സാമൂഹ്യസേവനത്തിന്റെ ബാനര്‍, വിദ്യാഭ്യാസ സ്ഥാപനം നടത്തുന്നതിന്റെ സ്വഭാവ സര്‍ട്ടിഫിക്കറ്റ്, ഒപ്പം മോദിവിരോധത്തിന്റെ ഒരു നുള്ള് മേമ്പോടിയും ചേര്‍ത്താല്‍ കോടികള്‍ വെട്ടിക്കാന്‍ എളുപ്പമാണ് എന്നാണ് മുസ്ലിം എഡുക്കേഷണല്‍ സൊസൈറ്റിയുടെ അഖിലലോക പ്രസിഡന്റ് ഫസല്‍ ഗഫൂര്‍ കാണിച്ചുതരുന്നത്. എം.ഇ.എസ്സില്‍ നിന്നുതന്നെ പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ചോദ്യം ചെയ്യാന്‍ ഇ.ഡി. വിളിപ്പിച്ചിട്ടും അദ്ദേഹം മുങ്ങി നടക്കുകയാണ് എന്നാണ് ചില മാധ്യമങ്ങള്‍ പറയുന്നത്. ഇതിന്റെ പേരില്‍ മുസ്ലിം സമുദായ നേതാവിനെ ഇ.ഡി.വേട്ടയാടുന്നു എന്ന് ഇസ്ലാമിസ്റ്റുകള്‍ക്ക് രോഷംകൊള്ളാനും സ്വസ്ഥമായി കുടുംബസമേതം ആസ്‌ത്രേലിയയില്‍ പോകാന്‍ പോലും അദ്ദേഹത്തെ അനുവദിക്കുന്നില്ല എന്ന് മുസ്ലിം ലോകത്തോട് വിളിച്ചു പറയാനും നല്ല അവസരം കിട്ടിയിരുന്നു. എന്നാല്‍ ആരോപണം ഉയര്‍ന്നതും കോടികളുടെ വെട്ടിപ്പിനിരയായതും മുസ്ലിങ്ങള്‍ തന്നെയാണ് എന്നത് അവസരം മുതലെടുക്കാന്‍ പറ്റാത്ത സാഹചര്യം സൃഷ്ടിച്ചിരിക്കുന്നു. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ പേരില്‍ നാല്പതുപേരില്‍ നിന്ന് 28 കോടി രൂപ തട്ടിയെടുത്തു എന്ന പരാതി വന്നതും വഖഫ് സ്ഥലം കയ്യേറി വനിതാകോളേജ് പണിതു എന്ന ആരോപണയര്‍ന്നതും അതേ സമുദായത്തില്‍ നിന്നു തന്നെ.
മെഡിക്കലും എഞ്ചിനീയറിംഗും ആര്‍ട്‌സും സയന്‍സും ഉള്‍പ്പെടെ 150 ലേറെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ കേരളത്തില്‍ നടത്തുന്ന എം.ഇ.എസ്സിന്റെ തലപ്പത്ത് ഫസല്‍ ഗഫൂര്‍ എത്തുന്നത് അതിന്റെ സ്ഥാപകനായ ഡോ.പി.കെ. അബ്ദുള്‍ ഗഫൂറിന്റെ മകന്‍ എന്ന യോഗ്യത കൊണ്ടാണ്. ന്യൂനപക്ഷ വിദ്യാഭ്യാസസ്ഥാപനമെന്നത് നല്ല കറവപ്പശുവാണെന്ന് അദ്ദേഹം കാണിച്ചുതന്നു. അവിടെ നിന്നില്ല ഫസലിന്റെ മുസ്ലിം സമുദായ ബോധം. ഹിന്ദുക്കളെ അടക്കി ഭരിക്കാനുള്ള ചാണക്യതന്ത്രം എസ്.ഡി.പി.ഐ ക്കാര്‍ക്ക് അവ രുടെ സമ്മേളനത്തില്‍ ചെന്ന് ഉപദേശിച്ചുകൊടുത്തു അദ്ദേഹം. പിന്നാക്ക മുസ്ലിം – ഇടത് സഖ്യം വഴി ഭാരതത്തിന്റെ അധികാരം പിടിച്ചെടുക്കാം എന്നതായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം. ഫസലിന്റെ രാഷ്ട്രീയതന്ത്ര പ്രകാരം ഭാരതം ഇസ്ലാമികരാജ്യമാകുന്നതും സ്വപ്‌നം കണ്ടിരുന്നവര്‍ സ്വന്തം കീശ കൊള്ളയടിക്കപ്പെടുന്നത് തിരിച്ചറിഞ്ഞതേയില്ല.





















