വിഭാഗീയ രാഷ്ട്രീയത്തിലൂടെ അധികാരം കൈക്കലാക്കുക എന്ന കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയ പൈതൃകത്തിന് നൂറ്റാണ്ടിനു ശേഷവും യാതൊരു മാറ്റവും വന്നിട്ടില്ലെന്ന് തെളിയിക്കുന്നതാണ് നെഹ്‌റു കുടുംബത്തിലെ ഇളമുറതമ്പുരാനായ രാഹുല്‍ ഗാന്ധിയുടെ സൈന്യവിരുദ്ധ പ്രസ്താവന. ഭാരതത്തിലെ ജനത ജാതിമതങ്ങള്‍ക്ക് അതീതമായി വികസനമെന്ന ഒരൊറ്റ ലക്ഷ്യത്തിലേക്ക് പ്രയാണം നടത്തുന്ന ഈ കാലഘട്ടത്തിലും, ജനങ്ങളുടെ മനസ്സില്‍ തെറ്റിദ്ധാരണകള്‍ പരത്തി ഭേദഭാവങ്ങള്‍ സൃഷ്ടിച്ച് ഭാരതത്തിന്റെ ഐക്യത്തെയും അഖണ്ഡതയെയും മുറിവേല്‍പ്പിക്കുക മാത്രമല്ല രാഹുല്‍ ഗാന്ധി ചെയ്യുന്നത്, മറിച്ച് ജാതിമത രാഷ്ട്രീയത്തിന് അതീതമായി രാഷ്ട്രത്തിന്റെ സംരക്ഷകരായ നമ്മുടെ സൈന്യത്തിന്റെ വിശ്വാസ്യതയിലും ഐക്യത്തിലും വിള്ളലുണ്ടാക്കുക കൂടിയാണ്. അതിര്‍ത്തി കടന്നെത്തുന്ന വെടിയുണ്ടകള്‍ ജാതിയും മതവും നോക്കിയല്ല ഭാരതീയരുടെ നെഞ്ചില്‍ തുളച്ചു കയറുന്നത്. അതുകൊണ്ടുതന്നെ രാഷ്ട്രമെന്ന പൊതുവികാരത്തെ അപകടപ്പെടുത്തുന്ന ഏതൊരു നീക്കത്തെയും തുടക്കത്തിലേ ചെറുത്തു തോല്‍പ്പിക്കുകതന്നെ വേണം.
യാതൊരു ഔദ്യോഗിക അംഗീകൃത സ്ഥാപനത്തിന്റെയും, ഗവേഷണമില്ലാതെ വെറുതെ വായില്‍ വന്നത് കോതയ്ക്ക് പാട്ടെന്ന പോലെ നവംബര്‍ 4-ാം തിയതി ബിഹാറിലെ കുടുംബയിലെ ഒരു റാലിയില്‍ ”വെറും പത്തു ശതമാനം ആളുകള്‍ക്ക് മാത്രമാണ് രാജ്യത്തെ കോര്‍പ്പറേറ്റ്, ബ്യൂറോക്രസി, ജുഡീഷ്യറി എന്നിവിടങ്ങളില്‍ അവസരങ്ങളുള്ളതെന്നും, രാജ്യത്തെ ആര്‍മി പോലും അവരുടെ നിയന്ത്രണത്തിലാണെന്നും, ബാക്കിയുള്ള 90 ശതമാനം പിന്നാക്ക വിഭാഗക്കാരെയും, ദളിതരെയും, ന്യൂനപക്ഷങ്ങളെയും എവിടെയും കാണാനില്ല” എന്നുമുള്ള നിരുത്തരവാദപരമായ ഒരു പ്രസ്താവനയിലൂടെ രാഹുല്‍ ഗാന്ധി വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. എന്തുകൊണ്ട് കോണ്‍ഗ്രസ്സ് കേന്ദ്രഭരണത്തില്‍ നിന്നും തൂത്തെറിയപ്പെട്ടു എന്നും, എന്തുകൊണ്ട് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി മാത്രം ഒതുങ്ങാന്‍ വിധിക്കപ്പെട്ടിരിക്കുന്നു എന്നുമുള്ള, ലോകത്തെമ്പാടുമുള്ള രാഷ്ട്രീയ വിദ്യാര്‍ത്ഥികളുടെ ജിജ്ഞാസയ്ക്കുള്ള ഒരു തരത്തിലുള്ള അര്‍ത്ഥഗര്‍ഭമായ മറുപടി കൂടിയാണ് രാഹുലിന്റെ ഈ അപക്വമായ പ്രസ്താവന.
2020 ലെ ഭാരത-ചൈന അതിര്‍ത്തിയായ ഗാല്‍വാന്‍ താഴ്‌വരയില്‍ നടന്ന ഭാരത സൈന്യത്തിന്റെയും, ചൈനാപ്പട്ടാളത്തിന്റെയും സംഘര്‍ഷത്തില്‍ ഭാരതത്തിന്റെ രണ്ടായിരം സ്‌ക്വയര്‍ കിലോമീറ്റര്‍ ചൈനീസ് പട്ടാളം പിടിച്ചെടുത്തു എന്നുപറഞ്ഞുകൊണ്ടുള്ള രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന ബഹുമാനപ്പെട്ട സുപ്രീം കോടതിയെപ്പോലും ചൊടിപ്പിച്ചിരുന്നു. നിങ്ങളൊരു യഥാര്‍ത്ഥ ഭാരതീയന്‍ ആണെങ്കില്‍ ഇങ്ങനെ പറയില്ല എന്നായിരുന്നു സുപ്രീം കോടതി തന്നെ രാഹുലിന്റെ അന്നത്തെ പരാമര്‍ശത്തില്‍ അഭിപ്രായപ്പെട്ടത്.
2022 ലെ ഭാരത് ജോഡോ യാത്രയിലും രാഹുല്‍ ഗാന്ധി സൈന്യത്തിന് എതിരായി പ്രസ്താവനകള്‍ നടത്തിയിരുന്നു. ചൈനീസ് പട്ടാളം ഭാരത സൈന്യത്തെ അരുണാചല്‍ പ്രദേശില്‍ തൂത്തെറിഞ്ഞു എന്നായിരുന്നു ഭാരത് ജോഡോ ന്യായ യാത്രയിലെ രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന. ഈ ഒരു പ്രസ്താവനയുടെ പേരില്‍ ലഖ്‌നൗ കോടതി രാഹുല്‍ ഗാന്ധിയ്ക്ക് എതിരെ കേസെടുത്തു സമന്‍സ് അയച്ചപ്പോള്‍, ജാമ്യത്തിന് അപേക്ഷിച്ചുകൊണ്ട് രാഹുല്‍ ഗാന്ധി പറഞ്ഞത് ഭരണഘടന നല്‍കുന്ന അഭിപ്രായസ്വാതന്ത്ര്യത്തിന്റെ ഭാഗമായാണ് താന്‍ സൈന്യത്തിന് എതിരെ പറഞ്ഞത് എന്നാണ്. അപേക്ഷയില്‍ വാദം കേട്ടുകൊണ്ട് അലഹബാദ് ഹൈക്കോടതി പറഞ്ഞത് ഭാരതത്തിന്റെ ഭരണഘടന അഭിപ്രായ സ്വാതന്ത്ര്യം അനുവദിച്ചിട്ടുണ്ടെങ്കിലും അത് സൈന്യത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ലൈസന്‍സല്ല എന്നാണ്. മാത്രമല്ല എവിടെനിന്നാണ് ഇത്തരം വാര്‍ത്തകള്‍ ലഭിക്കുന്നതെന്ന് അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശനവും കോടതിയില്‍ നിന്നുണ്ടായി.
രാഹുല്‍ ഗാന്ധിയുടെ തുടരെ തുടരെയുള്ള ഈ പ്രസ്താവനകള്‍ ബുദ്ധിയുറക്കാത്ത ഒരു രാഷ്ട്രീയ ശിശുവിന്റെ ജല്പനങ്ങള്‍ മാത്രമായി കാണാന്‍ ആകില്ല, അവസരം കിട്ടുമ്പോഴൊക്കെ രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കി രാഷ്ട്രീയ നേട്ടങ്ങള്‍ കൊയ്യാന്‍ ശ്രമിക്കുന്ന സൃഗാലബുദ്ധിയില്‍ ഉദിച്ച ഒരു കുടില തന്ത്രമായേ ഇതിനെ കാണാന്‍ കഴിയൂ. ദളിത് പിന്നാക്ക ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് നിര്‍ണ്ണായക സ്വാധീനമുള്ള ബിഹാര്‍ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി, ജാതിപരവും, മതപരവുമായുമുള്ള ഭേദാഭേദങ്ങള്‍ അവഗണിച്ചുകൊണ്ട് ഐക്യപ്പെട്ടുവരുന്ന ഹിന്ദുസമൂഹത്തെയും, ന്യൂനപക്ഷങ്ങളെയും ജാതിയുടെ പേരിലും മതത്തിന്റെ പേരിലും തമ്മില്‍ തല്ലിക്കാനാണ് രാഹുലിന്റെ പ്രയത്‌നം.
കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി ജാതി നോക്കാതെ സംവരണ ആനുകൂല്യം പ്രതീക്ഷിക്കാതെ ലക്ഷക്കണക്കിന് ദളിത്, പിന്നാക്കവിഭാഗ, ന്യൂനപക്ഷ യുവതീ യുവാക്കള്‍ വ്യവസായ സംരംഭകരായി നിരവധിപേര്‍ക്ക് അന്നദാതാക്കളായി മാറിയിട്ടുണ്ട്. ജോലിയെന്നാല്‍ അത് സര്‍ക്കാര്‍ ജോലി മാത്രമാണെന്ന കാഴ്ചപ്പാടില്‍ നിന്നും മാറി ചിന്തിച്ചുകൊണ്ട് സ്വകാര്യമേഖലയിലും ജോലിയെടുക്കാനും, സ്വയംതൊഴില്‍ സംരഭങ്ങള്‍ ആരംഭിക്കാനും ദളിത്, പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ വലിയ ഒരു ആത്മവിശ്വാസം സൃഷ്ടിക്കാന്‍ കഴിഞ്ഞ ഒരു ദശാബ്ദക്കാലം കൊണ്ട് നരേന്ദ്ര മോദി സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. ഈ മാറിയ അന്തരീക്ഷത്തില്‍ ഒരു കാലഘട്ടത്തില്‍ ബിജെപിയില്‍ നിന്നും, ആര്‍എസ്എസ്സില്‍ നിന്നും അകന്നു കഴിഞ്ഞിരുന്ന ഒരു വലിയ വിഭാഗം ഇന്ന് ദേശീയതയ്ക്ക് അനുകൂലമായി ചിന്തിക്കാനും, ദേശീയതയിലൂന്നിയ പ്രവര്‍ത്തനങ്ങളില്‍ സജീവമാകാനും തുടങ്ങിയിട്ടുണ്ട്. അതിന്റെ ഫലമായി കാല്‍ച്ചുവട്ടിലെ മണ്ണിളകിത്തുടങ്ങിയ കോണ്‍ഗ്രസ്സ് പുരോഗമനത്തിലേയ്ക്ക് കുതിയ്ക്കുന്ന പിന്നാക്ക വിഭാഗങ്ങളെ ചരിത്രത്തിന്റെ ഇരുണ്ട ഇടനാഴികളിലേയ്ക്ക് വീണ്ടും തള്ളിയിട്ടുകൊണ്ട് രാഷ്ട്രീയ നേട്ടം കൊയ്യാന്‍ ശ്രമിക്കുകയാണ്.
സമൂഹം മറക്കാന്‍ ശ്രമിക്കുന്ന ജാതീയത കൊടികുത്തി വാണിരുന്ന ഇരുണ്ട യുഗത്തെ വീണ്ടും പുതുതലമുറയെ ഓര്‍മ്മിപ്പിച്ചുകൊണ്ട് യുവതലമുറക്കിടയില്‍ പരസ്പരം വിഭാഗീയത സൃഷ്ടിക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള രാഹുലിന്റെ പ്രസ്താവനകള്‍ അക്ഷ ന്തവ്യമാണ്. സൈന്യത്തെപോലും ജാതിയുടെയും, മതത്തിന്റെയും പേരില്‍ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന രാഹുലിനെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കാന്‍ രാജ്യത്തെ നീതിപീഠങ്ങള്‍ തയ്യാറാകണം. നിയമത്തിന്റെ പരിരക്ഷ രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും ഒരേപോലെയാണെങ്കില്‍ കേവലം പ്രസ്താവനകളുടെ പേരില്‍ മാത്രം ജയിലില്‍ അടക്കപ്പെട്ട നിരവധിപേരുണ്ട് ഭാരതത്തില്‍. അവര്‍ക്കില്ലാത്ത എന്ത് നിയമപരിരക്ഷയാണ് രാഹുല്‍ ഗാന്ധിയ്ക്കുള്ളത്? അതുകൊണ്ടുതന്നെ സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്നതിനും, പരസ്പരം സ്പര്‍ദ്ധ സൃഷ്ടിക്കുന്നതിനും ഭാരതീയ ന്യായ സംഹിതയിലെ 196-ാം വകുപ്പ് പ്രകാരം നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ രാഹുല്‍ ഗാന്ധിയ്ക്കും നല്‍കാന്‍ നീതിപീഠം മുന്‍കൈയെടുക്കണം.
(ഭാരതീയ അഭിഭാഷക പരിഷത്ത് പാലക്കാട് ജില്ലാ സമിതി അംഗമാണ് ലേഖകന്‍)





















