ഒരു കാലത്ത് ലോകത്തിന്റെ സാമ്പത്തിക ഹൃദയം എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന അമേരിക്ക ഇന്ന് കടത്തിന്റെ ഭാരം കൊണ്ട് പുറം ലോകം പ്രത്യക്ഷത്തില്‍ അറിയാത്തവിധം പൊറുതി മുട്ടുകയാണ്. 36 ട്രില്യണ്‍ ഡോളറിലധികം കടമെടുത്ത് മുന്നോട്ട് പോകുന്ന ഒരു സമ്പദ്‌വ്യവസ്ഥയാണ് അമേരിക്കയുടേത് എന്നതാണ് ഇപ്പോഴത്തെ യഥാര്‍ത്ഥ ചിത്രം. വളര്‍ച്ചയുടെയും ആഡംബരത്തിന്റെയും തിളക്കത്തിനു പിന്നില്‍ പൊട്ടിത്തെറിക്കാനുള്ള കുമിള പോലെ കിടക്കുന്നതാണ് ഈ കടബാധ്യതയുടെ മല. സാമ്പത്തിക വളര്‍ച്ച കുറഞ്ഞപ്പോള്‍ പുതിയ കടം എടുത്ത് പഴയ കടം തീര്‍ക്കുന്ന രീതിയിലേക്കാണ് അമേരിക്ക നീങ്ങുന്നത്. ഈ മോഡല്‍ കുറഞ്ഞ കാലത്തേക്ക് ജീവന്‍ നിലനിര്‍ത്തിയേക്കാമെങ്കിലും, ദീര്‍ഘകാലത്തേക്ക് അത് തകര്‍ച്ചയിലേക്കാണ് നയിക്കുക എന്നാണ് ചരിത്രം നമ്മെ പഠിപ്പിക്കുന്നത്.
ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലെത്തിയപ്പോള്‍ മുന്നോട്ടുവെച്ച ഒരു മുദ്രാവാക്യം ”അമേരിക്ക ഫസ്റ്റ്” ആയിരുന്നു. അമേരിക്കന്‍ തൊഴിലാളികളെയും വ്യവസായങ്ങളെയും സംരക്ഷിക്കാനെന്ന പേരില്‍ ട്രംപ് കടുത്ത താരിഫ് നയങ്ങള്‍ നടപ്പാക്കി. ചൈന, യൂറോപ്പ്, മെക്‌സിക്കോ, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് അധിക നികുതി ചുമത്തിയതിലൂടെ വിദേശ വസ്തുക്കള്‍ക്ക് വില കൂടുകയും അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് പ്രോത്സാഹനം ലഭിക്കുമെന്നുമായിരുന്നു കണക്കുകൂട്ടല്‍. പക്ഷേ യാഥാര്‍ത്ഥ്യം മറ്റൊന്നായി. ഇറക്കുമതി ചെയ്യുന്നവയുടെ വില കൂടിയതോടെ അമേരിക്കന്‍ വിപണിയില്‍ വിലക്കയറ്റം കുതിച്ചു കയറി. മറ്റു രാജ്യങ്ങളും പ്രതികാരമായി അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് താരിഫ് ചുമത്തിയതോടെ കയറ്റുമതി ഇടിഞ്ഞു. കാര്‍ഷികമേഖലയും ചെറുകിട വ്യവസായങ്ങളും അടക്കമുള്ള മേഖലകള്‍ സമ്മര്‍ദ്ദത്തിലായി. ആഭ്യന്തര വ്യവസായത്തിന് ചെറിയ സംരക്ഷണം ലഭിച്ചെങ്കിലും മൊത്തം സമ്പദ്‌വ്യവസ്ഥയുടെ ആരോഗ്യം അതുകൊണ്ട് മെച്ചപ്പെട്ടില്ല.
താരിഫ് മൂലം ലഭിക്കുന്ന വരുമാനം ആകെ വരുമാനത്തിന്റെ ഒരു ശതമാനത്തില്‍ താഴെയാണ്. 36 ട്രില്യണ്‍ ഡോളറിന്റെ കടത്തിന് മുന്നില്‍ 8090 ബില്യണ്‍ ഡോളര്‍ താരിഫ് വരുമാനം കടലില്‍ ഒരു തുള്ളി വെള്ളംപോലെ മാത്രമാണ്. കടബാധ്യതയുടെ വലയില്‍ നിന്ന് പുറത്തുവരാന്‍ ഇത് മതിയാകില്ല. അതിനായി ചെലവ് കുറയ്ക്കലും, നികുതി വര്‍ധനയും, പണം അച്ചടിക്കല്‍ നിയന്ത്രണവും ആവശ്യമാണ്. എന്നാല്‍ രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളും ജനപ്രിയ വാഗ്ദാനങ്ങളും കാരണം അമേരിക്കന്‍ ഭരണകൂടങ്ങള്‍ക്കത് ചെയ്യാന്‍ ധൈര്യമില്ല.
പണം അച്ചടിക്കല്‍ തന്നെയാണ് അമേരിക്കയുടെ മറ്റൊരു വാള്‍. ഫെഡറല്‍ റിസര്‍വ് സമ്പദ്‌വ്യവസ്ഥയില്‍ സജീവത സൃഷ്ടിക്കാനായി കഴിഞ്ഞ വര്‍ഷങ്ങളില്‍ വന്‍തോതില്‍ പണം അച്ചടിച്ചു. അതായത് ശരാശരി ഒരു ദിവസം ഏകദേശം 60-80 കോടി ഡോളര്‍ അച്ചടിക്കുന്നു (6 ബില്യണ്‍ ഡോളര്‍). അതുവഴി വിപണിയുടെ ചലനശേഷി താല്‍ക്കാലികമായി വര്‍ദ്ധിച്ചെങ്കിലും വിലക്കയറ്റം നിയന്ത്രണാതീതമായി. ഇതേ തെറ്റാണ് സിംബാബ്‌വെയില്‍ സംഭവിച്ചത്. സര്‍ക്കാര്‍ കടം തീര്‍ക്കാനായി അനിയന്ത്രിതമായി പണം അച്ചടിച്ചപ്പോള്‍ അവിടത്തെ കറന്‍സി മൂല്യം ഇല്ലാതായി. ഒരുദിവസം 1 യുഎസ് ഡോളര്‍ 100 ട്രില്യണ്‍ സിംബാബ്‌വെ ഡോളറായതും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ തകര്‍ന്നതും ലോകം കണ്ടു. അതുപോലൊരു ഹൈപ്പര്‍ ഇന്‍ഫ്‌ളേഷന്‍ അപകടം അമേരിക്ക നേരിടുമോ എന്നത് ഭാവിയുടെ ചോദ്യം മാത്രമാണ്.

കടം നിയന്ത്രണാതീതമായപ്പോള്‍ രാജ്യങ്ങള്‍ എങ്ങനെ തകര്‍ന്നുവെന്ന് ചരിത്രം ചൂണ്ടിക്കാട്ടുന്നു. 2001-ല്‍ അര്‍ജന്റീന അതിന്റെ ഉദാഹരണമായി മാറി. വിദേശ കടബാധ്യത തിരിച്ചടയ്ക്കാന്‍ കഴിയാതെ സര്‍ക്കാര്‍ വിഷമ ത്തിലായി. കടംവീട്ടാന്‍ സാധിക്കാതിരുന്നതിനാല്‍ പൗരന്മാരുടെ ബാങ്ക് നിക്ഷേപങ്ങള്‍ പോലും നിശ്ചലമായി. പിന്നീട് െഎഎംഎഫ് സഹായത്തോടെ മാത്രമേ അര്‍ജന്റീനക്ക് സമ്പദ്‌വ്യവസ്ഥ പുനര്‍നിര്‍മ്മിക്കാന്‍ കഴിഞ്ഞുള്ളൂ. ഗ്രീസ് 2010-ല്‍ അതേ വഴി നടന്നു. സര്‍ക്കാര്‍ ചെലവുകളും നികുതി വെട്ടിപ്പുകളും കാരണം കടം ജിഡിപിയുടെ 180 ശതമാനത്തിലധികം ആയി. പെന്‍ഷന്‍ വെട്ടിച്ചുരുക്കലും ശമ്പള നിയന്ത്രണവും അനിവാര്യമായി. ബാങ്കുകള്‍ അടഞ്ഞു, ജനങ്ങള്‍ തെരുവിലിറങ്ങി, സര്‍ക്കാരുകള്‍ മാറി. ലെബനനും അടുത്തിടെ ഇതേ ദുരന്തം നേരിട്ടു. ബാങ്കിംഗ് തകര്‍ച്ചയിലൂടെ പൗരന്മാര്‍ക്ക് തങ്ങളുടെ പണം തന്നെ പിന്‍വലിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടായി. ഈ രാജ്യങ്ങള്‍ക്കെല്ലാം ഒരു സാമ്യം ഉണ്ട്. അമിത സര്‍ക്കാര്‍ ചെലവ്, അനിയന്ത്രിതമായ വായ്പ, രാഷ്ട്രീയ അനിശ്ചിതത്വം, അച്ചടിച്ച പണത്തില്‍ ആശ്രയം.
അമേരിക്ക ഇപ്പോള്‍ അതേ പാതയിലാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. എങ്കിലും അത് ഉടന്‍ തകരില്ലെന്നതിനൊരു പ്രധാന കാരണം ഉണ്ട്. അമേരിക്കന്‍ ഡോളര്‍ ഇപ്പോഴും ലോകത്തിന്റെ റിസര്‍വ് കറന്‍സിയാണ്. എണ്ണക്കരാറുകള്‍ മുതല്‍ അന്താരാഷ്ട്ര വ്യാപാര ഇടപാടുകള്‍ക്കുവരെ ഡോളര്‍ അനിവാര്യമാണ്. അതുകൊണ്ട് തന്നെ അമേരിക്കന്‍ സര്‍ക്കാര്‍ പണം അച്ചടിച്ചാലും അതിന്റെ പ്രത്യാഘാതം മറ്റു രാജ്യങ്ങള്‍ പങ്കുവെയ്ക്കുന്നു. എന്നാല്‍ ഈ ആധിപത്യത്തിന് വെല്ലുവിളി ഉയര്‍ന്നുവരുകയാണ്. ചൈന, റഷ്യ, ബ്രസീല്‍, ഇന്ത്യ തുടങ്ങിയ രാജ്യങ്ങള്‍ ഉള്‍പ്പെട്ട ബ്രിക്‌സ് കൂട്ടായ്മ ഡോളര്‍ ആശ്രയത്വം കുറയ്ക്കാനുള്ള ശ്രമം തുടങ്ങി. അത് വിജയിച്ചാല്‍ ഡോളറിന്റെ ആഗോള സ്ഥാനം ചോദ്യംചെയ്യപ്പെടും, അതിനൊപ്പം അമേരിക്കയുടെ കടബാധ്യതയും പുതിയ അപകടം സൃഷ്ടിക്കും.
ഇതെല്ലാം സംഭവിക്കുമ്പോള്‍ ഭാരതം ഒരു തന്ത്രപരമായ സമതുലിതത്വം പുലര്‍ത്തുകയാണ്. ഭാരതത്തിന്റെ കടം ജിഡിപിയുടെ 84 ശതമാനത്തോളം മാത്രമാണെങ്കിലും, അതില്‍ ഭൂരിഭാഗവും ആഭ്യന്തര കടമാണ്. അതിനാല്‍ വിദേശ സമ്മര്‍ദ്ദം കുറവാണ്. അതിനൊപ്പം ഭാരതത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചാ നിരക്ക് ലോകത്തില്‍ ഏറ്റവും വേഗത്തിലാണ്. ഡിജിറ്റല്‍ ഇടപാടുകള്‍, സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍, നിര്‍മ്മാണ മേഖല, പ്രതിരോധ വ്യവസായം എന്നിവയെല്ലാം രാജ്യത്തെ സ്വയംപര്യാപ്തതയിലേക്ക് നയിക്കുന്നു. ‘മേക്ക് ഇന്‍ ഇന്ത്യ’, ‘ആത്മനിര്‍ഭര്‍ ഭാരത്’ തുടങ്ങിയ പദ്ധതികള്‍ വിദേശ ആശ്രയത്വം കുറച്ചുകൊണ്ടിരിക്കുന്നു.

ചൈനയുമായി വ്യാപാരയുദ്ധം കാരണം അമേരിക്കയും യൂറോപ്പും ഉല്‍പ്പാദന കേന്ദ്രങ്ങള്‍ ഏഷ്യയിലേക്കു മാറ്റുമ്പോള്‍ ഭാരതം പ്രധാന ഗുണഭോക്താവായി ഉയര്‍ന്നുവരുന്നു. ലോകത്തിന്റെ വിതരണ ശൃംഖല പുനഃക്രമീകരിക്കുമ്പോള്‍ ഭാരതത്തിന് പുതിയ നിക്ഷേപവും തൊഴില്‍ അവസരങ്ങളും ലഭിക്കുന്നു. അതായത്, അമേരിക്കയുടെ പ്രതിസന്ധി ഭാരതത്തിന് ഭാഗിക ഗുണം നല്‍കുന്നുണ്ട്. എന്നാല്‍ അതിനൊപ്പം വലിയ ഉത്തരവാദിത്തവും വരുന്നു. സര്‍ക്കാര്‍ ചെലവുകള്‍ നിയന്ത്രിക്കാതെ പോകുകയാണെങ്കില്‍ ഭാരതവും കടത്തിന്റെ കുടത്തിലേക്ക് വഴുതി വീഴാനുള്ള സാധ്യത ഉണ്ട്. അതിനാല്‍ സാമ്പത്തിക നിയന്ത്രണവും പണവിനിയോഗ ത്തിലെ ശാസ്ത്രീയതയും ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്.
ഭാരതത്തിന്റെ ശക്തി അതിന്റെ വൈവിധ്യത്തിലാണ്, എന്നാല്‍ ചില ദുര്‍ബലതയും അതിലുണ്ട്. ജനപ്രിയ പദ്ധതികള്‍ക്കായി അനിയന്ത്രിത ചെലവ് നടത്തുന്നത് രാഷ്ട്രീയമായി ആകര്‍ഷകമായേക്കാം, പക്ഷേ അത് ദീര്‍ഘകാലത്ത് കടത്തിന്റെ ഭാരം വര്‍ധിപ്പിക്കും. സാമ്പത്തിക വളര്‍ച്ചയുടെ യഥാര്‍ത്ഥ അടിത്തറ ഉല്‍പ്പാദനമേഖലയാണ് തൊഴിലവസരങ്ങള്‍, കയറ്റുമതി, സാങ്കേതിക വികസനം. ഈ മൂന്ന് മേഖലകളില്‍ നിക്ഷേപം നിലനിര്‍ത്തിയാല്‍ മാത്രമേ ഭാരതം ഭാവിയിലെ സാമ്പത്തിക പ്രതിസന്ധികളില്‍ നിന്ന് രക്ഷപ്പെടൂ.

കടം വികസനത്തിന്റെ ചക്രമാണ്, പക്ഷേ അതിനെ നിയന്ത്രിക്കാത്ത രാജ്യങ്ങള്‍ അതിന്റെ അടിമകളായി മാറും. അര്‍ജന്റീനയും ഗ്രീസും അത് തെളിയിച്ചു. അമേരിക്ക ഇപ്പോള്‍ അതേ വഴി നടന്നുകൊണ്ടിരിക്കുന്നു. പക്ഷേ ഭാരതത്തിന് അതില്‍ നിന്ന് പാഠം പഠിച്ച് ആത്മനിര്‍ഭരമായ സുസ്ഥിര വളര്‍ച്ച ഉറപ്പാക്കാനുള്ള അവസരം ഇപ്പോഴും ഉണ്ട്. ലോകം പണം അച്ചടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ നമ്മുടെ സാമ്പത്തിക ശാസ്ത്രീയത തന്നെ അതിന്റെ ഏറ്റവും വലിയ പ്രതിരോധമായിരിക്കും.
കടം നാടിന്റെ വളര്‍ച്ചയ്ക്കും വികസനത്തിനും ഉപയോഗിക്കാം, പക്ഷേ അതിനെ നിയന്ത്രിക്കാന്‍ ശ്രമിക്കാതിരുന്നാല്‍ ഓരോ രാജ്യവും അതിന്റെ തിരിച്ചടിക്കു തയ്യാറായിരിക്കണം. അമേരിക്കയുടെ കടബാധ്യതാ പ്രതിസന്ധി ലോകത്തിന് മുന്നറിയിപ്പാണ്; ഭാരതത്തിന് അത് ഒരു അവസരവുമാണ്. പണം അച്ചടിച്ചുകൊ ണ്ടല്ല, ഉല്‍പ്പാദനം കൂട്ടിയും കയറ്റുമതി വര്‍ദ്ധിപ്പിച്ചും മാത്രമേ ഒരു രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ശാശ്വതമായി വളര്‍ത്താനാകൂ. അതിനാല്‍ ലോകത്തിന്റെ കടബാധ്യതാ ചരിത്രം നമ്മെ ഓര്‍മ്മപ്പെടുത്തുന്നത് ഇത്രയേ ഉള്ളൂ കടം വളര്‍ച്ചയുടെ ഇന്ധനമാകട്ടെ, എന്നാല്‍ അത് തീപ്പൊരി ആവാതിരിക്കാന്‍ നിയന്ത്രണം അനിവാര്യമാണ്.





















