തിരഞ്ഞെടുക്കപ്പെട്ട ജനാധിപത്യ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവേണ്ട പ്രാഥമിക ഇടപെടല്‍ പോലും ശബരിമലയില്‍ നടക്കാതെ പോയതാണ് അനിയന്ത്രിത തിരക്കിനും ഭക്തര്‍ക്കുണ്ടാകുന്ന ദുരന്ത സമാന ബുദ്ധിമുട്ടിനും കാരണമായത്. തിരക്ക് നിയന്ത്രിക്കാനുളള സകല സംവിധാനങ്ങളും പാളിയത് മുന്നൊരുക്കമില്ലായ്മ മൂലമാണ്. ഒരാഴ്ച മുമ്പെ നിലവില്‍ വന്ന തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം മൂലമാണ് മുന്നൊരുക്കങ്ങള്‍ നടത്താന്‍ സാധിക്കാതെ പോയതെന്ന ‘കാപ്‌സ്യൂള്‍’ തൊണ്ടതൊടാതെ വിഴുങ്ങാന്‍ മാത്രം മണ്ടന്മാരല്ല അയ്യപ്പഭക്തര്‍. ശബരിമലയില്‍ അനുദിനം ഒന്നരലക്ഷത്തോളം ഭക്തര്‍ അയ്യപ്പ ദര്‍ശനത്തിനായെത്തുന്ന പുണ്യ മണ്ഡലകാലത്തിനായുള്ള മുന്നൊരുക്കങ്ങളും തയ്യാറെടുപ്പും ഫെബ്രുവരി – മാര്‍ച്ച് മാസത്തോടെ തന്നെ തുടങ്ങേണ്ടതാണ്. ഒരു മണ്ഡല കാലം അവസാനിക്കുന്ന ഉടന്‍ തന്നെ അടുത്ത മണ്ഡലകാലത്തിനായുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങണമെന്നര്‍ത്ഥം.
എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഇത്തരം കാര്യങ്ങളിലൊന്നും യാതൊരു വിധ ഇടപെടലും നടത്താതെ ഒരാഴ്ച മുമ്പ് മാത്രം പ്രാബല്യത്തില്‍ വന്ന തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തെ പഴിചാരി രക്ഷപ്പെടാനുളള കാഞ്ഞ ബുദ്ധി ആരുടെ തലയില്‍ ഉദിച്ചതായാലും ആ തലയില്‍ നെല്ലിക്കാത്തളം വയ്ക്കാന്‍ വൈകരുതെന്നേ പറയേണ്ടൂ. പ്രസ്താവന ഇറക്കി കൈയും കെട്ടി നോക്കി നില്‍ക്കലല്ല വകുപ്പ് മന്ത്രിയുടെ ചുമതല. ക്ഷേത്രഭരണം പിടിച്ചെടുക്കാനുള്ള മിടുക്ക് ക്ഷേത്ര – ഭക്തജന പരിപാലന കാര്യങ്ങളിലും പുലര്‍ത്തണം. അതില്ലാതെ ക്ഷേത്രസ്വത്തുക്കള്‍ അടിച്ചു മാറ്റലിലും അനധികൃത പിരിവുകളിലും മാത്രമായി അധികൃതരുടെ ശ്രദ്ധ കേന്ദ്രീകരിച്ചതോടെയാണ് സകലമാന നിയന്ത്രണ സംവിധാനങ്ങളും പാളിയത്.
സ്വര്‍ണ്ണ ശില്‍പ്പത്തെ ചെമ്പാക്കി ചിത്രീകരിച്ച് പൊന്ന് കവര്‍ന്ന ദേവസ്വം ബോര്‍ഡ് നേതൃത്വവും സില്‍ബന്തികളും പോലീസിനെ വെട്ടിച്ച് ഒളിച്ച് കഴിയവേ, നിയന്ത്രണ – ഏകോപന ചുമതലകള്‍ വഹിക്കാന്‍ ആളില്ലാതെ ശബരിമല നാഥനില്ലാ കളരിയായി. മല കയറി കിതച്ചെത്തുന്ന മണികണ്ഠ സ്വാമിമാര്‍ മുതല്‍ വയോധിക സ്വാമിമാര്‍ വരെയുള്ള പതിനായിരക്കണക്കിന് ഭക്തര്‍ ദാഹജലം കിട്ടാതെ വലയുന്ന കാഴ്ച കരളലയിപ്പിക്കുന്നത് തന്നെ. പവിത്രമായ പൂങ്കാവന ചാരെ, കരിമല വഴിനീളെ ചിതറിയ മാലിന്യ കൂമ്പാരങ്ങള്‍ ശേഖരിക്കാനോ സംസ്‌ക്കരിക്കാനോ സംവിധാനമൊരുക്കാതെ പുണ്യസങ്കേതത്തെ ദുര്‍ഗന്ധ പൂരിതമാക്കി. മലമൂത്ര വിസര്‍ജനത്തിന് ആവശ്യമായ ശൗചാലയങ്ങള്‍ പോലും നിര്‍മ്മിക്കപ്പെട്ടില്ല. ഉള്ളതത്രയും വൃത്തിഹീനമായി കിടക്കുമ്പോഴും പരാതി കേള്‍ക്കാന്‍ പോലും ആരുമില്ല. കച്ചവട സ്ഥാപനങ്ങളുടെ ലേലം പോലും ശരിയാംവണ്ണം നടക്കാത്തതിനാല്‍ ഭക്ഷണമടക്കം ലഭിക്കാതെ അയ്യപ്പഭക്തര്‍ അനുഭവിക്കുന്ന നരകയാതന വിവരണാതീതം.
ക്രമസമാധാന ചുമതല പോലീസ് ഏറ്റെടുക്കുമ്പോള്‍ തന്നെ ഭക്തരെ സഹായിക്കാനും കുടിവെളള വിതരണം അടക്കം സംവിധാനമൊരുക്കാനും ലാഭേച്ഛ കൂടാതെ സേവനനിരതരായി കാലങ്ങളായി മുന്നില്‍ നിന്നിരുന്ന സന്നദ്ധ പ്രവര്‍ത്തക സംഘങ്ങളെ മലയില്‍ നിന്ന് ആട്ടിയകറ്റിയാണ് ഗൂഢശക്തികള്‍, നന്മ നിറഞ്ഞ സകല സംവിധാനങ്ങളും അട്ടിമറിച്ചത്. തീര്‍ത്ഥാടക സംഘങ്ങള്‍ക്കൊപ്പം സഞ്ചരിച്ചും ആവശ്യമായ സേവനങ്ങള്‍ നല്‍കിയും ഭക്തര്‍ക്ക് തുണയായി നിന്നിരുന്ന സന്നദ്ധ സംഘടനാ പ്രവര്‍ത്തകരെ കെട്ടുകെട്ടിച്ചതിലൂടെ, എല്ലാവിധ സഹായ വഴികളും അടയ്ക്കാനുള്ള തിടുക്കമാണ് പ്രകടമായത്. വിവിധ ഭാഷകളറിയാവുന്ന ഇത്തരം പ്രവര്‍ത്തകരുടെ അസാന്നിധ്യം അയല്‍ സംസ്ഥാനത്ത് നിന്നെത്തുന്ന അയ്യപ്പ ഭക്തരെയടക്കം ഏറെ വിഷമിപ്പിക്കുന്നുമുണ്ട്.
ദക്ഷിണേന്ത്യയില്‍ മാത്രമല്ല; രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നടക്കം ലക്ഷോപലക്ഷം ഭക്തര്‍ മണ്ഡല കാലത്ത് കഠിന വൃതശുദ്ധിയോടെ എത്തിച്ചേരുന്ന ഇടമാണ് ശബരിമല. മണ്ഡല കാല നട തുറക്കലിന്റെ ആദ്യ ദിനം തന്നെ അനിയന്ത്രിത തിരക്കിനാല്‍ വീര്‍പ്പ് മുട്ടി ക്ഷീണിച്ചവശരായി മരണത്തെ മുന്നില്‍ കണ്ട് മടങ്ങേണ്ടിവന്ന അന്യ സംസ്ഥാന ഭക്തര്‍ പലരും, പതിനെട്ടാംപടി ചവിട്ടി അയ്യപ്പ ദര്‍ശനം നടത്താനാവാതെ മുറിപ്പെട്ട മനസ്സുമായാണ് സ്വദേശങ്ങളിലെത്തിയത്. ഇവരിലൂടെ ദുരിതാനുഭവങ്ങളറിഞ്ഞ് മറ്റുളള ഭക്തര്‍ ശബരിമല തീര്‍ത്ഥാടനം ഉപേക്ഷിച്ചേക്കുമെന്നും അങ്ങിനെ ശബരിമലയുടെ പ്രശസ്തിയ്ക്ക് മങ്ങലേല്‍പ്പിക്കാമെന്നും കരുതുന്ന ഗൂഢസംഘം ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതായി വേണം കരുതാന്‍. ഒരു പാര്‍ലമെന്റ് അംഗം ചൂണ്ടിക്കാട്ടിയതുപോലെ ബീഫും പൊറാട്ടയും കഴിപ്പിച്ച് യുവതികളെ അതീവ രഹസ്യമായി മല കയറ്റി ശ്രീകോവിലിന് മുന്നിലെത്തിച്ച അതേ ആസുരിക ശക്തികള്‍ തന്നെയാവണം ഇതിനും പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്ന് വേണം അനുമാനിക്കാന്‍.
നീട്ടി കിട്ടിയേക്കുമെന്ന കണക്കുകൂട്ടലില്‍ മണ്ഡല കാലത്തെ പിരിവിലടക്കം കണ്ണും നട്ടിരുന്ന അധികാര വര്‍ഗത്തെ പുറത്താക്കി മറ്റൊരാളെ ദേവസ്വം ബോര്‍ഡ് തലപ്പത്ത് നിയമിച്ചത് ഏതാനും നാളുകള്‍ക്ക് മുന്‍പാണ്. റിവ്യൂ മീറ്റിംഗുകള്‍ നടത്തി പോരായ്മകള്‍ ഉണ്ടെങ്കില്‍ ദ്രുതഗതിയില്‍ പരിഹരിച്ച് ബഹുമുഖ സംവിധാനങ്ങളത്രയും കുറ്റമറ്റതാണെന്ന് ഉറപ്പ് വരുത്തേണ്ട കാലയളവിലാണ് അധികാരമാറ്റം. പുതിയ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് സാംസ്‌കാരിക നായകനും റിട്ട. ഐ.എ.എസ് ഓഫീസറും കവിയും ഒക്കെയാണെങ്കിലും, പൊട്ടിപ്പൊളിഞ്ഞ ഗതാഗത സംവിധാനങ്ങളും തുടങ്ങിയിട്ട് പോലുമില്ലാത്ത ശബരിമലയിലെ മുന്നൊരുക്കങ്ങളുമെല്ലാം ഒരാഴ്ച കൊണ്ട് ക്രമപ്പെടുത്താനുള്ള ദിവ്യ ശക്തിയൊന്നുമില്ലെന്ന് വ്യക്തം. മുമ്പ് എങ്ങിനെയൊക്കെയായിരുന്നു ക്രമീകരണം, ആരെല്ലാമാണ് ഏകോപിപ്പിച്ചത് എന്നൊന്നുമറിയാതെ പകച്ചു നില്‍ക്കുന്ന ദേവസ്വം ബോര്‍ഡ് തലവനും ഉദ്യോഗസ്ഥരും. ഒപ്പം തന്നെ നിര്‍ദേശങ്ങള്‍ നല്‍കി വിവിധ വകുപ്പുകളെ ഏകോപിപ്പിക്കേണ്ട മന്ത്രിയും മറ്റ് സര്‍ക്കാര്‍ സംവിധാനങ്ങളുമാകട്ടെ, തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടമെന്ന ‘കാപ്‌സ്യൂള്‍’ ഭക്തര്‍ക്ക് വിഴുങ്ങാന്‍ നല്‍കി, പ്രസ്താവന മാത്രമിറക്കി, കടമ ബോധപൂര്‍വം മറന്ന് കൈയും കെട്ടി നോക്കിനില്‍പ്പുമാണ്. അക്ഷരാര്‍ത്ഥത്തില്‍ നാഥനില്ലാക്കളരിയായി മാറിയ സന്നിധാന ഭരണ സംവിധാനത്തിന് കീഴില്‍ എപ്പോള്‍ വേണമെങ്കിലും എന്തും സംഭവിക്കാമെന്ന അവസ്ഥ..!
അയ്യപ്പന്റെ പുണ്യസന്നിധിയിലേക്ക് ഓരോ വര്‍ഷവും ഒഴുകിയെത്തുന്ന കോടിക്കണക്കിന് ഭക്തരുടെ ജീവനും സുരക്ഷയും ഉറപ്പാക്കേണ്ടത് ഒരു ജനാധിപത്യ സര്‍ക്കാരിന്റെ പ്രാഥമിക ഉത്തരവാദിത്തമാണെങ്കിലും വര്‍ഷാവര്‍ഷം ഇക്കാര്യം ബോധപൂര്‍വം മറന്നു പോകുന്നതിലാണ് ഗൂഢാലോചന ആരോപിക്കപ്പെടുന്നത്. ശബരിമല തീര്‍ത്ഥാടനം ഇന്ന് അഭിമുഖീകരിക്കുന്നത് കേവലം ഒരു ക്രമസമാധാന പ്രശ്‌നം മാത്രമല്ല; മറിച്ച് ഗുരുതരമായ ധാര്‍മ്മിക, സാമൂഹിക, ജീവന്‍ രക്ഷാ വിഷയമാണെന്ന് കൂടി കണക്കിലെടുക്കേണ്ടതുണ്ട്. വിശ്വാസപ്രകാരം ശനിദോഷമകറ്റാനാണ് അയ്യപ്പഭക്തര്‍ ശബരി സന്നിധിയിലെത്തുന്നതെന്നും അല്ലാതെ മരണത്തെ പുല്‍കാനല്ലെന്നും സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഓര്‍ക്കേണ്ടതുണ്ട്.
അതുകൊണ്ട് തന്നെ വര്‍ഷം തോറും ഭക്തര്‍ മരണപ്പെടുന്ന ദാരുണമായ സാഹചര്യങ്ങള്‍ ആവര്‍ത്തിക്കുന്നത് അംഗീകരിക്കാനാവില്ല. വെള്ളം, ഭക്ഷണം, വിശ്രമം എന്നിവയ്ക്കുള്ള ക്രമീകരണങ്ങള്‍ ഉറപ്പു വരുത്തി ജീവന്‍ രക്ഷയ്ക്കാവണം പ്രാഥമിക മുന്‍ഗണന. നീണ്ട ക്യൂവിലെ തളര്‍ച്ച, നിര്‍ജ്ജലീകരണം, ശ്വാസംമുട്ടല്‍ എന്നിവ തിരക്കില്‍ പെട്ടുള്ള മരണങ്ങളുടെ പ്രധാന കാരണങ്ങളാകുന്നു. ഇരുപത് അടി ഇടവിട്ട് ശുദ്ധജലം നല്‍കുന്ന ഓട്ടോമാറ്റിക് ഡിസ്‌പെന്‍സറുകള്‍ സ്ഥാപിക്കുന്നതിലൂടെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ സാധിക്കും. നിര്‍ജ്ജലീകരണം ഒഴിവാക്കാന്‍ ഓരോ അര കിലോമീറ്ററിലും സൗജന്യ ഒ.ആര്‍.എസ്. ലായനി വിതരണ സ്റ്റേഷനുകള്‍ ഒരുക്കാവുന്നതുമാണ്.
കൃത്യമായ ഇടവേളകളില്‍ വിശ്രമിക്കുന്നതിനായി താത്കാലിക ഷെഡുകള്‍ നിര്‍മ്മിക്കേണ്ടതുമുണ്ട്.
ഹൈപ്പര്‍ടെന്‍ഷന്‍, പ്രമേഹം, പള്‍മനറി രോഗങ്ങള്‍ എന്നിവയുള്ള തീര്‍ത്ഥാടകരെ ക്യൂവില്‍ പ്രവേശിക്കുന്നതിന് മുമ്പ് സ്‌ക്രീന്‍ ചെയ്യാനുള്ള സൗകര്യങ്ങള്‍ ഒരുക്കണം. ഇതിനൊന്നും മാസങ്ങള്‍ നീണ്ട മുന്നൊരുക്കമോ ഉദ്യോഗസ്ഥ തല ആവര്‍ത്തന പദ്ധതി തയ്യാറാക്കല്‍ യോഗങ്ങളോ ഒന്നും ആവശ്യമില്ല; ഒരു ദിവസത്തിനുള്ളില്‍ ഒരു സര്‍ക്കാര്‍ ആശുപത്രിക്ക് പോലും സജ്ജമാക്കാന്‍ കഴിയുന്നവ മാത്രമാണ് ഈ അടിസ്ഥാന സൗകര്യ ക്രമീകരണം. അതേസമയം ഭക്തരുടെ ജീവന്‍ രക്ഷിക്കുന്നതില്‍ ഇവയത്രയും നിര്‍ണ്ണായകമാകുകയും ചെയ്യും. മലമുകളില്‍ 24 ഃ 7 മെഡിക്കല്‍ എമര്‍ജന്‍സി യൂണിറ്റ് ഏര്‍പ്പെടുത്തുകയെന്നതും അത്യാവശ്യമായ ജീവന്‍രക്ഷാ നടപടിയാണ്.
അനധികൃതമായ തിക്കും തിരക്കുമാണ് ഈ മണ്ഡലകാല സന്നിധാനം നേരിട്ട പ്രധാന വെല്ലുവിളി. വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ക്രൗഡ് മാനേജ്‌മെന്റ് സംവിധാനങ്ങള്‍ അതേപടി തുടര്‍ന്ന് ശബരിമല തീര്‍ത്ഥാടനകാല സങ്കീര്‍ണതയെ തരണം ചെയ്യാനാവില്ല. എ.ഐ. കാലത്ത് ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് തന്നെ ഈ പ്രശ്‌നം പരിഹരിക്കുന്നതില്‍, പുണ്യസ്ഥലമാണെങ്കില്‍ പോലും തെറ്റല്ലെന്ന് ആചാര്യ സമൂഹവും സമ്മതിക്കും. ലൈവ് ക്രൗഡ് ഡെന്‍സിറ്റി നിരീക്ഷിക്കാന്‍ കഴിവുള്ള എ.ഐ. ക്യാമറകള്‍ സ്ഥാപിച്ചും ബോട്ടില്‍നെക്കുകള്‍ (തിരക്ക് കുരുങ്ങുന്ന സ്ഥലങ്ങള്‍) ഉണ്ടാകുന്നിടത്ത് മനുഷ്യ ഇടപെടലില്ലാത്ത ഡിജിറ്റല്‍ ഫ്‌ളോ ഗേറ്റുകള്‍ ഉപയോഗിച്ചും ഭക്തരുടെ ഒഴുക്ക് നിയന്ത്രിക്കാവുന്നതാണ്.
ഇതടക്കമുള്ള ഒട്ടേറെ ഇടപെടലുകളിലൂടെ കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകേണ്ടതാണ് ഓരോ മണ്ഡലകാലവുമെങ്കിലും സര്‍ക്കാര്‍ സംവിധാനങ്ങളുടെ താല്‍പ്പര്യക്കുറവാണ് തടസ്സം. വടിയെടുത്ത് ഹൈക്കോടതി ഭക്തര്‍ക്കൊപ്പമുണ്ടെന്നത് മാത്രമാണ് ഏക പ്രതീക്ഷയും ആശ്വാസവും.
(പണിക്കര്‍ സര്‍വ്വീസ് സൊസൈറ്റി സംസ്ഥാന ചെയര്‍മാനാണ് ലേഖകന്‍)






















