ബീഹാര്‍ തിരഞ്ഞെടുപ്പു കഴിഞ്ഞു. മാതൃഭൂമി (23-29 നവംബര്‍) വാരിക ഒരു കവര്‍ സ്റ്റോറി നല്‍കിയിരിക്കുന്നു. തിരഞ്ഞെടുപ്പില്‍ ആരു ജയിച്ചുവെന്ന് കവര്‍ സ്റ്റോറിയില്‍ എവിടെയും സൂചിപ്പിച്ചിട്ടില്ല. കര്‍പൂരി ഠാക്കൂര്‍ ആണ് ഇന്ത്യയില്‍ ആദ്യമായി ജാതി സംവരണം നടപ്പാക്കിയതെന്നും ലേഖനത്തിലുണ്ട്. അതുശരിയാണെന്ന് തോന്നുന്നില്ല. കേരളത്തില്‍ സംസ്ഥാന രൂപീകരണത്തിനു മുന്‍പ് തിരുവിതാംകൂര്‍ ആയിരുന്നപ്പോള്‍ തന്നെ സംവരണം ആരംഭിച്ചു എന്നു കേട്ടിട്ടുണ്ട്. 1936ല്‍ത്തന്നെ കേരളത്തില്‍ അന്നത്തെ തിരുവിതാംകൂറില്‍, ജാതി സംവരണം ആരംഭിച്ചിരുന്നു. സംവരണം കൊണ്ടൊന്നും ഒരു സമൂഹത്തേയും പുരോഗതിയിലേയ്ക്ക് നയിക്കാന്‍ കഴിയില്ല. സംവരണത്തേക്കാള്‍ പ്രധാനം വിദ്യാഭ്യാസവും ജനാധിപത്യവുമാണ്. വിദ്യാഭ്യാസപുരോഗതി ആര്‍ജ്ജിച്ച ജനാധിപത്യ സമൂഹങ്ങള്‍ അതിവേഗത്തില്‍ പുരോഗതിയിലേക്കു നീങ്ങുന്നതു കാണാം.
കര്‍പ്പൂരി ഠാക്കൂര്‍ ജാതി സംവരണം ഏര്‍പ്പെടുത്തിക്കൊണ്ട് പിന്നാക്ക സമുദായങ്ങള്‍ക്ക് വലിയ ആശ്വാസം നല്‍കി. എന്നാല്‍ അദ്ദേഹം മറ്റൊരു വലിയ പിശക് വിദ്യാഭ്യാസ മേഖലയില്‍ ഉണ്ടാക്കി. അത് ഇംഗ്ലീഷ് വിദ്യാഭ്യാസത്തെ സമ്പൂര്‍ണ്ണമായി നിരുത്സാഹപ്പെടുത്തിയതാണ്. പ്രാദേശിക ഭാഷകള്‍ക്ക് വിദ്യാഭ്യാസ മേഖലയില്‍ പ്രാമുഖ്യം കൊടുക്കേണ്ടതാണ്. എന്നാലത് വലിയ ആസൂത്രണത്തോടെ ചെയ്യേണ്ട ഒന്നാണ്. മൂന്നരക്കോടി ജനസംഖ്യയും 38000 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണവും മാത്രമുള്ള കേരളത്തിന്റെ ജിഡിപി 11461 ബില്യണ്‍ ആയിരിക്കേ 94000 ചതുരശ്ര കി. മീ. വിസ്തീര്‍ണ്ണവും 13.5 കോടി ജനസംഖ്യയുമുള്ള ബീഹാറിന്റേത് വെറും 8544 ബില്യണ്‍ മാത്രമാണ്. ഈ വ്യത്യാസം ഇവിടത്തെ ഭരണമികവോ പ്രകൃതിവിഭവങ്ങളോ കൊണ്ടുണ്ടായതല്ല. രാജഭരണകാലത്തുതന്നെ വിദ്യാഭ്യാസത്തിനു നല്‍കിയ പ്രാധാന്യമാണ് മലയാളിയെ ഈ മെച്ചപ്പെട്ട അവസ്ഥയിലെത്തിച്ചത്.
ഇംഗ്ലീഷ് വിദ്യാഭ്യാസമല്ല ഒരു സമൂഹത്തിന്റെ പുരോഗതിയുടെ കാതല്‍. എന്നാല്‍ സ്വന്തം നാട്ടില്‍ വ്യാവസായിക പുരോഗതി ആര്‍ജ്ജിച്ച് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്നില്ലെങ്കില്‍ മറ്റു പ്രദേശങ്ങളിലെ തൊഴിലവസരങ്ങള്‍ നേടിയെടുക്കാന്‍ യുവതലമുറയെ വിദ്യാഭ്യാസത്തിലൂടെ പ്രാപ്തരാക്കുകയേ നിവൃത്തിയുള്ളൂ. മാതൃഭാഷാ വിദ്യാഭ്യാസം ശക്തിപ്പെടുത്തണമെങ്കില്‍ തൊഴില്‍ സ്വയംപര്യാപ്തതയും ആര്‍ജ്ജിക്കണം. കേരളത്തില്‍ ഇപ്പോഴും മാതൃഭാഷാപഠനം ദുര്‍ബ്ബലമാണ്. പകരം ഇംഗ്ലീഷ് പഠനത്തിനാണ് മുന്‍ഗണന. അതു നമ്മളെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ വളരെ ദുര്‍ബ്ബലമായ ഒരു സമൂഹമാക്കിത്തീര്‍ക്കും. എന്നാല്‍ താല്‍ക്കാലികമായി വിശപ്പെന്ന പ്രതിസന്ധി തരണം ചെയ്യാന്‍ വിദ്യാഭ്യാസ രീതി നമ്മളെ സഹായിക്കുന്നുണ്ട്. കേരളത്തിന് സ്വയംപര്യാപ്തത ആര്‍ജ്ജിക്കാന്‍ കഴിയും. എന്നാല്‍ ഭാവനയുള്ള ഭരണാധികാരികളോ രാഷ്ട്രീയ പ്രസ്ഥാനങ്ങളോ നമുക്കില്ലാത്തതിനാല്‍ നമുക്കതു സാധിക്കുന്നില്ല. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ പൊയ്ക്കാലില്‍ നിന്നു കൊണ്ട് മറ്റു സംസ്ഥാനങ്ങളിലേയ്ക്കും വിദേശരാജ്യങ്ങളിലേയ്ക്കും കുടിയേറി നമ്മള്‍ ഒരുവിധം പിടിച്ചുനില്‍ക്കുന്നു. ഈ കുടിയേറ്റം മലയാളിയെ ഒരു വികസിത സമൂഹത്തെപ്പോലെ നിലനിര്‍ത്തുന്നു. പക്ഷേ ഈ നേട്ടം ക്ഷണികമാണ്. എല്ലാ കേരളീയനും ഇവിടെ മുന്തിയ തൊഴിലവസരങ്ങള്‍ പ്രദാനം ചെയ്തുകൊണ്ട് നമ്മുടെ തന്നെ ഭാഷയിലുള്ള വിദ്യാഭ്യാസ പുരോഗതി ആര്‍ജ്ജിച്ച് ജീവിക്കാന്‍ നമുക്കു കഴിഞ്ഞാലേ സംസ്‌കാരസമ്പന്നരായ ഒരു ജനതയായി നമുക്കു തുടരാനാവൂ.
ബീഹാറിലും ആദ്യം വേണ്ടത് വിദ്യാഭ്യാസ പുരോഗതിയാണ്. ആ സംസ്ഥാനത്തിലെ സാക്ഷരതാ നിരക്ക് ഇപ്പോഴും 74.3% ആണെന്നു കാണുന്നു. കേരളത്തിന്റേതോ 96% ശതമാനവും. ഇതാണ് പൊയ്ക്കാലിലാണെങ്കിലും പിടിച്ചു നില്‍ക്കാന്‍ നമ്മളെ സഹായിക്കുന്നത്. ജനസംഖ്യയില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന ഇന്ത്യന്‍ സംസ്ഥാനം ഉത്തര്‍പ്രദേശാണെങ്കിലും ജിഡിപി വരുമാനത്തില്‍ ഒന്നാം സ്ഥാനം ആ സംസ്ഥാനത്തിനല്ല. ജനസംഖ്യയില്‍ രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്ട്രയ്ക്കാണ് ആ സ്ഥാനമുള്ളത്. ഉത്തര്‍പ്രദേശിന്റെ സ്ഥാനം കര്‍ണാടകത്തിനും തമിഴ്‌നാടിനും ഗുജറാത്തിനും ഒക്കെ പിറകിലായിരുന്നു നേരത്തേ. എന്നാല്‍ യോഗിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ കഠിന പ്രയത്‌നം കൊണ്ട് ഇപ്പോള്‍ യുപി മൂന്നാംസ്ഥാനത്തെത്തിയതായിക്കാണുന്നു. വൈകാതെ ഉത്തര്‍പ്രദേശ് തന്നെ ഒന്നാം സ്ഥാനത്തെത്താന്‍ സാധ്യതയുണ്ട്. അങ്ങനെ തന്നെയാണ് സംഭവിക്കേണ്ടത്. ജനസംഖ്യാക്കണക്കില്‍ മൂന്നാം സ്ഥാനത്തുള്ള ബീഹാര്‍ ഇപ്പോള്‍ 15-ാം സ്ഥാനത്താണ്. ആ സ്ഥിതി മാറിയേതീരൂ! ജിഡിപിയിലും അവര്‍ക്ക് മൂന്നാംസ്ഥാനം ലഭിക്കേണ്ടതാണ്. ‘ബിമാരു’ സംസ്ഥാനങ്ങളിലൊന്നായിരുന്ന യുപിയെ യോഗി ഒരു സമ്പന്ന സംസ്ഥാനമെന്ന നിലയിലേക്ക് ഏകദേശം വളര്‍ത്തിക്കഴിഞ്ഞിരിക്കുന്നു. വൈകാതെ ഇന്ത്യയിലെ ഏറ്റവും ധനികസംസ്ഥാനം എന്ന പദവി അഞ്ചുവര്‍ഷത്തിനകം ആ സംസ്ഥാനം ആര്‍ജ്ജിക്കും എന്ന് ഏതാണ്ട് ഉറപ്പായിരിക്കുന്നു. അതേ വളര്‍ച്ച ബീഹാറിലും കാണാന്‍ നമ്മള്‍ ആഗ്രഹിക്കുന്നു. ബിജെപിക്കു മുന്‍തൂക്കമുള്ള പുതിയ സര്‍ക്കാര്‍ ആ നേട്ടം കൈവരിക്കും എന്നു നമുക്ക് പ്രത്യാശിക്കാം.
ഒരിക്കല്‍ ലാലുവിന്റെ ജംഗിള്‍ രാജ് കാലഘട്ടത്തില്‍ ബീഹാറിലേയ്ക്കു പോയ മലയാളി പത്രപ്രവര്‍ത്തകരുടെ ഉടുതുണി ഉള്‍പ്പെടെ എല്ലാം കൊള്ളയടിക്കപ്പെട്ട കഥയെക്കുറിച്ച് പറഞ്ഞു കേട്ടിട്ടുണ്ട്. അന്നത്തെ ബീഹാര്‍ ഇന്ന് എത്രയോ മാറിക്കഴിഞ്ഞു. എങ്കിലും ഇനിയും ഏറെ മുന്‍പിലേയ്ക്ക് പോകേണ്ടതുണ്ട്. ഒരു സമ്പന്ന ബീഹാര്‍ വൈകാതെ ഉണ്ടാവും എന്നു നമുക്ക് പ്രതീക്ഷിക്കാം.
ഭാഷാപോഷിണി നവംബര്‍ ലക്കത്തില്‍ രവി എന്നൊരാള്‍ എഴുതിയിരിക്കുന്ന കഥ ‘നങ്ങേലി’ മുകളില്‍ കേരളത്തെക്കുറിച്ചു സൂചിപ്പിച്ച കാര്യങ്ങളുടെ ഒരു പരിച്ഛേദമാണെന്നു പറയാം. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിലൂടെ വിദേശ രാജ്യങ്ങളിലേയ്ക്ക് പറന്ന മലയാളി അതുവഴി പട്ടിണിയെ അതിജീവിച്ചുവെങ്കിലും ഒരു വലിയ സ്വത്വ പ്രതിസന്ധിയിലാണെത്തിനില്‍ക്കുന്നത്. കഥയിലൊരിടത്ത് ഇങ്ങനെ പറയുന്നു: ഞാന്‍ പറഞ്ഞില്ലെന്നു വേണ്ട, നോക്കിക്കോ എന്റെ നാട്ടിലെ സഖാക്കളേ… കറുത്തവര്‍ഗം എന്നതിനോടുള്ള ക്രഷ് ഒക്കെ ഉടനെ നിര്‍ത്തേണ്ടിവരും. നിങ്ങള്‍ക്ക് അമേരിക്ക വന്‍കരയില്‍ വൈറ്റസ് മാത്രമല്ല, ബ്ലാക്‌സ് കൂടിയും ഇപ്പോള്‍ ബ്രൗണ്‍സ്, യെലോസ് എന്നിവര്‍ക്ക് എതിരാണ്.
കഥയില്‍ കഴമ്പൊന്നുമില്ലെങ്കിലും ഈ വാക്കുകളില്‍ ഒരു യാഥാര്‍ത്ഥ്യം ഒളിഞ്ഞിരിക്കുന്നുണ്ട്. തൊഴില്‍ തേടി മറ്റു രാജ്യങ്ങളിലേയ്ക്കു പറക്കുന്നത് ഇനി അധികകാലം നീണ്ടു നില്‍ക്കാനിടയില്ല. അമേരിക്കയിലും ആസ്‌ട്രേലിയയിലും ന്യൂസിലാന്റിലും യൂറോപ്പിലും പോയി സ്വസ്ഥമായി കഴിയാമെന്ന് ഇനി വലിയ വ്യാമോഹം വേണ്ട. ഇംഗ്ലീഷ് പഠിച്ച് ലോകം കീഴടക്കാമെന്ന വ്യാമോഹത്തിന് ഇനി അധികകാലം ആയുസ്സില്ല. സ്വന്തം രാജ്യത്ത് തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് സ്വന്തം ഭാഷ പഠിച്ച്, സ്വന്തം സംസ്‌കാരത്തില്‍ അഭിരമിച്ച് ജീവിക്കുന്നതാവും ഉത്തമം എന്നത് കഥാകൃത്ത് ബോധപൂര്‍വ്വമല്ലെങ്കിലും പറഞ്ഞുവയ്ക്കുന്നുണ്ട്.
മലയാളി വാറ്റിയെടുക്കുന്ന ചാരായത്തിന് ഇട്ടിരിക്കുന്ന പേര് ആണ് നങ്ങേലി. ഈ അടുത്ത കാലത്തായി ആരോ സങ്കല്‍പിച്ചുണ്ടാക്കിയ ഒരു പേരാണല്ലോ ഈ നങ്ങേലി. മാറിടം മറക്കുന്നതിന് കരം ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് മാറ് മുറിച്ചെറിഞ്ഞ പെണ്ണ് എന്ന് ഒരില്ലാക്കഥയില്‍ ആരോ സൃഷ്ടിച്ച നായികയെ കഥാകൃത്ത് തന്റെ കഥയിലെ വാറ്റുചാരായത്തിന് പേരാക്കിയത് ഒരു വലിയ തമാശയായി തോന്നുന്നു. പണ്ട് കേരളത്തില്‍, വെട്ടിരുമ്പ്, ആനമയക്കി, നിലംമാന്തി, കൊട്ടൂടി, തേരട്ട, വട്ടംകറക്കി, എട്ടടി വീരന്‍ എന്നിങ്ങനെ പല പേരുകളില്‍ നാടന്‍ മദ്യം വിവിധ ഭാഗങ്ങളില്‍ അറിയപ്പെട്ടിരുന്നു. കഥാകൃത്തിന്റെ വക പുതിയ ഒരു പേരുംകൂടി. ഇനി ഈ പേരില്‍ ഒരു ബ്രാന്റ് ഉണ്ടോ എന്നറിവില്ല. ഏകദേശം ഒരു കോടിയോളം സ്ഥിരം മദ്യപാനികള്‍ ഉള്ള നാടാണ് കേരളം. അതുകൊണ്ടുതന്നെ സിനിമ, നാടകം, മിമിക്ര തുടങ്ങി എല്ലാ കലകളിലും മദ്യവും മദ്യപാനിയും നിര്‍ബ്ബന്ധമാണ്. അതു മനസ്സിലാക്കിയാവും ഈ കഥാകൃത്ത് നങ്ങേലിയെ അവതരിപ്പിച്ചത്. മദ്യപിച്ചാല്‍ ബാറുകളിലൊക്കെ വലിയ തത്വചിന്താ ചര്‍ച്ചകള്‍ പതിവാണ്. അതിന്റെ മറപറ്റി ഇദ്ദേഹവും മാര്‍ക്‌സ്, നീത്‌ഷേ, ഗൊയ്‌ഥേ, ഫ്രോയ്ഡ്, ബിഥോവന്‍, ഗുന്തര്‍ഗ്രാസ് തുടങ്ങിയവരെയൊക്കെ പരാമര്‍ശിക്കുന്നുണ്ട്. കൂട്ടത്തില്‍ ഇടശ്ശേരിയുടെ പൂതപ്പാട്ടും ഉണ്ട്. ഒരു കാലത്ത് എല്ലാ മദ്യപാന സദസ്സുകളിലും കടമ്മനിട്ടയുടെ കവിതകളും പൂതപ്പാട്ടും സ്ഥിരമായി കേള്‍ക്കാമായിരുന്നു. ഇപ്പോള്‍ അതൊക്കെ പഴഞ്ചന്‍ പരിപാടിയായിക്കഴിഞ്ഞു. എങ്കിലും പടിയിറങ്ങാന്‍ കാത്തുനില്‍ക്കുന്ന തലമുറ ഇപ്പോഴും അവരുടെ ഒത്തുകൂടലുകളില്‍ മദ്യത്തോടൊപ്പം ഈ കവികളുടെ കവിതയേയും അവതരിപ്പിക്കാറുണ്ട്. ഈ കഥാകൃത്തിനും അത്തരം ചില നൊസ്റ്റാള്‍ജിയകള്‍ ഉണ്ടെന്നു തോന്നുന്നു. പുതിയ തലമുറയെത്തി നില്‍ക്കുന്ന ഒരു അവസ്ഥാ വ്യാതിയാനത്തിന്റെ ചിത്രമാണ് കഥാകാരന്‍ പറയാന്‍ ശ്രമിക്കുന്നത്. അതില്‍ വലിയ വിജയം നേടുന്നില്ലെങ്കിലും അദ്ദേഹം പരാജയപ്പെടുന്നില്ല. ഇതേ ശൈലിയില്‍ത്തന്നെ ഇദ്ദേഹത്തിന്റെ ചില മുന്‍കഥകളും വായിച്ചതോര്‍മ്മ വരുന്നു.
കോളേജ് അധ്യാപകര്‍ക്കൊക്കെ പിഎച്ച്ഡി വേണം എന്ന നിര്‍ബ്ബന്ധം എടുത്തു കളഞ്ഞില്ലെങ്കില്‍ നമ്മുടെ ഗവേഷണമേഖല അത്യന്തം ദയനീയമായ തലത്തിലെത്തിച്ചേരും. എല്ലാ പിഎച്ച്ഡിക്കാരും മോശക്കാരല്ലെങ്കിലും കേരളത്തില്‍ ഗവേഷണബിരുദം നേടിയിറങ്ങിയ പലരുടേയും അറിവില്ലായ്മ കണ്ട് ഞാന്‍ അത്ഭുതപ്പെട്ടുപോയിട്ടുണ്ട്. ഗവേഷണം എന്നത് ആര്‍ക്കും എത്തിപ്പെടാവുന്ന മേഖലയാണെന്ന അവസ്ഥ മാറേണ്ടതാണ്. അത് വെറും ഒരു വിദ്യാഭ്യാസയോഗ്യത എന്നതിനുപരി പുതിയതായി ചിലതു കണ്ടെത്താനാഗ്രഹിക്കുന്നവരുടെ മാത്രം തട്ടകമായി മാറേണ്ടിയിരിക്കുന്നു. ഇപ്പോള്‍ പലരും പി.ജി. കഴിഞ്ഞാല്‍ തൊഴിലൊന്നും കിട്ടിയില്ലെങ്കില്‍ ഗവേഷകര്‍ക്കു കിട്ടുന്ന സ്‌കോളര്‍ഷിപ്പു തുക നേടാനായി മാത്രം ഗവേഷണം തിരഞ്ഞെടുക്കുകയാണു പതിവ്. കാലാവധി കഴിയുമ്പോള്‍ പ്രബന്ധം എന്ന പേരില്‍ എന്തെങ്കിലും തട്ടിക്കൂട്ടി വച്ച് ഗൈഡിന്റെയും മറ്റും കാലുപിടിച്ച് ബിരുദം കരസ്ഥമാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. അതിനു കഴിയാതെ വന്നാല്‍ ഗൈഡിനെതിരെ എന്തെങ്കിലും ഒരു വ്യാജ പരാതി കൊടുക്കുന്നതും ഇപ്പോള്‍ പതിവായിരിക്കുന്നു.
അത്തരത്തില്‍ ഒരു സംഭവമാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു ഡോക്ടര്‍ സി.എന്‍. വിജയകുമാരിക്കെതിരെ ഒരു ഗവേഷണവിദ്യാര്‍ത്ഥി ജാതിയധിക്ഷേപ പരാതി നല്‍കിയത് വേണ്ടത്ര നിലവാരമില്ലാത്തതിനാല്‍ ബിരുദം നല്‍കരുതെന്ന് ആവശ്യപ്പെട്ടതിനാല്‍ ജാതിയധിക്ഷേപമാണെന്ന ആരോപണവുമായി വിദ്യാര്‍ത്ഥിയെത്തിയിരിക്കുന്നു. ആ അധ്യാപികയെ ഈ ലേഖകനുള്‍പ്പെടെ പരിചയമുളള ആരും അത്തരത്തിലൊരു മോശം കര്‍മം അനുഷ്ഠിക്കാന്‍ സാധ്യതയുള്ള വ്യക്തിയായി കരുതാന്‍ സാധ്യതയില്ല. അതുകൊണ്ടു തന്നെ വ്യാജ പരാതിയാകാനാണു സാധ്യത. ആരും തന്നെ ഈ പരാതിയെ ഗൗരവമായി എടുത്തിട്ടുമില്ല. പല പരാതികളും നല്‍കിയെങ്കിലും എളുപ്പത്തില്‍ ഗവേഷണബിരുദം തട്ടിയെടുക്കാനുള്ള ശ്രമമാണെന്ന് സംശയം തോന്നിയതിനാല്‍ ആരും അതു ഗൗരവമായെടുത്തില്ല. ഗവേഷണം നടത്തുന്നവര്‍ക്കെല്ലാം നല്‍കാനുള്ളതാണോ ആ ബിരുദം. അര്‍ഹതയുള്ളവര്‍ക്കുമാത്രമേ നല്‍കാവൂ. മുന്‍കാലത്ത് എഴുത്തുകാരനായിരുന്ന, കുറച്ചൊക്കെ പ്രശസ്തനായിരുന്ന ഒരു വ്യക്തിയുടെ ഗവേഷണ പ്രബന്ധം വേണ്ടത്ര നിലവാരമില്ലെന്ന കാരണത്താല്‍ ബിരുദം നല്‍കാതിരുന്ന സംഭവം ഓര്‍മയില്‍ വരുന്നുണ്ട്. അത്തരം സംഭവങ്ങള്‍ ഉണ്ടാകേണ്ടതാണ്. പുതുതായി ഒന്നും മുന്നോട്ടു വയ്ക്കാത്ത, വെറും പകര്‍ത്തിയെഴുത്തുകള്‍ക്ക് ബിരുദം നല്‍കാന്‍ പാടില്ല തന്നെ. ഒരാള്‍ക്കു മാന്യമായ തൊഴില്‍ സമ്പാദിക്കാന്‍ മറ്റു ബിരുദങ്ങള്‍ മതിയാകുമല്ലോ! പിഎച്ചഡി തൊഴില്‍ സമ്പാദനത്തിനുള്ള മാര്‍ഗമായി ഒരിക്കലും മാറാന്‍ പാടില്ല. മലയാളം വാരികയില്‍ വിപിന്‍ വിജയന്‍, റംഷാദ് (നവംബര്‍ 17) എന്നിവര്‍ ചേര്‍ന്ന് ‘അവര്‍ വാക്കുകള്‍ ഉരുക്കി എന്റെ കാതിലൊഴിച്ചു’ എന്ന പേരില്‍ തെറ്റിദ്ധാരണ പരത്താന്‍ ഒരു സംഭാഷണം ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇത്തരം അസത്യ പ്രചരണങ്ങള്‍ കൊണ്ടൊന്നും ഒരു പ്രയോജനവുമില്ല എന്ന് സമൂഹം ബോധ്യപ്പെടുത്തിക്കൊടുക്കാറുണ്ട്.






















