പാലത്തായിയിലെ പത്മരാജന്‍ മാസ്റ്ററുടെ കേസും ശിക്ഷയും നെയ്യാറ്റിന്‍കര ആറാലുംമൂട് ശിവക്ഷേത്രകവാടം പൂട്ടിയതും തമ്മില്‍ എന്താണ് ബന്ധം? ഒരു ബന്ധവുമില്ല എന്ന് സാധാരണക്കാര്‍ക്ക് തോന്നിയേക്കും. കേരളത്തിന്റെ വടക്കേ അറ്റത്തെ കണ്ണൂര്‍ ജില്ലയില്‍ നടന്ന ഒരു പീഡനക്കേസും തെക്കേയറ്റത്തെ തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കരയില്‍ നടന്ന ക്ഷേത്ര കവാടം പൂട്ടലും തമ്മില്‍ എങ്ങനെയാണ് ബന്ധം വരിക. എന്നാല്‍ ഈ രണ്ടു സംഭവങ്ങളും തമ്മില്‍ ഉറ്റ ബന്ധമാണുള്ളത്. കേരളത്തിലെ പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ പ്രതീകമായ എസ്ഡിപിഐ എങ്ങനെയാണ് ഒരു വ്യക്തിയുടെ ജീവിതവും ഒരു ക്ഷേത്രത്തിന്റെ പ്രവര്‍ത്തനവും തകര്‍ക്കുകയും സമൂഹത്തെ നിശ്ചേതനമാക്കി നീതിപീഠത്തെയും നിയമ സംവിധാനത്തെയും തകിടം മറിക്കുന്നത് എന്നതിന്റെയും പ്രത്യക്ഷ ഉദാഹരണങ്ങളാണ് ഈ രണ്ടു സംഭവങ്ങളും.
കഴിഞ്ഞ ഒരു നൂറ്റാണ്ട് കാലമായി നെയ്യാറ്റിന്‍കര ആറാലുംമൂട് ചെറിയക്കോണം ശിവപുരം മഹാദേവ ക്ഷേത്രത്തില്‍ ഹിന്ദു സമൂഹം ആരാധന നടത്തുന്നതാണ്. സ്വാതന്ത്ര്യസമര സേനാനിയും കോണ്‍ഗ്രസ് നേതാവും ആയിരുന്ന രാമനാഥന്‍ നായര്‍ക്ക് കുടുംബപരമായി കിട്ടിയ ഏക്കര്‍ കണക്കിന് ഭൂസ്വത്തിന്റെ ഭാഗമായിരുന്നു ഈ ഭൂമിയും. കുടുംബ സ്വത്ത് ഭാഗം വെച്ചപ്പോള്‍ ഈ ഭാഗം രാമനാഥന്‍ നായര്‍ക്ക് ആണ് ലഭിച്ചത്. ഇതിന്റെ നടുവില്‍ കൂടി നെയ്യാര്‍ ജലസേചന പദ്ധതിയുടെ കനാല്‍ നിര്‍മ്മിച്ചു. കനാലിന്റെ രണ്ടു ഭാഗത്തുമായി 41.5 സെന്റ് സ്ഥലമാണ് ക്ഷേത്രത്തിനായി കുടുംബക്കാര്‍ നീക്കി വെച്ചിരുന്നത്. കനാല്‍ നിര്‍മ്മിച്ചപ്പോള്‍ ഒരു ഭാഗത്ത് കാവും തറയും പ്രതിഷ്ഠയും അടങ്ങിയ ഭാഗവും മറുഭാഗത്ത് പ്രതിഷ്ഠകളുള്ള മറ്റൊരു ഭാഗവുമായി മാറി. ദേവപ്രശ്‌നം നടത്തിയതിനെ തുടര്‍ന്ന് കനാലിന്റെ മറുഭാഗത്ത് ക്ഷേത്രം നിര്‍മ്മിച്ച തമ്പുരാനെ ശിവരൂപത്തില്‍ പ്രതിഷ്ഠിക്കാന്‍ നിര്‍ദ്ദേശിച്ചു. അതനുസരിച്ച് നിര്‍മിച്ച പുതിയ ക്ഷേത്രത്തിന് 18 വര്‍ഷത്തിലേറെ പഴക്കമുണ്ട്. ഇതിനിടെ ഈ സ്ഥലത്തിന്റെ ഭാഗം പുറമ്പോക്കാണ് എന്ന് കണ്ടു 1970 ല്‍ തന്നെ രാമനാഥന്‍ നായര്‍ റവന്യൂ വകുപ്പിന് പരാതി നല്‍കിയിരുന്നു. റവന്യൂ വകുപ്പ് ഈ പരാതി വെള്ളറട ലാന്‍ഡ് അസൈന്‍മെന്റ് ഓഫീസിലേക്കും അസൈന്‍മെന്റ് കമ്മിറ്റിക്കും കൈമാറി. രേഖകളുടെയും തെളിവെടുപ്പിന്റെയും അടിസ്ഥാനത്തില്‍ 1961 മുതല്‍ ഈ ഭൂമി രാമനാഥന്‍ നായരുടെ കൈവശം ആണെന്നും അതിനാല്‍ പതിച്ചു കൊടുക്കേണ്ടതാണെന്നും അസൈന്‍മെന്റ് കമ്മിറ്റി തീരുമാനിക്കുകയും നെയ്യാറ്റിന്‍കര തഹസില്‍ദാര്‍ ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. പതിച്ച് കിട്ടാനുള്ള നടപടി വൈകിയതിനെ തുടര്‍ന്ന് 1974ല്‍ രാമനാഥന്‍ നായര്‍ വീണ്ടും റവന്യൂ മന്ത്രിക്ക് പരാതി നല്‍കുകയും ഈ ഭൂമി രാമനാഥന്‍ നായര്‍ക്ക് അവകാശപ്പെട്ടതാണെന്നും മറ്റ് നിര്‍മാണങ്ങളോ കൈകടത്തലുകളോ ഉണ്ടാകരുത് എന്ന് റവന്യൂ വകുപ്പ് ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. പക്ഷേ ഭൂമി രാമനാഥന്‍ നായര്‍ക്ക് അവകാശപ്പെട്ടതാണെന്ന് ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും ഇത് സംബന്ധിച്ച രേഖകള്‍ പൂര്‍ണ്ണമാക്കുന്നതില്‍ കാലതാമസം നേരിട്ടു. ഇപ്പോള്‍ കനാല്‍ പുറമ്പോക്കിന്റെ ഒരു ഭാഗത്ത് പഴയ കാവിന്റെ അടുത്തുള്ള സ്ഥലത്തെ ഒരു ഭാഗം ചില മുസ്ലിം കുടുംബങ്ങള്‍ കൈവശപ്പെടുത്തി താമസം ആരംഭിച്ചു. എതിര്‍വശത്തെ ക്ഷേത്രം ആകട്ടെ ദേശീയപാതയില്‍ നിന്ന് നേരിട്ട് റോഡ് സൗകര്യമുള്ളതുമാണ്. ഇതിനിടെയാണ് എല്ലാ രേഖകളും പൂര്‍ണമായും ഉള്ള ക്ഷേത്രം പുറമ്പോക്കില്‍ ആണെന്നും അവിടെ ക്ഷേത്രം പ്രവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്നും ആവശ്യപ്പെട്ട് നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയ വിഭാഗമായ എസ്ഡിപിഐ നെയ്യാറ്റിന്‍കര മുന്‍സിപ്പാലിറ്റിക്ക് പരാതി നല്‍കുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ വിശദീകരണം ഒന്നും തേടാതെ ദൈനംദിന പൂജയും നിത്യനിദാനവും നടക്കുന്ന ക്ഷേത്രത്തിന്റെ കവാടം പൂട്ടി പ്രവര്‍ത്തനം തടഞ്ഞുകൊണ്ട് നെയ്യാറ്റിന്‍കര മുന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. പരശുരാമ ക്ഷേത്രം ആയ കേരളത്തിലെ ഭൂസ്വത്തുകളുടെ ഭൂരിഭാഗവും ബ്രഹ്മസവും ദേവസ്വവും ആണ്. ദേവസ്വം സ്വത്തുക്കള്‍ കൈമാറ്റം ചെയ്യാന്‍ ആര്‍ക്കും അധികാരമില്ലെന്ന് അന്നത്തെ ഭരണാധികാരികളും ഭരണഘടന നിര്‍മ്മാണ സമിതിയുടെ ചുമതലക്കാരുമായി കവണന്റ് അനുസരിച്ച് ഒപ്പുവച്ചിട്ടുള്ളതുമാണ്. ഏതാണ്ട് ഒരു നൂറ്റാണ്ട് കാലമായി ക്ഷേത്ര മാതൃകയിലും അതിനുമുമ്പ് കാവായും ആരാധിച്ചിരുന്ന സ്ഥലം എസ്ഡിപിഐ-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ രേഖകള്‍ തകിടംമറിച്ച് ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കുന്നത് വരെ എത്തി. അതേസമയം നെയ്യാറ്റിന്‍കരയിലെ ആറാലുംമൂട് മുസ്ലിം പള്ളി റോഡിലേക്ക് ഇറങ്ങിയാണ് നില്‍ക്കുന്നത്. ഇത് പുറമ്പോക്കിലാണെന്ന് കാണുന്ന എല്ലാവര്‍ക്കും അറിയാം. അതേപോലെതന്നെ കനാലിന്റെ മറുഭാഗത്ത് കാവിനോട് ചേര്‍ന്നുവന്ന് താമസിക്കുന്ന മുസ്ലിം കുടുംബങ്ങള്‍ക്കും രേഖകള്‍ ഒന്നും ഇല്ലെന്നും അവര്‍ അടുത്തിടെ മാത്രം വന്നവരാണെന്നും എല്ലാവര്‍ക്കും അറിയാം. ഇവരെ കുടിയൊഴിപ്പിക്കാനോ മുസ്ലിം പള്ളിയുടെ പുറമ്പോക്കിലേക്കുള്ള കടന്നുകയറ്റം അവസാനിപ്പിക്കാനോ പരാതി നല്‍കാന്‍ ഹിന്ദു സമൂഹം തയ്യാറായിട്ടില്ല. അതേസമയം മതത്തിന്റെ പേരില്‍ കാഫിറുകളുടെ ആരാധനാലയം ഇല്ലാതാക്കാനുള്ള ശ്രമമാണ് എസ്ഡിപിഐയും പോപ്പുലര്‍ ഫ്രണ്ടും നടത്തിക്കൊണ്ടിരിക്കുന്നത്. എസ്ഡിപിഐക്കാര്‍ പരാതി കൊടുത്താല്‍ അന്വേഷണവും വിശദീകരണവും ഒന്നുമില്ലാതെ നൂറോളം വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന ഒരു ക്ഷേത്രം പൂട്ടാന്‍ ജനാധിപത്യ സംവിധാനത്തില്‍ എങ്ങനെയാണ് കഴിയുന്നത് എന്നതാണ് ഉയരുന്ന ചോദ്യം.
ഇസ്ലാമിക ജനസംഖ്യ കൂടുന്നത് അനുസരിച്ച് കേരളത്തിലെ മറ്റു സമുദായങ്ങള്‍ക്ക് എങ്ങനെയാണ് ജീവിതവും ബിസിനസും മാത്രമല്ല സ്ത്രീ സുരക്ഷയും ആരാധനാ സ്വാതന്ത്ര്യവും നഷ്ടപ്പെടുന്നതെന്നും ക്ഷേത്രങ്ങളില്ലാതാകുന്നതെന്നും മനസ്സിലാക്കാനുള്ള ഏറ്റവും നല്ല ഉദാഹരണം കൂടിയാണ് ആറാലുംമൂട് സംഭവം. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച എല്ലാ രേഖകളും ഉണ്ടായിട്ടും സര്‍ക്കാര്‍ സംവിധാനം അട്ടിമറിച്ച് ഒരു ക്ഷേത്രത്തെ പൂട്ടാനും അതിന്റെ പ്രവര്‍ത്തനം ഇല്ലാതാക്കാനും കഴിഞ്ഞു എന്നതാണ് ആറാലുംമൂട്ടില്‍ കണ്ടത്.
അതേസമയം കണ്ണൂര്‍ ജില്ലയിലെ പാലത്തായി പത്മരാജന്‍ മാസ്റ്ററുടെ കേസ് ഏത് നിരപരാധിയെയും എങ്ങനെയാണ് ഒരു കള്ളക്കേസില്‍ കുടുക്കി ജീവപര്യന്തം ശിക്ഷക്ക് വിധേയനാക്കി ജീവിതം താറുമാറാക്കാന്‍ കഴിയുന്നത് എന്നതിന്റെ സൂചനയാണ്. പൗരത്വ നിയമപ്രശ്‌നത്തില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഇട്ട പത്മരാജന്‍ മാസ്റ്ററുടെ പോസ്റ്റാണ് ഇപ്പോള്‍ മരണം വരെ ജീവപര്യന്തം ശിക്ഷിക്കാനുള്ള സാഹചര്യം ഉണ്ടാക്കിയത്. ഇസ്ലാമിക തീവ്രവാദികള്‍ക്കും പോപ്പുലര്‍ ഫ്രണ്ടിനും എസ്ഡിപിഐക്കും സ്വാധീനമുള്ള ഈ സ്ഥലത്തെ അധ്യാപകനായ പത്മരാജന്‍ മാസ്റ്ററെ എന്തിനാണ് സ്‌കൂളില്‍ നിലനിര്‍ത്തിയിരിക്കുന്നത് എന്നും എന്തെങ്കിലും കേസില്‍ പെടുത്തി അയാളെ ഒഴിവാക്കിക്കൂടെ എന്നും ചില തീവ്രവാദികള്‍ ഉയര്‍ത്തിയ ചോദ്യമാണ് ഈ കേസിന്റെ ആധാരം.അഡീഷണല്‍ ഡിജിപി എസ്. ശ്രീജിത്തും കേരള പോലീസിലെ ഏറ്റവും മികച്ച അന്വേഷണ ഉദ്യോഗസ്ഥരില്‍ ഒരാളായ കെ.വി. സന്തോഷ് കുമാറും അന്വേഷിച്ച കേസ് 5 അന്വേഷണസംഘങ്ങളും കളവാണെന്ന് ബോധ്യപ്പെട്ടിട്ട് തള്ളിക്കളഞ്ഞതാണ്. എഡിജിപി ശ്രീജിത്ത് ഈ കേസിലെ കളവുകളും പൊരുത്തക്കേടുകളും വ്യക്തമാക്കിക്കൊണ്ട് ഒരാളോട് സംസാരിച്ച ടെലിഫോണ്‍ സംഭാഷണത്തില്‍ നിന്ന് ആ പൊരുത്തക്കേടുകള്‍ പരിഹരിക്കാനുള്ള സൂചനകള്‍ കൂടി തീവ്രവാദികള്‍ നേടിയെടുക്കുകയായിരുന്നു. പത്മരാജന്‍ മാസ്റ്ററെ ഏത് രീതിയിലും കുടുക്കാനും ശിക്ഷിക്കാനും മാത്രം ലക്ഷ്യമിട്ട് ഇസ്ലാമിക ഭീകരരും ഇടതുപക്ഷ നേതാക്കളും നടത്തിയ ഗൂഢാലോചനയാണ് അദ്ദേഹത്തെ ജീവപര്യന്തം ശിക്ഷയിലേക്ക് എത്തിച്ചതെന്ന് മുന്‍ അന്വേഷണ ഉദ്യോഗസ്ഥനായ ചെമ്മനാട് റഹീം എന്ന ഡിവൈഎസ്പി സാമൂഹ്യ മാധ്യമങ്ങളില്‍ കുറിച്ചത് ശ്രദ്ധേയമാണ്.
സ്‌കൂള്‍ പ്രവര്‍ത്തിക്കുമ്പോള്‍ കുറ്റിയും കൊളുത്തും മേല്‍ക്കൂരയും ഇല്ലാത്ത പെണ്‍കുട്ടികളുടെ ശുചിമുറിയില്‍ പത്തു വയസ്സുള്ള പെണ്‍കുട്ടിയെ അധ്യാപകനായ പത്മരാജന്‍ മാസ്റ്റര്‍ പീഡിപ്പിച്ചു എന്നാണ് കെട്ടിയുയര്‍ത്തിയ കേസ്. മൂന്ന് തവണ ലൈംഗിക പീഡനം നടത്തിയെന്നാണ് പെണ്‍കുട്ടിയും അമ്മയും ജിഹാദി ഭീകരരുടെ നിര്‍ദ്ദേശം അനുസരിച്ച് മൊഴി കൊടുത്തത്. ഈ മൂന്നു ദിവസങ്ങളില്‍ രണ്ടു ദിവസങ്ങളിലും പത്മരാജന്‍ മാസ്റ്റര്‍ സ്‌കൂളില്‍ ഉണ്ടായിരുന്നില്ല എന്നും അദ്ദേഹം സഹോദരിയുടെ ചികിത്സയ്ക്കായി കോഴിക്കോട് ആയിരുന്നു എന്നും അന്വേഷണസംഘങ്ങള്‍ കണ്ടെത്തി. മൂന്നാമത് ബലാത്സംഗം നടന്നു എന്ന് പറയുന്ന ദിവസം സ്‌കൂള്‍ പ്രവര്‍ത്തിച്ചിട്ടേയില്ല. കുറ്റിയും കൊളുത്തും ഇല്ലാത്ത ശുചിമുറിയില്‍ പെണ്‍കുട്ടിയുടെ ഷാള്‍ ഉപയോഗിച്ച് കയ്യും മാസ്റ്ററുടെ മുണ്ട് ഉപയോഗിച്ച് അവളുടെ വായയും അടച്ചു കെട്ടി എന്നും ബലാത്സംഗത്തിന് ശേഷം അടിവസ്ത്രം മാത്രം ധരിച്ച് മാസ്റ്റര്‍ പുറത്തേക്ക് പോയി എന്നുമാണ് പെണ്‍കുട്ടി പറഞ്ഞത്. 400 വിദ്യാര്‍ത്ഥികളും 40 അധ്യാപക അധ്യാപകേതര ജീവനക്കാരും ഉള്ള സ്‌കൂളില്‍ പ്രവൃത്തി ദിവസം നട്ടുച്ചയ്ക്ക് ഒരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം മുണ്ടില്ലാതെ അടിവസ്ത്രം മാത്രം ധരിച്ച് ഒരു അധ്യാപകന്‍ പ്രവര്‍ത്തിച്ചു എന്നത് ഒരു തമാശ മാത്രമായിട്ടാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥനായ റഹീം ചെമ്മനാട് തന്നെ ചോദിച്ചപ്പോള്‍, കേസ് ശിക്ഷിക്കാന്‍ വേണ്ടി അവസാനം പ്രത്യേക അന്വേഷണ സംഘത്തിന് നേതൃത്വം കൊടുത്ത ഇടതുപക്ഷ നേതാവും ഇപ്പോഴത്തെ തദ്ദേശസ്വയംഭരണ സ്ഥാനാര്‍ത്ഥിയുമായ രത്‌നകുമാറിന് ഇതുവരെ മറുപടിയില്ല. എസ്. ശ്രീജിത്തിന്റെ ടെലിഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോ പുറത്തുവന്നതിനെ തുടര്‍ന്ന് അത് ഉപയോഗിച്ച ജിഹാദികള്‍ 9 തവണ നേരത്തെ രേഖപ്പെടുത്തിയ മൊഴിയില്‍ പറഞ്ഞിരുന്ന ശുചിമുറി പിന്നീട് മാറ്റി അധ്യാപകരുടെ ശൗചാലയം ആക്കി മാറ്റി. ഈ പുതിയ സംഭവസ്ഥലം ആരു കാട്ടിക്കൊടുത്തു എന്ന റഹീം ചെമ്മനാടിന്റെ ചോദ്യത്തിന് ആര്‍ക്കും മറുപടിയില്ല. അധ്യാപകരുടെ ശുചിമുറിയില്‍ തറയില്‍ വിരിച്ചിരുന്ന ടൈല്‍സില്‍ രക്തം കണ്ടെത്തിയത് അന്വേഷണസംഘം പരിശോധനയ്ക്ക് വിധേയമാക്കി. ഇത് മനുഷ്യരക്തമാണെന്നോ കുട്ടിയുടെ രക്തമാണെന്നോ സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഡിഎന്‍എ പരിശോധന നടത്താന്‍ പര്യാപ്തമായ അളവ് രക്തം അവിടെ കണ്ടെത്തിയില്ലെന്നാണ് പറഞ്ഞത്. അങ്ങനെയെങ്കില്‍ ഈ രക്തം എങ്ങനെയാണ് കുട്ടിയുടേതാണെന്ന് സ്ഥിരീകരിച്ചത്. ഇവിടെ മുതല്‍ തുടങ്ങുന്നു പൊരുത്തക്കേടുകളുടെ കൂമ്പാരം.
കുട്ടിയുടെ ലൈംഗിക അവയവങ്ങള്‍ക്ക് ക്ഷതം ഉണ്ടായിട്ടില്ല. കന്യാ ചര്‍മ്മത്തില്‍ ഉണ്ടായ വിള്ളല്‍ സൈക്കിള്‍ യാത്രയിലോ സ്‌പോര്‍ട്‌സില്‍ പങ്കെടുത്തത് കൊണ്ടോ ഫംഗല്‍ ഇന്‍ഫെക്ഷന്‍ കൊണ്ടോ ഉണ്ടാകാവുന്നതാണ് എന്ന് വിദഗ്ധ അഭിപ്രായപ്പെട്ടത് കോടതി കണ്ടിട്ടില്ല. കുട്ടിയുമായി ലൈംഗികവേഴ്ച നടത്തിയിട്ടുണ്ടെങ്കില്‍, അത് നടത്തിയത് പത്മരാജന്‍ മാസ്റ്റര്‍ ആണെന്ന് എങ്ങനെ തെളിയിച്ചു. 9 തവണ മൊഴിയില്‍,പ്രത്യേകിച്ച് വനിത ഐപിഎസ് ഉദ്യോഗസ്ഥ നടത്തിയ പ്രത്യേക അന്വേഷണത്തില്‍ പോലും പറയാത്ത പുതിയ ബാത്‌റൂം എവിടെ നിന്ന് എങ്ങനെ വന്നു. ബാത്‌റൂമില്‍ പോയപ്പോള്‍ ഒപ്പം ഉണ്ടായിരുന്ന കുട്ടി എവിടെപ്പോയി. പത്മരാജന്‍ മാസ്റ്റര്‍ പെണ്‍കുട്ടിയുടെ നഗ്‌ന ഫോട്ടോയെടുത്ത് ഉമ്മയുടെ ഫോണിലേക്ക് അയച്ചുകൊടുത്തു എന്ന ആരോപണം തെറ്റാണെന്നും അങ്ങനെ യാതൊരു മെസ്സേജുകളും ഫോണില്‍ നിന്ന് പോയിട്ടില്ലെന്നും കണ്ടെത്തിയത് എന്തുകൊണ്ട് പരിഗണിക്കപ്പെട്ടില്ല. ബലാത്സംഗം നടന്നു എന്ന് പറയപ്പെടുന്ന രണ്ടു ദിവസവും സ്ഥലത്തില്ലാതിരിക്കുകയും മൂന്നാമത്തെ ദിവസം സ്‌കൂള്‍ അവധി ആയിരിക്കുകയും പറയപ്പെടുന്ന സംഭവസമയത്ത് അധ്യാപകന്‍ ടെലിഫോണ്‍ സംഭാഷണത്തില്‍ ആയിരുന്നുവെന്നും നാല് കിലോമീറ്റര്‍ അകലെ ആയിരുന്നുവെന്നും തെളിയിക്കപ്പെട്ടിട്ടും ഇതൊന്നും പരിഗണിക്കാതെ ഒറ്റ ദിവസം മാത്രം കൊണ്ട് എങ്ങനെയാണ് നീതിപീഠം പത്മരാജന്‍ മാസ്റ്റര്‍ കുറ്റവാളിയാണെന്ന് കണ്ടെത്തിയതെന്ന് വിധിയും വിധിന്യായവും പരിശോധിച്ച ആര്‍ക്കും മനസ്സിലാകുന്നില്ല.
വിചാരണ നടത്തി തെളിവ് ശേഖരിച്ച ജഡ്ജി മാറി പുതിയ ജഡ്ജി വന്ന ശേഷം ഒറ്റ ദിവസത്തെ വാദം കൊണ്ട് മരണം വരെ ജീവപര്യന്തം ശിക്ഷിച്ച സംഭവം ഒരുപക്ഷേ ലോക നീതിന്യായ ചരിത്രത്തില്‍ തന്നെ വിരളമായിരിക്കും. രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം പത്മരാജന്‍ മാസ്റ്ററെ ബലിപീഠത്തില്‍ കയറ്റുകയായിരുന്നു. അതില്‍ സിപിഎമ്മിന്റെ രാഷ്ട്രീയ ചരട് വലിയുണ്ട് എന്നത് സത്യമാണ്. ഐജി അന്വേഷിച്ച കേസ് എങ്ങനെയാണ് പിന്നീട് ഒരു കീഴ് ഉദ്യോഗസ്ഥന്‍ അന്വേഷിക്കുന്നതും ഈ തരത്തില്‍ വ്യാജ തെളിവുകള്‍ സൃഷ്ടിച്ച് രാഷ്ട്രീയ പ്രതിയോഗിയെ മരണം വരെ ജീവപര്യന്തത്തിന് വിധേയനാക്കുന്നത് എന്നുമുള്ളതാണ് ചോദ്യം. വ്യാജ തെളിവുകള്‍ എങ്ങനെ സൃഷ്ടിക്കപ്പെടാമെന്നും വ്യാജ ബലാത്സംഗം എങ്ങനെ ഉണ്ടാക്കാം എന്നതിന്റെ പിന്നിലെ ജിഹാദി-കമ്മ്യൂണിസ്റ്റ് ബന്ധം മറനീക്കിപുറത്തു വരുമ്പോള്‍ ഇത് കേരളത്തിന്റെ ഒരു പുതിയ ഭാവമാറ്റമാണ്.
ഇത്തരത്തില്‍ ബലാത്സംഗ കേസ് സൃഷ്ടിക്കപ്പെടുന്നത് ആദ്യമല്ല. 2001 ല്‍ നാദാപുരത്തിനടുത്ത് തെരുവംപറമ്പ് ഈന്തുള്ളതില്‍ ബിനു എന്ന ടാക്‌സി ജീപ്പ് ഡ്രൈവറെ കൊലപ്പെടുത്തിയത് മുസ്ലിം ലീഗ് – എന്‍ഡിഎഫ് ജിഹാദി കൂട്ടുകെട്ടായിരുന്നു.സിപിഎമ്മുകാരനായ ഈന്തുള്ളതില്‍ ബിനു തെരുവംപറമ്പിലെ നബീസ എന്ന സ്ത്രീയെ നിസ്‌കാരപ്പായയില്‍ ഇട്ട് ബലാത്സംഗം ചെയ്തു മകളായ എട്ടു വയസ്സുള്ള കുട്ടിയെയും മകന്റെ മുന്നിലിട്ട് ബലാത്സംഗം ചെയ്തു എന്നായിരുന്നു ആരോപണം. ബലാത്സംഗ ആരോപണം തെറ്റാണെന്ന് ക്രൈംബ്രാഞ്ചും പോലീസ് സംഘവും റിപ്പോര്‍ട്ട് ചെയ്തു. ഫോറന്‍സിക് മെഡിക്കല്‍ പരിശോധനയിലും ബലാത്സംഗം ആരോപണം നിലനിന്നില്ല. പക്ഷേ സംസ്ഥാന വനിതാ കമ്മീഷന്‍ അംഗങ്ങളായിരുന്ന റോസമ്മ പുന്നൂസ്, എം. കമലം, നൂര്‍ബിനാ റഷീദ് എന്നിവര്‍ ബലാത്സംഗം നടന്നു എന്ന് ആവര്‍ത്തിക്കുകയും പോലീസിന് വീഴ്ച പറ്റിയെന്ന് ആരോപിക്കുകയും ചെയ്തു. കോണ്‍ഗ്രസ് നേതാവായ സോണിയ ഗാന്ധിയെ കൊണ്ടുവന്ന ഇരയ്ക്ക് നഷ്ടപരിഹാരം കൊടുക്കാനും മറന്നില്ല. ഏതാനും മാസങ്ങള്‍ക്ക് ശേഷം ബിനുവിന്റെ വധത്തെ തുടര്‍ന്ന് സമനില തെറ്റിയ അമ്മ മകനെ അന്വേഷിച്ചും അവന്‍ സാധനം വാങ്ങി വരുന്നതും കാത്ത് എല്ലാ ദിവസവും റോഡില്‍ നില്‍ക്കുന്നത് കണ്ട നബീസ കുറ്റബോധം കൊണ്ട് ബലാത്സംഗം കെട്ടിച്ചമച്ച ആരോപണമായിരുന്നു എന്ന് തുറന്നു പറഞ്ഞു. മാത്രമല്ല അവരുടെ ഭര്‍ത്താവ് പത്രസമ്മേളനം നടത്തുകയും ചെയ്തു. പക്ഷേ അപ്പോഴേക്കും ജിഹാദി ഭീകരര്‍ ബിനുവിന്റെ വധശിക്ഷ മതക്കോടതിയിലൂടെ നടപ്പിലാക്കി കഴിഞ്ഞിരുന്നു.
കേരളത്തിലെ സാമൂഹിക ജീവിത സാഹചര്യങ്ങളില്‍ ഉരുത്തിരിയുന്ന പുതിയ പ്രവണതകളുടെ സൂചനയാണ് ഈന്തുള്ളതില്‍ ബിനുവിന്റെ മരണവും പാലത്തായി പത്മരാജന്‍ മാസ്റ്ററുടെ ശിക്ഷയും ആറാലുംമൂട്ടിലെ ക്ഷേത്രകവാടത്തിന്റെ പൂട്ടലും. ഇസ്ലാമിക വോട്ട് ബാങ്കിന് വേണ്ടി അവരുടെ താളത്തിനൊത്ത് തുള്ളുന്ന ഭരണസംവിധാനവും വ്യാജ തെളിവുകള്‍ സൃഷ്ടിച്ച് ഏതു നിരപരാധിയെയും കേസില്‍ കുടുക്കാനും മരണം വരെ ജീവപര്യന്തം ശിക്ഷ വാങ്ങി കൊടുക്കാനുള്ള നീതിന്യായ സംവിധാനത്തിന്റെ ദുരുപയോഗവും കേരളത്തിലെ പൊതുസമൂഹം മനസ്സിലാക്കണം. ഇസ്ലാമിക വോട്ട് ബാങ്കിനെതിരെ അതിശക്തമായ വോട്ട് ബാങ്ക് ആയി മാറിയില്ലെങ്കില്‍ കേരളത്തിലെ സാധാരണക്കാര്‍ക്ക് ജീവിതം മുന്നോട്ടുപോകാനാകാത്ത സാഹചര്യമുണ്ടാകും എന്ന തിരിച്ചറിവ് എങ്കിലും ഉണ്ടാകണം.






















