‘ഉര്‍വ്വരാരാധനയുടെ അകപ്പൊരുളാണ് അമ്മ ദൈവാരാധനയുടെ (Worship) പ്രഭവ കേന്ദ്രം. സൂക്ഷ്മ നിരീക്ഷണത്തില്‍ മണ്ണിനെ ഭക്തിപൂര്‍വ്വം സമീപിച്ചിരുന്ന ജനസമൂഹം അമ്മ ദൈവാരാധകര്‍ കൂടിയായിരുന്നു എന്ന് കാണാം. ഈ ആദ്യാരാധന കാര്‍ഷിക രാജ്യങ്ങളിലൊക്കെ നമുക്ക് കണ്ടെത്താന്‍ കഴിയും. സമൂഹത്തില്‍ സ്ത്രീകള്‍ക്ക് ലഭിച്ച സ്വാതന്ത്ര്യവും മേല്‍കയ്യും സ്ത്രീ ദൈവാരാധനക്ക് കാരണമായെന്ന് കരുതണം. കാട്ടില്‍ കഴിഞ്ഞ ആദിമ മനുഷ്യ സമൂഹം നെഞ്ചേറ്റി നിന്ന ഈ ആരാധനാക്രമങ്ങള്‍ പതുക്കെ മറ്റു സമൂഹങ്ങള്‍ അനുകരിക്കാന്‍ തുടങ്ങിയതോടെ ബഹുഭൂരിപക്ഷം ജനതയും അമ്മ ദൈവാരാധകരായി. ഭൂമിയെ ആരാധിക്കുന്ന മനുഷ്യന്‍ മണ്ണില്‍ മുള പൊട്ടി വരുന്ന സസ്യജാലങ്ങളെ വിസ്മയത്തോടെയാണ് നോക്കിക്കണ്ടത്. ഭൂമി സര്‍വ്വജീവജാലങ്ങള്‍ക്കും അമ്മയാണ്. വിത്ത് മുളപൊട്ടി വിടരുന്ന ഭൂമിയും കുഞ്ഞിന് ജന്മം നല്‍കുന്ന അമ്മയും ഒരേ ധര്‍മ്മ കര്‍മ്മങ്ങളാണ് അനുഷ്ഠിക്കുന്നതെന്ന് പ്രാചീന മനുഷ്യന്‍ കൗതുകത്തോടെ വീക്ഷിച്ചു. അതുതന്നെയാണ് അമ്മ ദൈവാരാധയുടെ അടിവേരെന്ന് പ്രസിദ്ധ പണ്ഡിതന്‍ ദേവീ പ്രസാദ് ചതോപാധ്യായ തന്റെ വിഖ്യാത ഗ്രന്ഥമായ ‘ലോകായത’ യില്‍ വിവരിക്കുന്നുണ്ട്. ഭൂമിയുടെയും അമ്മയുടെയും പാരസ്പര്യം അപൂര്‍വ്വമായ ഒരു പാവന ബന്ധം ദര്‍ശിക്കുകയും തല്‍ഫലമായി രണ്ടും അമ്മയാണെന്നും ‘അവ ആരാധനീയമാണെന്നും ഉള്ള വിശ്വാസം പകര്‍ന്നു പടര്‍ന്നു പന്തലിക്കുകയാണ് പിന്നീട്…’
ദുര്‍ഗ്ഗാപൂജയുടെ തുടക്ക വും സ്ത്രീകള്‍ ഉദ്പാദിപ്പിക്കുന്ന സസ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ നിന്നാണ് അമ്മ ദൈവസങ്കല്പം മുള പൊട്ടിയത്. ആര്യ ജനതയ്ക്ക് അമ്മ സ നൃല്‍പന അന്യമായിരുന്നു. അവര്‍പുരുഷദേവാരാധകരായിരുന്നു. ഇവര്‍ക്ക് മുമ്പുണ്ടായിരുന്ന ഭാരത ജനത സ്ത്രീ ജനങ്ങള്‍ക്ക് കല്‍പിച്ച പ്രാമുഖ്യ സംസ്‌കാരത്തില്‍ നിന്നാണ് മാതൃദായക്രമം ഉടലെടുത്തതെന്ന് ഡി.ഡി. കൊസാമ്പി ഉപദര്‍ശിച്ചിട്ടുണ്ട്. ഉപയോഗം കഴിഞ്ഞ് ബാക്കിയായ വിത്തുകള്‍ അടുക്കളപ്പുറത്തേക്ക് വലിച്ചെറിഞ്ഞത് മഞ്ഞും മഴയും വെയിലുമേറ്റ് കിളുര്‍ത്ത് സമൃദ്ധമായപ്പോള്‍ അതായിരുന്നുവത്രെ കൃഷി ചെയ്യുക സമൃദ്ധി നേടുക എന്ന ചിന്തയിലേക്ക് സ്ത്രീകളെ എത്തിച്ചത്. അതുകൊണ്ടുതന്നെ കൃഷിയുടെ ഉപജ്ഞാതാക്കള്‍ സ്ത്രീകളായി പരിഗണിക്കപ്പെട്ടു.
മതവും അതിന്റെ പൗരോഹിത്യവും ആദ്യകാലത്ത് സ്ത്രീകളുടെ അധീനതയിലായിരുന്നു. പിന്നീടാണ് പുരുഷന്മാര്‍ അത് കയ്യടക്കിയത്. എങ്കിലും അവരുടെ ആണായ്മ കളഞ്ഞുവേണം ഭാവത്തിലും വേഷത്തിലും മതാനുഷ്ഠാനങ്ങള്‍ നിര്‍വ്വഹിക്കാന്‍. പ്രാചീനകാലത്ത് നമ്മുടെ നാട്ടില്‍ അമ്മ ദൈവങ്ങള്‍ [Mother Goddess) മാത്രമേ ഉണ്ടായിരുന്നുള്ളു എന്ന് കെ.എ നീലകണ്ഠ ശാസ്ത്രി ‘Development of religion in South India’ എന്ന ഗ്രന്ഥത്തില്‍ സമര്‍ത്ഥി ക്കുന്നുണ്ട്. മാതാവിന്റെ മഹിമയെയോ സ്ത്രീത്വത്തേയോ ആരാധിക്കുന്ന രീതി അനാദികാലം മുതലേ ആരംഭിച്ചിരുന്നു. സിന്ധു നദീതട സംസ്‌കാരപഠനത്തില്‍ പരമശിവനും അമ്മയും ആരാധനീയരായി കണ്ടെത്തിയിരുന്നുവെന്നും അതിലെ സ്ത്രീകള്‍ മാതൃദേവതമാരായിരുന്നുവെന്നും ട്രൈബല്‍ ആര്‍ട് ഫോംസില്‍ എന്‍.ആര്‍.സോണി അവകാശപ്പെടുന്നുണ്ട്. ഏഷ്യാവന്‍കരയില്‍ മിക്ക രാജ്യങ്ങളിലും അമ്മ ദൈവങ്ങള്‍ ആരാധന നേടിയിരുന്നു. പെറ്റു പോറ്റിപ്പോരുന്ന അമ്മ ദേവത തന്നെയാണെന്ന് ‘മാതൃ പഞ്ചക’ത്തില്‍ ശ്രീ ശങ്കരാചാര്യരും സൂചിപ്പിക്കുന്നു.
നമ്മുടെ തെയ്യക്കാവുകളില്‍ ആദ്യ കാലങ്ങളില്‍ അന്തിക്ക് തിരികൊളുത്തിയതും കാവിലെ കാര്യങ്ങള്‍ നിയന്ത്രിച്ചതും തറവാട്ടമ്മമാരായിരുന്നു. കാവ് കാളിയാട്ടത്തിന്നുള്ളതായിരുന്നു. കാളിയാട്ടം ആണ് കളിയാട്ടം എന്ന പേരായി മാറിയത്. കാവില്‍ തിരി വെക്കുന്ന അമ്മയെ പിന്‍തുടര്‍ന്നാണ് ആ കര്‍മ്മം ഏറ്റെടുത്ത പില്‍ക്കാല പുരുഷന്മാര്‍ പൃഷ്ഠത്തില്‍ കരയുള്ള പുടവയുടുക്കുകയും അമ്മയെപ്പോലെ തലമുടി ചുവപ്പു തുണി കൊണ്ടോ വെള്ളത്തുണി കൊണ്ടോ മൂടുകയും ചെയ്തത്. ”പോതി” (ഭഗവതി-ഭഗവാതി – പോതി) യുടെ സ്വരൂപം ശ്രദ്ധിച്ചു നോക്കിയാല്‍ പെണ്‍ രൂപഭാവങ്ങള്‍ പ്രകടമാകും. കാതില്‍ ‘കാതില’യും കഴുത്തില്‍ മാലകളും നെറ്റിയില്‍ നെറ്റിപ്പൊന്നും തലമൂടി മുടി പോലെ ചുവപ്പു തൊങ്ങല്‍ ഞാത്തിയുമാണ് പോതി (കോമരം – വെളിച്ചപ്പാട്) നൃത്തമാടുന്നത്. കാവില്‍ കുടികൊള്ളുന്നത് ബഹുഭൂരിപക്ഷവും അമ്മ ദേവതയാകുന്നു.
കൂരമ്പു തുളഞ്ഞ് പിടഞ്ഞു വീഴുന്ന മൃഗത്തെക്കാളും അമ്മയായ ഭൂമിയില്‍ മുള പൊട്ടിവിടരുന്ന സസ്യങ്ങള്‍ ആദിമ മനുഷ്യന്റെ അദ്ഭുതമായിരുന്നു. ആ വിസ്മയമാണ് അമ്മയാരാധനയിലേക്കും ഊര്‍വ്വര്യ പൂജയിലേക്കും വിശ്വാസത്തെ നയിച്ചത്. മക്കളെ പെറ്റുപോറ്റി പാചകത്തില്‍ മാത്രം അമ്മ ശ്രദ്ധിച്ചപ്പോള്‍ പുരുഷന്മാര്‍ കാട്ടില്‍ നായാടാനും നഞ്ചിട്ട് മീന്‍ പിടിക്കാനും പോയപ്പോള്‍ അമ്മ ഭൂമിയാകുന്ന അമ്മയില്‍ ആഹരിക്കാനാവശ്യമായ കൃഷിയില്‍ മുഴുകി. നിത്യജീവിതത്തിലും പൗരോഹിത്യ വൃത്തിയിലും തെയ്യാട്ടത്തിലും ഊര്‍വ്വിയെ എത്രമാത്രം ആശ്രയിക്കുന്നു എന്ന് ദൃശ്യങ്ങള്‍ തെളിവു നല്‍കുന്നുണ്ട്. ഭാരതത്തിലേതു പോലെ സ്ത്രീയെ പ്രീതിപ്പെടുത്തിയാലേ കൃഷി ഐശ്വര്യപൂര്‍ണ്ണമാകുകയുള്ളു എന്ന് ആഫ്രിക്കന്‍ ആദിവാസി ജനതയും ഗാഢമായി വിശ്വസിച്ചിരുന്നുവെന്ന് ഡി.ഡി. കൊസാംബി സമര്‍ത്ഥിക്കുന്നുണ്ട്. അവിടത്തെ ഹരേരോ വര്‍ഗ്ഗക്കാര്‍ കൃഷിക്ക് പുഴു ബാധ വന്നാല്‍ ഗര്‍ഭിണിയെക്കൊണ്ട് വയലിലൂടെ അവളുടെ മുറുക്കന്‍ പത നീട്ടിത്തുപ്പിക്കുക പതിവത്രെ. പ്രസവിച്ച പശുവിന് പാല്‍ യഥേഷ്ടം കിട്ടാന്‍ പെറ്റു കിടക്കുന്ന പെണ്ണിനെക്കൊണ്ട് പശുവെ തൊടുവിക്കുന്ന വിദ്യയുമുണ്ടത്രെ. സ്ത്രീയെ ആരാധിക്കുമ്പോള്‍ കാളിയും ദുര്‍ഗ്ഗയും കടന്നു വരുന്നത് ഉദ്ദേശ്യലക്ഷ്യങ്ങള്‍ സാക്ഷാല്‍ക്കരിക്കാനാണ്. ശത്രുവിനാശിനിയും വാത്സല്യനിധിയുമാണ് ഇവര്‍. അച്ചി, ചാമുണ്ഡി, ദേവി, മാതാവ് തുടങ്ങിയ പേരുകളില്‍ അമ്മ ആരാധ്യയാകുന്നു. ഏറ്റവും മുഖ്യദേവത ഏതു ഗ്രാമക്കാവിലും ആ നാടു കാത്തു പോരുന്ന അമ്മ ദേവതയായിരിക്കും.
”പോറ്റിപ്പോകുന്നോരച്ചിയായിട്ടും മട്ടത്തിലും മടിയിലും കിളികൊത്താതെ വണ്ണം ഇന്നെവരെ ഞാന്‍ കാത്തു പോന്നിട്ടുണ്ട്; കുടിക്കുന്ന കഞ്ഞിക്കും ഉടുക്കുന്ന തുകിലിനും പടിഞ്ഞാറ്റയില്‍ ഊന്തിയാടുന്ന തൊട്ടിലിന്നും കരക്കയില്‍ കാലിക്കിടാങ്ങള്‍ക്കും ഊനം വരാതവണ്ണം ഈ മാതാവ് ഇന്നുമെന്നും കാത്തു പോരാം… പൈതങ്ങളേ…” അച്ചി(മുത്തശ്ശി)യുടെ വാത്സല്യാതിരേകം വഴിഞ്ഞൊഴുകുന്ന തെയ്യത്തിന്റെ സാന്ത്വന വചനങ്ങളാണിവ. ഉര്‍വ്വരതാ പൂജയുടെ നേര്‍ ദൃഷ്ടാന്തങ്ങള്‍ കാസര്‍കോട് ജില്ലയിലെ ചെറുവത്തൂര്‍ തിമിരിയിലെ ചേറ്റുകണ്ടത്തില്‍ തുലാം പത്തിന് (പത്താമുദയം) വിത്ത് വിതക്കുന്ന വലിയ വളപ്പില്‍ ചാമുണ്ഡിയിലും ഇല്ലം നിറനാളില്‍ അന്നപൂര്‍ണ്ണേശ്വരിക്ക് ‘കതിരുവെക്കും തറ’യില്‍ പുലത്തിന്റെ (വയല്‍) നാഥനായ പുലയന്‍ നെല്‍കതിര്‍ കാഴ്ചവെക്കുന്നതിലും തെളിഞ്ഞു കാണാം. കതിരുപോലെ തന്നെ തണ്ഡുലവും (അരി) പൂജനീയമാകുന്നു. അന്നം പ്രാണനാണല്ലോ. ദേവിയുടെ മുന്നില്‍ അരി ‘ത്രാവുന്ന’ തെയ്യത്തെ, തോറ്റത്തെ, അരിയെറിഞ്ഞെതിരേല്‍ക്കുന്ന, വെറ്റിലയും തേങ്ങയും കൊണ്ട് ശകുനം നോക്കുന്ന, തേങ്ങക്കല്ലില്‍ തേങ്ങയെറിഞ്ഞ് പൊട്ടിക്കുന്ന ഒട്ടനവധി അനുഷ്ഠാനങ്ങള്‍ കാവില്‍ കാണാം.
അമ്മയെ (സ്ത്രീ) ആരാധിക്കാന്‍ മകര മാസത്തിലെ 28 എന്ന തിയ്യതി നാം പ്രത്യേകം മാറ്റിവെച്ചിട്ടുണ്ട്. ആ ഒരു ദിവസമാണെത്ര ഭൂമീദേവി ഋതുമതിയാവുന്നത്. അന്നേദിവസം ഭൂമിയെ മുറിപ്പെടുത്തുകയോ ആയുധങ്ങള്‍ കൊണ്ട് ചെറിയൊരു പോറല്‍ പോലും ഏല്‍പ്പിക്കുകയോ ചെയ്യരുതെന്നാണ് വിധി. അന്ന് ഉച്ചാരന്‍ (ഏര്‍പ്പ – എതിരേല്‍പ്പ്) എന്ന പേരില്‍ അറിയപ്പെടുന്നു. വനിതാ ദിനവും മാതൃദിനവുമൊക്കെ പുതിയ കാലത്തെ ആഘോഷങ്ങളാണല്ലോ. ഇതിനും ഇപ്പറഞ്ഞ കാര്യങ്ങള്‍ പ്രേരണയായിട്ടുണ്ടാകാം. ഉത്തരകേരളത്തില്‍ കലു ദേവതമാരായും ഗ്രാമദേവതമാരായും ദുര്‍ഗ്ഗയും കാളിയുമാണ് കുടികൊള്ളുന്നത്. തെക്കന്‍ കേരളത്തിലും ദേവിയെ പ്രീതിപ്പെടുത്താന്‍ നടത്തുന്ന പാന എന്ന ചടങ്ങും ശ്രദ്ധേയമാണ്. ഏതെങ്കിലുമൊരു കുടുംബത്തിലെ സ്ത്രീ തെയ്യമായി ആരാധന നേടിയാല്‍ അത് സമുദായത്തിന്റെ തന്നെ അമ്മ ദൈവമായി മാറുന്ന കാഴ്ച കാണാം.
കര്‍ഷക ജനതയുടെ അമ്മ ദൈവസങ്കല്‍പത്തിന്റെ മറ്റൊരു രൂപമാണ് ‘കന്യകാരാധന’. ഗ്രാമദേവതമാരില്‍ ബഹുഭൂരിപക്ഷത്തേയും കന്യകമാരായിട്ടാണ് ആരാധിക്കുന്നത്. മുച്ചിലോട്ടമ്മയും കണ്ണങ്ങാടിയും പഞ്ചുരുളിയമ്മയേയും വിശേഷിപ്പിക്കുന്നത് ‘കന്യാവ് കഴിയാത്തോരല്ലോ നീ’ എന്നാണ്. ചില ഭഗവതിമാരുടെ കളിയാട്ടം അവരുടെ മംഗലമായിട്ടാണ് കൊണ്ടാടുന്നത്. തെയ്യാട്ടവും തെയ്യാട്ടച്ചടങ്ങുകളും വിശദമായി പഠിച്ചാല്‍ അമ്മ ദേവതമാര്‍ ഊര്‍വ്വരതയുമായി അഭേദ്യമായി ബന്ധപ്പട്ടിരിക്കുന്നു എന്ന് കാണാം. രക്ഷിക്കാനും ശിക്ഷിക്കാനും താലോലിക്കാനും ഈ വാത്സല്യനിധികളായ അമ്മ ദൈവങ്ങള്‍ എന്നും മുന്‍പന്തിയിലാണ്. അതാകട്ടെ ഉര്‍വ്വിയുമായി നാഭീനാളബന്ധമുള്ളതുമാകുന്നു. നമുക്കും ദുര്‍ഗ്ഗാദേവിയെ അരിയെറിഞ്ഞെതിരേല്‍ക്കാം. വയല്‍ സമൃദ്ധിക്കായി, കരക്കയില്‍ കാലിക്കിടാങ്ങള്‍ക്കായി, ഗ്രാമാഭിവൃദ്ധിക്കായി, നാട്ടു നന്മയ്ക്കായി പ്രാര്‍ത്ഥനാനിരതരാകാം.





















