ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ആത്മമിത്രമായിരുന്ന മൗണ്ട് ബാറ്റണും ചര്‍ച്ചിലും അമേരിക്കന്‍ പ്രസിഡന്റ് ട്രൂമാനും ഉള്‍പ്പെടുന്ന വംശവെറിയന്മാര്‍ ഗൂഢോലോചന നടത്തി ജപ്പാനെ ചുട്ടുചാമ്പലാക്കാന്‍ തീരുമാനമെടുത്തു. അതിനുകാരണം പറയാം. രണ്ടാം ലോകയുദ്ധത്തില്‍ അമേരിക്ക ഇടപെടുംമുന്‍പ് ബ്രിട്ടന്റെ പതനം ഉറപ്പായിരുന്നു. ആ വേളയില്‍ സുഭാഷ്ചന്ദ്ര ബോസ് ജര്‍മ്മനിയിലെത്തി ഹിറ്റ്‌ലറെ സന്ദര്‍ശിച്ചു. ഹിറ്റ്‌ലറുടെ നിര്‍ദ്ദേശപ്രകാരം ജപ്പാനുമായി സന്ധിചെയ്ത് ജപ്പാന്‍ സൈന്യവുമായി ചേര്‍ന്ന് ബര്‍മ്മവഴി ഇന്ത്യയിലെ ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ യുദ്ധം ചെയ്യാന്‍ അന്തര്‍വാഹിനി മാര്‍ഗ്ഗം നേതാജി ജപ്പാനിലേക്കു തിരിച്ചു. നേതാജിയുടെ ഐ.എന്‍.എയും ജപ്പാന്‍ സൈന്യവും സംയുക്തമായി നടത്തിയ ആക്രമണത്തില്‍ ബ്രിട്ടീഷ് പ്രതിരോധം തകര്‍ന്നുവീണു. മണിപ്പൂരിലെ ഇംഫാലിലും നാഗാലാന്‍ഡിലെ കൊഹീമയിലും നേതാജി ത്രിവര്‍ണ പതാക നാട്ടി. ഏതു നിമിഷവും സംയുക്ത സൈന്യം കൊല്‍ക്കത്തയിലെത്തുമെന്നും അങ്ങനെ സംഭവിച്ചാല്‍ ഇന്ത്യ ബ്രിട്ടനു നഷ്ടപ്പെടുമെന്നും ബ്രിട്ടീഷ് സൈനിക കമാന്‍ഡിന് ഉറപ്പായി. അതോടെ വെള്ളക്കാരന്റെ ലോകമേധാവിത്വം അവസാനിക്കും. ജപ്പാനെ ചുട്ടുകരിച്ചുകൊണ്ട് അവര്‍ പ്രശ്‌നപരിഹാരം നേടി. യുദ്ധം തുടങ്ങിവച്ച ജര്‍മ്മനിക്കു നേരെ അമേരിക്ക ആറ്റംബോംബു വീശിയില്ല. നാപാം ബോംബു വര്‍ഷിച്ചില്ല. കാരണം ജര്‍മ്മനി ക്രിസ്ത്യന്‍ രാജ്യമാണ്. എന്നാല്‍ 69% ജപ്പാന്‍കാരും പ്രകൃതിപൂജയില്‍ അധിഷ്ഠിതമായ ഷിന്റോയിസത്തില്‍ വിശ്വസിക്കുന്നു. ബാക്കിയുള്ളവര്‍ ബുദ്ധമതക്കാരാണ്. ക്രിസ്ത്യാനികള്‍ 1.5 ശതമാനം മാത്രം. ക്രിസ്ത്യാനികളല്ലാത്തവരെല്ലാം ആത്മാവില്ലാത്ത പ്രാകൃതരാണെന്നു വിശ്വസിക്കുന്ന അമേരിക്കന്‍ അന്ധവിശ്വാസികള്‍ക്ക് ജപ്പാനെ ചാമ്പലാക്കുന്നതില്‍ മനഃസാക്ഷിക്കുത്ത് ഉണ്ടാവുകയില്ല.

വിയറ്റ്‌നാം യുദ്ധം
വിന്‍സ്റ്റന്‍ ചര്‍ച്ചില്‍ മുതല്‍ ന്യൂയോര്‍ക്കിലെ തെരുവിലൂടെ ‘{പണയനായയെ’ (Pet dog) നടത്താന്‍ കൊണ്ടുപോകുന്ന സാദാ മദാമ്മമാര്‍വരെ കരുതുന്നത് തങ്ങള്‍ ലോകം ഭരിക്കാന്‍ നിയോഗിക്കപ്പെട്ടവരാണെന്നാണ്. ലോകത്തെവിടെ പ്രശ്‌നമുണ്ടായാലും അവിടെ തലകടത്താന്‍ അവരെ പ്രേരിപ്പിക്കുന്ന വികാരവും അതുതന്നെ. 1955 മുതല്‍ 20 വര്‍ഷം നീണ്ടുനിന്ന വിയറ്റ്‌നാം യുദ്ധം എന്തിനുവേണ്ടിയായിരുന്നു? 30 ലക്ഷം വിയറ്റ്‌നാം ജനതയെ കൊന്നു. വനങ്ങളില്‍ ഒളിച്ചിരുന്നു യുദ്ധം ചെയ്യുന്ന ഗറില്ലാ പോരാളികള്‍ക്ക് ഒളിയിടം നഷ്ടപ്പെടുത്തുന്നതിനായി ഏജന്റ് ഓറഞ്ച് എന്ന മാരക രാസവസ്തു വിമാനങ്ങള്‍ വഴി സ്‌പ്രേ ചെയ്ത് വനഭൂമി മരുഭൂമിയാക്കി. രാസവിഷ സ്പര്‍ശമേറ്റ് അര്‍ബുദരോഗം സാര്‍വത്രികമായി. അംഗഹീനരായ കുഞ്ഞുങ്ങള്‍ ജനിച്ചുകൊണ്ടിരുന്നു. ഒടുവില്‍ 1975-ല്‍ നാണംകെട്ടു പിന്മാറേണ്ടിവന്നു ഈ ലോക പോലീസുകാരന്.
കവര്‍ച്ചക്കാരന്റെ മനോഭാവം
ഓരോ യുദ്ധവും അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയുടെ മേദസ്സ് വര്‍ദ്ധിപ്പിക്കുന്നു. ഏതെങ്കിലും പക്ഷം ചേര്‍ന്ന് സഹായം എന്ന പേരില്‍ കൊടുക്കുന്ന ബോംബുകള്‍, പീരങ്കികള്‍, ഹെലികോപ്ടറുകള്‍, യുദ്ധവിമാനങ്ങള്‍ തുടങ്ങി വെടിയുണ്ടകള്‍ക്കുവരെ എണ്ണം പറഞ്ഞ് കാശുകൊടുക്കേണ്ടിവരും നിര്‍ഭാഗ്യവാനായ ഈ സഖ്യകക്ഷി. രണ്ടാം ലോകയുദ്ധം കഴിഞ്ഞപ്പോള്‍ ബ്രിട്ടന്‍ അമേരിക്കയ്ക്കു കൊടുത്തുതീര്‍ക്കുവാന്‍ ബാക്കിവന്ന യുദ്ധക്കടം 3.75 ബില്യണ്‍ ഡോളറാണ്. ഈ കടം ബ്രിട്ടീഷ് സമ്പദ്‌വ്യവസ്ഥയുടെ നടുവ് ഒടിച്ചു. 2006 വരെ 60 വര്‍ഷം നീണ്ടുനിന്ന തിരിച്ചടവിലൂടെയാണ് ബ്രിട്ടന്‍ ശ്വാസംവിട്ടത്. ഇന്ത്യാ മഹാരാജ്യം 1947 ല്‍ സ്വതന്ത്രമായതോടെ ബ്രിട്ടന്റെ വരുമാനമാര്‍ഗ്ഗം അടഞ്ഞു. യുദ്ധാനന്തരം ദരിദ്രമായിത്തീര്‍ന്ന ബ്രിട്ടന്റെ അവസ്ഥ ഫ്രീഡം അറ്റ് മിഡ്‌നൈറ്റ് എന്ന പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്, അതേസമയം അമേരിക്ക തടിച്ചുകൊഴുത്തു. 5 മൂന്നുലക്ഷം യുദ്ധവിമാനങ്ങള്‍ യുദ്ധകാലത്ത് അമേരിക്ക നിര്‍മ്മിച്ചു. അതിനു തുല്യമായി യുദ്ധടാങ്കുകള്‍, പീരങ്കികള്‍, യന്ത്രത്തോക്കുകള്‍, റൈഫിളുകള്‍ എന്നുവേണ്ട ശത്രുവും മിത്രവും പരസ്പരം ആക്രമിക്കുന്നത് അമേരിക്കന്‍ ആയുധം കൊണ്ടാണ് എന്നുള്ള അവസ്ഥ വന്നു. അമേരിക്കയുടെ ബദ്ധവൈരിയായ സ്റ്റാലിന്‍ ജര്‍മ്മനിക്കെതിരെ പ്രയോഗിക്കാന്‍ അമേരിക്കന്‍ ആയുധങ്ങള്‍ വാരിക്കൂട്ടി. അമേരിക്കന്‍ ഫാക്ടറികളൊക്കെയും അതിവേഗം ആയുധ നിര്‍മ്മാണ യൂണിറ്റുകളായി മാറി. പകലും രാത്രിയും വിരാമമില്ലാതെ അവ പ്രവര്‍ത്തിച്ചു. രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും തൊഴിലാളികള്‍ ഇരച്ചുവന്നു. അവര്‍ക്കു വന്‍തുക പ്രതിഫലമായി ലഭിച്ചു. ലക്ഷക്കണക്കിനു വനിതകളും ഈ കാലയളവില്‍ അമേരിക്കന്‍ ഫാക്ടറികളില്‍ തൊഴില്‍നേടി. യുദ്ധം അമേരിക്കന്‍ മുതലാളിയേയും തൊഴിലാളിയേയും ഒരുപോലെ സമ്പന്നരാക്കി. യുദ്ധമാണ് തങ്ങളുടെ സാമ്പത്തിക വളര്‍ച്ചയുടെ ആധാരം എന്നു തിരിച്ചറിഞ്ഞ അമേരിക്ക യുദ്ധമില്ലാത്തിടത്ത് യുദ്ധം തുടങ്ങാനുള്ള അണിയറ കളികള്‍ ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുന്നു.
യുക്രെയ്ന്‍ യുദ്ധത്തിലെ കൊള്ളലാഭം
റഷ്യാ – യുക്രെയ്ന്‍ യുദ്ധത്തിനു കാരണം ഇന്ത്യയാണെന്ന് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് നിരന്തരം കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുന്നു. വെള്ളം കലക്കി മീന്‍ പിടിക്കുന്ന കൗശലക്കാരന്റെ വൃത്തികെട്ട ഗൂഢതന്ത്രമാണിതെന്ന് ആഗോള വിഷയവിശകലന സ്ഥാപനമായ 6‘ഒബ്‌സര്‍വര്‍ റിസര്‍ച്ച് ഫൗണ്ടേഷന്റെ’ പഠനങ്ങളുടെ വെളിച്ചത്തില്‍ നമുക്കു കണ്ടെത്താനാവും. 2020-2024 കാലയളവില്‍ യുക്രെയ്ന്‍ ഇറക്കുമതി ചെയ്ത ആയുധങ്ങളില്‍ 45% അമേരിക്കയില്‍ നിന്നാണ്. ഈ കാലയളവിലെ അമേരിക്കയുടെ മൊത്തം ആയുധ കയറ്റുമതിയുടെ 9.3% ആണിത്. അതിന്റെ ധനമൂല്യം 66.9 ബില്യണ്‍ അമേരിക്കന്‍ ഡോളറാണ്. 2025-ല്‍ ഇതുവരെ 825 മില്യണ്‍ ഡോളര്‍ വിലവരുന്ന മിസൈലുകളും വെടിക്കോപ്പുകളും യുക്രെന്‍ അമേരിക്കയില്‍നിന്നു വാങ്ങി. യുക്രെയ്ന്‍ യുദ്ധത്തിന്റെ വ്യാപനസാദ്ധ്യത പറഞ്ഞു ഭയപ്പെടുത്തി നാറ്റോ രാജ്യങ്ങളെക്കൊണ്ട് രണ്ടു ബില്യന്‍ ഡോളറിന്റെ ആയുധങ്ങള്‍ അമേരിക്കയില്‍ നിന്നു വാങ്ങാനുള്ള കരാര്‍ ഉണ്ടാക്കിക്കഴിഞ്ഞു. നോര്‍വെയും സ്വീഡനും ചേര്‍ന്ന് 500 മില്യണ്‍, ജര്‍മ്മനിയും കാനഡയും ചേര്‍ന്ന് 500 മില്യണ്‍, അങ്ങനെ യുക്രെന്‍ യുദ്ധത്തിന്റെ പേരില്‍ അമേരിക്കന്‍ ട്രഷറി ചോരപ്പണം കൊണ്ടു നിറയുകയാണ്.
ഇനി സംഭവിക്കാന്‍ പോകുന്നത്
തക്ഷകന്‍ എന്ന സര്‍പ്പത്തിന്റെ കടിയേറ്റ് പരീക്ഷിത്തുരാജാവിന് മൃത്യു വരിക്കേണ്ടിവന്ന കഥ ഇത്തരക്കാരെ കരുതിയാവണം മഹാഭാരതത്തില്‍ എഴുതിയിരിക്കുന്നത്. തക്ഷകന്‍ കടന്നുവരാത്ത വിധം ഏഴുനില മാളിക പണിത് അതിനുള്ളില്‍ പരീക്ഷിത്ത് ഇരിപ്പുറപ്പിച്ചു. പക്ഷേ തന്റെ തീന്‍മേശയില്‍ വന്ന ഒരു പഴത്തിനുള്ളില്‍ ചെറിയൊരു കൃമിയായി തക്ഷകന്‍ കടന്നുകൂടിയിട്ടുണ്ടെന്നു മനസ്സിലാക്കാന്‍ പരീക്ഷിത്തിനു കഴിഞ്ഞില്ല. പഴം പൊട്ടിച്ചുനോക്കിയ രാജാവു കണ്ടത് തന്നെ തുറിച്ചുനോക്കിക്കൊണ്ട് അതിനുള്ളിലിരിക്കുന്ന കൃമിയെ. അത് വേഗം വളര്‍ന്നു. തക്ഷകന്‍ യഥാര്‍ത്ഥ രൂപമെടുത്തു പരീക്ഷിത്തിനെ ദംശിച്ചു.
ശാന്തസമുദ്രത്തിനും ഉത്തര അറ്റ്‌ലാന്റിക്കിനും മദ്ധ്യേ സുരക്ഷിതമായി നിലകൊള്ളുന്ന അമേരിക്കയെ പുറത്തുനിന്ന് ആര്‍ക്കും കടന്നുവന്ന് ആക്രമിക്കുക എളുപ്പമല്ല. ആകാശമാര്‍ഗ്ഗം വരുന്ന മിസൈലുകളെ തടയാന്‍ അയണ്‍ ഡോം, ഗോള്‍ ഡന്‍ ഡോം അങ്ങനെ കവചങ്ങള്‍ നിരവധി. എന്നാല്‍ അകത്തുതന്നെ വളരുന്ന തക്ഷകന്മാര്‍ക്കെതിരെ എന്തു പ്രതിരോധമാണ് അമേരിക്കയ്ക്കു കഴിയുക!
ആഫ്രിക്കയില്‍നിന്നു പിടിച്ചുകെട്ടി കടല്‍കടത്തി കൊണ്ടുവന്ന അടിമകളുടെ സന്തതി പരമ്പരകള്‍ ഇന്ന് 4.13 കോടിയായി വളര്‍ന്നു. ചെറിയൊരു വിഷയംപോലും അവരെ പ്രകോപിതരാക്കുന്നു. രാജ്യമെമ്പാടും അക്രമാസക്തമായ പ്രതിഷേധങ്ങള്‍ ഉയരുന്നു. പല നഗരങ്ങളിലും നിയമവാഴ്ച സാദ്ധ്യമല്ലാത്തവണ്ണം ആഫ്രോ-അമേരിക്കര്‍ തേര്‍വാഴ്ച നടത്തുന്നു. പുതിയ തലമുറയുടെ മേല്‍ മാതാപിതാക്കള്‍ക്ക് യാതൊരു നിയന്ത്രണവും സാദ്ധ്യമല്ല. അവര്‍ യൗവനത്തിന്റെ വിളികള്‍ക്കുമാത്രം കാതുകൊടുത്ത് ആ വഴിപോകുന്നു. ഫിലാല്‍ഡെല്‍ഫിയ, മേരിലാന്‍ഡ്, ബാള്‍ട്ടിമോര്‍ തുടങ്ങിയ നഗരങ്ങളില്‍ മയക്കുമരുന്നിന്റെ ഇരകള്‍ തെരുവുകളില്‍ മയങ്ങി വീഴുന്നു. ഒറിഗോണ്‍, നെവാദ, വെസ്റ്റ് വെര്‍ജീനിയ, ഒക്‌ലഹോമ, വെര്‍മൊണ്ട്, ലൂസിയാന തുടങ്ങി പത്തു സ്റ്റേറ്റുകളില്‍ മയക്കുമരുന്നു വ്യാപനം നിയന്ത്രണവിധേയമല്ല. 2023-ല്‍ അമേരിക്കയിലെ 327 സ്‌കൂളുകളില്‍ വെടിവയ്പു നടന്നു. തോക്കുമായി സ്‌കൂളില്‍ വരുന്ന കുട്ടികള്‍തന്നെ സഹപാഠികളുടെ നെഞ്ചിലേക്കു നിറയൊഴിക്കുന്നു.
കാല്‍മുട്ടു വെട്ടിമുറിച്ചും കൂട്ടക്കൊല ചെയ്തും വെള്ളക്കാര്‍ അമര്‍ത്തിയ തദ്ദേശീയ അമേരിക്കര്‍ ഇന്ന് അവിടെ 50 ലക്ഷമുണ്ട് അവര്‍ ശക്തരാണ്. അവര്‍ തനതു സംസ്‌കാരം നിലനിര്‍ത്താന്‍ നിരന്തരം പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നു. പിതാമഹന്മാരെ വെള്ളക്കാര്‍ റിസര്‍വേഷനുകളില്‍ ഒതുക്കിയെങ്കിലും അവരുടെ പുതിയ തലമുറ 80 ശതമാനവും പുറത്താണ് താമസിക്കുന്നത്.
30 ലക്ഷം അഭയാര്‍ത്ഥികള്‍ അമേരിക്കന്‍ സമൂഹത്തില്‍ അലിഞ്ഞു ചേര്‍ന്നിട്ടുണ്ടെന്ന് ഔദ്യോഗിക കണക്ക്. അതില്‍ അധികവും അഫ്ഗാനിസ്ഥാന്‍, സിറിയ, കോംഗോ റിപ്പബ്ലിക്, വെനിസ്വേല, മ്യാന്‍മാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍. മ്യാന്‍മറില്‍നിന്നു വന്നവര്‍ രോഹിങ്ഗ്യകളായിരിക്കും. ഏതായാലും ഇവരൊന്നും അമേരിക്കയുടെ സാംസ്‌കാരിക ഉന്നമനത്തിനു സംഭാവന ചെയ്യുന്നവര്‍ ആയിരിക്കില്ല.
കത്തോലിക്കാ സഭക്ക് അമേരിക്കന്‍ സമൂഹത്തില്‍ നിര്‍ണ്ണായക സ്വാധീനം ഉണ്ടായിരുന്ന കാലം അസ്തമിച്ചു. 1830-ല്‍ ജോസഫ് സ്മിത്ത് (ജൂണിയര്‍) മോര്‍മണ്‍ സഭ ആരംഭിച്ചു. 1890-ല്‍ മോര്‍മണ്‍സഭ ബഹുഭാര്യാത്വം നിരോധിച്ചതോടുകൂടി ആ സഭ പൊട്ടിപ്പിളര്‍ന്ന് അനേകം ചീളുസഭകള്‍ രൂപപ്പെട്ടു. ഫണ്ടമെന്റല്‍ ചര്‍ച്ച് ഓഫ് ജീസസ് ക്രൈസ്റ്റ് എന്ന സഭയുടെ പ്രവാചകന് (പരമാധികാരി) 65 ഭാര്യമാരുണ്ട്. അമേരിക്കന്‍ സാമൂഹിക ഘടനയുടെ ശിഥിലീകരണത്തിലേക്കാണ് ഈ സംഭവങ്ങളത്രയും വിരല്‍ ചൂണ്ടുന്നത്. മോര്‍മണ്‍ സഭയ്ക്കു യു.എസിലും തെക്കന്‍ അമേരിക്കന്‍ നാടുകളിലുമായി ഒന്നേമുക്കാല്‍കോടി അംഗങ്ങളുണ്ട്. മോര്‍മണ്‍ സഭകളൊക്കെയും തീവ്ര മതാന്ധതയുടെ പ്രവാചകരാണ്. എം.ജി.എം.എ (M.G.M.A- Make America Great Again) എന്നു ശബ്ദിക്കുന്ന ഓരോ വ്യക്തിയും അമേരിക്കയുടെ കടുത്ത യാഥാസ്ഥിതിക ഭൂതകാലത്തിലേക്കു മടങ്ങാന്‍ ആഗ്രഹിക്കുന്നു. ഈ സ്വപ്‌നത്തിന്റെ പ്രവാചകനും കടുത്ത യാഥാസ്ഥിതികനും പ്രസിഡണ്ട് ട്രംപിന്റെ അടുത്ത ഉപദേശകനുമായിരുന്ന ചാര്‍ലി കിര്‍ക്ക് ഈ മാസം 10-ന് (സെപ്തംബര്‍ 10, 2025) വെടിയേറ്റുവീണു. അമേരിക്കന്‍ സമൂഹത്തില്‍ വലിയ ഞെട്ടലുണ്ടാക്കി ഈ സംഭവം. ജലസംഭരണിയില്‍ ചെറിയൊരു വിള്ളല്‍ ഉണ്ടാക്കിയാല്‍ അതുവഴിയുണ്ടാകുന്ന പ്രവാഹം പെട്ടെന്നു വലുതാകുകയും സംഭരണി മൊത്തം പൊട്ടിത്തെ റിക്കുകയും ചെയ്യും.
ട്രംപിന്റെ ഭീഷണിയെ നരേന്ദ്രമോദി തൃണസമാനം അവഗണിച്ചതിന്റെ തിരയിളക്കം ലോകത്തിനുമുഴുവന്‍ മാറി ചിന്തിക്കുവാന്‍ ധൈര്യം കൊടുത്തു. യൂറോപ്പും നാറ്റോ രാജ്യങ്ങളും അമേരിക്കന്‍ ഭീതിയില്‍നിന്നു മോചനം പ്രാപിച്ചുതുടങ്ങി. ലോകം അമേരിക്കയെ വകവയ്ക്കാതിരിക്കുമ്പോള്‍ അസംതൃപ്തരായ ആന്തരിക ശക്തികള്‍ തലപൊക്കും. ലക്ഷം തക്ഷകന്മാര്‍ അമേരിക്കയില്‍ ഒളിച്ചുകിടക്കുന്നുണ്ട്. അവര്‍ വിശ്വരൂപം കാട്ടുന്നതുവരെയേ ഉള്ളു അമേരിക്ക. ജലസംഭരണിയില്‍ വിള്ളല്‍ വീണു തുടങ്ങി. പൊട്ടാന്‍ എത്രസമയം വേണ്ടിവരും? അതിനെക്കുറിച്ചു മാത്രമെ ചര്‍ച്ച ചെയ്യാനുള്ളൂ.
ട്രംപിനെപ്പോലെ മിഥ്യാബോധത്തില്‍ അഭിരമിക്കുന്നവര്‍ ചരിത്രത്തിലേക്കൊന്നു തിരിഞ്ഞു നോക്കുന്നത് നന്ന്. മഹത്തായ റോമാസ്രാമ്രാജ്യത്തിന് 530 വര്‍ഷമേ ആയുസ്സ് ഉണ്ടായുള്ളൂ. പേര്‍ഷ്യന്‍ സാമ്രാജ്യം – 220 വര്‍ഷം. സ്പാനിഷ് സാമ്രാജ്യം അഥവാ കത്തോലിക്കാ രാജവംശം 484 വര്‍ഷം, മുഗള്‍ വംശം – 331 വര്‍ഷം, ബ്രിട്ടീഷ് സാമ്രാജ്യം 451 വര്‍ഷം. അമേരിക്ക 418 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുന്നു. ഇനി എത്രനാള്‍! ഋഗ്വേദകാലം മുതല്‍ 4500 ഓ അതിലേറെയോ കാലം പിന്നിട്ട് ഇന്നും നിലനില്‍ക്കുന്ന സനാതന സംസ്‌കാരമാണ് നമ്മുടേതെന്ന് നമുക്ക് അഭിമാനിക്കാം.
(അവസാനിച്ചു)
Reference
5. https:/www.google.com/search?q=50000+war+planes+in+ world+war+2
6. Times of India September 9/2025





















