ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ ലേഖകന്‍ തൃശ്ശൂര്‍ കേരളാ സാഹിത്യ അക്കാദമിയില്‍ പോയപ്പോള്‍ കൂടെ പ്രശസ്ത നോവലിസ്റ്റ് പ്രകാശന്‍ ചുനങ്ങാടും ഉണ്ടായിരുന്നു. സാഹിത്യ അക്കാദമിയില്‍ നിന്നും ഞങ്ങള്‍ പോയത് എം.ആര്‍.സിയുടെ വീട്ടിലേക്കായിരുന്നു. അറുപതുകളിലും എഴുപതുകളിലും മാര്‍ക്‌സിയന്‍ തത്വചിന്തയുടെ പ്രചാരകനും സൈദ്ധാന്തികനും (Theoretician) ആയിരുന്നു എം.ആര്‍. ചന്ദ്രശേഖരന്‍. ഒടുവില്‍ പാര്‍ട്ടിക്ക് അനഭിമതനായി മാറി. ഞങ്ങള്‍ രണ്ട് മണിക്കൂര്‍ സംസാരിച്ചു. മാര്‍ക്‌സിയന്‍ തിയറിയുടെ ന്യൂക്ലിയസ്സില്‍ രക്തം അലിഞ്ഞു ചേര്‍ന്നിട്ടുണ്ട് എന്നും, ലോകചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മനുഷ്യരെ കൊന്നത് റഷ്യയിലെ നരാധമന്‍ സ്റ്റാലിനാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു കാലഘട്ടത്തില്‍ ചെറുപ്പത്തിന്റെ ലഹരിയില്‍ മാര്‍ക്‌സിയന്‍ പ്രത്യയശാസ്ത്രം വിശ്വമോചനത്തിന്റെ വഴിയാണ് എന്ന് കരുതിയത് തെറ്റായിപ്പോയി എന്നും അദ്ദേഹം പറഞ്ഞു. മിലോവഞ്ചവലാസ് (Milovan Dijalas) (Milovan Dijalas) Land without Justice (നയമില്ലാത്ത രാജ്യം) ഉള്‍പ്പെടെയുള്ള കൃതികളില്‍ സ്റ്റാലിന്‍ കൊന്നൊടുക്കിയത് നാല് കോടിയോളം മനുഷ്യരെയാണെന്ന് പറയുന്നു. യുഗോസ്ലാവിയന്‍ കമ്മ്യൂണിസ്റ്റ് ലീഡറും, അറിയപ്പെടുന്ന മാര്‍ക്‌സിയന്‍ പണ്ഡിതനുമായ മിലോവഞ്ചലാസ് പോലും സ്റ്റാലിന്‍ കൊന്നൊടുക്കിയത് 4 കോടിക്ക് മുകളിലാണെന്ന് സമ്മതിക്കുന്നു. ഈ വസ്തുതകളാണ് എം.ആര്‍.സിയെ ഞെട്ടിച്ചത്.
സ്റ്റാലിനിസ്റ്റ് ഭീകരതയെ കുറിച്ച് ‘Why I am not a communist’ (ഞാനെന്ത് കൊണ്ട് ഒരു കമ്മ്യൂണിസ്റ്റായില്ല) എന്ന വിഖ്യാത ഗ്രന്ഥത്തില്‍ വിശ്വവിഖ്യാത ചിന്തകനും, ഗണിതശാസ്ത്രകാരനുമായ ബര്‍ട്രാന്‍ഡ് റസ്സല്‍ പറയുന്നുണ്ട്. കംപൂച്ചിയായിലെ പോള്‍പോട്ടും ഒരു കോടിയോളം മനുഷ്യരെ അരിഞ്ഞുതള്ളി. സിപിഐ നേതാവും, മുന്‍മുഖ്യമന്ത്രിയുമായ പി.കെ. വാസുദേവന്‍നായര്‍ എണ്‍പതുകളില്‍ കംപൂച്ചിയ സന്ദര്‍ശിച്ചപ്പോള്‍ അവിടെ കൊന്നൊടുക്കിയ ലക്ഷക്കണിക്കിന് മനുഷ്യരുടെ അസ്ഥികൂടങ്ങള്‍ ഒരു കുന്നിന്‍ ചരുവില്‍ സൂക്ഷിച്ച് വെച്ചതും, മറ്റൊരു കുന്നിന്‍ മുകളില്‍ ലക്ഷക്കണക്കിന് തലയോടുകള്‍ ഇന്നും കാണാം എന്നും തന്റെ കംപൂച്ചിയന്‍ ഡയറി കുറിപ്പുകളില്‍ എഴുതിയിരുന്നു. ‘ജനയുഗം’ വാരികയിലുടെ അദ്ദേഹത്തിന്റെ കംപൂച്ചിയന്‍ ഡയറി സീരിയലൈസ് ചെയ്തപ്പോള്‍ പി. ഗോവിന്ദപിള്ളയെപ്പോലുള്ളവര്‍ പോള്‍പോട്ട് കമ്മ്യൂണിസ്റ്റുകാരനല്ല എന്നാണ് പറഞ്ഞത്. ചൈനയിലെ മാവോ കൊന്നൊടുക്കിയതും, ഒരു കോടിയോളം മനുഷ്യരെയാണ്. ഹിറ്റ്‌ലര്‍ കൊന്നതിന്റെ നാലിരട്ടി സ്റ്റാലിനും, ചേഷസ്‌ക്യൂവും, കൊന്നിട്ടുണ്ട്. ”End Justifies Means” (ലക്ഷ്യം മാര്‍ഗ്ഗത്തെ സാധൂകരിക്കുന്നു) എന്ന തിയറിയാണ് കമ്മ്യൂണിസ്റ്റുകാര്‍ അണികളെ പഠിപ്പിച്ചത്.

കലയും സാഹിത്യവും
കലയും സാഹിത്യവും രാഷ്ട്രനിര്‍മ്മാണത്തിനാണെന്ന് വാദിച്ച സ്റ്റാലിന്‍ അരിഞ്ഞുതള്ളിയ കലാകാരന്മാര്‍ക്ക് കയ്യും കണക്കുമില്ല. ശ്വാസമടക്കിപ്പിടിച്ച് സ്റ്റാലിനിസ്റ്റ് കൊടുംക്രൂരതകളെ വാഴ്ത്തുന്നവര്‍ക്കല്ലാതെ രക്ഷയില്ലാത്ത ആ കാലഘട്ടത്തെ പൈശാചികം (Demonic) എന്നാണ് നൊബേല്‍ സമ്മാന ജേതാവ് അലക്‌സാണ്ടര്‍ സോള്‍ഷനിറ്റ്‌സണ്‍ വിശേഷിപ്പിച്ചത്. വിശ്വസാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം നേടിയ സോള്‍ഷനിറ്റ്‌സണ്‍ അനുഭവിച്ച തീവ്രയാതനകള്‍ പുറംലോകം അറിഞ്ഞത് സ്റ്റാലിന്റെ മരണശേഷമാണ്. രണ്ടാം ലോകമഹായുദ്ധത്തിന്റെ കാലത്ത് വിജയത്തിന്റെ എവറസ്റ്റ് കീഴടക്കി മുന്നേറിയ ഹിറ്റ്‌ലറുടെ ജര്‍മ്മന്‍ പടയെ നേരിടാന്‍ ജോസഫ് സ്റ്റാലിന്‍ എന്ന കുപ്രസിദ്ധനായ സ്റ്റാലിന്‍ തീരുമാനിച്ചു. ഈ യുദ്ധത്തില്‍ റഷ്യയെ സഹായിക്കുകയെന്നത് തങ്ങളുടെ കടമയായി റഷ്യയിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ കരുതിയിരുന്നു. അക്കൂട്ടത്തില്‍ റഷ്യയിലെ പ്രസിദ്ധമായ ഒക്ടോബര്‍ വിപ്ലവത്തില്‍ പങ്കെടുത്ത് യുദ്ധഭൂമിയില്‍ മരിച്ച് വീണ ഡോണോള്‍ഡിന്റെ മകന്‍ സോള്‍ഷനിറ്റ്‌സണും ഉണ്ടായിരുന്നു. തന്റെ അച്ഛന്‍ രക്തം വാര്‍ന്ന് യുദ്ധ ഭൂമിയില്‍ പിടയുമ്പോള്‍ സോള്‍ഷനിറ്റ്‌സണ്‍ അമ്മയുടെ ഗര്‍ഭപാത്രത്തിലായിരുന്നു. മാതാവിന്റെ കരവലയത്തില്‍ ദാരിദ്ര്യത്തിന്റെ പടുകുഴിയില്‍ വളര്‍ന്ന സോള്‍ഷനിറ്റ്‌സണ്‍ ബിരുദപഠത്തിനുശേഷം പട്ടാളത്തില്‍ ചേര്‍ന്നു.
ഒരു സാധാരണ പട്ടാളക്കാരനായി ചേര്‍ന്ന ഈ യുവാവ് അതീവ സമര്‍ത്ഥനായിരുന്നു. ലെനിന്‍ ഗാര്‍ഡ് യുദ്ധത്തില്‍ സോള്‍ഷനിറ്റ്‌സണ്‍ പങ്കെടുത്തതോടെ അദ്ദേഹം അറിയപ്പെട്ടു തുടങ്ങി. അദ്ദേഹം ക്യാപ്റ്റന്‍ (1) എന്ന പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു. സോള്‍ഷനിറ്റ്‌സണ്‍ പ്രശംസയുടെ പൂക്കളേറ്റുവാങ്ങി ജീവിക്കുന്നതിനിടയില്‍ ഒരു ദിവസം ഒരു പോലീസുകാരന്‍ അദ്ദേഹത്തിന്റെ മുറിയില്‍ സൗഹൃദ സംഭാഷണത്തിന് വന്നു. യഥാര്‍ത്ഥത്തില്‍ അദ്ദേഹം ചാരനായിരുന്നു. സോള്‍ഷനിറ്റ്‌സന്റെ മുറികള്‍ അദ്ദേഹം പരിശോധിച്ചു. അദ്ദേഹം എഴുതിവെച്ച കത്തില്‍ സ്റ്റാലിന്റെ ഭരണ ഭീകരതയെ വിമര്‍ശിക്കുന്ന ഏതാനും വരികള്‍ പോലീസുകാരന്റെ ശ്രദ്ധയില്‍പ്പെട്ടു. തൊട്ടടുത്ത ദിവസം സോള്‍ഷനിറ്റ്‌സണ്‍ അറസ്റ്റ് ചെയ്യപ്പെട്ടു. സോള്‍ഷനിറ്റ്‌സണും, അദ്ദേഹത്തിന്റെ സുഹൃത്തുകള്‍ക്കും കടുത്ത മാനസിക സമ്മര്‍ദ്ദമുണ്ടായി. റഷ്യയുടെ ദൈവമായി വാഴ്ത്തപ്പെട്ട സ്റ്റാലിനെതിരെയുള്ള കത്തിലെ വാക്യങ്ങളാണ് സോള്‍ഷനിറ്റ്‌സണ് വിനയായത്.
ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ പ്രഹസനമായി ഒരു വിചാരണ നടത്തപ്പെട്ടു. സോള്‍ഷനിറ്റ്‌സണ്‍ സ്വപ്‌നത്തില്‍ പോലും വിചാരിക്കാത്ത പല കുറ്റങ്ങളും ഇടിത്തീപോലെ വന്ന് വീണു. രാജ്യദ്രോഹക്കുറ്റം ചുമത്തി സോള്‍ഷനീറ്റ്‌സനെ സൈബീരിയയിലേക്ക് നാടുകടത്തി. സ്റ്റാലിനിസത്തെ ചോദ്യം ചെയ്യുകയോ, ഭരണരീതിയെ വിമര്‍ശിക്കുകയോ ചെയ്ത ലക്ഷക്കണക്കിന് നിരപരാധികളെ കൊണ്ട് നിറച്ച സൈബീരിയന്‍ ജയിലിലെ ഇരുണ്ട അറയില്‍ സോള്‍ഷനറ്റിസണ്‍ ഒരു തടവുകാരനായി മാറി. ആദ്യം മൂന്ന് വര്‍ഷത്തേക്കായിരുന്നു ശിക്ഷ, പിന്നീടത് 11 വര്‍ഷത്തേക്ക് നീട്ടി. ഇതിനിടയില്‍ വോള്‍ഗാ നദിയില്‍ കൂടി ധാരാളം വെള്ളം ഒഴുകിപ്പോയി. റഷ്യ അനേകം ദുരന്തങ്ങളില്‍ കൂടി പലായനം ചെയ്തു. ഒടുവില്‍ ലോകം കണ്ട ഏറ്റവും വലിയ ബുച്ചറായ സ്റ്റാലിന്‍ അന്ത്യശ്വാസം വലിച്ചപ്പോള്‍ ആ രാഷ്ട്രം അപഹാസ്യമായ ഒരു വ്യക്തി പൂജാപാരമ്പര്യത്തില്‍ നിന്നും, അത്യന്തം മര്‍ദ്ദനപരമായ സ്വേച്ഛാധിപത്യത്തില്‍ നിന്നും വിമുക്തമായി. രാജ്യമാസകലം പുത്തന്‍ ചിന്തകള്‍ മുളപൊട്ടി. ഈ പുതിയ കാലവസ്ഥ വന്നപ്പോള്‍ 1956ല്‍ സോള്‍ഷനിറ്റ്‌സണ്‍ ജയില്‍മോചിതനായി.
ഇവാന്‍ഡെനിസോവിച്ചിന്റെ ജീവിതത്തിലെ ഒരു ദിവസം
സോള്‍ഷനിറ്റ്‌സനെ വിശ്വവിഖ്യാതനാക്കിയ ആദ്യനോവലാണിത്. തന്റെ ദീര്‍ഘകാലത്തെ തടങ്കല്‍ ജീവിതമാണീ നോവലില്‍ ആലേഖനം ചെയ്യുന്നത്. സ്റ്റാലിന്റെ അതിക്രൂരമായ ഭരണപശ്ചാത്തലം ഈ കൃതിയുടെ അസ്ഥിയും, മാംസവുമാണ്. ഈ നോവല്‍ പുറത്തുവന്നതോടെ സോള്‍ഷനിറ്റ്‌സണ്‍ ടോള്‍സ്റ്റോയിയുടെയും, ദസ്തയേവസ്‌കിയുടേയും, ടര്‍ജിനീവിന്റേയും നിരയിലേക്ക് ഉയര്‍ത്തപ്പെട്ടു. സ്റ്റാലിന്റെ യുഗത്തിലെ മൂല്യങ്ങളായി കരുതപ്പെട്ട കൂട്ടക്കൊലയും, മാനുഷിക വൈപരീത്യങ്ങളും, തന്റെ ‘കാന്‍സര്‍ വാര്‍ഡ്’ എന്ന കൃതിയിലും സോള്‍ഷനിറ്റ്‌സണ്‍ ചിത്രീകരിച്ചിട്ടുണ്ട്. ഈ നോവലിന്റെ ആന്തരികതയെകുറിച്ച് വിഖ്യാത ബ്രിട്ടീഷ് നിരൂപകന്‍ സാലിസ്ബറി പറയുന്നതിങ്ങനെയാണ് ”മനുഷ്യാവസ്ഥയുടെ ശോകാത്മകത അസാധാരണമായി പിടിച്ചെടുത്ത നോവലാണിത്.” 1970ല്‍ വിശ്വസാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം നല്‍കിയത് സോള്‍ഷനിറ്റ്‌സനാണ്. സ്വീഡിഷ് അക്കാദമിയുടെ സാക്ഷിപത്രത്തില്‍ പറയുന്നത് ”മനഃസാക്ഷി മരവിച്ചുപോയ ഒരു ജനതയുടെ ആത്മഗതങ്ങളാണ് (Soliloquy) സോള്‍ഷനിറ്റ്‌സന്റെ രചനകള്‍” എന്നാണ്.
ബോറീസ് പാസ്റ്റെര്‍നാക്
റഷ്യന്‍ സാഹിത്യത്തിലെ മറ്റൊരു എവറസ്റ്റാണ് പാസ്റ്റെര്‍നാക്. 1917ലെ റഷ്യന്‍ വിപ്ലവത്തിന് മുന്‍പ് ആദര്‍ശധീരതയുള്ള സോഷ്യല്‍ കമിറ്റ്‌മെന്റുള്ള എഴുത്തുകാരന്‍ എന്ന പേര് പാസ്റ്റെര്‍നാകിനുണ്ടായിരുന്നു. വിശ്വവിഖ്യാത ചിത്രകാരന്‍ ലിയോണീസ് പാസ്റ്റെര്‍നാകിന്റെ പുത്രനായിരുന്നു ബോറീസ് പാസ്റ്റെര്‍ നാക്. ധീരമായ പോരാട്ട വീര്യമുള്ള പാസ്റ്റെര്‍നാകിനെ തളര്‍ത്താന്‍ സ്റ്റാലിന്റെ മരണം അല്‍പം ആശ്വാസം കലാകാരന്മാര്‍ക്ക് നല്‍കിയിരുന്നു. പാസ്റ്റെര്‍നാക് വിശ്വവിഖ്യാത ജര്‍മന്‍ എഴുത്തുകാരന്‍ ഗോയ്‌ഥേയുടെ ‘The Faust’ റഷ്യന്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തു. 1954ല്‍ വിശ്വസാഹിത്യത്തെ ഇളക്കി മറിച്ച ‘ഡോക്ടര്‍ ഷിവാഗോ’പുറത്തുവന്നു. ഈ കൃതിക്ക് 1958ല്‍ വിശ്വസാഹിത്യത്തിനുള്ളനൊബേല്‍ സമ്മാനം പ്രഖ്യാപിക്കപ്പെട്ടു. പക്ഷേ റഷ്യയില്‍ സ്റ്റാലിന്‍ സൃഷ്ടിച്ച കിരാത മൗനം (Barbaric silence) ഈ കൃതിയില്‍ പ്രതീകാത്മകമായി ചിത്രീകരിച്ചു. ഇത് സ്റ്റാലിന്റെ മരണശേഷവും വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. 1905നും 1930നും ഇടയില്‍ സ്റ്റാലിനിസ്റ്റ് തേര്‍വാഴ്ച സൃഷ്ടിച്ച നടുക്കം ഈ കൃതിയില്‍ പ്രകമ്പനം കൊള്ളിക്കുന്ന രീതിയില്‍ ചിത്രീകരിച്ചത് വലിയ തോതിലുള്ള വിമര്‍ശനം വിളിച്ചുവരുത്തി. നോവലിലെ കഥാനായകന്‍ മാനുഷികതയുടെ വക്താവായിരുന്നു. രാഷ്ട്രീയത്തിലുപരി മനുഷ്യവികാരങ്ങളുടെ വക്താവായി പ്രത്യക്ഷപ്പെട്ട പാസ്റ്റെര്‍നാക് കടുത്ത വിമര്‍ശകന്‍ എന്ന പേരില്‍ വിലയിരുത്തപ്പെട്ടു. രാഷ്ട്രീയവും, പ്രത്യയശാസ്ത്രവും, മനുഷ്യവികാരങ്ങളുടെ ഒഴുക്കിനെ തടയാനുള്ളതല്ല എന്നും, എല്ലാറ്റിനും മുകളില്‍ സത്യവും, ചരാചരസ്‌നേഹവും ആണുള്ളതെന്നും അടിവരയിടുന്ന കവിതകളും പാസ്റ്റെര്‍നാക് എഴുതിയിട്ടുണ്ട്. നൊബേല്‍ സമ്മാനം വാങ്ങാന്‍ സോള്‍ഷനിറ്റ്‌സണ് ആഗ്രഹമുണ്ടായിരുന്നു, പക്ഷേ ഭരണകൂടം അനുമതി നല്‍കിയില്ല. മനുഷ്യവംശ ചരിത്രത്തിലേക്ക് പതുക്കെ ഇറങ്ങിചെന്ന ടോള്‍സ്റ്റോയിയുടേയും ഡോ. സ്റ്റോവസ്‌ക്കിയുടേയും, ഗോര്‍ക്കിയുടേയും പിന്മുറക്കാരനാണ് പാസ്റ്റെര്‍നാക്.
കേരളത്തിലെ കമ്മ്യൂണിസ്റ്റുകാരുടെ ചാട്ടവാര്‍
എഴുത്തുകാരെയും കലാകാരന്മാരെയും അടിമപ്പണി ചെയ്യിപ്പിക്കുന്നതില്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകാര്‍ എന്നും മുന്നിലാണ്. പടിഞ്ഞാറന്‍ ബംഗാളില്‍ വിമല്‍ മിത്രയും, താരാശങ്കര്‍ ബാനര്‍ജിയും, ശ്രീ അരബിന്ദോയും, ഇരുപതാം നൂറ്റാണ്ടിലെ മികച്ച എഴുത്തുകാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്താവുന്നവരാണ്. ടാഗൂറിന് നൊബേല്‍ ലഭിച്ചു എന്ന സത്യം അംഗീകരിച്ചാല്‍ തന്നെ അരബിന്ദോയും, ഖാസി നസുറുല്‍ സ്‌ലാമും, മുഹമ്മദ് ഇക്ബാലും വിശ്വസാഹിത്യകാരന്മാരുടെ നിരയിലേക്ക് ഉയര്‍ത്തി കാണിക്കാന്‍ യോഗ്യതയുള്ളവരായിരുന്നു. കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ പിറകെപോയി തൊഴിലാളി വര്‍ഗ്ഗത്തെക്കുറിച്ച് മാത്രം എഴുതിയ ഖാസിനസുറുല്‍ ഇസ്‌ലാമിനെ മാത്രമാണ് കമിറ്റ്‌മെന്റിന്റെ പേരില്‍ ഇ.എം.എസ്സും, ജ്യോതിബാസുവും പ്രൊജക്ട് ചെയ്തത്. മുട്ടിനോക്കി വിപ്ലവം വരുന്നുണ്ടോ എന്ന് നോക്കുന്ന രീതി അറുപതുകള്‍ തൊട്ട് കോരളത്തിലെ കമ്മ്യൂണിസ്റ്റുകള്‍ പരീക്ഷിച്ചിരുന്നു. ബഷീറിനെപ്പോലും അംഗീകരിക്കാന്‍ കേരളത്തിലെ പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ ശില്‍പികള്‍ തയ്യാറായില്ല.
സാമൂഹ്യ പ്രതിബദ്ധത
”ഒരു കീറത്തുണിയുടെ വേദാന്തം” എന്ന് മഹാകവി അക്കിത്തം കമ്മ്യൂണിസ്റ്റ് ആശയത്തെ വിമര്‍ശിച്ചിരുന്നു. അടിസ്ഥാനവര്‍ഗ്ഗത്തെ കുറിച്ച് മാത്രം എഴുതിയാല്‍ ഒരു കൃതി വിശ്വോത്തരം ആകും എന്ന മൂഢധാരണ 1990ല്‍ ഇ.എം.എസ്സ് തിരുത്തിയിരുന്നു. വിക്ടര്‍ യുഗോ (Victor Hugo) യുടെ ‘പാവങ്ങള്‍’ (Les Miserables) (1862) വായിക്കാത്തവര്‍ കേരളത്തില്‍ കുറവായിരിക്കും. ഈ പുസ്തകം വായന കഴിഞ്ഞ് മടക്കിവെക്കുമ്പോള്‍ മനസ്സില്‍ തങ്ങി നില്‍ക്കുന്ന നാടകീയ മുഹൂര്‍ത്തങ്ങളില്‍ ഒന്ന് കഥാനായകന്‍ ഒട്ടിയ വയറുമായി, യുദ്ധത്തില്‍ മുറിവേറ്റ മാരിയൂസിനെ താങ്ങിപ്പിടിച്ചുകൊണ്ട് പാരീസ് നഗരത്തിനടിയിലുള്ള ഓവു ചാലിലൂടെ നടന്ന് നീ ങ്ങുന്ന കാഴ്ചയാണ്. രക്ഷപ്പെടാന്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ ഒന്നും ഇല്ലാത്തത് കൊ ണ്ടാണ് ജീന്‍ വാല്‍ ജീന്‍ നഗരമധ്യത്തിലുള്ള ഓവുചാലിന്റെ മുകള്‍ഭാഗത്തുള്ള തട്ടി തട്ടിമാറ്റി ഭൂഗര്‍ഭ പാതയിലൂടെ കടന്നുപോകുന്നത്. അഴുക്ക് നിറഞ്ഞ കനാലുകളുടെ ഇരുട്ട് നിറഞ്ഞ വഴികള്‍ അവര്‍ തിരഞ്ഞെടുത്തത് പുറം ലോകത്തിന്റെ വാതിലുകള്‍ കൊട്ടിയടച്ചതുകൊണ്ടാണ്. ഇതാണ് കമ്മ്യൂണിസ്റ്റ് ലോകത്ത് ഇന്നും നടക്കുന്നത്. ചൈനയിലും സോവിയറ്റ് റഷ്യയിലും ക്യൂബയിലും വിയറ്റ്‌നാമിലും, വെളിച്ചത്തിലൂടെ നടക്കാന്‍ കലാകാരന്മാര്‍ക്ക് കഴിയുന്നില്ല.
വിശ്വവിഖ്യാതചിന്തകന്‍ ആല്‍ബോര്‍കമ്യു ”The Rebel” എന്ന ദാര്‍ശനിക ഗ്രന്ഥത്തില്‍ ഒരിടത്ത് (പുറം 186) പറയുന്നതിങ്ങനെയാണ് ”ഒരു മനുഷ്യന് ഭക്ഷണവും വീടും ഉപേക്ഷിക്കാം, പക്ഷേ നക്ഷത്രങ്ങളുടെ സൗന്ദര്യവും, കടലിന്റെ ഗാംഭീര്യതയെ ആസ്വദിക്കണം.” കല ആസ്വാദനത്തിന്റെ അതിരുകളില്ലാത്ത ലോകം നമുക്ക് മുന്‍പില്‍ തുറന്നിടുന്നു. വിയര്‍പ്പ് ഉറ്റിവീഴുന്ന മനുഷ്യരുടെ കഥ പറഞ്ഞാലെ കല കലയാകൂ എന്ന് നെരൂദപോലും വിശ്വസിച്ചില്ല. ലോകത്തിലെ ഏറ്റവും മികച്ച പ്രേമഗാനങ്ങള്‍ നെരൂദ എഴുതിയിട്ടുണ്ട്. ചിലിയിലെ വിപ്ലവകവിയായ നെരൂദയെ ലോക കമ്മ്യൂണിസ്റ്റ് രാജ്യങ്ങള്‍ മാത്രമല്ല, ഹൃദയത്തില്‍ സംഗീതമുള്ളവരെല്ലാം വാഴ്ത്തുന്നു.
ഓ.വി. വിജയനും ആനന്ദും
കേരളത്തിലെ മാര്‍ക്‌സിയന്‍ ചിന്തയുടെ ലൈറ്റ് ഹൗസ് എന്ന വിളിച്ചിരുന്ന പി.ഗോവിന്ദപിള്ള 1980ല്‍ തലശ്ശേരി ചെയ്ത ഒരു പ്രസംഗം ഈ ലേഖകന്‍ കേട്ടിരുന്നു. ഓ.വി.വിജയനും ആനന്ദും, സേതുവും എം.മുകുന്ദനും ഉള്‍പ്പെടെയുള്ള ആധുനിക എഴുത്തുകാര്‍ യൂറോപ്പില്‍ നിന്ന് കോപ്പിയടിച്ച് ആധുനികത കേരളത്തില്‍ ഇറക്കുമതി ചെയ്ത് യുവതലമുറയെ വഴി തെറ്റിക്കുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ വാദമുഖങ്ങള്‍. ”വേശ്യകളേ നിങ്ങള്‍ക്ക് ഒരമ്പലം” എന്ന് എം. മുകുന്ദന്‍ എഴുതിയപ്പോള്‍ അത് സീരിയസ്സായി എടുത്ത കമ്മ്യൂണിസ്റ്റുകാര്‍ ബഷീര്‍ ”ഒരു ഭഗവദ്ഗീതയും കുറേ മുലകളും” എന്ന് ഒരു കൃതിക്ക് പേര് കൊടുത്ത കാര്യം മറന്നുപോയി. മലയാളത്തിലെ ഏറ്റവും മികച്ച സോഷ്യോളജിക്കല്‍ കമിറ്റ്‌മെന്റ് കഥകള്‍ ഓ.വി. വിജയനും, ആനന്ദും, കാക്കനാടനും, പുനത്തിലും, എം. സുകുമാരനും, ആനന്ദും, സേതുവും എഴുതിയിട്ടുണ്ട്. കഴിഞ്ഞ 50 വര്‍ഷത്തിനുള്ളില്‍ സി.പി.എം. എന്ന രാഷ്ട്രീയ പാര്‍ട്ടി ഏറ്റവും കൂടുതല്‍ വേട്ടയാടിയത് ഓ.വി. വിജയന്‍ എന്ന മഹാസാഹിത്യകാരനെയാണ്. കാര്‍ട്ടൂണിസ്റ്റ്, രാഷ്ട്രീയ നിരീക്ഷകന്‍, നോവലിസ്റ്റ്, കഥാകൃത്ത് തുടങ്ങിയ അ നേകം തലങ്ങളില്‍ ഓ.വി. വിജയനെ പിന്‍തള്ളാന്‍ ഇന്ത്യാ മഹാരാജ്യത്ത് എത്ര എഴുത്തുകാരുണ്ട്?

അടിയന്തരാവസ്ഥയുടെ ഭീകരത
ഈ ലേഖകന്‍ ഹൈസ്‌കൂള്‍ ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് അടിയന്തരാവസ്ഥയുടെ കറുത്ത പകലുകള്‍ തുടങ്ങുന്നത്. ഡോക്ടര്‍ ലോഹ്യാ, ജയപ്രകാശ് നാരായണന്‍, അച്യുത് പട്‌വര്‍ദ്ധന്‍, ആചാര്യ നരേന്ദ്രദേവ് തുടങ്ങിയ സോഷ്യലിസ്റ്റ് നേതാക്കളുടെ പടങ്ങള്‍ കഴിഞ്ഞ അരനൂറ്റാണ്ട് കാലമായി എന്റെ വീട്ടിലെ ചുമരില്‍ തൂങ്ങി നില്‍ക്കുന്നു. അടിയന്തരാവസ്ഥയെ ശരിക്കും നേരിട്ടത് ലോക് നായക് ജയപ്രകാശ് നാരായണനും, ജോര്‍ജ് ഫര്‍ണാണ്ടസ്സുമാണ്. ഈ കാലഘട്ടത്തില്‍ അഴീക്കോട്, എന്‍.വി. കൃഷ്ണവാര്യര്‍ തുടങ്ങിയ അറിയപ്പെടുന്ന എഴുത്തുകാരില്‍ പലരും, അടിയന്തരാവസ്ഥയെ പ്രശംസിച്ചു. മലയാള എഴുത്തുകാരില്‍ ഓ.വി. വിജയന്‍ തന്റെ ‘അരിമ്പാറ’ എന്ന മാസ്റ്റര്‍ പീസ് കഥയിലൂടെയും രാഷ്ട്രീയ ലേഖനങ്ങളിലൂടെയും ‘ധര്‍മ്മപുരാണം’ എന്ന ‘ഇപോക് മെയിക്കിംഗ്'(ഋുീരവ ാമസശിഴ) നോവലിലൂടെയും, ഇന്ത്യന്‍ ഫാസിസത്തെ ശക്തമായി നേരിട്ടു. വിഖ്യാത ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് ചിന്തകരായ എസ്.എ.ഡാങ്കേയും രാജേശ്വര റാവുവും, ഇന്ദ്രജിത്ത് ഗുപ്തയും, സോവിയറ്റ് റഷ്യയുടെ നിലപാടുകള്‍ക്ക് ഓശാന പാടി. ഇന്ത്യയിലെ സി.പി.ഐ. അടിയന്തരാവസ്ഥയെ പിന്തുണച്ചു. സോഷ്യലിസ്റ്റുകളായ ഫര്‍ണാണ്ടസ്സും, മധുലിമായെയും, ജയപ്രകാശ് നാരായണനും, ദന്തവാദെയും അരങ്ങില്‍ ശ്രീധരനും, അടിയന്തരാവസ്ഥയെ ശക്തമായി നേരിട്ടു.
അരിമ്പാറ
ഇന്ത്യന്‍ ഭാഷകളില്‍ അടിയന്തരാവസ്ഥയ്‌ക്കെതിരെ എഴുതപ്പെട്ട മികച്ച രചനകളില്‍ ഒന്നാണ് ‘അരിമ്പാറ’ യെന്ന് കവിയും, നിരൂപകനുമായ സച്ചിദാനന്ദന്‍ 1980ല്‍ എഴുതിയിരുന്നു. ഒരു കലാസൃഷ്ടിയെന്ന നിലയില്‍ സര്‍വ്വാധിപത്യത്തിനെതിരെ വികസിപ്പിച്ചെടുത്ത ഒരു രൂപകമാണ് ‘അരിമ്പാറ.’ ഇതേ കാലത്ത് ആനന്ദിന്റെ ‘ശവ ഘോഷയാത്ര’ (നാടകം) കാക്കനാടന്റെ ‘കാളിയമര്‍ദ്ദനം’ തുടങ്ങിയ രചനകളും പുറത്തുവന്നു. മാര്‍ക്‌സിയന്‍ സൗന്ദര്യശാസ്ത്രത്തിന്റെ അതിരുകള്‍ വികസിപ്പിക്കാതെ എം. സുകുമാരനെ വിലയിരുത്താന്‍ കഴിയില്ല. സാമൂഹ്യ പ്രശ്‌നങ്ങള്‍ ഇരച്ച് കയറുമ്പോഴും കലയുടെ തിളക്കം നഷ്ടപ്പെടാതെ മലാളത്തിലെ ഏറ്റവും മികച്ച കമിറ്റ്‌മെന്റ് കഥകള്‍ എം. സുകുമാരന്‍ എഴുതിയിട്ടുണ്ട്. അടിയന്തരാവസ്ഥയെ പരിഹസിക്കുന്ന ‘നീന്തല്‍ക്കുളം’ എം. സുകുമാരന്റെ മികച്ചകഥകളിലൊന്നാണ്. സി.പി.എം. ആഘോഷത്തോടെ കൊണ്ടാടിയ എം. സുകുമാരന്‍ ഒടുവില്‍ പാര്‍ട്ടിക്ക് അനഭിമതനായി മാറി. ‘ശേഷക്രിയ’ എന്ന ചെറുനോവല്‍ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ മൂര്‍ദ്ധാവിലടിച്ചപ്പോള്‍ സി.പി.എം. എം. സുകുമാരന് ഊരു വിലക്ക് കല്‍പിച്ചു. ‘മുഖാമുഖം’ അടൂര്‍ സംവിധാനം ചെയ്തപ്പോള്‍ ഒളിവില്‍ പോയ ഒരു സഖാവിന്റെ ജീവിതം ചിത്രീകരിച്ച രീതിയില്‍ വൈരുദ്ധ്യമുണ്ട് എന്ന വിമര്‍ശവുമായി പി.ജി. രംഗത്തുവന്നു. സോഷ്യലിസ്റ്റ് നേതാവും എഴുത്തുകാരനുമായ എം.പി. വീരേന്ദ്രകുമാര്‍ സി.പി.എം വിരുദ്ധചേരിയില്‍ നിന്നപ്പോള്‍ അദ്ദേഹത്തെ ആക്ഷേപങ്ങളുടെയും, പരിഹാസങ്ങളുടെയും മുള്‍മുനയില്‍ നിര്‍ത്തിയതും, സി.പി.എം. തന്നെയാണ്. പ്രശസ്ത കഥാകൃത്ത് പോള്‍ സക്കറിയയെ പയ്യന്നൂരില്‍ വെച്ച് സി.പി.എം കയ്യേറ്റം നടത്തിയത് കേരളത്തിലെ എഴുത്തുകാര്‍ മറന്നുപോയോ?
എം.എന്‍. വിജയന്‍
പ്രഭാഷണ കലയിലെ മഹാരാജാവ് എന്ന് പറയപ്പെടുന്ന വിജയന്‍ മാസ്റ്ററുമായി ഈ ലേഖകന് ഒരുപാട് വര്‍ഷത്തെ പരിചയമുണ്ട്. എഴുപതുകളിലും എണ്‍പതുകളിലും, ഫ്രോയിഡിയന്‍ സൈക്കോളജിയുടെ കേരളത്തിലെ അവസാനവാക്കായി വിജയന്‍ മാസ്റ്റര്‍ കൊണ്ടാടപ്പെട്ടു. തായാട്ട് ശങ്കരന്‍ പൊടിയരിക്കഞ്ഞിയും, പയറും, പരിപ്പും ചേര്‍ത്ത് പായസം ഉണ്ടാക്കുന്നതില്‍ വിദഗ്ദ്ധനായിരുന്നു. ഗാന്ധിസവും, മാര്‍ക്‌സിയന്‍ ചിന്തകളും കൂട്ടിയിണകി ശുദ്ധ പശുവിന്‍ പാലില്‍ ചാലിച്ച് വിളമ്പിയപ്പോള്‍ സി.പിഎം. അദ്ദേഹത്തെ അവരുടെ പന്തിയില്‍ കൊണ്ടുപോയി കെട്ടി. എം.എന്‍. വിജയന്‍ സി.പി.എം വേദികളിലും, പു.കാ.സ സംഘടിപ്പിക്കുന്ന സമ്മേളനങ്ങളിലും, തന്റെ പ്രഭാഷണത്തിന്റെ കാന്തശക്തികൊണ്ട് സദസ്സിനെ കയ്യിലെടുത്തു. പാപ്പിനിശ്ശേരി പാമ്പു വളര്‍ത്തല്‍ കേന്ദ്രത്തിന് നേരെ രണ്ട് തവണ സി.പി.എം. ആക്രമണം നടത്തി. ഇ.എം.എസ് അതിനെ വിമര്‍ശിച്ചു പക്ഷേ വിജയന്‍ മാസ്റ്റര്‍ ന്യായീകരിച്ചു. ഒടുവില്‍ മാസ്റ്ററും പിണറായി വിജയനും തെറ്റി, പിണറായി വിജയന്‍ പറഞ്ഞത് ”മാസ്റ്റര്‍ക്ക് ഫ്രോയിഡിനെ കുറിച്ചല്ലാതെ പാര്‍ട്ടിയെ കുറിച്ചറിയില്ല” എന്നാണ്. ഒരു ഫ്രോയിഡിയന്‍ പാട്രിയാര്‍ക്കിനെപ്പോലെ (Patriach) മാസ്റ്റര്‍ പിണറായിക്കെതിരെ പൊരുതി, പക്ഷേ കാലിടറി വീണു. പിന്നീട് ”പിണറായി വിജയന്‍ സാംസ്‌കാരിക കേരളത്തിന്റെ നാണക്കേടാണ്” എന്ന് പറഞ്ഞു സാനുമാസ്റ്റര്‍ക്കും, അധികകാലം പാര്‍ട്ടിയുടെ കൂടെ നില്‍ക്കാന്‍ കഴിഞ്ഞില്ല. സ്റ്റാലിന്റെ ഫോട്ടോ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളില്‍ ഓടയില്‍ ഒഴുകുമ്പോള്‍ കേരളത്തിലെ പാര്‍ട്ടി ആഫീസുകളില്‍ മാലയിട്ട് സൂക്ഷിക്കുന്നു. ഇതാണ് കമ്മ്യൂണിസ്റ്റ് രീതി.





















