സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പതിവുപോലെ വിവാദങ്ങളുടെ വേദിയായിരിക്കുന്നു. സിപിഎമ്മിന്റെ അഭിമാനഭാജനവും മണല്‍ക്കടത്തുകാരുടെ ഇഷ്ടദേവനും സംസ്‌കാരം തൊട്ടുതീണ്ടിയിട്ടാല്ലാത്തവനെന്ന് ജി. സുധാകരന്‍ അടക്കമുള്ള പഴയ സഖാക്കള്‍ പരസ്യമായും പുതിയ സഖാക്കള്‍ രഹസ്യമായും പറയുന്ന മന്ത്രിയുടെ വാചകക്കസര്‍ത്താണ് വിവാദങ്ങള്‍ക്ക് വഴിമരുന്നിട്ടത്. അവാര്‍ഡ് ആദ്യം തീരുമാനിക്കുകയും പ്രഖ്യാപിക്കാനുള്ള തീയതി മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തശേഷം പൊടുന്നനെ അതു മാറ്റി രണ്ടുദിവസത്തിന് ശേഷമുള്ള തീയതിയില്‍ പ്രഖ്യാപിക്കുകയായിരുന്നു. ഈ രണ്ടുദിവസത്തിനുള്ളില്‍ എകെജി സെന്ററിലും മന്ത്രിമന്ദിരത്തിലുമായി നടന്ന മാറ്റിമറിക്കലുകളാണ് പുരസ്‌കാരത്തിന്റെ സ്വഭാവവും ഘടനയും സത്യസന്ധതയും മൂല്യവും നഷ്ടപ്പെടുത്തിയത്. വരാന്‍ പോകുന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുകളിലെ വോട്ടുബാങ്കിനെ പ്രീണിപ്പിക്കാന്‍ വേണ്ടി മതം മാത്രമാണ് പ്രധാനം എന്ന രീതിയില്‍ പുരസ്‌കാരങ്ങളെ മാറ്റിമറിച്ചു എന്നാണ് അന്തപ്പുര രഹസ്യങ്ങള്‍ അറിയുന്നവര്‍ പറയുന്നത്.
മമ്മൂട്ടി മുതല്‍ വേടന്‍ വരെയുള്ളവര്‍ക്ക് പുരസ്‌കാരം നല്‍കി എന്ന അഭിമാനോജ്ജ്വലമായ പ്രസ്താവനയോടെയാണ് കുടച്ചക്രം മന്ത്രി പുരസ്‌കാരം പ്രഖ്യാപിച്ചത്. എക്കാലത്തെയും മികച്ച നടന്മാരില്‍ ഒരാളായ മമ്മൂട്ടി പുരസ്‌കാരത്തിന് അര്‍ഹനാണ് എന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ഇടതുപക്ഷ ആഭിമുഖ്യമുള്ള കലാസാംസ്‌കാരിക പ്രതിഭ എന്ന പരിഗണനയാണ് മമ്മൂട്ടിക്ക് അഭിനയത്തേക്കാള്‍ അനുഗ്രഹമായത് എന്ന സാംസ്‌കാരികമേഖലയിലെ പിറുപിറുക്കലുകള്‍ക്ക് അടിസ്ഥാനമില്ലെന്ന് പറഞ്ഞുകൂടാ. അതിനേക്കാളേറെ പരിഗണിക്കപ്പെട്ടത് മതം തന്നെ എന്ന കാര്യത്തില്‍ അല്പം പോലും സംശയമില്ല. ഒരുപക്ഷേ, മമ്മൂട്ടിയെക്കാള്‍ നല്ല പ്രകടനം കാഴ്ചവച്ച ടൊവിനോയും വിജയരാഘവനും പരിഗണിക്കപ്പെടാതെ പോയതിന്റെ കാരണവും അതുതന്നെയല്ലേ. ജൂറിയുടെ പ്രത്യേകപരാമര്‍ശത്തില്‍ പോലും വിജയരാഘവന്‍ ഉള്‍പ്പെടാതിരിക്കാന്‍ എന്ത് ന്യായം പറയാന്‍ കഴിയും. കിഷ്‌കിന്ധാകാണ്ഡത്തില്‍ വിജയരാഘവന്‍ അഭിനയത്തേക്കാള്‍ ഏറെ ജീവിക്കുകയായിരുന്നു. ഭ്രമയുഗത്തിലെ മമ്മൂട്ടിയുടെ അഭിനയ മികവിന് ഒരുപക്ഷേ ഏറ്റവും നല്ല മത്സരം ഉയര്‍ത്തിയത് ഇതുതന്നെയാവണം. പക്ഷേ, ജൂറിയുടെ പരാമര്‍ശത്തില്‍ പോലും ഇത് കടന്നുവരാതിരിക്കാന്‍ കാരണം മതം തന്നെയാണ് എന്ന കാര്യത്തില്‍ അല്പവും സംശയമില്ല. ടോവിനോയ്ക്കും ആസിഫ് അലിക്കും പ്രത്യേകപരാമര്‍ശം നല്‍കിയ ജൂറി വിജയരാഘവന് നേരെ കണ്ണടച്ചു. അതേസമയം മട്ടാഞ്ചേരി മാഫിയയെ പ്രീതിപ്പെടുത്താന്‍ സൗബിന് പ്രത്യേക പരാമര്‍ശം നല്‍കുകയും ചെയ്തു.
പുരസ്‌കാര നിര്‍ണ്ണയത്തിലെ തീര്‍പ്പുകള്‍ വ്യക്തിനിഷ്ഠമാണ്. പക്ഷേ, അത് പകപോക്കലും പരസ്പരം പുറം ചൊറിയലുമായി മാറിയാല്‍ പുരസ്‌കാരത്തിന്റെ ചാരുത നഷ്ടപ്പെടും. ഇത്തവണ പുരസ്‌കാര പ്രഖ്യാപനം കഴിഞ്ഞപ്പോള്‍ മലയാളികളുടെ മനസ്സില്‍ ഉയര്‍ന്ന ആശങ്ക തീര്‍ച്ചയായും പുരസ്‌കാരത്തില്‍ വോട്ട് ബാങ്കിന്റെയും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെയും സ്വാധീനം കടന്നുവന്നു എന്ന് തന്നെയാണ്. വേടനുപോലും പുരസ്‌കാരം നല്‍കിയെന്ന സാംസ്‌കാരിക മന്ത്രിയുടെ പരാമര്‍ശത്തില്‍ നിന്നുതന്നെ വേടന്‍ പുരസ്‌കാരത്തിന് അര്‍ഹനായിരുന്നില്ല എന്ന കാര്യം വ്യക്തമാണ്. ചലച്ചിത്രരംഗത്തെ പ്രതിഭകളെ അണിനിരത്തിക്കൊണ്ട് മികച്ച, ചോദ്യം ചെയ്യപ്പെടാനാകാത്ത കലാപ്രതിഭകളെ ഉള്‍പ്പെടുത്തിക്കൊണ്ട് രൂപീകരിക്കേണ്ട ജൂറിയില്‍ വേണ്ടത്ര അനുഭവസമ്പത്തും പരിചയവും ഇല്ലാത്ത പാര്‍ട്ടിയുടെ ഏഴാംകൂലികളെയും ഏറാന്‍മൂളികളെയും നിയോഗിച്ച മന്ത്രി അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു. അദ്ദേഹത്തിനാണ് ഏറ്റവും മികച്ച പ്രതിഭയ്ക്കുള്ള പുരസ്‌കാരം നല്‍കേണ്ടത്. നിശ്ചയിച്ച പുരസ്‌കാരങ്ങള്‍ മാറ്റിമറിക്കാനും വരാന്‍പോകുന്ന തിരഞ്ഞെടുപ്പിനുവേണ്ടി അട്ടിമറിനുമുള്ള വിവരക്കേടുകളൊന്നും മുന്‍കാലങ്ങളില്‍ ഉണ്ടായിട്ടില്ല. ചില ലോബികളുടെ താല്‍പര്യത്തിനനുസൃതമായി ഒന്നോ രണ്ടോ പുരസ്‌കാരങ്ങളില്‍ ഇടപെടലുകള്‍ നടത്തുക എന്നതിനപ്പുറം നേരത്തെ ഒരു മന്ത്രിയും ഒരു സര്‍ക്കാരും പുരസ്‌കാരങ്ങളില്‍ ഇടപെട്ടിട്ടില്ല. എന്നാല്‍ ഇത്തവണ പുരസ്‌കാര മൂല്യങ്ങള അടപടലം അട്ടിമറിക്കുക മാത്രമല്ല, മട്ടാഞ്ചേരി മാഫിയക്കും സമാധാനമതത്തിന്റെ വോട്ടുബാങ്കിനും കീഴടങ്ങി എന്നതാണ് യാഥാര്‍ത്ഥ്യം.
വേടന്റെ ഗാനവും വരികളും പുരസ്‌കാര യോഗ്യമാണോ അല്ലയോ എന്ന കാര്യത്തെക്കുറിച്ച് ചര്‍ച്ചയ്ക്കില്ല. കാരണം അത് പുരസ്‌കാര സമിതിയുടെ വിലയിരുത്തലാണ്. അതിനോട് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. പക്ഷേ, നേരത്തെ മുതല്‍ തുടര്‍ന്ന് വന്നിരുന്ന ഒരു മാനദണ്ഡം ഉണ്ട്. ലൈംഗിക പീഡനക്കേസുകളിലും അത്തരം വിവാദങ്ങളിലും ഉള്‍പ്പെടുന്നവര്‍ക്ക് പുരസ്‌കാരം നല്‍കിയിരുന്നില്ല.
ഇന്ദ്രന്‍സ് എന്ന നടന്റെ ജീവിതത്തിലെ തന്നെ ഏറ്റവും മികച്ച അഭിനയ മുഹൂര്‍ത്തം കാഴ്ചവച്ച ചിത്രമായിരുന്നു ഹോം. 2022 ല്‍ ഇതേ മന്ത്രിയും മുഖ്യമന്ത്രിയും ഉള്ളപ്പോഴാണ് ‘ഹോം’ പുരസ്‌കാര പരിഗണനയ്ക്ക് വന്നത്. സിനിമയുടെ പ്രൊഡ്യൂസറായ വിജയ്ബാബുവിനെതിരെ ലൈംഗിക പീഡനക്കേസ് വന്നതുകൊണ്ട് അങ്ങനെ ഒരാള്‍ പങ്കാളിയായ സിനിമ അവാര്‍ഡിനായി പരിഗണിക്കില്ല എന്നായിരുന്നു ഇതേക്കുറിച്ച് അന്ന് പറഞ്ഞത്. മമ്മൂട്ടിക്കും മോഹന്‍ലാലിനും ടോവിനോയ്ക്കും ആസിഫ് അലിക്കും ഒരുപക്ഷേ വിജയരാഘവനും നിരവധി സിനിമകള്‍ക്ക് അവസരമുണ്ട്. പുരസ്‌കാരത്തിന് സാധ്യതയുള്ള ഒരു ചിത്രം ഇന്ദ്രന്‍സിന് വളരെ വിരളമായിരുന്നു. അതുകൊണ്ടുതന്നെ പുരസ്‌കാര പ്രഖ്യാപനത്തിനുശേഷം ആ ദുഃഖം പ്രകടമാക്കുന്ന പ്രതികരണമാണ് ഇന്ദ്രന്‍സില്‍നിന്ന് ഉണ്ടായത്. ‘ഒരു കുടുംബത്തില്‍ ആരെങ്കിലും തെറ്റ് ചെയ്താല്‍ എല്ലാവരെയും ശിക്ഷിക്കേണ്ട കാര്യമില്ലല്ലോ? കുറ്റവാളി നിരപരാധി എന്ന് തെളിഞ്ഞാല്‍ പിന്നെ എല്ലാവരെയും ശിക്ഷിച്ചത് വലിയ തെറ്റാവില്ലേ’ എന്ന ഇന്ദ്രന്‍സിന്റെ പ്രതികരണം ഒരുപക്ഷേ പ്രവാചകസ്വഭാവമുള്ളതായിരുന്നു. മികച്ച നടന്‍, സ്വഭാവനടി, മികച്ച ചിത്രം തുടങ്ങി അര്‍ഹിച്ച ഒരു അംഗീകാരവും സിനിമയ്ക്ക് കിട്ടിയില്ല. പീഡനക്കേസ് കോടതിയില്‍ എത്തിയപ്പോള്‍ ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗികബന്ധമാണ് നടന്നതെന്ന് കണ്ടെത്തുകയും പരാതിക്കാരിയുടെ സത്യസന്ധത തന്നെ ചോദ്യം ചെയ്യപ്പെടുകയും ചെയ്തു.
ഇന്ദ്രന്‍സിന് ദേശീയപുരസ്‌കാരം ലഭിച്ചത് സാംസ്‌കാരിക മന്ത്രിക്കും അവാര്‍ഡ് സമിതിക്കും കിട്ടിയ കരണത്തടിയായി വ്യാഖ്യാനിക്കപ്പെട്ടു. ഇതുതന്നെയാണ് ദിലീപ് നായകനായ കമ്മാരസംഭവത്തിലും ഉണ്ടായത്. മികച്ച ക്യാമറാമാന്‍, ആര്‍ട്ട് ഡയറക്ടര്‍, പുതുമുഖ സംവിധായകന്‍ തുടങ്ങിയവയ്‌ക്കൊക്കെ സമ്മാനം പ്രതീക്ഷിച്ചിരുന്ന ഈ സിനിമയും തഴയപ്പെട്ടത് ദിലീപിന്റെ പേരിലുള്ള കേസ് കാരണമായിരുന്നു. ഇതില്‍ അഭിനേതാക്കളോ സാങ്കേതികവിദഗ്ധരോ ലൈംഗികപീഡനക്കേസുകളില്‍ ഉള്‍പ്പെട്ടവരായിരുന്നില്ല. അതേസമയം മുഖ്യമന്ത്രിക്ക് നേരിട്ട് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ വേടന് എതിരെ ലൈംഗികപീഡനത്തിനും ബലാത്സംഗത്തിനും ലഹരിമരുന്ന് ഉപയോഗത്തിനും കേസുണ്ടായിട്ടും പുരസ്‌കാരം നല്‍കിയതില്‍ എന്തു മാതൃകയാണ് സംസ്ഥാന സര്‍ക്കാര്‍ കേരളത്തിലെ പൊതുസമൂഹത്തിന് മുന്നില്‍ വയ്ക്കുന്നത് എന്ന് വ്യക്തമാക്കണം. സ്വര്‍ണ്ണക്കടത്തും മാസപ്പടിയും ദേവാലയങ്ങളിലെ സ്വര്‍ണ്ണമോഷണവും മണല്‍ക്കടത്തും കള്ളക്കടത്തും ഒക്കെ കൊണ്ട് സംസ്‌കാരസമ്പന്നമായ ഒരു ഭരണകൂടത്തിന് ഇതൊരിക്കലും മോശമാണെന്ന് തോന്നില്ല. പക്ഷേ, പുരസ്‌കാരദാനത്തിനെതിരെ പൊതുസമൂഹത്തില്‍ നിന്നുണ്ടായ പ്രതികരണം ഭരണകൂടത്തിന്റെ കണ്ണുതുറപ്പിക്കേണ്ടതാണ്.
കുട്ടികളുടെ ചലച്ചിത്രത്തിന് ഇത്തവണ പുരസ്‌കാരം ഉണ്ടായില്ല. പുരസ്‌കാരത്തിന് അര്‍ഹമായ മികച്ച ചലച്ചിത്രങ്ങള്‍ ഉണ്ടായിരുന്നില്ല എന്ന പ്രകാശ് രാജിന്റെ പ്രസ്താവനയെ മുഖവിലയ്‌ക്കെടുക്കാം. പക്ഷേ, മികച്ച ബാലനടനും ബാലനടിക്കും ഉള്ള പുരസ്‌കാരവും പ്രഖ്യാപിച്ചില്ല. അതിന് പറഞ്ഞത് മുടന്തന്‍ ന്യായങ്ങളാണ്. ദേവനന്ദ എന്ന ബാലനടി ഇതിനെക്കുറിച്ച് നടത്തിയ പ്രതികരണം മന്ത്രിയെയും ജൂറി ചെയര്‍മാനായ പ്രകാശ് രാജിനെയും അപേക്ഷിച്ച് എത്രയോ സംസ്‌കാരസമ്പന്നമാണ്. പുരസ്‌കാരത്തിന് പരിഗണിക്കാവുന്ന തരത്തിലുള്ള മികച്ച ബാലകഥാപാത്രങ്ങള്‍ ഉള്ള നാല് സിനിമകള്‍ എങ്കിലും ദേവനന്ദ ചൂണ്ടിക്കാട്ടി. സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടന്‍, ഗു, ഫീനിക്‌സ്, എ ആര്‍എം എന്നീ സിനിമകളാണ് ദേവനന്ദ ചൂണ്ടിക്കാട്ടിയത്. മോഹന്‍ലാല്‍ സംവിധാനം ചെയ്ത ബെറോസ് അടക്കം മറ്റു സിനിമകള്‍ വേറെയും. ഉള്ളവര്‍ക്ക് പുരസ്‌കാരം കൊടുത്താല്‍ ഇനി വരുന്നവര്‍ക്കെങ്കിലും ഊര്‍ജ്ജം പകരുമെന്ന ദേവനന്ദയുടെ പരിണതപ്രജ്ഞത പ്രകാശ് രാജിനും മന്ത്രിക്കും പുരസ്‌കാരം നിര്‍ണയസമിതിയിലെ പാര്‍ട്ടി അടിമകള്‍ക്കും ബോധം നല്‍കുമെന്ന് പ്രതീക്ഷിക്കാം. ഇത്തരത്തില്‍ അഭിനയിക്കുന്ന കുഞ്ഞുങ്ങളുടെ അഭിനയജീവിതത്തില്‍ അവര്‍ക്ക് എത്ര ചലച്ചിത്രങ്ങളില്‍ അഭിനയിക്കാനാകും? പുരസ്‌കാരം മുടക്കിയ പ്രകാശ് രാജിനോടും മന്ത്രിയോടും കവി വി. മധുസൂദനന്‍ നായരുടെ വരികളെ പറയാനുള്ളൂ. ‘ഓരോ ശിശുരോദനത്തിലും കേള്‍പ്പൂ ഒരു കോടി ഈശ്വര വിലാപം’. സമാധാനമതത്തില്‍ നിന്ന് മട്ടാഞ്ചേരി ലോബിയുടെ കുട്ടികളാരും തന്നെ പുരസ്‌കാരത്തിന് പരിഗണിക്കാവുന്നവരായി ഇല്ലാത്തതുകൊണ്ടാണ് ബാലതാരങ്ങള്‍ക്ക് പുരസ്‌കാരം നിഷേധിച്ചതെന്ന വിമര്‍ശനം തള്ളിക്കളയാനാകുമോ എന്ന് സാംസ്‌കാരിക മന്ത്രി തന്നെ പറയട്ടെ.
ജീവിതത്തിലോ അഭിനയത്തിലോ രാഷ്ട്രീയത്തിലോ സാംസ്‌കാരികരംഗത്തോ മൂല്യബോധമില്ലാത്ത പ്രകാശ് രാജിനെ പോലെ ഒരാളെ, മലയാളത്തിന്റെ ചിന്തയും സംസ്‌കാരവും വിശ്വാസവും മൂല്യങ്ങളും അറിയാത്ത ഒരാളെ ജൂറി ചെയര്‍മാന്‍ ആക്കിയതാണ് ഏറ്റവും വലിയ ദുരന്തം. ഇത് മലയാളികളുടെ തലമുറകളോട് ചെയ്ത കൊടുംപാതകമാണെന്ന് സജി ചെറിയാനും പിണറായി വിജയനും എന്ന് തിരിച്ചറിയും. രാഷ്ട്രീയത്തിനും അധികാരത്തിനും വേണ്ടി സാംസ്‌കാരിക സ്ഥാപനങ്ങളെ തകര്‍ത്തെറിയരുത്. കലാമണ്ഡലത്തിന്റെ കാര്യത്തില്‍ മല്ലികാസാരാഭായി പറഞ്ഞത് ഓര്‍ക്കുന്നുണ്ടല്ലോ? അവര്‍ സംഘപരിവാര്‍ ആണെന്ന് പറയില്ലല്ലോ. അക്ഷരാഭ്യാസം ഉള്ളവരോട് എന്നും ഒരുതരം ഈര്‍ഷ്യ പ്രകടിപ്പിക്കുന്ന ഈ സംസ്‌കാരമാണ് മാറേണ്ടത്. വര്‍ഷങ്ങള്‍ക്കു മുമ്പ് വി.ടി. ഇന്ദുചൂഢനും ഡോ. കെ.എന്‍. രാജും എം.ജി.എസ്. നാരായണനും എം.ആര്‍.ചന്ദ്രശേഖരനും ഒക്കെ ഇതു പറഞ്ഞതാണ്.






















