കേയ്റ്റ് ചോപ്പിന്‍ (Kate chopin) 1904ല്‍ അന്തരിച്ച ഒരു അമേരിക്കന്‍ എഴുത്തുകാരിയാണ്. അവരുടെ യഥാര്‍ത്ഥ പേര് Katherin O’ Flaherty എന്നായിരുന്നു. പില്‍ക്കാലത്ത് Oscar Chopinsനെ വിവാഹം കഴിച്ചതിനുശേഷമാണ് കേയ്റ്റ് ചോപ്പിനായി മാറിയത്. പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ആയിത്തീര്‍ന്ന ഓസ്‌കാര്‍ ചോപ്പിന്‍ ജൂനിയര്‍ ഈ എഴുത്തുകാരിയുടെ മകനാണ്. ഇംഗ്ലീഷ് സാഹിത്യത്തിലും ലോകസാഹിത്യത്തിലും ഇവര്‍ക്കുള്ള പ്രാധാന്യം ആദ്യകാല ഫെമിനിസ്റ്റ് കഥകളില്‍ ചിലത് എഴുതി എന്നതാണ്. ആ കഥകളില്‍ ഏറ്റവും പ്രശസ്തമായ ഒന്നാണ് ‘The story of an hour’. കഥയുടെ ആദ്യത്തെ പേര് The Dream of an hour എന്നായിരുന്നു. പിന്നീട് പേരു മാറ്റുകയായിരുന്നു.
ലുയീസ് മല്ലാര്‍ഡ് (Louis Mallard) ഹൃദ്രോഗിയാണ്. അവളുടെ ഭര്‍ത്താവ് ബ്രെന്റ്‌ലി മല്ലാര്‍ഡ് (Brently Mallard) ഒരു ട്രെയിനപകടത്തില്‍ മരിച്ചു എന്ന വാര്‍ത്ത അയാളുടെ സുഹൃത്ത് റിച്ചാര്‍ഡ്‌സ് (Richards) നു ലഭിക്കുന്നു. ഹൃദ്രോഗിയായ ലൂയിസിനോട് വാര്‍ത്ത പറയാന്‍ എല്ലാവരും ഭയക്കുന്നു. എങ്കിലും സഹോദരിയായ ജോസഫൈന്‍ മടിച്ചുമടിച്ച് വിവരം അവതരിപ്പിക്കുന്നു. പെട്ടെന്ന് തേങ്ങിക്കൊണ്ട് അവള്‍ ജോസഫൈന്റെ കൈകളിലേയ്ക്ക് വീഴുന്നു. ദുഃഖത്തിന്റെ കൊടുങ്കാറ്റ് പതുക്കെ ശാന്തമായിക്കഴിഞ്ഞ് തന്റെ മുറിയിലേക്ക് അവള്‍ പിന്‍വാങ്ങി ഒറ്റക്കിരിക്കാന്‍ ആഗ്രഹിക്കുന്നു. ജനാലയ്ക്കരികില്‍ ഒരുചാരുകസേരയിലിരിക്കുന്ന ലൂയിസ് പുറംലോകത്തെ ശ്രദ്ധിക്കുന്നു. മരങ്ങളും അവയില്‍ വിടര്‍ന്നു നില്‍ക്കുന്ന പൂക്കളും അവളുടെ ശ്രദ്ധയില്‍പ്പെടുന്നു. പുതുജീവന്‍ നാമ്പിടുന്നത് അവള്‍ തിരിച്ചറിയുന്നു. ദൂരെ എവിടെയോ ആരോ പാടുന്നതിന്റെ വിദൂരധ്വനി അവള്‍ കേള്‍ക്കുന്നു.
അവളിപ്പോഴും സുന്ദരിയാണ്; ചെറുപ്പവും ആ ബോധവും പ്രകൃതിയും അവളില്‍ പുതിയ ഒരു ഊര്‍ജ്ജം നിറയ്ക്കുന്നു. ഭര്‍ത്താവിന്റെ മരണം തന്നെ സ്വതന്ത്രയാക്കിയിരിക്കുന്നുവെന്ന് അവള്‍ തിരിച്ചറിയുന്നു. മുന്നോട്ടുള്ള ജീവിതം കൂടുതല്‍ കാലം നീണ്ടുനില്‍ക്കാന്‍ ലൂയിസ് ആഗ്രഹിക്കുന്നു. മുന്നോട്ടുള്ള കാലത്തെ അവള്‍ സ്വപ്‌നം കാണുന്നു. വാതില്‍ തുറന്ന് പുറത്തേയ്ക്കു വരുന്ന ലൂയിസ് കൂടുതല്‍ സന്തോഷവതിയും ദൃഢനിശ്ചയം ആര്‍ജ്ജിച്ചവളുമാണ്. പക്ഷേ പെട്ടെന്ന് മുന്‍വശത്ത് വാതില്‍ തുറന്ന് ബ്രെന്റ്‌ലി അകത്തേയ്ക്കു വരുന്നു. അയാള്‍ ട്രെയിനപകടത്തില്‍ പെട്ടിരുന്നില്ല. വാര്‍ത്ത തെറ്റായിരുന്നു. ഭര്‍ത്താവിനെക്കാണുന്ന ലൂയിസ് കുഴഞ്ഞുവീണു മരിക്കുന്നു. നേരത്തേതന്നെ ഹൃദ്‌രോഗിയായിരുന്ന അവള്‍ക്ക് ഭര്‍ത്താവിന്റെ മരണം താങ്ങാന്‍ കഴിഞ്ഞുവെങ്കിലും തന്റെ ആഗ്രഹങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനും തടസ്സമായി അയാളുടെ തിരിച്ചുവരവ് താങ്ങാന്‍ കഴിഞ്ഞില്ല.
അക്കാലത്തെ മൂല്യബോധത്തെ വെല്ലുവിളിക്കുന്ന ഈ കഥ പ്രസിദ്ധീകരിക്കാന്‍ ആദ്യം പല പ്രസിദ്ധീകരണങ്ങളും വിസമ്മതിച്ചു. വിവാഹത്തോടെ തങ്ങള്‍ക്കു നഷ്ടപ്പെടുന്ന സ്വാതന്ത്ര്യത്തെക്കുറിച്ച് പണ്ടുമുതലേ സ്ത്രീകള്‍ക്കു പരാതിയുണ്ടായിരുന്നെങ്കിലും അതു പൊതുസമൂഹത്തില്‍ പറയാന്‍ അവര്‍ക്കു ധൈര്യമുണ്ടായിരുന്നില്ല. പില്‍ക്കാലത്ത് പലരും അതു വിളിച്ചു പറയാന്‍ മുന്നോട്ടുവന്നു. വെര്‍ജീനിയ വുള്‍ഫിനെപ്പോലുള്ളവര്‍ യൂറോപ്പില്‍ അതുപറഞ്ഞപ്പോള്‍ തന്നെ മലയാളത്തില്‍ കെ. സരസ്വതിയമ്മയും തന്റെ കഥകളിലൂടെയും ലേഖനങ്ങളിലൂടെയും വിവാഹത്തോടെ അസ്തമിച്ചുപോകുന്ന സ്ത്രീ ജീവിതത്തെക്കുറിച്ചെഴുതി. ‘പുരുഷന്മാരില്ലാത്ത ലോകം’ എന്ന പേരില്‍ ലേഖനസമാഹാരം തന്നെയെഴുതിയ സരസ്വതിയമ്മ തന്റെ എഴുത്തിനോടു നീതി പുലര്‍ത്താന്‍ അവിവാഹിതയായിത്തന്നെ ജീവിച്ചു.
അതി യാഥാസ്ഥിതികമായിരുന്ന അന്നത്തെ സമൂഹം സരസ്വതിയമ്മയെ പല രീതിയില്‍ ക്രൂശിച്ചു. വീട്ടുകാര്‍ തന്നെ എതിരായി. മൂത്തസഹോദരി അവരുടെ കഥകള്‍ ചുട്ടെരിച്ചു. അവര്‍ തന്നെ അനിയത്തിക്കെതിരെ പരാതിയും കൊടുത്തു. ഒടുവില്‍ രോഗപീഡിതയായി അനാഥയായി ജനറല്‍ ആശുപത്രിയില്‍ മരിച്ചപ്പോള്‍ ശവം ഏറ്റുവാങ്ങാന്‍ പോലും ബന്ധുക്കളാരും എത്തിയില്ല. മലയാളത്തിലെ ആദ്യഫെമിനിസ്റ്റിന്റെ ഈ ദുരന്തജീവിതം ഇന്നത്തെ ഫെമിനിസ്റ്റുകളാരും ഓര്‍ക്കുന്നില്ല. അവരെ വേണ്ടവിധത്തില്‍ ആദരിക്കാന്‍ പുത്തന്‍ കൂട്ടുകാര്‍ തയ്യാറാകുന്നുമില്ല.
സരസ്വതിയമ്മ പുരുഷന്മാരില്ലാത്ത ലോകത്തെക്കുറിച്ച് ലേഖനമാണെഴുതിയതെങ്കില്‍ ഈയടുത്ത് 2021ല്‍ Christina Sweeny Baird എന്ന ബ്രിട്ടീഷുകാരി ‘The End of Men’ എന്നൊരു സയന്‍സ് ഫിക്ഷന്‍ നോവല്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. കോവിഡ് കാലം നേരില്‍ കണ്ട ശേഷമാണ് ക്രിസ്റ്റീന പുരുഷന്മാരുടെ അന്ത്യം എഴുതുന്നത്. 17 ഭാഷകളിലേയ്ക്ക് വളരെ പെട്ടെന്ന് വിവര്‍ത്തനം ചെയ്യപ്പെട്ട ഈ കൃതി വളരെയേറെ വായിക്കപ്പെട്ട ഒന്നാണ്. വൈ ക്രോമസോം ഉള്ളവരെ മാത്രം ബാധിക്കുന്ന ഒരു വൈറസ് പുരുഷവര്‍ഗ്ഗത്തെയാകെ ഉന്മൂലനം ചെയ്യുന്നതും അതുണ്ടാക്കുന്ന സാമൂഹ്യപ്രതിസന്ധിയുമാണ് നോവല്‍ ചര്‍ച്ച ചെയ്യുന്നത്. എല്ലാ ഫിക്ഷനുകളാണെങ്കിലും ഫെമിനിസം പലപ്പോഴും പുരുഷ വിദ്വേഷമായി പരിണമിക്കുന്നതു കാണാം. കൂടുതലും പുരുഷന്മാരാല്‍ സംരക്ഷിക്കപ്പെടുന്ന ഒരു ലോകത്തിരുന്നാണ് ഫെമിനിസ്റ്റുകള്‍ പുരുഷവിദ്വേഷം പ്രചരിപ്പിക്കുന്നത്. എന്നാല്‍ അവരുടെ ഭാവന യാഥാര്‍ത്ഥ്യമായാല്‍ എന്തായിരിക്കും സ്ഥിതി. സ്ത്രീകള്‍ മാത്രമായി ഒരു ലോകം നിലനില്‍ക്കുമോ. ഒരിക്കലുമില്ലെന്ന് പുരുഷവിദ്വേഷികള്‍ക്കും അറിയാം.
മലയാളം വാരികയില്‍ (നവംബര്‍ 3) സബീന എം. സാലി എന്ന എഴുത്തുകാരി എഴുതിയിരിക്കുന്ന കഥ ‘ലയാലി’ യില്‍ നായിക ലയാലി ഭര്‍ത്താവിന്റെ മരണത്തില്‍ ആനന്ദിക്കുന്നവളല്ല. എങ്ങനെയും വധശിക്ഷയില്‍ നിന്നും സ്വന്തം ഭര്‍ത്താവിനെ രക്ഷിക്കണമെന്ന് ആഗ്രഹിക്കുന്നവളാണ്. ലൈലാമജ്‌നു മാതൃകയിലുള്ള ഒരു ബഡോവിയന്‍ പ്രണയകഥ എന്ന് ലയാലിയെ വിശേഷിപ്പിക്കാം. കഥാകാരി ഗള്‍ഫില്‍ സ്ഥിരതാമസമാക്കിയ വ്യക്തി ആണെന്നു തോന്നുന്നു. കഥയില്‍ അന്‍പതിനടുത്ത് അറബി പദങ്ങളുണ്ട്. മരുഭൂമിയിലെ ജീവിതത്തിന്റെ, പ്രത്യേകിച്ചും ഗോത്ര ജീവിതത്തിന്റെ സവിശേഷതകളെല്ലാം പഠിച്ചു മനസ്സിലാക്കിയാണ് സബീന എഴുതുന്നത്. വളരെക്കാലം ഗള്‍ഫില്‍ താമസമാക്കിയിട്ടുള്ള ഒരാള്‍ക്കേ ഇങ്ങനെയെഴുതാനാവൂ. അല്ലെങ്കില്‍ അറേബ്യന്‍ സാഹിത്യകൃതികള്‍ നന്നായി വായിച്ചിരിക്കണം. പഴയ ആയിരത്തൊന്നു രാവുകള്‍ വായിച്ച അതേ അനുഭവം. മരുഭൂമിയില്‍ നിന്നും പ്രണയം ഇപ്പോഴും വറ്റിപ്പോയിട്ടില്ലെന്ന് കഥ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ഖയസും ലൈലയും പോലെ ഈ കഥയില്‍ ലയലിയും മിസ്ഫറും പ്രണയബന്ധരാവുന്നു. ലൈലാമജ്‌നുവിനെപ്പോലെ ഇതും ദുരന്തത്തില്‍ അവസാനിക്കുന്നു. മിസ്ഫര്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടു ശിരച്ഛേദനത്തിനു വിധേയനാകാന്‍ പോകുന്നുവെന്ന ദുരന്തത്തിന്റെ വക്കില്‍ കഥ അവസാനിക്കുന്നു.
കെ.ആര്‍. ടോണി തന്റെ വരണ്ട ഗദ്യംകൊണ്ട് വായനക്കാരനെ വിഡ്ഢിയാക്കാന്‍ വീണ്ടും ഒരുങ്ങുന്നു; ‘ഒടി’ യെന്ന ഗദ്യ ഖണ്ഡത്തിലൂടെ. പത്രാധിപര്‍ കവിതയെന്നു പേരിട്ട് അനുവാചകനെ വീണ്ടും ആക്ഷേപിക്കുന്നു. പലരും ആക്ഷേപിച്ചതിന് കവി പകരം ചോദിക്കുന്നതാണെന്നു തോന്നുന്നു. കുറേക്കാലമായി ഇത്തരം ഗദ്യ വിഡ്ഢിത്തങ്ങളെഴുതി വായനക്കാരെ കെ.ആര്‍.ടോണി ഇളിഭ്യരാക്കുന്നു. കവിതയുടെ ഒരു തരിപോലുമില്ലാത്ത ഇത്തരം കസര്‍ത്തുകള്‍ക്ക് വേണ്ടി വാരികയുടെ താളുകള്‍ വിട്ടുകൊടുക്കുന്ന പത്രാധിപന്മാരും ഇക്കാര്യത്തില്‍ കുറ്റവാളികള്‍ തന്നെയാണ്.
ഇത്തവണത്തെ നൊബേല്‍ ജേതാവ് ലാസ്‌ലോ ക്രാസ്‌ന ഹോര്‍ക്കയ്‌യെ മലയാളികള്‍ക്ക് നേരത്തേ പരിചയമുണ്ട്. അദ്ദേഹത്തിന്റെ ചില കൃതികള്‍ മുന്‍പുതന്നെ മലയാളത്തിലേയ്ക്ക് മൊഴിമാറ്റം ചെയ്തിരുന്നു. ക്രാസ്‌ന ഹോര്‍ക്കൈയുടെ ”The world goes on” എന്ന 21 കഥകളുടെ സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ‘A drop of water’ എന്ന കഥ വാരാണസി പശ്ചാത്തലമാക്കിയുള്ളതാണ്. മാധ്യമം വാരികയില്‍ (നവംബര്‍ 3-10) നൊബേല്‍ ജേതാവിന്റെ ഒരു കഥ മൊഴിമാറ്റം നല്‍കി അവതരിപ്പിച്ചിരിക്കുന്നു. ചങ്ങനാശ്ശേരി എന്‍.എസ്.എസ്. കോളേജ് അധ്യാപിക ഡോ. ലേഖ എം. ആണ് വിവര്‍ത്തക. ‘The stone inherently contains the sculpture and the artists role is not to create the form but to reveal it by removing the surrounding material’ മൈക്കല്‍ ആഞ്ചലോ പറഞ്ഞതാണിത് എന്ന് ചിലര്‍ പറയുന്നു. ഭാരതത്തില്‍ ഈ സങ്കല്പം പണ്ടുമുതലേ ഉള്ളതാണെന്നും പറയപ്പെടുന്നു. എന്തായാലും ലാസ്‌ലോ തന്റെ കഥയിലൂടെ ഈ സങ്കല്പത്തെ വികസിപ്പിക്കാനാണ് ശ്രമിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ വായിച്ചിട്ടുള്ള കഥകളിലെല്ലാം തത്വചിന്താപരമായ ഒരു മുഴക്കം കാണാം. ഈ കഥയിലും അതുണ്ട്. ഈ തത്വചിന്താപരമായ ആഴമാവണം നൊബേലിന് പരിഗണിക്കാനിടയാക്കിയത്. കലാകാരന്റെ ഒറ്റപ്പെട്ട ജീവിതത്തെക്കുറിച്ചുള്ള കാല്പനിക ധാരണയെ പിന്‍പറ്റുന്നതാണ് ‘പുറത്തെന്തോ പുകയുന്നു’ എന്നു പേരിട്ടിരിക്കുന്ന ഈ കഥ. കലാകാരന്റെ സവിശേഷ വ്യക്തിത്വത്തെ അംഗീകരിക്കാത്ത ഉത്തരാധുനികര്‍ ഇക്കഥയെക്കുറിച്ച് എന്തുപറയുമോ എന്തോ? എല്ലാ കലാകാരന്മാരും സവിശേഷമായ വ്യക്തിത്വഗുണങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നവരാണെന്ന് ഈ ലേഖകന് അഭിപ്രായമില്ല. എന്നാല്‍ മഹത്തായ കല സൃഷ്ടിക്കുന്ന ചിലരെങ്കിലും വ്യക്തിത്വവൈശിഷ്ട്യം പുലര്‍ത്തുന്നവരാണെന്നാണ് അനുഭവത്തില്‍ നിന്നും മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുള്ളത്. മഹത്തായ കല എന്നതിന് അടിവരയിടേണ്ടതുണ്ട്.
ഗാസയില്‍ മരിച്ചതായി പറയപ്പെടുന്ന 15 കുട്ടികളുടെ പേര് നിരയായി എഴുതി ദാമോദര്‍ പ്രസാദ് മാധ്യമത്തില്‍ ഒരു കവിതയുണ്ടാക്കിയിരിക്കുന്നു; ‘നാമഹാരി (ഗാസയില്‍ പറഞ്ഞ സുവിശേഷം). ഇത്രയും കുഞ്ഞുങ്ങള്‍ ഗാസയില്‍ കൊല്ലപ്പെട്ടിട്ടുണ്ടെങ്കില്‍ അത് വേദനിപ്പിക്കുന്ന വസ്തുതതന്നെ. മുതിര്‍ന്നവരും സ്ത്രീകളും ആരുമരിച്ചാലും അത് ദുഃഖം ഉളവാക്കുന്ന കാര്യമല്ലാതാകുന്നില്ല. ഇതൊക്കെ സത്യമാണോ എന്തോ? എന്നാല്‍ ഇസ്രായേലില്‍ 2023 ഒക്ടോബര്‍ 7ന് ഹമാസ് 1163 പേരെ ഒരു കാരണവുമില്ലാതെ അതിക്രൂരമായിക്കൊന്നു. അത് ഇസ്രായേല്‍ ചെയ്തതുപോലെ ബോംബിങ്ങിലല്ല. മുഖാമുഖം നിന്ന് വെടിവച്ചു തള്ളുകയായിരുന്നു. കുട്ടിയാണെന്നോ സ്ത്രീയാണെന്നോ ഉള്ള ഒരു പരിഗണനയും കൊടുത്ത് ഒരാളേയും വെറുതെ വിട്ടില്ല. മറ്റു രാജ്യക്കാരേയും വെറുതെ വിട്ടില്ല. ആരും യുദ്ധക്കുറ്റങ്ങള്‍ ചെയ്തവരായിരുന്നില്ല. പകരം ഒരു സംഗീത പരിപാടികേട്ടുകൊണ്ടിരിക്കുകയായിരുന്നു. ആ ക്രൂരകൊലപാതകത്തെ ലോകത്താരും അപലപിച്ചില്ല. കേരളത്തില്‍ ഒരു കവിയ്ക്കും അതുകാവ്യവിഷയം ആയില്ല. ആരും ഒരു അനുശോചനം പോലും നടത്തിയില്ല. ലോകത്തെവിടെയാണെങ്കിലും ജൂതന്മാര്‍ കൊല്ലപ്പെടേണ്ടവരാണെന്ന് ഹിറ്റ്‌ലര്‍ പറഞ്ഞത് ഏറ്റു പറയുകയാണ് ഈ കവികളൊക്കെ ചെയ്തത്. എന്നിട്ട് ആ ക്രൂരതയെ അപലപിച്ചവരെ ഒരു മടിയുമില്ലാതെ ഇവര്‍ ഫാസിസ്റ്റുകളെന്നു വിളിക്കുന്നു. ഇങ്ങനെ അലക്കിത്തേച്ച മനുഷ്യത്വം കൊണ്ട് ആര്‍ക്ക് എന്തു പ്രയോജനം?
കെ.എ. സെബാസ്റ്റ്യന് മാതൃഭൂമിയില്‍ എഴുതിയിരിക്കുന്ന (നവം.8) കഥയുടെ തലക്കെട്ട് ‘തീര്‍ന്നിട്ടില്ല’ എന്നാണ്. കഥയില്‍ വലിയ പുതുമയൊന്നുമില്ലെങ്കിലും തലവാചകത്തില്‍ ചില സൂചനകളുണ്ട്. അമ്മമാരെ പീഡിപ്പിക്കുന്ന മക്കളുടെ കഥ എത്രയോ കേട്ടുകഴിഞ്ഞു. തകഴിയുടെ തഹസീല്‍ദാരുടെ അച്ഛനില്‍ അമ്മയുടെ സ്ഥാനത്ത് അച്ഛനാണെന്നേയുള്ളൂ. സത്യനും പ്രേംനസീറും നന്ദികെട്ട പിന്‍തലമുറയുടെ ഔദ്ധത്യത്തിനു മുന്‍പില്‍ കണ്ണരൊലിപ്പിച്ചു നില്‍ക്കുന്ന എത്രയോ ബ്ലാക് ആന്റ് വൈറ്റ് സിനിമകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. കേശവദേവിന്റെ ‘ഓടയില്‍ നിന്നും’ ഇര അച്ഛനും അമ്മയും അല്ലെങ്കിലും ആ ജനുസില്‍ പ്പെട്ട കഥ തന്നെ. അത്തരം കഥകള്‍ തീര്‍ന്നിട്ടില്ല ഇപ്പോഴും തുടരുന്നുണ്ട് എന്നു സൂചിപ്പിക്കാനാവും ‘തീര്‍ന്നിട്ടില്ല’ എന്നു പേര് നല്‍കിയത്. ‘അച്ഛന്റച്ഛന് പാളേലെങ്കില്‍ അച്ഛനും പാളേല്‍ത്തന്നെ’ എന്ന നാടന്‍ കഥയിലെ ചെറുകുട്ടി പുനര്‍ജ്ജനിക്കുകയാണ് സെബാസ്റ്റ്യന്റെ കഥയില്‍. അമ്മമാരെ ഉപേക്ഷിക്കുന്ന മക്കളുടെ അതേ അനുപാതത്തില്‍ത്തന്നെ ഇപ്പോള്‍ മക്കളെ ഉപേക്ഷിക്കുന്ന അമ്മമാരുമുണ്ട്. അതൊന്നും ചെറുകഥകള്‍ക്കു വിഷയമാകാത്തതെന്താണാവോ?






















