വീണ്ടും ഒരു ജൂതന് സാഹിത്യ നൊബേല്‍. ഇത്തവണ സാഹിത്യത്തിനു നൊബേല്‍ സമ്മാനം ലഭിച്ച ഹംഗേറിയന്‍ വംശജനായ ലാസ്‌ലോ ക്രാസ്‌ന ഹോര്‍ക്കൈ (Laszlo Krasznahorkai) യുടെ പിതാവ് ഒരു ജൂതവംശജനായിരുന്നു. അമ്മ ജൂതേതരയായ ക്രിസ്ത്യാനിയും. ലോകത്താകെ 15.8 മില്യണ്‍ അതായത് വെറും ഒരു കോടി അന്‍പത്തിയെട്ടു ലക്ഷം ജൂതന്മാരേയുള്ളൂ. ലോക ജനസംഖ്യയുടെ 2% മാത്രം. ലോകത്താകെ 200 കോടിയിലധികം മുസ്ലീങ്ങളും 240 കോടിയിലധികം ക്രിസ്ത്യാനികളും 100 കോടിയിലധികം ഹിന്ദുക്കളുമുണ്ട്. ബുദ്ധമതക്കാരെയും സിഖ്, ജൈനമതക്കാരേയും കൂടി ഹിന്ദുക്കളുടെ കൂട്ടത്തില്‍ പെടുത്തിയാല്‍ ഹിന്ദുക്കള്‍ 150 കോടിയിലധികമുണ്ട്. ഇത്രയൊക്കെ ഭാരിച്ച ജനസംഖ്യയുണ്ടായിരുന്നിട്ടും ഇതുവരെ 965 പേര്‍ നൊബേല്‍ നേടിയതില്‍ 216 പേര്‍ (22%) ജൂതന്മാരാണ് എന്നത് അത്ഭുതകരമാണ്.
ലോകജനസംഖ്യയുടെ ദശാംശം രണ്ടു ശതമാനം മാത്രമുള്ള ജൂതന്മാര്‍ ലോകത്തിനു നല്‍കിയ സംഭാവനകള്‍ അതുല്യമാണ്. ലോകം ഇന്നനുഭവിക്കുന്ന സുഖസൗകര്യങ്ങളില്‍ നല്ലൊരു പങ്കും ജൂതശാസ്ത്രജ്ഞന്മാര്‍ കണ്ടെത്തിയവയാണ്. പാകിസ്ഥാന്‍ ഇസ്രായേലിനു മുകളില്‍ വര്‍ഷിക്കും എന്നു ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്ന അണുബോംബും ഓപ്പന്‍ഹീമര്‍ എന്ന ജൂതശാസ്ത്രജ്ഞന്റെ സംഭാവനയാണ്. അതിനുവേണ്ടുന്ന അടിത്തറ പകര്‍ന്നതോ ഐന്‍സ്റ്റീന്‍ എന്ന മറ്റൊരു ജൂതനും. ഗൂഗിളും ഫെയ്‌സ്ബുക്കും ഒപ്റ്റിക് കേബിളുകളും ജിപിഎസും ബ്‌ളൂടൂത്തും തുടങ്ങി സൈബര്‍ ലോകത്തെ എല്ലാ പ്രധാന കണ്ടുപിടിത്തങ്ങളും ജൂതശാസ്ത്രജ്ഞന്മാരുടേതാണ്. ഞാനിപ്പോള്‍ എഴുതിക്കൊണ്ടിരിക്കുന്ന ബോള്‍പോയിന്റ് പേന പോലും ഒരു ജൂതന്റെ സംഭാവനയാണ്. ലാസ്‌ലോ ബിറോ (Laszlo Biro) എന്ന ഹംഗേറിയനും ലോകത്തുള്ള മുഴുവന്‍ ജൂതന്മാരേയും കൊന്നൊടുക്കണമെന്നു പറഞ്ഞു നടക്കുന്ന മതതീവ്രവാദികളും കേരളത്തിലെ മതപ്രീണനക്കാരായ രാഷ്ട്രീയക്കാരും അവര്‍ കൊണ്ടുനടക്കുന്ന ആഗ്രഹം എത്ര ആപത്കരമാണെന്ന് അറിയുന്നുണ്ടോ? ജൂതന്മാരുടെ തലച്ചോറില്ലായിരുന്നെങ്കില്‍ ഈ ലോകം ഇന്നുള്ളതിന്റെ ഒരന്‍പതുവര്‍ഷമെങ്കിലും പിറകില്‍ നില്‍ക്കുമായിരുന്നു.
1905-ല്‍ അഡോള്‍ഫ് വോണ്‍ബയര്‍ (Adolf Von Baeyer) രസതന്ത്രത്തിന് നൊബേല്‍ സമ്മാനം നേടിയതു മുതലാണ് ആ രംഗത്ത് ജൂതമേല്‍ക്കോയ്മ ആരംഭിക്കുന്നത്. സാഹിത്യ നൊബേലിലും ജൂതന്മാരുടെ മുന്നേറ്റം കാണാം. ബോബ് ഡിലന്‍, ഹരോള്‍ഡ് വിന്റര്‍, നദീന്‍ ഗോര്‍ഡിമര്‍, ജോസഫ് ബ്രോഡ്‌സ്‌കി തുടങ്ങി രണ്ടു ഡസനോളം ജൂത എഴുത്തുകാര്‍ ഈ വലിയ സമ്മാനം നേടിയവരായുണ്ട്. ഏകദേശം 13% പേര്‍. ശാസ്ത്രജ്ഞരെയോ എഴുത്തുകാരെയോ ഒന്നും മതം തിരിച്ചു വിലയിരുത്തുന്നതു ശരിയല്ല. കാരണം അവരുടെ സംഭാവനകള്‍ ലോകത്തിനുമൊത്തമുള്ളതാണ്. എന്നാല്‍ ജൂതവിരോധം തലയ്ക്കു പിടിച്ചു നടക്കുന്ന മലയാളികള്‍ ഇതോര്‍മ്മിക്കേണ്ടതാണ്. ജൂതന്മാരുടെ കണ്ടെത്തലുകള്‍ ഇല്ലായിരുന്നുവെങ്കില്‍ ലോകം കാളവണ്ടി യുഗത്തിലേയ്ക്ക് മടങ്ങിപ്പോകേണ്ടി വന്നേനേ. യൂറോപ്പില്‍ ഒരുകാലത്ത് പടര്‍ന്നുപിടിച്ച ജൂതവിരോധത്തിന്റെ അടിത്തറ അസൂയയായിരുന്നു. ജൂതന്മാരുടെ ബുദ്ധിശക്തിയില്‍ യൂറോപ്പിലെ ക്രിസ്ത്യന്‍ സമൂഹത്തിന് കടുത്ത അസൂയയുണ്ടായിരുന്നു. അതവര്‍ കള്ളക്കഥകളാക്കി പ്രചരിപ്പിച്ചു. ജൂതന്മാരെ ആദരിക്കാന്‍ അമേരിക്ക തയ്യാറായതാണ് അവരുടെ വികാസത്തിന് വഴിവച്ചത്. ആ രാജ്യത്തിലെ വലിയ കോടീശ്വരന്മാരും ശാസ്ത്രജ്ഞന്മാരുമൊക്കെ ജൂതവംശജരാണ്. വെറും 2% മാത്രം വരുന്ന അമേരിക്കന്‍ ജൂതന്മാര്‍ 20% സമ്പന്നരെ അമേരിക്കയ്ക്ക് സംഭാവന ചെയ്യുന്നു. അമേരിക്കയിലെ മൊത്തം ഉന്നത വരുമാനക്കാരുടെ 54% വും ജൂതന്മാരാണത്രേ! അതിധനികന്മാരായ ഏതാണ്ട് 400 ലധികം ജൂതന്മാര്‍ യുഎസ്സില്‍ ഉണ്ട്. അതായത് ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി അമേരിക്ക അറിയപ്പെടുന്നത് ഒട്ടുമിക്കവാറും അമേരിക്കന്‍ ജൂതന്മാരുടെ സമ്പത്തിന്റെ ബലത്തില്‍ മാത്രമാണ്.
ഇത്തവണത്തെ സാഹിത്യ നൊബേലും ഈ പാരമ്പര്യത്തിനുടമയായ ഒരാളുടേതാണ് എന്നതില്‍ അവരെപ്പോലെ നമുക്കും സന്തോഷിക്കാവുന്നതാണ്. ഉത്തരാധുനിക എഴുത്തിലെ വലിയ പ്രകാശഗോപുരം പോലെ നിലകൊള്ളുന്ന ഈ എഴുത്തുകാരനെ അമേരിക്കന്‍ നിരൂപകയായ സൂസണ്‍ സൊന്റ്‌റാഗ് (Soosan sontag) റഷ്യന്‍ എഴുത്തുകാരനായ ഗോഗോളിനോടും അമേരിക്കന്‍ സാഹിത്യനായകന്മാരിലൊരാളായ ഹെര്‍മന്‍ മെന്‍വിലിനോടും താരതമ്യപ്പെടുത്തിയിരിക്കുന്നു. സൂ സണ്‍ ക്രിസ്‌ന ഹോര്‍ക്കൈയെ ”Master of Apocalypse” (സര്‍വ്വനാശത്തിന്റെ പ്രവാചകന്‍) എന്നു വിളിക്കുന്നു. Master of Apocalypse എന്നതിനെ ‘വെളിപാടിന്റെ ഗുരു’ എന്നും നമുക്ക് വിവര്‍ത്തനം ചെയ്യാം. എന്നാല്‍ മൂല്യങ്ങള്‍ അപ്രസക്തമാകുന്ന ഒരു ലോകത്തെയാണ് ലാസ്‌ലോ അവതരിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ‘സര്‍വ്വനാശത്തിന്റെ പ്രവാചകന്‍’ എന്ന ഭാഷാന്തരമാണ് ശരി.
അഞ്ച് പ്രധാന നോവലുകളാണ് ലാസ്‌ലോ (കാസ്‌നഹോര്‍ക്കൈയുടെ പേരില്‍ പുറത്തിറങ്ങിയിട്ടുള്ളത്. ആദ്യനോവലായ Satantango (Satan’s Tago) ഹംഗേറിയന്‍ ചലച്ചിത്രകാരനായ ബേലടാര്‍ (Bela Tarr) അതേ പേരില്‍ ചലച്ചിത്രമാക്കിയിരുന്നു. ഇതേ സംവിധായകന്‍ തന്നെ ക്രാസ് നഹോര്‍ക്കൈയുടെ മറ്റു നോവലുകളും സിനിമയാക്കിയിട്ടുണ്ട്. The melancholy of Resistanc, the prisoner of Urga,War and War, Destruction and sorrow Beneath the Heavens എന്നിവയാണ് മറ്റു പ്രധാന കൃതികള്‍.
കേരളത്തിന്റെ മൊത്തം വിസ്തീര്‍ണ്ണം 38863 ച. കി.മീ. ആണ്. ജനസംഖ്യ 3.6 കോടിയിലധികം. ഇന്ത്യയുടെ തൊട്ടയല്‍രാജ്യമായ നേപ്പാളിന്റെ വിസ്തീര്‍ണ്ണം 147516 ച. കി.മീ. ആണ്. ജനസംഖ്യ രണ്ടുകോടി തൊണ്ണൂറ്റിയേഴ് ലക്ഷം മാത്രം. കേരളത്തിന്റെ ഇരട്ടിയിലധികം വിസ്തീര്‍ണ്ണമുള്ള ആ രാജ്യത്ത് നമ്മുടെ നാലില്‍ മൂന്നു ജനസംഖ്യയേയുള്ളൂ. എന്നിട്ടും നേപ്പാളിന്നും ഒരു ദരിദ്രരാജ്യമാണ്. കമ്മ്യൂണിസ്റ്റുകള്‍ അധികാരത്തിലെത്തിയതോടെ അവരുടെ ദാരിദ്ര്യം വര്‍ദ്ധിച്ചു. ഇന്നും നമ്മുടെ ആ അയല്‍രാജ്യത്തിന്റെ പ്രതിശീര്‍ഷവരുമാനം ഇന്ത്യയുടെ ഏകദേശം പകുതിയോളമേയുള്ളൂ. എന്തുകൊണ്ട് നേപ്പാളിന് ഈ ഗതി വരുന്നു. ഇന്ത്യന്‍ പാരമ്പര്യവുമായി ചേര്‍ന്നു നില്‍ക്കുന്ന രാജ്യം എന്ന നിലയില്‍ നമുക്ക് തീര്‍ച്ചയായും താല്പര്യമുള്ളതാണ് നേപ്പാളിലെ വിഷയങ്ങള്‍.
നേപ്പാള്‍ ഒരുകാലത്ത് ഹിന്ദുരാജ്യമായിരുന്നു. ഇപ്പോള്‍ മതേതരരാജ്യമാണ്. മതേതര രാജ്യമാക്കിയിട്ടും ജനങ്ങളുടെ ദാരിദ്ര്യത്തിന് കുറവു വന്നില്ല. രാജ്യത്തിന്റെ വികസനം എന്ന ഒറ്റ ലക്ഷ്യം മാത്രമടിസ്ഥാനമാക്കി പ്രവര്‍ത്തിക്കാന്‍ നേപ്പാളിലെ ഭരണാധികാരികളും അതിനൊപ്പം നില്‍ക്കാന്‍ അവിടത്തെ ജനങ്ങളും തയ്യാറാകാത്തതാണ് ഈ രാജ്യത്തിന്റെ പ്രശ്‌നം. പാരമ്പര്യത്തെ അഴിച്ചുപണിയണോ വേണ്ടയോ എന്നതിലായിരുന്നു ജനങ്ങള്‍ക്കും ഭരണാധകാരികള്‍ക്കും ശ്രദ്ധ. പാരമ്പര്യത്തെ കടന്നാക്രമിക്കാന്‍ ശ്രമിക്കാതെ, അത്തരം വിഷയങ്ങളെ ഒരു പരിധിവരെ അവഗണിച്ച് രാജ്യപുരോഗതി എന്നതില്‍ മാത്രമൂന്നി പ്രവര്‍ത്തിക്കാന്‍ ആ രാജ്യം തയ്യാറായിരുന്നുവെങ്കില്‍ തീര്‍ച്ചയായും പുരോഗതിയിലേക്ക് നീങ്ങാമായിരുന്നു. എന്നാല്‍ കേരളത്തില്‍ കമ്മ്യൂണിസ്റ്റുകള്‍ ചെയ്യുന്നതു പോലെ അനാവശ്യവിഷയങ്ങളെ ഉയര്‍ത്തിക്കൊണ്ടു വന്ന് ജനങ്ങളുടെ ശ്രദ്ധ രാജ്യവികാസത്തില്‍ നിന്നും വ്യതിചലിപ്പിക്കുകയാണ് നേപ്പാളികള്‍ ചെയ്യുന്നത്. അത്തരം നിലപാടുകളെടുക്കുന്ന രാജ്യങ്ങള്‍ ഒരിടത്തും പുരോഗതി ആര്‍ജ്ജിച്ച ചരിത്രമില്ല. നമ്മുടെ അയല്‍രാജ്യങ്ങള്‍ക്കെല്ലാം ഇത്തരം ദുര്‍വ്വിധി നേരിടേണ്ടിവരുന്നു. നേപ്പാളിലേതിനു സമാനമാണ് ശ്രീലങ്ക, ബംഗ്ലാദേശ്, പാകിസ്ഥാന്‍ എന്നിവിടങ്ങളിലെയൊക്കെ സ്ഥിതി. സമകാലിക മലയാളം വാരികയില്‍ (ഒക്ടോബര്‍ 6) കെ. രാജേന്ദ്രന്‍ എഴുതുന്ന ലേഖനം നേപ്പാളില്‍ കമ്മ്യൂണിസ്റ്റുപാര്‍ട്ടികള്‍ക്ക് എന്തു സംഭവിച്ചു എന്നതില്‍ ഇത്തരം കാതലായ വിഷയം ചര്‍ച്ച ചെയ്യുന്നില്ല. പകരം എങ്ങനെയെങ്കിലും കമ്മ്യൂണിസത്തില്‍ കടിച്ചുതൂങ്ങാനുള്ള ദുര്‍ബ്ബലശ്രമാണ് നടത്തുന്നത്. ഇത്തരം മൗലികവാദങ്ങള്‍ എല്ലായിടത്തും അപകടങ്ങള്‍ ഉണ്ടാക്കുന്നു.
ഈ ലേഖനം വായിച്ചശേഷം മാതൃഭൂമിയില്‍ ഗീതാരാമസ്വാമിയെന്ന ബ്രാഹ്മിന്‍ ദളിത് ആക്ടിവിസ്റ്റുമായി (ഒക്ടോബര്‍ 12-18) പ്രതാപന്‍, സുചിത്ര, റാം മോഹന്‍ എന്നിവര്‍ നടത്തുന്ന അഭിമുഖം (ഗൂഢാലോചന എന്നു പറയുന്നതാവും ഉത്തമം) വായിച്ചാല്‍ ചില താരതമ്യങ്ങള്‍ കാണാം. നേപ്പാളില്‍ ഇപ്പോള്‍ നടന്ന അക്രമസംഭവങ്ങളുടെ യഥാര്‍ത്ഥ ഉദ്ദേശ്യം നമുക്കറിയില്ല. വലിയ ആക്രമണങ്ങള്‍ക്കുശേഷം ആ രാജ്യം ഇപ്പോള്‍ ശാന്തമാണ്. ബംഗ്ലാദേശില്‍ നിന്നും ഇപ്പോള്‍ വാര്‍ത്തകളൊന്നും വരുന്നില്ല. ശ്രീലങ്കയും തല്‍ക്കാലത്തേയ്ക്ക് ശാന്തമാണ്. അത്തരം കലാപരിപാടികള്‍ ഇന്ത്യയില്‍ നടപ്പാക്കി ഈ രാജ്യത്തെ ദുര്‍ബ്ബലമാക്കാനായി ചില എന്‍ജിഓകളും ആക്ടിവിസ്റ്റുകളും അമേരക്കന്‍ പിന്‍തുണക്കാരായ ഇവാന്‍ജലിസ്റ്റുകളും പത്രക്കാരും ഒക്കെ ചേര്‍ന്ന് നിരന്തര ഗൂഢാലോചനകള്‍ തുടങ്ങിയിട്ട് കാലം കുറെയായി. ഇന്ത്യക്കാര്‍, പ്രത്യേകിച്ചും ദക്ഷിണേന്ത്യക്കാര്‍ വലിയ രാജ്യ സ്‌നേഹമില്ലാത്തവരാണെങ്കിലും ഇന്ത്യ മുഴുവന്‍ ഒരു ചെറു ന്യൂനപക്ഷം കടുത്ത രാജ്യസ്‌നേഹികളുണ്ട്. അവര്‍ പ്രത്യേകിച്ച് ഒരു പ്രസ്ഥാനവുമായും ബന്ധമില്ലാത്തവരാണെങ്കിലും ഒറ്റപ്പെട്ട മനുഷ്യരാണെങ്കിലും രാജ്യത്തിന്റെ നിലനില്പിനായി വലിയ പരിശ്രമങ്ങള്‍ നടത്തുന്നവരാണ്. ആശയപരമായി ഇത്തരം കൂട്ടര്‍ നടത്തുന്ന പ്രചരണങ്ങളാണ് ഈ രാജ്യത്തെ വിദേശശക്തികള്‍ക്ക് തകര്‍ക്കാന്‍ കഴിയാതിരിക്കുന്നത്. ഇക്കൂട്ടര്‍ സോഷ്യല്‍ മീഡിയയില്‍ കമന്റുകള്‍ വഴിയും മറ്റും തങ്ങളുടെ ആശയങ്ങള്‍ നിരന്തരം കൈമാറുന്നുണ്ട്. എല്ലാ ഗ്രാമങ്ങളിലും അവര്‍ ശിഥിലീകരണ ശക്തികള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തുന്നുണ്ട്. പ്രതിഫലമൊന്നുമാഗ്രഹിക്കാതെ ഇക്കൂട്ടര്‍ നടത്തുന്ന സേവനമാണ് ഭാരതമെന്ന രാജ്യത്തിന്റെ കെട്ടുറപ്പിനാധാരം.
രാജ്യവിരുദ്ധരായ ഒരു കൂട്ടം പത്രപ്രവര്‍ത്തകര്‍ എക്കാലത്തും അമേരിക്കന്‍ താല്പര്യങ്ങള്‍ സംരക്ഷിക്കാനായി പണം കൈപ്പറ്റി പുരോഗമന നാട്യത്തോടെ ഈ രാജ്യത്തു പ്രവര്‍ത്തിച്ചു വരുന്നുണ്ട്. അക്കൂട്ടരുടെ പ്രധാന ആയുധം ജാതിയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ സമൂഹമായ ഹിന്ദുക്കളെ ജാതീയമായി ഭിന്നിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ കള്ളക്കഥകള്‍ ഇവര്‍ പ്രചരിപ്പിച്ചു കൊണ്ടേയിരിക്കുന്നു. ഗീതാരാമസ്വാമി ജന്മം കൊണ്ട് ബ്രാഹ്മിനാണ്. പക്ഷേ അവര്‍ക്ക് തന്റെ സ്വന്തം ജാതിയോടോ ഈ രാജ്യത്തോടോ കൂറൊന്നുമില്ല. വലിയ ലിബറല്‍ മനുഷ്യസ്‌നേഹിയായി നടിച്ചുകൊണ്ട് തന്റെ അഭിമുഖത്തിലുടനീളം ജാതീയമായ ഭിന്നിപ്പിന്റെ വിത്തുകള്‍ പാകുകയാണ് ഗീതാരാമസ്വാമി ചെയ്യുന്നത്.
ഒരുകാലത്ത് മാവോയിസ്റ്റ് ഗ്രൂപ്പുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന ഇവര്‍ മാവോയിസം ഇന്ത്യയില്‍ ഏതാണ്ട് അപ്രസക്തമായിക്കഴിഞ്ഞുവെന്നു മനസ്സിലാക്കിയതോടെ അതിനെ തള്ളിപ്പറഞ്ഞുകൊണ്ട് ജാതിയില്‍ അഭയം പ്രാപിക്കുന്നു. ഒരു പ്രാധാന്യവുമില്ലാത്ത ഇത്തരം വ്യക്തികള്‍ക്ക് പത്രങ്ങള്‍ നല്‍കുന്ന പ്രാധാന്യം സംശയാസ്പദമാണ്. ഗീതാരാമസ്വാമിയുടെ അഭിമുഖം ഒരു ലക്കത്തില്‍ അവസാനിക്കുന്നില്ല. ഇനിയും അടുത്ത ലക്കത്തിലേയ്ക്കു നീളുകയാണ്. എന്താണ് മാതൃഭൂമിക്ക് ഇത്തരം ആളുകളോടിത്ര പ്രണയം? മേല്‍സൂചിപ്പിച്ച വിഷയങ്ങള്‍ തന്നെ. ജാതി അപ്രസക്തമായിക്കൊണ്ടിരിക്കുന്ന സമൂഹത്തില്‍ അതിനെ വീണ്ടും സജീവമാക്കിക്കൊണ്ടുവരാന്‍ ഇവര്‍ കഠിന പ്രയ്തനം നടത്തുന്നു. ആ ജാതിയില്‍പെട്ട ജനങ്ങളോടുള്ള സ്‌നേഹമല്ല അതിനു പിറകിലുള്ളത്. തനിക്കുപണം തരുന്ന എന്‍ജിഒയുടെ ഇന്ത്യാവിരുദ്ധ താല്പര്യത്തിന് ചുക്കാന്‍ പിടിക്കുക എന്നതു മാത്രമേയുള്ളൂ ഇതിനൊക്കെ പിറകില്‍.
മാതൃഭൂമിയില്‍ വി.എം. ഗിരിജ എഴുതിയിരിക്കുന്ന കവിതയുടെ പേര് ‘അണലിപ്പാമ്പ് കണക്കേ’ എന്നാണ്. കുമാരനാശാന്റെ ചിന്താവിഷ്ടയായ സീതയിലെ ”പ്രണയം തലപൊക്കിടാതെയിന്നണലിപ്പാമ്പു കണക്കെ നിദ്രയായ്” എന്ന വരികളില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ടാണ് കവി ഈ കവിത എഴുതിയതും ഇങ്ങനെയൊരു തലക്കെട്ട് നല്‍കിയതുമെന്നു വ്യക്തം. ”ഒരു രാവിലിറുത്തു നാം മഴത്തരികള്‍ മാലകൊരുത്തു ചുറ്റിയും” എന്ന വരിയിലും ‘നളിനി’യിലെ ”ഉച്ചയായ് തണലിലാഞ്ഞു പുസ്തകം വച്ചു മല്ലികയറുത്തിരുന്നതും മെച്ചമാര്‍ന്ന ചെറുമാല കെട്ടിയെന്‍ കൊച്ചുവാര്‍മുടിയിലങ്ങണിഞ്ഞതും” എന്നീ വരികളുടെ അനുരണനമുണ്ട്. എങ്കിലും കവിതയ്ക്ക് ആശാന്റെ വരികളുമായി നേരിട്ട് സാദൃശ്യമൊന്നുമില്ല. വളരെ ആത്മനിഷ്ഠമായ എഴുത്ത്.
”എവിടെപ്പോയ് മറയുന്നു കോര്‍ത്തകൈ
എവിടെപ്പോയ് പശചേര്‍ത്ത ചുണ്ടുകള്‍
എവിടെപ്പോയ് നിലാവുനേര്‍മകള്‍
എവിടെപ്പോയ് മറയാന്‍ കൊതിച്ചുഞാന്‍”
കൃത്യമായ വൃത്തനിബന്ധനയില്ലെങ്കിലും പദ്യരൂപത്തിലുള്ള എഴുത്ത് മനോഹരം. തീര്‍ച്ചയായും ആസ്വാദനത്തെ ഈ വരികള്‍ ഉത്സാഹിപ്പിക്കുന്നുണ്ട്.
ഭാഷാപോഷിണി ഒക്ടോബര്‍ ലക്കത്തില്‍ കെ.ബി. പ്രസന്നകുമാര്‍ ‘ഹിലാരിപ്പടവുകളില്‍’ എന്നൊരു കവിത ചേര്‍ത്തിരിക്കുന്നു. ഡോണ്‍ കാഷ് എന്നൊരു പര്‍വ്വതാരോഹകന്‍ 2019ല്‍ എവറസ്റ്റിനു മുകളില്‍ വച്ചു മരിച്ചുപോയിട്ടുണ്ട്. കൊടുമുടി കീഴടക്കിയ ശേഷം തിരിച്ചിറങ്ങുമ്പോഴണ് അയാള്‍ വീണു മരിച്ചത്. കൊടുമുടി കയറുമ്പോള്‍ ഈ അമേരിക്കക്കാരന് 54 വയസ്സായിരുന്നു. പക്ഷേ കവിതയില്‍ നിന്ന് ഡോണ്‍കാഷ് ആരാണെന്നു സൂചനയൊന്നുമില്ല. വായനക്കാരെ വട്ടം ചുറ്റിക്കാതെ കവിക്ക് ഒരു ഫുട് നോട്ട് കൊടുക്കാമായിരുന്നു. എല്ലാവരും ജനറല്‍ നോളേജ് ബുക്കുമായല്ലല്ലോ കവിത വായിക്കാനിരിക്കുന്നത്. ഗദ്യത്തിനും പദ്യത്തിനുമിടയിലുള്ള ഒരു പ്രത്യേകജാതി എഴുത്താണെങ്കിലും കവിത മനോഹരമാണ്. കവി അഭിനന്ദനം അര്‍ഹിക്കുന്നു.






















