കേരളത്തിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ ഭൂമിക പരിശോധിച്ചാല്‍ അതിന്റെ ഒരറ്റത്ത് എപ്പോഴും സിപിഎം ആണെന്ന് കാണാം. കമ്മ്യൂണിസം എന്ന സമഗ്രാധിപത്യ പ്രത്യയശാസ്ത്രത്തെ സിരകളില്‍ വഹിക്കുന്ന ഈ പ്രസ്ഥാനം, തങ്ങളുടെ അനുയായികള്‍ക്ക് മസ്തിഷ്‌കപ്രക്ഷാളന സമാനമായ രാഷ്ട്രീയ വിദ്യാഭ്യാസവും നിരന്തരമായി നല്‍കുന്നുണ്ട്. അതിന്റെ ഫലമായി തങ്ങളുടെ പാര്‍ട്ടി, വാദിയായോ പ്രതിയായോ വരുന്ന ഏതുതരത്തിലുള്ള അക്രമത്തെയും സിപിഎം അണികള്‍ ന്യായീകരിക്കുന്ന ഒരു രാഷ്ട്രീയ വൈകൃതം കേരളത്തിലെ നിത്യ കാഴ്ചയാണ്. അതുകൊണ്ടാണ് കെ.ടി. ജയകൃഷ്ണന്‍ മാസ്റ്റര്‍ വധത്തെയും പരുമലയില്‍ പമ്പാനദിയില്‍ മൂന്ന് എബിവിപി പ്രവര്‍ത്തകരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞ് കൊലപ്പെടുത്തിയതിനെയും യാതൊരു മനഃസാക്ഷിക്കുത്തുമില്ലാതെ ന്യായീകരിക്കുന്ന സിപിഎമ്മുകാരെ നമുക്ക് ചുറ്റും കാണാന്‍ സാധിക്കുന്നത്. അക്രമ സംഭവങ്ങളില്‍ സിപിഎമ്മിന്റെ പക്ഷത്തെ ന്യായീകരിക്കുമ്പോള്‍ ഒരു ശരാശരി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകന്‍ നടത്തുന്ന ജുഗുപ്‌സാവഹമായ വാക്കുകള്‍ കൊണ്ടുള്ള അഭ്യാസം പലപ്പോഴും സാധാരണ ജനങ്ങള്‍ക്ക് അറപ്പുളവാക്കുന്നുണ്ടെങ്കിലും അവരെ സംബന്ധിച്ച് അതും ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണ്.
ഇത്രയും ആമുഖമായി പറഞ്ഞത് രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ ആടിനെ പട്ടിയാക്കാനും പട്ടിയെ പേപ്പട്ടി ആക്കാനും അങ്ങനെ തല്ലിക്കൊല്ലാനും പശ്ചാത്തലം ഒരുക്കിക്കൊടുക്കുന്ന സിപിഎം പ്രവര്‍ത്തകരുടെ ശീലത്തെ വായനക്കാരെ ഓര്‍മിപ്പിക്കുവാനാണ്. രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ വ്യാജം പറയുകയും, യാതൊരു അടിസ്ഥാനവുമില്ലാത്ത ഏത് തരത്തിലുമുള്ള ദുരാരോപണങ്ങള്‍ ഉന്നയിച്ച് അവരെ സമൂഹമധ്യത്തില്‍ ഇടിച്ചുതാഴ്ത്താന്‍ ഏതറ്റം വരെയും പോവുകയും ചെയ്യുന്ന കലാപരിപാടിയില്‍ സമീപ കാലം വരെ സിപിഎം ആയിരുന്നു അജാതശത്രു. കേരളത്തിലെ മറ്റുള്ള രാഷ്ട്രീയപ്പാര്‍ട്ടികളുടെ പ്രവര്‍ത്തകര്‍ ആരും തന്നെ ഈ വിഷയത്തില്‍ സിപിഎമ്മുകാരുടെ അനിതര സാധാരണമായ കഴിവിന് നേരിയ വെല്ലുവിളി പോലും ഉയര്‍ത്തിയിട്ടില്ല എന്നതും പ്രസ്താവ്യമാണ്.
എന്നാല്‍ അധാര്‍മികതയുടെ രാഷ്ട്രീയത്തില്‍ സിപിഎമ്മിനെ പലയിടത്തും കവച്ചുവെക്കുന്നതരത്തില്‍ മികവ് പുലര്‍ത്തുന്ന പ്രവര്‍ത്തനമാണ് മുസ്ലിം തീവ്രവാദ പശ്ചാത്തലമുള്ള എസ്ഡിപിഐയുടേത്. സിപിഎം കേരളത്തില്‍ ഇതുവരെ മേല്‍പ്പറഞ്ഞ രീതിയില്‍ നടപ്പിലാക്കി കൊണ്ടിരുന്ന എല്ലാത്തരം രാഷ്ട്രീയ വിധ്വംസക പ്രവര്‍ത്തനങ്ങളും, വേണ്ടിവന്നാല്‍ മതത്തിന്റെയും കൂടി പശ്ചാത്തലമുപയോഗിച്ചുകൊണ്ട് ചെയ്തു ഫലിപ്പിക്കുന്ന രീതിയാണ് എസ്ഡിപിഐക്കും അവരുടെ പിതൃസംഘടനയായ പോപ്പുലര്‍ ഫ്രണ്ടിനും ഉണ്ടായിരുന്നത്. അതുകൊണ്ടു തന്നെ എസ് ഡിപിഐയോട് സിപിഎം നേതൃത്വം പെട്ടെന്ന് തന്നെ രമ്യതയില്‍ എത്തി. എസ്ഡിപിഐ എതിര്‍ സ്ഥാനത്ത് വരുന്ന സംഘര്‍ഷങ്ങളില്‍ മാക്‌സിസ്റ്റ്പാര്‍ട്ടി നേതൃത്വം തന്ത്രപരമായ മൗനമോ, പിന്മാറലുകളോ ഒളിച്ചോട്ടമോ നടത്തുവാന്‍ തുടങ്ങി. ഭയമോ രാഷ്ട്രീയ മുതലെടുപ്പോ കാരണം നേതൃത്വം നടപ്പിലാക്കിയ ഈ നട്ടെല്ലില്ലാത്ത രാഷ്ട്രീയ തന്ത്രം പലപ്പോഴും സിപിഎമ്മിന്റെ അണികളെ ആണ് ബാധിച്ചിരുന്നത്.
കഴിഞ്ഞ കാല്‍നൂറ്റാണ്ടിലെ കേരള രാഷ്ട്രീയ ചരിത്രഭൂമിയില്‍ എസ്ഡിപിഐ എതിര്‍പക്ഷത്ത് വരുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ തങ്ങളുടെ അണികളെ കൊലയ്ക്ക് കൊടുക്കുകയോ, ഒറ്റുകയോ, ഒറ്റപ്പെടുത്തുകയോ സിപിഎം നേതൃത്വം ചെയ്തുകൊണ്ടിരുന്നു. അതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു മഹാരാജാസ് കോളേജിലെ അഭിമന്യുവിന്റെ കൊലപാതകം. അതിന്റെ കേസ് നടത്തിപ്പിലും പ്രതിക്രിയകളിലും സിപിഎം പുലര്‍ത്തിയ നിസ്സംഗത, ഏറെക്കുറെ പ്രതീക്ഷിച്ചതാണെങ്കിലും രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെടുന്നവരോടുള്ള ശുദ്ധ നെറികേടായിരുന്നു.
അഭിമന്യുവിന്റെ കൊലപാതകത്തിന്റെ എതിര്‍വശത്ത് എസ്ഡിപിഐയും അവരുടെ ചട്ടുകമായ വിദ്യാര്‍ത്ഥി സംഘടന ക്യാമ്പസ് ഫ്രണ്ടുമാണെന്ന് തെളിച്ച് പറയാന്‍ പോലും സിപിഎം ധൈര്യപ്പെടാത്ത ഒരു സാഹചര്യം കേരളം കണ്ടു. മുസ്ലിം തീവ്രവാദികളാണ് അഭിമന്യുവിനെ കൊലപ്പെടുത്തിയതെന്ന് അസന്നിഗ്ധമായി പ്രഖ്യാപിക്കാന്‍ ഒരൊറ്റ സിപിഎം നേതാവിനും പ്രവര്‍ത്തകനും പോലും ധൈര്യമുണ്ടായില്ല. അതിനുപകരം അവര്‍ ചെയ്തത് കേരളത്തിലെ മതിലായ മതിലുകളിലൊക്കെ വര്‍ഗീയത തുലയട്ടെ എന്ന് എഴുതി വെച്ചു. ഇസ്ലാമിക വര്‍ഗീയത എന്ന് തെളിച്ചു പറയേണ്ടയിടത്ത് അതു പറയാതെ വര്‍ഗീയത എന്ന സര്‍വ്വനാമം ഉപയോഗിക്കുക വഴി സ്വന്തം അണികളെ രാഷ്ട്രീയമായി ഷണ്ഡീകരിക്കുക കൂടിയായിരുന്നു സിപിഎം ചെയ്തത്.
ഇതിന് സമാനമായ ഒരു സംഭവമാണ് ഏതാനുംദിവസം മുന്‍പ് തിരുവനന്തപുരത്തും പരിസരപ്രദേശങ്ങളിലും അരങ്ങേറിയത്. നെടുമങ്ങാടിന് സമീപമുള്ള കരകുളം മുക്കോലയിലെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായ ദീപുവിനെ ഭാര്യയുടെയും മകന്റെയും മുന്നില്‍ വച്ച് എസ്ഡിപിഐക്കാര്‍ ആക്രമിക്കുകയായിരുന്നു. സിപിഎം നേതൃത്വം എസ്ഡിപിഐയുടെ മുമ്പില്‍ പഞ്ചപുച്ഛമടക്കി നില്‍ക്കുന്ന നിലപാട് സ്വീകരിച്ചു. എന്നാല്‍ ഏതാനും ചില സിപിഎമ്മുകാര്‍ ഈ അക്രമത്തെ നാമമാത്രമായി പ്രതിരോധിക്കാന്‍ ശ്രമിച്ചു. അതിനെതിരെ എസ്ഡിപിഐ നടത്തിയ തിരിച്ചടി കുറെക്കൂടി മാരകമായിരുന്നു. നിരവധി സിപിഎം പ്രവര്‍ത്തകരെ ആക്രമിച്ച മുസ്ലിം തീവ്രവാദികള്‍ ഒടുവില്‍ നെടുമങ്ങാട് ജനറല്‍ ആശുപത്രിക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന ഡിവൈഎഫ്‌ഐയുടെ പേരിലുള്ള ആംബുലന്‍സ് കത്തിക്കുക കൂടി ചെയ്തു.
ഈ അവസരത്തില്‍ സിപിഎം നേതൃത്വം നടത്തിയ പ്രതികരണങ്ങള്‍ ഇസ്ലാമിക തീവ്രവാദത്തോടുള്ള അവരുടെ സമരസപ്പെടലിനും പോപ്പുലര്‍ ഫ്രണ്ടിനോടുള്ള അവരുടെ ദാസ്യത്തിനും മകുടോദാഹരണമാണ്. പ്രതിഷേധ പ്രകടനങ്ങളില്‍ ഉയര്‍ന്ന മുദ്രാവാക്യങ്ങള്‍ പരമാവധി ഗാന്ധിയനാകാന്‍ സിപിഎം ശ്രമിച്ചു. സംഘര്‍ഷങ്ങളുണ്ടാകുമ്പോള്‍ അത്യന്തം പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കി ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന സിപിഎമ്മിന്റെ പൊതു രീതിയില്‍ നിന്ന് വ്യത്യസ്തമായിരുന്നു നെടുമങ്ങാട് സംഭവത്തില്‍ ഉണ്ടായ പ്രകടനങ്ങള്‍ എല്ലാം തന്നെ. ഈ വിഷയത്തില്‍ നടത്തിയ പ്രതിഷേധ യോഗങ്ങളില്‍ സിപിഎമ്മിന്റെ ജില്ലാ-സംസ്ഥാന തലത്തിലുള്ള നേതാക്കള്‍ ചില പ്രസംഗങ്ങള്‍ ചെയ്യുകയുണ്ടായി. എന്നാല്‍ അവിടെയൊക്കെ തങ്ങളുടെ പ്രവര്‍ത്തകരെ ആക്രമിച്ചത് എസ്ഡിപിഐ പ്രവര്‍ത്തകര്‍ ആണെന്നോ മുസ്ലിം തീവ്രവാദികള്‍ ആണെന്നോ പറയാതിരിക്കാന്‍ അതീവ ശ്രദ്ധ പുലര്‍ത്തിയാണ് ഓരോ സിപിഎം നേതാവും സംസാരിച്ചത്. ഈ രാഷ്ട്രീയ നിശബ്ദത ക്രമത്തില്‍ അവരുടെ സൈബര്‍ അണികളിലേക്കും പടര്‍ന്നു.
കോഴിക്കോട് കട്ടിപ്പാറയിലെ അമ്പായത്തോട് ഇറച്ചിപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന ഫ്രഷ്‌കട്ട് കോഴിയറവ് മാലിന്യസംസ്‌കരണ പ്ലാന്റിനുനേരേ നടന്ന സമരം അക്രമാസക്തമായ സംഭവവും ഇവിടെയുണ്ടായി. സിപിഎം നടത്തിയ സമരത്തിനിടയില്‍ എസ്ഡിപിഐക്കാര്‍ നുഴഞ്ഞുകയറി അവിടെ വ്യാപകമായ ആക്രമമാണ് അഴിച്ചുവിട്ടത്. ഈ അക്രമങ്ങളിലെ സത്യാവസ്ഥ സിപിഎം തിരിച്ചറിഞ്ഞപ്പോഴേക്ക് ഏറെ വൈകി പോയിരുന്നു.
കേരളത്തില്‍ മാത്രം സാന്നിധ്യമുള്ള സിപിഎം, മുസ്ലിം ഭീകരതയോട് സമരസപ്പെടുകയോ അനുകൂല നിലപാടുകള്‍ എടുക്കുകയോ ചെയ്യുന്നതുകൊണ്ട് ഭാരത രാഷ്ട്രീയ ഭൂമികയില്‍ പ്രത്യേകിച്ച് ചലനം ഒന്നും ഉണ്ടാകാന്‍ പോകുന്നില്ല. തീവ്രവാദ സമീപനം പുലര്‍ത്തുന്ന എസ്ഡിപിഐയും സമഗ്രാധിപത്യ പ്രത്യയശാസ്ത്രം കൈയാളുന്ന സിപിഎമ്മും താമസിയാതെ തന്നെ അതിന്റെ സ്വാഭാവികമായ രാഷ്ട്രീയ അന്ത്യത്തില്‍ എത്തിച്ചേരും എന്നതില്‍ സംശയമില്ല. പക്ഷേ കേരളം മാത്രം പശ്ചാത്തലമായി എടുക്കുമ്പോള്‍ സിപിഎം പുലര്‍ത്തുന്ന ഈ രാഷ്ട്രീയ ദാസ്യ മനോഭാവം ജൂഗുപ്‌സവഹമാണ് എന്നതില്‍ സംശയമില്ല. രാഷ്ട്രീയ കേരളത്തില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ചലനങ്ങള്‍ക്കുപരി ഈ നിലപാടിന്റെ അത്യന്തികമായ ഇരകള്‍ സിപിഎമ്മിലെ ഹിന്ദുക്കളാണ്. ഇസ്ലാമിക തീവ്രവാദം എതിര്‍ സ്ഥാനത്ത് വരുന്ന സാഹചര്യങ്ങളില്‍ സിപിഎം നേതൃത്വം പുലര്‍ത്തുന്ന ഈ നിസ്സംഗത എല്ലാ സിപിഎം അണികളും വിചിന്തനത്തിന് വിധേയമാക്കേണ്ടതാണ്. രാഷ്ട്രീയ ഇസ്ലാമിന്റെ അറവുശാലയിലേക്ക് തങ്ങളെ ആട്ടി തെളിക്കുകയാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി എന്ന് തിരിച്ചറിയാതെ രാഷ്ട്രീയ അന്ധത ബാധിച്ച് മുന്നോട്ടു നീങ്ങുന്ന അണികള്‍ വലിയൊരു അപകടത്തിലേക്കാണ് പോകുന്നതെന്നതില്‍ സംശയമില്ല.





















