സംസ്ഥാനത്തെ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ഹൈന്ദവക്ഷേത്രങ്ങള്‍ ഭക്തജനങ്ങളെ തിരികെ ഏല്‍പ്പിക്കണമെന്ന ആവശ്യത്തിന് പ്രസക്തി വര്‍ദ്ധിക്കുകയാണ്. ദേവന്റെ സ്വത്ത് സംരക്ഷിക്കാന്‍ രൂപീകരിച്ച ദേവസ്വം ബോര്‍ഡില്‍ ഭക്തജനങ്ങളുടെ പ്രതിനിധികള്‍ എന്ന നിലയില്‍ രാഷ്ട്രീയ നേതാക്കളെ കുത്തിനിറച്ച് ദേവസ്വം ഭരണം സര്‍ക്കാര്‍ നിയന്ത്രണത്തില്‍ ആക്കിയ, 75 വര്‍ഷത്തെ ദേവസ്വം ഭരണം ക്ഷേത്രങ്ങളെ മുച്ചൂടും നശിപ്പിക്കുന്നതായിരുന്നു എന്ന് തെളിവുകള്‍ സഹിതം ബോധ്യപ്പെടുന്നു.
ദേവസ്വം ഭൂമിയും, സ്വത്തുവകകളും, തിരുവാഭരണങ്ങളും, വിഗ്രഹം തന്നെയും കൊള്ളയടിച്ചു സര്‍ക്കാരും മന്ത്രിമാരും ദേവസ്വം ഭരണസമിതികളും ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരും അടങ്ങുന്ന നാല്‍വര്‍ സമൂഹ കൂട്ടായ്മ. ക്ഷേത്രങ്ങളുടെ പിതൃസ്ഥാനീയരായ താന്ത്രിക ആചാര്യന്മാര്‍ ഇതിനെല്ലാം മൗനാനുവാദം നല്‍കി എന്ന സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്നു.
ദേവവിഗ്രഹങ്ങള്‍, ശ്രീകോവില്‍ വാതില്‍പാളികള്‍, താഴികക്കുടം, ശ്രീകോവില്‍ കാവല്‍ക്കാരായ ദ്വാരപാലക വിഗ്രഹങ്ങളിലെ സ്വര്‍ണ്ണപ്പാളികള്‍, യോഗദണ്ഡ്, രുദ്രാക്ഷമാല, നിരവധി അമൂല്യവസ്തുക്കള്‍ ആറന്മുളയില്‍ വഴിപാടായി സമര്‍പ്പിച്ച 58 പവന്‍ സ്വര്‍ണം, ബാലുശ്ശേരി കോട്ട പരദേവതാ ക്ഷേത്രത്തിലെ 20 പവന്‍ സ്വര്‍ണ്ണം, കൊല്ലം ശാസ്താംകോട്ട ക്ഷേത്രത്തില്‍ 2013 ല്‍ 6 കിലോഗ്രാം സ്വര്‍ണം പൊതിഞ്ഞ കൊടിമരത്തില്‍ ചെമ്പ് തെളിഞ്ഞത്, വൈക്കം മഹാദേവക്ഷേത്രത്തിലെ തിരുവാഭരണ രജിസ്റ്ററില്‍ രേഖപ്പെടുത്തി മുദ്രവച്ച് സൂക്ഷിച്ച പൊതികളില്‍ നിന്ന് കവര്‍ന്നെടുത്ത 255.8 30ഗ്രാം സ്വര്‍ണം തുടങ്ങിയവ കൊള്ള ചെയ്തതില്‍ ചിലത് മാത്രം.
ഇനിയും പുറത്തു വരാനുള്ളത് നിരവധി സ്വര്‍ണ കൊള്ളകള്‍. ഇടതും വലതും നിയോഗിച്ച സ്‌പെഷ്യല്‍ ഓഫീസര്‍മാരും തിരുവാഭരണ കമ്മീഷണറും ദേവസ്വം കമ്മീഷണറും എല്ലാം ഈ കൊള്ളയ്ക്ക് കൂട്ടുനിന്നു.
എ. പത്മകുമാര്‍, എന്‍.വാസു, പ്രയാര്‍ ഗോപാലകൃഷ്ണന്‍, പി.എസ്. പ്രശാന്ത് തുടങ്ങിയവര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരും, കെ. രാധാകൃഷ്ണന്‍, കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ മന്ത്രിമാരായും ഇരുന്ന കാലഘട്ടത്തിലാണ് സ്വര്‍ണ്ണക്കൊള്ള നടന്നതെന്ന് സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം കണ്ടെത്തിക്കഴിഞ്ഞു. വഴിപാടായി സമര്‍പ്പിച്ച സ്വര്‍ണ്ണം കണക്കില്‍ പോലും വരവ് വയ്ക്കാതെയാണ് തട്ടിയെടുത്തത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴില്‍ ഇനി തട്ടിയെടുക്കാന്‍ ഉള്ളത് പ്രതിഷ്ഠിക്കപ്പെട്ട സ്വര്‍ണ്ണവിഗ്രഹങ്ങള്‍ മാത്രം.
വിഗ്രഹങ്ങളും, ദൈവിക മൂല്യവസ്തുക്കളും സന്നിധാനത്തിന് പുറത്തുകൊണ്ടുപോകാന്‍ ദേവഹിതവും, കോടതി അനുമതിയും വേണമെന്നിരിക്കെ തന്ത്രി അനുമതിയുടെ മറവില്‍ കേരളത്തിന് പുറത്ത് ദര്‍ശനസൗകര്യം ഒരുക്കിയും, വിറ്റഴിച്ചും കോടികളാണ് സ്വര്‍ണക്കൊള്ള സംഘം നേടിയത്. സംസ്ഥാനത്തെ 5 ദേവസ്വം ബോര്‍ഡുകളുടെ കീഴിലുള്ള 1,75,000 ഹെക്ടര്‍ ഭൂമി ദേവസ്വത്തിന് നഷ്ടപ്പെട്ടു. 500 കിലോ സ്വര്‍ണം റിസര്‍വ്വ് ബാങ്കില്‍ പണയം വെച്ച് കോടികള്‍ വാങ്ങി. ഹൈവേ റോഡ് സൈഡിലുള്ള ഭൂമികള്‍ പെട്രോളിങ് കമ്പനിക്ക് 99 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കാന്‍ കരാറുണ്ടാക്കി.
ശ്രീപത്മനാഭസ്വാമിയുടെ നിലവറയിലെ സ്വര്‍ണ്ണം പ്രദര്‍ശനത്തിന് വെക്കാന്‍ തിരുവനന്തപുരത്ത് മ്യൂസിയം നിര്‍മ്മിക്കാനുള്ള ബൃഹത്തായ പദ്ധതിക്ക് രൂപം കൊടുത്തു. ദേവസ്വം ഭൂമികള്‍ കൃഷി ആവശ്യത്തിന് വിട്ടുനല്‍കി പണമുണ്ടാക്കാനുള്ള ശ്രമവും, പാര്‍ക്കിങ്ങിന് ഭൂമി വിട്ടുനല്‍കാന്‍ ലേലം വിളിച്ച് ഭൂമി അന്യാധീനപ്പെടുത്തുവാനുള്ള സാഹചര്യങ്ങളും സൃഷ്ടിച്ചു.
അന്യാധീനപ്പെട്ട ക്ഷേത്രഭൂമികള്‍ തിരിച്ചുപിടിക്കാന്‍ നടപടി സ്വീകരിച്ചില്ല എന്ന് മാത്രമല്ല, ഭക്തജനങ്ങള്‍ മുന്‍കൈയെടുത്ത് തിരിച്ചുപിടിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ക്ക് ദേവസ്വം ബോര്‍ഡ് പിന്തുണ നല്‍കിയതുമില്ല. വിവിധ കോടതികളില്‍ നടന്നുവരുന്ന ക്ഷേത്രഭൂമി സംബന്ധിച്ച കേസില്‍ കയ്യേറ്റക്കാര്‍ക്ക് അനുകൂലമായി ദേവസ്വം നിയോഗിച്ച വക്കീലന്മാര്‍ നിലപാട് സ്വീകരിച്ചത് മൂലം പല ഭൂമികളും ഏകപക്ഷീയമായി കയ്യേറ്റക്കാര്‍ക്ക് അനുകൂലമായി വിധി ലഭിച്ചു.
കണ്ണൂര്‍ ജില്ലയിലെ പാലുകാച്ചിമല ഭൂമി, തിരുവച്ചിറ, തിരുമാന്ധാംകുന്ന്, തൃശൂര്‍ വടക്കുംനാഥന്‍, ഏറ്റുമാനൂര്‍ ക്ഷേത്രം മൂലസ്ഥാനം, പാല വെള്ളാപ്പാട്, ദേവികുളം അയ്യപ്പക്ഷേത്രം, പാലാ പയപ്പാര്‍ ക്ഷേത്രഭൂമി, ചെറുവള്ളി എസ്റ്റേറ്റിന് ഉള്ളിലുള്ള പഞ്ചതീര്‍ത്ഥം ദേവസ്ഥാനം, പാഞ്ചാലിമേട് ക്ഷേത്രം, 35-ാം മൈല്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, മുണ്ടക്കയം പാര്‍ത്ഥസാരഥി പറമ്പ്, പശ്ചിമഘട്ടം ദേവസ്വത്തിന് കീഴിലുള്ള ആയിരക്കണക്കിന് ഏക്കര്‍ ക്ഷേത്രഭൂമികള്‍ അടക്കം 1,75,000 ഹെക്ടര്‍ ക്ഷേത്രഭൂമികള്‍ അന്യാധീനപ്പെട്ടു.
അടിമുടി ഭരണകെടുകാര്യസ്ഥതയും നിരുത്തരവാദപരമായ പ്രവൃത്തികളും, കടുത്ത അനാസ്ഥയും, അഴിമതിയും, മുഖമുദ്രയാക്കിയ ദേവസ്വം ബോര്‍ഡുകളെ നിയന്ത്രിക്കുന്ന രാഷ്ട്രീയ ഭരണം ക്ഷേത്രങ്ങള്‍ക്ക് വേണ്ട എന്നാണ് ഭക്തജനങ്ങളുടെ അഭിപ്രായം.
ഭക്തജനങ്ങള്‍ കാണിക്കയിട്ടു വളര്‍ത്തിയെടുത്ത ക്ഷേത്രങ്ങള്‍ പരിപാലിക്കാന്‍ നിയമിക്കപ്പെട്ട ഉദ്യോഗസ്ഥരെ തീറ്റിപ്പോറ്റാനും ശമ്പളം നല്‍കാനും ദേവസ്വം വരുമാനത്തില്‍ 70% ചെലവഴിക്കപ്പെടുന്നു. ഭക്തജനങ്ങള്‍ സമര്‍പ്പണമായി ചെയ്തുവന്നിരുന്ന നിര്‍വഹണ ജോലികള്‍, ശമ്പളം പറ്റി ജോലി ചെയ്യുന്ന ദേവസ്വം ഉദ്യോഗസ്ഥര്‍ ഉത്തരവാദിത്തമില്ലാതെ കൈകാര്യം ചെയ്യുന്നു. നിത്യനിദാന കാര്യങ്ങള്‍ നടത്താന്‍പോലും കഴിയാത്ത അവസ്ഥയിലാണ് 75 ശതമാനം ക്ഷേത്രങ്ങളും.
സര്‍ക്കാര്‍ പിടിച്ചെടുത്ത് അധീനതയിലാക്കിയ ക്ഷേത്രങ്ങളുടെ ഭൂമിയിലും സ്ഥാപനങ്ങളിലും, ക്ഷേത്രങ്ങളിലും ഉള്ള വരുമാനങ്ങളുടെ പലിശയിനത്തില്‍ 75 വര്‍ഷത്തിന് മുമ്പ് കോടതി ഇടപെടലിനെ തുടര്‍ന്ന് നിശ്ചയിച്ച വര്‍ഷാശനം 60 ലക്ഷത്തില്‍ നിന്ന് ഒരു കോടി രൂപയാക്കി എന്നതൊഴിച്ചാല്‍ വിലവര്‍ധനവിന്റെ അടിസ്ഥാനത്തില്‍ വരുമാനത്തിന്റെ മൂല്യ നിര്‍ണയം നടത്തി വര്‍ഷാശനം വര്‍ദ്ധിപ്പിച്ചു നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല, മൂല്യം കണക്കാക്കി വിഹിതമൂല്യം കണക്കാക്കി വര്‍ഷാശനം നിശ്ചയിച്ചാല്‍ അത് 500 കോടിയിലധികം വരും.
സ്ഥിതി ഇതായിരിക്കെ നിയമസഭയില്‍ ദേവസ്വം മന്ത്രിമാര്‍ ക്ഷേത്രത്തിന് നല്‍കുന്ന സര്‍ക്കാര്‍ ഔദാര്യങ്ങളുടെ കള്ള ക്കണക്ക് അവതരിപ്പിച്ച് കയ്യടിച്ചു പാസാക്കുന്നു. ജനപ്രതിനിധികള്‍ വര്‍ഷാശനത്തെ ഔദാര്യമായി കണക്കാക്കി അവതരിപ്പിച്ച് ഭക്തജനങ്ങളെ അപമാനിക്കുന്നു. ഇതിനെല്ലാം കൈയ്യടിച്ചു പ്രോത്സാഹനം നല്‍കുകയാണ് പ്രതിപക്ഷം. ഈ സാഹചര്യത്തിലാണ് ദേവസ്വം ഭരണം ഭക്തജനങ്ങളെ തിരികെ ഏല്‍പ്പിക്കണമെന്ന് ഹൈന്ദവ സംഘടനകള്‍ ആവശ്യപ്പെടുന്നത്.
ശബരിമല സ്വര്‍ണ്ണക്കൊള്ള നടത്തിയവര്‍ ഏതൊക്കെ കാലഘട്ടത്തില്‍ നവീകരണം നടത്തിയിട്ടുണ്ടോ അപ്പോഴൊക്കെ തട്ടിപ്പ് നടത്തിയിട്ടുണ്ട് എന്നാണ് തെളിയുന്നത്. കേരളത്തിലെ ക്ഷേത്രങ്ങളിലെ മോഷണം പ്രസിദ്ധരായിട്ടുള്ള കള്ളന്മാര്‍ രാത്രിയുടെ മറവില്‍ ആണ് നടത്തിയതെങ്കില്‍ അമ്പലക്കള്ളന്മാരായ ദേവസ്വം ഭാരവാഹികള്‍ പട്ടാപ്പകല്‍ ആണ് സ്വര്‍ണ്ണക്കൊള്ള നടത്തിയത്. ദ്വാരപാലക വിഗ്രഹത്തിലെ സ്വര്‍ണ്ണപ്പാളിയുടെ കവര്‍ച്ച ഒരു നിമിത്തമായിത്തീര്‍ന്നിരിക്കുന്നു. മഞ്ഞുമല പോലെ ഉയര്‍ന്നു നിന്ന അഴിമതി കൂമ്പാരത്തിന്റെ ഒരു ചെറിയ അംശം ഇന്ന് പുറത്തുവന്നു.
വിജയ് മല്യ നവീകരണം നടത്തിയ 1998 ല്‍ മേല്‍ക്കൂര മുകളിലുള്ള നാഗരൂപങ്ങള്‍, അയ്യപ്പചരിതം ആലേഖനം ചെയ്ത ക്ഷേത്ര ഭിത്തിയിലെ പാനലുകള്‍, രണ്ട് ആര്‍ച്ചുകള്‍, കാണിക്കവഞ്ചി, ശ്രീകോവിലെ കലശക്കുടങ്ങള്‍, കന്നിമൂല ഗണപതി, നാഗരാജനടകളിലെ കലശങ്ങള്‍, ശ്രീകോവിലിന് മുന്നിലെ ഗജ രൂപങ്ങള്‍, ദ്വാരപാലക വിഗ്രഹത്തിലെ സ്വര്‍ണ്ണപ്പാളികള്‍, കര്‍ണ്ണപുടങ്ങള്‍, തൂണുകള്‍ എന്നിവയെല്ലാമാണ് സ്വര്‍ണ്ണം പൊതിഞ്ഞത്. 18 കോടി രൂപയാണ് അതിനുവേണ്ടി ചെലവ് വന്നത് എന്നതാണ് യൂബി ഗ്രൂപ്പ് പുറത്തുവിട്ട പത്രവാര്‍ത്തകളില്‍ നിന്ന് വ്യക്തമാവുന്നത്. സ്വിറ്റ്‌സര്‍ ലാന്‍ഡില്‍ നിന്നും ഇറക്കുമതി ചെയ്ത 30 കിലോ 24 കാരറ്റ് തങ്കമാണ് ശ്രീകോവില്‍ സ്വര്‍ണ്ണം പൊതിയാന്‍ ഉപയോഗിച്ചത്.
ഇപ്പോള്‍ ദേവസ്വം അധികാരികളും വിജിലന്‍സും മറ്റ് അന്വേഷണ ഉദ്യോഗസ്ഥരും പറയുന്നത് തിരുവിതാംകൂര്‍ ദേവസ്വത്തിലെ രജിസ്റ്ററില്‍ ചെമ്പു പാളികള്‍ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത് എന്നാണ്. 40 വര്‍ഷം ഗ്യാരണ്ടി നല്‍കുന്ന രേഖകള്‍ ദേവസ്വം ബോര്‍ഡിന്റെ കസ്റ്റഡിയില്‍ ഇല്ല എന്നത് ദേവസ്വം ബോര്‍ഡിലെ ഉദ്യോഗസ്ഥരും ഈ സ്വര്‍ണ കൊള്ളയ്ക്ക് കൂട്ടുനിന്നു എന്ന ആരോപണത്തിന് ബലം നല്‍കുന്നു.
ചെന്നൈ സ്മാര്‍ട്ട് ക്രിയേറ്റേഴ്‌സില്‍ സ്വര്‍ണ്ണപ്പാളികള്‍ എത്തിക്കുന്നതിനു മുന്‍പോ എത്തിച്ചതിനുശേഷമോ ആണ് കവര്‍ച്ച നടന്നിട്ടുള്ളത്. സ്മാര്‍ട്ട് ക്രിയേറ്റേഴ്‌സ് വക്താക്കള്‍ മുന്‍പ് സൂചിപ്പിച്ചതെല്ലാം വിഴുങ്ങി. പാളികളിലെ സ്വര്‍ണ്ണം നൈട്രിക് ആസിഡില്‍ ഉരുക്കി എന്നും സ്വര്‍ണ്ണത്തില്‍ പണിക്കൂലി ഇനത്തില്‍ 360 ഗ്രാം ഈടാക്കി എന്നും ബാക്കി സ്വര്‍ണം ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൊടുത്തു എന്നുമാണ് അവരുടെ വാദം.
നൈട്രിക് ആസിഡ് സ്വര്‍ണം ശുദ്ധീകരിക്കാന്‍ ഉപയോഗിക്കുന്ന ആസിഡ് ആണ്, നൈട്രിക് ആസിഡ് ഉപയോഗിച്ചുള്ള ശുദ്ധീകരണത്തില്‍ തങ്കത്തിലെ മായമാണ് നഷ്ടപ്പെടുന്നത്. ഒരു ഗ്രാം സ്വര്‍ണ്ണം പോലും ശുദ്ധ സ്വര്‍ണത്തില്‍ നിന്ന് നഷ്ടപ്പെടില്ല. വ സ്തുത ഇതാണെന്നിരിക്കെ പാളിയില്‍ നിന്ന് സ്വര്‍ണ്ണം വേര്‍തിരിച്ചെടുക്കാന്‍ ആണ് ആസിഡ് ഉപയോഗിച്ചത് എന്ന് വ്യക്തം. സ്വര്‍ണ്ണപ്പാളി മാത്രമാണ് സ്മാര്‍ട്ട് ക്രിയേറ്റേഴ്‌സ് കൊണ്ടുവന്നത് എന്ന കമ്പനിയുടെ വാദം കൊള്ളക്കാരുമായി കൂട്ടുചേര്‍ന്ന് അന്വേഷണത്തെ വഴി തിരിച്ചുവിടാനാണ്.
24 കാരറ്റ് തങ്കപാളിയില്‍ എങ്ങനെ ചെമ്പു തെളിയും. തങ്കപ്പാളികളില്‍ ഇലക്ട്രോ പ്ലേറ്റ് ചെയ്യേണ്ടതുണ്ടോ? ഈ ചോദ്യത്തിന് ഉത്തരം ഉണ്ണികൃഷ്ണന്‍ പോറ്റിയും സ്മാര്‍ട്ട് ക്രിയേഷന്‍സും നല്‍കേണ്ടതാണ്. നവീകരണത്തില്‍ എല്ലാം സ്‌പോണ്‍സര്‍ എന്ന പേരില്‍ അവതരിപ്പിച്ച ഇടനിലക്കാരന്‍ ഈ തട്ടിപ്പിന്റെ മുഖ്യസൂത്രധാരനും, കമ്മീഷന്‍ ഏജന്റുമായിരുന്നു. സ്വര്‍ണ്ണകൊള്ളയ്ക്ക് ഇടനിലക്കാരനെ സ്‌പോണ്‍സര്‍ ആക്കിയതിലൂടെ വന്‍തുകകള്‍ പിരിച്ചെടുക്കാന്‍ ഇടനിലക്കാരന് കഴിഞ്ഞു.
ഈ തട്ടിപ്പിനെല്ലാം കൂട്ടുനിന്ന നാല്‍വര്‍ സമൂഹകൂട്ടായ്മയ്ക്ക് വിഹിതവും നല്‍കിയിട്ടുണ്ട് എന്ന് സ്വാഭാവികമായും സംശയിക്കേണ്ടിയിരിക്കുന്നു. സ്‌പോണ്‍സര്‍ എന്ന് വിളിക്കുന്ന ഇടനിലക്കാരന്‍ മിച്ചമുള്ള ധനം ദേവസ്വത്തെ തിരിച്ചേല്‍പ്പിക്കുന്നതിന് പകരം വിവാഹത്തിന് ധനസഹായം നല്‍കാന്‍ അനുമതി ചോദിച്ച് ദേവസ്വം കമ്മീഷണര്‍ക്ക് ഇമെയില്‍ അയക്കുകയാണ് ചെയ്തത്. ദേവസ്വം ബോര്‍ഡ് അതിന് അനുമതി നല്‍കിയെങ്കില്‍ ആരുടെ വിവാഹത്തിനാണ് ധനസഹായം നല്‍കിയത്, അങ്ങനെയൊരു വിവാഹം നടന്നോ, നടന്നിട്ടുണ്ടെങ്കില്‍ മിച്ചമുള്ള സ്വര്‍ണം സംഭവനയായി നല്‍കിയിട്ടുണ്ടോ എന്നതെല്ലാം അന്വേഷണം നടത്തേണ്ടതാണ്. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ നിവേദനത്തിന്മേല്‍ സ്വീകരിച്ച നടപടികളും, പ്രവൃത്തികളും ചിലവായ സ്വര്‍ണവും, ധനവും ദേവസ്വം രേഖകളില്‍ വിശദീകരിച്ചിട്ടും ഇല്ല. ഇതിലും കമ്മീഷന്‍ പറ്റി ദേവസ്വം ബോര്‍ഡ്തട്ടിപ്പിന് കൂട്ടുനിന്നു.
കൊടിമരത്തിലെ വാജി വാഹനവും (കുതിര) ഭഗവാന് യോഗസാധന വേളയില്‍ ചാര്‍ത്തുന്ന യോഗദണ്ഡും രുദ്രാക്ഷമാലയും നഷ്ടപ്പെടുത്തിയതില്‍ ശബരിമല തന്ത്രി മുഖ്യനും പങ്കുണ്ട്. ഇത് പൂജാലംഘനമാണ്. പത്മകുമാര്‍ ദേവസ്വം പ്രസിഡന്റായിരുന്ന കാലഘട്ടത്തില്‍ നഷ്ടപ്പെട്ടതായിട്ടാണ് ഇത് രേഖപ്പെടുത്തുന്നത്.
യോഗദണ്ഡും, രുദ്രാക്ഷമാലയും കാണാതായ സംഭവം വിവാദമായപ്പോള്‍ മുഖം രക്ഷിക്കാന്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് തന്റെ മകനെ അത് നവീകരിക്കാന്‍ ഏല്‍പ്പിച്ചു എന്നാണ് വിശദീകരിച്ചത്. രണ്ടുവര്‍ഷം മുമ്പ് ഏല്‍പ്പിച്ച യോഗ ദണ്ഡും, രുദ്രാക്ഷമാലയും അത് തിരികെ എത്താത്ത ദീര്‍ഘമായ കാലയളവില്‍ യോഗ സാധനയില്‍ ഭഗവാനെ കുടിയിരുത്തുന്ന പൂജ പൂര്‍ണ്ണമായിട്ടില്ല എന്ന് കരുതേണ്ടിവരും.
ഭഗവാന്റെ നട്ടെല്ല് എന്ന സങ്കല്‍പ്പത്തിലുള്ള കൊടിമരത്തില്‍ പ്രതിഷ്ഠ നടത്തി ഉറപ്പിച്ചിട്ടുള്ള വാജിവാഹനം കാണ്മാനില്ല എന്നതും ആചാരലംഘനത്തിനും, പൂജലംഘനത്തിനും തുല്യമായ പ്രവൃത്തിയാണ് തന്ത്രി മുഖ്യനില്‍ നിന്നും ഉണ്ടായത് എന്ന് മറച്ചുവെക്കാന്‍ കഴിയുന്നതല്ല. സ്ഥിതികള്‍ ഇതായിരിക്കെ ഭക്തജനങ്ങള്‍ ആവശ്യപ്പെടുന്നത് സംസ്ഥാനത്തെ ക്ഷേത്രങ്ങളിലെ അഴിമതി, സ്വര്‍ണ്ണകൊള്ള എന്നിവയെക്കുറിച്ചും, നഷ്ടപ്പെട്ടു കാണില്ല എന്നത് വിശ്വാസമായി മാത്രം നിലനില്‍ക്കുന്ന തിരുവാഭരണം, പാത്രം, അന്നദാനവരവ്, സംഭാവനകള്‍, അമൂല്യ വസ്തുക്കള്‍ എന്നിവ സംബന്ധിച്ചും സമഗ്രമായ അന്വേഷണം വേണമെ ന്നാണ്.
ഭക്തജനങ്ങള്‍ക്ക് വിശ്വാസപരമായി നേരില്‍ ആവശ്യപ്പെടാന്‍ കഴിയാത്ത ഒരു കാര്യത്തിന് ഉചിതമായ തീരുമാനം കോടതി കൈക്കൊള്ളണം. ഒന്ന്, ശബരിമല ഗുരുവായൂര്‍ തുടങ്ങിയ പ്രധാന ക്ഷേത്രങ്ങളിലെ ചൈതന്യമൂര്‍ത്തി വിഗ്രഹങ്ങളില്‍ തട്ടിപ്പ് നടന്നിട്ടുണ്ടോ എന്നും, അത് സ്വര്‍ണ്ണം തന്നെയാണോ എന്നതുമാണ്. അത് അന്വേഷണ വിധേയമാക്കണം. രണ്ട്, പൊന്നും പതിനെട്ടാം പടി എന്ന് ഭക്തര്‍ വിളിക്കുന്ന പഞ്ചലോഹം കൊണ്ട് നിര്‍മ്മിച്ച പതിനെട്ടാം പടി നിര്‍മാണത്തിനായി 6 ടണ്‍ പഞ്ചലോഹമാണ് സന്നിധാനത്ത് എത്തിച്ചത്. അതില്‍ എത്രയാണ് നിര്‍മാണത്തിന് ഉപയോഗിച്ചത്, ബാക്കി ലോഹം എന്ത് ചെയ്തു, പഞ്ചലോഹങ്ങളിലെ സ്വര്‍ണ്ണം, വെള്ളി, ചെമ്പ് എന്നീ വിലയേറിയ ലോഹങ്ങള്‍ പഞ്ചലോഹ കൂട്ടില്‍ എത്രയാണ് നിക്ഷേപിച്ചത്, എന്നിവയൊക്കെ അന്വേഷണ വിധേയമാക്കണം.
മൂന്ന്, കന്നട നടി ജയമാല വിഗ്രഹത്തില്‍ സ്പര്‍ശിച്ചു എന്ന വിവാദ വിഷയത്തില്‍, ഇന്നത്തെ സാഹചര്യത്തില്‍ സംഭവവികാസങ്ങളെ വിലയിരുത്തുന്ന ഭക്തര്‍ അത് സംഭവിച്ചിരിക്കാം എന്നാണ് അടക്കം പറയുന്നത്. ശ്രീകോവിലിനുള്ളില്‍ ജയമാലയ്ക്ക് പ്രവേശനം നല്‍കി അയ്യപ്പ ദര്‍ശനവും സ്പര്‍ശനവും സാധ്യമാക്കി കോടികള്‍ കൈപ്പറ്റിയോ എന്ന കാര്യം അന്വേഷണത്തില്‍ ഉള്‍പ്പെടുത്തണം. ഇതിന് പുറമേ ദേവസ്വം ബോര്‍ഡ് ക്ഷേത്ര ഭരണം വിട്ടൊഴിയണം ക്ഷേത്ര വിശ്വാസവും, ആചരണങ്ങളും, പൂജാസംവിധാനങ്ങളും സംരക്ഷിച്ചു നിര്‍ത്തേണ്ടത് കാലത്തിന്റെ അനിവാര്യതയാണ്.
(ലേഖകന്‍ ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റാണ്.)





















