കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ലേബര്‍ കോഡുകളില്‍ വിവാദം കൊഴുപ്പിക്കാന്‍ പ്രതിപക്ഷം ശ്രമിക്കുമ്പോള്‍ എന്തിനാണ് ഈ വിവാദം എന്ന ചോദ്യം സ്വാഭാവികമാണ്. ബ്രിട്ടീഷ് സര്‍ക്കാര്‍ 1926ല്‍ കൊണ്ടുവന്ന ട്രേഡ് യൂണിയന്‍ ആക്ട് തന്നെയാണ് നാളിതുവരെ ഭാരതത്തില്‍ നിലനിന്നിരുന്നത്. ഇതിനെതിരെ 1939 ല്‍ കോണ്‍ഗ്രസിന്റെ ദേശീയ സമിതി ഒരു പ്രമേയം കൊണ്ടുവരികയുണ്ടായി. വി.വി. ഗിരി കൊണ്ടുവന്ന ആ പ്രമേയത്തില്‍ ലിവിങ് വേജസ്, മിനിമം വേജസ്, ഫെയര്‍വെജസ് എന്നിങ്ങനെ മൂന്ന് കൂലി സമ്പ്രദായത്തെ കുറിച്ച് പറഞ്ഞിരുന്നു.
മിനിമം വേജസ് എന്നാല്‍ ജീവന്‍ നിലനിര്‍ത്താന്‍ ആവശ്യമായ ഭക്ഷണം കഴിക്കാന്‍ വേണ്ടി മാത്രമുള്ള ശമ്പളം. ഫെയര്‍ വേജസ് എന്നാല്‍ ജീവിതനിലവാരം ഉയര്‍ത്തി സാമൂഹിക നിലവാരത്തിന് ഒപ്പം എത്താനുള്ള ശമ്പളം. ലിവിങ് വേജസ് എന്ന്പറഞ്ഞാല്‍ സമൂഹത്തിലെ ഏറ്റവും ഉയര്‍ന്ന സാമ്പത്തിക ശ്രേണിയില്‍ എത്തുവാന്‍ പര്യാപ്തമായ ശമ്പളം. എന്നാല്‍ സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം കോണ്‍ഗ്രസ് നയം മാറ്റി. 1948ല്‍ ജവഹര്‍ലാല്‍ നെഹ്‌റു കൊണ്ടുവന്ന ഒരു കമ്മിറ്റി മിനിമം വേജസ് ആണ് ശുപാര്‍ശ ചെയ്തത്. 1952-ല്‍ ഇത് നടപ്പാക്കുകയുണ്ടായി. അന്നുമുതല്‍ ഇന്നുവരെ മുക്കാല്‍ നൂറ്റാണ്ടിനു ശേഷം തിരിഞ്ഞുനോക്കുമ്പോള്‍ ഭാരതത്തിലെ ഏഴ് ശതമാനം തൊഴിലാളികള്‍ക്ക് മാത്രമേ മിനിമം വേജസ് പോലും കിട്ടുന്നുള്ളൂ എന്നതാണ് സത്യം. അതാവട്ടെ 85 ഓളം ഷെഡ്യൂള്‍ഡ് എംപ്ലോയ്‌മെന്റ് ഏരിയയില്‍ മാത്രമേ മിനിമം വേജസ് പോലും ഉള്ളൂ.
1935ല്‍ പെയ്‌മെന്റ് വേജസ് ആക്ട്്, 1947 ല്‍ ഇന്‍ഡസ്ട്രിയല്‍ ഡിസ്പ്യൂട്ട് ആക്ട് എന്നിവ നിലവില്‍ വരികയുണ്ടായി. 1985ല്‍ രാജീവ് ഗാന്ധി ഗവണ്‍മെന്റ് റിഡ്രസ്സല്‍ ആന്റ്് ഗ്രീവന്‍സ് ബില്‍ കൊണ്ടുവന്നു എങ്കിലും ഭാരതത്തിലെ ട്രേഡ് യൂണിയനുകള്‍ അതിനെ എതിര്‍ത്തു തോല്‍പ്പിക്കുകയാണ് ഉണ്ടായത്.
ബ്രിട്ടീഷുകാര്‍ 1926 ല്‍ ഉണ്ടാക്കിയ ട്രേഡ് യൂണിയന്‍ ആക്റ്റിനു ശേഷം 2002 ജൂണ്‍മാസം 19 -ാം തീയതിയാണ് രാജ്യത്ത് രണ്ടാം ലേബര്‍ കമ്മീഷന്‍ ഉണ്ടാവുന്നത്. തൊഴില്‍ രംഗത്ത് നിലവിലുള്ള 29 കേന്ദ്ര നിയമങ്ങള്‍ മാറ്റി ആണ് 2017ല്‍ നാല് വേജസ് കോഡുകള്‍ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്.
കോഡ് ഓണ്‍ വേജസ്, സോഷ്യല്‍ സെക്യൂരിറ്റി കോഡ്, ഇന്‍ഡസ്ട്രിയ റിലേഷന്‍ കോഡ്, ആന്‍ഡ് ഹെല്‍ത്ത് കോഡ് എന്നിവയാണ് അവ. എന്നാല്‍ 2017 മുതല്‍ നാളിതുവരെ ഇത്തരം കോഡുകള്‍ പൊതു ചര്‍ച്ചയ്ക്ക് വച്ചു എങ്കില്‍ പോലും അതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പോലും ഇപ്പോള്‍ ബഹളം കൂട്ടുന്ന രാഷ്ട്രീയ കക്ഷികളും ട്രേഡ് യൂണിയനുകളും തയ്യാറായതേയില്ല. അവര്‍ അതിനെ തള്ളിപ്പറയുക മാത്രമാണ് ഉണ്ടായത്. ഭാരതത്തിലെ സംഘടിത തൊഴിലാളി വര്‍ഗ്ഗമായ ഏഴ് ശതമാനത്തിന് പുറത്തുനില്‍ക്കുന്ന 93% ആള്‍ക്കാരെ കൂടി ഉള്‍പ്പെടുത്തി കൊണ്ടാണ് ഇപ്പോള്‍ സാര്‍വത്രികവും നിര്‍ബന്ധവും ആയി പുതിയ കോഡ് നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിനായി സര്‍ക്കാര്‍ ഒരു ത്രികക്ഷി സംവിധാനമാണ് ഉണ്ടാക്കിയത്. മാനേജ്‌മെന്റ്, സര്‍ക്കാര്‍, ട്രേഡ് യൂണിയന്‍ എന്നിവരാണ് അതില്‍ ഉള്‍പ്പെടുന്നത്. ഈ സംവിധാനത്തിന്റെ പേരാണ് മിനിമം വേജസ് അഡൈ്വസറി ബോര്‍ഡ്. ഈ ബോര്‍ഡിന്റെ പ്രധാന ചുമതല മിനിമം ശമ്പളം സാര്‍വത്രികമായി എല്ലാവര്‍ക്കും ഉറപ്പുവരുത്തുക എന്നുള്ളതാണ്. അതായത് എല്ലാവര്‍ഷവും എല്ലാ തൊഴിലാളികള്‍ക്കും വേരിയബിള്‍ ഡി.എ. നല്‍കണം. അതിനുപുറമേ അഞ്ചുവര്‍ഷം കൂടുമ്പോള്‍ ശമ്പള വര്‍ദ്ധനവും ഉറപ്പാക്കണം.
എല്ലാ സ്ഥാപനത്തിനും എല്ലാ തൊഴിലാളികള്‍ക്കും അപ്പോയിന്‍മെന്റ് ലെറ്റര്‍ കൊടുക്കണം. ദിവസവേതനം അതാത് ദിവസവും, ആഴ്ച തോറും ഉള്ള വേതനം ശനിയാഴ്ച ദിവസവും, മാസംതോറും ഉള്ള വേതനം ഏഴാം തീയതിക്കുള്ളിലും നല്‍കണം. അത് ഇലക്ട്രോണിക് മോഡില്‍ തന്നെ നല്‍കണമെന്നും പറയുന്നു.
നാളിതുവരെ ശമ്പളം സംബന്ധിച്ചുള്ള തര്‍ക്കങ്ങള്‍ ഉത്ഭവിച്ചാല്‍ അതിന്റെ തെളിവ് ഹാജരാക്കേണ്ട ചുമതല തൊഴിലാളിക്കായിരുന്നു. എന്നാല്‍ ഇനിമുതല്‍ ആ ചുമതല മാനേജ്‌മെന്റിന് ആയിരിക്കും എന്ന് ഈ കോഡ് വ്യവസ്ഥ ചെയ്യുന്നു. ഏതെങ്കിലും ഒരു സ്ഥാപനത്തില്‍, അത് സര്‍ക്കാര്‍ സ്ഥാപനം ആവട്ടെ സ്വകാര്യസ്ഥാപനമാവട്ടെ അവിടെ കരാര്‍ തൊഴിലാളിയായി ജോലി ചെയ്യുന്ന ആളിന് ബോണസ്, ആനുകൂല്യങ്ങള്‍ എന്നിവ നല്‍കിയില്ലെങ്കില്‍ ആരാണോ സ്ഥാപനത്തിന്റെ ഉടമ അയാള്‍ അത് നല്‍കാന്‍ ബാധ്യസ്ഥനാണെന്ന് ഈ നിയമം വ്യക്തമാക്കുന്നു. ഇതുമൂലം കരാര്‍ കമ്പനിയും യഥാര്‍ത്ഥ കമ്പനിയും തമ്മിലുള്ള തര്‍ക്കത്തിന്റെ പേരില്‍ തൊഴിലാളികള്‍ക്ക് ശമ്പള നഷ്ടമോ ആനുകൂല്യനഷ്ടമോ ഉണ്ടാവുകയില്ല. സോഷ്യല്‍ സെക്യൂരിറ്റി കോഡിന്റെ സവിശേഷത തൊഴിലാളികള്‍ക്ക് ഇഎസ്‌ഐ, ഡിഎ, പിഎഫ്, ബോണസ്, ഗ്രാറ്റിവിറ്റി എന്നിവ നല്‍കണം എന്നുള്ളതാണ്.
ഒരു തൊഴിലാളിയുടെ കയ്യില്‍ കിട്ടുന്ന ശമ്പളവും അയാളുടെ അടിസ്ഥാന ശമ്പളവും (ബേസിക് പേ) തമ്മിലുള്ള വ്യത്യാസത്തിനിടയില്‍ ഒരു വലിയ തട്ടിപ്പ് നടക്കുന്നുണ്ട്. വലിയ തുക ശമ്പളമായി കിട്ടുന്ന ഒരു തൊഴിലാളിക്ക് ബേസിക് പേ എന്ന അടിസ്ഥാന ശമ്പളം വളരെ കുറവായിട്ടായിരിക്കും കാണിക്കുക. ഇപ്രകാരം കുറഞ്ഞ അടിസ്ഥാന ശമ്പളത്തിന്റെ ആനുപാതികമായിട്ടാണ് മറ്റെല്ലാ ആനുകൂല്യങ്ങളും ആ തൊഴിലാളിക്ക് ലഭിക്കുക. ഇത് സത്യത്തില്‍ തൊഴിലാളിയെ വഞ്ചിക്കല്‍ തന്നെയാണ്. നെഹ്‌റുവിന്റെ കാലഘട്ടത്തില്‍ തുടങ്ങിവച്ച ഇത്തരം തട്ടിപ്പുകള്‍ക്ക് അറുതി വരുത്തുവാന്‍ ഈ ലേബര്‍ കോഡ് ഉപകരിക്കും. ഇനി മുതല്‍ ആകെ കയ്യില്‍ കിട്ടുന്ന ശമ്പളത്തുകയുടെ പകുതിയെങ്കിലും അടിസ്ഥാനശമ്പളമായി കാണിച്ചിരിക്കണം എന്ന് വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ ലേബര്‍ കോഡ്. അതുകൊണ്ടുതന്നെ ആ അടിസ്ഥാന ശമ്പളത്തിന്റെ അനുപാതികമായി മറ്റെല്ലാ അനുകൂല്യങ്ങളും ലഭിക്കുന്നു എന്നുള്ളത് കൊണ്ട് ഇപ്പോള്‍ ലഭിക്കുന്ന ശമ്പളത്തിന്റെ ഇരട്ടിയോളം ശമ്പളം ലഭിക്കാന്‍ ഇത് കാരണമാകും. ഭാരതത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വിഗ്ഗി, സോമാറ്റോ എന്നിങ്ങനെയുള്ള എല്ലാ മള്‍ട്ടി നാഷണല്‍ കമ്പനികളിലെ കരാര്‍ തൊഴിലാളികള്‍ക്കും മേല്‍പ്പറഞ്ഞ എല്ലാ ആനുകൂല്യങ്ങളും ഇനി മുതല്‍ ലഭ്യമാകും. മുന്‍പ് കുറഞ്ഞത് 20 തൊഴിലാളികള്‍ എങ്കിലും ഉള്ള ഒരു സ്ഥാപനത്തിലേ ഇഎസ്‌ഐ ആനുകൂല്യം ലഭിക്കുമായിരുന്നുള്ളൂ എങ്കില്‍ ഇനി മുതല്‍ ഒരു തൊഴിലാളി മാത്രമുള്ള സ്ഥാപനത്തിലും ഇഎസ്‌ഐ ആനുകൂല്യം തൊഴിലാളിക്ക് ലഭിക്കും. ഇഎസ്‌ഐ ആനുകൂല്യം ലഭ്യമാകാതിരുന്ന തോട്ടം മേഖലകളിലും ഇനിമുതല്‍ ഇത് സാര്‍വ്വത്രികമായി ലഭിക്കും.
ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍ഷിപ്പ് കോഡ് എന്ന ഐആര്‍ കോഡില്‍ ഒരു പ്രശ്‌നം അവശേഷിക്കുന്നത് 20% തൊഴിലാളികള്‍ എങ്കിലും ഉള്ള ട്രേഡ് യൂണിയനുകള്‍ക്ക് മാത്രമേ അംഗീകാരം ലഭിക്കുകയുള്ളൂ എന്നതാണ്. മാത്രമല്ല ഏതെങ്കിലും ഒരു തൊഴിലാളി യൂണിയന്റെ നേതാവാകണമെങ്കില്‍ അയാള്‍ അതേ സ്ഥാപനത്തില്‍ പണിയെടുക്കുന്ന ഒരു തൊഴിലാളി തന്നെയായിരിക്കണം എന്നും കേന്ദ്രം വ്യക്തമാക്കുന്നു. അതായത് തൊഴിലാളി നേതാവ് എന്നുള്ളത് ഒരു ജോലിയായി സ്വീകരിച്ചുകൊണ്ട് തൊഴിലാളികളെ അടക്കി ഭരിച്ച് അവരുടെ ചോരയൂറ്റുന്ന ഇന്നത്തെ പതിവ് പരിപാടി ഇനി നടക്കില്ല എന്നര്‍ത്ഥം.
പുതിയ കോഡ് പ്രകാരം 14 ദിവസത്തെ നോട്ടീസ് നല്‍കാതെ ഒരു രംഗത്തും പണിമുടക്കോ മിന്നല്‍ പണിമുടക്കോ നടപ്പാക്കാന്‍ സാധിക്കുകയില്ല. എന്നുമാത്രമല്ല തൊഴില്‍ തര്‍ക്കത്തെ സംബന്ധിച്ച് ചര്‍ച്ച നടന്നുകൊണ്ടിരിക്കുന്ന സമയത്ത് സമരം ചെയ്യാനും പറ്റില്ല. ചാരിറ്റബിള്‍ ഓര്‍ഗനൈസേഷനുകള്‍ നടത്തുന്ന സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം നിരോധിച്ചിരിക്കുന്നു എന്നതാണ് പുതിയ കോഡിലെ മറ്റൊരു സവിശേഷത. അതായത് പള്ളികള്‍, മോസ്‌ക്കുകള്‍, ക്ഷേത്രങ്ങള്‍ എന്നിവയിലെ പൂജാരിമാരടക്കം ഉള്ളവര്‍ക്ക് ഇനിമുതല്‍ ട്രേഡ് യൂണിയനില്‍ പ്രവര്‍ത്തിക്കാന്‍ ബുദ്ധിമുട്ടു വരും എന്ന് സാരം. സ്ത്രീ പുരുഷ സമത്വത്തിന്റെ ആധുനിക കാലഘട്ടങ്ങളില്‍ രാത്രികാലങ്ങളില്‍ ജോലിചെയ്യാന്‍ തയ്യാറാണെന്ന് സ്വയം പ്രഖ്യാപിക്കുന്ന സ്ത്രീകള്‍ക്ക് മതിയായ സുരക്ഷയോടെയും താമസസൗകര്യത്തോടെയും ഏതൊരു കമ്പനിയിലും ജോലി ചെയ്യാന്‍ അനുവാദം നല്‍കുന്നതാണ് പുതിയ കോഡ്.
ചുരുക്കിപ്പറഞ്ഞാല്‍ ട്രേഡ് യൂണിയന്‍ എന്നുള്ളത് ഒരു വ്യവസായം പോലെ നടത്തുന്ന പതിവ് അവസാനിക്കുകയാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ട്രേഡ് യൂണിയന്‍ മുതലാളിമാരായ കോടീശ്വരന്മാര്‍ക്കും ഇനിമുതല്‍ ട്രേഡ് യൂണിയനിസം വ്യവസായമായി കൊണ്ടുനടക്കാന്‍ സാധിക്കുകയില്ല. തൊഴിലാളികള്‍ക്ക് മാത്രമേ ട്രേഡ് യൂണിയന്‍ നേതാവാകാന്‍ സാധിക്കുകയുള്ളൂ. സര്‍ക്കാരിന്റെയും സ്വകാര്യമേഖലയിലെയും സംയുക്തമേഖലയിലെയും ലക്ഷങ്ങള്‍ ശമ്പളം പറ്റുന്നവരെ മാത്രം സംഘടിപ്പിച്ചുകൊണ്ട് അവരുടെ ശമ്പളം ഊറ്റിയെടുത്ത് തടിച്ചുകൊഴുക്കുന്ന ഇന്നത്തെ ട്രേഡ് യൂണിയന്‍ സമ്പ്രദായത്തിന് അറുതി വരുത്തുന്നതാണ് പുതിയ കോഡുകള്‍. സംഘടിത തൊഴിലാളി മേഖലയ്ക്ക് പുറത്ത് നില്‍ക്കുന്ന ഭാരതത്തിലെ 93% വരുന്ന അസംഘടിത ചെറുകിട നാമമാത്ര തൊഴിലാളി വിഭാഗങ്ങള്‍ക്കെല്ലാം ഒരു സ്ഥാപനത്തില്‍ ഒരു തൊഴിലാളി ഉണ്ടെങ്കില്‍ പോലും എല്ലാ തൊഴിലാളി ആനുകൂല്യങ്ങളും ലഭിക്കുന്ന തരത്തിലുള്ള വമ്പന്‍ പരിഷ്‌കാരമാണ് പുതിയ ലേബര്‍ കോഡുകളിലൂടെ നടപ്പാക്കാന്‍ പോകുന്നത്.





















