ജനങ്ങളുടെ സംരക്ഷകരാകേണ്ടവര്‍ വേട്ടക്കാരായി മാറിയ വര്‍ത്തമാനകാലഘട്ടത്തിലൂടെയാണ് ആഫ്രിക്കന്‍ രാജ്യമായ സുഡാന്‍ കടന്നുപോകുന്നത്. രണ്ടര വര്‍ഷത്തിലധികമായി ആഭ്യന്തരയുദ്ധത്തിന്റെ പിടിയിലാണ് സുഡാന്‍ ജനത. ദാര്‍ഫൂര്‍ തലസ്ഥാനമായ എല്‍ ഫാഷര്‍ പിടിച്ചടക്കിയ കേന്ദ്രസേന രണ്ടുദിവസം കൊണ്ട് കൊന്നുതള്ളിയത് രണ്ടായിരത്തോളം പേരെയാണ്. കുന്നുകൂട്ടിയിട്ടിരിക്കുന്ന മൃതദേഹങ്ങളും തളം കെട്ടി കിടക്കുന്ന രക്തവും ഉപഗ്രഹ ചിത്രങ്ങളില്‍ വ്യക്തം. അറുപതിനായിരം പേര്‍ ഇതിനോടകം നഗരം വിട്ടു. പതിനായിരങ്ങള്‍ കുടുങ്ങിക്കിടക്കുന്നു. രാജ്യാന്തര സമ്മര്‍ദ്ദങ്ങള്‍ വകവയ്ക്കാതെ നിരായുധര്‍ക്ക് നേരെ നിറയൊഴിക്കുകയാണ് ആര്‍.എസ്.എഫ്.
2023 ഏപ്രില്‍ 15നാണ് സുഡാനില്‍ ആഭ്യന്തരയുദ്ധം തുടങ്ങിയത്. സുഡാന്‍ പട്ടാളമേധാവി ജനറല്‍ അബ്ദല്‍ ഫത്ത അല്‍ ബുര്‍ഹാനും അര്‍ദ്ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സ് (ആര്‍.എസ.്എഫ്) തലവന്‍ മുഹമ്മദ് ഹംദാന്‍ ഡാഗ്ലോയും തമ്മിലുള്ള അധികാര വടംവലിയാണ് സംഘര്‍ഷത്തിന് തിരികൊളുത്തിയത്. 1989 മുതല്‍ 2019 വരെ അധികാരത്തിലിരുന്ന ഒമര്‍ അല്‍ ബഷീറിന്റെ വിശ്വസ്തരാണ് ഇരുവരും. പ്രസിഡന്റ് ബഷീറിന്റെ ഏകാധിപത്യ ഭരണത്തിനെതിരെ ജനകീയ പ്രക്ഷോഭം ശക്തമായപ്പോള്‍ ഇരുവരും ചേര്‍ന്ന് ബഷീറിനെ പുറത്താക്കി. തുടര്‍ന്ന് ആഫ്രിക്കന്‍ യൂണിയന്റെയും സൗദി അറേബ്യയുടെയും മധ്യസ്ഥതയില്‍ സാമ്പത്തിക വിദഗ്ധനായ അബ്ദുല്ല ഹാംഡോക്കിനെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്ത് ഇടക്കാല സര്‍ക്കാര്‍ രൂപീകരിച്ചു. പക്ഷേ അതിന് അധികം ആയുസുണ്ടായിരുന്നില്ല. 2021-ല്‍ ഇരുസേന മേധാവികളും ചേര്‍ന്ന് വീണ്ടും അട്ടിമറി നടത്തി അധികാരം പങ്കിട്ടു. ഇതേസമയം ആര്‍എസ്എഫിനെ പട്ടാളത്തില്‍ ലയിപ്പിക്കാന്‍ ജനറല്‍ ബുര്‍ഹാന്‍ നീക്കം തുടങ്ങി. ഈ സേനയുടെ നിയന്ത്രണം ആര്‍ക്കെന്ന തര്‍ക്കമാണ് ആഭ്യന്തരയുദ്ധത്തിന് വഴിയൊരുക്കിയത്. ഇപ്പോള്‍ രാജ്യത്തിന്റെ കിഴക്ക് ഭാഗം പട്ടാളത്തിന്റെ നിയന്ത്രണത്തിലും പടിഞ്ഞാറ് ഭാഗം ആര്‍എസ്എഫിന്റെ നിയന്ത്രണത്തിലുമാണ്. ആര്‍എസ്എഫ് പിടിച്ചെടുത്ത പ്രദേശങ്ങളിലെ അറബ് ഇതര ജനങ്ങളാണ് കൂട്ടക്കൊലയ്ക്ക് ഇരയാകുന്നത്.
യുദ്ധത്തിന് മുന്‍പ് ഭക്ഷണത്തിനും മെഡിക്കല്‍ സേവനങ്ങള്‍ക്കും രാജ്യാന്തര സമൂഹത്തെയാണ് ജനങ്ങള്‍ ആശ്രയിച്ചിരുന്നത്. യുദ്ധം അതും വഴിമുട്ടിച്ചു. ഇതുവരെ ഒന്നരലക്ഷം പേര്‍ കൊല്ലപ്പെട്ടു. അഞ്ചുലക്ഷം പേര്‍ പോഷകാഹാരക്കുറവിനെ തുടര്‍ന്ന് മരിച്ചു. ഒന്നേകാല്‍ കോടി ജനങ്ങള്‍ അഭയാര്‍ത്ഥികളായി.
ജന്‍ജാവീദ് എന്ന സായുധസംഘമാണ് ആര്‍എസ്എഫിന്റെ മുന്‍ഗാമി. ദാര്‍ഫൂര്‍ പ്രവിശ്യയിലെ അറബ് ഗോത്രവിഭാഗത്തില്‍ നിന്നാണ് ജന്‍ജാവീദിന്റെ ഉദയം. 2003-ല്‍ മുന്‍ പ്രസിഡന്റായിരുന്ന ഒമര്‍ അല്‍ ബഷീര്‍ ദാര്‍ഫൂറിലെ ജനകീയ പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ ജന്‍ജാവീദിനെ ആയുധമണിയിച്ചു. സര്‍ക്കാരിന്റെ ആശീര്‍വാദത്തോടെ അന്ന് ഈ സംഘം കൊന്നുതള്ളിയ സാധാരണക്കാരുടെ എണ്ണം മൂന്നു ലക്ഷത്തിന് മുകളിലാണ്. 2013-ല്‍ ജന്‍ജാവീദിനെ അന്നത്തെ പ്രസിഡന്റ് ഒമര്‍ അല്‍ ബഷീര്‍ പുതിയൊരു അര്‍ദ്ധസൈനിക വിഭാഗമായി പുനഃസംഘടിപ്പിച്ചു. അങ്ങനെ ജന്‍ജാവീദ് ആര്‍എസ്എഫ് ആയി. 2017-ല്‍ സര്‍ക്കാര്‍ ആര്‍എസ്എഫിന് കൂടുതല്‍ അധികാരങ്ങള്‍ കൈമാറി. യു.എന്നിന്റെ ഭീകരവാദ പട്ടികയില്‍ ഇല്ലെന്നൊഴിച്ചാല്‍ ഐ.എസിനെയും അല്‍-ഖ്വയ്ദയെയും പോലെ തന്നെയാണ് ഇവരുടെ പ്രവര്‍ത്തനരീതി.
പട്ടാളമേധാവി ജനറല്‍ ബുര്‍ഹാന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെയാണ് ഐക്യരാഷ്ട്രസഭ അംഗീകരിക്കുന്നത്. ജനറല്‍ ബുര്‍ഹാന് സൗദി അറേബ്യ, ഈജിപ്ത്, അമേരിക്ക, തുര്‍ക്കി, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളുടെ പിന്തുണയുണ്ട്. പട്ടാളത്തിന്റെ നിയന്ത്രണത്തിലുള്ള കിഴക്കന്‍ സുഡാന്റെ അതിര്‍ത്തി ഈജിപ്തും എറിത്രിയയും പിന്നെ ചെങ്കടലുമാണ്. ആര്‍എസ്എഫിനെ പ്രതിരോധിക്കാന്‍ പട്ടാളത്തിന് കഴിഞ്ഞില്ലെങ്കില്‍ ഈജിപ്തിലേക്ക് അഭയാര്‍ഥി പ്രവാഹം ഉണ്ടാകും. ആര്‍എസ്എഫിന് ആയുധങ്ങളും പണവും നല്‍കി സഹായിക്കുന്നത് യുഎഇയാണ്. ലിബിയ വഴിയാണ് ആര്‍എസ്എഫിന്റെ കൈകളില്‍ ആയുധം എത്തുന്നത്. പ്രകൃതി വാതകവും സ്വര്‍ണ്ണനിക്ഷേപവും കൊണ്ട് സമ്പന്നമാണ് സുഡാന്‍. സ്വര്‍ണ്ണഖനികളില്‍ ഭൂരിഭാഗവും ആര്‍എസ്എഫിന്റെ നിയന്ത്രണത്തിലാണ്. ഇത് മുന്നില്‍ കണ്ടാണ് യുഎഇ ആര്‍എസ്എഫിനെ സഹായിക്കുന്നത്. ഇതിനിടെ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ നടന്നെങ്കിലും ഫലമുണ്ടായില്ല.
ദാര്‍ഫൂര്‍ മേഖലയിലെ പട്ടാളത്തിന്റെ അവസാന ശക്തികേന്ദ്രമായിരുന്നു എല്‍ ഫാഷര്‍. കഴിഞ്ഞ ഒന്നരവര്‍ഷമായി നഗരത്തിലേക്കുള്ള മാനുഷിക സഹായത്തിന് ആര്‍എസ്എഫ് തടസ്സം സൃഷ്ടിച്ചിരുന്നു. പട്ടാളവും ദാര്‍ഫൂര്‍ ജോയിന്റ് ഫോഴ്‌സും ആര്‍എസ്എഫിനെ നേരിട്ടിരുന്നത് ഇതുവഴിയായിരുന്നു. പട്ടാളത്തിന്റെ സ്വാധീനം ഇപ്പോള്‍ മധ്യ-കിഴക്കന്‍ സുഡാനിലേക്കു ചുരുങ്ങി. ആര്‍എസ്എഫിന്റെ അടുത്ത ലക്ഷ്യം എല്‍ ഒബൈദാണ്. എണ്ണസമ്പന്നമായ ഈ പ്രദേശം മധ്യ സുഡാനെയും ദാര്‍ഫൂറിനെയും ബന്ധിപ്പിക്കുന്ന പ്രധാന സഞ്ചാരപാതയാണ്. അതുകൊണ്ട് ഏത് വിധേനയും ആര്‍എസ്എഫിനെ പ്രതിരോധിക്കാനാണ് പട്ടാളം ശ്രമിക്കുന്നത്. പക്ഷേ എല്‍ ഒബൈദില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയുള്ള ബാര ആര്‍എസ്എഫ് പിടിച്ചെടുത്തിട്ടുണ്ട്. ബാരയില്‍ നിന്ന് എല്‍ ഒബൈദിനെ ലക്ഷ്യമാക്കി ആര്‍എസ്എഫ് മുന്നേറുന്നതായാണ് റിപ്പോര്‍ട്ട്.
2011-ല്‍ വര്‍ഷങ്ങള്‍ നീണ്ട യുദ്ധം സൗത്ത് സുഡാന്‍ എന്ന പുതിയ രാജ്യത്തിന്റെ പിറവിക്ക് കാരണമായിരുന്നു. പടിഞ്ഞാറന്‍ സുഡാനില്‍ ആര്‍എസ്എഫ് സമാന്തര സര്‍ക്കാര്‍ രൂപീകരിച്ച് കഴിഞ്ഞു. കിഴക്കന്‍ മേഖലയില്‍ പട്ടാള നേതൃത്വം നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ വീണ്ടുമൊരു വിഭജനത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ല.






















