”ഒരു സംഘാടകന്‍, ഒരു നേതാവ്, ഒരു തത്വശാസ്ത്രജ്ഞന്‍ എന്നിവയെല്ലാം ഒരുമിച്ചുചേര്‍ന്ന വ്യക്തിയെ കണ്ടെത്തുക അസാധ്യമാണ്.” ഒരു പക്ഷേ, അത്തരമൊരു വ്യക്തി ഉണ്ടെന്നിരിക്കില്‍, അത് ചരിത്രത്തിലെ അപൂര്‍വമായ സംഭവമായിരിക്കും എന്നൊരു ചൊല്ല് പാശ്ചാത്യ ലോകത്തുണ്ട്. ശരിയാണ്. അത്തരമൊരു അപൂര്‍വ പ്രതിഭാസം ഭാരതത്തില്‍ ഉടലെടുത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ പേര് ദത്തോപന്ത് ഠേംഗ്ഡി എന്നാണ്.
1920 നവംബര്‍ 10ന് മഹാരാഷ്ട്രയിലെ ആര്‍വിയില്‍, അഭിഭാഷകനായ ബാപുറാവു ഠേംഗ്ഡിയുടെ മകനായി ജനിച്ച ദത്തോപന്ത് ഈ മൂന്ന് ഗുണങ്ങളും പൂര്‍ണമായും അലിഞ്ഞു ചേര്‍ന്നതിന്റെ മൂര്‍ത്തരൂപമായിരുന്നു. അദ്ദേഹത്തില്‍ ജന്മനാതന്നെ നേതൃത്വഗുണമുണ്ടായിരുന്നു. ബി.എ, എല്‍.എല്‍.ബി. പഠനം പൂര്‍ത്തിയാക്കിയ ശേഷം 1942ല്‍ അദ്ദേഹം രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രചാരകനായി. ഇംഗ്ലീഷ് ഭാഷയില്‍ അദ്ദേഹത്തിനുണ്ടായിരുന്ന അധീശത്വം കാരണം അദ്ദേഹത്തെ ആദ്യം കേരളത്തിലേക്കും ഏകദേശം രണ്ടര വര്‍ഷത്തിനുശേഷം ബംഗാളിലേക്കും അയച്ചു. പിന്നീട്, 1948ലെ സംഘനിരോധന സമയത്ത് അദ്ദേഹം നാഗ്പൂരില്‍ തിരിച്ചെത്തുകയും ചെയ്തു.
സ്വാതന്ത്ര്യാനന്തരം, കോണ്‍ഗ്രസ് അധികാരത്തിലേറിയെങ്കിലും, പ്രത്യയശാസ്ത്രരംഗത്ത് ഭാരതത്തില്‍ ഉടനീളം സ്വാധീനം ചെലുത്തിയിരുന്നത് ദേശവിരുദ്ധരായ ഇടതുപക്ഷശക്തികളായിരുന്നു. ”ലാല്‍ കിലേ പര്‍ലാല്‍ നിശാന്‍, മാംഗ് രഹാ മസ്ദൂര്‍ കിസാന്‍” (ചുകന്ന കോട്ടയില്‍ ഉയരണം ചെങ്കൊടി, തൊഴിലാളികളും കര്‍ഷകരും ആവശ്യപ്പെടുന്നു.) എന്ന മുദ്രാവാക്യം തൊഴില്‍ രംഗത്ത് മാത്രമല്ല, ഭാരതത്തിലുടനീളം പ്രതിധ്വനിച്ചു കേള്‍ക്കാമായിരുന്നു. ഈ പശ്ചാത്തലത്തില്‍, സംഘത്തിന്റെ ദ്വിതീയ സര്‍സംഘചാലക് പരംപൂജനീയ ശ്രീഗുരുജി, ഠേംഗ്ഡിജിയെ തൊഴിലാളി മേഖലയിലെ പ്രവര്‍ത്തനത്തിനായി നിയോഗിച്ചു. അപ്പോഴത്തെ മധ്യപ്രദേശ് മുഖ്യമന്ത്രി ദ്വാരകാ പ്രസാദ് മിശ്രയുടെ ആഗ്രഹപ്രകാരം ഠേംഗ്ഡിജി ഐ.എന്‍.ടി.യു.സിയില്‍ സക്രിയനായി. അതിനുശേഷം കമ്മ്യൂണിസ്റ്റുകാര്‍ക്ക് പ്രാമുഖ്യം ഉണ്ടായിരുന്ന പോസ്റ്റല്‍ ആന്റ് ടെലഗ്രാഫ് വര്‍ക്കേര്‍സ് യൂണിയനിലും അദ്ദേഹം പ്രവര്‍ത്തിച്ചു. ഇതിലൂടെയെല്ലാം തൊഴിലാളി യൂണിയനുകള്‍ പ്രവര്‍ത്തിക്കുന്നതെങ്ങനെ, അവയുടെ ശക്തി, ദൗര്‍ബല്യം എന്നീ കാര്യങ്ങള്‍ അദ്ദേഹം മനസ്സിലാക്കി. അവസാനം, തന്റെ അശ്രാന്ത പരിശ്രമം, ദീര്‍ഘദൃഷ്ടി സംഘടനാപാടവം എന്നിവയിലൂടെ, രാഷ്ട്ര താല്‍പര്യം പ്രഥമം എന്ന ആദര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ ഭോപ്പാലില്‍ വെച്ച് ഒരു സമ്മേളനം നടത്തിക്കൊണ്ട് 1955ല്‍ അദ്ദേഹം ഭാരതീയ മസ്ദൂര്‍ സംഘത്തിന് (ബി.എം.എസ്) തുടക്കം കുറിച്ചു. ഇപ്പോള്‍ ബി.എം.എസ് ഭാരതത്തിലെ ഏറ്റവും വലിയ തൊഴിലാളി സംഘടനയാണ്. അന്ന് ബി.എം.എസ്സിനെ മുതലാളിത്ത സംഘടനയെന്ന് വിളിച്ച് കളിയാക്കിയ അതേ കമ്മ്യൂണിസ്റ്റുകാര്‍ വാടിക്കരിഞ്ഞ് ഇല്ലാതായിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് നാം ഇന്ന് കാണുന്നത്.
1964 തൊട്ട് 1976 വരെ അദ്ദേഹം രണ്ടുവട്ടം രാജ്യസഭാംഗമായി സേവനം അനുഷ്ഠിച്ചു. അവിടെ അദ്ദേഹം തൊഴിലാളികളുടെയും രാഷ്ട്രതാല്‍പര്യം പ്രഥമം എന്ന ചിന്തയുടെയും ഹിന്ദുത്വത്തിന്റെയും ഭാരതത്തിന്റെയും പ്രഗത്ഭനായ വക്താവായി പ്രവര്‍ത്തിച്ചു. അദ്ദേഹം റഷ്യ, ചൈന, അമേരിക്ക മറ്റ് മുതലാളിത്ത രാജ്യങ്ങള്‍ എന്നിവയുടെ സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് ആഴത്തില്‍ പഠിക്കുകയും അവിടങ്ങള്‍ സന്ദര്‍ശിച്ച് ചര്‍ച്ചകളും സംവാദങ്ങളും നടത്തുകയും ലോകത്താകെ സഞ്ചരിക്കുകയും ചെയ്തു. 1979 ലെ അദ്ദേഹത്തിന്റെ ചൈനാ സന്ദര്‍ശനവും ചൈനീസ് റേഡിയോ അദ്ദേഹത്തിന്റെ പ്രഭാഷണം പ്രക്ഷേപണം ചെയ്തതും വലിയ അംഗീകാരം നേടി. തന്റെ ആഴത്തിലുള്ള വിശ്ലേഷണത്തിന്റെയും അനുഭവത്തിന്റേയും അടിസ്ഥാനത്തില്‍, സോവിയറ്റ് യൂണിയന്റെ സമ്പദ്‌വ്യവസ്ഥ പതിനഞ്ചോ, ഇരുപതോ വര്‍ഷത്തിനകം തകര്‍ന്നു തരിപ്പണമാകുമെന്ന് 1972-1973 കാലത്തു തന്നെ അദ്ദേഹം പ്രവചിച്ചിരുന്നു. 1989-1990 കാലഘട്ടത്തില്‍ സോവിയറ്റ് യൂണിയന്റെ പതനത്തോടെ അദ്ദേഹത്തിന്റെ പ്രവചനം ഒരു യാഥാര്‍ത്ഥ്യമായിത്തീരുകയും ചെയ്തു.
ദേശീയ പ്രാധാന്യമുള്ള സംഘടനകളുടെ സ്ഥാപനം
ഭാരതത്തിലെ ഏറ്റവും വലിയ ജനവിഭാഗം കര്‍ഷകരാണെന്ന് മനസ്സിലാക്കിയ ഠേംഗ്ഡിജി, അവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടുന്നതിനായി 1979ല്‍ രാജസ്ഥാനിലെ കോട്ടയില്‍ ഭാരതീയ കിസാന്‍ സംഘ് ആരംഭിച്ചു. 1983-84 കാലഘട്ടത്തില്‍ ബഹുരാഷ്ട്രകുത്തകകളുടേയും പാശ്ചാത്യ മുതലാളിത്ത നയങ്ങളുടേയും തരംഗം ലോകത്തെയാകമാനം ഗ്രസിക്കാന്‍ പോകുന്ന കാര്യം തിരിച്ചറിഞ്ഞ ഠേംഗ്ഡിജി, അതിനെ പ്രതിരോധിക്കാന്‍ ബി.എം.എസ്സിന്റെയും ഭാരതീയ കിസാന്‍ സംഘിന്റെയും എ.ബി.വി.പിയുടെയും വേദികളിലൂടെ സ്വദേശി മനോഭാവം വളര്‍ത്താന്‍ ആഹ്വാനം നല്‍കിക്കൊണ്ട് ഭാരതത്തെ, ഭാരതീയ തത്വചിന്തയുടെയും സാമ്പത്തിക ശാസ്ത്രത്തിന്റെയും അടിസ്ഥാനത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള പരിശ്രമം ആരംഭിച്ചു. അങ്ങനെ, 1991 നവംബര്‍ 22ന്, ആ സമയത്തെ നാഗ്പൂര്‍ സര്‍വകലാശാലയുടെ വൈസ് ചാന്‍സലറും ‘ഹിന്ദു ഇക്കണോമിക്‌സ്’ എന്ന കൃതിയുടെ രചയിതാവുമായ പ്രൊഫ. എം.ജി. ബോഖ്‌റെയുടെ നേതൃത്വത്തില്‍ സാമ്പത്തിക വിദഗ്ദ്ധരുടെ ഒരു സമ്മേളനം നടത്തി സ്വദേശി ജാഗരണ്‍ മഞ്ച് സ്ഥാപിച്ചു.
ഇപ്പോള്‍ സ്വദേശി ചിന്തക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇവിടത്തെ സാധാരണക്കാരായ ജനങ്ങള്‍ തൊട്ട് നമ്മുടെ പ്രധാനമന്ത്രി വരെ ഇപ്പോള്‍ സ്വദേശിയുടെ വക്താക്കളായി മാറിയിട്ടുണ്ട്. പക്ഷേ, 1991ല്‍ സ്വദേശി ചിന്തയ്ക്ക് വലിയ സ്വീകാര്യതയൊന്നും ലഭിച്ചിരുന്നില്ല. മറിച്ച് ഡങ്കല്‍ കരട്, ഗാട്ട് ചര്‍ച്ചകള്‍, വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷന്‍ എന്നിവയിലൂടെ അമേരിക്കയുടെയും പാശ്ചാത്യ നാടുകളുടെയും സാമ്പത്തിക നയങ്ങള്‍ക്ക് പ്രാമുഖ്യമുള്ള ആഗോളീകരണത്തില്‍ കേന്ദ്രിതമായിരുന്നു എല്ലാ ചര്‍ച്ചകളും.
”ഭാരതം വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷനില്‍ അംഗമാകാന്‍ ധൃതികൂട്ടരുത്. മറിച്ച്, ഭാരതീയമായ വികസന മാതൃകയില്‍ സ്വന്തം സാമ്പത്തിക വ്യവസ്ഥയ്ക്ക് രൂപം നല്‍കാനാണ് ഭാരതം ശ്രമിക്കേണ്ടത്” എന്നായിരുന്നു സ്വദേശി ജാഗരണ്‍ മഞ്ചിന്റെ വേദിയില്‍ നിന്നുകൊണ്ട് ഠേംഗ്ഡിജി നല്‍കിയ ആഹ്വാനം. ലോകം മുഴുവന്‍ മുതലാളിത്ത മാതൃകയായ ആഗോളീകരണത്തിന്റെ പിന്നാലെ പരക്കം പാഞ്ഞപ്പോള്‍, ഠേംഗ്ഡിജി സ്വദേശി തത്വശാസ്ത്രത്തില്‍ അടിയുറപ്പിച്ചുകൊണ്ട് ഏകനായി നിലകൊണ്ടു. ഇന്ന്, 2025ല്‍ നാം നോക്കുമ്പോള്‍ അദ്ദേഹം മുപ്പതോ മുപ്പത്തഞ്ചോ വര്‍ഷം മുമ്പ് പറഞ്ഞകാര്യങ്ങള്‍ യാഥാര്‍ത്ഥ്യമായിത്തീരുന്ന കാഴ്ചയാണ് കാണാനാകുന്നത്. അമേരിക്ക മുതല്‍ ഭാരതം വരെയുള്ള ലോക നേതാക്കള്‍ സ്വദേശി ആഹ്വാനം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.
ഠേംഗ്ഡിജിയെന്ന തത്വശാസ്ത്രജ്ഞന്‍
ഒരു തത്വശാസ്ത്രജ്ഞനായ ഠേംഗ്ഡിജി, ദീന്‍ദയാല്‍ ഉപാദ്ധ്യായയുടെ ഏകാത്മ മാനവ ദര്‍ശനത്തിന് (Integral Humanism) സമകാലികമായ വ്യാഖ്യാനം നല്‍കിയിട്ടുണ്ട്. തന്റെ പ്രഭാഷണങ്ങളില്‍, ഒമര്‍ ഖയ്യാമിന്റെ റുബായ്യാത്, വാള്‍ട്ടര്‍സിന്റെ പഴഞ്ചൊല്ല് എന്നിവ ഉദ്ധരിക്കുമ്പോള്‍ തന്നെ, പ്രവാചകനായ മുഹമ്മദ് നബിയുടെ സംഘടനാപാടവത്തെ സംഘപ്രചാരകന്റേതുമായി താരതമ്യം ചെയ്യുകയും, യേശുക്രിസ്തുവിന്റെ ശിക്ഷണങ്ങളും ഭഗവദ്ഗീതയിലെ ശ്ലോകങ്ങളും ബന്ധിപ്പിച്ചു പറയുവാനും ഒരേസമയത്ത് അദ്ദേഹത്തിന് ആകുമായിരുന്നു. ആഗോള സാമ്പത്തിക വ്യവസ്ഥയുടെ ഭാവിയെക്കുറിച്ച് ആഴത്തിലുള്ള ഉള്‍ക്കാഴ്ച നല്‍കുമ്പോള്‍ തന്നെ, ശക്തമായ സംഘടനകള്‍ കെട്ടിപ്പടുക്കുന്നതിന്റെ സൂക്ഷ്മവശങ്ങളെക്കുറിച്ച് പറഞ്ഞുകൊടുത്ത് കാര്യകര്‍ത്താക്കള്‍ക്ക് മാര്‍ഗദര്‍ശനം നല്‍കാനും അദ്ദേഹത്തിനു സാധിക്കുമായിരുന്നു.
‘കാര്യകര്‍ത്താവ്’ എന്ന തന്റെ ഗ്രന്ഥത്തില്‍ ഒരു യഥാര്‍ത്ഥ കാര്യകര്‍ത്താവിന്റെ ഗുണങ്ങള്‍ ഭഗവദ്ഗീതയിലെ ”മുക്തസംഗോങ്ക നഹംവാദീ ധൃത്യുത്സാഹസമന്വിതഃ, സിദ്ധ്യസിദ്ധോര്‍നിര്‍വികാരഃ കര്‍ത്താസാത്വിക ഉച്യതേ (ഫലേച്ഛ പൂര്‍ണമായും വെടിഞ്ഞ് താന്‍ ചെയ്യുന്നു എന്ന ഭാവത്തിന് ഇടനല്‍കാതെ ധൈര്യവും ഉത്സാഹവും നിറഞ്ഞവനും, കാര്യം സാധിച്ചാലും ഇല്ലെങ്കിലും, ജയത്തിലും പരാജയത്തിലും സമനില കൈക്കൊണ്ടവനുമായ കര്‍ത്താവിനെ സാത്വികനെന്ന് പറയുന്നു) (18:26) എന്ന ശ്ലോകം ഉദ്ധരിച്ചുകൊണ്ടാണ് അദ്ദേഹം വിശദീകരിച്ചത്. അത്തരമൊരു പ്രവര്‍ത്തകനാണ് വാസ്തവത്തില്‍ സാത്വികന്‍ എന്ന വിശേഷണത്തിന് അര്‍ഹന്‍.
കുറ്റമറ്റ ദീര്‍ഘവീക്ഷണം:
ആഗോളീകരണത്തിന്റെയും ഉദാരീകരണത്തിന്റെയും ഏറ്റവും വലിയ വക്താവായ അമേരിക്ക 1990 കളില്‍ ലോക വ്യാപാര സം ഘടന (WTO) രൂപീകരിച്ചു. എന്നാല്‍ ഇപ്പോള്‍ അമേരിക്ക സ്വേച്ഛാനുസരണം ലോക രാഷ്ട്രങ്ങളുടെ മേല്‍ തീരുവ ചുമത്തുന്നു. അവരുടെ പ്രസ്താവനകളുടെയും വ്യാഖ്യാനങ്ങളുടെയും അടിസ്ഥാനത്തില്‍ നോക്കിയാല്‍, ആഗോള സമ്പദ്‌വ്യവസ്ഥ അവരുടെ താളത്തിനനുസരിച്ച് ചലിക്കണം എന്നതാണ് അവര്‍ പ്രതീക്ഷിക്കുന്നത് എന്ന് കാണാം. പാശ്ചാത്യ സാമ്പത്തിക ജാലത്തില്‍ നിന്നും ഫലപ്രദമായി രക്ഷപ്പെടാനുള്ള ബ്രഹ്മാസ്ത്രമാണ് ഠേംഗ്ഡിജിയുടെ സ്വദേശി ചിന്ത. ഭാരതത്തിന് അതിന്റെ സ്വന്തം വിഭവങ്ങള്‍, മനുഷ്യവിഭവം, തദ്ദേശീയമായ സാങ്കേതിക വിദ്യകള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ സ്വന്തം കാലില്‍ അടിയുറച്ചു നില്‍ക്കാനാവുമെന്ന് അദ്ദേഹം അസന്ദിഗ്ദ്ധമായി ഉറപ്പു നല്‍കുന്നു.
ഭാരതം ഇപ്പോള്‍ ഗതിവേഗത്തില്‍ വളരാന്‍ തുടങ്ങിയിരിക്കുന്നു. 4.2 ട്രില്യന്‍ ഡോളര്‍ വരുന്ന സമ്പദ്‌വ്യവസ്ഥയോടെ അത് ലോകത്തെ നാലാമത്തെ സാമ്പത്തികശക്തിയായി വളര്‍ന്നിരിക്കുന്നു. അതോടൊപ്പം, അടിസ്ഥാന സൗകര്യങ്ങള്‍, സാങ്കേതികവിദ്യ, മൂലധനവര്‍ദ്ധന എന്നീ മേഖലകളില്‍ അത് തീവ്രതയോടെ മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഭാരതീയ റെയില്‍വെ, വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, രാജനൗകാ സംരംഭം (shipping), വിശേഷിച്ചും യുപിഐ ഡിജിറ്റല്‍ പേമെന്റ് വ്യവസ്ഥ എന്നിവ ആഗോളതലത്തില്‍ തന്നെ പ്രകീര്‍ത്തിക്കപ്പെടുന്നു. 1.45 ബില്യണ്‍ ജനസംഖ്യയുള്ള ഭാരതത്തിന്റെ അപാരമായ പ്രതിഭ, ലോകത്തെ തന്നെ ഏറ്റവും വലിയ മനുഷ്യവിഭവം എന്നിവ വരുന്ന രണ്ടു പതിറ്റാണ്ടുകാലത്ത് ഭാരതത്തിന്റെ ഏറ്റവും വലിയ കരുത്തായിരിക്കും. ഭാരതം അതിന്റെ ഈ സ്വദേശീ ശക്തിയെ അങ്ങേയറ്റം ഉപയോഗിക്കേണ്ടിയിരിക്കുന്നു. 1985 മുതല്‍ ഠേംഗ്ഡിജി വിഭാവനം ചെയ്തിരുന്നത് യാഥാര്‍ത്ഥ്യമാക്കി തീര്‍ക്കാനുള്ള സമയമാണിത്. പാശ്ചാത്യ ചിന്തകനായ വിക്ടര്‍ ഹ്യൂഗോ ഒരിക്കല്‍ പറയുകയുണ്ടായി: ”സമയമായ ഒരു ആശയത്തെ ഭൂമിയിലെ ഒരു ശക്തി ക്കും തടയാനാവില്ല.” ആ വാക്യത്തിന്റെ അന്തഃസത്തയെ ഉള്‍ക്കൊണ്ടുകൊണ്ട് നമുക്ക് ”ഭാരതത്തില്‍ സ്വദേശിയുടെ കാലം സമാഗതമായിരിക്കുന്നു. ലോകത്ത് ഭാരതത്തിന്റെ സമയം സമാഗതമായിരിക്കുന്നു” എന്ന് പറയാനാകും.
ദത്തോപന്ത് ഠേംഗ്ഡിജിയുടെ സ്വദേശി ചിന്തയുടെ അടിസ്ഥാനത്തില്‍ രാഷ്ട്രം പ്രഥമം എന്ന തത്വം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് നമ്മുടെ സമ്പദ്‌വ്യവസ്ഥയും സംസ്‌കാരവും കൗടുംബിക മൂല്യങ്ങളും വിദ്യാഭ്യാസ സമ്പ്രദായവും സാമൂഹ്യവ്യവസ്ഥയും പുനര്‍രചിക്കാന്‍ നമുക്ക് ദൃഢപ്രതിജ്ഞചെയ്യാം. നാം അപ്രകാരം ചെയ്താല്‍ 2047 ല്‍ സ്വാതന്ത്ര്യത്തിന്റെ ശതാബ്ദി ആഘോഷവേളയില്‍ ഭാരതം സമ്പല്‍സമൃദ്ധവും മഹത്തരവുമായ ഒരു രാഷ്ട്രമായിത്തീരും. ലോകത്ത് ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന സാമ്പത്തിക ശക്തി എന്നതോടൊപ്പം നൈതിക, കുടുംബവ്യവസ്ഥ, സംസ്‌കാരം എന്നീ കാര്യങ്ങളിലും മാനവരാശിക്ക് ഭാരതം വഴികാട്ടിയായിരിക്കും.
ഭാവിഭാരതം നിലകൊള്ളുക ദീന്‍ദയാല്‍ജി രൂപം നല്‍കിയതും കാലങ്ങളോളം തന്റെ വ്യാഖ്യാനങ്ങളിലൂടെ ഠേംഗ്ഡിജി സമ്പുഷ്ടമാക്കി തീര്‍ത്തതുമായ ഏകാത്മ മാനവ ദര്‍ശനത്തിന്റെ അടിത്തറയിലായിരിക്കും. നാം അദ്ദേഹത്തിന് സമര്‍പ്പിക്കുന്ന ഏറ്റവും മഹത്തായ ആദരാഞ്ജലി അദ്ദേഹം സ്വപ്‌നം കണ്ട സ്വദേശ ഭാരതം ശക്തമായ ഒരു ദേശീയ പ്രസ്ഥാനമാക്കി മാറ്റുക എന്നതായിരിക്കും.
(സ്വദേശി ജാഗരണ്‍ മഞ്ച് ദേശീയ സഹസംയോജകനാണ് ലേഖകന്‍)
(കടപ്പാട്: ഓര്‍ഗനൈസര്‍ വാരിക)
വിവര്‍ത്തനം: യു. ഗോപാല്‍മല്ലര്‍





















