കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ മതേതരമാണെന്നാണ് അവരുടെ തന്നെ അവകാശവാദം. ‘മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന’ മാര്‍ക്‌സിന്റെ വാക്കുകള്‍ ഇന്നും കമ്മ്യൂണിസ്റ്റുകള്‍ പരക്കെ ഉദാഹരിക്കുന്നു. എന്നാല്‍, കേരളത്തില്‍ സി.പി.എം നേതൃത്വം നല്‍കുന്ന പിണറായി സര്‍ക്കാരിനിപ്പോള്‍ മതവിഷയങ്ങളിലാണ് കൂടുതല്‍ താല്പ്പര്യം. ശബരിമല അയ്യപ്പസംഗമവും പലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനവും അവസാനമായി സിപിഎം മന്ത്രിയുടെ അമൃതാനന്ദമയി മഠം സന്ദര്‍ശനവും ചില ഉദാഹരണങ്ങള്‍ മാത്രം.
2013 ലെ സിപിഎം പാലക്കാട് പ്ലീനത്തിലെ പ്രധാന തീരുമാനങ്ങളിലൊന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ ആരാധനാലയങ്ങളില്‍ അംഗങ്ങളാകരുതെന്നും മതവിശ്വാസങ്ങളില്‍ നിന്ന് മാറിനില്‍ക്കണമെന്നും അതില്‍ നിന്ന് അകലം പാലിക്കണമെന്നുമായിരുന്നു. ശബരിമല വിഷയത്തില്‍ തന്നെ സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടി ആ പുണ്യസങ്കേതത്തിന്റെ പവിത്രത നശിപ്പിക്കാനും ആചാരലംഘനം നടത്താനും പിണറായി സര്‍ക്കാര്‍ സ്‌പോണ്‍സറായി പ്രവര്‍ത്തിച്ചതും ലക്ഷക്കണക്കായ അയ്യപ്പ ഭക്തരുടെ വിശ്വാസത്തെ ചവിട്ടിമെതിച്ചതും കണ്ണീര് കുടിപ്പിച്ചതും നമുക്കറിയാം. സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച ആയിരക്കണക്കിന് ഭക്തരെ കള്ളക്കേസില്‍ കുടുക്കി ജയിലടച്ച് പീഡിപ്പിക്കാനും പിണറായിയുടെ പോലീസ് മുന്നില്‍ നിന്നു. ഈ കേസുകളില്‍ ഏറെയും ഇന്നും നിലനില്‍ക്കുകയും ഭക്തര്‍ ഇതിന്റെ ദുരിതം പേറുകയുമാണ്. ഈ കേസുകള്‍ പിന്‍വലിക്കുന്നതിലോ ശബരിമല യുവതീ പ്രവേശന വിഷയത്തിലോ സര്‍ക്കാര്‍ നിലപാടില്‍ ഇതേവരെ ഒരു മാറ്റവുമുണ്ടായിട്ടില്ല. കാര്യങ്ങള്‍ ഈ വിധമാണെന്നിരിക്കെയാണ്, പിണറായി സര്‍ക്കാര്‍ ശബരിമല വിശ്വാസവുമായി ബന്ധപ്പെട്ടു വലിയ താല്പര്യവും ഹൈന്ദവ പ്രേമം വഴിഞ്ഞൊഴുകുന്ന നാട്യവുമായി അയ്യപ്പ സംഗമം നടത്തിയത്. ”പുലി ഏകാദശി നോറ്റാലും പാരണയക്ക് പശു” എന്ന ചൊല്ലാണ് സിപിഎം തന്ത്രത്തില്‍ വീഴുന്ന ചില സമുദായ നേതാക്കളെങ്കിലും ഇവിടെ ഓര്‍ക്കേണ്ടത്.
ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ചരിത്രമെടുത്താല്‍ ദേശീയതയ്ക്കും ഹിന്ദുത്വത്തിനും അനുകൂലമായ ഒരു നിലപാടും അവരില്‍ നിന്ന് കാണാനാവില്ല. അവരുടെ തുടക്കം മുതലെയുള്ള അടവുനയങ്ങളെല്ലാം മുസ്ലീം പ്രീണനത്തിന്റെ ഭാഗമായിരുന്നു. 1920 ല്‍ താഷ്‌കന്റില്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപം കൊള്ളുമ്പോള്‍ തന്നെ ആ പാര്‍ട്ടിയില്‍ മുസ്ലീം തീവ്രവാദികളുടെ സ്വാധീനം പ്രകടമായിരുന്നു. തുര്‍ക്കിയില്‍ ബ്രിട്ടന്റെ സഹായത്തോടെ അവരോധിക്കപ്പെട്ട ഖലീഫ കമാല്‍പാഷയെ പുറത്താക്കാന്‍ ഇന്ത്യയില്‍ നിന്ന് കലാപത്തിന് തുര്‍ക്കിയിലേക്ക് തിരിച്ച മതഭ്രാന്തന്മാരായ മുസ്ലീങ്ങളെ താഷ്‌ക്കന്റിലേക്ക് വിളിച്ചു വരുത്തിയ രണ്ടാം കമ്മ്യൂണിസ്റ്റ് കോമിന്റോണില്‍ കടുത്ത ഹൈന്ദവ വിമര്‍ശകനായ എം.എന്‍.റോയിയുടെ നേതൃത്വത്തിലാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിറവി.
1947 ല്‍ ഇന്ത്യയുടെ സ്വാതന്ത്ര്യ സമ്പാദനത്തിന്റെ കാലമായപ്പോള്‍ അവര്‍ ജിന്നയുടെ മതാധിഷ്ഠിത പാകിസ്ഥാന്‍ വാദത്തെ അനുകൂലിച്ചു എന്ന് മാത്രമല്ല ദേശതാല്പര്യത്തിന് എതിരായി രാജ്യത്തെ പതിനാറ് ഖണ്ഡങ്ങളാക്കി വിഭജിക്കണമെന്ന് പ്രമേയം പാസാക്കി മുസ്ലിം കൂറ് വ്യക്തമാക്കുകയും ചെയ്തു. ലോകം ബഹുമാനിക്കുന്ന നവോത്ഥാന നായകനും വേദാന്തിയുമായ സ്വാമി വിവേകാന്ദനെ പെറ്റിബൂര്‍ഷ്വ, ഹിന്ദുത്വവാദി, മതപ്രചാരകന്‍ എന്നിങ്ങനെയാണവര്‍ അധിക്ഷേപിച്ചത്. ബംഗാളില്‍ അധികാരം കിട്ടിയപ്പോള്‍ പാഠഭാഗങ്ങളില്‍ നിന്ന് സ്വാമിയെക്കുറിച്ചുള്ള ഭാഗങ്ങള്‍ നീക്കം ചെയ്യാനും അവര്‍ മടിച്ചില്ല. കേരളത്തിലേക്ക് വന്നാല്‍ 1957 ല്‍ അധികാരത്തില്‍ വന്ന ഇ.എം.എസ് മന്ത്രിസഭ ആദ്യം എടുത്ത തീരുമാനങ്ങളിലൊന്ന് മലപ്പുറം ജില്ലയില്‍ പള്ളി പണിയാന്‍ ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന വിലക്ക് നീക്കുകയും പുലാമന്തോളില്‍ മുഖ്യമന്ത്രി എന്ന നിലയില്‍ പള്ളിക്ക് തറക്കല്ലിടുകയുമായിരുന്നു.
19-ാം നൂറ്റാണ്ടിലെ ഹൈന്ദവ നവോത്ഥാന പ്രസ്ഥാനങ്ങളെ ‘ദേശീയതയുടെ വൈകൃത രൂപം ‘ എന്നു വിശേഷിപ്പിക്കുകയും’ പ്രകൃതിയുടെ അധിനാഥനാകേണ്ട മനുഷ്യന്‍ കാല്‍മുട്ടുമടക്കി മൃഗങ്ങളായ ഗണപതിയേയും ഹനുമാനേയും ആരാധിക്കുന്ന വിധം അധ:പതിച്ചു (ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രം) എന്ന് പറഞ്ഞ് ഹിന്ദുത്വ ബിംബങ്ങളെ അവഹേളിച്ചതും കന്യാകുമാരിയിലെ വിവേകാന്ദ സ്മാരകത്തിന് സഹായം തേടി വന്ന ഏകനാഥ് റാനഡെയെ പരിഹസിച്ചു തിരിച്ചയച്ചതും ഇതേ കമ്മ്യൂണിസ്റ്റ് ആചാര്യനായിരുന്നു എന്നോര്‍ക്കുക. അന്ന് ഇ.എം.എസ് ഒഴികെ മറ്റെല്ലാ മുഖ്യമന്ത്രിമാരും ഈ സദ്പ്രവൃത്തിക്ക് പിന്തുണയും സഹായവും നല്‍കുകയുണ്ടായി.
1858 ല്‍ അമേരിക്കയിലെ ഡെയ്‌ലി ട്രിബൂണലില്‍ ഇന്ത്യന്‍ സംസ്‌ക്കാരത്തെ വിലയിരുത്തി കാറല്‍ മാര്‍ക്‌സ് എഴുതിയ ”ഹനുമാന്‍ എന്ന കുരങ്ങിന്റെയും കാമധേനു എന്ന പശുവിന്റേയും മുമ്പില്‍ സാഷ്ടാംഗം പ്രണമിക്കുന്ന കിരാതനാണ് ഹിന്ദു” എന്ന അധിക്ഷേപത്തിന് തുല്യം ചാര്‍ത്തുന്നതായിരുന്നു വേദം പഠിച്ച ഇഎംഎസിന്റെ ഈ അധിക്ഷേപങ്ങളും പ്രവൃത്തികളും. 1921-ലെ മലബാറിലെ മാപ്പിള ലഹളയെ ദേശീയ സ്വാതന്ത്ര്യസമരമായി വെള്ളപൂശിയതും ചരിത്രത്തില്‍ മലബാര്‍ കലാപമെന്ന് അടയാളപ്പെടുത്തിയതും ഹിന്ദു വംശഹത്യക്ക് നേതൃത്വം നല്‍കിയ ലഹളക്കാരായ മതഭ്രാന്തരായ നേതാക്കളെ വീരപുരുഷന്മാരായി ചിത്രീകരിക്കാന്‍ മുന്നില്‍ നിന്നതും കമ്മ്യൂണിസ്റ്റ് ഗൂഢതാല്പര്യങ്ങളായിരുന്നു എന്ന് കാണാം.
1946 ലെ എ.കെ.ജിയുടെ പെരിന്തല്‍മണ്ണയിലെ പ്രസംഗം അത്തരത്തിലൊന്നായിരുന്നു.”നിങ്ങളാരാകട്ടെ ഹിന്ദുവോ മുസ്ലിമോ ആകട്ടെ നിങ്ങള്‍ സാമ്രാജ്യത്വ വിരുദ്ധരെങ്കില്‍ അനര്‍ഹമായ ഈ ബ്രിട്ടീഷ് ഭരണം അവസാനിപ്പിക്കണമെന്ന് ചിന്തിക്കുന്നെങ്കില്‍ 1921 -ല്‍ ഈ രാജ്യത്തെ ദേശഭക്തരായ യുവാക്കള്‍ ചെയ്ത ധീരസമരത്തിന്റെ പാഠമുള്‍ക്കൊള്ളണം. മൂന്ന് മാസത്തോളം അവര്‍ പ്രദേശത്ത് നിന്ന് ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ പുറത്താക്കി.” മലബാറില്‍ അന്ന് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്തായിരുന്നു? നൂറുകണക്കിന് ഹിന്ദുക്കള്‍ അതിക്രൂരമായി കൊല ചെയ്യപ്പെട്ടു. മതംമാറ്റത്തിന് വിധേയരായി. ആയിരങ്ങള്‍ പ്രദേശത്ത് നിന്ന് വീടും സ്വത്തുവകകളുമുപേക്ഷിച്ച് അന്യനാടുകളിലേക്ക് പാലായനം ചെയ്യേണ്ടിവന്നു.
എറനാട്, വള്ളുവനാട്, പൊന്നാനി താലൂക്കുകളില്‍ അന്ന് നടന്ന വംശഹത്യയില്‍ തുടച്ചുനീക്കപ്പെട്ടത് ബ്രിട്ടീഷ് സാമ്രാജ്യത്വമല്ല, ഹൈന്ദവസമൂഹമായിരുന്നു. മാപ്പിള ലഹളയെ തൊടാന്‍ കോണ്‍ഗ്രസും മുസ്ലീംലീഗും അറച്ച് നിന്ന കാലത്താണ് ഈ വംശീയ കലാപത്തേയും വര്‍ഗീയവാദികളേയും വാഴ്ത്തിപ്പാടി കമ്മ്യൂണിസ്റ്റുകാര്‍ ചരിത്രത്തിലേക്ക് ആനയിച്ചത്. 57 ലെ സര്‍ക്കാര്‍ ഒരു പടികൂടി മുന്നോട്ടുപോയി. ലഹളയെ മലബാര്‍ കലാപമായി അംഗീകരിച്ച് ഇവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കി. സ്മാരകം പണിയാന്‍ മുന്നില്‍ നിന്നു. ഇതേ തുടര്‍ന്ന് തിരൂരും തിരുരങ്ങാടിയിലും മഞ്ചേരിയിലും പൂക്കോട്ടൂരും പിന്നീട് മാപ്പിള ലഹളയുടെ സ്മാരകങ്ങള്‍ ഉയര്‍ന്നു. 1921 ലെ കലാപവും പട്ടാള നടപടികളും തിടം വെച്ച മുസ്‌ലിം വര്‍ഗീയത അല്പം പിന്‍വാങ്ങി നിന്ന സാഹചര്യത്തിലാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഇവരുടെ മതവിദ്വേഷം ആളിക്കത്തിച്ച് വീണ്ടും സജീവമാക്കിയത്. 1968 ല്‍ മുസ്ലീം ലീഗിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി മാപ്പിള ലഹള പ്രദേശങ്ങളെ ഉള്‍പ്പെടുത്തി മലപ്പുറം ജില്ല രൂപീകരിച്ചതും പള്ളിയിലെ മുക്രിമാരെ വരെ അറബി അദ്ധ്യാപകരായി നിയമിച്ചതും കമ്മ്യൂണിസ്റ്റ് സര്‍ക്കാരായിരുന്നു.
1989 ലെ സമസ്തയിലെ പിളര്‍പ്പ് മുതലെടുത്ത് കാന്തപുരം എപി സുന്നിയെ കൈയ്യിലെടുത്ത സിപിഎം കുന്ദമംഗലം പോലുള്ള പല നിയമസഭാ മണ്ഡലങ്ങളിലും വിജയിച്ചിത് ഇവരുടെ വോട്ടു കൊണ്ടായിരുന്നു. കാരന്തൂരിലെ എ.പി സുന്നി സ്ഥാപനം, കാരന്തൂര്‍ മര്‍ക്കസ് എന്നിവയുടെ വളര്‍ച്ചയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വഹിച്ച പങ്ക് വളരെ വലുതാണ്. സമസ്ത-സിപിഎം കൂട്ടുകെട്ടിന്റെ അനന്തരഫലമായിരുന്നു അരിവാള്‍ സുന്നി എന്ന തീവ്രവാദസംഘടന. മലപ്പുറത്തെ താമി, ഗുരുവായൂര്‍ സുനില്‍, വാടാനപ്പളി രാജീവ് മുതല്‍ ചേകന്നൂര്‍ മൗലവിയുള്‍പ്പെടെയുള്ള ഒരു ഡസനിലേറെ കൊലപാതക പരമ്പരകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് അരിവാള്‍ സുന്നി അഥവാ ടൈഗര്‍ സുന്നിയായിരുന്നു എന്ന് പിന്നീട് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തുകയുണ്ടായി.
കേരളത്തിലെ കൊടും തീവ്രവാദിയായ അബ്ദുള്‍ നാസര്‍ മദനിയെ രാഷ്ട്രീയ മുഖ്യധാരയിലെത്തിക്കുന്നതിലും സിപിഎമ്മിന്റെ പങ്ക് ചെറുതല്ല. 1998 ല്‍ 50 ഓളം പേര്‍ കൊല്ലപ്പെട്ട കോയമ്പത്തൂര്‍ സ്‌ഫോടനത്തിന്റെ പേരില്‍ ജയിലടക്കപ്പെട്ട മദനിയെ മോചിപ്പിക്കുന്നതിനായി ഇടത് വലത് മുന്നണികള്‍ ചേര്‍ന്ന് 2006 ല്‍ കേരള നിയമസഭയില്‍ പ്രമേയം പാസാക്കി. തുടര്‍ന്നുള്ള തിരഞ്ഞെടുപ്പില്‍ മദനിയെ നിര്‍ബാധം ഉപയോഗപ്പെടുത്തി. 2009 ല്‍ പൊന്നാനി ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മദനിക്ക് പ്രിയങ്കരനായ ഹുസൈന്‍ രണ്ടത്താണിയെ ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയാക്കിയ സിപിഎം പിന്നീട് ബാംഗളൂര്‍ സ്‌ഫോടന കേസില്‍ മദനി അറസ്റ്റിലായി കര്‍ണ്ണാടക അഗ്രഹാര ജയിലില്‍ നിന്ന് ജാമ്യം ലഭിച്ചു പുറത്തുവന്നപ്പോള്‍ കേരളം മുഴുവന്‍ കൊണ്ടു നടന്ന് ആഘോഷിച്ചു.
1921-ല മാപ്പിള ലഹള, അങ്ങാടിപ്പുറം തളി പ്രക്ഷോഭം, തലശ്ശേരി കലാപം, മാറാട് കൂട്ടക്കൊല, ഉസാമ ബിന്‍ ലാദനോടുള്ള നിലപാട്, സദ്ദാം ഹുസൈന്‍ വധം ഈ വിഷയങ്ങളിലെല്ലാം സിപിഎമ്മിനും മുസ്ലീം തീവ്രവാദ സംഘടനകള്‍ക്കും ഒരേ നിലപാടായിരുന്നു. രണ്ട് വ്യത്യസ്ത ആശയഗതിക്കാരുടെ അവിശുദ്ധ സഖ്യത്തിന്റെ അനന്തരഫലമായി മെല്ലെ കേരളത്തിലെ വിപ്ലവ പാര്‍ട്ടിയില്‍ മുസ്ലീം തീവ്രവാദികള്‍ നുഴഞ്ഞു കയറുന്നതാണ് പിന്നീട് കണ്ടത്. കമ്മ്യൂണിസത്തോടുള്ള ആഭിമുഖ്യമല്ല മറിച്ച് തീവ്ര ആശയങ്ങള്‍ മുഖ്യധാരാ രാഷ്ടീയ പാര്‍ട്ടികളിലൂടെ തന്ത്രപരമായി നടപ്പിലാക്കുകയായിരുന്നു അവരുടെ അജണ്ട. അങ്ങനെ ആര്‍ക്കും കടന്നു ചെല്ലാന്‍ കഴിയാത്ത കേരളത്തിലെ പാര്‍ട്ടി ഗ്രാമങ്ങള്‍ പലതും ഭീകര വാദികളുടെ താവളമായി മാറി.
2008 ഒക്ടോബറില്‍, സി.പി.എം ഭരണകാലത്ത് കശ്മീര്‍ അതിര്‍ത്തിയായ കുപ്‌വാരയില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട രണ്ടു പേര്‍ കണ്ണൂരില്‍ നിന്നുള്ള മുഹമ്മദ് ഫയാസും മുഹമ്മദ് ഫായീസും ആയിരുന്നു. 2016 ല്‍ കനകമലയില്‍ എന്‍ഐഎ റെയ്ഡില്‍ പത്ത് പേര്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ അവര്‍ നിരപരാധികളാണെന്ന് മുന്‍വിധി പ്രസ്താവിക്കാന്‍ സിപിഎം ഉണ്ടായിരുന്നു. ഈ കേസില്‍ പലരും പിന്നീട് ശിക്ഷിക്കപ്പെട്ടു എന്നത് ചരിത്രം.
2019 ല്‍ മാവോ തീവ്രവാദത്തിന്റെ പേരില്‍ കോഴിക്കോട് ചില മുസ്‌ലിം ചെറുപ്പക്കാര്‍ അറസ്റ്റിലായപ്പോള്‍ അലന്‍ സുഹൈബും, താഹഫസലും, ഉസ്മാന്‍ പാണ്ടിക്കാടും നിരപരാധികളെന്നു സിപിഎം പറഞ്ഞപ്പോള്‍ ഇസ്ലാമിക തീവ്രവാദികളും ഈ പാര്‍ട്ടിയും തമ്മിലുള്ള നാഭീനാളി ബന്ധമാണ് മറനീക്കി പുറത്ത് വന്നത്. തീവ്രവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ കേരളത്തിലുണ്ടായ വളര്‍ച്ചയിലും കമ്മ്യൂണിസ്റ്റ് തീവ്രവാദ ബന്ധം നമുക്ക് കാണാമറയത്ത് ദര്‍ശിക്കാനാവും.
2022ല്‍ രാജ്യവ്യാപകമായി എന്‍ഐഎ നടത്തിയ റെയ്ഡില്‍ അറസ്റ്റ് ചെയ്യപ്പെട്ട 19- പേര്‍ കേരളത്തില്‍ നിന്നായിരുന്നു എന്നത് സിപിഎം ഭരണത്തിന്റെ തണലില്‍ ജിഹാദി തീവ്രവാദികളുടെ വളര്‍ച്ചയുടെ ഗ്രാഫ് വരച്ചുകാട്ടുന്നു. കമ്മ്യൂണിസ്റ്റ് മതതീവ്രവാദ കൂട്ടുകെട്ടിന്റെ ചരിത്രം ഇതാണെന്നിരിക്കെ ഇപ്പോള്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഹൈന്ദവ ജനതയുടെ കണ്ണില്‍ പൊടിയിടാനുള്ള എല്ലാ മതവിഭാഗങ്ങളെയും വിശ്വാസങ്ങളെയും അംഗീകരിക്കുന്ന സിപിഎം നിലപാടിന്റെ രാഷ്ട്രീയ കാരണം ചികഞ്ഞാല്‍ അത് ചെന്നെത്തുന്നത് കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിലെ അവരുടെ പരാജയത്തിലേക്കാണ്. കേന്ദ്രസര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ടിനെതിരെ സ്വീകരിച്ച ശക്തമായ നടപടി തീര്‍ച്ചയായും ചെന്നുകൊണ്ടത് സിപിഎമ്മിനായിരുന്നു. ഇതോടെ നാളിതുവരെ തങ്ങളെ സംരക്ഷിച്ച സിപിഎമ്മിന് ഇനി ഒന്നും ചെയ്യാനാവില്ല എന്ന ബോധ്യം തീവ്രവാദികളെ മറുചേരിയിലെത്തിച്ചു എന്ന് മാത്രമല്ല ദേശീയ വീക്ഷണത്തോടെ ചിന്തിക്കുന്ന പലരും ബി.ജെ.പിയെ പിന്തുണക്കുന്ന രാഷ്ടീയ സാഹചര്യവും സംജാതമായി. ബി.ജെപിയുടെ പല മണ്ഡലങ്ങളിലേയും പ്രത്യേകിച്ച് ആലപ്പുഴ പോലുള്ള സിപിഎം പാര്‍ട്ടികോട്ടകളിലെ മുന്നേറ്റം അവരെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. പരമ്പാരാഗത ഹിന്ദു പിന്നോക്ക വോട്ടിലെ ഈ ചോര്‍ച്ച സിപിഎമ്മിന് താങ്ങാവുന്നതിലേറെയായിരുന്നു.
ഇത്തരമൊരു സാഹചര്യത്തിലാണ് ഈ വോട്ടുകള്‍ പിടിച്ചു നിര്‍ത്താനുള്ള ചില പൊടിക്കൈകളും മൃദുസമീപനങ്ങളുമായി ഇപ്പോള്‍ സിപിഎം അരങ്ങ് കൊഴുപ്പിക്കുന്നത്. ബി.ജെ.പിയുടെ വളര്‍ച്ച അവരെ ആശങ്കപ്പെടുത്തുന്നു. ഏത് വിധേനയും ഇത് തടഞ്ഞില്ലെങ്കില്‍ തങ്ങളുടെ ഭാവി രാഷ്ടീയം ശോഭനമല്ലെന്ന സിപിഎമ്മിന്റെ തിരിച്ചറിവില്‍ നിന്നാണ് ഹൈന്ദവവോട്ട് ലക്ഷ്യം വെച്ചുള്ള അവരുടെ രാഷ്ട്രീയക്കളിയും ആരാധനാ കേന്ദ്രങ്ങളിലേക്കുള്ള കടന്നുകയറ്റവും.
2013ലെ പാലക്കാട് സിപിഎം പ്ലീനത്തിലെ ഹിന്ദു മതവിശ്വാസങ്ങളുമായി ബന്ധപ്പെട്ട വിലക്കുകള്‍-ക്ഷേത്രപൂജക്ക് നിന്നു കൊടുക്കല്‍, ഗണപതിഹോമം, പാലുകാച്ചല്‍ ചടങ്ങ്, വിവാഹ ചിട്ടവട്ടങ്ങള്‍ എല്ലാം ഇന്ന് ചവറ്റുകൊട്ടയിലാണ്. വേദപഠനം കൊണ്ട് തനിക്ക് ഒരു പ്രയോജനവുമുണ്ടായില്ലെന്ന ഇ.എം എസിന്റെ ആത്മകഥാ ഭാഷണത്തിനും ഇന്ന് പ്രസക്തിയില്ല. മറിച്ച്, ഇക്കഴിഞ്ഞ കൊല്ലം സമ്മേളനത്തിലെ ‘ബി.ജെ.പിയെ തടുക്കാന്‍ ക്ഷേത്രങ്ങളിലും മറ്റു ഹൈന്ദവ ആരാധനാലയങ്ങളിലും പ്രവര്‍ത്തകര്‍ സജീവമായി ഇടപെടണമെന്ന’ പാര്‍ട്ടി സെക്രട്ടറി എം.വി.ഗോവിന്ദന്റെ തിട്ടൂരമാണ് ഇന്ന് സി.പി.എം ബ്രാഞ്ചുകളിലെ ചര്‍ച്ചാവിഷയം.
ഇത്തരമൊരു രാഷ്ട്രീയ നീക്കം മുമ്പും സി.പിഎമ്മിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്. 1984 ല്‍ തിരുവനന്തപുരം ലോക്‌സഭ സീറ്റില്‍ ഹിന്ദു മുന്നണി സ്ഥാനാര്‍ത്ഥി കേരളവര്‍മ്മരാജ 20% വോട്ടു നേടി കേരളത്തെ, പ്രത്യേകിച്ച് അന്ന് പ്രതിപക്ഷത്തിരിക്കുന്ന സിപിഎമ്മിനെ ഞെട്ടിച്ചപ്പോള്‍ അപകടം മണത്ത ഇഎംഎസ് ഷബാനു കേസില്‍ സുപ്രീം കോടതി വിധിയുടെ മറവില്‍ മുസ്ലീം വ്യക്തിനിയമത്തിനെതിരെ 1985 ലെ സിപിഎം എറണാകുളം സമ്മേളനത്തില്‍ ശക്തമായ നിലപാടുമായി വന്നു. അന്ന് മുസ്ലീം സ്ത്രീകള്‍ക്ക് വേണ്ടി കണ്ണീരൊഴുക്കിയ ഇഎംഎസ്സി ന്റെ താല്പര്യം തലാഖിന്റെയും ബഹുഭാര്യത്വത്തിന്റെയും പേരില്‍ ദുരിതം പേറുന്ന മുസ്ലീം സ്ത്രീകളോടായിരുന്നില്ല മറിച്ച് ഭൂരിപക്ഷം വരുന്ന ഹിന്ദു വോട്ടിലായിരുന്നു.
തീര്‍ച്ചയായും ആ ചരിത്രം പിണറായി വിജയനിലൂടെ ആവര്‍ത്തിക്കാന്‍ സാധിക്കുമോ എന്നാണ് ഇപ്പോള്‍ സിപിഎം പരീക്ഷിക്കുന്നത്. ഹൈന്ദവവിഭാഗങ്ങളെ ഏതുവിധേനയും കമ്പളിപ്പിച്ചും പ്രീണിപ്പിച്ചും തങ്ങളോടൊപ്പം നിര്‍ത്തുക എന്ന കേവലം തിരഞ്ഞെടുപ്പ് തന്ത്രമാണ് അവര്‍ പയറ്റുന്നത്. കേരളത്തില്‍ വലിയ ശതമാനം വോട്ടുള്ള വിഭാഗങ്ങളിലും ഭക്ത ജനസഞ്ചയമുള്ള ആരാധനാകേന്ദ്രങ്ങളിലുമാണ് അവര്‍ കണ്ണ് വെച്ചിരിക്കുന്നത്. ഇത് നാല് വോട്ടിനായുള്ള കാപട്യവും ചതിയുമാണെന്ന് തിരിച്ചറിയാതെ അവരുടെ കെണിയില്‍ വീണ് മേല്‍വിലാസം നഷ്ടപ്പെടുന്നവര്‍ ആരായിരുന്നാലും അവര്‍ പ്രസ്ഥാനത്തെ നിക്ഷിപ്ത താല്പര്യങ്ങള്‍ക്കായി ഒറ്റിക്കൊടുക്കുകയാണ്.





















