ആര്‍.എസ്.എസ്സിന്റെ ശതാബ്ദിയോടനുബന്ധിച്ച് ന്യൂദല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ ആഗസ്റ്റ് 26, 27, 28 തീയതികളില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് നടത്തിയ പ്രഭാഷണത്തിന്റെ തുടര്‍ച്ച.
നാം സമാജത്തിന്റെ ഓരോ മൂലയിലും ചെന്നെത്തണം. സമാജത്തില്‍ ഒരു വ്യക്തിക്കും ഒരു കുടുംബത്തിനും അയിത്തം ഉണ്ടാവാന്‍ പാടില്ല. ഭൗഗോളിക ദൃഷ്ടിയില്‍ ഓരോ ഗ്രാമങ്ങളിലും ഓരോ തെരുവുകളിലും, സമാജത്തിലെ എല്ലാ വിഭാഗങ്ങളിലും എല്ലാ തലങ്ങളിലും ദാരിദ്ര്യരേഖയ്ക്ക് മുകളിലുള്ളവരിലും താഴെയുള്ളവരിലും സമാജത്തിലെ എല്ലാ ജാതിവിഭാഗങ്ങളിലേക്കും, സമാജത്തെ സംഘടിപ്പിക്കുന്ന ശാഖകള്‍ എത്തിച്ചേരണം. അത്തരം ശാഖകള്‍ അവ ഉള്‍ക്കൊള്ളുന്ന തെരുവുകളെയും ഗ്രാമങ്ങളെയും സംരക്ഷിക്കണം. ഇത്തരത്തിലുള്ള ഒരു സംഘാടനത്തിന്റെ ഇന്ദ്രജാലം വളരെ പെട്ടെന്ന് തന്നെ ഉണ്ടാവേണ്ടതാണ്. സമാജത്തില്‍ പല വര്‍ഗ്ഗങ്ങളിലായി ചിതറിക്കിടക്കുന്ന സജ്ജന ശക്തിയുമായി സമ്പര്‍ക്കം നടത്തണം, അതോടൊപ്പം ആ സജ്ജനങ്ങളെ പരസ്പരം ബന്ധിപ്പിക്കുകയും വേണം. അവര്‍ അവരുടേതായ രീതിയില്‍ പ്രവര്‍ത്തനം നടത്തട്ടെ. സംഘത്തില്‍ തന്നെ വന്ന് പ്രവര്‍ത്തിക്കണമെന്നില്ല. അവരുമായി നമ്മള്‍ സമ്പര്‍ക്കം പുലര്‍ത്തിയാല്‍ മാത്രം മതി. മറ്റുള്ളവരും കൂടെയുണ്ടെന്ന് കാണുമ്പോള്‍ അവരുടെ ഉത്സാഹം വര്‍ദ്ധിക്കും. അങ്ങനെ സംഘത്തിന്റെ പ്രവര്‍ത്തനവും സമാജത്തിലെ സജ്ജനങ്ങളുടെ പ്രവര്‍ത്തനവും പരസ്പരപൂരകമായിത്തീരണം. എല്ലാവരും സമാജ പരിവര്‍ത്തനത്തിനായി മുന്നോട്ടു വരുന്ന രീതിയില്‍ ഈ പ്രവര്‍ത്തനത്തെ ഏകോപിപ്പിക്കണം.
സമാജം വളരെ വലുതും അനേകം വൈവിധ്യങ്ങള്‍ നിറഞ്ഞതുമാണ്. സൃഷ്ടിയിലെ വൈവിധ്യം ചിലപ്പോള്‍ പരസ്പരവിരോധത്തിനും ഏറ്റുമുട്ടലിനും കാരണമായേക്കാം. അവിശ്വാസവും ദുര്‍ഭാവനയും നിലനില്‍ക്കുന്ന സമാജത്തിന് ഒരുമിച്ച് നിന്ന് ഒന്നും ചെയ്യാന്‍ കഴിയില്ല. സമാജത്തിനെ പ്രവര്‍ത്തനങ്ങള്‍ക്കായി ആദ്യം തയ്യാറാക്കണം. അതിന് സമാജത്തില്‍ സദ്ഭാവന നിലനില്‍ക്കണം. സമാജത്തിലെ ഓരോ വര്‍ഗ്ഗത്തെയും മുന്നോട്ടു നയിക്കുന്ന, അവരുടെ കാര്യങ്ങളില്‍ തീരുമാനങ്ങള്‍ എടുക്കുന്ന തലവന്മാരുമായി നിത്യവും സമ്പര്‍ക്കം പുലര്‍ത്തണം. ഏത് വര്‍ഗ്ഗവുമായാണോ ബന്ധപ്പെടുന്നത് ആ വിഭാഗത്തിന്റെ ഭൗതികവും നൈതികവുമായ പുരോഗതി, അനാചാരങ്ങള്‍ ഇല്ലാതാക്കി ജീവിതത്തില്‍ പരിഷ്‌ക്കരണം കൊണ്ടുവരല്‍ എന്നിവയ്ക്കായി പ്രവര്‍ത്തിക്കണം. അവരുടെ കൂടെ നിന്ന് പ്രവര്‍ത്തിച്ച് നാം അവരിലൊരാളാണെന്ന് ബോധ്യപ്പെടുത്തണം. അതോടൊപ്പം ആ വിഭാഗവും സമാജത്തിന്റെ തന്നെ ഭാഗമാണെന്ന ബോധ്യം അവരിലുണ്ടാക്കണം. സമാജം ഉണ്ടായാല്‍ മാത്രമേ അവരുടെ അസ്തിത്വം നിലനില്‍ക്കുകയുള്ളൂ. സമാജത്തിലെ ഓരോ പ്രത്യേക വിഭാഗത്തിന്റെയും ഉന്നമനം സമാജത്തിന്റെ തന്നെ ഉന്നമനമാണ്. ഈ തിരിച്ചറിവ് ഓരോ വിഭാഗത്തിനും ഉണ്ടാവണം. രണ്ടാമതായി ഇങ്ങനെ എല്ലാ വിഭാഗത്തിലെയും ജനങ്ങള്‍ ഒന്നിച്ചിരുന്ന് ചിന്തിക്കുമ്പോള്‍, അവരവരുടേതായ ജീവിത പരിസരത്ത് അനേകം പ്രശ്‌നങ്ങളും ഇല്ലായ്മകളും ഉണ്ടെന്ന് കാണാം. ഈ സമസ്യകളെ പരിഹരിക്കേണ്ടതും എന്തിന്റെയാണോ അഭാവം ഉള്ളത് അത് പൂര്‍ത്തികരിക്കേണ്ടതും നമ്മുടെ കൂടി ഉത്തരവാദിത്തമാണ്. നമ്മള്‍ മുഴുവന്‍ സമാജത്തിന്റെയും ഭാഗമാണെന്ന് പറഞ്ഞല്ലോ. ഈ ഭാവം കൂടുതല്‍ ദൃഢമാവുകയും ആ സമാജത്തിന് അത് അനുഭവത്തില്‍ കൂടി മനസ്സിലാവുകയും ചെയ്യും. മൂന്നാമതായി നമ്മള്‍ പരസ്പരം കണ്ടുമുട്ടുന്നുണ്ട്. ഈ കണ്ടുമുട്ടലിനിടയില്‍ നമ്മുടെ സമാജത്തില്‍ ദുര്‍ബ്ബലവിഭാഗങ്ങള്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് വേണ്ടി എന്തുചെയ്യണമെന്ന് കൂടിയാലോചിച്ച് തീരുമാനിക്കണം. അവര്‍ക്ക് എന്താണ് വേണ്ടതെന്ന് ചിന്തിച്ച് തീരുമാനമെടുത്ത് അടുത്ത കൂടിയാലോചനാ കാലയളവിനുള്ളില്‍ അത് നല്‍കിയിരിക്കണം. ഇത്തരത്തിലുള്ള പ്രവര്‍ത്തനം സമാജത്തിന്റെ സഹജമായ, സ്വാഭാവികമായ പ്രക്രിയയായി മാറണം. അതിനുവേണ്ടി നമ്മള്‍ പരിശ്രമിക്കണം.
എല്ലാ സങ്കല്‍പ്പങ്ങളും സകാരാത്മകമായിരിക്കണം. സമാജം ചിലപ്പോഴൊക്കെ നിരാശപ്പെടാറുണ്ട്. അത്തരം നിരാശകള്‍ സമാജത്തില്‍ ഉണ്ടാവാന്‍ പാടില്ല. ഈ രണ്ട് കാര്യങ്ങളെപ്പറ്റിയും ചിന്തിക്കണം. നമ്മുടെ രാജ്യത്ത് അനേകം വിഭാഗങ്ങളുണ്ട്. പുറത്തുനിന്നും അനേകം വിഭാഗങ്ങള്‍ പ്രത്യേകിച്ച് മതവിഭാഗങ്ങള്‍ വന്നിട്ടുണ്ട്. പുറത്തുനിന്നുള്ള വിചാരധാരകള്‍ നമ്മെ ആക്രമിക്കാനാണ് വന്നത്. ഈ വിചാരധാരകളെ സ്വീകരിച്ചവരെല്ലാം ഇവിടെയുള്ളവരാണ്. ഇന്നും അവര്‍ ഇവിടെയുണ്ട്. ഈ വിചാരധാരകള്‍ വിദേശികളാണെങ്കിലും ഹിന്ദുവിന്റെ വിചാരധാര ”വസുധൈവ കുടുംബകം” എന്നതാണ്. എല്ലാവരും ഭാരതം മഹത്താണെന്ന് പറയുന്നുണ്ട്. ഇത് വെറുതെ പറയുന്നതല്ല; നമ്മുടെ ഋഷീശ്വരന്മാര്‍ തപസ്സനുഷ്ഠിച്ച് തെളിയിച്ചിട്ടുള്ളതാണ്. രാമകൃഷ്ണപരമഹംസര്‍ ഇസ്ലാം, ക്രിസ്ത്യന്‍ മതങ്ങള്‍ പഠിച്ചതിനുശേഷം എല്ലാവരും ഒരേ ലക്ഷ്യത്തിലേക്കാണ് എത്തിച്ചേരുന്നതെന്ന് പറഞ്ഞു. ഇങ്ങനെ ചിന്തിക്കുന്നതാണ് സമാജത്തിന്റെ സ്വഭാവവും. എന്നാല്‍ സമൂഹത്തിനുള്ളില്‍ അകലം ഉണ്ടാകുന്നുണ്ട്. ഇത് ഇല്ലാതാക്കുന്നതിന് എന്തെങ്കിലും ചെയ്യേണ്ടതുണ്ട്. പരസ്പരം വേദന മനസ്സിലാക്കുകയും വിശ്വാസം ഉടലെടുക്കുകയും വേണം. എല്ലാവരും ഒരു ദേശത്തിന്റെ, ഒരു സമാജത്തിന്റെ, ഒരു രാഷ്ട്രത്തിന്റെ അംഗമാണെന്ന ചിന്തയോടെ, വ്യത്യസ്തതകള്‍ ഉണ്ടെങ്കിലും ഒരേ പൂര്‍വ്വികരുടെ, ഒരേ സംസ്‌കൃതിയുടെ, ഒരേ പൈതൃകത്തിന്റെ ഭാഗമാണെന്ന ചിന്തയോടെ മുന്നോട്ടുപോവണം. സദ്ഭാവനയ്ക്കും സകാരാത്മകതയ്ക്കും ഇത് അത്യാവശ്യമാണ്. ഈ സമയത്തും വളരെ സാവധാനം ചിന്തിച്ച് മുന്നോട്ടുപോവാനാണ് നാം പറയുന്നത്. ഇതൊക്കെ സ്വയംസേവകരുടെ ചിന്തയിലുണ്ട്. ധര്‍മ്മദൃഷ്ടിയനുസരിച്ച് പ്രവര്‍ത്തിച്ചാല്‍ മാത്രമേ വികാസം ഉണ്ടാവുകയുള്ളൂ. അതിന് ഉദാഹരണം ചോദിച്ചേക്കാം. നമ്മള്‍ പറയുന്നതിനെപ്പറ്റി നമുക്ക് ധാരാളം ചിന്തിക്കേണ്ടി വരും. എന്തെന്നാല്‍ ജനിതക കാഴ്ചപ്പാടാണ് നാം സ്വീകരിക്കേണ്ടത്. സാഹചര്യങ്ങള്‍, വഴികള്‍ എന്നിവയെപ്പറ്റിയൊക്കെ ചിന്തിക്കണം. ദേശം, കാലം, പരിസ്ഥിതി എന്നിവയനുസരിച്ച് എന്തൊക്കെ മാറുന്നു, എന്തൊക്കെ മാറാതെ നില്‍ക്കുന്നു എന്ന് ചിന്തിച്ചതിനുശേഷം ഇന്നത്തെ സാഹചര്യത്തില്‍ എങ്ങനെ പ്രാവര്‍ത്തികമാക്കാം എന്ന് ചിന്തിക്കണം. അതിന് മാതൃകകള്‍ കാണിച്ചുകൊടുക്കണം, ലോകത്തിന് ഈ വഴി ലഭിക്കണമെങ്കില്‍ ഒരു രാജ്യം ഈ തത്ത്വമനുസരിച്ച് എങ്ങനെ മുന്നോട്ടുനീങ്ങുന്നുവെന്ന് ഭാരതം കാണിച്ചുകൊടുക്കണം; അതോടൊപ്പം നമ്മുടെ മൂല്യങ്ങളെ മുറുകെ പിടിക്കുകയും വേണം. സാമ്പത്തികനയത്തിന്റെ കാര്യമെടുത്താല്‍ നമ്മുടെ സാമ്പത്തിക നയം വികേന്ദ്രിതവും ഉല്‍പ്പാദനം ഉണ്ടാക്കുന്നതുമാണ്. വര്‍ദ്ധിച്ച ഉല്‍പ്പാദനമല്ല ആവശ്യത്തിനനുസരിച്ചുള്ള ഉല്‍പ്പാദനമാണ് ആവശ്യം. ഊര്‍ജ്ജം കുറച്ച് ഉപയോഗിച്ച് പരിസ്ഥിതിക്ക് ഹാനികരമാകാതെ നോക്കണം. തൊഴില്‍ നല്‍കുന്നതും മാനവികവും സാങ്കേതികവും ആയിരിക്കണം നമ്മുടെ സാമ്പത്തികനയം. ഇതിനുവേണ്ടി നമ്മുടെ സ്വയംസേവകര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആദ്യം ഇത് മുഴുവന്‍ ദേശത്തിനും എങ്ങനെ ഹിതകരമാകുമെന്ന് ചിന്തിക്കണം. ഇത് സ്വയംസേവകര്‍ മാത്രം ചിന്തിക്കേണ്ട വിഷയമല്ല. വ്യത്യസ്ത അഭിപ്രായങ്ങളുള്ള അനേകം സാമ്പത്തിക വിദഗ്ദ്ധര്‍ നമുക്കുണ്ട്. സമസ്യകള്‍ വ്യത്യസ്തമാണെങ്കിലും നമ്മുടെ മൂല്യങ്ങളെപ്പറ്റി ആര്‍ക്കും വ്യത്യസ്ത അഭിപ്രായമില്ല. എന്നാല്‍ ഇത് എങ്ങനെ പ്രാവര്‍ത്തികമാക്കണം എന്നതിന് ആയിരക്കണക്കിന് മാര്‍ഗ്ഗങ്ങളും അഭിപ്രായങ്ങളും ഉണ്ട്. എല്ലാവരും കൂടിയിരുന്ന് ചര്‍ച്ച ചെയ്ത് പ്രാവര്‍ത്തികമാക്കേണ്ട ഒരു മാതൃക കണ്ടുപിടിക്കണം. ആ മാതൃക ദേശീയതലത്തിലും പ്രാദേശിക തലത്തിലും കൊണ്ടുവരണം. ചെറിയ ചെറിയ പ്രാദേശിക മാതൃകകള്‍ സൃഷ്ടിക്കുന്നതില്‍ സ്വയംസേവകര്‍ ഇപ്പോള്‍ മുന്നോട്ടു വന്നിട്ടുണ്ട്. സ്വയംസേവകര്‍ മാത്രമല്ല, മറ്റനേകം വ്യക്തികളും ഇത്തരം മാതൃകകളുമായി രംഗത്തുണ്ട്. ഇവരുമായി പരസ്പരബന്ധവും കൈമാറ്റവും നടന്നുവരുന്നുണ്ട്. എന്നാല്‍ ഇവരെയെല്ലാം ഒറ്റച്ചരടില്‍ കോര്‍ത്തിണക്കി മുഴുവന്‍ രാജ്യത്തിനും വേണ്ടുന്ന മാതൃകകള്‍ സൃഷ്ടിക്കേണ്ടത് അത്യാവശ്യമാണ്. ഇതിനായി നാം മുന്നോട്ട് പോവണം.
വിവര്‍ത്തനം:
ഡോ.പി.വി. സിന്ധുരവി





















