ഹരിവംശത്തില്‍ ദൈവം ഋഗ്വേദവും യജുര്‍വേദവും തന്റെ ചക്ഷുസ്സുകളില്‍ നിന്നും സാമവേദം ജിഹ്വയില്‍ നിന്നും അഥര്‍വവേദം ശിരസ്സില്‍ നിന്നും സൃഷ്ടിക്കുന്നതായി വിവരിക്കുന്നുണ്ട്. ശൂദ്രരും അതിശൂദ്രരും ദ്വിജന്മാരാണെങ്കിലും ശൂദ്രരെ സവര്‍ണരായും അതിശൂദ്രരെ അവര്‍ണരായും പുരുഷസൂക്തം കല്‍പ്പിക്കുന്നു. തുടര്‍ന്ന് ശൂദ്രര്‍ നാലാം വര്‍ണമായതെങ്ങനെയെന്നും അസ്പൃശ്യര്‍ ആരായിരുന്നുവെന്നും അവരെങ്ങനെയാണ് അസ്പൃശ്യരായിത്തീര്‍ന്നതെന്നും ഡോ.അംബേദ്കര്‍ കാര്യകാരണസഹിതം വിശകലനം ചെയ്യുന്നുണ്ട്.
പക്ഷേ, അദ്ദേഹം പുരുഷസൂക്തമാണ് സനാതനമതത്തിന്റെ അടിസ്ഥാനമെന്ന് പറയുന്നില്ലെന്നുമാത്രമല്ല, അത് ഋഗ്വേദത്തിന്റെ അടിസ്ഥാന നിലപാടിന് വിരുദ്ധമായി കൂട്ടിച്ചേര്‍ക്കപ്പെട്ടതാണെന്നും കൃത്യമായി വ്യക്തമാക്കുന്നുണ്ട്. അത് ഋഗ്വേദപഠനം നടത്തിയ മറ്റ് ചരിത്രരചയിതാക്കളും പണ്ഡിതരും നടത്തുന്ന കണ്ടെത്തലുകള്‍ക്ക് അനുരോധവുമാണെന്ന് ഈ കൃതിയില്‍ ഋഗ്വേദത്തെക്കുറിച്ചുനടത്തിയിട്ടുള്ള ചര്‍ച്ചയില്‍ വ്യക്തമാകുന്നുണ്ട്. എന്നുമാത്രമല്ല, ഉത്തരേന്ത്യയിലെ ചാതുര്‍വര്‍ണ്യവും തെന്നിന്ത്യയിലേതുമായി ബന്ധമില്ലെന്നും സംഘസാഹിത്യവിശകലനം സാക്ഷ്യപ്പെടുത്തുന്നുണ്ട്. വടക്കേ ഇന്ത്യയിലെ ആര്യന്മാര്‍ക്കിടയില്‍ അടിമത്തവ്യവസ്ഥ ഉയര്‍ന്നുവന്നത് ചാതുര്‍ വര്‍ണ്യത്തിന്റെ രൂപത്തിലാണ് (കെ.ദാമോദരന്‍ പു148). ബ്രാഹ്മണന്‍, ക്ഷത്രിയന്‍, വൈശ്യന്‍, ശൂദ്രന്‍ എന്നീ നാലുവര്‍ണങ്ങളായിട്ടാണ് സമൂഹം വിഭജിക്കപ്പെട്ടത്. ഈ വര്‍ണങ്ങളും പിന്നീടുണ്ടായ ജാതികളും ഒന്നല്ല. ജാതിവ്യത്യാസം ഫ്യൂഡലിസത്തിന്റെ സൃഷ്ടിയാണ്. ചാതുര്‍വര്‍ണ്യമാകട്ടെ,അടിമത്തവ്യവസ്ഥയിലെ വര്‍ഗവ്യത്യാസങ്ങളെയാണ് കുറിക്കുന്നത്. പ്രവൃത്തി വിഭജനത്തിന്റെ അടിസ്ഥാനത്തില്‍ ആവിര്‍ഭവിച്ച വ്യത്യാസങ്ങള്‍ ക്രമത്തില്‍ വര്‍ണവ്യത്യാസങ്ങളായി രൂപാന്തരപ്പെടുകയാണുണ്ടായിട്ടുള്ളത്. എങ്കില്‍പ്പോലും പ്രാചീനഭാരതത്തിലെ അടിമത്തവ്യവസ്ഥ ഗ്രീസ്, റോം തുടങ്ങിയ പ്രാചീന യൂറോപ്യന്‍ രാജ്യങ്ങളുടേതുപോലെ അത്രരൂക്ഷമോ, സാര്‍വത്രികമോ ആയിരുന്നില്ല. എന്നല്ല, കറുത്തവരെ അടിമകളായി പിടിച്ചുകൊണ്ടുപോയി വിദേശകോളനികളില്‍ അടിമപ്പണിയ്ക്ക് വിനിയോഗിച്ച കൊളോണിയല്‍ സമ്പ്രദായം ക്രിസ്തുമതപ്രചാരത്തിന്റെ രാഷ്ട്രീയപ്രയോഗമായി ആധുനികകാലത്തും കാണാന്‍ കഴിയുന്നുണ്ട്. ബ്രസീലിനെ വേര്‍തിരിച്ചുകൊണ്ട് വന്‍മതില്‍ കെട്ടി, ‘ഞങ്ങള്‍ക്ക് നിങ്ങളുടെ കൈകള്‍മതി ശരീരം വേണ്ടെ’ന്ന് പറയാന്‍ ഇന്നും അമേരിക്കയെ പോലുള്ള പരിഷ്‌ക്കൃത രാജ്യങ്ങള്‍ മടിക്കുന്നില്ല. ഉക്രയിന്‍-റഷ്യന്‍ യുദ്ധസ്ഥലത്തുനിന്ന് പ്രാണനും കൊണ്ടോടുന്നവരോട്‌പോലും വര്‍ണവ്യത്യാസം കാണിക്കാന്‍ രണ്ട് ഭരണകൂടങ്ങളും തയ്യാറാകുന്ന കാലത്തിരുന്നുകൊണ്ടാണ് പ്രാചീനഭാരതത്തില്‍ നിലനിന്നിരുന്ന വര്‍ണവ്യത്യാസത്തിന്റെ പേരില്‍ ഹിന്ദുമതത്തെ നശിപ്പിക്കണമെന്ന് ദ്രാവിഡ രാഷ്ട്രീയത്തിന്റെയും കമ്മ്യൂണിസത്തിന്റെയും മറവില്‍ ആക്രോശങ്ങളുയരുന്നത്. ഇന്നും തമിഴ്‌നാട്ടില്‍ പ്രബലമായിട്ടുള്ള ജാതി വൈരം ഉന്മൂലനം ചെയ്യാന്‍ കഴിയാതെ, സനാതനമതത്തെ നിഷ്‌ക്കാസനം ചെയ്യാന്‍ വേണ്ടി നിലപാടെടുക്കുന്ന ഭരണാധികാരികള്‍ സാമൂഹിക നീതിനടപ്പാക്കാനല്ല ശ്രമിക്കുന്നതെന്നതാണ് ഇതിന്റെ വൈപരീത്യം. എന്നാല്‍, തെക്കേ ഇന്ത്യയില്‍ ചാതുര്‍വര്‍ണ്യത്തിന്റെ അടിസ്ഥാനത്തിലല്ല പ്രവൃത്തി വിഭജനവും വര്‍ഗവ്യത്യാസവും ആവിര്‍ഭവിച്ചത്. ബ്രാഹ്മണമേധാവിത്വം സംഘകാല ജനതയ്ക്ക് അജ്ഞാതമായിരുന്നു. 307 സംഘംകൃതികളിലെങ്ങും ശൂദ്രന്‍ എന്ന വാക്കുപോലും കാണാന്‍ കഴിയില്ല. അതിനുപകരം വെള്ളാളരാണ് ശൂദ്രരെന്നാണ് ചിലരെല്ലാം പറയുന്നത്. സിന്ധുനദീതട സംസ്‌കാരത്തിന്റെ സ്രഷ്ടാക്കള്‍ ദ്രാവിഡരായിരുന്നതിനാല്‍ വടക്കേ ഇന്ത്യയും തെക്കേ ഇന്ത്യയും രണ്ട് വെള്ളംകടക്കാത്ത അറകളായിരുന്നുവെന്നും അതുകൊണ്ട് ബ്രേക്കിങ് ഇന്ത്യ എന്ന ആശയം നട്ടുവളര്‍ത്താന്‍ ഈ സാഹചര്യം ഉപയോഗിക്കാമെന്നും കരുതുന്നത് ഇന്ത്യാവിരുദ്ധശക്തികളാണ്. രാഷ്ട്രീയാക്രമണം തടഞ്ഞുനിര്‍ത്തുന്നതിനുവേണ്ടി ബി.സി. 414ല്‍ തമിഴകലീഗ് (ഖരവേലന്റെ ഖതികുംഭശാസനം) രൂപീകരിക്കപ്പെട്ടിരുന്നുവെങ്കിലും സാംസ്‌കാരിവും വ്യാപാരപരവും സാമൂഹികവുമായ ചാര്‍ച്ചവേഴ്ചകളുടെ നൈരന്തര്യത്തിന് ഒരു വിഘാതവുമില്ലായിരുന്നുവെന്ന് സംഘസാഹിത്യം വ്യക്തമായി തെളിയിക്കുന്നുണ്ട്. സംഘസാഹിത്യത്തില്‍ പ്രതിഫലിക്കുന്ന മതസംസ്‌കാരങ്ങളും ലൈംഗികബന്ധങ്ങളും സാമൂഹ്യബന്ധങ്ങളുമെല്ലാം ചാതുര്‍വര്‍ണ്യത്തിന്റേതില്‍നിന്ന് തികച്ചും ഭിന്നങ്ങളാണ്. വാസ്തവത്തില്‍ അകനാനൂറ്, പുറനാനൂറ്, പതിറ്റുപ്പത്ത് മുതലായ പ്രാചീനകൃതികളിലെ വലിയൊരുവിഭാഗം പാട്ടുകള്‍ ദക്ഷിണേന്ത്യയില്‍ രൂഢമൂലമായി നിലനിന്നിരുന്ന കുല-ഗോത്രസമുദായത്തിന്റെ സവിശേഷതകളെയാണ് വെളിപ്പെടുത്തുന്നത്. ഉല്‍പ്പാദനശക്തികള്‍ വളര്‍ന്നപ്പോള്‍ വര്‍ഗവ്യത്യാസങ്ങളും വര്‍ഗവിഭജനങ്ങളും ആവിര്‍ഭവിച്ചുവെന്നത് ശരിയാണെങ്കിലും അവയില്‍ വെളിപ്പെടുന്ന വര്‍ഗവിഭജനങ്ങള്‍ ഉത്തരേന്ത്യയിലേതില്‍ നിന്ന് വളരെ വിഭിന്നമാണ്. യഥാര്‍ത്ഥത്തില്‍ വൈവിധ്യമേറിയ ഇന്ത്യന്‍ പരിതഃസ്ഥിതിയില്‍ ഉത്തരേന്ത്യയിലോ, തെന്നിന്ത്യയിലോപോലും ഏകരൂപത്തിലുള്ളതെന്ന് പൊതുവായി പറയാവുന്ന സാമൂഹികവികാസ പ്രവണതകളും രീതികളുമുണ്ടായിരുന്നില്ല. പ്രാദേശികവും സാമുദായികവുമായ മാറ്റങ്ങളോടുകൂടിയതും പൊതുവായ ചില പരിപ്രേക്ഷ്യങ്ങളുള്ളവയുമെന്നേ സാമാന്യവല്‍ക്കരിക്കാനാകൂ. ആദ്യകാലത്ത് കുലങ്ങളും ഗോത്രങ്ങളും മാത്രമാണുണ്ടായിരുന്നത്. വര്‍ഗങ്ങളും ജാതികളുമുണ്ടായിരുന്നില്ല. വ്യത്യസ്ത തിണകളില്‍ വ്യത്യസ്ത ഗോത്രങ്ങളും അവരുടെ തലവന്മാരും ജീവിച്ചിരുന്നു. തിണകളുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളനുസരിച്ച് അവര്‍ക്ക് വ്യത്യസ്തങ്ങളായ തൊഴിലുകളുണ്ടായിരുന്നു. അത് തിണകളെക്കുറിച്ചുള്ള വിശകലനത്തില്‍ നല്‍കിയിട്ടുണ്ട്. പ്രാചീനതമിഴകത്തെ ആദിമനിവാസികളൊഴിച്ചുള്ള സമുദായങ്ങളുടെയെല്ലാം ഉല്‍പ്പത്തിയും ആഗമനവും വിവാദഗ്രസ്തമായിരിക്കുന്നതില്‍ നിന്നുതന്നെ ഇപ്പോള്‍ കാണുന്നതരം ജാതിസമൂഹങ്ങള്‍ സംഘകാലത്തില്ലായിരുന്നുവെന്ന് മനസ്സിലാക്കാമല്ലൊ. എങ്കിലും മേലോരും കീഴോരും സംഘംകൃതികളിലുണ്ട്. 308 സംഘംപാട്ടുകള്‍ തന്നെ ത്രൈവര്‍ണിക സാഹിത്യമാണ്. അക്കാലത്ത് അന്തണര്‍, വേലപ്പാര്‍പ്പന്മാര്‍ എന്നീ ബ്രാഹ്മണ സമുദായങ്ങള്‍ക്ക് പ്രത്യേകിച്ചൊരു പ്രാമുഖ്യവുമുണ്ടായിരുന്നുമില്ല. സംഘകാലത്ത് അന്തണന്‍, അരചന്‍, വണികന്‍, വേളാളന്‍ ഈ നാല് വിഭാഗവും മേലോരായിരുന്നു. അടിമകളും കൂലിവേലക്കാരും കീഴോര്‍ അഥവാ ഇഴുന്തോരായിരുന്നു. പൊതുവേ പറഞ്ഞാല്‍ സ്വത്തില്ലാതിരുന്നവരായിരുന്നൂ കീഴോര്‍ അഥവാ കിഴിന്തോര്‍. രാജാക്കന്മാര്‍ പോലും ആദരിച്ചിരുന്നവരെങ്കിലും വലിയ കവികള്‍പോലും കീഴോരായിരുന്നു. രാജാക്കന്മാരും പ്രഭുക്കന്മാരും പാവപ്പെട്ട കവികള്‍ക്കും നര്‍ത്തകര്‍ക്കും ആനകളെയും സ്വര്‍ണവും മറ്റും നല്‍കിയിരുന്നുവെങ്കിലും പൊതുവില്‍ അവരെല്ലാം പട്ടിണിക്കാരായിരുന്നു. പ്രാചീന തമിഴകത്ത് ചാതുര്‍വര്‍ണ്യവും ഇന്നത്തെ രീതിയിലുള്ള ജാതിവ്യവസ്ഥയുമില്ലായിരുന്നുവെന്നു പറഞ്ഞാന്‍ അതിന്റെ അര്‍ത്ഥം ദാരിദ്ര്യമില്ലായിരുന്നുവെന്നല്ല. വര്‍ഗവ്യത്യാസങ്ങള്‍ ആവിര്‍ഭവിച്ചത് ജാതികളുടെയോ, വര്‍ണങ്ങളുടെയോ രൂപത്തിലായിരുന്നില്ല എന്നുമാത്രമാണ്. ഭൂമിശാസ്ത്രപരമായ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടുകൊണ്ട് വ്യത്യസ്ത തൊഴിലുകളെടുത്ത് ഉപജീവനം നടത്തുന്ന ജനവിഭാഗങ്ങള്‍, സാമൂഹികവളര്‍ച്ചയുടെ വിവിധ നിലവാരങ്ങളിലുള്ള ഗോത്രസമുദായങ്ങള്‍, വ്യത്യസ്ത കൈത്തൊഴിലുകളിലേര്‍പ്പെട്ടവര്‍, കൃഷിക്കാര്‍, കച്ചവടക്കാര്‍, കൂലിവേലക്കാര്‍, അടിമകള്‍ എന്നിങ്ങനെയുള്ള സാമൂഹ്യ വിഭജനങ്ങള്‍ പ്രാചീന കാലത്തുമുണ്ടായിരുന്നു. ഒരുവശത്ത് ഗോത്രസമുദായ വ്യവസ്ഥയുടെ പ്രബലങ്ങളായ അവശിഷ്ടങ്ങള്‍; മറുവശത്ത് തൊഴിലിന്റെ അടിസ്ഥാനത്തിലുള്ള പ്രവൃത്തിവിഭജനങ്ങള്‍, വേറൊരുവശത്ത് സ്വത്തുടമയിലുള്ള അസമത്വങ്ങളില്‍നിന്നുയര്‍ന്നുവന്ന മേലോര്‍-കീഴോര്‍ വിഭാഗങ്ങള്‍. ജാതിവിഭജനം വളരെ സങ്കീര്‍ണമായ ഒരു പ്രക്രിയയായിരുന്നു. സ്വത്തും സാമര്‍ത്ഥ്യവുമുള്ള താണജാതിക്കാരായ വ്യക്തികള്‍ ഉയര്‍ന്ന ജാതിക്കാരായി മാറ്റപ്പെടുക പതിവായിരുന്നു. ഇത് ഇന്ത്യയിലെ പല ഭാഗങ്ങളിലും നടപ്പുണ്ടായിരുന്ന ഒരു സമ്പ്രദായമായിരുന്നു. ഉദാഹരണത്തിന് ഒറീസ്സയിലെ താഴ്ന്ന ജാതിക്കാരായ ചാസന്മാര്‍ ഉയര്‍ന്ന ജാതിക്കാരായ കാരന്മാരായി മാറിയതിനെപ്പറ്റിയും ഇന്ത്യയിലെ മറ്റുപല ഭാഗങ്ങളിലും ഉയര്‍ന്ന ജാതിക്കാരന് താഴ്ന്ന ജാതിയിലുണ്ടായ മക്കള്‍ ഏതാനും തലമുറകള്‍ക്ക്‌ശേഷം ഉയര്‍ന്ന ജാതിക്കാരായി പരിഗണിക്കാന്‍ തുടങ്ങിയതിനെപ്പറ്റിയും ട്രൈബ്‌സ് ആന്റ് കാസ്റ്റ്‌സ് ഒഫ് സെന്‍ട്രല്‍ ഇന്ത്യ (പു.416) എന്ന കൃതിയില്‍ റോസ് വിവരിക്കുന്നുണ്ട്. പരശുരാമന്‍ മീന്‍പിടിത്തക്കാരെ അവരുടെ ചൂണ്ടനൂല്‍ മുറിച്ച് പൂണുനൂലാക്കി ധരിപ്പിപ്പിച്ച് ബ്രാഹ്മണരാക്കിയത് കേരളമാഹാത്മ്യത്തില്‍ പറയുന്നുണ്ടല്ലൊ. 309 മധ്യകാലത്ത് മാധ്വാചാര്യരും ആധുനികകാലത്ത് ആര്യസമാജക്കാരും അധഃകൃതരെപ്പോലും ബ്രാഹ്മണരാക്കി മാറ്റിയിട്ടുണ്ട്. ചില ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ രാജാക്കന്മാര്‍ക്ക് ജാതി കൊടുക്കാനും അതെടുത്തുകളയാനുമുള്ള അധികാരമുണ്ടായിരുന്നതായി ജെ.എച്ച്. ഹട്ടന്‍ കാസ്റ്റ് ഇന്‍ ഇന്ത്യ (പു.49) എന്ന കൃതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ചുരുക്കത്തില്‍ ചാതുര്‍വര്‍ണ്യത്തിന്റെയും ജാതിവ്യവസ്ഥയുടെയും നിഷ്‌ക്കാസനം നല്ല കാര്യമാണെങ്കിലും എല്ലാ മതങ്ങളിലും ഏതെങ്കിലും രൂപത്തില്‍ നിലനില്‍ക്കുന്ന പലതരം വിവേചനങ്ങളുടെ പേരില്‍ അവയ്‌ക്കെതിരേ പ്രക്ഷോഭത്തിനിറങ്ങാത്തവര്‍ ഹിന്ദുമതത്തെ അഥവാ സനാതനമതത്തെ കടന്നാക്രമിക്കുന്നതിനുപിന്നിലെ രാഷ്ട്രീയം കപടമാണ്. യുക്തിവാദികള്‍ എല്ലാമതങ്ങളെയും വിമര്‍ശിക്കുന്നതിലെ ന്യായവാദം മനസ്സിലാക്കാവുന്നതാണ്. പക്ഷേ, സനാതനമതമെന്ന പേരില്‍ അഥവാ ഏറ്റവും പ്രാചീനമായ മതമായതിനാല്‍ ഹിന്ദുമതം തുടച്ചുനീക്കപ്പെടേണ്ടതാണെന്ന് പറഞ്ഞുകൊണ്ട്, ബുദ്ധമതം പോലൊരു പുരോഗമന മതത്തെപ്പോലും അവഗണിച്ചുകൊണ്ട് ഏതെങ്കിലുമൊരു സെമറ്റിക് മതത്തിനുവേണ്ടി വാദിക്കുന്നതിലെ വഞ്ചനയാണ് ഇവിടെ ചോദ്യംചെയ്യപ്പെടുന്നത്. അതുകൊണ്ടാണ് സംഘം കൃതികളില്‍ പ്രതിഫലിക്കുന്ന ചാതുര്‍വര്‍ണ്യം പരിശോധിക്കപ്പെടുന്നത്.
ചാതുര്‍വര്‍ണ്യവും സംഘം കൃതികളും
സംഘം കൃതികളില്‍നിന്ന് അക്കാലത്തെ തമിഴകത്തെ ജനങ്ങളെപ്പറ്റി കിട്ടുന്ന വിവരങ്ങളില്‍ നിന്ന് അക്കാലത്തിനുമുമ്പുതന്നെ സംസ്‌കൃതത്തിലെ ഇതിഹാസപുരാണങ്ങളിലും മറ്റും കാണുന്ന ജനവര്‍ഗങ്ങളുടെ ബാഹുല്യം തമിഴകത്തുമുണ്ടായിരുന്നുവെന്ന് മനസ്സിലാക്കാം. ചാതുര്‍ വര്‍ണ്യവ്യവസ്ഥയോടൊപ്പം ആശാരി, മൂശാരി, തട്ടാന്‍, പെരുങ്കൊല്ലന്‍, മുക്കുവന്‍, ചണ്ഡാലന്‍, വേലന്‍, നിഷാദന്‍ എന്നിത്യാദിയായി പലസമുദായങ്ങളും പുരാണകൃതികളിലെന്നപോലെ സംഘം കൃതികളിലുമുണ്ട്. തമിഴ് വര്‍ഗനാമങ്ങളെക്കൊണ്ട് ആര്യനാണോ, ദ്രാവിഡനാണോ, അതിനും മുമ്പ് ഇവിടെയുണ്ടായിരുന്ന കോലാര്യനാണോ എന്നൊന്നും തിരിച്ചറിയാനാവുകയില്ല. മുമ്പ് സൂചിപ്പിച്ചിട്ടുള്ളതുപോലെ വൈദികബ്രാഹ്മണനോടൊപ്പം ശൂദ്രപ്രായമായിക്കഴിഞ്ഞ ബ്രാഹ്മണനും അക്കാലത്തുണ്ടായിരുന്നു. വേദവിധി പ്രകാരമുള്ള കര്‍മ്മങ്ങളൊന്നുമനുഷ്ഠിക്കാത്ത-അതായത് വേള്‍വിയന്തണനും (യാഗം ചെയ്യുന്ന അന്തണന്‍) വേളാപ്പാര്‍പ്പനും (യജ്ഞം ചെയ്യാത്ത അന്തണന്‍) (അകം 24:1) അന്നുണ്ടായിരുന്നു. എല്ലാനിലത്തിനും യോജിച്ചവരായ മേന്‍മക്കളെ (മേലോര്‍) ഒഴിച്ച്, അതതുനിലത്തുവാഴുന്ന കീഴ്മക്കളെ (കീഴോരെ) അഥവാ കീഴാളജനതയെക്കുറിച്ചു പറഞ്ഞതാണിതെന്ന് തൊല്‍കാപ്പിയത്തിന്റെ ആദ്യത്തെ വ്യാഖ്യാതാവായ ഇളംപൂരണാര്‍ പറയുന്നു. മേലോരെക്കുറിച്ചുള്ളതാണ് കാവ്യങ്ങളെന്നും താഴ്ന്നവരെക്കുറിച്ച് കൈക്കിളയിലും പെരുന്തിണൈയിലും പാടാമെന്നും തൊല്‍കാപ്പിയത്തില്‍ പറയുന്നു. അടിമകളും മേല്‍ജാതികളും കീഴ്ജാതികളുമുള്ള ഒരു സാമൂഹ്യവ്യവസ്ഥിതിയാണ് സംഘകൃതികളില്‍ നിഴലിക്കുന്നതെന്ന് അടിമൈ, ഇഴിചിനന്‍ എന്നിങ്ങനെയുള്ള ചില പദങ്ങളെ മുന്‍നിര്‍ത്തി 310 കെ. ഉണ്ണിക്കിടാവ് വാദിക്കുന്നുണ്ട്. അകം പുറമെന്ന് സംഘസാഹിത്യത്തെ വിഭജിച്ചിട്ടുള്ളത് ഉന്നത വര്‍ഗത്തില്‍പ്പെട്ട സ്ത്രീകള്‍ മറ്റുള്ളവരില്‍ നിന്ന് അകന്നു കഴിഞ്ഞിരുന്നതുകൊണ്ടാണെന്ന കൈലാസപതിയുടെ നിരീക്ഷണം 311 എം.പി. ശങ്കുണ്ണിനായര്‍ ഉദ്ധരിച്ചിട്ടുണ്ട്. കാവ്യവിഷയമാക്കുന്നതിന് അഭിജാതരും പ്രഭുക്കളും അവരുടെ നാനാതരം പ്രവൃത്തികളും മാത്രമേ യോഗ്യമായിരുന്നുള്ളുവെന്ന് തെളിയിക്കാന്‍ വേണ്ട ഉദാഹരണങ്ങള്‍ സംഘം കൃതികളിലും തൊല്‍കാപ്പിയത്തിലുമുണ്ട്. (പൊരുള്‍. നൂ.25, 26) ദാസന്മാരെയും ജോലിക്കാരെയും അഞ്ച് തിണകളൊഴികെയുള്ള കൈക്കിളയിലും പെരുന്തിണയിലും നായികാനായകന്മാരാക്കാമെന്ന് വിധിക്കുന്നു. ജോലിയെടുപ്പിക്കുന്നവരെയും മേല്‍പ്പറഞ്ഞവയില്‍ നായകരാക്കാം. പൊരു.നൂ.213ല്‍ വ്യക്തമാക്കുന്നത്, ഉയര്‍ന്നവരുടെ വാക്കുകള്‍ വ്യവഹാരത്തിന് ചേര്‍ന്നവയായിരിക്കുമെന്നാണ്. അതുകൊണ്ട് കവിതകള്‍ വ്യവഹാരത്തിനുചിതമായിരിക്കണം. പൊരു. 22 മുതല്‍ 36 വരെയുള്ള നൂലുകള്‍ സംഘം കൃതികളുടെ പിന്നിലെ സാമൂഹിക പശ്ചാത്തലം പ്രതിഫലിപ്പിക്കുന്നു. തിണതോറുമുള്ള പേരുകള്‍ അവരുടെ വര്‍ഗത്തെയും തൊഴിലിനെയും ആശ്രയിച്ച് വരുമെന്നും, ആയര്‍ (ഇടയര്‍), വേട്ടുവര്‍ (വേടന്മാര്‍) ഇവ ആണുങ്ങളെ കുറിക്കുന്ന തിണൈപ്പേരുകളാണെന്നും, അവര്‍ക്ക് തലവന്മാരുണ്ടെന്നും പറഞ്ഞതിന്‌ശേഷം, ഇവിടെ എടുത്തുപറയാത്ത വര്‍ഗക്കാരെയും അവരവരുടെ തലവന്മാരെയും കുറിക്കുന്ന പേരുകളുണ്ടെന്നും, അവരും അവരവര്‍ക്ക് യോജിച്ച തിണകളില്‍ വരാമെന്നും വ്യക്തമാക്കുന്നു. പഠിത്തവും ദൂതും ഉയര്‍ന്നവര്‍ക്കുള്ളതാണ്. മുല്ലൈ പ്രദേശങ്ങളിലെ ദേവാലയപൂജയ്ക്ക്‌വേണ്ടി വേര്‍പിരിയുന്നത് അന്തണര്‍, അരചര്‍, വണികര്‍, വെള്ളാളര്‍ (കൃഷിക്കാര്‍) എന്നീ നാല്‌വര്‍ണങ്ങള്‍ക്ക് യോജിക്കും. (പൊരു.നൂ. 31). ഇവിടെ ചാതുര്‍വര്‍ണ്യം വ്യക്തമാകുന്നു. ഇവയിലെ വേടരും കുറവരും എല്ലാ തെന്നിന്ത്യന്‍ ദ്രാവിഡഭാഷകളിലുമുള്ള പദമാണ്. കുറുമ്പന്‍ തെലുഗൊഴികെ എല്ലാത്തിലുമുണ്ട്. ബ്രാഹ്മണരെ പാര്‍പ്പനെന്ന വാക്കുകൊണ്ട് പരാമര്‍ശിക്കുന്നു. ഇങ്ങനെ നോക്കുമ്പോള്‍, സംഘംകൃതികള്‍ അഭിജാത സാഹിത്യമാണെന്ന കാര്യത്തില്‍ സംശയമില്ല. അതുകൊണ്ടാകാം സംഘപ്പാട്ടുകളില്‍ വായ്‌മൊഴിക്കും ഭാഷാഭേദങ്ങള്‍ക്കും പ്രാധാന്യമില്ലാതെ പോയത്. ഈ അഭിജാതസാഹിത്യത്തമിഴിന്റെ വ്യാകരണ കൃതിയാണ് തൊല്‍കാപ്പിയമെങ്കിലും, സാന്ദര്‍ഭികമായി പല ഭാഷാപ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യുന്നതിനിടയില്‍ വായ്‌മൊഴിത്തമിഴിനെയും പരാമര്‍ശിക്കുന്നു. 312മരപ്പിയലും എച്ച ഇയലും ധാരാളം സാമാന്യവ്യാവഹാരികപദങ്ങളെ പരാമര്‍ശിക്കുന്നു. സാഹിത്യഭാഷയില്‍ നിന്നും വായ്‌മൊഴി ഭാഷയില്‍ നിന്നും പദങ്ങളെടുത്തു കാണിച്ചിട്ടുണ്ടെന്ന് തൊല്‍കാപ്പിയത്തില്‍ (എച്ച. നൂ.463). പ്രസ്താവിച്ചിട്ടുണ്ട്. ആഢ്യത്തമിഴും വായ്‌മൊഴിത്തമിഴും തമ്മില്‍ അഗാധമായ വ്യത്യാസമുണ്ട്. തൊല്‍കാപ്പിയ കാലം മുതലാണ് തമിഴകഭാഷയെ തമിഴ് എന്ന് വിളിച്ചു തുടങ്ങിയത്. അതിന് മുമ്പ് തമിള്‍ അഥവാ ദമില എന്ന് വിളിച്ചിരുന്നത് ഇന്ന് പ്രാങ് ദ്രാവിഡമെന്ന് വിളിക്കപ്പെടുന്ന പ്രാകൃതാപഭൃംശങ്ങളെയാണ്. ഈ കാലഘട്ടത്തിലെ ഭാഷകളുടെ ചലനങ്ങളെയാണ് കാല്‍ഡ്വല്‍ തമിഴ്- ദ്രാവിഡ ചര്‍ച്ചയിലൂടെ വിശദീകരിച്ചിട്ടുള്ളത് -അതില്‍ പല കുറവുകളുമുണ്ടെങ്കിലും. ഈ കാലഘട്ടത്തില്‍ തമിഴക ഭാഷകള്‍ക്ക് ഏകീകരണവും വ്യവസ്ഥയും ആവശ്യമായി വന്നതിന്റെ ഫലമായാണ് അകത്തിയവും (അതും വൈദികവ്യാകരണമാണ്) രചിക്കപ്പെട്ടതെന്ന് കരുതുന്നതില്‍ തെറ്റുവരാനിടയില്ല. അഗസ്ത്യര്‍, ദ്രാവിഡ -വൈദിക സംസ്‌കാരങ്ങളുടെ ഏകീകരണത്തിന് നേതൃത്വം വഹിച്ചിരുന്ന ഒരാദിരൂപമായാണ് അറിയപ്പെടുന്നത്. തൊല്‍കാപ്പിയവും വൈദികവ്യാകരണവ്യവസ്ഥയാണ് പിന്തുടരുന്നതെന്ന് അതില്‍ നിസ്സംശയം വ്യക്തമാക്കിയിട്ടുമുണ്ട്. വൈദികവ്യാകരണം, കേള്‍വിരൂപത്തില്‍ പകര്‍ന്നുവന്ന സാമ്പ്രദായിക വായ്‌മൊഴിയുടെ വ്യാകരണമാണ്. അത് വ്യവസ്ഥീകൃതമാണ്. ഭാഷാസാങ്കര്യത്തിന്റെ അത്തരമൊരു ഭാഷാസാഹചര്യം രൂപപ്പെട്ടുവരുന്നതിനും അതിന് വ്യാകരണാലങ്കാരകൃതികള്‍ രചിക്കുന്നതിനും കാരണമായത് ബുദ്ധ-ജൈനസന്യാസിമാരാണെന്ന കാര്യത്തെ, ആധുനികകാലത്ത് മലയാള-തമിഴ് ഭാഷകളുടെ വ്യാകരണം ചമയ്ക്കുന്നതില്‍ ക്രിസ്ത്യന്‍ മതപ്രചാരകര്‍ വഹിച്ചിട്ടുള്ള പങ്കുമായി ചേര്‍ത്തുവച്ച് കാണാവുന്നതാണ്. സ്വാഭാവികമായും അവരുടെ സംസ്‌കാരത്തിന്റെയും മത-ധര്‍മ്മ ചിന്തകളുടെയും സ്വാധീനത അവയില്‍ പ്രകടമാകുകയും ചെയ്യുന്നു. അത്തരത്തില്‍ ധാരാളം വായ്പാപദങ്ങള്‍ അവര്‍ ഭാഷയിലേയ്ക്ക് കൊണ്ടുവന്നു. 313 ഇന്തോ -ആര്യന്‍ ഭാഷകളില്‍ നിന്ന് പഴന്തമിഴിലേയ്ക്ക് കടന്നുവന്നിട്ടുള്ള പദങ്ങളിലേറിയ കൂറും ധര്‍മചിന്തകളെയും നവ വിശ്വാസ ധാരകളെയും പ്രതിഫലിപ്പിക്കുന്നവയാണ്. സാമൂഹിക ജീവിതത്തെ കുറിക്കുന്നവയും അടിസ്ഥാന വാക്കുകളും തീരെ കുറവാണ്. ഈ ഭാഷാസാഹചര്യത്തിന്റെ സൃഷ്ടിയാണ് സംഘസാഹിത്യം. അതിലും കാണാം ചേരരുടെയും പാണ്ട്യ-ചോളന്മാരുടെയും ഭിന്നശൈലികളും ഭാഷാരൂപങ്ങളും പദകോശവുമെന്നും അതിന് ചരിത്രപരവും സുവ്യക്തവുമായ കാരണങ്ങളുണ്ടെന്നും മലയാളഭാഷ തൊല്‍കാപ്പിയത്തില്‍ എന്ന കൃതി വിശദമായി പ്രതിപാദിക്കുന്നുണ്ട്. പ്രാചീന മലയാള-തമിഴ്ഭാഷകളുടെ സാഹിത്യം പൂത്തുലഞ്ഞിരിക്കുന്നത് സംഘസാഹിത്യത്തിലും, അതിന്റെ വ്യാകരണാലങ്കാരവിധികള്‍ വ്യവസ്ഥപ്പെടുത്തിയിരിക്കുന്നത് തൊല്‍കാപ്പിയത്തിലുമാണ്. സംഘകാലാനന്തരം ചേരചോള പാണ്ഡ്യങ്ങള്‍ തമ്മിലുണ്ടായ രാഷ്ട്രീയവും സാമൂഹികവും സാംസ്‌കാരികവുമായ ചേരിതിരിവ് ഭാഷയിലും പ്രതിഫലിച്ചു. ആയ് രാജ്യമൊഴികെയുള്ള മലനാട്ടുരാജ്യങ്ങളും ചേരനാടും ചേര്‍ന്നുണ്ടായ ബൃഹദ് രാഷ്ട്രീയ ഘടനയാണ് എ.ഡി. എട്ടാം നൂറ്റാണ്ടോടെ മഹോദയപുരം തലസ്ഥാനമാക്കി വളര്‍ന്നുവന്ന കുലശേഖര സാമ്രാജ്യത്തില്‍ കാണുന്നത്. പഴയ മാകോതപ്പട്ടണം മഹോദയപുരമെന്ന് സംസ്‌കൃതവല്‍ക്കരിക്കപ്പെടുകയും ചെയ്തു. ആ ചരിത്രഘട്ടത്തിന്റെ ഉല്‍പ്പന്നമാണ് ബൃഹദാഖ്യാനങ്ങളായ ചിലപ്പതികാരവും മണിമേഖലയുമടങ്ങുന്ന പഞ്ചമഹാകാവ്യങ്ങള്‍. മാകോത പട്ടണം മഹോദയപുരമാകുന്നതിലൂടെ എ.ഡി. മൂന്ന് മുതല്‍ ഏഴാം നൂറ്റാണ്ടുവരെ സമൂഹത്തിന്റെ എല്ലാ മേഖലകളിലുമുണ്ടായ സാമൂഹികവും സാംസ്‌കാരികവുമായ മാറ്റങ്ങളാണ് പ്രതിഫലിക്കുന്നത്. 314 യോദ്ധ കുടുംബങ്ങള്‍ക്ക് ഭൂമി ദാനമായി നല്‍കിയിരുന്നതും ആധുനികകാലത്ത് ഇറയിലി എന്നറിയപ്പെട്ടതുമായ സമ്പ്രദായത്തിന് സംഘകാലത്തോളം പഴക്കമുണ്ട്.
(തുടരും)
307 കെ.ദാമോദരന്‍ പു. 143
308 മലയാളഭാഷ തൊല്‍കാപ്പിയത്തില്‍ പു.54-55
309 കെ.ദാമോദരന്‍ പു.167
310 സംഘകാലകൃതികളിലെ തമിഴ്‌സംസ്‌കാരം പു പു.89
311 എംപി ശങ്കുണ്ണി നായര്‍, – Points of Contacts between Prakrt and Malayalam p.102
312 തൊല്‍ കാപ്പിയം മൊഴിമാറ്റം മുഖവുര, ആര്‍.ഗോപിനാഥന്‍ പു 62
313 വരദരാജന്‍ എസ് ഇന്‍ഡോആര്യന്‍ ലോണ്‍ വേഡ്‌സ് ഇന്‍ ഓള്‍ഡ് തമിള്‍ 1971 രാജന്‍ പബ്ലി
314 കേരളത്തനിമ പു358-359





















