മഹാവിഷ്ണുവിന്റെ ധാരാളം പര്യായങ്ങള്‍ സംഘം കൃതികളിലുണ്ട്. കേരളത്തില്‍ കിളിമാനൂര്‍ കീഴ്‌പ്പേരൂരില്‍ ആയ് രാജാക്കന്മാരുടെ പ്രധാനപ്പെട്ട മഹാവിഷ്ണുക്ഷേത്രം-തിരുപ്പാല്‍ക്കടല്‍ക്ഷേത്രം രാജകീയ പ്രൗഢിയോടെ ഇപ്പോഴും നില്‍ക്കുന്നുണ്ട്. അതായത് മഹാവിഷ്ണുവും ശ്രീകൃഷ്ണനുമൊന്നും ദ്രാവിഡരുമായി ബന്ധമില്ലാത്ത ദൈവ സങ്കല്‍പ്പങ്ങളോ, മുരുകന്‍ ആര്യന്മാരുമായി ബന്ധമേതുമില്ലാത്ത ദൈവമോ അല്ലെന്നാണ് ഇത് തെളിയിക്കുന്നത്.
ഇനി നോക്കുക, ശിവന്‍ ദ്രാവിഡര്‍ക്ക് ഒരു കാരണവശാലും നിഷേധിക്കാനാകുന്ന ദൈവമല്ല. അകനാനൂറ്, ഐങ്കുറുനൂറ്, കലിത്തൊകൈ എന്നീ പ്രേമകവിതകളിലും പതിറ്റുപ്പത്ത്, പുറനാനൂറ് എന്നിവയിലുമുള്ള കടവുള്‍ വാഴ്ത്തുകള്‍ ശിവസ്തുതികളാണ്. അകനാനൂറിലെ ശിവസ്തുതി കഴിഞ്ഞാല്‍ പുറനാനൂറിലും കടവുള്‍വാഴ്ത്ത്, കൊന്നപ്പൂമാലയും കൊന്നപ്പൂവും ചൂടി, വെള്ളക്കാളവാഹനവും കൊടിയടയാളവുമാക്കി വേദമോതുന്ന അന്തണരാല്‍ വാഴ്ത്തപ്പെടുന്ന നീലകണ്ഠനെന്ന അര്‍ദ്ധനാരീശ്വരന്‍ ചന്ദ്രക്കലചൂടിയ, ജഡാധാരിയായ താപസന്‍-ശിവന്‍- അനുഗ്രഹിക്കട്ടെ എന്നാണ് പ്രാര്‍ഥിക്കുന്നത്. അതിലെ ഒന്നാമത്തെ പാട്ടില്‍ ഉതിയന്‍ ചേരലാതനെ സ്തുതിക്കുന്നത് മഹാഭാരതയുദ്ധത്തിലെ പോരാടിയ പാണ്ഡവ-കൗരവന്മാര്‍ക്ക് ഇരുഭാഗക്കാര്‍ക്കും ഭക്ഷണം നല്‍കിയതായി പറയുന്നു. ഐങ്കുറുനൂറില്‍ ശിവനെ ലോകത്തിന്റെ മാതാപിതാക്കന്മാരായി സ്തുതിക്കുന്നുണ്ട്. കലിത്തൊകൈയിലും കടവുള്‍വാഴ്ത്ത് ശിവസ്തുതി തന്നെ. പതിറ്റുപ്പത്തിലും ശിവസ്തുതിയാണ് കടവുള്‍ വാഴ്‌ത്തെന്ന് പല പ്രസാധകരും അംഗീകരിച്ചിട്ടുണ്ട്. പക്ഷേ ശിവനെന്ന പേര് സംഘത്തമിഴില്‍ ഈ ദേവനില്ല. അകംകവിതകളിലും പുറം കവിതകളിലും ശിവനെ സ്തുതിക്കുന്ന പുറം ആറാംപാട്ടില്‍ നാലുവേദങ്ങളുടെയും അധീശന്മാരായ അന്തണര്‍ വാഴ്ത്തുമ്പോഴും അങ്ങയുടെ (രാജാവിന്റെ) ശിരസ്സ് താഴ്ന്നിരിക്കട്ടെ എന്നാണ് കാരികിഴാര്‍ പാടുന്നത്. മുക്കണ്ണന്‍ ഭഗവാന്റെ ക്ഷേത്രം പ്രദക്ഷിണം ചെയ്യുമ്പോള്‍ മാത്രമേ രാജാവിന്റെ തല താഴാറുള്ളുവെന്നാണ് കവി പാടുന്നത്. പട്ടിണപ്പാലയില്‍ കടിയലൂര്‍ ഉരുത്തിരന്‍ കണ്ണനാര്‍ ആനമുതുകുരച്ചതിനാല്‍ ‘ബലിപൂജയില്ലാതായ ക്ഷേത്ര’ത്തെ പരാമര്‍ശിക്കുന്നുണ്ട്. തമിഴിന്റെ അധിദേവനായി ശിവനെ പരിഗണിക്കുന്നതില്‍ നിന്ന് ശിവനും ദ്രാവിഡ സംസ്‌കാരവുമായുള്ള ബന്ധം വ്യക്തമാണ്. ദുര്‍ഗാപൂജയും വിജയദശമിയുമൊക്കെ ആഘോഷിക്കുന്നത് ദുര്‍ഗയെ അഥവാ കൊറ്റവൈയെ മുന്‍നിര്‍ത്തിയാണ്. തൊല്‍കാപ്പിയത്തിലെ പുറപ്പൊരുളില്‍ വെട്ചിത്തിണയുടെ ഒരു തുറയാണ് കൊറ്റവൈനിലൈ. അകത്തിണയില്‍ കുറിഞ്ചിയുടെ പുറമാണ് വെട്ചി. ‘കൊറ്റവൈ-ദുര്‍ഗ-വിജയദേവത’ എന്ന അര്‍ത്ഥം തമിഴ് ലക്‌സിക്കന്‍ നല്‍കിയിട്ടുണ്ട്. പത്തുപ്പാട്ടിലെ നെടുനല്‍വാടയില്‍ തോഴിമാര്‍ രാജ്ഞിയെ ആശ്വസിപ്പിക്കുന്നത് കൊറ്റവൈയെ പ്രാര്‍ത്ഥിച്ചു കൊണ്ടാണ്. കൊറ്റവൈ പാര്‍വതിയാണെന്ന് തിരുമുരുകാറ്റുപടൈയില്‍ പറയുന്നുണ്ട്. പെരുമ്പാണാറ്റുപടൈയിലും മുരുകനെപെറ്റ വലിയ വയറുള്ള ഈശ്വരി (457-61) എന്ന് പറയുന്നുണ്ട്. ബ്രഹ്മവിഷ്ണു മഹേശ്വരന്മാര്‍ മുപ്പത്തിമൂന്ന് ദേവന്മാരോടൊപ്പം തിരുമുരുകനെ ദര്‍ശിക്കാന്‍ ചെന്ന തിരുമുരുകാറ്റുപടൈയിലെ പരാമര്‍ശം മഹാഭാരതം അനുശാസനപര്‍വം 133 -ാം അദ്ധ്യായത്തിലെ 15-17 ശ്ലോകങ്ങളിലെ ആശയം അനുസരിച്ചാണെന്ന് പി.എസ്. സുബ്രഹ്മണ്യ ശാസ്ത്രികള്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളത് 320 ഉണ്ണിക്കിടാവ് ഉദ്ധരിക്കുന്നുണ്ട്. പുറനാനൂറിലെ ദൈവങ്ങള്‍ അരുന്തതി, ഇന്തിരന്‍, ഇയക്കന്‍ (യക്ഷന്‍), രാമന്‍, ഉലകപാലര്‍, കണ്ണപിരാര്‍, കാലന്‍, ചിവന്‍, ഞായിറും (സൂര്യന്‍) തിരുമകള്‍ (ലക്ഷ്മിദേവി) തിരുമാല്‍ (വിഷ്ണു), തൂമക്കോള്‍ (ധൂമഗ്രഹം), പലരാമന്‍ (ബലരാമന്‍), പിതിരര്‍ (പിതൃക്കള്‍), പിരമതേവര്‍ (ബ്രഹ്മദേവന്‍) മുരുകക്കടവുള്‍, യമന്‍, വിണ്‍മീന്‍കള്‍ (നക്ഷത്രങ്ങള്‍) എന്നവരാണ്. ഇവരെല്ലാം ആര്യദേവന്മാരുമാണല്ലൊ.
തെന്നിന്ത്യന്‍ സംസ്‌കാരം ദ്രാവിഡമാണെന്നും അതിന് ആര്യസംസ്‌കാരത്തെ അംഗീകരിക്കാനാകില്ലെന്നുമെല്ലാം ചിലര്‍ വാദിച്ചിട്ടുണ്ട്. എന്നുമാത്രമല്ല, ആര്യദ്രാവിഡ സംഘര്‍ഷമെന്നൊരു സിദ്ധാന്തം തന്നെ എഡ്വേഡ് റൈസിനെപ്പോലുള്ള ചില ബ്രിട്ടീഷ് നരവംശ ശാസ്ത്രജ്ഞരുടെ സഹായത്തോടെ സ്ഥാപിച്ചെടുക്കാനുള്ള ശ്രമം ഇപ്പോഴും നടക്കുന്നുമുണ്ട്. അതൊരു രാഷ്ട്രീയ സിദ്ധാന്തമാണ്. ദ്രാവിഡ മുന്നേറ്റ കഴകവും അതിന്റെ പിരിവുകളായ മറ്റ് ദ്രാവിഡകക്ഷികളും തനതായൊരു രാഷ്ട്രീയ മുദ്രാവാക്യം മുന്നോട്ടുവയ്ക്കാനില്ലാത്തതിനാല്‍ സ്വന്തം നിലനില്‍പ്പിന്റെ സാധൂകരണത്തിനായി ഉന്നയിക്കുന്ന ഒരു വ്യാജ സിദ്ധാന്തമാണതെന്ന് സംഘകാലത്തെ പഴയ തമിഴകത്തിന്റെ പ്രധാന ഭാഗമായ പാണ്ഡ്യചോളന്മാരുടെ സാംസ്‌കാരിക പൈതൃകവും ചരിത്രവും നോക്കിയാല്‍ വ്യക്തമാകും. ദ്രാവിഡര്‍ ആര്യന്മാരെപ്പോലെ തന്നെ ഭാരതത്തിന്റെ ഭൂമിശാസ്ത്രാതിര്‍ത്തിയില്‍ മാത്രമായി ഒതുങ്ങുന്നില്ല. ഇരുകൂട്ടരുടെയും ഉല്‍പ്പത്തിയും വ്യക്തമല്ല. 321 അവര്‍ ചെങ്കടല്‍ത്തീരത്ത് നിന്നു വന്നുവെന്നോ, ഡക്കാണ്‍ മേഖലയില്‍ നിന്ന് ലോകമാകെ വ്യാപിച്ചുവെന്നോ ഉള്ള ഏത് നിലപാട് സ്വീകരിച്ചാലും ശരി, ബി.സി. ആയിരത്തില്‍ അവരെ കൊങ്കണ തീരങ്ങളില്‍ കാണാം. 322 വിവിധഭാഷകളും സംസ്‌കാരങ്ങളും പിന്തുടര്‍ന്ന മിശ്രവംശക്കാരും വിവിധ ഗോത്രക്കാരുമായ ജനസമൂഹങ്ങളെയാണ് ആര്യരെന്നും ദ്രാവിഡരെന്നുമുള്ള സംജ്ഞകള്‍കൊണ്ട് വിവക്ഷിക്കുന്നത്. 323 ഡക്കാണ്‍ മേഖലയിലാണ് ദ്രാവിഡരുടെ ഉല്‍പ്പത്തിസ്ഥാനമെന്നും പൂര്‍വകാലത്ത് അവര്‍ വിദേശങ്ങളിലും സഞ്ചരിച്ചിരുന്നുവെന്നും അവര്‍ തന്നെയല്ലേ ഉത്തരേന്ത്യയിലെ ചരിത്രകാരന്മാരുടെ ആര്യന്മാരായി പരിണമിച്ചതെന്നും ചട്ടമ്പിസ്വാമികള്‍ നിരീക്ഷിക്കുന്നതിന് സമാനമായ നിരീക്ഷണം സെനഗല്‍ പ്രസിഡന്റും പ്രസിദ്ധ കവിയുമായ സെന്‍ഘോറും നടത്തുന്നുണ്ട്. ഭൂമധ്യരേഖാ പ്രദേശത്താണ് ജീവോല്‍പ്പത്തിയെന്നും ഡക്കാണും ആഫ്രിക്കയും ഒരേ ഭൂമധ്യരേഖാപ്രദേശത്ത് കിടക്കുന്ന സ്ഥലങ്ങളാണെന്നും അതുകൊണ്ട് രണ്ട് സ്ഥലങ്ങളിലും ഒരുപോലെ ജീവോല്‍പ്പത്തി സാധ്യമായിട്ടുണ്ടെന്ന് കരുതുന്നതാണ് ഉചിതമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ദ്രാവിഡരുടെ വ്യാപനംതേടി മെഡിറ്ററേനിയന്‍ തീരത്തേയ്ക്ക് പോകേണ്ടതില്ലെന്നും അദ്ദേഹം പ്രസ്താവിക്കുന്നു. ദ്രാവിഡരും ആഫ്രിക്കക്കാരുമായുള്ള സാദൃശ്യങ്ങള്‍ ജൈവികമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ദ്രാവിഡരെ ആര്യന്മാര്‍ ഓടിച്ചുവിട്ടുവെന്ന വാദത്തെയും ഈ ഗ്രന്ഥത്തില്‍ നിരസിക്കുന്നുണ്ട്.
ഉത്തരേന്ത്യന്‍ ഹൈന്ദവരും തെന്നിന്ത്യക്കാരും വിഭിന്നമതക്കാരാണെന്നും ബ്രാഹ്മണവല്‍ക്കരണം അഥവാ ആര്യവല്‍ക്കരണമാണ് ഉത്തരേന്ത്യന്‍ മതവിശ്വാസത്തിന്റെ അടിസ്ഥാനമെന്നുമാണ് ആര്യ-ദ്രാവിഡ വംശീയവക്താക്കളുടെ പ്രചാരണം. ദ്രാവിഡര്‍ ഹിന്ദുക്കളല്ലെന്നും അവര്‍ പ്രചരിപ്പിക്കുന്നു. അതംഗീകരിക്കുന്ന തമിഴക രാഷ്ട്രീയക്കാര്‍ സംഘകാലപൈതൃകം തള്ളിപ്പറയുന്നുണ്ടോ? എന്താണ് സംഘകാല മതവിശ്വാസത്തിന്റെയും പൈതൃകത്തിന്റെയും അടിത്തറ? കുറിഞ്ചി, മുല്ല, മരുതം, നെയ്തല്‍, പാല നിലങ്ങളിലെ ജീവിതരീതിയും അവിടങ്ങളിലെ മതവിശ്വാസവും ആചാര രീതികളുമാണല്ലോ അറിയപ്പെടുന്ന സംഘകാല ചരിത്ര പൈതൃകം. അക്കാലത്തെ വിശ്വാസാചാരങ്ങളാണ് മേല്‍വിവരിച്ചത്. അത് ഇനിയും വളരെയേറെ നീളുന്നതാണെങ്കിലും ഈ ഗ്രന്ഥത്തിന്റെ വലിപ്പം വീണ്ടും നീട്ടാനാകാത്തതിനാലാണ് കൂടുതല്‍ വിശദീകരിക്കാന്‍ മുതിരാത്തത്. യഥാര്‍ത്ഥത്തില്‍ ദ്രാവിഡ രാഷ്ട്രീയത്തിന്റെ പ്രശ്‌നം പെരിയാറും അണ്ണാദുരൈയും ഉയര്‍ത്തിപ്പിടിച്ച മതാതീതമായ യുക്തിവാദപരമായ മതവീക്ഷണമല്ല. കരുണാനിധിക്കും കുടുംബത്തിനും ജയലളിതയുടെ മരണംവരെ തമിഴ്‌നാട് രാഷ്ട്രീയാധികാരത്തില്‍ നിന്ന് നിഷ്‌ക്കാസിതരാകേണ്ടിവന്നു. എം.ജി.രാമചന്ദ്രന്റെ വെല്‍ഫെയര്‍ രാഷ്ട്രീയത്തിന്റെ മുന്നേറ്റത്തില്‍ തകര്‍ന്നടിഞ്ഞ ദ്രാവിഡ വംശീയ രാഷ്ട്രീയത്തിന് തമിഴ്‌നാട്ടില്‍ വീണ്ടും വേരുറപ്പിക്കാന്‍ വേണ്ടി ഇത്തരമൊരു സാമൂഹിക ക്ഷേമരാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കാനാകില്ല. അത്രമാത്രം വ്യാവസായിക താല്‍പ്പര്യങ്ങളും അഴിമതിയും അതിന്റെ നേതൃനിരയിലുണ്ട്. കനിമൊഴിയും പല ഡിഎംകെ നേതാക്കളും സ്‌പെക്ട്രം അഴിമതിയുള്‍പ്പെടെ പലതിലും കുടുങ്ങി ജയില്‍ വാസമനുഷ്ഠിച്ചത് ഓര്‍ക്കേണ്ടതാണ്. ഈ സാഹചര്യത്തില്‍ ജയലളിതയുടെ മരണശേഷം അനുയായികള്‍ നടത്തിയ അഴിമതിയും തമ്മില്‍ത്തല്ലും ഉണ്ടാക്കിയ രാഷ്ട്രീയ ഇടത്തിലാണ് കരുണാനിധിയും മകനും അദ്ദേഹത്തിന്റെ മകനും തങ്ങളുടെ താല്‍പ്പര്യം സംരക്ഷിക്കാനാവശ്യമായ രാഷ്ട്രീയാധികാരം നിലനിര്‍ത്താന്‍ ശ്രമിക്കുന്നത്. അഴിമതിയും കഴിവില്ലായ്മയും മൂലം തങ്ങളുടെ സ്വാധീനതയ്ക്ക് നേരേ ഉയര്‍ന്നുവന്നിരിക്കുന്ന രാഷ്ട്രീയ ഭീഷണി സ്റ്റാലിനെയും മകനെയും ആശങ്കപ്പെടുത്തുന്നു. സ്റ്റാലിന്റെ ഭാര്യ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പൂജാനൈവേദ്യങ്ങളര്‍പ്പിക്കുമ്പോള്‍ മകന്‍ ക്രിസ്ത്യന്‍ പള്ളികളിലും മുസ്ലീം ആരാധനാലയങ്ങളിലും ചെന്ന് അവരുടെ പ്രീതി നേടാന്‍ ശ്രമിക്കുന്നു. ഏതാണ്ട്, കേരളത്തില്‍ ഇടതു-വലതു മുന്നണികളുപയോഗിക്കുന്ന അതേ തന്ത്രം. ന്യൂനപക്ഷത്തെ തെറ്റിദ്ധരിപ്പിച്ച് തങ്ങളുടെ രക്ഷാകവചമാക്കിക്കൊണ്ട് വര്‍ഗീയ രാഷ്ട്രീയം പയറ്റുന്നതിനുള്ള ശ്രമമാണ് ഇപ്പോള്‍ ഉയര്‍ന്നുകേള്‍ക്കുന്ന സനാതന മതനിര്‍മ്മാര്‍ജ്ജന മുദ്രാവാക്യത്തിന് പിന്നിലുള്ളത്. അതിനുവേണ്ടി തള്ളിപ്പറയുന്നത് എ.ഡി. പതിനെട്ടാം നൂറ്റാണ്ടുവരെ തമിഴ് മക്കള്‍ പിന്തുടര്‍ന്നുവന്ന തമിഴക പൈതൃകത്തെയാണെന്ന വസ്തുതയാണ് ഈ ഗ്രന്ഥം തുറന്നുകാട്ടുന്നത്. കേരളജനത ഈ ഇടതു-വലതു സൃഗാലതന്ത്രം തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. തമിഴ്‌നാടിനും വളരെ വൈകാതെ വിഘടന രാഷ്ട്രീയതന്ത്രം തിരിച്ചറിയേണ്ടിവരും. കാരണം മൂവായിരത്തോളം വര്‍ഷമായി തമിഴ് ജനസമൂഹം പിന്തുടര്‍ന്നുവരുന്ന നൈതികതയും സാംസ്‌കാരിക പൈതൃകവും ചരിത്രത്തുടര്‍ച്ചയും അവര്‍ക്ക് ഉപേക്ഷിക്കാനാകില്ല. ദക്ഷിണേന്ത്യന്‍ ദ്രാവിഡര്‍ ഹിന്ദുക്കളല്ലെന്നും അവരും ആര്യന്മാരും തമ്മില്‍ വംശീയവ്യത്യാസമുണ്ടെന്നുമുള്ള പ്രചാരണം ആധുനിക രാഷ്ട്രീയ സാഹചര്യങ്ങളില്‍ ജനങ്ങളെ- പ്രത്യേകിച്ച്, ആചാരപരവും സാംസ്‌കാരികവുമായ വൈവിധ്യംവച്ചു പുലര്‍ത്തുന്ന ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണ്. കാരണം, ഹാരപ്പന്‍ സംസ്‌കൃതിയില്‍ നിന്ന് ഒട്ടും ഭിന്നമല്ലാത്ത പുരാവസ്തുവിന്റെ അവശിഷ്ടങ്ങള്‍ മാമല്ലാപുരത്ത്‌നിന്നു കിട്ടിയിട്ടുണ്ട്.
വടക്കേ ഇന്ത്യന്‍ ഗോത്രഭാഷയായ ഒല്ലാരി ഒരു മൂലദ്രാവിഡ ഭാഷയാണെന്നും ഇത് സംസാരിച്ചിരുന്നത് പ്രാചീന തമിഴ് സാഹിത്യത്തില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള ഒലിനാഗന്മാരായിരിക്കണമെന്നും സുധാഭൂഷണ്‍ ഭട്ടാചാര്യ സ്ഥാപിച്ചിട്ടുണ്ട്. ചുരുക്കത്തില്‍ ആര്യര്‍-ദ്രാവിഡര്‍ എന്നീ വിഭാഗങ്ങള്‍ ഇന്ത്യയില്‍ ആധിപത്യം സ്ഥാപിക്കുന്നതിനു മുമ്പുതന്നെ പ്രാചീന ഗോത്രവര്‍ഗക്കാരായ ജനസമൂഹങ്ങള്‍ ഇന്ത്യയിലെല്ലായിടത്തും ചിതറിക്കഴിഞ്ഞിരുന്നുവെന്നും അവരുടെ ഭാഷകളും സാംസ്‌കാരിക പൈതൃകവും കൂടിയുള്‍പ്പെട്ട ഒരു സങ്കരപൈതൃകമാണ് ആര്യ-ദ്രാവിഡ സംസ്‌കാര പാരമ്പര്യങ്ങള്‍ക്കുള്ളതെന്നും സുവ്യക്തമാണ്. 324 സൊരാഷ്ട്രിയനും വേദകാലത്തെ ഇന്ത്യയും ഇന്‍ഡോ-ഇറാനിയന്‍ പൊതുമതത്തില്‍ നിന്ന് ഉരുത്തിരിഞ്ഞു വന്നു എന്ന അഭിപ്രായം പ്രാചീന ചരിത്രമെഴുത്തുകാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഹിന്ദുമതത്തിന് സെമറ്റിക് മതങ്ങളുടെ ഘടനയും പ്രവര്‍ത്തന ശൈലിയുമില്ലാത്തതിനാല്‍ അതൊരു മതമേയല്ലെന്ന് പറയുന്നവരുടെ മതോല്‍പ്പത്തിബോധം തീരെ പരിമിതമാണെന്നേ മനസ്സിലാക്കേണ്ടതുള്ളു. ഹിന്ദുമതം വ്യക്തികളുടെ പേരില്‍ നിലവില്‍ വന്നതോ, വ്യക്തികളുടെ മേല്‍വിലാസത്തില്‍ നിലനില്‍ക്കുന്നതോ അല്ലെന്നു മാത്രമല്ല, അതൊരു ഭൂമേഖലയിലെ വൈവിധ്യപൂര്‍ണമായ സമ്മിശ്ര ജീവിത ശൈലിയില്‍ നിന്ന് ജൈവികവും സ്വാഭാവികവുമായി രൂപപ്പെട്ടതുമായതിനാലാണ് മുപ്പത്തിമുക്കോടി ദേവതമാരും ആചാരവൈവിധ്യങ്ങളുമുള്ളതെന്നും അതുകൊണ്ടുതന്നെ ഹിന്ദുമതത്തിന്റെ അടിത്തറ ജനാധിപത്യപരവും സഹവര്‍ത്തിത്വപൂര്‍ണവും സഹിഷ്ണുതാപരവുമാണെന്നും ഒരു മതഗ്രന്ഥവും ഒരു ദൈവവുമെന്ന സങ്കല്‍പ്പത്തിലടങ്ങിയിരിക്കുന്ന ഏകാധിപത്യപ്രവണത ഹിന്ദുമതസങ്കല്‍പ്പങ്ങള്‍ക്ക് വിരുദ്ധമായത് ഇക്കാരണത്താലാണെന്നുമുള്ളതാണ് അതിന്റെ രാഷ്ട്രീയം. ഭാരതവും മധ്യേഷ്യന്‍ പ്രദേശങ്ങളും ഒന്നായിരുന്ന ഒരു ഭൂമിശാസ്ത്ര സാഹചര്യത്തില്‍ നിന്നാണ് ഭാരതചരിത്രം യഥാര്‍ത്ഥത്തിലാരംഭിക്കുന്നത്.325 സൊരാഷ്ട്രിയനും വേദകാല ഭാരതവും ഇന്‍ഡോ-ഇറാനിയന്‍ പൊതുമതത്തില്‍ നിന്ന് ഉരുത്തിരിഞ്ഞുവന്നതാണെന്ന അഭിപ്രായം വിവിധ പ്രാചീന ഭാരത ചരിത്ര പണ്ഡിതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതരമതങ്ങള്‍ക്ക് പൊതുവേയും ഇസ്ലാം മതത്തിന് പ്രത്യേകിച്ചും സഹിഷ്ണുതയും ജനാധിപത്യപരമായ അടിത്തറയുമില്ലാത്തിനുകാരണം അതിന്റെ ഏകാധിപത്യ രാഷ്ട്രീയ സമീപനമാണെന്നും ഈ ഗ്രന്ഥം ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയില്‍ പലേടങ്ങളിലും ഇസ്ലാമിക തീവ്രവാദികളും സിപിഎമ്മും തമ്മിലുള്ള ഐക്യപ്പെടലിന്റെ അടിസ്ഥാനവും ഇരുകൂട്ടരുടെയും ഏകാധിപത്യപരവും ജനാധിപത്യവിരുദ്ധവും ഇടുങ്ങിയതും പരകീയവിശ്വാസങ്ങളോടുള്ള അസഹിഷ്ണുതാപരവുമായ സമീപനവുമാണ്. അധികാരമുപയോഗിച്ച് കാഅബയില്‍ മുഹമ്മദ് നബി ചെയ്തതുപോലുള്ള ഇതരമതവിശ്വാസധ്വംസനം- അസഹിഷ്ണുതയുടെയും ബലപ്രയോഗത്തിന്റെയും അധികാര വാഴ്ചയുടെയും ഏകദൈവരാഷ്ട്രീയം- പുരോഗമനപരമാണെന്ന് കരുതുന്നവര്‍ ഏകാധിപത്യ രാഷ്ട്രീയത്തെക്കൂടിയാണ് പിന്തുണയ്ക്കുന്നത്. ഇത് ആദ്യം അന്യമതവിശ്വാസികളോടുള്ള ആക്രമണമായിത്തുടങ്ങുകയും അന്യമതവിശ്വാസികളുടെ അഭാവത്തില്‍ സ്വമതത്തിലെ ഭിന്ന ചിന്താധാരകള്‍ തമ്മിലുള്ള സംഘര്‍ഷമായി മാറുകയും ചെയ്യുന്നതിന്റെ ഉദാഹരണങ്ങളാണ് വിവിധ ഇസ്ലാമിക രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധങ്ങള്‍. മതം അധികാര രൂപമാകുമ്പോള്‍ അധികാരത്തിന്റെ കേന്ദ്രങ്ങളാകാന്‍ വിഭിന്ന ചിന്താധാരകള്‍ തമ്മില്‍ മത്സരിക്കുക എന്നത് അധികാര മോഹത്തിന്റെ ജൈവസ്വഭാവമാണ്. ഭാരതത്തില്‍നിന്ന് മതത്തിന്റെ അടിസ്ഥാനത്തില്‍ വേര്‍പെട്ട് കിഴക്കന്‍ പാകിസ്ഥാനും പശ്ചിമ പാകിസ്ഥാനുമായി മാറിയ രാഷ്ട്രീയരൂപങ്ങള്‍ അധികംവൈകാതെ ഭാരതത്തിന്റെ കൂടി സഹായത്തോടെ ബംഗ്ലാദേശും പാകിസ്ഥാനുമായും പിന്നീട് പാകിസ്ഥാന്റെ ചില ഭാഗങ്ങള്‍ കൂടിച്ചേര്‍ന്ന് അഫ്ഗാനിസ്ഥാനും, താലിബാനും മറ്റുമായും വേര്‍പെട്ട ചരിത്രം വളരെ പഴയതല്ല. പാകിസ്ഥാനും ഇറാനുമായി ഇപ്പോഴും തുടരുന്ന സംഘട്ടനവും ഏകദൈവവും ഏകമതവും അംഗീകരിച്ചിട്ടുള്ള, ജനാധിപത്യാടിത്തറ ശക്തമല്ലാത്തതോ, നാമമാത്രമോ ആയ രാജ്യങ്ങളുടെ മതരാഷ്ട്രീയത്തിന്റെ ശിഥിലീകരണപ്രവണതകളാണ് പ്രദര്‍ശിപ്പിക്കുന്നത്. കാരണം ലളിതമാണ്. ഇസ്ലാം മതത്തിന് അടിസ്ഥാനപരമായി ജനാധിപത്യ സംസ്‌കാരത്തെയോ, വൈവിധ്യപൂര്‍ണമായ ജീവിത ശൈലികളെയോ, വ്യത്യസ്തമായ ചിന്താധാരകളെയോ അംഗീകരിക്കാനാകില്ല. പേരിലുള്ള സമാധാനവും സഹിഷ്ണുതയും ഇസ്ലാം മതത്തിന്റെ ജൈവഘടനയുടെ ഭാഗമല്ലെന്ന് ചുരുക്കം. ഖുര്‍-ആന്റെ അടിസ്ഥാനദര്‍ശനം ഏക ദൈവത്തെയെന്നതുപോലെ ഏകാധിപത്യപരമായ രാഷ്ട്രീയ തത്വത്തെയുമാണ് മുന്നോട്ടു വയ്ക്കുന്നത്. ഒരു പ്രവാചകനെയും അദ്ദേഹത്തിന്റെ ജന്മസ്ഥാനത്തെയും മാത്രമാണ് ആരാധിക്കുന്നത്. എല്ലാദിക്കുകളെയും പ്രപഞ്ചാസ്തിത്വത്തിന്റെ ആധാരമായികാണുന്ന മതദര്‍ശനം ബഹുദൈവവിശ്വാസപരവും വൈവിധ്യപൂര്‍ണവുമാണെങ്കില്‍, പടിഞ്ഞാറേദിക്കിലേയ്ക്ക് നോക്കി പ്രാര്‍ത്ഥിക്കണമെന്നസിദ്ധാന്തം ഏകപക്ഷീയവും അപൂര്‍ണവുമാണെന്നകാര്യം സംശയാതീതമാണ്.
വിഗ്രഹാരാധനയും സൃഷ്ടിബോധവും
വിഗ്രഹാരാധനയെ നിഷേധിക്കുന്നത് വിഗ്രഹങ്ങളിലാണ് ദൈവമെന്ന അശാസ്ത്രീയ ധാരണയ്‌ക്കെതിരായിട്ടാണെങ്കില്‍ പള്ളികളും വെള്ളിയാഴ്ചയുടെ പ്രസക്തിയും ഖുര്‍-ആന്‍ എന്ന ഗ്രന്ഥത്തിന്റെ മധ്യസ്ഥതയുമെല്ലാമടങ്ങുന്ന വിഗ്രഹവല്‍ക്കരണ ഘടകങ്ങള്‍ മതപരമായ ആചാരത്തിന്റെ പരിധിയില്‍ നിന്നൊഴിവാക്കേണ്ടിവരും. ബാബറി മസ്ജിദ് തകര്‍ത്തതിന്റെ പേരിലുള്ള സമരവും കേസുമെല്ലാം കേവലം ഭൂസ്വത്തിനുവേണ്ടി മാത്രമുള്ള ശ്രമങ്ങളായി അംഗീകരിക്കേണ്ടിവരും. ഒരു ഭരണാധികാരിയായിരുന്ന ബാബറിന്റെ പേരിലുള്ള പള്ളി വിശുദ്ധമായ ഒരു ആരാധനാകേന്ദ്രമല്ലെന്ന് സമ്മതിക്കുകയും വേണം. അതുപോലെ, വിഗ്രഹത്തെ നശിപ്പിക്കേണ്ടതുമില്ല. പക്ഷേ, പ്രശ്‌നം മനുഷ്യരുടെ സൃഷ്ടിബോധമാണ്. നിര്‍മ്മിക്കുകയെന്നത് മനുഷ്യവംശം ധര്‍മ്മമായി കാണുന്നു. മൃഗങ്ങള്‍ സ്വന്തം സന്താനങ്ങളെമാത്രം സൃഷ്ടിക്കുന്നു. എന്നാല്‍, സ്വന്തം പ്രതിരൂപങ്ങളായി സന്താനങ്ങളെ സൃഷ്ടിക്കുമ്പോഴും തനിക്കാവശ്യമുള്ള വസ്തുക്കള്‍ നിര്‍മ്മിക്കുമ്പോഴും മനുഷ്യരെ നയിക്കുന്നത് അവരുടെ സര്‍ഗാത്മകതയാണ്. അതുകൊണ്ട് പള്ളികള്‍ക്ക് ചില രൂപഘടനകളും മിനാരങ്ങളും അവര്‍ സങ്കല്‍പ്പിക്കുന്നു. സംഗീതവും ചിത്രകലയുമെല്ലാം സംസ്‌കാരത്തിന്റെ ഭാഗമാകുന്നു. ചുരുക്കത്തില്‍, വൈവിധ്യത്തോടുള്ള ജൈവ ചോദനയാണ് ബഹുദൈവാരാധനയുടെയും ബഹുസ്വരതയുടെയും മൗലികമായ ജനാധിപത്യബോധത്തിന്റെയും കാതല്‍.
പരാമൃഷ്ട കൃതികള്‍
320 ഇ.പു.പു. 60
321 മലയാളഭാഷ തൊല്‍കാപ്പിയത്തില്‍ പു.2 ആര്‍. ഗോപിനാഥന്‍ കേ ഭാ ഇന്‍
322 ഇ.പു. പു.8
323 Negritude and Dravidian Culture paper by Leopold Sedar Senghor Dravidians and Africans Edited by Prof.K.P.Aravanan University of Dakar, Dakar, Senegal
324 The Hindu tradition Dating and Historical Reconstruction Wikipedia. org/wiki/Rgveda
325 16 കേരളത്തനിമ പു. 169
(അവസാനിച്ചു)





















