വീരസാവര്‍ക്കര്‍ ബ്രിട്ടീഷ് ഗവണ്‍മെന്റിന് മാപ്പപേക്ഷ നല്‍കിയെന്നു നാഴികയ്ക്ക് നാല്പതുവട്ടം പറയുന്നവര്‍, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അതിന്റെ ഉത്ഭവകാലം മുതല്‍ നിരന്തരം ബ്രിട്ടന് മാപ്പപേക്ഷ കൊടുത്തിരുന്ന ഒരു പ്രസ്ഥാനമാണെന്ന യാഥാര്‍ത്ഥ്യം ഒളിച്ചു പിടിച്ചിരിക്കുന്നു. കാണ്‍പൂര്‍ ഗൂഢാലോചനക്കേസില്‍ നിന്ന് രക്ഷപ്പെടാനായി 1924ല്‍ എസ്.എ. ഡാങ്കേയും നളിനി ദാസ് ഗുപ്തയും ചേര്‍ന്ന് എഴുതിയ മാപ്പപേക്ഷ വിക്കിപീഡിയയില്‍ നിന്നും നമുക്കു വായിക്കാം. മാത്രവുമല്ല എസ്.എ.ഡാങ്കേ, മുസാഫിര്‍ അഹമ്മദ്, ഷൗക്കത്ത് ഉസ്മാനി, നളിനി ഗുപ്ത തുടങ്ങിയ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാക്കള്‍ എല്ലാവരും പ്രതിചേര്‍ക്കപ്പെട്ട അന്നത്തെ ആ ഗൂഢാലോചനക്കേസിനുശേഷം ഡാങ്കേ ബ്രിട്ടനുമായി ഒരു രഹസ്യബന്ധം സ്ഥാപിച്ചതായും പറയപ്പെടുന്നു. ബ്രിട്ടന്‍ ഇന്ത്യയില്‍ നിന്നും വിട്ടുപോകുന്നതുവരെ എസ്.എ.ഡാങ്കേ അവരില്‍ നിന്നും ഒരു തുക സമ്മാനമായി മാസംതോറും സ്വീകരിച്ചുകൊണ്ട് ബ്രിട്ടനുവേണ്ടി ചാരപ്രവൃത്തി നടത്തിയിരുന്നതായി പില്‍ക്കാലത്ത് കമ്മ്യൂണിസ്റ്റ് നേതാക്കള്‍ തന്നെ സമ്മതിച്ചുകൊണ്ട് എഴുതിയിട്ടുണ്ട്.
ഇതേ കമ്മ്യൂണിസ്റ്റുകാര്‍ മഹാത്മാഗാന്ധി ബ്രിട്ടീഷ് ചാരനായിരുന്നുവെന്നു നിരന്തരം ആക്ഷേപിക്കുക പതിവായിരുന്നു. ബ്രിട്ടനുവേണ്ടി യുദ്ധം ചെയ്യാന്‍ ഇന്ത്യക്കാരെ റിക്രൂട്ട് ചെയ്യാന്‍ പലപ്പോഴും ഉത്സാഹിച്ചിരുന്ന ഗാന്ധിജി ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളില്‍ ഒരു ചെറിയ അക്രമമുണ്ടായാല്‍ പോലും അസ്വസ്ഥനാകുമായിരുന്നു. രാജ്യം മുഴുവന്‍ ബ്രിട്ടീഷ് വിരുദ്ധമായി ഉണര്‍ന്നെണീറ്റ സന്ദര്‍ഭങ്ങളിലെല്ലാം അക്രമത്തിന്റെ പേരു പറഞ്ഞ് അദ്ദേഹം സമരങ്ങള്‍ അവസാനിപ്പിക്കുമായിരുന്നു. ഇതൊക്കെ അദ്ദേഹവും ബ്രിട്ടനും തമ്മിലുള്ള രഹസ്യബാന്ധവമായി കമ്മ്യൂണിസ്റ്റുകള്‍ ചൂണ്ടിക്കാട്ടിയിരുന്നു.
പെറു എന്ന രാജ്യത്ത് പ്രസിഡന്റായി ഭരിച്ചിരുന്ന ആല്‍ബര്‍ട്ടോ ഫുജിമോറി ആ രാജ്യത്തെ ഒരു നിസ്സാര ന്യൂനപക്ഷ വിഭാഗമായ ജപ്പാന്‍ വംശജനായിരുന്നു. ആ രാജ്യത്തോട് കൂറൊന്നുമില്ലാതിരുന്ന ഫുജിമോറിയെ, പലരും വിലക്കിയിട്ടും കാര്യമാക്കാതെ പെറുവിലെ ജനത തിരഞ്ഞെടുത്തു. ഫലമോ പ്രസിഡന്റ് സ്ഥാനത്തിരുന്നുകൊണ്ട് ആ ചെറിയരാജ്യത്തിന്റെ സമ്പാദ്യം മുഴുവന്‍ ഫുജിമോറി കൊള്ളയടിച്ചു. മാത്രവുമല്ല ജപ്പാന്‍ താല്പര്യങ്ങള്‍ സംരക്ഷിച്ചിരുന്ന ഒരു ജാപ്പനീസ് ഏജന്റായിരുന്നുവെന്ന് പരക്കെ സംശയങ്ങളുയര്‍ന്നു. ജപ്പാനിലേക്ക് രക്ഷപ്പെട്ട ഫുജിമോറിയെ പില്‍ക്കാലത്ത് തന്ത്രപൂര്‍വ്വം പെറുവിയന്‍ പോലീസ് കുടുക്കി ജയിലിലടച്ചു.
ലോകം കണ്ട ഏറ്റവും പ്രശസ്തനും അതേസമയം കുപ്രസിദ്ധനുമായിരുന്ന ഡബിള്‍ ഏജന്റായിരുന്നു കിം ഫില്‍ബി (ഒമൃീഹറ അറൃശമി ഞൗലൈഹ). ബ്രിട്ടീഷ് ചാരസംഘടനയായിരുന്ന എം.ഐ.സിക്‌സ് തങ്ങളുടെ പ്രതിനിധിയായി അമേരിക്കയിലേക്ക് അയച്ചത് റഷ്യന്‍ ചാരസംഘടനയായിരുന്ന കെ.ജി.ബിയുടെ ഏജന്റായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഫില്‍ ബിയെ ആയിരുന്നു. നാടകീയമായ ഒരുപാടു സംഭവവികാസങ്ങള്‍ക്കുശേഷം കിംന് റഷ്യയിലേക്ക് രക്ഷപ്പെടേണ്ടിവന്നു. മരണം വരെ ഈ ബ്രിട്ടീഷ് പൗരന് റഷ്യയില്‍ താമസിക്കേണ്ടിയും വന്നു
ചാരവൃത്തിയെക്കുറിച്ച് പ്രചരിച്ച കഥകളില്‍ ചിലതാണ് മുകളില്‍ സൂചിപ്പിച്ചത്. ഇസ്രായേല്‍ ചാരസംഘടനയുമായും അമേരിക്കന്‍ ചാരസംഘടനയായ സിഐഎയുമായും ബന്ധപ്പെട്ട് ഇതിലും നാടകീയമായ ധാരാളം കഥകളുണ്ട്. അവയില്‍ പലതും പുസ്തകരൂപത്തില്‍ പുറത്തിറങ്ങിയിട്ടുണ്ട്. Mossad and Israeli spies (By Michael & Goodman) Mossad, The greatest Missions of the secret service (By Michael Bar of Zohar Missim Mishal), Target Tehran (Yonan Jeremy Bob & Ilan Eyyatar) എന്നിവ ഇസ്രായേല്‍ ചാരസംഘടനയുടെ കഥകള്‍ പറയുന്നവയില്‍ ചിലതാണ്. അമേരിക്കന്‍ ചാരസംഘടനയായ സിഐഎയുടെ കഥ പറയുന്ന നൂറിനടുത്തു പുസ്തകങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. അവയില്‍ ചിലത് നിറം പിടിപ്പിച്ചവയാകാം. ചിലതൊക്കെ വാസ്തവവും ആയിരിക്കാം. സത്യസ്ഥിതി അറിയാന്‍ നമുക്ക് മാര്‍ഗ്ഗമില്ല.
അമേരിക്കന്‍ പ്രസിഡന്റ് ആയിരുന്ന ജോണ്‍ എഫ്. കെന്നഡിയുടെ വധം ആസൂത്രണം ചെയ്തതും സിഐഎ ആയിരുന്നുവെന്ന് അമേരിക്കക്കാര്‍ വ്യാപകമായി വിശ്വസിക്കുന്നുണ്ട്. സിഐഎയുടെ ഡയറക്ടര്‍ സ്ഥാനത്തുനിന്നും അലന്‍ഡള്ളസിനെ (Allen Dulles) മാറ്റിയതും അവരുടെ ബഡ്ജറ്റ് വെട്ടിക്കുറച്ചതും കെന്നഡിയുടെ കമ്മ്യൂണിസ്റ്റ് ആഭിമുഖ്യവുമൊക്കെ കാരണങ്ങളായി പ്രചരിച്ചിരുന്നു. ക്യൂബന്‍ ഏകാധിപതിയായിരുന്ന കാസ്‌ട്രോയെ മാറ്റാന്‍ മുന്‍ പ്രസിഡന്റുമാര്‍ നടത്തിയ നീക്കങ്ങള്‍ തുടരാത്തതും അമേരിക്കയിലെ ആയുധനിര്‍മാണ ലോബികളുടെ താല്പര്യങ്ങളെ സംരക്ഷിക്കാത്തതുമെല്ലാം കെന്നഡിവധത്തിനു സിഐഎയെ പ്രേരിപ്പിച്ചതായി കഥകള്‍ പരന്നിട്ടുണ്ട്. ഇതൊക്കെ യാഥാര്‍ത്ഥ്യമാണോ എന്ന് ഒരു നിശ്ചയവുമില്ല. കെന്നഡിയെ വധിച്ച ഓസ്‌വാര്‍ഡും ( Lee harvey oswald) പിന്നീട് ജാക്ക് റൂബി (Jack Ruby) എന്നൊരാളാല്‍ വധിക്കപ്പെട്ടു എന്നത് ഈ ദുരൂഹതകള്‍ ശരിവയ്ക്കുന്നതായി തോന്നുന്നു.
മലയാളം വാരികയില്‍ (നവം. 3) രതി മേനോന്‍ ഇഗ്നാസിയാസിലോണ ( Ignaziasilone) എന്ന ഇറ്റാലിയന്‍ എഴുത്തുകാരന്റെ നോവല്‍ ഫോന്തമാര (Fontamara) യുടെ മലയാളം തര്‍ജ്ജമയെക്കുറിച്ച് എഴുതിയിരിക്കുന്നു. ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി ഇറ്റലിയില്‍ നിന്നും ഒളിച്ചോടി സ്വറ്റ്‌സര്‍ലണ്ടില്‍ ജീവിച്ചയാളാണ് സിലോണ എന്നാണ് രതി മേനോന്‍ എഴുതുന്നത്. നോവലില്‍ അങ്ങനെയൊക്കെയാണ് വായിച്ചാല്‍ തോന്നുക. ആദ്യകാലത്ത് കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തോട് താല്പര്യമുണ്ടായിരുന്ന ഇഗ്നാസിയാ ക്രമേണ അതില്‍ നിന്നും അകന്നു. എന്നുമാത്രമല്ല മുകളില്‍ സൂചിപ്പിച്ച പലരേയും പോലെ അദ്ദേഹത്തിന്റെ പേരില്‍ ചാരവൃത്തി ആരോപണവുമുണ്ടായിരുന്നു. ഫാസിസത്തെ എതിര്‍ക്കുന്നതായൊക്കെ നടിച്ചെങ്കിലും ഫാസിസ്റ്റ് സര്‍ക്കാരിന്റെ ഒരു ചാരനായിരുന്നു ഈ നോവലിസ്റ്റ് എന്ന് ഇറ്റലിയില്‍ പരക്കേ വിശ്വസിക്കപ്പെടുന്നുണ്ട്. അക്കാര്യമൊന്നും രതിമേനോന്‍ അറിഞ്ഞില്ലെന്നുതോന്നുന്നു. 1930ല്‍ പുറത്തിറങ്ങിയ ഫോന്തമാര മലയാളത്തിലെത്താന്‍ 95 വര്‍ഷം കാത്തിരിക്കേണ്ടി വന്നു.
ഇത്തവണത്തെ എഴുത്തച്ഛന്‍ പുരസ്‌കാരം കണ്ടപ്പോള്‍ ഒരു വലിയ ആശങ്കതോന്നി. എഴുത്തച്ഛനെപ്പോലെ ഒരു മഹാ പ്രതിഭയുടെ പേരിലുള്ള പുരസ്‌കാരം കൊടുക്കുമ്പോള്‍ അത് സ്വീകരിക്കുന്നയാള്‍ എന്തെങ്കിലും കാര്യമായ സംഭാവന ഭാഷയ്‌ക്കോ സാഹിത്യത്തിനോ ചെയ്തിരിക്കേണ്ടതല്ലേ. ആദ്യത്തെ പുരസ്‌കാരം തീര്‍ച്ചയായും അര്‍ഹതപ്പെട്ട വ്യക്തിക്കുതന്നെയാണു നല്‍കിയത്; ശൂരനാട് കുഞ്ഞന്‍ പിള്ളയ്ക്ക്. പിന്നീടങ്ങോട്ട് നൂറുശതമാനം യോഗ്യതയുള്ളവരും 50% മാത്രം യോഗ്യരായവരുമൊക്കെ വാങ്ങി. ഇത്തവണ അതു ലഭിക്കാന്‍ യോഗ്യതയുള്ള ഒരാള്‍ മലയാളത്തില്‍ ജീവിച്ചിരിക്കുന്നുണ്ട് ഭാഷാ പണ്ഡിതനായ വി.ആര്‍. പ്രബോധചന്ദ്രന്‍നായര്‍. അദ്ദേഹത്തെ ഈ സര്‍ക്കാരിനു പരിചയമില്ലെന്നു തോന്നുന്നു. ആദ്യകാലത്ത് കുറച്ചു നല്ല കവിതയൊക്കെ എഴുതിയിട്ടുണ്ടെങ്കിലും ഇപ്പോള്‍ കുറെക്കാലമായി കെ.ജി.എസ്. എഴുതുന്ന കവിതകളൊന്നും അദ്ദേഹത്തിനു തന്നെ മനസ്സിലാകുന്നില്ലെന്നാണു തോന്നുന്നത്. ഒരിക്കല്‍ മാധ്യമസ്വീകാര്യത ലഭിച്ചുകഴിഞ്ഞാല്‍ പിന്നെ എന്തും എഴുതാം എന്നതാണ് സ്ഥിതി. കഴിഞ്ഞ കുറേക്കാലമായി ഒരു നല്ല കവിതയും കെ.ജി. ശങ്കരപ്പിള്ള എഴുതുന്നില്ല. ഈ ലക്കം മാതൃഭൂമിയിലും (നവം.2-8) അദ്ദേഹത്തിന്റെ ഒരു കവിതയുണ്ട്; ട്രൂത്ത് ഡ്രഗ്. ട്രൂത്ത് ഡ്രഗ് പി.ടി. തോമസിനെക്കുറിച്ചാണ്. ഈ പി.ടി. തോമസ് കോണ്‍ഗ്രസ് നേതാവായ പി.ടി. തോമസല്ല. പഴയകാല നക്‌സലൈറ്റാണ് ഇദ്ദേഹം. ഇന്ത്യയില്‍ ആദ്യമായി നാര്‍ക്കോ അനാലിസിസിന് വിധേയമായത് ഈ നക്‌സലൈറ്റ് ആയിരുന്നുവെന്നു പറയപ്പെടുന്നു. ഒരുപാട് പോലീസ് പീഡനങ്ങളേറ്റുവാങ്ങിയ, ജോലി നഷ്ടപ്പെട്ട ഒരു പഴയ നക്‌സലാണ് പി.ടി. അദ്ദേഹത്തെക്കുറിച്ച് കെ.എസ്. വിനോദ് എന്നൊരാള്‍ ‘ആത്മക്കുരുതിയുടെ വേനല്‍’ എന്നൊരു നോവല്‍ എഴുതിയിട്ടുണ്ടത്രേ! നോവലില്‍ പി.ടി; പി.ടി. സ്റ്റീഫന്‍ എന്ന പേരില്‍ പ്രത്യക്ഷപ്പെടുന്നു. ഈ എക്‌സ് നക്‌സലൈറ്റ് കാര്‍ത്തികപുരം എന്നയിടത്ത് ഇപ്പോഴും ജീവിച്ചിരിക്കുന്നതായി അറിയുന്നു.
ഇക്കാര്യങ്ങളൊന്നും കവിതയില്‍ നിന്നും അറിയാനാവില്ല. കവിത രവി സംഘമിത്ര, കെ.പി. സേതുനാഥ് തുടങ്ങിയ പഴയ രണ്ടു നക്‌സലൈറ്റുക്കള്‍ക്കാണ് സമര്‍പ്പിച്ചിരിക്കുന്നത്. പി.ടി. തോമസ് എന്നിങ്ങനെ ആവര്‍ത്തിച്ചെഴുതിയാല്‍ മലയാളികള്‍ക്ക് ആകെ ഒരു പി.ടി. തോമസനെയേ അറിയാവൂ. അതു കോണ്‍ഗ്രസ് നേതാവായ പി.ടിയാണ്. കവിതയുടെ അവസാനം ഒരു ചെറിയ വിവരണം കൂടി ഈ പി.ടി. തോമസിനെക്കുറിച്ച് നല്‍കേണ്ടതായിരുന്നു. അവസാനത്തെ മാവോയിസ്റ്റും കീഴടങ്ങാന്‍ തയ്യാറെടുത്തു കൊണ്ടിരിക്കുമ്പോള്‍ ഇനിയെന്ത് നക്‌സല്‍ വാഴ്ത്ത്. അതിനിന്ന് കേരളത്തില്‍ ഒരു പ്രസക്തിയുമില്ല. രാജ്യവിരുദ്ധമായ എന്തിനേയും താലോലിക്കുന്ന കേരളത്തിലെ മാധ്യമലോകത്തിന് പഴയ നക്‌സലുകള്‍ ഇന്നും ഒരു ചൂടന്‍ വിഷയമാണ്. അതറിയുന്നതുകൊണ്ടായിരിക്കണം ഈ കവി ഇപ്പോഴും നക്‌സലാണെന്നു തോന്നിപ്പിക്കുന്ന ചിലതൊക്കെ എഴുതുന്നത്. സത്യത്തില്‍ ആ കാലത്തെക്കുറിച്ചുള്ള ഓര്‍മ്മകളല്ലാതെ കെ.ജി. എസ്സില്‍ ഇപ്പോള്‍ കവിതയൊന്നുമില്ല. എഴുത്തച്ഛന്‍ പുരസ്‌കാരത്തിനുവേണ്ട അര്‍ഹതയൊന്നും ഈ കവിക്കുണ്ടെന്നു തോന്നുന്നില്ല. പിന്നെ ആര്‍ക്കു കൊടുക്കും എന്നൊരു മറുചോദ്യം സ്വാഭാവികമാണ്. പ്രതിഭ വറ്റിക്കൊണ്ടിരിക്കുന്ന കേരളത്തില്‍ ഇനി ഈ പുരസ്‌കാരങ്ങള്‍ ആര്‍ക്കു കൊടുക്കും എന്നത് വലിയ ഒരു ചോദ്യമാണ്. അര്‍ഹതയുള്ള ആരും ഇല്ലാത്തതിനാല്‍ പുരസ്‌കാരം കുറച്ചുകാലത്തേയ്‌ക്കെങ്കിലും ആര്‍ക്കും നല്‍കാതിരിക്കുന്നതാണ് ഉചിതം.
മോഹന്‍ലാലിനോളം ഭാഗ്യം കേരളത്തില്‍ ഒരാള്‍ക്കും ലഭിച്ചിട്ടില്ലെന്നു തോന്നുന്നു. അദ്ദേഹം മലയാളസിനിമയില്‍ എത്തിയിട്ട് ഏകദേശം അന്‍പതു വര്‍ഷം ആകാന്‍ പോകുന്നു. ആദ്യത്തെ കുറച്ചു കാലഘട്ടമൊഴിച്ചാല്‍ അദ്ദേഹം മലയാള ചലച്ചിത്ര ലോകത്തിലെ എതിരില്ലാത്ത ഒന്നാം സ്ഥാനക്കാരനായിത്തന്നെ തുടരുന്നു. മലയാളത്തില്‍ ലാലെന്ന പോലെ തമിഴില്‍ രജനിയും തെലുഗുവില്‍ ചിരഞ്ജീവിയും ഹിന്ദിയില്‍ അമിതാഭ്ബച്ചനുമൊക്കെ ഇങ്ങനെ നീണ്ടകാലം ഒന്നാമന്മാരായി തുടര്‍ന്നവരാണ്. എന്നാല്‍ ഇവര്‍ക്കാര്‍ക്കുമില്ലാത്ത അഭിനയ സിദ്ധി ലാലിനുണ്ട് എന്ന കാര്യത്തില്‍ തര്‍ക്കമേതുമില്ല. ഒരു നടനുവേണ്ട എല്ലാസിദ്ധികളും ലാലില്‍ സംഗമിക്കുന്നു; രൗദ്രവും ശൃംഗാരവും ഹാസ്യവും വീരവും ഒരുപോലെ വഴങ്ങുന്ന ഈ നടന്റെ റേഞ്ച് അപാരം തന്നെ. പദ്മശ്രീയും പദ്മഭൂഷനും ദാദാസാഹിബ് ഫാല്‍ക്കെയുമൊക്കെക്കൊടുത്ത് രാജ്യം അദ്ദേഹത്തെ ആദരിച്ചു. ഇപ്പോഴിതാ മറ്റാര്‍ക്കും ലഭിക്കാത്ത ഒരു ഭാഗ്യം കൂടി ലഭിക്കുന്നു. മോഹന്‍ലാലിനെക്കുറിച്ച്, അക്കാദമി അവര്‍ഡുകള്‍ നേടിയ, സരസ്വതിസമ്മാന്‍ നേടിയ കവി കവിത എഴുതിയിരിക്കുന്നു. മാതൃഭൂമിയില്‍ പ്രഭാവര്‍മയുടെ കവിത ‘മോഹനം’ നടന്‍ മോഹന്‍ലാലിനെക്കുറിച്ചാണ്.
‘സത്യം സാത്വികമാണുഭാവമിഹനിന്‍ കണ്ണൊന്നില്‍ മറ്റേതിലോ
നിത്യം ഘോരനൃശംസ രൗദ്രമിനിയും കണ്‍കോണിലൊരായിരം
മട്ടില്‍ ഹാസമുണര്‍ത്തിടും മധുരമാം നര്‍മ്മം കുറുമ്പേറിടും
കുട്ടിത്തം നിറയും കുരുന്നഗതിയച്ചുണ്ടത്തിടം തോളിലും’
കൃതമായി ശാര്‍ദൂലവിക്രീഡിതം എന്ന സംസ്‌കൃത വൃത്തത്തിലിങ്ങനെയെഴുതപ്പെടാന്‍ മറ്റാര്‍ക്കെങ്കിലും ഇന്നു ഭാഗ്യം ലഭിക്കുമോ എന്നു സംശയമാണ്. പഴയ കാവ്യരചനാ സമ്പ്രദായത്തെ ഓര്‍മ്മിപ്പിക്കുന്ന പ്രഭാവര്‍മയുടെ ഈ കാവ്യനിവേദനം അസ്ഥാനത്തല്ല; അസ്ഥാനത്താകുകയുമില്ല. ഒരു നടന്‍ എന്ന നിലയില്‍ മോഹന്‍ലാല്‍ ഇത് അര്‍ഹിക്കുന്നുണ്ട്. ലാലിന്റെ അഭിനയവൈശിഷ്ട്യം ശരിക്കും ബോധ്യപ്പെടണമെന്നുണ്ടെങ്കില്‍ അദ്ദേഹത്തിന്റെ ദൃശ്യം, മണിച്ചിത്രത്താഴ് എന്നിവയുടെ തമിഴ് രൂപാന്തരണങ്ങള്‍ കണ്ടാല്‍ മതി. ലാല്‍ കൈകാര്യം ചെയ്ത വേഷങ്ങള്‍ കമല്‍, രജനി എന്നിവര്‍ക്ക് കീറാമുട്ടികളായി.






















