ആര്‍.എസ്.എസ്സിന്റെ ശതാബ്ദിയോടനുബന്ധിച്ച് ന്യൂദല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ ആഗസ്റ്റ് 26, 27, 28 തീയതികളില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് നടത്തിയ പ്രഭാഷണത്തിന്റെ തുടര്‍ച്ച.
സമാജ പരിവര്‍ത്തനത്തിനു വേണ്ടിയുള്ള വിപ്ലവസമരങ്ങളിലും രാഷ്ട്രീയസമരങ്ങളിലും ഡോക്ടര്‍ജി ഭാഗഭാക്കായി. സമാജത്തെ സ്വന്തം അസ്തിത്വത്തിലേക്ക് മടങ്ങിപ്പോകാന്‍ പ്രേരിപ്പിക്കുന്നതിനുവേണ്ടി ധാര്‍മ്മിക ജാഗരണവും നടത്തിയിരുന്നു. ഈ പ്രവര്‍ത്തനങ്ങളില്ലെല്ലാം നിസ്വാര്‍ത്ഥഭാവത്തോടെ പങ്കെടുത്ത ഹെഡ്‌ഗേവാര്‍, അതിന്റെ പ്രവര്‍ത്തന രീതികള്‍ എന്തൊക്കെയാണ്, സമാജത്തിന്റെ സ്ഥിതി എന്താണ്, സമാജത്തിന് ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ എന്ത് ഗുണമാണ് ലഭിക്കുന്നത് എന്നെല്ലാം മനസ്സിലാക്കി. ദീര്‍ഘമായ ഈ കാലയളവില്‍ ഒന്നിച്ച് പ്രവര്‍ത്തിച്ച നേതാക്കളുമായി ചര്‍ച്ച നടത്തി. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സ്ഥാപനത്തിനുശേഷവും അദ്ദേഹം അവരുമായുള്ള ബന്ധം നിലനിര്‍ത്തി. 1930ല്‍ ആരംഭിച്ച വന സത്യഗ്രഹത്തിലും സംഘത്തിന്റെ സര്‍സംഘചാലക് പദവി ഉപേക്ഷിച്ച് അദ്ദേഹം പങ്കെടുത്തു. അവിടെയും അദ്ദേഹത്തിന് ഒരു വര്‍ഷത്തെ തടവുശിക്ഷ ലഭിച്ചു. പിന്നീട് മടങ്ങിവന്ന് സര്‍സംഘചാലക് പദവി ഏറ്റെടുത്ത് അദ്ദേഹം സംഘത്തെ നയിച്ചു. തന്റെ അനുഭവ പരിചയം മൂലം എല്ലാവരുമായും അടുത്തിടപഴകാന്‍ ഡോക്ടര്‍ജിക്ക് സാധിച്ചു. സുഭാഷ് ചന്ദ്രബോസ്, മഹാത്മാഗാന്ധി, ലോകമാന്യ തിലക്, ചന്ദ്രശേഖര്‍ ആസാദ്, ഭഗത്‌സിംഗ്, രാജ്ഗുരു തുടങ്ങിയവരുമായി അദ്ദേഹം ബന്ധം പുലര്‍ത്തി (രാജ്ഗുരുവിനെ അദ്ദേഹം മഹാരാഷ്ട്രയിലും പിന്നീട് നാഗ്പ്പൂരിലും പിന്നീട് അവിടം സുരക്ഷിതമല്ലെന്നു കണ്ട് അഗോളയിലും ഒളിവില്‍ പാര്‍പ്പിച്ചു). സമാജത്തില്‍ കടന്നുകൂടിയിട്ടുള്ള ദുര്‍ഗുണങ്ങള്‍ ഇല്ലായ്മ ചെയ്തില്ലെങ്കില്‍ തങ്ങളുടെ ദൗത്യം അപൂര്‍ണ്ണമായിരിക്കുമെന്ന് എല്ലാ നേതാക്കളും ചിന്തിച്ചിരുന്നു. അതുകൊണ്ട് ഈ ദുര്‍ഗുണങ്ങളെ ആദ്യം ഇല്ലായ്മ ചെയ്യണം. രാജ്യം വികസിക്കണമെങ്കിലും സ്വാതന്ത്ര്യം നേടണമെങ്കിലും നേതാക്കളുടെയും സംഘടനകളുടെയുമൊക്കെ പ്രവര്‍ത്തനം തീര്‍ച്ചയായും സഹായകമാണ്.
മുഴുവന്‍ സമാജത്തിന്റെയും പരിശ്രമത്താല്‍ പരിവര്‍ത്തനം സാധ്യമാവും. ഇന്ന് നമ്മുടെ രാജ്യത്തെ വികസിപ്പിക്കാന്‍ നാം ശ്രമിക്കുന്നത് ആരുടെയെങ്കിലും സഹായത്താലല്ല; മറിച്ച് എല്ലാവരുടെയും പ്രയത്‌നം കൊണ്ടാണ്. നേതാവ്, നീതി, അധികാരം, പാര്‍ട്ടി, ആശയങ്ങള്‍, സംഘടന എന്നിവയുടെയൊക്കെ ഉത്തരവാദിത്തം പരിവര്‍ത്തനത്തെ സഹായിക്കുക എന്നതാണ്. എന്നാല്‍ മുഖ്യകാരണം സമാജത്തിന്റെ പരിവര്‍ത്തനം, ഗുണാത്മകമായ വികസനം എന്നിവയാണ്. സമാജപരിവര്‍ത്തനം സാധ്യമാവാതെ നമ്മുടെ ദൗത്യം പൂര്‍ണ്ണമാവില്ല. പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും. എന്നാല്‍ അവ വീണ്ടും ഉയര്‍ന്നുവരില്ല എന്ന് ഉറപ്പില്ല. ഓരോ പ്രാവശ്യവും വിദേശ ആക്രമണകാരികള്‍ വന്ന് നമ്മെ കീഴ്‌പ്പെടുത്തുകയും നമ്മള്‍ അവരെ പ്രതിരോധിച്ച് വിജയം നേടുകയും ചെയ്യും. ഒരു കൂട്ടര്‍ നമ്മെ ആക്രമിക്കുമ്പോള്‍ നമ്മള്‍ അതിനെതിരെ ജാഗ്രത പാലിക്കുമ്പോള്‍ അടുത്തത് വരും. എന്തുകൊണ്ടാണ് വീണ്ടും വീണ്ടും ഇങ്ങനെ ആക്രമണകാരികള്‍ വരുന്നത്? അതിനുകാരണം നമ്മുടെ സമാജത്തില്‍ ഒഴിവാക്കേണ്ടുന്ന ചില ദോഷങ്ങളുണ്ട് എന്നതാണ്; അതോടൊപ്പം വികസിപ്പിക്കേണ്ട ചില ഗുണങ്ങളും ഉണ്ട്. ഈ ജോലി ആരെങ്കിലും ചെയ്യേണ്ടിവരും. ഇതിനെപ്പറ്റി ഡോക്ടര്‍ജി പഠനം നടത്തുകയും തീരൂമാനത്തിലെത്തുകയും ചെയ്തു. രവീന്ദ്രനാഥ ടാഗൂര്‍ ‘സ്വദേശി സമാജ്’ എന്ന ലേഖനത്തില്‍ ഇങ്ങനെ എഴുതിയിട്ടുണ്ട്: സമാജത്തിന്റെ നവോത്ഥാനം സാധ്യമാവേണ്ടത് രാഷ്ട്രീയം കൊണ്ടല്ല, മറിച്ച് നമ്മുടെ സമാജത്തിലെ പ്രാദേശിക നേതൃത്വത്തിലൂടെയാവണം. നേതാവ് സത്‌സ്വഭാവിയും സമാജവുമായി നിരന്തരം സമ്പര്‍ക്കത്തിലേര്‍പ്പെടുന്നയാളുമാവണം. സമാജത്തിന് ഈ നേതാവില്‍ വിശ്വാസമുണ്ടായിരിക്കണം. ദേശത്തിനുവേണ്ടി ജീവിതം സമര്‍പ്പിക്കാനും മരണം വരിക്കാനും തയ്യാറുള്ളവനാകണം നേതാവ് എന്നാണ് ഡോക്ടര്‍ജി പറഞ്ഞത്. ഇത്രയും വലിയ രാജ്യത്ത് ഓരോ ഗ്രാമത്തിലും ഓരോ തെരുവുകളിലും ഇപ്രകാരമുള്ള നേതാക്കള്‍ ഉണ്ടാകണം. രവീന്ദ്രനാഥ് ടാഗൂര്‍ ‘സ്വദേശി സമാജ’ത്തില്‍ വ്യക്തമായി ഇത് പറഞ്ഞിട്ടുണ്ട്. രാഷ്ട്രത്തെ ഉയര്‍ത്തിക്കൊണ്ടുവരണമെങ്കില്‍, രാഷ്ട്രത്തെ പുതുതായി സൃഷ്ടിക്കുകയല്ല വേണ്ടത്. നമ്മുടെ രാജ്യം പണ്ടുമുതലേയുള്ളതാണ്.
ഇംഗ്ലീഷുകാര്‍ റെയില്‍ ഗതാഗതം കൊണ്ടുവന്നതുകൊണ്ട് രാജ്യം മുഴുവന്‍ ഒന്നായെന്ന് യുവാക്കള്‍ വൃദ്ധരോട് പറയുന്നതായി ഗാന്ധിജി എഴുതുന്നു. വൃദ്ധന്റെ രൂപത്തില്‍ ഗാന്ധിജി തന്നെ അതിന് മറുപടി നല്‍കുന്നു. ”ഇത് നിങ്ങളെ ഇംഗ്ലീഷുകാര്‍ തന്നെ പഠിപ്പിച്ചതാണ്. അവര്‍ വരുന്നതിനു മുമ്പുതന്നെ നമ്മുടെ രാജ്യം ഒറ്റക്കെട്ടായിരുന്നു. ഭാരതത്തിന്റെ അസ്തിത്വം വളരെ പ്രാചീനമാണ്. ചുറ്റുപാടുകള്‍ മാറുന്നതുകൊണ്ട് രാജ്യത്തിന്റെ ഏകത്വം മാറുന്നില്ല” സ്വദേശി സമാജില്‍ രവീന്ദ്രനാഥ്ജി ഇപ്രകാരം എഴുതിയിട്ടുണ്ട്: ഏതെങ്കിലും ഒരു പുതിയ വ്യക്തി ഭാരതത്തിലേക്ക് വരികയാണെങ്കില്‍ നമ്മള്‍ ഭാരതീയര്‍ ഒരിക്കലും ഭയപ്പെടില്ല; കാരണം എല്ലാവരെയും സ്വന്തമെന്ന് കരുതി അംഗീകരിക്കുന്നതാണ് ഭാരതത്തിന്റെ സ്വഭാവം. ഈ രാജ്യത്ത് ഹിന്ദുക്കളും മുസ്ലീങ്ങളും ബൗദ്ധരും പരസ്പരം സംഘര്‍ഷത്തില്‍ ഏര്‍പ്പെടില്ല. അവര്‍ ഈ രാജ്യത്തിനുവേണ്ടിത്തന്നെ ജീവിക്കുകയും മരിക്കുകയും ചെയ്യും. പരസ്പരം സംഘര്‍ഷമുണ്ടായാല്‍ അതിന് പരിഹാരം കണ്ടെത്തി ഒന്നിച്ച് ജീവിക്കും. നമ്മള്‍ അഹിന്ദുക്കളല്ല ഹിന്ദുക്കള്‍ തന്നെയാണ് എന്ന ചിന്ത എല്ലാവരിലും ഉണ്ടായിരുന്നു. നമ്മുടെ സമാജത്തെ ഉന്നതിയിലെത്തിക്കണം. അധികാരം നേടാനുളള ഉപായമാണിത്. ഇത് പ്രയോഗത്തില്‍ വരുത്തുമെന്ന് ഹെഡ്‌ഗേവാര്‍ ചിന്തിച്ചു. 1911ല്‍ കല്‍ക്കത്തയില്‍ താമസിക്കുമ്പോള്‍ തന്നെ ഈ കാര്യം ഡോക്ടര്‍ജി ത്രൈലോക്യനാഥ് ചക്രവര്‍ത്തിയോട് സൂചിപ്പിച്ചിരുന്നു. മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കി നാഗ്പ്പൂരില്‍ വന്നതിനുശേഷം ഡോക്ടര്‍ജി സമരങ്ങളില്‍ പങ്കെടുത്തു. രാജ്യത്തെ മുഴുവന്‍ ഒന്നിപ്പിക്കുന്നതിനും വലുതാക്കുന്നതിനും രാജ്യത്തിലെ പൗരന്മാരില്‍ നല്ല ഗുണങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിനും അനേകം പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം നടത്തി. ഭാരത് സേവാശ്രമ് സംഘ്, ഡോക്ടര്‍ജി അംഗമായ അനുശീലന്‍ സമിതി എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം പഠിച്ചു. അങ്ങനെ അദ്ദേഹം ഒരു മാര്‍ഗ്ഗം കണ്ടുപിടിക്കുകയും, അദ്ദേഹത്തില്‍ ആകൃഷ്ടരായ യുവാക്കളുമായി അതിനെപ്പറ്റി ചര്‍ച്ച ചെയ്യുകയും ചെയ്തു. അങ്ങനെ അദ്ദേഹം 1925ല്‍ വിളംബരം ചെയ്ത പ്രസ്ഥാനമാണ് രാഷ്ട്രീയ സ്വയംസേവക സംഘം. ഇന്ന് നാം ശതാബ്ദിയാഘോഷിക്കുന്ന സംഘം എന്ന പ്രസ്ഥാനത്തിന്റെ ബീജം ഡോക്ടര്‍ജിയുടെ മനസ്സില്‍ വളരെ വര്‍ഷം മുമ്പുതന്നെ രൂപം കൊണ്ടിരുന്നു. അങ്ങനെ മനസ്സിലുള്ള ബീജം ആകാരം പ്രാപിച്ചു. 1925 ലെ വിജയദശമിക്കുശേഷം, ”ഇന്ന് തൊട്ട് നാം സംഘം ആരംഭിക്കുകയാണ്” എന്ന് അദ്ദേഹം വിളംബരം ചെയ്തു.
സമ്പൂര്‍ണ്ണ ഹിന്ദുസമാജത്തെയും സംഘടിപ്പിക്കുക. എന്നതാണ് സംഘത്തിന്റെ ലക്ഷ്യം. ബാക്കിയുള്ള ആളുകളെ എന്തിന് ഉപേക്ഷിച്ചു എന്ന ചോദ്യം ഇവിടെ ഉദിക്കുന്നു. ഇന്ന് നാം ആരെയാണോ ഹിന്ദുസമാജം എന്ന് വിളിക്കുന്നത് അവര്‍ക്ക് ഈ രാജ്യത്തോട് ഉത്തരവാദിത്തമുണ്ട്. ഹിന്ദു സമാജം ഉത്തരവാദപ്പെട്ട സമാജമാണ്. എന്തെന്നാല്‍ ഈ ജനതയ്ക്ക് ആ നാമം ലഭിച്ചത് വളരെ മുമ്പാണ്. മഹാവീര്‍ പ്രസാദ് ദ്വിവേദിയുടെ അഭിപ്രായത്തില്‍, ജരതുഷ്ടരുടെ കാലം തൊട്ട് വിദേശീയര്‍, ഭാരതീയരെ ഹിന്ദുക്കള്‍ എന്നാണ് വിളിക്കുന്നത്. നമുക്ക് വേറെ പേരിന്റെ ആവശ്യം ഉണ്ടായിരുന്നില്ല. നമ്മള്‍ മാനവധര്‍മ്മശാസ്ത്രം രചിച്ചവരാണ്.
മാതാ ച പാര്‍വ്വതിദേവി
പിതാ ദേവോ മഹേശ്വര:
ബാന്ധവാ: ശിവഭക്താ: ച
സ്വദേശോ ഭൂവനത്രയം,
അയം നിജപരോവേതി
ഗണനാ ഗുണചേതസാം,
ഉദാരചരിതാനാം തു
വസുധൈവ കുടുംബകം
എന്നെല്ലാം ചിന്തിച്ചവരാണ് ഭാരതീയര്‍. നമ്മള്‍ മനുഷ്യരില്‍ വേര്‍തിരിവ് കാണിക്കാറില്ല. വ്യക്തി, മാനവത, സൃഷ്ടി ഇവയെല്ലാം പരമാത്മാവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ട് മനുഷ്യന്‍ ഉന്നതിയെക്കുറിച്ച് ആലോചിക്കുമ്പോള്‍ ഈ മൂന്നിന്റെയും വികാസത്തിലാണ് സ്വന്തം വികസനം എന്ന് മനസ്സിലാക്കിവേണം വികസനത്തിനായുള്ള പദ്ധതി തയ്യാറാക്കേണ്ടത്. ഇതാണ് ഈ ദേശത്തിന്റെ സ്വഭാവം. അതുകൊണ്ട് നമുക്ക് വേറെ പേരിന്റെ ആവശ്യമില്ല. ജരതുഷ്ടര്‍ വന്നപ്പോള്‍ അവരോട് ആരാണെന്ന് ചോദിച്ചു. തങ്ങളുടെ പൂര്‍വ്വികര്‍ ഭാരതത്തില്‍ നിന്നും കിര്‍ഗിസ്ഥാനിലേക്ക് വന്നവരാണെന്ന് അവര്‍ മറുപടി നല്‍കി. സിന്ധുനദിയുടെ മറുകരയില്‍ നിന്നും വന്നവരാണവര്‍. ആ സമയത്ത് ഇറാനിലെ ജനങ്ങള്‍ സിന്ധുനദിയുടെ മറുകരയില്‍ നിന്നും വന്നവരെ ‘ഹനത്’ എന്നാണ് വിളിച്ചിരുന്നത്. ഹനത് പിന്നീട് ഹിന്ദുവായി എന്നതാണ് ഒരു കഥ. രണ്ടാമത്തേത്, ഇറാനിലെ ജനങ്ങള്‍, ഇസ്രായേലിലെ യഹൂദിയോട് തങ്ങള്‍ക്ക് ഒരു ഹിന്ദുഗുരുവുണ്ട് എന്ന് പറഞ്ഞു എന്നതാണ്. ഈ വിവരം പശ്ചിമഭാഗത്തെ വ്യാപാരികളുടെ ഇടയിലെത്തുകയും അവര്‍ ഹിന്ദു ശബ്ദത്തെ സ്വീകരിക്കുകയും ചെയ്തു. പുരാണങ്ങളിലും ‘തം ദേവനിര്‍മ്മിതം ദേശം ഹിന്ദുസ്ഥാനം പ്രചക്ഷ്യതേ’ എന്ന് പറയുന്നുണ്ട്. ‘ഖുറാസാന്‍ ഖസ്മായാ ഗയാ ഹിന്ദുസ്ഥാന്‍ ഡരായാ’ എന്ന് ഗുരുനാനാക്ക്, ബാബറിന്റെ ആക്രമണങ്ങളെക്കുറിച്ച് പറയുന്നുണ്ട്. ”ന ഹിന്ദു മഹിളാവോം കി ശീല്‍ ബചാ ന മുസ്ലിം മഹിളാവോം കി അസ്മത്” അദ്ദേഹം ഈ രണ്ട് വാക്കുകള്‍ എന്തിന് ഉപയോഗിച്ചുവെന്ന് ചിന്തിക്കാം. നമ്മുടെ രാജ്യത്ത് മതപരിവര്‍ത്തനം ചെയ്ത മുസ്ലീങ്ങളാണ് ഉള്ളത്. അള്ളാഹുവിനെയും ഖുറാനെയും അംഗീകരിക്കുന്നവരാണ് മുസ്ലീങ്ങള്‍. ഹിന്ദു എന്നു പറയുന്നതുകൊണ്ട് മാന്യത ലഭിക്കില്ല. ഒരു ഈശ്വരനെ മാത്രം അംഗീകരിക്കുന്നവര്‍ ഹിന്ദുക്കളല്ല. ഹിന്ദുക്കളുടെ ഈശ്വരന് അനേകം രൂപങ്ങളുണ്ട്. നമുക്ക് മുപ്പത്തിമുക്കോടി ദേവകളുണ്ട്, അനേകം ഗ്രന്ഥങ്ങളും ഗുരുക്കന്മാരുമുണ്ട്. ബൗദ്ധര്‍, ജൈനര്‍, ശൈവര്‍, വൈഷ്ണവര്‍, ശാക്തേയര്‍ തുടങ്ങി അനേകം മതസമ്പ്രദായങ്ങളുണ്ട്. പക്ഷേ ഇവരെയെല്ലാം ഒന്നിപ്പിക്കുന്ന ഒരു സ്വഭാവം ഉണ്ടായിരുന്നു. നമ്മള്‍ എല്ലാറ്റിനേയും സ്വീകരിച്ചിരുന്നു. ലോകത്തില്‍ പൂജകള്‍ക്ക് എത്ര സമ്പ്രദായങ്ങളുണ്ടായാലും അതെല്ലാം ഒരുസ്ഥലത്ത് തന്നെ എത്തിച്ചേരും. ഒരു സമ്പ്രദായവും തെറ്റല്ല ചിലത് വേഗത്തില്‍ എത്തിച്ചേരും. ചിലത് ലളിതവും ചിലത് കഠിനവുമാണ്.
മനുഷ്യനും അവന്റെ ബുദ്ധിയും താല്‍പ്പര്യവുമൊക്കെ വ്യത്യസ്തമാണ്. ഋജുവായതും കുടിലമായതുമായ അനേകം വഴികളുണ്ട്. നിങ്ങള്‍ ഈ സഭാഗൃഹത്തില്‍ എത്തിച്ചേരുന്നതിനുവേണ്ടി ഒരേ സ്ഥലത്തു നിന്നല്ല പുറപ്പെട്ടത്, വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്നുമാണ്. ചിലത് നല്ല വഴിയാണെങ്കില്‍ മറ്റു ചിലത് ദുഷ്‌ക്കരമായിരിക്കും. വഴി നല്ലതല്ലെങ്കില്‍ താങ്കള്‍ക്ക് ചുറ്റിക്കറങ്ങേണ്ടിവരും. സമയത്തിന് എത്തിച്ചേരുന്നതിനുവേണ്ടി ദുഷ്‌ക്കരമായ പാതയിലൂടെയും വരേണ്ടിവരും. ഇത് ഓരോരുത്തരുടേയും താല്പര്യമാണ്. അനേകം വഴികളുണ്ടെങ്കിലും എല്ലാവര്‍ക്കും ഒരേ സ്ഥലത്തേക്കാണ് പോവേണ്ടത്. ഭഗവാന്‍ നീ തന്നെയാണ്. ലോകത്ത് എവിടെ മഴ പെയ്താലും സമുദ്രത്തിലെത്തിച്ചേരുന്നു. ഈ കാഴ്ചപ്പാടുള്ള ഏതൊരാളും ഹിന്ദുവാണ്. ഹിന്ദു എന്നാല്‍ എന്താണ്? നിങ്ങള്‍ ഏത് വഴിയിലൂടെയാണോ സഞ്ചരിക്കുന്നത് അതിലൂടെ തന്നെ മുന്നേറൂം. മറ്റുള്ളവരെ മാറ്റാന്‍ ശ്രമിക്കരുത്. മറ്റുള്ളവരെ പൂര്‍ണ്ണമായും ആദരിക്കുക, അവരെ ഒരിക്കലും അപമാനിക്കരുത്. വഴിയെച്ചൊല്ലി കലഹിക്കാതെ പരസ്പരം ഒരുമിച്ച് മുന്നോട്ടുപോകൂ. ഈ പാരമ്പര്യം, സംസ്‌കാരം ആരുടേതാണോ അവന്‍ ഹിന്ദുവാണ്.
നമ്മുടെ സംസ്‌കാരം ഇങ്ങനെയാകാന്‍ കാരണം ഭാരതവര്‍ഷമാണ്. ഭാരതം ഭൂമിശാസ്ത്രപരമായി നാലുഭാഗത്തുനിന്നും സംരക്ഷിക്കപ്പെട്ടിരുന്ന ഒരു രാജ്യമാണ്. ആദ്യം ആക്രമണകാരികള്‍ ഇവിടേക്ക് എത്തിയിരുന്നില്ല. കപ്പല്‍ ഇല്ലാത്ത അക്കാലത്ത് സമുദ്രം താണ്ടി ആരാണ് വരുന്നത്? മഞ്ഞ് മൂടിയ പര്‍വ്വതങ്ങളെ മറികടന്ന് ആരാണ് വരിക? മുഴുവന്‍ സൈന്യത്തെയും കൂട്ടിവരാന്‍ പറ്റില്ല. അന്ന് നമ്മള്‍ സുരക്ഷിതരായിരുന്നു. ഇന്നത്തെ അത്ര ജനസംഖ്യയും അന്ന് നമുക്കുണ്ടായിരുന്നില്ല. അതിനാല്‍ എല്ലാവരും പരസ്പരം കലഹിക്കാതെ ഒരുമിച്ച് കഴിഞ്ഞു. ലോകത്തിന് അന്ന് നിലനില്‍പ്പിനായി പോരാടേണ്ടിവന്നിരുന്നു. എന്നാല്‍ ഭാരതത്തിലെ സ്ഥിതി മറിച്ചായിരുന്നു; നമുക്ക് അതിജീവനത്തിനായി സമരം നടത്തേണ്ടി വന്നില്ല. ഇവിടെ എല്ലാവര്‍ക്കും വേണ്ടിയുള്ളത് ഉപേക്ഷിക്കപ്പെട്ടിരുന്നു. നമ്മുടെ പാരമ്പര്യത്തില്‍ സംയമനം ഉണ്ടായിരുന്നു. അതുകൊണ്ട് നമുക്ക് കലഹിക്കേണ്ട ആവശ്യം വന്നില്ല. ധാരാളം ഒഴിവു സമയവും സുരക്ഷയും സമൃദ്ധിയുമെല്ലാം നമുക്ക് ലഭിച്ചു. ലോകം, പുറത്തുള്ള കാഴ്ചകള്‍ കണ്ടിട്ട് നില്‍ക്കുകയും അതിനപ്പുറത്തേക്ക് ഒന്നുമില്ലെന്ന് ചിന്തിക്കുകയും ചെയ്തു. പക്ഷേ ഭാരതീയര്‍ ഈ കാഴ്ചകളില്‍ മതിമറന്ന് നില്‍ക്കാതെ, തന്റെ തന്നെ ഉള്ളിലുള്ള സത്യത്തെ തിരഞ്ഞു. പലതായി കാണുന്നുണ്ടെങ്കിലും എല്ലാം ഒന്നാണെന്ന് ആ സത്യമാണ് നമ്മോട് പറഞ്ഞത്. അതുകൊണ്ട് നമ്മുടെ ധര്‍മ്മം സമന്വയമാണ്; സംഘര്‍ഷമല്ല. ഈ കാഴ്ചപ്പാടുള്ളതുകൊണ്ടാണ് നമ്മുടെ സംസ്‌കാരം തഴച്ചുവളര്‍ന്നത്. അതുകൊണ്ട് നാം മാതൃഭൂമിയെ ആരാധിക്കുന്നു. അമ്മയാണ് നമുക്ക് അന്നവും പോഷണവും സംസ്‌കാരവും നല്‍കിയത്. ഇത് വെറും ഭംഗിവാക്കല്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രാചീനകാലം തൊട്ട് നമ്മുടെ പൂര്‍വ്വികര്‍ ജീവിച്ചിരുന്നത്. ഇങ്ങനെ ഒരു ജീവിതം കെട്ടിപ്പൊക്കുന്നതിനുവേണ്ടി അവര്‍ തങ്ങളുടെ രക്തവും വിയര്‍പ്പും ഒഴുക്കി. ഈ ഭൂമിയുടെ സംരക്ഷണത്തിനുവേണ്ടി ജീവത്യാഗം ചെയ്തു. നമ്മുടെ ഇതിഹാസങ്ങള്‍ നമുക്ക് പ്രേരണാദായകമാണ്. സംഘര്‍ഷം ഉണ്ടാകുമ്പോള്‍ എല്ലാവരും പരസ്പരം ഹിന്ദുവാണെന്ന് പറയുന്നില്ല. ഹിന്ദുക്കള്‍ പല വിധമുണ്ട്. ചിലര്‍ക്ക് തങ്ങള്‍ ഹിന്ദുവാണെന്ന് അറിയാം; അവര്‍ അതില്‍ അഭിമാനിക്കുകയും ചെയ്യുന്നു. മറ്റു ചിലര്‍ക്ക് തങ്ങള്‍ ഹിന്ദുവാണെന്ന് അറിയാം; എന്നാല്‍ പറയില്ല. അതില്‍ പ്രത്യേകിച്ച് അഭിമാനിക്കാന്‍ എന്തിരിക്കുന്നു എന്ന നിലപാടാണ് അവര്‍ക്ക്. മൂന്നാമത്തെ വിഭാഗത്തിനാകട്ടെ തങ്ങള്‍ ഹിന്ദുവാണെന്ന് അറിയില്ല. ഹിന്ദുവാണെന്ന് അറിയാത്തവര്‍ക്കും ഹിന്ദവി അല്ലെങ്കില്‍ ഭാരതീയന്‍ എന്നു പറയുന്നത് മോശമായി തോന്നില്ല. സനാതനം എന്ന വാക്കിനെയും ചിലര്‍ സ്വീകരിക്കുന്നു.
(തുടരും)
വിവര്‍ത്തനം: ഡോ.പി.വി.സിന്ധുരവി





















