കഴിഞ്ഞവര്‍ഷം ഗുരുവായൂര്‍ ഏകാദശി ദിനത്തിലെ ഉദയാസ്തമന പൂജ മാറ്റാനുള്ള തീരുമാനം തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് എടുത്തത് ദേവസ്വം ഭരണസമിതിയുടെ അഭ്യര്‍ത്ഥന മാനിച്ചായിരുന്നു. ഗുരുവായൂര്‍ ദേവസ്വത്തില്‍ ദേവസ്വം ഭരണസമിതിയും അഡ്മിനിസ്‌ട്രേറ്ററും ദേവസ്വം മന്ത്രിയും സംസ്ഥാന ഭരണകൂടവും കഴിഞ്ഞ കുറേക്കാലമായി കാട്ടിക്കൂട്ടുന്ന അതിക്രമങ്ങള്‍ കാണുമ്പോള്‍ ഭക്തരുടെ മനസ്സില്‍ കനലെരിയുകയാണ്. പാലിയത്തച്ഛനായി ഭക്തനെ കാക്കാന്‍ എത്തിയ ഗുരുവായൂരപ്പന്‍ ഭക്തരുടെ ഈ മനസ്സിലെ എരിതീ കണ്ട് ആ കനല്‍ അണയ്ക്കാന്‍ എത്തും എന്ന കാര്യം ഉറപ്പായിരുന്നു. ഒടുവില്‍ ഉദയാസ്തമന പൂജ ഏകാദശി ദിവസം തന്നെ നടത്താനും ഭരണസൗകര്യം നോക്കി ഉദയാസ്തമന പൂജ മാറ്റരുതെന്നും സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നു.
ഭരണകര്‍ത്താക്കളുടെ, പാര്‍ട്ടി നേതാക്കളുടെ, തിട്ടൂരവും ക്വാട്ടേഷനും നടപ്പാക്കുന്ന ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ ബി.വി. അരുണ്‍കുമാറിന് സുപ്രീംകോടതിവിധി വന്നപ്പോഴെങ്കിലും തലയില്‍ വെളിച്ചവും ബോധവും വന്നിട്ടുണ്ടാകും എന്ന് ആശിക്കാം. കുണ്ടറ അണ്ടി ആപ്പീസിലെ പാര്‍ട്ടി ഭരണവും എം.എ. ബേബി മന്ത്രിയായിരുന്നപ്പോള്‍ പേഴ്‌സണല്‍ സ്റ്റാഫിലെ ഉദ്യോഗവും സെക്രട്ടറിയേറ്റിലെ അണ്ടര്‍ സെക്രട്ടറി പദവിയും മാത്രമല്ല, ഗുരുവായൂര്‍ ദേവസ്വം ഭരണത്തിന് വേണ്ടത്. കോടിക്കണക്കിന് ഭക്തരുടെ ഹൃദയവികാരമായ കൃഷ്ണനെ അറിയാനും അദ്ദേഹത്തെ സേവിക്കാനും ഉദ്ധവന്റെ മനസ്സൊന്നുമില്ലെങ്കിലും കുചേലന്റെ ആത്മാര്‍പ്പണമില്ലെങ്കിലും കുറൂരമ്മയുടെ ഭക്തി ഇല്ലെങ്കിലും പട്ടേരിപ്പാടിന്റെ വിഭക്തിയുടെ കണിക എങ്കിലും ഉണ്ടെങ്കില്‍ സുപ്രീംകോടതിയുടെ മുന്നില്‍ അരുണ്‍കുമാര്‍ ഇങ്ങനെ ചൂളിപ്പോവില്ലായിരുന്നു. അഡ്മിനിസ്‌ട്രേറ്റര്‍ എന്ന പദവിയും പാര്‍ട്ടിയുടെ കൈക്കോടാലിയായി അഴിമതിക്കാര്‍ക്ക് കുടപിടിച്ച് ഭഗവാന്റെ സ്വത്ത് കട്ടുമുടിക്കുന്ന കള്ളന്മാര്‍ക്ക് സേവ ചെയ്തു ഏറാന്മൂളിയായി ജീവിക്കുന്നതിനേക്കാള്‍ നല്ലത് ഇത്തരം ലാവണങ്ങള്‍ ഏറ്റെടുക്കാതിരിക്കുകയാണ്.
ഭരണസമിതി പറയുന്നതനുസരിച്ച് അവരുടെ ഇച്ഛാനുസരണം ആടിക്കളിക്കുന്ന കുഞ്ഞിരാമനായി സുപ്രീംകോടതി മുമ്പാകെ നല്‍കിയ സത്യവാങ്മൂലം പൊതുജനശ്രദ്ധയിലോ പുറത്തോ കാണിക്കാന്‍ കഴിയുന്നതല്ല എന്ന കാര്യം ബഹുമാനപ്പെട്ട അഡ്മിനിസ്‌ട്രേറ്റര്‍ ഇനിയെങ്കിലും മനസ്സിലാക്കണം. അതിന് ക്ഷേത്രത്തെ സംബന്ധിച്ചും ക്ഷേത്ര ആരാധനയെ സംബന്ധിച്ചും ക്ഷേത്ര തന്ത്രത്തെക്കുറിച്ചും ആഴത്തില്‍ പഠിക്കണമെന്നില്ല. പക്ഷേ, സാമാന്യബോധം വേണം. പി. മാധവ്ജിയുടെ ‘ക്ഷേത്രചൈതന്യ രഹസ്യ’മെങ്കിലും വായിച്ചാല്‍ സാമാന്യബോധം കിട്ടും. സെക്രട്ടറിയേറ്റിലെ ജോലി എസ്എഫ്‌ഐ സഖാക്കള്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ പരീക്ഷ എഴുതിയത് പോലെ കോപ്പിയടിച്ച് നേടിയതല്ലെങ്കില്‍ ഇതൊക്കെ വായിക്കാനും മനസ്സിലാക്കാനും വളരെ കുറച്ച് സമയം ചെലവഴിച്ചാല്‍ മതി. ഫലിതത്തിനും പരിഹാസത്തിനും നോബല്‍ സമ്മാനം ഉണ്ടെങ്കില്‍ അതിനായി ഗുരുവായൂര്‍ അഡ്മിനിസ്‌ട്രേറ്ററുടെ സുപ്രീംകോടതിയിലെ സത്യവാങ്മൂലം ശുപാര്‍ശ ചെയ്യുമായിരുന്നു. അത് വായിച്ചാല്‍ ക്ഷേത്രത്തെക്കുറിച്ചും ക്ഷേത്ര ആചാരങ്ങളെ കുറിച്ചും അറിയുന്ന ആരും ചിരിച്ചുപോകും.
ഗുരുവായൂര്‍ ദേവസ്വം നിയമം നടപ്പിലാക്കിയത് തന്നെ ക്ഷേത്രത്തിന്റെയും ക്ഷേത്ര ആചാരങ്ങളുടെയും ക്ഷേത്ര സ്വത്തിന്റെയും സംരക്ഷണത്തിനും ഭക്തരുടെ ആരാധനാ അവകാശങ്ങള്‍ തടസ്സമില്ലാതെ നടപ്പിലാക്കാനും വേണ്ടിയാണ്. ഇത് ദേവസ്വം നിയമത്തിന്റെ പ്രസക്തവകുപ്പുകളില്‍ വളരെ വ്യക്തമായി പറയുന്നുണ്ട്. പക്ഷേ, അതിന് കടകവിരുദ്ധമായി ഗുരുവായൂര്‍ ക്ഷേത്രത്തിലെ പൂജാക്രമങ്ങളിലും ആചാരങ്ങളിലും കാലാകാലങ്ങളില്‍ മാറ്റം വരുത്തിയിട്ടുണ്ട് എന്ന പരിഹാസ്യമായ വാദമാണ് അഡ്മിനിസ്‌ട്രേറ്റര്‍ സുപ്രീംകോടതിയില്‍ ഉന്നയിച്ചത്. അതിന് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത് ക്ഷേത്രത്തിന്റെ കൊടിമരച്ചുവട്ടില്‍ നടത്തിയിരുന്ന വിവാഹം, ചോറൂണ്, തുലാഭാരം എന്നിവ അവിടെനിന്ന് പുറത്തേക്കു മാറ്റിയിട്ടുണ്ട് എന്നതാണ്. ഗുരുവായൂരില്‍ നടക്കുന്ന വിവാഹം, ചോറൂണ്, തുലാഭാരം തുടങ്ങിയവ ക്ഷേത്രാചാരങ്ങളുമായി ബന്ധപ്പെട്ടതല്ല. ഭക്തര്‍ അവരവരുടെ വീടുകളില്‍ നടത്തുന്ന ആഘോഷങ്ങള്‍ ഭഗവാന്റെ കാരുണ്യത്തിനും കൃപാകടാക്ഷത്തിനും അനുഗ്രഹത്തിനുമായി ഭഗവത്പാദങ്ങളില്‍, ഭഗവാന്റെ സന്നിധിയില്‍ സമര്‍പ്പണമായി നടത്തുന്നതാണ്. അതിന് ക്ഷേത്രാചാരങ്ങളുമായോ ക്ഷേത്ര അനുഷ്ഠാനങ്ങളുമായോ യാതൊരു ബന്ധവുമില്ല.
ഗുരുവായൂരിലെ പൂജാക്രമം ശങ്കരാചാര്യര്‍ ക്രമപ്പെടുത്തിയിട്ടുള്ളത് ആണെന്നാണ് ഭക്തരുടെ വിശ്വാസം. ഗുരുവായൂരിലെ ഗ്രന്ഥവരികളിലും താളിയോലകളിലും ഇത് ഉണ്ടെന്നാണ് ഭക്തര്‍ പറയുന്നത്. അതില്‍ മാറ്റം വരുത്താന്‍ ഊരാളന്മാര്‍ക്കോ തന്ത്രിമാര്‍ക്കോ ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം ഉണ്ടായിരുന്ന അല്ലെങ്കില്‍ ഇപ്പോഴും ഭരണസമിതിയില്‍ ഉടമസ്ഥനെ പ്രതിനിധീകരിക്കുന്ന സാമൂതിരിക്കോ അധികാരമില്ല എന്നതാണ് സത്യം. ഗുരുവായൂര്‍ ദേവസ്വം നിയമം ഇക്കാര്യം വളരെ വ്യക്തമായി പറയുന്നുമുണ്ട്. കോടതിയുടെ വിധി അനുസരിച്ച് തന്നെ തന്ത്രിക്ക് എല്ലാ ക്ഷേത്രങ്ങളിലെയും പിതൃസ്ഥാനമാണ് ഉള്ളത്. ഇതിന്റെ കാരണം തന്ത്രിയുടെ ജീവന്റെ ഒരു ഭാഗം വിഗ്രഹത്തിലേക്ക് സന്നിവേശിപ്പിച്ചാണ് വിഗ്രഹത്തില്‍ ദേവചൈതന്യം സൃഷ്ടിക്കപ്പെടുന്നത്. ആ തന്ത്രി തന്നെ ഭരണസമിതിയുടെ ഇംഗിതത്തിനനുസരിച്ച് എന്തും ചെയ്യുന്നയാളായി മാറുന്ന ചിത്രമാണ് ഗുരുവായൂരില്‍ കണ്ടത്. അതുകൊണ്ടുതന്നെയാണ് സ്വന്തം കുടുംബത്തില്‍ നിന്ന് തന്നെ സുപ്രീംകോടതിയില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി കേസ് കൊടുക്കേണ്ടി വന്നതും. എന്നാല്‍ ഇതുപോലും തന്ത്രി കുടുംബത്തിലെ അംഗങ്ങള്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസമാണെന്ന് പറഞ്ഞ് ലഘൂകരിക്കാനാണ് അഡ്മിനിസ്‌ട്രേറ്റര്‍ ശ്രമിച്ചത്. തന്ത്രിയെ മാറ്റാനും മറ്റൊരു തന്ത്രിയെ വാഴിക്കാനും തന്ത്രി കുടുംബത്തിന് അവകാശമുണ്ടെന്നിരിക്കെ ഈ തരത്തില്‍ അതിനെ ലഘൂകരിച്ചത് ശരിയായില്ല.
ഗുരുവായൂര്‍ ഏകാദശി ദിവസം നടക്കുന്ന ഉദയാസ്തമന പൂജയ്ക്ക് പ്രത്യേകതകള്‍ ഏറെയാണ്. ഗുരുവായൂരപ്പന്റെ പ്രതിഷ്ഠാദിനമായി കണക്കാക്കുന്നതും ഗുരുവായൂര്‍ ഏകാദശി ദിവസം തന്നെയാണ്. ആ ദിവസം കണ്ണന് പ്രിയപ്പെട്ട നിത്യനിദാനങ്ങളും വിശേഷാല്‍ പൂജകളും നിഷേധിക്കുന്നത് പിറന്നാള്‍ ആഘോഷം മുടക്കുന്ന കംസന്റെ നീചപ്രവൃത്തിയായി മാത്രമേ കാണാന്‍ കഴിയൂ. എങ്കില്‍ പിന്നെ എന്തിനാണ് ഗുരുവായൂര്‍ ഏകാദശി എന്ന പേരില്‍ ആയിരക്കണക്കിന് ഭക്തര്‍ അവിടെ എത്തുന്നത്. ഇത്തരം ധാരാളം കാര്യങ്ങള്‍ക്ക് ഭരണസമിതിയും അഡ്മിനിസ്‌ട്രേറ്ററും ഉത്തരം പറയേണ്ടതുണ്ട്. ഏകാദശി ദിവസം ഉദയാസ്തമന പൂജ നടക്കുമ്പോള്‍ ശ്രീകോവിലില്‍ കൂടുതല്‍ പുകയുണ്ടാകുന്നു എന്നും അതുകാരണം കണ്ണനെ കാണാന്‍ കഴിയുന്നില്ല എന്നുമാണ് അഡ്മിനിസ്‌ട്രേറ്ററുടെയും ഭരണസമിതിയുടെയും വ്യാഖ്യാനം. വൃശ്ചിക മാസത്തിലെ ഏകാദശിപൂജ തുലാമാസം നടത്തിയാല്‍ പുക കുറയുമോ എന്ന കാര്യം ചെഗുവേര ഭക്തരായ സഖാക്കള്‍ ഭക്തരോട് ഒന്ന് വിശദീകരിച്ചാല്‍ നന്നാകും.
ഗുരുവായൂര്‍ ഏകാദശിക്ക് മറ്റ് ഏകാദശികളില്‍ നിന്ന് വ്യത്യാസമി ല്ലെന്നാണ് തന്ത്രി പറഞ്ഞത് എന്നാണ് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയത്. എന്നാല്‍ ഓരോ ഏകാദശിയുടെയും പേരുപോലും വ്യത്യസ്തമാണെന്നും അതിനൊക്കെ പ്രത്യേകതകള്‍ ഉണ്ടെന്നും പ്രമുഖ ജ്യോതിഷ പണ്ഡിതന്മാര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പുരാണങ്ങളില്‍, 24 ഏകാദശികള്‍ക്ക് ഓരോന്നിനും പ്രത്യേകം പേരുകള്‍ പറഞ്ഞുവച്ചിട്ടുണ്ട്. അവ ഇങ്ങനെയാണ് – സഫല, പുത്രദാ, ശഠില, ജയ, വിജയ, ആമലകീ, പാപമോചിനി, കാമദാ, വൃദ്ധിനി, മോഹിനി, അപര, നിര്‍ജല, യോഗിനി, ശയന, കാമിക, ശ്രാവണ പുത്രദ, അജ, പത്മ, ഇന്ദിര, പാപാങ്കുശ, രമ, ഉത്ഥാന, ഉത്പന്ന, മോക്ഷദ. ഇതില്‍ ഓരോ ഏകാദശിയുടെയും ഫലവും, ആ സമയത്തുള്ള ഭഗവാന്റെ സ്വരൂപവും പ്രവൃത്തിയും ഒക്കെ വ്യത്യസ്തമാണ്. എല്ലാ ഏകാദശിയും തുല്യമാണെങ്കില്‍ പ്രത്യേകം പേരു കൊടുക്കേണ്ട കാര്യമില്ലല്ലോ. ശൈവ പ്രദോഷങ്ങള്‍ക്ക് വിശേഷ നാമകരണം ചെയ്തിട്ടില്ല എന്ന വസ്തുത കൂടി ഓര്‍ക്കേണ്ടതാണ്.
ശയന ഏകാദശി ദിവസം ഭഗവാന്‍ യോഗ നിദ്രയിലേക്ക് പോകുന്നു. അവിടെ മുതല്‍ നാലു മാസക്കാലം ഭഗവാന്‍ നിദ്ര പ്രാപിക്കുന്നു. ആ നാലു മാസക്കാലത്താണ് ‘ചാതുര്‍മാസ്യ വ്രതം’ അനുഷ്ഠിക്കുന്നത്. സന്യാസി ശ്രേഷ്ഠന്മാരും ദീക്ഷിതന്മാരും ഒക്കെ ആ നാലുമാസക്കാലം കടുത്ത വ്രതത്തിലായിരിക്കും.
പണ്ട് ആ നാലുമാസക്കാലത്ത് ഉത്തരഭാരതത്തില്‍ ഗൃഹപ്രവേശമോ വിവാഹമോ തുടങ്ങിയ നല്ല കാര്യങ്ങളൊന്നും ചെയ്യാറില്ല. ഇന്നും പലയിടത്തും ആ ആചരണം തുടരുന്നുണ്ട്. ഭഗവാന്‍ ഉറങ്ങുന്നത് കൊണ്ട് സ്ഥിതിപരമായ കാര്യങ്ങള്‍ (നിലനില്‍പ്പിനെ സംബന്ധിച്ച) ഒഴിവാക്കുന്നതാണ് ബുദ്ധി എന്ന് ചിന്തിച്ചിട്ടായിരിക്കാം ആചാര്യന്മാര്‍ അങ്ങനെ നിശ്ചയിച്ചത്. തപോനിഷ്ഠയ്ക്ക് സവിശേഷ പ്രാധാന്യമുള്ള ആ നാലുമാസങ്ങള്‍ക്ക് ശേഷം ഉത്ഥാന ഏകാദശി ദിവസം ഭഗവാന്‍ നിദ്രയില്‍ നിന്നും ഉണരും. നമ്മള്‍ 24 മണിക്കൂറിന്റെ മൂന്നിലൊന്ന് ആയ എട്ടു മണിക്കൂര്‍ ഉറങ്ങുന്നതു പോലെ, ഭഗവാന്‍ 12 മാസത്തില്‍ അതിന്റെ മൂന്നിലൊന്നായ നാലു മാസക്കാലം ഉറങ്ങുന്നു എന്നതാണ് സങ്കല്പം. ആ സങ്കല്പം ആര്‍ഷ പ്രോക്തമാണെന്ന് ഉറപ്പിക്കുന്ന മറ്റൊരു വസ്തുത കൂടിയുണ്ട്. അത് അയന സംബന്ധിയാണ്. മകരം മുതല്‍ മിഥുനം വരെയുള്ള ആറുമാസക്കാലമായ ഉത്തരായനം ദേവന്മാരുടെ പകലും, കര്‍ക്കടകം മുതല്‍ ആറുമാസക്കാലമായ ദക്ഷിണായനം ദേവന്മാരുടെ രാവും ആണ്.
അങ്ങനെ നോക്കുമ്പോള്‍ ഭഗവാന്‍ ഉറങ്ങുന്ന ശയന ഏകാദശി ദക്ഷിണായനത്തിന്റെ ആരംഭത്തിലാണ് വരുന്നത്. സന്ധ്യ കഴിഞ്ഞ ഉടനെ അദ്ദേഹം കിടന്നുറങ്ങുന്നു എന്ന് സാരം. നമ്മുടെ ഒരു മാസക്കാലമെന്നാല്‍ ഭഗവാന്റെ രാത്രിയിലെ രണ്ടുമണിക്കൂര്‍ നേരം ആണ് ശരാശരി വരിക. അഹസ്സു പകര്‍ന്നാല്‍ – രാത്രിയെ മൂന്ന് കൂറ് ഇട്ടാല്‍, രണ്ടുഭാഗം കഴിഞ്ഞ ഉടന്‍ വരുന്ന സമയത്ത് (ബ്രാഹ്മ യാമത്തിന്റെ തുടക്കത്തിന് ഒരു നാഴിക മുന്‍പ്) നമ്മുടെ സമയക്രമത്തില്‍ പറഞ്ഞാല്‍ ഏകദേശം വെളുപ്പിന് രണ്ടര മണിയോടു കൂടി സാക്ഷാത് നാരായണന്‍ ഉറക്കത്തില്‍ നിന്ന് ഉണരുന്നു. ആ ഏകാദശിയുടെ പേരാണ് ഉത്ഥാന ഏകാദശി. ഗുരുവായൂര്‍ ദേവസ്വം നിര്‍ദ്ദേശിച്ചാല്‍ ഭഗവാന്‍ യോഗനിദ്രയില്‍ നിന്ന് ഒരുമാസം മുമ്പ് ഉണരണം എന്നാണ് ഒരു മാസം മുമ്പ് നടത്തുന്ന ഏകാദശി പൂജ കൊണ്ട് ഉദ്ദേശിച്ചത്.
ഏതായാലും സുപ്രീംകോടതിക്ക് കാര്യങ്ങള്‍ ബോധ്യപ്പെട്ടത് കൊണ്ട് ഏകാദശി ദിവസത്തിലെ ഉദയാസ്തമനപൂജ മാറ്റേണ്ടതില്ലെന്നും തുലാമാസത്തില്‍ പൂജ നടത്തണമെങ്കില്‍ നടത്താമെന്നും വ്യക്തമാക്കി. ഭക്തരുടെ സൗകര്യത്തിനനുസരിച്ച് തൊഴാന്‍ വേണ്ടി ഉദയാസ്തമന പൂജ ഒഴിവാക്കാനുള്ള ദേവസ്വം ബോര്‍ഡിന്റെ തീരുമാനം സുപ്രീംകോടതി റദ്ദാക്കിയിട്ടുണ്ട്. തന്ത്രിയോട് സുപ്രീംകോടതി മറ്റൊരു കാര്യം വളരെ വ്യക്തമായി ഓര്‍മിപ്പിച്ചിട്ടുണ്ട്. ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക് ചൈതന്യം വര്‍ധിപ്പിക്കാനും ചൈതന്യലോപം ഉണ്ടാകാതിരിക്കാനും ഒക്കെയാണ് തന്ത്രി ശ്രമിക്കേണ്ടതെന്ന് വളരെ വ്യക്തമായി കോടതി പറഞ്ഞു. ദേവസം ഭരണസമിതിയുടെയും അഡ്മിനിസ്‌ട്രേറ്ററുടെയും ഇംഗിതത്തിനനുസരിച്ച് തുള്ളാനുള്ളതല്ല താന്ത്രിക പാരമ്പര്യം എന്ന് ഭഗവാന്‍ കൃഷ്ണന്‍ ചേന്നാസിനെ ഓര്‍മിപ്പിച്ചു കഴിഞ്ഞു. ഇക്കാര്യങ്ങളില്‍ ശങ്കരാചാര്യരെ തിരുത്താനുള്ള പാണ്ഡിത്യം അദ്ദേഹത്തിന് ആയിട്ടില്ലെന്ന് ഇനിയെങ്കിലും ഓര്‍മ്മിക്കുന്നത് നല്ലതാണ്. ഒപ്പം ഗുരുവായൂര്‍ ദേവസ്വത്തിനും അഡ്മിനിസ്‌ട്രേറ്റര്‍ക്കും നന്നാകാനുള്ള അവസാനത്തെ അവസരമാണ് ഭഗവാന്‍ നല്‍കിയിട്ടുള്ളത്.
ദേവകിക്ക് ചതുര്‍ബാഹുവായി ദര്‍ശനം നല്‍കിയ ഉണ്ണിക്കണ്ണന്റെ ഒരു കൈയിലെ സുദര്‍ശനം മറക്കരുത് എന്ന കാര്യം ഓര്‍മിപ്പിക്കട്ടെ. ശിശുപാലനോട് നൂറുവട്ടം പൊറുത്ത ശേഷം 101-ാമത്തെ വട്ടമാണ് സുദര്‍ശനം എടുത്തത് എന്നതും ചേന്നാസും അരുണ്‍കുമാറും പ്രൊഫ. വിജയനും അടങ്ങിയ ഗൂഢസംഘം മറക്കരുത്.






















