ആഗോളതലത്തില്‍ ശക്തിയും ആശ്രിതത്വവും തമ്മിലുള്ള ബന്ധം ഇന്നും രാജ്യങ്ങളുടെ രാഷ്ട്രീയവും സാമ്പത്തികവും നിര്‍വചിക്കുന്ന പ്രധാന ഘടകങ്ങളാണ്. ഒരു രാജ്യത്തിന്റെ സ്വാതന്ത്ര്യം അതിന്റെ ആയുധശക്തിയാലോ ധനശക്തിയാലോ മാത്രം അളക്കപ്പെടുന്നില്ല; അത് എത്രമാത്രം സ്വയംപര്യാപ്തമാണ്, എത്രമാത്രം പുറത്തുനിന്നുള്ള ആശ്രിതത്വം കുറച്ചിരിക്കുന്നു എന്നതുമാണ് അതിന്റെ യഥാര്‍ത്ഥ ശക്തി നിര്‍ണയിക്കുന്നത്. ഭാരതത്തിന്റെ ഉയര്‍ച്ചയും ഈ ആശയത്തിന്റെ ദൃശ്യരൂപമാണ്.
19-ാം നൂറ്റാണ്ടില്‍ അമേരിക്കന്‍ നാവികചിന്തകന്‍ ആല്‍ഫ്രഡ് തയര്‍ മഹന്‍ പറഞ്ഞിരുന്നു: ”ഇന്ത്യന്‍ മഹാസമുദ്രത്തെ നിയന്ത്രിക്കുന്നവന്‍ ഏഷ്യയെ നിയന്ത്രിക്കും” എന്ന്. ആ വാക്കുകള്‍ക്ക് ഇന്നത്തെ ലോകനയതന്ത്രത്തിലും സമുദ്രസുരക്ഷയിലും ഏറെ പ്രസക്തി ഉണ്ട്. ഇന്ത്യന്‍ മഹാസമുദ്രം ഇന്ന് മൂന്നു ഭൂഖണ്ഡങ്ങളെയും ബന്ധിപ്പിക്കുന്ന സമുദ്രപാതയാണ്. അതിലൂടെ ലോക വ്യാപാരത്തിന്റെ 80 ശതമാനത്തോളം നടക്കുന്നു. ആ പ്രദേശത്തിന്റെ ഭൗമനയതന്ത്ര പ്രാധാന്യം മനസ്സിലാക്കി ഭാരതം ഇപ്പോള്‍ തന്റെ സമുദ്രനയതന്ത്രം ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.
2025-ലെ കണക്കുകള്‍ പ്രകാരം ജപ്പാന്‍ തന്റെ ഊര്‍ജ്ജ ആവശ്യത്തിന്റെ 94 ശതമാനവും ഇറക്കുമതിയിലൂടെ നിറവേറ്റുന്നു. അതില്‍ 40 ശതമാനത്തിലേറെ സൗദി അറേബ്യയില്‍ നിന്നും, 31 ശതമാനം യുഎഇയില്‍ നിന്നും, ബാക്കി ഖത്തര്‍, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുമാണ്. ഈ കണക്കുകള്‍ ലോകത്തെ വികസിത രാഷ്ട്രങ്ങള്‍ പോലും എത്രമാത്രം ഊര്‍ജ്ജ ആശ്രിതത്വത്തിലാണെന്നാണ് കാണിക്കുന്നത്. ഭാരതം, ഇതില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട്, പുനരുപയോഗ ഊര്‍ജ്ജത്തിലേക്കും സ്വയംപര്യാപ്തതയിലേക്കും ശക്തമായി മുന്നേറി ക്കൊണ്ടിരിക്കുകയാണ്.
ഡിജിറ്റല്‍ യുഗത്തിലെ ഏറ്റവും വിലമതിക്കപ്പെടുന്ന വസ്തുവായി സെമികണ്ടക്ടര്‍ മാറിയിരിക്കുന്നു. ലോകത്തിലെ ഉല്‍പ്പാദനത്തിന്റെ 63 ശതമാനവും തായ്‌വാനിലും, 17 ശതമാനം ദക്ഷിണകൊറിയയിലും, 6 ശതമാനം ചൈനയിലുമാണ്. ഈ ഘടകം എല്ലാ ആധുനിക സാങ്കേതിക സംവിധാനങ്ങളുടെയും ഹൃദയമാണെന്നത് ഭാരതം നന്നായി മനസ്സിലാക്കി. അതുകൊണ്ടുതന്നെ നാം തായ്‌വാനുമായുള്ള സാമ്പത്തിക-സാങ്കേതിക ബന്ധം വര്‍ദ്ധിപ്പിക്കുകയും, ആഭ്യന്തര സെമികണ്ടക്ടര്‍ ഉല്‍പ്പാദനശേഷി വികസിപ്പിക്കുകയും ചെയ്യുന്നു.
ചൈനയുടെ വ്യാപാരരാഷ്ട്രീയം ഈ പശ്ചാത്തലത്തില്‍ പ്രത്യേകം വിലയിരുത്തേണ്ടതാണ്. 2013-ല്‍ ആരംഭിച്ച Belt and Road Initiative (BRI) വഴി ചൈന കരയിലൂടെയും കടലിലൂടെയും വ്യാപാര പാതകള്‍ വികസിപ്പിച്ച്, വിവിധ രാജ്യങ്ങളുമായി വായ്പാ ബന്ധങ്ങള്‍ സൃഷ്ടിച്ചു. പാകിസ്ഥാന്‍, ശ്രീലങ്ക, മ്യാന്‍മാര്‍, ജിബൂട്ടി തുടങ്ങിയ സാമ്പത്തികമായി ദുര്‍ബലമായ രാജ്യങ്ങളില്‍ ചൈന ഭീമമായ നിക്ഷേപങ്ങള്‍ നടത്തി. എന്നാല്‍ ആ വായ്പകള്‍ക്ക് ചൈനീസ് ബാങ്കുകള്‍ 6 ശതമാനത്തിലധികം പലിശ ഈടാക്കി. അതിന്റെ കരാറുകള്‍ ചൈനീസ് കമ്പനികള്‍ക്കും അതില്‍ തൊഴിലെടുക്കുന്നത് ചൈനീസ് തൊഴിലാളികളുമാണ്. അതുവഴി പലിശയിനത്തിലും തൊഴിലാളികളിലൂടെയും ചൈനയിലേക്ക് തന്നെ ഈ പണം തിരികെ ഒഴുകുന്നു. കൂടാതെ സമയബന്ധിതമായി പദ്ധതികള്‍ നടപ്പാക്കേണ്ടതാണെന്ന വ്യവസ്ഥ ഏര്‍പ്പെടുത്തുകയും ചെയ്യുന്നു. ഇത് ലംഘിക്കുകയാണെങ്കില്‍ വായ്പക്ക് കൂടുതല്‍ പലിശ നല്‍കേണ്ടതുമാണ്. ഇതുവഴി നിരവധി രാജ്യങ്ങള്‍ ”കടബാധ്യതയുടെ കുടുക്കില്‍” (Debt Trap- Diplomacy)- കുടുങ്ങി. ശ്രീലങ്കയിലെ ഹംബന്‍ടോട്ടാ തുറമുഖം 99 വര്‍ഷത്തേക്ക് ചൈനയ്ക്ക് പാട്ടത്തിനുപോയത് അതിന്റെ കൃത്യമായ ഉദാഹരണമാണ്.
വാര്‍സൊ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനം ചൂണ്ടിക്കാട്ടുന്നത് പോലെ, ചൈനയുടെ 70 ശതമാനം എണ്ണയും 60 ശതമാനം വ്യാപാര ചരക്കുകളും മലാക്കാ കടലിടുക്ക് വഴി കടന്നുപോകുന്നു. അതിനാല്‍ ഈ കടലിടുക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ടാല്‍, ചൈനയ്ക്ക് പ്രതിവര്‍ഷം 200 ബില്യണ്‍ ഡോളര്‍ വരെ നഷ്ടപ്പെടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ സാഹചര്യത്തില്‍ ഭാരതത്തിന്റെ ഭൗമനയതന്ത്ര സ്ഥാനം അത്യന്തം ശക്തമാണ്. മലാക്കാ കടലിടുക്കിന്റെ (Strait of Malacca)- പടിഞ്ഞാറ് ഭാരത നാവികസേനയുടെ സാന്നിധ്യം ചൈനയുടെ സമുദ്ര വ്യാപാര പാതയെ നിരന്തരം നിരീക്ഷണത്തിന് വിധേയമാക്കുന്നുമുണ്ട്..
ഈ സമുദ്രപരമായ പ്രാധാന്യം മനസ്സിലാക്കി ഭാരത വും അമേരിക്കയും ചേര്‍ന്ന് ഇന്‍ഡോ-പസഫിക് മേഖലയില്‍ സഹകരണം വര്‍ദ്ധിപ്പിച്ചു. ക്വാഡ് (India, US, Japan, Australia)- എന്ന സഖ്യം ഇതിന്റെ പ്രതീകമാണ്. സമുദ്രപാതകളുടെ സ്വാതന്ത്ര്യം, നിയമാധിഷ്ഠിത അന്തര്‍ദേശീയ ക്രമം, സാങ്കേതിക സഹകരണം എന്നിവയാണ് ഇതിന്റെ ലക്ഷ്യങ്ങള്‍. ഇതിലൂടെ നാം നമ്മുടെ സ്വാധീനമേഖലയുടെ ആഴവും പരപ്പും വര്‍ദ്ധിപ്പിക്കുകയാണ്. ചൈനയുടെ കടലാശ്രിതത്വത്തെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങള്‍ വികസിപ്പിക്കുകയും കൂടി ഈ സാഹചര്യത്തില്‍ നാം ചെയ്യുന്നു.
ചൈനയുമായുള്ള ഭാരതത്തിന്റെ ബന്ധം ഇന്ന് കൂടുതല്‍ മിത്രതയിലോ കടുത്ത ശത്രുതയിലോ അല്ല. ഹിമാലയ അതിര്‍ത്തിയില്‍ സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും, അതേ സമയം ഇരുരാജ്യങ്ങളും ബ്രിക്‌സ്, SCO (Shanghai Cooperation Organisation) പോലുള്ള വേദികളില്‍ സഹകരിക്കുന്നു. ചൈന ഭാരതത്തിന് വലിയ വ്യാപാര പങ്കാളിയാണ്. ഇരുരാജ്യങ്ങളുടെയും വാര്‍ഷിക വ്യാപാരം 135 ബില്യണ്‍ ഡോളറിന് മുകളിലാണ്. എന്നാല്‍ ഈ ബന്ധം ആശ്രിതത്വത്തിന്റെ ഭീഷണി വഹിക്കുന്നുണ്ട്. ഭാരതത്തിന്റെ ഇറക്കുമതികളില്‍ വലിയൊരു വിഹിതം ചൈനയില്‍ നിന്നാണ്, പ്രത്യേകിച്ച് ഇലക്ട്രോണിക് ഉപകരണങ്ങളും സോളാര്‍ പാനല്‍ ഘടകങ്ങളും. അതുകൊണ്ട് ഭാരതം ”ചൈനയില്‍ നിന്ന് ഡികപ്പിള്‍” (Decouple-) ചെയ്യാനുള്ള ശ്രമത്തിലാണ്, ആഭ്യന്തര ഉല്‍പ്പാദനശേഷി വര്‍ദ്ധിപ്പിച്ചുകൊണ്ടാണ് നാം ആ പരിശ്രമം നടത്തുന്നത്.
ഇവിടെ അമേരിക്കയുടെ ‘ഡീപ് സ്റ്റേറ്റ്’ ഇടപെടലുകള്‍ പരാമര്‍ശിക്കാതെ പോകാനാവില്ല. അമേരിക്കന്‍ നയതന്ത്രത്തിന്റെ ആഴത്തിലുള്ള ഘടകങ്ങള്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍, കോര്‍പ്പറേറ്റ് ലോബികള്‍, പ്രതിരോധ വ്യവസായം ഇവയൊക്കെ ചേര്‍ന്ന് ഇന്‍ഡോ-പസഫിക് മേഖലയിലെ ശക്തിസമത്വം നിലനിര്‍ത്താന്‍ ഇന്ത്യയെ ‘strategic pivot’- ആയി ഉപയോഗിക്കുന്നു. ചൈനയുടെ വളര്‍ച്ചയെ തടയാന്‍ അമേരിക്ക ഭാരതത്തിനെ മുന്നണിയിലെ പങ്കാളിയായി കാണുന്നു. എന്നാല്‍ അതിനൊപ്പം തന്നെ, അമേരിക്കന്‍ സ്വാര്‍ത്ഥതയും ദീര്‍ഘകാല തന്ത്രങ്ങളും ഭാരതം തിരിച്ചറിയുന്നുണ്ട്. ഭാരതത്തിന്റെ വിദേശനയം അതുകൊണ്ടുതന്നെ ‘multialignment’എന്ന രൂപം സ്വീകരിച്ചിരിക്കുന്നു അഥവാ, ആരുടെയും അടിമയായി മാറാതെ, എല്ലാവരുമായി നയതന്ത്ര ബന്ധം പുലര്‍ത്തുന്ന രീതിയില്‍.

ഈ സമകാലിക സാഹചര്യത്തില്‍ ഭാരതത്തിന്റെ ആത്മനിര്‍ഭര്‍ ഭാരത് നയം അത്യന്തം പ്രസക്തമാണ്. സൗരോര്‍ജ്ജം, കാറ്റോര്‍ജ്ജം, ജലവൈദ്യുതി എന്നിവയില്‍ ഭാരതം വന്‍ നേട്ടങ്ങള്‍ നേടി. 2025-ല്‍ ഭാരതത്തിന്റെ പുനരുപയോഗ ഊര്‍ജ്ജ ശേഷി 200 ഗിഗാവാട്ട് കടന്നു. അതിനൊപ്പം സെമികണ്ടക്ടര്‍ നിര്‍മ്മാണത്തിനും ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്കുമായി ഗുജറാത്തിലും തമിഴ്‌നാട്ടിലും വലിയ വ്യവസായ മേഖലകള്‍ രൂപം കൊണ്ടുവരുന്നു. ഭാരത ത്തെ ഊര്‍ജ്ജവും സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട ആശ്രിതത്വത്തില്‍ നിന്നും ക്രമേണ മോചിപ്പിക്കുന്നു.
റഷ്യ-ഉക്രെയ്ന്‍ യുദ്ധം, ഗാസാ മേഖലയിലെ സംഘര്‍ഷങ്ങള്‍, ഇന്ധനവിലകളിലെ അനിശ്ചിതത്വം എല്ലാം ഭാരതത്തിന്റെ നയതന്ത്രത്തിന് പുതിയ പരീക്ഷണങ്ങള്‍ സൃഷ്ടിച്ചു. പാശ്ചാത്യ രാജ്യങ്ങളുമായുള്ള ബന്ധം നിലനിര്‍ത്തിയതും റഷ്യയുമായുള്ള വ്യാപാര ബന്ധം തകര്‍ക്കാതെയുമാണ് ഭാരതം മുന്നോട്ട് പോയത്. ഇത് ഭാരതത്തിന്റെ തുല്യതാ നയത്തിന്റെ വിജയമുദ്രയാണ്.
ചൈനയും ഭാരതവും തമ്മിലുള്ള ബന്ധം കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പ്രതിസന്ധിപൂര്‍ണ്ണമായെങ്കിലും, ചില മേഖലകളില്‍ സഹകരണം നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ ഉണ്ട്. ബ്രിക്‌സ് വേദിയില്‍ ഇരുരാജ്യങ്ങളും അമേരിക്കന്‍ ഡോളറിന്റെ ആധിപത്യം ചോദ്യം ചെയ്യുന്നു; പുതുക്കിയ ബാങ്കിംഗ് സംവിധാനങ്ങള്‍ക്കും ദക്ഷിണ ആഫ്രിക്ക, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളുമായി സഹകരണം വര്‍ദ്ധിപ്പിക്കുന്നതിലും ഭാരതവും ചൈനയും ഒരേ വശത്താണ്. ഇതിലൂടെ ദക്ഷിണഭാഗത്തെ വികസനരാജ്യങ്ങള്‍ക്കായി പുതിയ സാമ്പത്തിക പാതകള്‍ തുറക്കപ്പെടുന്നു.
അതേസമയം, അമേരിക്കന്‍ ഡീപ്പ് സ്റ്റേറ്റ് ഈ വളര്‍ച്ചയെ എങ്ങനെ കാണുന്നു എന്നത് ശ്രദ്ധേയമാണ്. ചൈനയെ നിയന്ത്രിക്കാന്‍ ഭാരതത്തെ മുന്‍പന്തിയില്‍ നിര്‍ത്തിയതുപോലെ, ഭാരതത്തിന്റെ വളര്‍ച്ചയും അവര്‍ കൃത്യമായി നിരീക്ഷിക്കുന്നു. സാങ്കേതിക കൈമാറ്റം, പ്രതിരോധ സഹകരണം, സൈബര്‍ സുരക്ഷ ഇവിടെയെല്ലാം അമേരിക്ക ഭാരതത്തിന് പിന്തുണ നല്‍കുമ്പോഴും, അവിടെ ”സ്ട്രാറ്റജിക് ഓട്ടോണമി” നിലനിര്‍ത്താനുള്ള ഉത്തരവാദിത്തം ഭാരതത്തിനാണ്.
ഭാരതം ഇപ്പോള്‍ ആശ്രിതത്വത്തില്‍ നിന്നും സ്വയംപര്യാപ്തതയിലേക്കുള്ള പാതയിലാണ്. ഇന്‍ഡോ-പസഫിക് മേഖലയിലെ സാങ്കേതികവും സൈനികവുമായ പങ്കാളിത്തം ഭാരതത്തെ ആഗോള വേദിയില്‍ കരുത്തിന്റെ പ്രതീകമായി മാറ്റുന്നു. സമുദ്രനയതന്ത്രം, പുനരുപയോഗ ഊര്‍ജ്ജം, സാങ്കേതിക വിപ്ലവം ഇവയാണ് ആഗോള ശക്തിയുടെ പുതിയ അളവുകോലുകള്‍.
ഭാവിയില്‍ ഭാരതത്തിന്റെ നയതന്ത്രം തുല്യതയും നയപരമായ സവിശേഷതയും ഉള്‍ക്കൊള്ളുന്ന വിധത്തില്‍ വികസിക്കുകയാണ്. പാശ്ചാത്യരുമായി സൗഹൃദബന്ധം നിലനിര്‍ത്തിക്കൊണ്ട്, ചൈനയുമായുള്ള ബന്ധം സംയമനത്തോടെ കൈകാര്യം ചെയ്യുക എന്നതാണ് പ്രധാന ചോദ്യമാര്‍ഗം. ആല്‍ഫ്രഡ് മഹന്‍ തയര്‍ പറഞ്ഞതുപോലെ, ”ഇന്ത്യന്‍ മഹാസമുദ്രത്തെ നിയന്ത്രിക്കുന്നവന്‍ ഏഷ്യയെ നിയന്ത്രിക്കും” ഇന്നത്തെ സാഹചര്യത്തില്‍ അതില്‍ ഒരു വാക്ക് കൂടി ചേര്‍ക്കാം: സ്വയംപര്യാപ്തത നേടുന്നവന്‍ ലോകത്തെ നിയന്ത്രിക്കും.
ഇന്ന് ഭാരതം ആ ലക്ഷ്യത്തിലേക്കാണ് നീങ്ങുന്നത് സ്വയംപര്യാപ്തവും, സ്വാധീനമുള്ളതുമായ, സമുദ്രനയതന്ത്രത്തിലും സാങ്കേതികരംഗത്തും മുന്‍പന്തിയിലുള്ള ഒരു രാഷ്ട്രമായി, ആശ്രിതത്വത്തിന്റെ ബന്ധനങ്ങളില്‍ നിന്നും മോചിതമായി ആഗോള ശക്തിയുടെ കേന്ദ്രബിന്ദുവായി മാറുകയാണ് ഭാരതം.






















