ആര്‍.എസ്.എസ്സിന്റെ ശതാബ്ദിയോടനുബന്ധിച്ച് ന്യൂദല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ ആഗസ്റ്റ് 26, 27, 28 തീയതികളില്‍ സര്‍സംഘചാലക് ഡോ. മോഹൻ ഭാഗവത് നടത്തിയ പ്രഭാഷണത്തിന്റെ തുടര്‍ച്ച.
ഗാന്ധിജി പറഞ്ഞ ഏഴ് സാമാജിക പാപങ്ങള്‍ ഇന്ന് ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരികയാണ്. അധ്വാനിക്കാതെയുള്ള ധനം, മനസ്സാക്ഷിയില്ലാത്ത സന്തോഷം, സല്‍സ്വഭാവമില്ലാത്ത അറിവ്, ധാര്‍മ്മികതയില്ലാത്ത വ്യാപാരം, മനുഷ്യത്വമില്ലാത്ത ശാസ്ത്രം, ത്യാഗമില്ലാത്ത മതം, തത്വമൂല്യമില്ലാത്ത രാഷ്ട്രീയം ഇവയാണ് ഏഴ് പാപങ്ങള്‍. ഈ പാപങ്ങള്‍ സര്‍വ്വത്ര വര്‍ദ്ധിച്ചുവരികയാണ്. ഉപഭോഗമാണ് ജീവിത ലക്ഷ്യമെങ്കില്‍ ലോകം വേഗത്തില്‍ നശിക്കും. ജീവിതത്തിന് അര്‍ത്ഥമുണ്ടാകില്ല. നമുക്ക് ജന്മം ലഭിച്ചത് സ്വന്തം ഇഷ്ടപ്രകാരമല്ല. എങ്ങിനെയാണ് മരിക്കുന്നതെന്ന് നമുക്കറിയില്ല. ഈ രണ്ട് പോയന്റിലും ഇടയിലാണ് ജീവിക്കേണ്ടത്. അതുകൊണ്ട് നന്നായി ഉപഭോഗം നടത്തി എങ്ങനെയാണ് ജീവിക്കേണ്ടതെന്ന് വെച്ചാല്‍ ജീവിക്കാം. ആരെ വേണമെങ്കിലും കൊല്ലാം, ആരുടെ നെഞ്ചിലും കത്തി കയറ്റാം. മരണത്തിന് ശേഷമുള്ള ജീവിതത്തെപ്പറ്റി നമുക്കറിയില്ല. എന്നാല്‍ ഇങ്ങനെ ഓരോരുത്തരും ജീവിച്ചാല്‍ ലോകത്തില്‍ കാട്ടുഭരണം (ജംഗല്‍ രാജ്) ഉണ്ടാവും, അങ്ങനെ ഉണ്ടാകുന്നത് നാം കണ്ടുകൊണ്ടിരിക്കുകയാണ്. നമ്മുടെ ഉപഭോഗമാണ് പ്രധാനം. മറ്റുള്ളവരെപ്പറ്റി എന്തിനാണ് ചിന്തിക്കുന്നത്. അതുകൊണ്ടാണ് വികസനം ഉണ്ടാകുമ്പോള്‍ പരിസ്ഥിതിക്ക് നാശം ഉണ്ടാകുന്നത്. ഈ സമസ്യകളെല്ലാം ലോകത്ത് കാണപ്പെടുന്നു.
ഒന്നാം ലോകമഹായുദ്ധത്തിന് ശേഷം ലീഗ് ഓഫ് നേഷന്‍സും രണ്ടാം ലോകമഹായുദ്ധത്തിനുശേഷം യുഎന്‍ഒയും രൂപവല്‍ക്കരിച്ചു. മൂന്നാം ലോകമഹായുദ്ധം ഉണ്ടാകുമോ ഇല്ലയോ എന്ന് നമുക്ക് തീര്‍ത്ത് പറയാന്‍ പറ്റില്ല. ഇന്ന് ലോകം മുഴുവന്‍ അശാന്തിയും വെറുപ്പുമാണ് പടരുന്നത്. ലോകത്തില്‍ സഭ്യതയും സംസ്‌കാരവുമൊന്നും വേണ്ടെന്ന് ചിന്തിക്കുന്നവര്‍ വെറുപ്പ് പ്രചരിപ്പിക്കുകയാണ്. അവരുടെ മതത്തിന് എതിരായി പറയുന്നവരെ ഇല്ലാതാക്കും. വോക്കിസം എന്ന പുതിയ വാക്കുകളൊക്കെ പ്രചാരത്തില്‍ വന്നു. എല്ലാ രാജ്യങ്ങളിലും ഇത്തരം പ്രതിസന്ധികള്‍ വന്നു. പുതുതലമുറയെ ഇത് എങ്ങനെ ബാധിക്കുമെന്നോര്‍ത്ത് മുതിര്‍ന്നവര്‍ ചിന്താധീനരാവുന്നു. എല്ലാവരും വേറെ വേറെയാണ്. ആരും തമ്മില്‍ ബന്ധമില്ല. പരസ്പരം ബന്ധിപ്പിക്കുന്ന ഒന്നുമില്ല. പരിസ്ഥിതിയെ നശിപ്പിക്കാതെ എങ്ങനെ വികസനം നടത്തണമെന്ന് അറിയില്ല. ധാരാളം ചര്‍ച്ചകള്‍ നടത്തുകയും ഉപായങ്ങള്‍ പറയുകയും ചെയ്യുന്നതല്ലാതെ ഒന്നും പ്രാവര്‍ത്തികമാകുന്നില്ല. കാരണം നമ്മുടെ ആവശ്യങ്ങള്‍ക്കുമേല്‍ നിയന്ത്രണം ഉണ്ടാകുമ്പോള്‍ മാത്രമേ ഉപായം പ്രാവര്‍ത്തികമാകുകയുള്ളൂ. അതിനാല്‍ ലോകം തങ്ങളുടെ കാഴ്ചപ്പാട് മാറ്റേണ്ടിയിരിക്കുന്നു. ധര്‍മ്മാധിഷ്ഠിതമായ കാഴ്ചപ്പാടാണ് ലോകം സ്വീകരിക്കേണ്ടത്. ഇവിടെ ധര്‍മ്മം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് മതമല്ല. ആരാധനാരീതികള്‍, ഭക്ഷണക്രമങ്ങള്‍ ഇവയ്‌ക്കെല്ലാം അതീതമായതാണ് ധര്‍മ്മം. മോക്ഷത്തിലേക്ക് പോകാനുള്ള വഴിയാണ് മതം. മതത്തിനും ഉപരിയായുള്ളതാണ് ധര്‍മ്മം. ധര്‍മ്മം സന്തുലനം പഠിപ്പിക്കുന്നു. അതോടൊപ്പം വൈവിധ്യത്തെ സ്വീകരിക്കുകയും ചെയ്യുന്നു. മനുഷ്യനും പ്രകൃതിക്കും ജീവിക്കണം. എനിക്കും സമാജത്തിനും ജീവിക്കണം. എല്ലാവര്‍ക്കും അധികാരമുണ്ട്. വ്യക്തിവാദത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കരുത്. വ്യക്തിക്ക് പ്രാധാന്യവും അധികാരവുമുണ്ട്. വ്യക്തിക്കും അതോടൊപ്പം സമാജത്തിനും എല്ലാവര്‍ക്കും അവരവരുടെ പരിധികളില്‍ അധികാരമുണ്ട്. അത് മനസ്സിലാക്കി സന്തുലനം പാലിച്ച് ജീവിക്കണം. ഇങ്ങനെ സന്തുലനത്തില്‍ ജീവിക്കാന്‍ പഠിപ്പിക്കുന്ന നിയമമാണ് ധര്‍മ്മം. അത് ഒന്നിന്റേയും പരിധി ലംഘിക്കാന്‍ അനുവദിക്കുന്നില്ല. ഇങ്ങനെയുള്ള ധാര്‍മ്മിക ജീവിതമാണ് നയിക്കേണ്ടത്. ബന്ധങ്ങളെ സഹാനുഭൂതിയോടെ നോക്കിക്കാണുന്ന രാജ്യങ്ങളില്‍ മുന്‍പില്‍ നില്‍ക്കുന്നത് ഭാരതമാണ്. എന്തെന്നാല്‍ നമ്മുടെ പാരമ്പര്യം അതാണ്. സ്വാമി വിവേകാനന്ദന്‍ പറഞ്ഞിട്ടുണ്ട്. ഋ്‌ലൃ്യ ങശശൈീി വമ െമ ാലമൈഴല ീേ റലഹശ്‌ലൃ, അ ാശശൈീി ീേ മരരീാുഹശവെ. അ റലേെശി്യ ീേ ളൗഹഹളശഹഹ. ഭാരതത്തിന്റെ ദൗത്യം എന്താണ്? ധര്‍മ്മം പ്രാണനായ ദേശമാണ് ഭാരതം. ലോകത്തിന് സമയാസമയങ്ങളില്‍ ധര്‍മ്മം നല്‍കുക എന്നത് ഭാരതത്തിന്റെ കര്‍ത്തവ്യമാണ്. അതിന് ഭാരതം തയ്യാറായി നില്‍ക്കണം. ലോകത്തിലെ എല്ലാ സമസ്യകള്‍ക്കും പരിഹാരം കാണണമെങ്കില്‍, ഭാരതത്തിന്റെ ധര്‍മ്മതത്ത്വങ്ങളെപ്പറ്റി പഠിക്കണം. ഇന്ന് പലതരത്തിലുള്ള ചോദ്യങ്ങളും ഉയരുന്നുണ്ട്. ഇന്നത്തെ സാമ്പത്തിക വികസനം പ്രകൃതിക്ക് നാശമുണ്ടാക്കുന്നു. സാമ്പത്തിക വികസനം കാരണം ദരിദ്രനും ധനികനും തമ്മിലുള്ള അകലം എല്ലായിടത്തും വര്‍ദ്ധിക്കുന്നു. ദക്ഷിണ ഭാഗത്തുള്ള രാജ്യങ്ങള്‍ തങ്ങളെ ചൂഷണം ചെയ്യുന്നുവെന്ന് പരാതി പറയുന്നു. ധാരാളം ചര്‍ച്ചകള്‍ നടത്തിയിട്ടും ഉപായങ്ങള്‍ കണ്ടുപിടിച്ചിട്ടും പ്രശ്‌നപരിഹാരം സാധ്യമാവുന്നില്ല. സമാധാനം, പരിസ്ഥിതി, ആഗോളീകരണം തുടങ്ങിയവയെപ്പറ്റി ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്നു. ജനങ്ങള്‍ നന്നായി പ്രയത്‌നിക്കുന്നുണ്ടെങ്കിലും അതിലൊന്നും ഫലം ലഭിക്കുന്നില്ല. ആധികാരികമായി ഈ പ്രശ്‌നങ്ങളെപ്പറ്റി വിശകലനം ചെയ്യുകയും ആവശ്യമായ സംയമനവും ത്യാഗവും ജീവിതത്തില്‍ കൊണ്ടുവരികയും അതിനാവശ്യമായ സന്തുലിത ചിന്തകള്‍ ഉണ്ടാകുന്നതിന് ധര്‍മ്മത്തെപ്പറ്റി അറിയുകയും വേണം. ധര്‍മ്മം എന്നത് പ്രപഞ്ചം മുഴുവന്‍ ഉള്ളതാണ്. ഭാരതീയര്‍ ധര്‍മ്മത്തെപ്പറ്റി സംസാരിക്കുന്നു. സൃഷ്ടിയുടെ തുടക്കത്തില്‍ തന്നെ ധര്‍മ്മമുണ്ട്. ഉദാഹരണത്തിന് നിങ്ങള്‍ അംഗീകരിച്ചാലും ഇല്ലെങ്കിലും ഗുരുത്വാകര്‍ഷണമുണ്ട്. അംഗീകരിക്കണമോ നിഷേധിക്കണമോ എന്നത് താങ്കളുടെ ഇഷ്ടമാണ്. ഗുരുത്വാകര്‍ഷണത്തെ അംഗീകരിച്ച് മുന്നോട്ടുപോയാല്‍ നിരവധി കാര്യങ്ങള്‍ എളുപ്പമാവും; അല്ലെങ്കില്‍ ബുദ്ധിമുട്ടും. ഒരു ചെറിയ കണത്തില്‍ നിന്നും വിസ്‌ഫോടനമുണ്ടായി ഇത്രയും വലിയ ലോകമുണ്ടായി. ഈ പ്രകൃതി നിയമമാണ് ധര്‍മ്മം. ഇത് മനസ്സിലാക്കി സ്വന്തം ജീവിതത്തിലും അച്ചടക്കവും നിയന്ത്രണവും കൊണ്ടുവരണം. അതിനാല്‍ ഈ ധര്‍മ്മം വിശ്വധര്‍മ്മം തന്നെയാണ്.
ഹിന്ദുസമാജം സംഘടിതമാവേണ്ടത് എന്തിനാണ്? വിശ്വധര്‍മ്മപ്രകാശേണ വിശ്വശാന്തി പ്രവര്‍ത്തകൈ: ലോകശാന്തിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ ലോകധര്‍മ്മം എല്ലായിടത്തും എത്തിക്കണം. അതിനര്‍ത്ഥം എല്ലായിടത്തും പോയി പരിവര്‍ത്തനം നടത്തണം എന്നല്ല. ധര്‍മ്മത്തില്‍ പരിവര്‍ത്തനം ഇല്ല. ധര്‍മ്മമെന്നത് സത്യമായ തത്വമാണ്. അതിന്റെ അടിസ്ഥാനത്തിലാണ് എല്ലാവരും മുന്നോട്ടുപോവുന്നത്. അതിനെ സ്വഭാവമെന്നോ കര്‍ത്തവ്യമെന്നോ വിളിക്കാം. ഒഴുകുക എന്നത് വെള്ളത്തിന്റെ ധര്‍മ്മമാണ്, ജ്വലിക്കുക എന്നത് അഗ്നിയുടെ ധര്‍മ്മമാണ്. ഈ പ്രകൃതി നിയമങ്ങളുടെ അടിസ്ഥാനത്തില്‍ മനുഷ്യജീവിതത്തെ പുനഃസൃഷ്ടിക്കേണ്ടിവരും. പ്രകൃതിനിയമങ്ങളെ അറിഞ്ഞു ജീവിക്കണം. ഈ ജീവിതമാണ് ധര്‍മ്മം. ഇത് പ്രസംഗത്തിലൂടെയോ പരിവര്‍ത്തനത്തിലൂടെയോ നേടാന്‍ കഴിയില്ല. മറിച്ച് പരിശീലനത്തിലൂടെ സ്വായത്തമാക്കണം. ഇത്തരത്തിലുള്ള ജീവിതത്തിന് അനുകരണീയമായ മാതൃക ലോകത്തിന് നല്‍കുക എന്നതാണ് ഭാരതത്തിന്റെ ജീവിത ദൗത്യം.
സ്വന്തം സ്വഭാവത്തിന്റെയും വൈവിധ്യത്തിന്റെയും അടിസ്ഥാനത്തില്‍ പുനരുല്‍പ്പാദനവും പുനര്‍നിര്‍മ്മാണവും നടത്തണം. 1991ല്‍ ലക്ഷ്മണ്‍ റാവ് ഭേഡെ നമ്മുടെ ക്ഷേത്രപ്രചാരക് ആയിരുന്നു. സംഘശിക്ഷാവര്‍ഗ്ഗിന്റെ ഉദ്ഘാടനത്തില്‍ അദ്ദേഹത്തിന്റെ ഒരു ബൗദ്ധിക് വര്‍ഗ്ഗ് ഉണ്ടായിരുന്നു. ഭാരതത്തിന് പുറത്ത് താമസിക്കുന്ന പ്രവാസികളുടേതായിരുന്നു വര്‍ഗ്ഗ്. എല്ലാവരും 30ല്‍ താഴെ വയസ്സുള്ള യുവാക്കളായിരുന്നു. അദ്ദേഹം അവരോട് പറഞ്ഞു: ഹിന്ദുസ്ഥാന് പുറത്ത് പ്രവര്‍ത്തിക്കുന്ന മൂന്നാമത്തെ തലമുറയാണ് നിങ്ങളുടേത്. സംഘത്തിന്റെ ശാഖ എല്ലായിടത്തും തുടങ്ങാന്‍ പറ്റുമെന്ന് ആദ്യത്തെ തലമുറ തെളിയിച്ചു. പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയതാണ് സംഘശാഖകള്‍. ഇന്ന് വിദേശങ്ങളില്‍ സംഘ സ്വയംസേവകര്‍ അവിടത്തെ ഹിന്ദുക്കളെ സംഘടിപ്പിക്കുക എന്ന ജോലി വ്യത്യസ്ത സംഘടനകളില്‍ക്കൂടി നടത്തുന്നു. അവര്‍ ശാഖാപദ്ധതി തന്നെയാണ് നടത്തുന്നത്. സംഘത്തിന്റെ സ്വയംസേവകനായതിനുശേഷം ശാഖാപരിശീലനത്തിലൂടെ വ്യക്തികള്‍, അമിതമായ ഉപഭോഗം, വ്യസനം മുതലായ ചീത്ത സ്വഭാവങ്ങളില്‍ നിന്നും അകന്നു നില്‍ക്കുന്നുവെന്ന് രണ്ടാമത്തെ തലമുറ തെളിയിച്ചു. നിങ്ങളുടേത് മൂന്നാമത്തെ തലമുറയാണ്. നിങ്ങള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ സംഘശാഖകള്‍ രൂപീകരിക്കണം. അതുകണ്ട് ആ രാജ്യങ്ങളിലെ ജനങ്ങള്‍ നമ്മുടെ ദേശങ്ങളിലും ആര്‍എസ്എസ് ഉണ്ടാകണം എന്ന് പറയണം. അതാണ് നിങ്ങളുടെ ഉത്തരവാദിത്തം. സ്വന്തം അസ്തിത്വത്തില്‍ തന്നെ ഉറച്ചുനിന്നുകൊണ്ട് മൂലസ്വരൂപത്തിന്റെയും പരിസ്ഥിതിയുടെയും അടിസ്ഥാനത്തില്‍ അവരുടെ ദേശത്തിന്റെ രാഷ്ട്രീയ സ്വയംസേവക സംഘം രൂപീകരിക്കണം. കഴിഞ്ഞ പ്രാവശ്യം നമ്മുടെ സംഘശിക്ഷാവര്‍ഗ്ഗ് നാഗ്പ്പൂരില്‍ നടന്നപ്പോള്‍ അത് കാണുന്നതിനുവേണ്ടി കുറച്ച് ആള്‍ക്കാര്‍ വന്നിരുന്നു. തങ്ങള്‍ക്കും ഒരു ആര്‍എസ്എസ് വേണമെന്നാണ് അവര്‍ പോകുമ്പോള്‍ പറഞ്ഞത്. ഇങ്ങനെ എല്ലാവര്‍ക്കും അനുകരണീയമായ മാതൃക സൃഷ്ടിക്കുകയാണ് ഭാരതം ചെയ്യേണ്ടത്. ഭാരതം എപ്പോഴും തങ്ങളുടെ നഷ്ടം നോക്കാതെ സംയമനം പാലിക്കുകയും മറ്റുള്ളവരെ സഹായിക്കുകയും ചെയ്തിട്ടുണ്ട്. ആരാണോ നമുക്ക് നഷ്ടം വരുത്തിയത് അവരെയും ആപത്ത് കാലത്ത് നാം സഹായിച്ചിട്ടുണ്ട്.
വ്യക്തികളുടെ അഹങ്കാരം കാരണമാണ് ശത്രുതയുണ്ടാവുന്നത്. അതുപോലെ രാജ്യങ്ങളുടെ അഹങ്കാരം കാരണം രാജ്യങ്ങള്‍ തമ്മില്‍ ശത്രുതയുണ്ടാവുകയും അത് നിലനില്‍ക്കുകയും ചെയ്യുന്നു. എന്നാല്‍ ഇതിനെല്ലാം അതീതമായി നില്‍ക്കുന്ന രാജ്യമാണ് ഹിന്ദുസ്ഥാന്‍. വ്യക്തിജീവിതം തൊട്ട് പരിസ്ഥിതി വരെയുള്ള കാര്യങ്ങളില്‍ ഏത് വഴിയാണ് സ്വീകരിക്കേണ്ടതെന്നതിനുള്ള ഉദാഹരണം ഭാരതീയ സമാജം ലോകത്തിനു മുന്നില്‍ അവതരിപ്പിക്കണം. ഈ കാര്യം നാല്‍പ്പത് വര്‍ഷം മുമ്പു തന്നെ നമ്മുടെ രണ്ടാമത്തെ സര്‍സംഘചാലകായിരുന്ന പൂജനീയ ഗുരുജി പ്രസംഗങ്ങളില്‍ നിരവധി തവണ പറഞ്ഞിട്ടുണ്ട്. രജുഭയ്യ സര്‍സംഘചാലകായിരുന്ന സമയത്ത് അദ്ദേഹം ഒന്ന് രണ്ട് പ്രതിനിധി സഭയില്‍ പറഞ്ഞിരുന്നു. ‘ഇനി നമുക്ക് ലോകത്തെപ്പറ്റി ചിന്തിക്കണം’ എന്ന്. ഇതിനെപ്പറ്റി സംഘം മുമ്പുതന്നെ ചിന്തിച്ചിരുന്നു. ഇപ്പോള്‍ അതിനെപ്പറ്റി ഞാന്‍ സംസാരിക്കുന്നുവെന്നേയുള്ളൂ. പക്ഷേ അന്ന് ഞങ്ങള്‍ വിളിച്ചിരുന്നുവെങ്കില്‍ നിങ്ങള്‍ വരില്ലായിരുന്നു. വന്നാല്‍ തന്നെ കേള്‍ക്കുമായിരുന്നില്ല. ഇനി കേട്ടാല്‍ തന്നെ പറയും – ഇവര്‍ സ്വപ്‌നം കാണുകയാണ്, ഇതൊന്നും നടക്കാന്‍ പോകുന്നില്ലെന്ന്. ഇന്ന് ഭാരതത്തില്‍ സംഘത്തിന് അനുകൂലമായ മനഃസ്ഥിതിയാണ്. നമ്മുടെ ശാഖാപദ്ധതികളെ സമാജം അംഗീകരിക്കുന്നു. സംഘത്തില്‍ വിശ്വാസമുള്ളതുകൊണ്ട് സംഘം പറയുന്നതിനെ സമാജം അംഗീകരിക്കുന്നു. അതുകൊണ്ടാണ് സംഘത്തിന് നൂറുവര്‍ഷം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്. സംഘം ചെയ്യുന്നത് സമാജത്തിലും കൊണ്ടുവരിക എന്നതാണ് അടുത്ത പടി. സ്വഭാവരൂപീകരണം, ദേശഭക്തി ഉണര്‍ത്തല്‍ എന്നിവ സമാജത്തിലുണ്ടാവണം. ഇതൊന്നും സമാജത്തില്‍ നടക്കുന്നില്ല എന്നല്ല. ഇത്തരം കാര്യങ്ങള്‍ വേറെ വേറെ മാര്‍ഗ്ഗത്തിലൂടെ സമാജത്തില്‍ ചെയ്യുന്നവരുണ്ട്. വ്യക്തിശാഖയും സംഘാടനവും സ്വഭാവ രൂപീകരണവും ജീവിത നിലവാരം മെച്ചപ്പെടുത്തലും സമാജത്തില്‍ നടത്തി മാതൃകയാവുന്ന വ്യക്തികളുണ്ട്. അവരൊന്നും മുന്നിലേക്ക് പ്രത്യക്ഷപ്പെടുന്നില്ലെന്ന് മാത്രം.
ഇപ്പോള്‍ നാം കാണുന്നതും കേള്‍ക്കുന്നതും വായിക്കുന്നതുമൊക്കെ എന്താണ്? ചിലപ്പോഴൊക്കെ എയര്‍പോര്‍ട്ടില്‍ ഇരിക്കാനുള്ള അവസരം വന്നിട്ടുണ്ട്. ടിവിയില്‍ അപ്പോള്‍ അര മിനിട്ട് വീതമുള്ള നൂറോളം വാര്‍ത്തകള്‍ ഒന്നിനു പിറകെ ഒന്നായി കാണാം. അതില്‍ 80% വാര്‍ത്തകളും വീട് കത്തി, അപകടം ഉണ്ടായി. കുട്ടി മരണപ്പെട്ടു, ഒരാള്‍ മറ്റൊരാളെ കൊന്നു എന്നിങ്ങനെയുള്ള വാര്‍ത്തകളാണ്. നായ മനുഷ്യനെ കടിച്ചാല്‍ വാര്‍ത്തയല്ല. എന്നാല്‍ മനുഷ്യന്‍ നായയെ കടിച്ചാല്‍ അത് വാര്‍ത്തയാണ്. ഇതൊക്കെ നമുക്ക് നല്ലതായി തോന്നുന്നില്ല. മുന്‍പ് പറഞ്ഞ ഏഴ് പാപങ്ങളെപ്പറ്റി ഭാരതത്തിലെ എല്ലാവരും ചിന്തിക്കണം. പക്ഷേ ഭാരതത്തിലെ സമാജത്തില്‍ ഇന്ന് എത്രത്തോളം തിന്മയുണ്ടോ അതിന്റെ നാല്‍പ്പത് ഇരട്ടി നന്മയും സമാജത്തിലുണ്ട്. മീഡിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഭാരതത്തെ വിലയിരുത്തുന്നത് തെറ്റാണ്. ഇത് നാം പ്രത്യക്ഷത്തില്‍ തന്നെ കാണുന്നതാണ്. ലാഭം ഒന്നും പ്രതീക്ഷിക്കാതെ തന്നെ സേവനം ചെയ്യുന്ന വ്യക്തികളുണ്ട്. ദരിദ്രരും സേവനം ചെയ്യുന്നു.
പ്രൈമറി സ്‌കൂള്‍ അദ്ധ്യാപകനായ ഒരു വ്യക്തിയുണ്ടായിരുന്നു. അദ്ദേഹം ജോലി ഉപേക്ഷിച്ചു. അദ്ദേഹത്തിന്റെ പത്‌നി ജോലി ചെയ്ത് കുടുംബം നോക്കും. ഇദ്ദേഹമാകട്ടെ ഏതെങ്കിലും അശരണരെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരും. അവര്‍ സുഖപ്പെടുന്നതുവരെയോ അല്ലെങ്കില്‍ മരണപ്പെടുന്നതുവരെയോ അവരെ ശൂശ്രുഷിക്കും. ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു: താങ്കള്‍ സാമ്പത്തികമായി കഷ്ടപ്പെടുന്ന വ്യക്തിയാണ്. വീട്ടിലാകട്ടെ 40 അംഗങ്ങളുണ്ട്. താങ്കള്‍ എന്തിനാണ് ഇങ്ങനെ ചെയ്യുന്നത്? അദ്ദേഹം പറഞ്ഞു: ‘ഈ പ്രവൃത്തി ചെയ്യുന്നതിലൂടെ എനിക്ക് സമാധാനം ലഭിക്കുന്നു.’ ഇത്തരത്തിലുള്ള അനേകം വ്യക്തികളെ ഭാരതത്തില്‍ കാണാന്‍ സാധിക്കും. ഞാന്‍ ധര്‍മ്മത്തിന്റെ വ്യാഖ്യാനമാണ് നടത്തിയിരിക്കുന്നത്. എന്നാല്‍ ധര്‍മ്മം അനുസരിച്ച് ജീവിക്കുന്ന അനേകം വ്യക്തികളെ നിങ്ങള്‍ക്ക് ഓരോ ഗ്രാമങ്ങളിലും നഗരങ്ങളിലെ കുടിലുകളിലും കാണാം. ഇവരാണ് ഭാരതത്തിന്റെ ശക്തി. ഇവര്‍ പല സ്ഥലത്ത് ചിതറിക്കിടക്കുന്നുണ്ടെങ്കിലും സക്രിയരാണ്.
(തുടരും)
വിവര്‍ത്തനം:
ഡോ.പി.വി. സിന്ധുരവി





















