കേരളത്തിലെ ഹൈന്ദവ സമൂഹം സ്വന്തം നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെടുന്ന രീതിയിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോഴും അതിനോട് പ്രതികരിക്കാതെ, കണ്ട ഭാവം നടിക്കാതെ, ഇതൊന്നുംതന്നെ ബാധിക്കുന്ന പ്രശ്‌നമല്ല എന്ന് കരുതി ഓരം ചേര്‍ന്ന് പോകുന്ന സ്വഭാവമാണ് പലപ്പോഴും പുലര്‍ത്തിയിട്ടുള്ളത്. ഇതാണ് ഇന്നോളം ഹിന്ദു സമൂഹത്തിന് കനത്ത തിരിച്ചടി നല്‍കിയിട്ടുള്ളത്. ജനസംഖ്യയുടെ പകുതിയിലേക്ക് കേരളത്തിലെ ഹിന്ദുസമൂഹം എത്തുമ്പോള്‍, ഹിന്ദുവിന്റെ ആരാധനാലയങ്ങളും അതിന്റെ സ്വത്തുക്കളും ആചാരങ്ങളും വിശ്വാസവും സംസ്‌കാരവും ഒക്കെ തന്നെ തകര്‍ത്തെറിയാനുള്ള ശ്രമങ്ങള്‍ അതിശക്തമായി നടക്കുമ്പോള്‍, ഇനിയും ഒന്നും അറിഞ്ഞില്ല, കണ്ടില്ല എന്ന് കരുതി ഉറക്കം നടിച്ച് മുന്നോട്ട് പോകാന്‍ നമുക്ക് കഴിയുമോ?
മലയാളികളുടെ മാത്രമല്ല, ലോകം മുഴുവനുള്ള അയ്യപ്പഭക്തരുടെ വിശ്വാസത്തിന്റെയും ആരാധനയുടെയും കേന്ദ്രമായ ശബരിമലയില്‍ ഇത്രയും ഗുരുതരമായ, ആസൂത്രിതമായ സ്വര്‍ണ്ണ മോഷണം നടന്നിട്ടും പൊതു ഹിന്ദുസമൂഹം എങ്ങനെ പ്രതികരിക്കുന്നു എന്നത് പരിശോധിക്കപ്പെടേണ്ടതാണ്. ഇടതു-വലത് രാഷ്ട്രീയ നേതൃത്വം സാധാരണക്കാരുടെ കണ്ണില്‍ പൊടിയിടാന്‍ നടത്തുന്ന ചെപ്പടിവിദ്യക്കപ്പുറം സത്യം എന്തെന്ന് അറിയണം ഓരോ ഭക്തനും സ്വന്തം അധ്വാനത്തിന്റെ പങ്കില്‍നിന്ന് സന്നിധാനത്തേക്ക് നെയ്‌തേങ്ങ മുതല്‍ നിവേദ്യം വരെ വഴിപാടും പൂജകളും ഭണ്ഡാരത്തിലെ കാണിക്കയും ഒക്കെയായി എത്തിക്കുന്നതാണ് ദേവസ്വം ബോര്‍ഡിന്റെ പണം. സാമൂഹ്യവിരുദ്ധരും കള്ളന്മാരും ഒരുപറ്റം ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ചേര്‍ന്ന് പണം അടിച്ചുമാറ്റാനുള്ള സംവിധാനമായി ദേവസ്വം ബോര്‍ഡിനെ മാറ്റുകയും അതിനു ചുക്കാന്‍ പിടിക്കുന്ന, അതിന്റെ മാസപ്പടി പറ്റുന്ന സംവിധാനമായി സംസ്ഥാന ഭരണകൂടം അധ:പതിക്കുകയും ചെയ്യുമ്പോള്‍, അതും നിര്‍മ്മമതയോടെ, നിഷ്‌കളങ്കമായി, നിസ്സംഗതയോടെ കണ്ടുനില്‍ക്കാനുള്ള ഹിന്ദുസമൂഹത്തിന്റെ മനോവിചാരത്തില്‍ സമൂലമായ മാറ്റം അനിവാര്യമാണ്. ശബരിമല സന്നിധാനത്തുനിന്ന് സ്വര്‍ണ്ണം കടത്തിയ ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും സ്വത്തുക്കളും ആസ്തിയും പരിശോധനയ്ക്ക് വിധേയമാക്കുകയും വരുമാനത്തിന് നിരക്കുന്നതല്ലാത്ത സ്വത്തുക്കള്‍ കണ്ടു കെട്ടാന്‍ നടപടി ഉണ്ടാവുകയും വേണം. ദേവസ്വം സ്വത്ത് കട്ടുകൊണ്ടുവരുന്ന ഒരാളും – അത് ഉദ്യോഗസ്ഥന്‍ ആയാലും തന്ത്രി ആയാലും മന്ത്രി ആയാലും – സൈ്വര, സ്വച്ഛ ജീവിതം നയിക്കാന്‍ ആവില്ലെന്ന് ഹിന്ദുസമൂഹം ബോധ്യപ്പെടുത്തുന്ന ദിവസം ശബരിമലയിലെ എന്നല്ല കേരളത്തിലെ മൊത്തം ക്ഷേത്രങ്ങളിലെയും കൊള്ള അവസാനിക്കും.
2019 ല്‍ ആരംഭിച്ച ശബരിമലയിലെ സ്വര്‍ണ്ണ കടത്തും കൊള്ളയും സസ്‌പെന്‍ഷനിലായ ഉദ്യോഗസ്ഥര്‍ മുരാരി ബാബുവും സുനില്‍കുമാറും അന്വേഷണപ്പട്ടികയില്‍ പേര് വന്ന മറ്റു ഉദ്യോഗസ്ഥരും മാത്രമാണ് ചെയ്തതെന്ന് കേരളത്തിലെ പൊതുസമൂഹം കരുതുന്നില്ല. 24 മണിക്കൂറും ഇന്റലിജന്‍സ്, സ്‌പെഷ്യല്‍ ബ്രാഞ്ച് വിഭാഗങ്ങളുടെ കര്‍ശന നിരീക്ഷണത്തിലുള്ള ശബരിമല സന്നിധാനത്ത് ആചാരലംഘനത്തിന് എതിരെയുള്ള പ്രക്ഷോഭം പോലും നടക്കുമ്പോള്‍ ഇവരുടെയെല്ലാം കണ്ണുവെട്ടിച്ച് ഏതാനും ഉദ്യോഗസ്ഥര്‍ക്ക് സ്വര്‍ണ്ണപ്പാളികളും കട്ടിളയും ദ്വാരപാലക വിഗ്രഹത്തിന്റെ പാളികളും ഒന്നും കടത്താനാവില്ല. ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയും ദേവസ്വത്തിന്റെ ചുമതലയുള്ള അന്നത്തെ മന്ത്രി കടകംപള്ളി സുരേന്ദ്രനും കമ്മീഷണര്‍ എന്‍. വാസുവും അറിയാതെ കിലോ കണക്കിന് സ്വര്‍ണം അവിടെനിന്ന് കൊണ്ടുപോകാന്‍ ആവില്ല. അന്നത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പത്മകുമാറും ബോര്‍ഡ് അംഗങ്ങളായ രാഘവനും കെ.പി. ശങ്കരദാസും മന്ത്രിക്കും മുഖ്യമന്ത്രിക്കും ഒപ്പം ഒരു ഗൂഢസംഘമായി പ്രവര്‍ത്തിക്കാതെ ഇത്രയും സ്വര്‍ണം അവിടുന്ന് കടത്താന്‍ കഴിയില്ല. മുഖ്യമന്ത്രി ഈ സംഭവം അറിഞ്ഞിട്ടില്ല എന്നാണ് പതിവുപോലെ പറയാന്‍ തുടങ്ങുന്നതെങ്കില്‍ അതിന്റെ അര്‍ത്ഥം കേരള പോലീസും ആഭ്യന്തരവകുപ്പും പ്രവര്‍ത്തിക്കുന്നില്ല എന്ന് തന്നെയാണ്. അതിന്റെ ധാര്‍മിക ഉത്തരവാദിത്തവും ആഭ്യന്തരവകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രിക്ക് തന്നെയല്ലേ?
2018 മുതല്‍ 2022 വരെയുള്ള ദേവസ്വം ബോര്‍ഡ് ഭാരവാഹികളും കമ്മീഷണറും ജുഡീഷ്യല്‍ അധികാരമുള്ള സ്‌പെഷ്യല്‍ കമ്മീഷണറും ഈ സംഭവത്തിന്റെ ഉത്തരവാദികളാണ്. ദ്വാരപാലക ശില്പത്തിന്റെ പീഠങ്ങള്‍ സ്വര്‍ണം പതിക്കാന്‍ അനുമതി നല്‍കിയത് എന്‍.വാസു അധ്യക്ഷനായ ദേവസ്വം ബോര്‍ഡ് ആണ്. ഇത് 2020 ഡിസംബര്‍ 30 ന് ആയിരുന്നു. ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണ്ണപ്പാളികള്‍ മാറ്റി സ്വര്‍ണം പൂശിയ ചെമ്പുപാളികള്‍ പകരം വെച്ച കാലത്തും ദേവസ്വം കമ്മീഷണര്‍ ആയി വാസു ഉണ്ടായിരുന്നു. ദ്വാരപാലക പീഠങ്ങള്‍ മാറ്റുന്നതിനോ സ്വര്‍ണം പൂശുന്നതിനോ ദേവഹിതമോ അനുജ്ഞയോ തന്ത്രിയുടെ അനുമതിയോ വാങ്ങിയിട്ടില്ല. അവിടെ നിന്ന് സാധനം കൊണ്ടുപോകുമ്പോഴും തിരിച്ചുകൊണ്ടുവരുമ്പോഴും മഹസറുകള്‍ രേഖപ്പെടുത്തിയിട്ടില്ല എന്നാണ് കണ്ടെത്തിയിട്ടുള്ളത്. പഴയ പീഠങ്ങളിലെ സ്വര്‍ണ്ണപ്പാളി പൂര്‍ണ്ണമായും മാറ്റി പകരം ചെമ്പുപാളികള്‍ വച്ച് സ്വര്‍ണം പൂശി സന്നിധാനത്ത് സ്ഥാപിക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നാണ് കണ്ടെത്തിയിട്ടുള്ളത്. വലിപ്പവ്യത്യാസം മൂലം അത് സ്ഥാപിക്കാന്‍ കഴിയാതെ പോവുകയാണുണ്ടായത്. ശബരിമലയിലെ സ്വര്‍ണകൊള്ള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘവും രാഷ്ട്രീയ നേതൃത്വത്തിന്റെ കാര്യം വരുമ്പോള്‍ പരുങ്ങി നില്‍ക്കുകയാണ് എന്ന് ആരോപണം ഉയര്‍ന്നു കഴിഞ്ഞു. കടകംപള്ളി സുരേന്ദ്രന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയും ദേവസ്വം ബോര്‍ഡിന്റെ എന്‍ജിനീയറും ആയിരുന്ന ഉദ്യോഗസ്ഥന്‍ അടക്കം പലരും സംശയത്തിന്റെ കുന്തമുനയില്‍ നില്‍ക്കുമ്പോള്‍ അവരെ ചോദ്യം ചെയ്യാനോ, മന്ത്രിയുടെ ഓഫീസിന്റെയും മുഖ്യമന്ത്രിയുടെ ഓഫീസിന്റെയും ഇടപെടലുകള്‍ പരിശോധിക്കാനോ അന്വേഷണസംഘത്തിന് കഴിയുന്നില്ല. ഇക്കാര്യം ഹൈന്ദവ സംഘടനകള്‍ നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയതാണ്. വിജയ് മല്യ നല്‍കിയ സ്വര്‍ണ്ണപ്പാളികള്‍ പലഭാഗത്തുനിന്നും അഴിച്ചുമാറ്റി പകരം സ്വര്‍ണം പൂശിയ ചെമ്പുപാളികള്‍ സ്ഥാപിച്ചിട്ടുണ്ട് എന്നതാണ് ഉയരുന്ന ആരോപണം.
മല്യ നല്‍കിയ 39 കിലോ സ്വര്‍ണത്തില്‍ ഏഴു കിലോ എങ്കിലും ഇടതുമുന്നണിയുടെ ദേവസ്വം ബോര്‍ഡും മന്ത്രിമാരും ഒക്കെ ചേര്‍ന്ന ഗൂഢസംഘം അവിടെനിന്ന് കടത്തി എന്നാണ് ഇപ്പോഴത്തെ സംശയം. ഏതാനും ഉദ്യോഗസ്ഥരെ പഴിചാരി രാഷ്ട്രീയ നേതാക്കളെ കുറ്റവിമുക്തരാക്കാനുള്ള അന്വേഷണ പ്രഹസനമാണ് നടക്കുന്നത് എന്ന കാര്യം ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച് വ്യക്തമായും മനസ്സിലാക്കേണ്ടിയിരിക്കുന്നു. കേരള കേഡറിലെ ഒരു പോലീസ് ഉദ്യോഗസ്ഥനും ഇത് അന്വേഷിക്കാനുള്ള ത്രാണി ഉണ്ടാവില്ല. മാത്രമല്ല, അന്തര്‍-സംസ്ഥാന ബന്ധം കൂടി കണക്കിലെടുക്കുമ്പോള്‍ ഇതില്‍ സിബിഐ അന്വേഷണം ഉണ്ടായേ കഴിയൂ. ഇതിനോടൊപ്പം മലബാറിലെയും കൊച്ചിയിലെയും തിരുവിതാംകൂറിലെയും മറ്റു ക്ഷേത്രങ്ങളില്‍ നിന്നും ഇതേപോലെ തന്നെ സ്വര്‍ണം മോഷണം പോയതായി പരാതികള്‍ ഉയര്‍ന്നു കഴിഞ്ഞു. കേരളത്തിലെ മുഴുവന്‍ ക്ഷേത്രങ്ങളിലും ഉള്ള സ്വര്‍ണവും വെള്ളിയും അടക്കമുള്ള ആഭരണങ്ങളുടെയും പാത്രങ്ങളുടെയും എല്ലാം രേഖകള്‍ പരിശോധിക്കുകയും ഭക്തര്‍ നല്‍കിയ ആഭരണങ്ങളുടെ രേഖകളും സ്റ്റോക്കുകളും മുഴുവന്‍ പരിശോധിക്കുകയും ചെയ്താല്‍ മാത്രമേ ഇപ്പോഴത്തെ ആസ്തികളുടെ യാഥാര്‍ത്ഥ്യം കണ്ടെത്താനാകൂ. കേരളത്തിലെ ക്ഷേത്രങ്ങളുടെ ഭരണം പിടിക്കാനും ദേവസ്വം ബോര്‍ഡ് കൈവശപ്പെടുത്താനും ദൈവവിശ്വാസം ഇല്ലാത്ത ഇടതുപക്ഷ രാഷ്ട്രീയ നേതാക്കള്‍ നടത്തിയിരുന്ന, നടത്തുന്ന ശ്രമങ്ങള്‍ക്ക് പിന്നില്‍ തീര്‍ച്ചയായും ക്ഷേത്ര സ്വത്തുക്കള്‍ കൊള്ളയടിക്കുകയെന്ന ഉദ്ദേശ്യമാണ് ഉള്ളത് എന്നകാര്യം വ്യക്തമാണ്. ശബരിമല അയ്യപ്പന്റെയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെയും വസ്തുവകകള്‍ അഴിമതി നടത്തി കവര്‍ച്ച ചെയ്ത മുന്‍ ദേവസ്വം ബോര്‍ഡ് ഭാരവാഹികളും മന്ത്രിമാരും ഒന്നും തന്നെ തളര്‍ന്ന് നരകയാതന അനുഭവിച്ച് കുടിവെള്ളം ഇറങ്ങാതെയാണ് മരിച്ചത് എന്ന കാര്യം ഇപ്പോള്‍ അനുസ്യൂതം മോഷണം തുടരുന്നവര്‍ മറക്കരുത്.
കേരളത്തിലെ ക്ഷേത്രങ്ങളുടെ ഭൂസ്വത്താണ് മറ്റൊരു വിഷയം.ദേവസ്വങ്ങളുടെ ലക്ഷക്കണക്കിന് ഹെക്ടര്‍ സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട്. പുതിയ ഡിജിറ്റല്‍ സര്‍വേ വന്നപ്പോള്‍ പല സ്ഥലത്തും ദേവസ്വം വസ്തു റവന്യൂ പുറമ്പോക്കും റവന്യൂ സ്വത്തും ആണെന്നൊക്കെ രേഖപ്പെടുത്താനുള്ള ശ്രമവും ഉണ്ടായിട്ടുണ്ട്. ക്ഷേത്രകുളങ്ങള്‍ പലതും പഞ്ചായത്തു കുളവും പൊതുകുളവും ആയി മാറിയിരിക്കുന്നു. സംസ്ഥാന റവന്യൂ വകുപ്പിന്റെ ബോധപൂര്‍വ്വമായ ഇടപെടല്‍ ഇക്കാര്യത്തില്‍ ഉണ്ടായിട്ടുണ്ടെന്നാണ് സൂചന. പണ്ട് റവന്യൂ മന്ത്രി ആയിരുന്ന ബേബി ജോണ്‍ ഇതേ തരത്തിലുള്ള പ്രവര്‍ത്തനം പല സ്ഥലത്തും നടത്തുകയും കരുനാഗപ്പള്ളി പുതിയകാവിലെ ക്ഷേത്ര മൈതാനം അടക്കമുള്ള സ്ഥലം റവന്യൂ ഭൂമിയാക്കി മാറ്റാനുള്ള ശ്രമം നടത്തിയതും മറക്കാനായിട്ടില്ല. അന്ന് അതിനെതിരെയുള്ള പ്രക്ഷോഭം നയിച്ചത് സ്വാമി സത്യാനന്ദ സരസ്വതി ആയിരുന്നു. വീണ്ടും കേരളത്തില്‍ ഉടനീളം അതേ സാഹചര്യം സൃഷ്ടിക്കാനാണ് റവന്യൂ വകുപ്പിന്റെ ശ്രമം. ഇതോടൊപ്പം ക്ഷേത്രസ്വത്തുക്കള്‍ പതിച്ചു കൊടുക്കാനും കൈവശക്കാര്‍ക്കും കുടിയേറ്റക്കാര്‍ക്കും നല്‍കാനുമുള്ള ആസൂത്രിത ശ്രമങ്ങളും നടക്കുന്നുണ്ട്. കേരളത്തിലൂടനീളം ഓരോ ക്ഷേത്രങ്ങളുടെയും സ്വത്ത് അളന്നു തിട്ടപ്പെടുത്തി അന്യാധീനപ്പെട്ടത് തിരിച്ചെടുക്കാന്‍ അധികാരത്തോട് കൂടിയ പ്രത്യേകസംഘത്തെ നിയോഗിക്കുമെന്ന് ദേവസ്വം മന്ത്രി ആയിരുന്ന കടകംപള്ളി സുരേന്ദ്രന്‍ തന്നെ ‘ഹൈക്കോടതിയിലും നിയമസഭയിലും പറഞ്ഞതാണ്. പക്ഷേ, കമ്മീഷന്‍ ഇനിയും വന്നതായി ആര്‍ക്കും അറിയില്ല. ഹിന്ദു ആരാധനാലയങ്ങളെയും ആചാരങ്ങളെയും വിശ്വാസങ്ങളെയും ചവിട്ടിമെതിക്കാനും തകര്‍ക്കാനും ഇല്ലാതാക്കാനുമുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇതിനെ രാഷ്ട്രീയമായി കൂടി നേരിടാനുള്ള നടപടികള്‍ ഹിന്ദു സമൂഹത്തില്‍ നിന്ന് ഉണ്ടാകണം.
ശബരിമലയില്‍ മണ്ഡല മകരവിളക്ക് പൂജാവേളകളില്‍ എത്തുന്ന ഇടതുപക്ഷ മന്ത്രിമാര്‍ കാട്ടിക്കൂട്ടുന്ന വിക്രിയകള്‍ നേരത്തെ തന്നെ പരാമര്‍ശിച്ചിട്ടുള്ളതാണ്. മേല്‍ശാന്തിയോ തന്ത്രിയോ തീര്‍ത്ഥം നല്‍കുമ്പോള്‍ അത് വാങ്ങി കൈകഴുകുന്നവരും ദീപാരാധന സമയത്ത് ശ്രീകോവിലിനു നേരെ ഒന്ന് തൊഴാന്‍ പോലും ശ്രമിക്കാത്തവരും ഒക്കെയാണ് ഇന്ന് ശബരിമലയില്‍ നിന്ന് കോടികളുടെ സ്വര്‍ണ്ണം കടത്തിയത് എന്ന് മനസ്സിലാക്കുമ്പോള്‍ ഈ അവിശ്വാസികളെ, മതനിരാസം പ്രചരിപ്പിക്കുന്നവരെ, എന്തിന് ഭരണക്കാരായി നമ്മള്‍ ചുമക്കണം എന്ന ചോദ്യം ബാക്കിയാണ്.
ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുന്ന ആറന്മുളയില്‍ അഷ്ടമിരോഹിണി സദ്യയില്‍ നടന്ന അതിക്രമം കൂടി പുറത്തുവന്നു കഴിഞ്ഞു. അഷ്ടമിരോഹിണി ദിവസം ശ്രീകോവിലില്‍ നിന്ന് പകര്‍ന്നു കൊണ്ടുവരുന്ന ദീപം സദ്യാലയത്തില്‍ എത്തിച്ച് വിളക്ക് കൊളുത്തി ഇല വെച്ച് സദ്യ ഭഗവാന് കൊടുത്ത് ഉള്ളിലെ നിവേദ്യവും കഴിഞ്ഞു മാത്രമാണ് സദ്യ വിളമ്പി തുടങ്ങുക. ഇത്തവണ ഭഗവാനെ നിവേദിക്കുന്നതിന് മുമ്പ് മന്ത്രിമാരായ വാസവനും പി.പ്രസാദിനും സദ്യ വിളമ്പിയത് ആചാരലംഘനം ആണെന്ന് കാട്ടി ക്ഷേത്രം തന്ത്രി പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് കത്ത് നല്‍കിയിരിക്കുന്നു. ഈ ആചാരലംഘനത്തിന് പരിഹാരമായി ദേവസ്വംബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥരും പള്ളിയോട സേവാസമിതിയും ക്ഷേത്രഭാരവാഹികളും എണ്ണപ്പണം നല്‍കി പിഴ മൂളാന്‍ തന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.
ഒരു ഹിന്ദു ക്ഷേത്രത്തിലെ ദേവതക്ക് നിവേദിക്കും മുമ്പ് സദ്യ കഴിച്ചു പോകാനുള്ള എന്ത് തിരക്കായിരുന്നു വാസവനും പ്രസാദിനും. ഈ സദ്യ കഴിക്കാന്‍ ഭഗവാന്‍ അവരെ ക്ഷണിച്ചിട്ടില്ല. ഈ തിരക്ക് ഏതെങ്കിലും ക്രൈസ്തവ ദേവാലയങ്ങളിലോ മുസ്ലിം ദേവാലയങ്ങളിലോ കാട്ടാനുള്ള ധൈര്യവും ചങ്കുറപ്പും വാസവനും പ്രസാദിനും ഉണ്ടോ? വള്ളസദ്യയിലും ഉത്സവങ്ങളിലും ഒരു ജനാധിപത്യ ഭരണ സംവിധാനത്തില്‍ മന്ത്രിമാര്‍ക്കോ ഉന്നത ഉദ്യോഗസ്ഥര്‍ക്കോ മറ്റ് പ്രധാനപ്പെട്ട വ്യക്തികള്‍ക്കോ പങ്കെടുക്കേണ്ടിവരും. വോട്ടുബാങ്ക് രാഷ്ട്രീയം മുതല്‍ നാട്ടുകാരെ തൃപ്തിപ്പെടുത്താന്‍ വേണ്ടി വരെ നടത്തുന്ന ഇത്തരം സന്ദര്‍ശനങ്ങള്‍ക്കിടയില്‍ ക്ഷേത്രങ്ങളുടെ ആചാരവും വിശ്വാസവും ഭക്തരുടെ അവകാശങ്ങളും മാനിക്കാനുള്ള മാന്യത ഇവര്‍ കാട്ടണ്ടേ? ആറന്മുള ക്ഷേത്രവും ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ളതാണ്. ഹൈക്കോടതിയിലെ ദേവസ്വംബെഞ്ച് ഇക്കാര്യവും പരിഗണിക്കേണ്ടതാണ്. ഇത്തരം രാഷ്ട്രീയ നേതാക്കളെ നിലയ്ക്ക് നിര്‍ത്താന്‍ നീതിപീഠങ്ങള്‍ക്ക് മാത്രമേ കഴിയൂ. പിന്നെ കഴിയുന്നത് ഭക്തര്‍ക്കാണ്. മോഷണം പോയ സ്വര്‍ണം മുതല്‍ നഷ്ടമായ ഭൂമി വരെയുള്ള ക്ഷേത്രസ്വത്തുക്കള്‍ വീണ്ടെടുക്കാനും വിശ്വാസമില്ലാത്ത നിരീശ്വരവാദികളായ അമ്പലം വിഴുങ്ങികളില്‍ നിന്ന് ക്ഷേത്രങ്ങളെ മോചിപ്പിക്കാനും അതിശക്തമായ ഒരു ക്ഷേത്രവിമോചന പ്രക്ഷോഭം അനിവാര്യമാണ്. അതിനുവേണ്ടി ഹിന്ദു സംഘടനകള്‍ ശക്തമായി രംഗത്തിറങ്ങേണ്ടിയിരിക്കുന്നു.






















