക്കുന്നത്. ഇറാക്ക് യുദ്ധകാലത്ത് പട്ടാള സേവനം നടത്തേണ്ടിവരുമ്പോള്‍ അയാള്‍ കൂടുതല്‍ സംയമനവും സഹിഷ്ണുതയുമുള്ളവനാകുന്നു. സമ്പന്നമായ ഒരു കുടുംബത്തിന്റെ സ്വകാര്യ ഡ്രൈവറായി ലണ്ടനില്‍ ജോലി നോക്കേണ്ടി വരുമ്പോള്‍ ജീവിതം മാറുന്നു. സ്വാഭാവികമായ കാരണങ്ങളാല്‍ യുവതിയായ സമ്പന്നയുടെ ഭര്‍ത്താവ് മരിക്കുമ്പോള്‍ ഇഷ്ത്വാന്‍ അവരെ തന്റെ ജീവിതത്തിലേക്ക് സ്വീകരിക്കുന്നു. പക്ഷേ യുവതിയുടെ ആദ്യ ഭര്‍ത്താവിലെ മകന്‍ ഇഷ്ത്വാനെ വെറുക്കുന്നു.
തന്റെ വന്യമായ അടിസ്ഥാന ചോദനകളുടെ അടിസ്ഥാനത്തില്‍ മാത്രം പ്രവര്‍ത്തിക്കുന്ന ഈ കഥാപാത്രം ശാരീരികാനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ മാത്രമാണ് പുതിയ കാലത്തെ മനുഷ്യന്‍ സാമൂഹ്യമായി ഇടപെടുന്നത് എന്ന നോവലിസ്റ്റിന്റെ കാഴ്ചപ്പാടിനെ സ്ഥാപിക്കുന്നു. ജന്മവാസനകളെ ചിന്തയ്ക്കുമുകളില്‍ പ്രതിഷ്ഠിക്കുന്നതാണ് ഇഷ്ത്വാന്റെ സംഭാഷണങ്ങളും പെരുമാറ്റങ്ങളുമെല്ലാം. ബുക്കര്‍ പ്രൈസ് കമ്മിറ്റി അംഗങ്ങള്‍ അസാധാരണമായ വായനാനുഭവം പ്രദാനം ചെയ്ത ഒരു ‘Dark Book’ എന്നാണ് ഫ്‌ളെഷ് എന്ന് ഈ കൃതിയെ വിശേഷിപ്പിച്ചത്. ലോകം മുഴുവന്‍ നിരൂപക സ്വീകാര്യത ആര്‍ജ്ജിക്കുന്ന സലേയുടെ എഴുത്ത് നൊബേല്‍ സമ്മാനത്തിലേക്ക് എത്തിച്ചേരും എന്ന കാര്യത്തില്‍ സംശയമില്ല.
മാധ്യമത്തിലെ ബിജോയ് ചന്ദ്രന്റെ കവിത ‘നെരൂദയും കാഫ്കയും’ അതിന്റെ തലക്കെട്ടുകാരണം എന്നെ മടുപ്പിച്ചുവെങ്കിലും വായിച്ചപ്പോള്‍ ആ മടുപ്പ് ഉണ്ടായില്ല. പേരില്‍ നെരൂദയും കാഫ്കയുമാണെങ്കിലും അകത്ത് ഡി.വിനയചന്ദ്രനും കടമ്മനിട്ടയും എ. അയ്യപ്പനുമൊക്കെയാണ്. വിനയചന്ദ്രന്‍ സാറിന്റെ പക്ഷിച്ചിറകുള്ള ഷര്‍ട്ടും അയ്യപ്പപ്പണിക്കരെ അനുകരിച്ച് തലയിലേറ്റിയ തൊപ്പിയുമൊക്കെ ഇപ്പോള്‍ പലരും മറന്നുകഴിഞ്ഞു. കവി അതൊക്കെ വീണ്ടും ഓര്‍ത്തെടുക്കുന്നു. ”കടമ്മനിട്ടക്കാവു തീണ്ടാന്‍ നമുക്കെന്നാലടുത്തവണ്ടിക്ക് കയറിപ്പോയാലോ?” എന്നു കവി ചോദിക്കുന്നതിലെ ഗൃഹാതുരത്വം ഇന്നത്തെ തലമുറയ്ക്ക് വായിച്ചെടുക്കാന്‍ പ്രയാസമാണ്. മലയാള കവിതയിലെ കടമ്മനിട്ടക്കാലം അനുഭവിച്ച ഈ ലേഖകനുള്‍പ്പെടെയുള്ളവര്‍ക്ക് അതിന്റെ വ്യംഗ്യം നന്നായി മനസ്സിലാവും. പോയ കാലത്തെ ഓര്‍ത്ത് ഒരു ചെറിയ ശ്വാസംമുട്ടലുമുണ്ടാകും. ”സത്യത്തിലെത്ര എളുപ്പമാണല്ലേ അല്‍പനേരത്തേയ്ക്ക് ജീവിച്ചിരിക്കുവാന്‍” എന്ന അവസാന വാക്യത്തെ ”സത്യത്തില്‍ എത്ര പ്രയാസമാണല്ലേ അല്‍പനേരത്തേയ്ക്ക് ജീവിച്ചിരിക്കുവാന്‍ എന്നാണു മനസ്സിലാക്കേണ്ടത്. പടിയിറങ്ങാന്‍ തുടങ്ങുന്ന തലമുറ ”കല്ലച്ചിലടിച്ച മഞ്ഞക്കടലാസിന്റെ കുത്തുലഞ്ഞ ഏതോ ഒരു പുസ്തക”ത്തിന്റെ സ്മരണയില്‍ മാത്രമാണു ജീവിക്കുന്നത്. ഇത് വായിക്കുന്നവരെ സംബന്ധിച്ചുള്ളതാണ്. വായിക്കാത്തവര്‍ പോയ കാലത്തെ ഇത്രയും തീവ്രമായി അനുഭവിക്കാനിടയില്ല. കവിത ചിലതൊക്കെ നമ്മെ അനുഭവിപ്പിക്കുന്നതിനാല്‍ ഹൃദ്യമാണ്. ഈ കവിതയുടെ ഹൃദ്യത വായിക്കുന്നവര്‍ക്കു മാത്രമുള്ളതാണെന്നു എടുത്തു പറയട്ടേ (വായനശീലമുള്ള വരെയാണുദ്ദേശിച്ചത്).
വില്യം ഫോക്‌നര്‍ അറിയപ്പെടുന്ന നോവലിസ്റ്റാണ്. അദ്ദേഹത്തില്‍ നിന്നാണ് ജപ്പാനിലേയും ലാറ്റിനമേരിക്കയിലേയും പല എഴുത്തുകാരും പ്രചോദനമുള്‍ക്കൊണ്ടത്. നോവലുകളും ചെറുകഥകളും എഴുതുന്നതിനുമുന്‍പ് അദ്ദേഹം കവിതകളും എഴുതിയിട്ടുണ്ട്. എങ്കിലും ആ കവിതകളൊന്നും പ്രശസ്തമല്ല. എന്നിരിക്കിലും സത്യത്തില്‍ മനോഹരങ്ങളാണ്. ‘The race’s splendor’ എന്ന കവിതയിലെ വരികള്‍ നോക്കൂ!
”The years are sand and wind plays with Beneath the prisoned Music of Her deathless roses”
വര്‍ഷങ്ങള്‍ എന്നത് ഇവിടെ കാലത്തെയാണ് ഉദ്ദേശിക്കുന്നത്. മണ്ണും കാറ്റും തമ്മിലുള്ള കളിയാണ് കാലം എന്നതില്‍ കവി അര്‍ത്ഥമാക്കുന്നത്. നശ്വരതയെത്തന്നെയാണ്. അവളുടെ മരണമില്ലാത്ത പൂക്കളുടെ അടിയില്‍ തടവിലാക്കപ്പെട്ട സംഗീതം എന്നത് കാലത്തിന് മായ്ക്കാനാവാത്ത, മരണത്തിനുപോലും ഇല്ലാതാക്കാന്‍ കഴിയാത്ത സൗന്ദര്യത്തിന്റെ വശ്യതയെയാണ് ധ്വനിപ്പിക്കുന്നത്. ഇത്രയും മനോഹരമായ കവിതകള്‍ എഴുതിയതുകൊണ്ടായിരിക്കണം പില്‍ക്കാലത്ത് ലോകത്തിനുതന്നെ മാതൃകയായിത്തീര്‍ന്ന നോവലുകള്‍ രചിക്കാനദ്ദേഹത്തിനു കഴിഞ്ഞത്. മാജിക്കല്‍ റിയലിസം എന്നു പില്‍ക്കാലത്ത് പേരുകേട്ട രചനാ രീതി സത്യത്തില്‍ ഫോക്‌നറെ അനുകരിച്ചുണ്ടാക്കിയതാണ്.
ഫോക്‌നറുടെ പ്രശസ്തമായ ഒരു ചെറുകഥയാണ് ‘Red leaves’ ആ കഥയെ മാതൃഭൂമിയില്‍ (ഡിസംബര്‍ 7-13) ബാലചന്ദ്രന്‍ ചുള്ളിക്കാട് കവിതയാക്കി മാറ്റിയിരിക്കുന്നു (കവിത ദുര്‍ഗ്ഗന്ധം). ഇസെത്തിബെഹ (Issetibbeha) എന്ന റെഡ് ഇന്ത്യന്‍ ഗോത്രത്തലവന്റെ മരണമാണ് കഥയുടെ വിഷയം. കഥ ഏതാണ്ടതുപോലെതന്നെ കവിതയില്‍ പറഞ്ഞു വയ്ക്കുന്നതിനാല്‍ ഇവിടെ ആവര്‍ത്തിക്കുന്നില്ല. കഥയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തി മനോഹരമായ കവിതയാക്കാന്‍ ചുള്ളിക്കാടിനു കഴിഞ്ഞിരിക്കുന്നു. 17 പുറങ്ങളുള്ള സാമാന്യം ദീര്‍ഘമായ കഥയാണ് ‘Red leaves’. അതില്‍ നിന്നു കവിതയ്ക്കുവേണ്ടതു മാത്രം ചുള്ളിക്കാട് ചീകിയെടുത്തിരിക്കുന്നു. ഇസത്തിബെഹ എന്ന റെഡിന്ത്യന്‍ ഊരു മൂപ്പന്‍ മരിച്ചപ്പോള്‍ അയാളുടെ ശവത്തോടൊപ്പം തന്റേതായ നായയേയും കുതിരയേയുമെന്ന പോലെ അടിമയേയും അടക്കം ചെയ്യണമെന്ന പതിവിനെ കഥയിലും കവിതയിലും പരാമര്‍ശിക്കുന്നുണ്ട്. എന്നാല്‍ അടിമയ്ക്കു ജീവനോടെ കുഴിച്ചു മൂടപ്പെടാന്‍ മനസ്സില്ലാത്തതിനാല്‍ അയാള്‍ ഒളിച്ചോടുന്നു. ഒളിച്ചോടുന്ന അടിമയെ ”അവന്‍ ജീവന്റെ വേരില്‍ അള്ളിപ്പിടിച്ചു കിടന്നു”വെന്നും ”ഇരുട്ടു ഗര്‍ഭപാത്രം പോലെ അവനെ ഒളിപ്പിച്ചു”വെന്നും എഴുതാന്‍ ബാലചന്ദ്രന്റെ തൂലികയ്‌ക്കേ കരുത്തുണ്ടാവൂ. ”തുറന്ന വായുമായി ഭൂമി അവനെ കാത്തുകിടന്നു” എന്നിങ്ങനെ അവസാനിക്കുന്ന കവിത ഒരു ഇരുണ്ട അനുഭവമായി നമ്മളിലേയ്ക്ക് ഇഴഞ്ഞു കയറുന്നു. ചുള്ളിക്കാടിലെ കവി നമ്മളെ വീണ്ടും വിസ്മയിപ്പിക്കുന്നു.
ബാലചന്ദ്രന്‍ ചെയ്തതുപോലെ മറ്റൊരു പാശ്ചാത്യ കൃതിയെ കവിതയ്ക്കു വളമാക്കാനാണ് മാതൃഭൂമിയില്‍ കെ.ആര്‍. ടോണി ശ്രമിക്കുന്നത്. ‘തമ്പ്രാനും ചോതി അടിയനും ചോതി’ എന്ന പഴഞ്ചൊല്ലിനെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ രണ്ടു പേരും പശ്ചാത്യമായ അസംസ്‌കൃത വസ്തുവിനെ കവിതയാക്കി പുനര്‍സൃഷ്ടിക്കാനാണു ഒരുങ്ങിയത്. ടോണിയുടെ കവിത്വം ഒരിക്കല്‍ക്കൂടി ചോദ്യം ചെയ്യപ്പെടുന്നതാണ് അദ്ദേഹത്തിന്റെ ഈ തെരഞ്ഞെടുപ്പ്. ചുള്ളിക്കാട് അപൂര്‍വ്വമായ ഒരു കഥയില്‍ നിന്നും പ്രചോദനം കൊണ്ടപ്പോള്‍ ടോണിയാകട്ടേ ചര്‍വ്വിത ചര്‍വ്വണം ചെയ്യപ്പെട്ടു കഴിഞ്ഞ കാഫ്ക്കയുടെ മെറ്റമോര്‍ഫോസസിനെയാണ് വീണ്ടും ആശ്രയിക്കുന്നത്.
ഏകദേശം ഒരന്‍പതു വര്‍ഷമായി കേരളത്തിലെ സാഹിത്യ ചര്‍ച്ചകളില്‍ നിരന്തരം കേട്ടുകൊണ്ടിരിക്കുന്ന പേരാണ് കാഫ്ക്കയും അദ്ദേഹത്തിന്റെ കഥയായ രൂപാന്തരണം അഥവാ മെറ്റമോര്‍ഫോസിസും അതിലെ കഥാപാത്രമായ ഗ്രിഗര്‍സാംസയും, കേരളത്തിലെ സാഹിത്യകുതുകികളില്‍ ഈ പേരുകള്‍ കേള്‍ക്കാത്ത ആരുമുണ്ടാവില്ല. അതിനെത്തന്നെ വീണ്ടും ആശ്രയിക്കുക വഴി ടോണി തന്റെ പ്രതിഭാദാരിദ്ര്യത്തെ ഒരിക്കല്‍കൂടി വായനക്കാര്‍ക്കു ബോധ്യപ്പെടുത്തിക്കൊടുക്കുന്നു. ഗ്രിഗര്‍ സാംസ ശലഭമായാണ് മാറിയതെങ്കില്‍ ടോണിയുടെ കവിത ‘ആന’യില്‍ കവി ആനയായി മാറുന്നു. ഈ ആന നമുക്ക് പുതുതായി ഒന്നും തരുന്നില്ല. ടോണിയുടെ മറ്റു കവിതകള്‍ പോലെ കവിതാ ശൂന്യമായിത്തന്നെ ഇതും അവസാനിക്കുന്നു. ഉത്തരാധുനിക എഴുത്ത് നിലനില്‍ക്കാന്‍ ടോണിയെപ്പോലുള്ളവര്‍ കവിത എഴുതുന്നത് അവസാനിപ്പിക്കേണ്ടിയിരിക്കുന്നു.






















