ആര്‍.എസ്.എസ്സിന്റെ ശതാബ്ദിയോടനുബന്ധിച്ച് ന്യൂദല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ ആഗസ്റ്റ് 26, 27, 28 തീയതികളില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് നടത്തിയ പ്രഭാഷണത്തിന്റെ തുടര്‍ച്ച.
സംഘടനാ ജീവിതത്തില്‍ മൂന്ന് അവസ്ഥകളുണ്ടെന്ന് ഡോ. ഹെഡ്‌ഗേവാര്‍ പറഞ്ഞിരുന്നു. ഈ മൂന്ന് അവസ്ഥകളെയും മറികടന്നാല്‍ മാത്രമേ വിജയപ്രാപ്തി ലഭിക്കുകയുള്ളൂ. ആദ്യത്തെ അവസ്ഥ അവഗണനയാണ്. സംഘം തുടങ്ങിയപ്പോള്‍ സംഘത്തിന്റെ ആശയങ്ങള്‍ക്ക് അംഗീകാരം ലഭിച്ചിരുന്നില്ല. ഡോക്ടര്‍ജിയും ലോകപ്രശസ്തനായ നേതാവൊന്നും അല്ലായിരുന്നു. കറുത്ത ശരീരത്തോടുകൂടിയ ഒരു കുറിയ മനുഷ്യനായിരുന്നു ഡോക്ടര്‍ജി. അദ്ദേഹത്തിന്റെ വേഷവും ഭാഷയും സാധാരണക്കാരന്റേതായിരുന്നു. സംഘത്തിന്റെ ആശയപ്രചരണത്തിനുവേണ്ട സാമഗ്രികളൊന്നും നമ്മുടെ കൈവശം ഉണ്ടായിരുന്നില്ല. ജനങ്ങള്‍ ഡോക്ടര്‍ജിക്ക് ഭ്രാന്തായെന്ന് പറയാന്‍ തുടങ്ങി. കുട്ടികളെ കൂട്ടി രാജ്യം ഉണ്ടാക്കുമെന്നാണ് അദ്ദേഹം പറയുന്നത്. ഹിന്ദുസമാജം ജീവനില്ലാത്തതാണ്. ഹിന്ദുക്കള്‍ മരിച്ചുകൊണ്ടിരിക്കുകയാണ് എന്നൊക്കെ ജനങ്ങള്‍ പറഞ്ഞു.
കാലക്രമേണ നമുക്ക് സംഘപ്രവര്‍ത്തനം നടത്തുന്നതിന് പ്രചാരകന്മാരുണ്ടായി. അന്ന് പ്രചാരക് എന്ന വാക്ക് പോലും നിലവിലില്ലായിരുന്നു. പ്രചാരകന്മാര്‍ക്ക് താമസിക്കാനുള്ള സൗകര്യമൊരുക്കണം. നാഗ്പ്പൂരില്‍ നിന്നും ആദ്യമായി പ്രചാരകന്മാര്‍ പോയത് ഭാഗല്‍പ്പൂരിലും ബീഹാറിലേക്കുമാണ്. ഡോക്ടര്‍ജി അവര്‍ക്ക് ടിക്കറ്റിനുള്ള മൂന്ന് രൂപ 12 അണ എങ്ങിനെയോ ഉണ്ടാക്കിക്കൊടുത്തു. അതില്‍ ഒന്നേകാല്‍ രൂപ ബാക്കി വന്നു. ഭഗല്‍പ്പൂരിലും ബീഹാറിലും ആരും പരിചയക്കാരായി ഉണ്ടായിരുന്നില്ല. താമസിക്കാനും സ്ഥലമില്ല. പട്‌നയില്‍ നിന്നും ഭാഗല്‍പ്പൂരിലേക്ക് ഒരു പാസഞ്ചര്‍ ട്രെയിന്‍ ഓടിയിരുന്നു. രാത്രി ആ പാസഞ്ചറില്‍ ഉറങ്ങി. പ്രഭാതകൃത്യങ്ങള്‍ സ്റ്റേഷനില്‍ വച്ച് നിര്‍വ്വഹിച്ചു. രാത്രിവരെ ഗ്രാമത്തില്‍ കറങ്ങിത്തിരിഞ്ഞു. ഭക്ഷണം കഴിക്കാന്‍ ഒന്നുമില്ലാത്തതിനാല്‍ ഒരു കടല വില്‍പനക്കാരനുമായി സൗഹൃദമുണ്ടാക്കി. ഒരു പൈസക്ക് നിശ്ചിത അളവിലും കൂടുതല്‍ കടല ആ പ്രചാരകന് കൊടുക്കുമായിരുന്നു. അതായിരുന്നു അദ്ദേഹത്തിന്റെ ഭക്ഷണം. ശാഖ തുടങ്ങി. ഒരു ബാല സ്വയംസേവകന് വീട്ടില്‍ എന്തോ ആഘോഷം നടക്കുന്നതിനാല്‍ അന്നദാനം നടത്താന്‍ ആരെയെങ്കിലും വേണമായിരുന്നു. അതുകൊണ്ട് ആ കുട്ടി പ്രചാരകനോട് ബ്രാഹ്മണനാണോയെന്ന് ചോദിക്കുകയും അദ്ദേഹം ആണെന്ന് പറയുകയും ചെയ്തു. അങ്ങനെ ബാല സ്വയംസേവകന്‍ അദ്ദേഹത്തെ ഭക്ഷണം കഴിക്കാന്‍ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. ആ കുട്ടിയുടെ മാതാവിന്, അദ്ദേഹം എം.കോം ബിരുദധാരിയാണെന്നും എല്ലാം ഉപേക്ഷിച്ച് ഹിന്ദുസമാജത്തെ സംഘടിപ്പിക്കാനും രാജ്യത്തിനുംവേണ്ടി ജീവിതം സമര്‍പ്പിച്ചതാണെന്നും മനസ്സിലായി. മാതാജി അദ്ദേഹത്തോട് പറഞ്ഞു: ”ഭാഗല്‍പ്പൂരില്‍ ഉച്ചക്ക് 11 മണിക്കും രാത്രി 8 മണിക്കും താങ്കള്‍ ഭക്ഷണം കഴിച്ചിരിക്കണം. എവിടുന്നും കിട്ടിയില്ലെങ്കില്‍ ഞങ്ങളുടെ അടുത്തേക്ക് വരൂ. 11 മണി കഴിഞ്ഞാല്‍ ഒരു മണിക്കൂര്‍ കൂടി ഞാന്‍ താങ്കളെ കാത്തിരിക്കും. പിന്നെ ഗ്രാമത്തില്‍ വന്ന് താങ്കള്‍ ഭക്ഷണം കഴിച്ചോയെന്ന് നോക്കും. കഴിച്ചെങ്കില്‍ ഞാനും കഴിക്കും. ഇല്ലെങ്കില്‍ ഞാനുംകഴിക്കില്ല.”
പിന്നീട് ഞാന്‍ അവിടെ ക്ഷേത്രപ്രചാരക് ആയി പോയിരുന്നു. അപ്പോള്‍ അന്നത്തെ എട്ടുവയസ്സുകാരന്‍ വിഭാഗ് സംഘചാലക് ആയിരിക്കുന്നു. പ്രശസ്തനായ ഒരു സര്‍ജന്റെ വീട്ടില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ഈ വിഭാഗ് സംഘചാലക്ജിയും അവിടെയുണ്ടായിരുന്നു. അദ്ദേഹത്തെ ഭക്ഷണം കഴിക്കാന്‍ വിളിച്ചപ്പോള്‍ തന്റെ വീട്ടില്‍ ഭക്ഷണമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഭക്ഷണം കഴിക്കാന്‍ പോകാന്‍ പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു: ”താങ്കള്‍ ഭക്ഷണം കഴിച്ചതിനുശേഷം എനിക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടതുണ്ട്. അതിനുശേഷമേ ഞാന്‍ വീട്ടില്‍പോയി ഭക്ഷണം കഴിക്കൂ.”
ഇങ്ങനെ സമാജമാണ് സംഘത്തെ സംരക്ഷിച്ചുനിര്‍ത്തിയത്. നാം ഡോക്ടര്‍ജിയില്‍ വിശ്വസിച്ച് മുന്നോട്ടുപോയി. സംഘത്തിന് എതിരെ എതിര്‍പ്പുകള്‍ ഉയര്‍ന്നുവന്നു. ഒരു സന്നദ്ധസംഘടനയ്ക്ക് ഇത്രയും നീണ്ടകാലം കഠിനമായ എതിര്‍പ്പ് നേരിടേണ്ടിവന്നു. ഇതിനെപ്പറ്റിയും താങ്കള്‍ പുസ്തകം തയ്യാറാക്കണം. എന്തൊക്കെ ആരോപണങ്ങളാണ് സംഘത്തിനുനേരെ ഉയര്‍ന്നത്. എന്നാല്‍ എല്ലാ ആരോപണങ്ങളും തെറ്റാണെന്ന് തെളിയിക്കപ്പെട്ടു. സ്വയം രക്ഷിക്കുന്നതിനുവേണ്ടി എത്രത്തോളം പോരാടണമോ അത്രയും ഞങ്ങള്‍ പോരാടി. ഗുരുജിയുടെ വീടിനു നേരെയും ആക്രമണം നടന്നു. എല്ലാ സ്വയംസേവകരും ഗുരുജിയുടെ രക്ഷയ്‌ക്കെത്തി. തന്റെ രക്ഷയ്ക്കായെത്തിയ സ്വയംസേവകരോട് തിരിച്ചുപോകാന്‍ ഗുരുജി ആവശ്യപ്പെട്ടു. ഈ സമാജം തന്റെ സമാജമാണ്. അവര്‍ എന്നെ ആക്രമിക്കുകയാണെങ്കില്‍, എന്റെ വീട്ടുമുറ്റത്ത് എന്റെ രക്തമാണ് വീഴുക സമാജത്തിന്റെയല്ല; അതിനാല്‍ നിങ്ങള്‍ മടങ്ങിപ്പോകൂ എന്നാണ് ഗുരുജി പറഞ്ഞത്. ഇതാണ് സംഘത്തിന്റെ പാരമ്പര്യം. വിദ്വേഷമോ വെറുപ്പോ അല്ല ശുദ്ധമായ സാത്വിക സ്‌നേഹമാണ് സംഘപ്രവര്‍ത്തനത്തിന്റെ അടിസ്ഥാനം. നമ്മള്‍ നാനാത്വത്തില്‍ ഏകത്വം കാണുന്നത് തന്നെ സ്‌നേഹത്തിന്റെയും കരുണയുടെയും പിന്‍ബലത്തിലാണ്. എല്ലാവരും തങ്ങളുടേതാണെന്ന ചിന്ത സംഘസ്വയംസേവകര്‍ക്ക് എപ്പോഴും മനസ്സിലുണ്ടാവണം. വസുധൈവ കുടുംബകം എന്നതാണ് നമ്മുടെ കാഴ്ചപ്പാട്. നമ്മള്‍ ഗ്രാമത്തെ സ്വന്തം ഗ്രാമമായും രാജ്യത്തെ സ്വന്തം രാജ്യമായും കാണുന്നു. മനുഷ്യജീവിതത്തിന്റെ തുടര്‍ച്ചയായ വികസനത്തിന്റെ ചിത്രമാണിത്. ഇത് മുന്‍നിര്‍ത്തിയാണ് സ്വയംസേവകര്‍ എല്ലായ്‌പ്പോഴും പ്രവര്‍ത്തിച്ചത്. സ്വയംസേവകരുടെ അര്‍പ്പണവും വിശ്വാസവും താല്പര്യവുമാണ് സംഘത്തെ മുന്നോട്ടേക്ക് നയിച്ചത്. സംഘത്തെ നയിക്കുന്നത് സ്വയംസേവകരാണ്. സംഘം എല്ലാകാര്യത്തിലും സ്വാവലംബികളാണ്. തുടക്കത്തില്‍ നമുക്ക് കാര്യകര്‍ത്താക്കള്‍ ഉണ്ടായിരുന്നില്ല. നമ്മള്‍ കാര്യകര്‍ത്താക്കളെ വാങ്ങാതെ സ്വയം സൃഷ്ടിക്കുകയാണ് ചെയ്തത്. അവര്‍ ശാഖ എടുക്കുകയും കൂടുതല്‍ കാര്യകര്‍ത്താക്കള്‍ ഉണ്ടാവുകയും ചെയ്യുന്നു. ഈ പ്രക്രിയ ആവര്‍ത്തിക്കുന്നു.
സ്വയംസേവകര്‍ കൊല്ലത്തില്‍ ഒരു പ്രാവശ്യം ഗുരുദക്ഷിണ നടത്തുന്നു. ഇത് സംഘത്തിന് ഭിക്ഷയായോ ദാനമായോ നല്‍കുന്നതല്ല; മറിച്ച് രാജ്യത്തിന് സമര്‍പ്പണം ചെയ്യുന്നതാണ്. സമര്‍പ്പണം എന്ന ഉത്കൃഷ്ടമായ കാഴ്ചപ്പാടാണ് ഇത്. ചായ കുടിക്കാതെ, ജീവിതച്ചെലവുകള്‍ കഴിയുന്നത്ര ചുരുക്കി സ്വയംസേവകര്‍ വര്‍ഷം മുഴുവന്‍ പൈസ ശേഖരിച്ചുവയ്ക്കുന്നു. കുട്ടികള്‍ തങ്ങളുടെ ഓരോ അണയും ശേഖരിച്ച് ഗുരുദക്ഷിണ നടത്തുന്നു. ഒമ്പതാം ക്ലാസ്സില്‍ പഠിക്കുന്ന ശാമൂപഹര്‍ എന്ന സ്വയംസേവകനുണ്ടായിരുന്നു. കുടിലില്‍ താമസിച്ചിരുന്ന അവന്റെ മാതാപിതാക്കള്‍ അന്നന്നത്തെ ആഹാരത്തിനുവേണ്ടി ജോലി ചെയ്യുന്നവരായിരുന്നു. ഗുരുദക്ഷിണയ്ക്ക് 21 രൂപ സമര്‍പ്പിക്കണമെന്ന് അദ്ദേഹത്തിന്റെ ഗണം നിശ്ചയിക്കുന്നു. ആ സ്വയംസേവകന്‍ അമ്മയെക്കൊണ്ട്, നിലക്കടല കൊണ്ടുള്ള പലഹാരം ഉണ്ടാക്കി അത് സിനിമാതിയേറ്ററിലെ ഇടവേള സമയത്ത് മൂന്ന് മാസത്തോളം വില്‍പന നടത്തി. 21 രൂപ ആയപ്പോള്‍ വില്‍പന നിര്‍ത്തുകയും പൈസ വീട്ടില്‍ കൊണ്ടുവെക്കുകയും ചെയ്തു. 15 ദിവസം കഴിഞ്ഞപ്പോള്‍ ഗുരുദക്ഷിണയായി. ഗുരുദക്ഷിണ ദിവസം വരെ, വീട്ടില്‍ കടുത്ത ദാരിദ്ര്യം ഉണ്ടായിട്ടും ആ പൈസ ആരും എടുത്തില്ല. അത് ആ സ്വയംസേവകന്‍ ഗുരുദക്ഷിണയായിത്തന്നെ സമര്‍പ്പിച്ചു. എല്ലാ സ്വയംസേവകരും ഇങ്ങനെ തന്നെയാണ് ചെയ്യുന്നത്. നാഗ്പ്പൂരില്‍ ഡോക്ടര്‍ സാഹബിന്റെ ഒരു സ്മൃതി മന്ദിരം ഉണ്ടായിരുന്നു. കുട്ടിക്കാലത്ത് ഞാന്‍ ശാഖയില്‍ പോയ്‌ക്കൊണ്ടിരുന്നപ്പോള്‍ അവിടെ ഒരു ഡബ്ബ വെച്ചിട്ടുണ്ടായിരുന്നു. നമുക്ക് ചിലപ്പോള്‍ വീട്ടില്‍ നിന്നും ചില്ലറ നാണയത്തുട്ടുകള്‍ ലഭിക്കും. ചിലപ്പോള്‍ ഒന്നും ലഭിക്കില്ല. വിരുന്നുകാര്‍ വരുമ്പോഴും ചിലപ്പോള്‍ എന്തെങ്കിലുമൊക്കെ തരും. അത് ശേഖരിച്ച് ഡബ്ബയില്‍ നിക്ഷേപിക്കുമായിരുന്നു.
ദല്‍ഹി കാര്യാലയം സ്വയംസേവകര്‍ ഉണ്ടാക്കിയതാണ്. സംഘത്തെ മുന്നോട്ടു കൊണ്ടുപോവുന്നതിനുവേണ്ടി സംഘം ആരുടെ മുന്നിലും കൈനീട്ടാറില്ല. സമ്പൂര്‍ണ്ണമായും സ്വാവലംബി സംഘടനയാണ് നമ്മുടേത്. നമ്മുടെ ദൃഷ്ടിയില്‍ നല്ലതെന്ന് തോന്നുന്നത് മാത്രം നാം പറയുന്നു. പക്ഷേ നാം പറയുന്നതിനുപിന്നില്‍ എതിര്‍പ്പ് ഉണ്ടാവില്ല. എല്ലാവരും നമ്മുടെ സുഹൃത്തുക്കളാണ്. എല്ലാവരോടും നമുക്ക് സ്‌നേഹമാണ്. ആ സ്‌നേഹത്തിന്റെയും സ്വയംസേവകരുടെ സമര്‍പ്പണത്തിന്റെയും തപസ്യയുടെയും ഫലമായാണ് സംഘം ഇവിടെ വരെ എത്തിച്ചേര്‍ന്നത്. നമുക്ക് ഒരുപാട് യാതനകള്‍ സഹിക്കേണ്ടിവന്നു; നിരവധി സ്വയംസേവകര്‍ ബലിദാനികളായി. ഇതൊക്കെ സഹിച്ചാണ് സംഘം വളര്‍ന്നതെന്ന് നമുക്കറിയാം. അവരോടുള്ള നമ്മുടെ കൃതജ്ഞത നമുക്ക് പറഞ്ഞറിയിക്കാന്‍ കഴിയില്ല. സംഘത്തെ നമുക്ക് മുന്നോട്ടേക്ക് നയിക്കണം. എന്തെന്നാല്‍ ലോകരാഷ്ട്രങ്ങള്‍ക്കു മുന്നില്‍ ഭാരതത്തിന്റെ ഗരിമ വീണ്ടും ഉയര്‍ത്തണം.
(തുടരും)





















