ശ്രീ സത്യസായി ബാബയുടെ ജന്മശതാബ്ദി വര്‍ഷമാണിത്. ലോകരാജ്യങ്ങളില്‍ ഇത്രമേല്‍ അനുയായികളും ആരാധകരുമുള്ള മറ്റൊരു ഭാരതീയന്‍ ഇരുപതാം നൂറ്റാണ്ടിലുണ്ടായിട്ടില്ല. നൂറ്റി അറുപതോളം ലോകരാഷ്ട്രങ്ങളിലായി പത്തുകോടിയിലേറെ സായിഭക്തരുണ്ട്.
ഭഗവാന്‍ ശ്രീ സത്യസായി ബാബ പണ്ടൊരിക്കലിങ്ങനെ പറഞ്ഞു: ”ഭാരതം എഞ്ചിന്‍. ലോകരാഷ്ട്രങ്ങളെല്ലാം വാഗണുകള്‍. ധര്‍മ്മത്തിന്റെ പാത. ഈശ്വരനെന്ന ലക്ഷ്യത്തിലേക്ക് തീവണ്ടി ഓടിക്കുന്ന ലോക്കോ പൈലറ്റാണ് ഞാന്‍.” ഉത്കൃഷ്ടവും ഉദാത്തവും ഉന്നതവുമായ ആത്മീയ ശക്തിയുടെ പ്രഭവവും പ്രാഭവവുമാണ് ശ്രീ സത്യസായിബാബ.
സത്യസായിബാബ ഭഗവാനാണെന്ന് ദൃഢസ്വരത്തില്‍ പറഞ്ഞുകൊണ്ട് അആദ്യകൂടിക്കാഴ്ചയെ നമ്മുടെ രാഷ്ട്രപതിയായിരുന്ന ഡോ.ശങ്കര്‍ ദയാല്‍ ശര്‍മ്മ അനുസ്മരിക്കുന്നതിങ്ങനെ: ”അദ്ദേഹത്തിന്റെ സാന്നിധ്യം, പ്രസരിക്കുന്ന ആത്മീയ ചൈതന്യം എന്റെ മനസ്സിന്റെ ആഴങ്ങളില്‍ ചലനം സൃഷ്ടിച്ചു. ഭഗവാന്റെ അനുഗ്രഹം നേടാനുള്ള സൗഭാഗ്യം കിട്ടിയിട്ടുമുണ്ട്. ഉത്കൃഷ്ടവും ഉദാത്തവുമായ ഒരു ശക്തി വിശേഷമാണ് ബാബ.”
ആര്‍.വെങ്കട്ടരാമന്‍, ഏ.പി.ജെ. അബ്ദുള്‍ കലാം, പി.വി. നരസിംഹറാവു, അടല്‍ബിഹാരി വാജ്‌പേയി, ഇന്നത്തെ നമ്മുടെ പ്രധാനമന്ത്രി തുടങ്ങി എത്രയെത്ര രാഷ്ട്രത്തലവന്മാര്‍ പുട്ടപര്‍ത്തി സന്ദര്‍ശിച്ചിരിക്കുന്നു. ഒരു വിദേശഗ്രന്ഥകാരനെഴുതുന്നു: ”ശ്രീ സത്യസായിബാബ 1926 നവംബര്‍ 23ന് ആന്ധ്രയിലെ പുട്ടപര്‍ത്തിയില്‍ ഭൂജാതനായി. അച്ഛന്‍ പെദ്ദവെങ്കപ്പരാജൂ; അമ്മ ഈശ്വരാംബ. പതിമൂന്നു വയസ്സുവരെ മാത്രം ഔപചാരിക പഠനം നടത്തിയ വിദ്യാര്‍ത്ഥി.” ഗ്രന്ഥകാരന്‍ തുടരുന്നു: ”വേദപണ്ഡിതന്‍, കല, ശാസ്ത്രം, ഭാഷ-സമസ്തവും അറിയുന്നവന്‍. ഭൂതവും ഭാവിയും വെളിപ്പെടുത്തുന്നവന്‍. അകമേ പരിണാമം വരുത്തി പ്രേമശാന്തികള്‍ നിറയ്ക്കാന്‍ അവതരിച്ചവന്‍.”
ഭാരതത്തിന്റെ ആധ്യാത്മിക സംസ്‌കൃതിയിലാണ് ഭഗവാന്‍ ബാബയുടെ സമസ്തപ്രസ്ഥാനങ്ങളും പടുത്തുയര്‍ത്തിയിരിക്കുന്നത്. വ്യക്തിയും സമൂഹവുമായുള്ള മൂല്യാധിഷ്ഠിത വ്യവഹാരമാണ് വിദ്യയായാലും വൈദ്യമായാലും ആധാരശ്രുതി. സമാനതകളില്ലാത്ത സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികള്‍, ആദര്‍ശശുദ്ധിയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കലാപക്കൊടികളില്ലാത്ത സര്‍വ്വകലാശാല, ദരിദ്രനാരായണന്മാര്‍ക്കായി പുനരധിവാസപദ്ധതികള്‍, ജാതിമതലിംഗഭേദമെന്യേ പ്രവര്‍ത്തിക്കുന്ന വേദപാഠശാലകള്‍. ദാരിദ്ര്യത്തിനും അജ്ഞതയ്ക്കും വിവേചനത്തിനും അസഹിഷ്ണുതയ്ക്കുമെതിരെ ആത്മീയവിപ്ലവം നടത്തിയ ഈ യുഗാവതാരത്തിനു ശിഷ്യരില്ല. സാധകര്‍ മാത്രം. സത്യം, ധര്‍മ്മം, ശാന്തി, പ്രേമം, അഹിംസ എന്നീ പഞ്ചമഹാമൂല്യങ്ങളിലധിഷ്ഠിതമാണ് സായിദര്‍ശനം.
ഏകമതം, ലോകമതം, സ്‌നേഹമതം ഇതാണ് സായി മതം. ഹിന്ദുവും മുസല്‍മാനും, ക്രിസ്ത്യാനിയും ജൂതനും ജൈനനും സായി മത സാധകരത്രെ. ഭഗവാന്‍ പറയുന്നു: ”ഞാന്‍ പാതയുടെ അറ്റത്ത് നിങ്ങള്‍ക്കായി സദാ പ്രതീക്ഷയോടെ നില്‍പ്പുണ്ടാവും നിങ്ങളുടെ ഓരോ ചുവടും ശ്രദ്ധിച്ചുകൊണ്ട്. ദിവസത്തിന്റെ ഓരോ നിമിഷവും ഞാന്‍ നിങ്ങളോരോരുത്തരുടേയും ഒപ്പമുണ്ട്. കാരണം ഞാന്‍ നിങ്ങളുടെ ഹൃദയത്തില്‍ കുടികൊള്ളുന്നു. ശരിയായ എളിമയോടെ പരിശുദ്ധ ഹൃദയവുമായി എന്നിലേക്കു തിരിയുന്ന ആരെയും സഹായിക്കുവാന്‍ വേണ്ടി ഞാനിവിടെ സദാ ഉണ്ടായിരിക്കും.”
ഭൂതകാലത്തിന്റെ നന്മകളെ പുരോഗതിയ്ക്കായി പുനരുജ്ജീവിപ്പിച്ചുകൊണ്ട് നൈരന്തര്യത്തിന്റെ ഒരപൂര്‍വ്വലാവണ്യം മെരുക്കിവളര്‍ത്തുകയാണ് സത്യസായിബാബ. ആധുനികശാസ്ത്ര സാങ്കേതികവിദ്യയുടെ മികവും തികവും അംഗീകരിച്ചുകൊണ്ടുതന്നെ ആധ്യാത്മിക ശാസ്ത്രത്തിന് മാനവീയമായ ഒരു മഹായജ്ഞമൊരുക്കുകയാണ് പുട്ടപര്‍ത്തി. ആധ്യാത്മികതയുടെ ഇന്റര്‍നാഷണല്‍ സെന്ററാണ് പ്രശാന്തി നിലയം. കാലം ഇവിടെ വലം വെയ്ക്കുന്നു, ലോകമിവിടെ സനാഥമാകുന്നു.
തന്നെ കാണാനെത്തുന്നവരില്‍ നിന്നും രണ്ടു കാര്യങ്ങള്‍ ബാബ ആവശ്യപ്പെടുമായിരുന്നു. ഒന്ന് നിസ്വാര്‍ത്ഥമായ പ്രേമം. രണ്ട് നിരുപാധികമായ ത്യാഗം. ഇവ രണ്ടുമുണ്ടാവണമെങ്കില്‍ വേണ്ടത് ഏകാഗ്രതയ്ക്കും വൈരാഗ്യവും. സായിബാബ ഭക്തരോട് ആവര്‍ത്തിച്ചു പറയുന്നതിതാണ്: ”മനഃശാന്തിയും സമചിത്തയും വളര്‍ത്തുക. ദുഃഖിതര്‍, രോഗികള്‍, നിരാലംബര്‍ എന്നിവരെ സേവിക്കുന്നതിലൂടെ നിങ്ങളുടെ ജീവിതം പവിത്രമാക്കുക. സര്‍വ്വമതങ്ങളേയും ആദരിക്കുക. ഓരോ മതവും ദൈവത്തിലേക്കുള്ള വഴിമാത്രം. ഈ വഴിയാവട്ടെ പ്രേമത്തിന്റെ രാജപാതയും.”





















