ആര്‍.രാജശ്രീ 2022ല്‍ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ എഴുത്തുകാരിയാണ്. അവരുടെ കല്യാണി എന്നും ദാക്ഷായണിയെന്നും പേരുള്ള രണ്ടു സ്ത്രീകളുടെ കത എന്ന കൃതിക്കാണ് അവാര്‍ഡ് ലഭിച്ചത്. കണ്ണൂരിന്റെ തനതു ഭാഷയില്‍ രചിക്കപ്പെട്ട നോവലിന് ആവിഷ്‌ക്കാര ഭംഗിയുണ്ട്. കഥ കണ്ണൂരില്‍ നിന്നും കൊല്ലത്തേയ്ക്കു വരുമ്പോഴും കഥാപാത്രങ്ങള്‍ സംസാരിക്കുന്നത് കണ്ണൂര്‍ സ്ലാങ് തന്നെയാണെന്ന ചെറിയ ചില നോട്ട പിശകുകളേ നോവലില്‍ ഉള്ളൂ. കല്യാണിയുടേയും ദാക്ഷായണിയുടേയും കത (കഥ) എന്നു പറയുന്നെങ്കിലും നോവലിന്റെ പകുതിയെത്തുമ്പോള്‍ മറ്റു പലരുടേയും കഥയിലേയ്ക്ക് വഴുതിപ്പോകുന്നുവെന്നു തോന്നിപ്പോകുന്നു. എങ്കിലും പുതിയ രീതിയില്‍ കഥ പറഞ്ഞ രാജശ്രീയെ അഭിനന്ദിക്കണം.
ആദ്യനോവല്‍ വായിച്ച സന്തോഷത്തിലാണ് അവരുടെ പുതിയ നോവലായ ‘ആത്രേയകം’ വായിക്കാനെടുത്തത്. മഹാഭാരതത്തെ ഉപജീവിച്ച് ധാരാളം കൃതികള്‍ മലയാളത്തിലും ഇതര ഭാഷകളിലുമുണ്ടായിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും മഹത്തായ നോവല്‍ എന്ന് ചിലര്‍ വിശേഷിപ്പിച്ച മറാത്തിയിലെ യയാതി മുതല്‍ മലയാളത്തില്‍ എഴുതിയ എം.ടിയുടെ രണ്ടാമൂഴം വരെ അനേകം കൃതികള്‍ ഭാരതത്തിലെ വിവിധ കഥാപാത്രങ്ങളെ ഉപജീവിച്ച് എഴുതപ്പെട്ടിട്ടുണ്ട്. എം.ടി. ഭീമനെ മുന്‍നിര്‍ത്തിയാണെഴുതിയതെങ്കില്‍ പി.കെ. ബാലകൃഷ്ണന്‍ കര്‍ണനെ മുന്‍പില്‍ നിര്‍ത്തി. ഗാന്ധാരിയേയും പാഞ്ചാലിയേയും ഒക്കെ പ്രധാന കഥാപാത്രങ്ങളായി മലയാളത്തില്‍ ധാരാളം നോവലുകള്‍ പുറത്തുവന്നിട്ടുണ്ട്.
ശിഖണ്ഡിയെ മുഖ്യകഥാപാത്രമാക്കി വളരെ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു കൃതി വന്നതോര്‍ക്കുന്നു. ‘ശിഖണ്ഡി’ എന്ന പേരില്‍ത്തന്നെ വിനയശ്രീ എന്ന എഴുത്തുകാരി ഒരു നോവല്‍ എഴുതിയിട്ടുണ്ട്. ദുര്യോധനനെ കഥാപാത്രമാക്കി ബാബുരാജ് കുളമ്പൂര്‍ ഒരു നോവല്‍ എഴുതിയതായി കാണുന്നു. ബിജു ജി. നാഥ് എന്ന എഴുത്തുകാരനും ശിഖണ്ഡി എന്ന പേരില്‍ ഒരു നോവല്‍ എഴുതിയിട്ടുണ്ട്. രാജശ്രീയുടെ മേല്‍പ്പറഞ്ഞ നോവലിലെ നായകനും ശിഖണ്ഡിയാണ്. എന്നാല്‍ നോവലില്‍ ശിഖണ്ഡിയുടെ പേരുമാറ്റി നിരമിത്രന്‍ എന്ന പേരാണ് സ്വീകരിച്ചിരിക്കുന്നത്. അതിന് പ്രത്യേക അടിത്തറയൊന്നുമില്ല. നിരമിത്രന്‍ എന്നത് മഹാഭാരതപ്രകാരം നകുലന്റെ പുത്രനാണ്. നകുലന് ചേദി രാജകുമാരിയായ കരേണുമതിയില്‍ നിരമിത്രന്‍ എന്ന പുത്രന്‍ ജനിച്ചതായി കാണുന്നു. മഹാഭാരതത്തില്‍ത്തന്നെ അങ്ങനെയൊരു കഥാപാത്രം ഉണ്ടെന്നിരിക്കെ പേര് ശിഖണ്ഡിക്കു പകരം വച്ചതില്‍ കുറച്ചൊരനൗചിത്യമുണ്ട്.
ഭാരതകഥയെ പലയിടത്തും നോവലിസ്റ്റ് തന്റെ സൗകര്യപ്രകാരം മാറ്റിയിരിക്കുന്നു. എഴുത്തച്ഛന്റെ ഭാരതം കിളിപ്പാട്ടില്‍ ദ്രുപദന്റെ മൂത്തപുത്രനായി ധൃഷ്ടദ്യുമ്‌നനേയും രണ്ടാമത്തെ പുത്രിയായി പാഞ്ചാലിയേയും മൂന്നാമത്തെ സന്താനമായി ശിഖണ്ഡിയേയും പറയുന്നു. സംഭവപര്‍വ്വത്തില്‍ ധൃഷ്ടദ്യുമ്‌നോല്‍പത്തി എന്ന ഭാഗത്ത് യാഗത്തില്‍ ”കുണ്ഡത്തില്‍ നിന്നു നേരെ പൊങ്ങിനാനൊരുപുമാന്‍ ചണ്ഡഭാനുവിനുനേരായ കാന്തിയോടും …. രണ്ടാമതൊരു പെണ്ണുമുണ്ടായിവന്നു… പിന്നെയുമാണും പെണ്ണുമല്ലാതെയൊന്നുണ്ടായി” എന്നിങ്ങനെ മൂന്നാമനായാണ് ശിഖണ്ഡിയെ അവതരിപ്പിക്കുന്നത്. എന്നാല്‍ രാജശ്രീ മഹാരാജാവിന് തന്റെ പട്ടമഹിഷിയില്‍ നിരമിത്രനെന്ന ശിഖണ്ഡി ജനിച്ചതായും പിന്നെ കാലങ്ങള്‍ക്കു ശേഷം ഹരിണിയെന്ന സ്ത്രീയില്‍ ധൃഷ്ടദ്യുമ്‌നനും കൃഷ്ണയെന്ന ദ്രൗപദിയും ജനിച്ചുവെന്ന് നേരെ തലകുത്തിനിര്‍ത്തിയിരിക്കുന്നു. ജ്യേഷ്ഠനെ അനുജനാക്കിയ വിദ്യ കുറച്ചുകടന്നു പോയില്ലേ? ഈ പേരുമാറ്റവും കുറച്ച് കടന്നകൈയായിപ്പോയി. തന്റെ ഇഷ്ടപ്രകാരം ധാരാളം കഥാപാത്രങ്ങളെ നോവലിസ്റ്റ് സൃഷ്ടിച്ചിട്ടുണ്ട്. അതില്‍ പ്രശ്‌നമില്ലെന്നു വയ്ക്കാം.
പുരാണകഥയുടെ ഉള്ളടക്കം അതുപോലെ നിലനിര്‍ത്തി അതിനുപുതിയ വ്യാഖ്യാനങ്ങള്‍ നല്‍കുന്നതിലാണ് കഥാകാരന്റെ മിടുക്ക് പ്രകടമാക്കേണ്ടത്. കഥ തോന്നിയപോലെ മാറ്റിയിട്ടല്ല. ഭീമസേനന്റെ അച്ഛന്റെ പേര് ലംബോദരന്‍ നായര്‍ എന്നായിരുന്നുവെന്ന് ഒരാള്‍ എഴുതിവച്ചാല്‍ എങ്ങനെയാണ് ശരിയാവുക. ശിഖണ്ഡിക്കഥയിലും വലിയ മാറ്റങ്ങള്‍ വരുത്തി പെണ്ണായി ജനിച്ച ശിഖണ്ഡി ഒരു യക്ഷന്റെ അനുഗ്രഹത്താല്‍ അദ്ദേഹത്തില്‍ നിന്നും പൗരുഷം നേടി പുരുഷനായെന്നും പിന്നീട് ശാപം കിട്ടിയ യക്ഷന് ശിഖണ്ഡിയുടെ ജീവിതകാലം കഴിഞ്ഞേ പുരുഷത്വം മടക്കക്കിട്ടൂ എന്ന സ്ഥിതിയുണ്ടായി എന്നുമാണ് കേട്ടിട്ടുള്ള കഥ. അതൊക്കെ മാറ്റി ആത്രേയകത്തിലെ വൈദ്യനായ ചൂഡകന്‍ ചികിത്സിച്ചു പുരുഷനാക്കി എന്നു പുതുക്കിയിരിക്കുന്നു. അതൊരു പുതിയ വ്യാഖ്യാനമാണെന്നു കരുതാം.
കഥയില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെങ്കിലും നോവല്‍ മനോഹരമാണ്. ഉലൂപിയെക്കുറിച്ചും ഇരവാനെക്കുറിച്ചും ഘടോല്‍ക്കചനെക്കുറിച്ചുമൊക്കെ എഴുതിയിരിക്കുന്നതൊന്നിനും യഥാര്‍ത്ഥ കഥയുമായി ബന്ധമുണ്ടെന്നു തോന്നുന്നില്ല. ഘടോല്‍ക്കചന്‍ മരിച്ചപ്പോള്‍ അവന്‍ വധ്യന്‍ തന്നെ എന്നു കൃഷ്ണന്‍ പറഞ്ഞതായി എം.ടി. എഴുതിയിട്ടുണ്ട്. കുറച്ചുകൂടി കടത്തി രാജശ്രീ എഴുതിയിരിക്കുന്നു. ഘടോല്‍ക്കചനെ തന്ത്രപൂര്‍വ്വം യുദ്ധത്തില്‍ പാണ്ഡവ പക്ഷത്തുകൊണ്ടുവന്ന് അവര്‍ കൂടി ചേര്‍ന്നാണ് വകവരുത്തിയതെന്നു തോന്നിപ്പിക്കുന്ന രീതിയിലാണ് ആത്രേയകത്തിലെ എഴുത്. എഴുത്ത് ഒരു ജനാധിപത്യ പ്രക്രിയയാണല്ലോ. ആര്‍ക്കും എന്തും എഴുതാം. ഘടോല്‍ക്കചന്‍ നാഗവംശജനാണെന്ന പരാമാര്‍ശവും ആദ്യം കൗരവപക്ഷത്തായിരുന്നുവെന്നും പിന്നെ അനുനയിപ്പിച്ചു പാണ്ഡവ പക്ഷത്തേക്ക് കൊണ്ടുവന്നു എന്നതുമൊന്നും പുരാണവുമായിച്ചേരുന്നതാണെന്നു തോന്നുന്നില്ല.
സ്വതന്ത്രമായ ഒരു നോവല്‍ എന്ന നിലയ്ക്കുമാത്രം പരിഗണിച്ചാല്‍ പാരായണ ഭംഗിയുള്ളതാണ് ഈ കൃതി. എന്നാല്‍ പുരാണകഥയുടെ പുനരാവിഷ്‌ക്കാരം എന്ന നിലയില്‍ തികച്ചും പരാജയമാണെന്നതും യാഥാര്‍ത്ഥ്യം.
ബോദ്‌ലേര്‍ (ഇവമൃഹല െആമൗറലഹമശൃല) ഫ്രഞ്ചു സാഹിത്യത്തിലെ അതികായനായ കവിയാണ്. 1867ല്‍ അന്തരിച്ച അദ്ദേഹത്തിന്റെ ഏറ്റവും പ്രസിദ്ധമായ സമാഹാരമാണ് തിന്മയുടെ പൂക്കള്‍ (The Flowers of the Evil) സിറിസ്‌കോട്ട് (Cyril Scott) അത് ഇംഗ്ലീഷിലേയ്ക്ക് തര്‍ജ്ജമ ചെയ്തിരിക്കുന്നു. 55 കവിതകളുടെ ഈ സമാഹാരം ചങ്ങമ്പുഴയെ വളരെ സ്വാധീനിച്ചിരുന്നു. ബോദ്‌ലേറിന്റെ ജീവിതവും ചങ്ങമ്പുഴയെ സ്വാധീനിച്ചിട്ടുണ്ടെന്നു തോന്നുന്നു. കുത്തഴിഞ്ഞു ജീവിച്ച ഈ ഫ്രഞ്ച് കവി സിഫിലിസ് ഗൊണേറിയ എന്നിവയുടെ സംയുക്തമായ ആക്രമണം മൂലമാണ് മരിക്കുന്നത്. ഈ സമാഹാരത്തിലുള്ള Autumn song, Posthumous Remorse എന്നീ രണ്ടു കവിതകള്‍ ബാലചന്ദ്രന്‍ ചുള്ളിക്കാട് ശരത് കാലഗീതം, മരണാനന്തര പശ്ചാത്താപം എന്നീ പേരുകളില്‍ മാതൃഭൂമി വാരികയില്‍ (സപ്തംബര്‍ 28 – ഒക്ടോബര്‍ 4) തര്‍ജ്ജമ ചെയ്തിരിക്കുന്ന തര്‍ജ്ജമയുടെ സ്വഭാവം എന്താണെന്നു കാണിക്കാന്‍ ഇംഗ്ലീഷ് തര്‍ജ്ജമയിലെ വരികളും വിവര്‍ത്തനത്തിലെ വരികളും ഇവിടെ കൊടുക്കാം.
They ask me – they crystalline eyes saacute odd lover why am I to the so dear
ഈ വരികളാണെന്നു തോന്നുന്നു. ഇതിനോട് വലിയ ചേര്‍ച്ചയില്ലാതെ.
എന്റെ വിചിത്ര സ്വഭാവിയാം കാമുകാ
എന്തുകൊണ്ടെന്നെ പ്രണയിച്ചിടുന്നു നീ എന്നു മൊഴിമാറ്റം നടത്തിയിരിക്കുന്നു. സ്വതന്ത്ര പരിഭാഷ എന്നു പറയുന്നതിനാല്‍ ഒന്നും എതിരെ പറയാനാവില്ലല്ലോ!
Ah, when thou shalt slumber, my darling love
Beneath a black marble made statuette
And when thou’ it have bought for the house or alcove
But a cavernous den and damp oubliette
എന്നത് ”മരണനിദ്രയിലെന്‍ ശ്യാമസുന്ദരി
ശയനമന്ദിരത്തിനകത്തല്ല നീ
മഴ നനയുമീ കൃഷ്ണ ശിലാമയ
ശവകുടീരത്തിനുള്ളിലാണോമലേ”
വരികളുടെ ഏകദേശ തര്‍ജ്ജമയാണ്. ”മഴനയുമീ” എന്നതു മാത്രം കവിയുടെ വക കൂട്ടിച്ചേര്‍ക്കലാണെന്നു പറയാം.
ഇന്ന് ബോദലേറിന്റെ കവിതയ്ക്കു നമ്മുടെ ഭാഷയില്‍ പ്രസക്തിയൊന്നുമില്ല. എന്നാലൊരു കാലത്ത് ചങ്ങമ്പുഴയെപ്പോലുള്ള കവികള്‍ക്ക് മാതൃകയായിത്തീര്‍ന്നത് അദ്ദേഹത്തിന്റെ കവിതകളാണ്. മലയാളത്തിന്റെ സംഗീതാത്മകതയുമായി ചേര്‍ന്നപ്പോള്‍ അവ പ്രണയ മഴയായി നമുക്ക് അനുഭവപ്പെട്ടു. കവിയുടെ ഹതാശമായ ജീവിതത്തില്‍ നിന്നാണ് ഈ മനോഹരമായ കാവ്യ പുഷ്പങ്ങള്‍ വിടര്‍ന്നു വന്നത്. ആധുനികനാണ് ബാലചന്ദ്രന്‍ ചുള്ളിക്കാടെങ്കിലും ചില കവിതകളില്‍ ചങ്ങമ്പുഴയുടെ സ്വാധീനം അദ്ദേഹത്തില്‍ കാണാന്‍ നമുക്കു കഴിയും.
മാതൃഭൂമിയില്‍ വി.പി. ഏലിയാസ് എഴുതിയിരിക്കുന്ന കഥ ‘ഗൂഢാനന്ദം’ നമ്മളിലും ഗൂഢമായ ചില സംശയങ്ങള്‍ ജനിപ്പിച്ചുകൊണ്ട് അവസാനിക്കുന്നു. വളം കച്ചവടം ചെയ്യുന്ന ബേബി മറ്റുള്ളവര്‍ക്ക് കീടാശിനികള്‍ വിറ്റ് അവരുടെ ആത്മഹത്യകള്‍ കണ്ട് ആനന്ദിക്കുന്നു. അത്തരം മാനസികാസ്ഥയുള്ള ചിലര്‍ എല്ലാ നാട്ടിലുമുണ്ട്. അത്തരക്കാരെക്കുറിച്ച് ഇ.വി കൃഷ്ണപിള്ള അദ്ദേഹത്തിന്റെ ഒരു നര്‍മലേഖനത്തില്‍ എഴുതിയത് ഓര്‍മവരുന്നു. ഒരു അപകടം നടന്നാല്‍ എത്ര പേര്‍ മരിച്ചു എണ്‍പതോ? അത്രയും വലിയ അപകടത്തില്‍ എണ്‍പതു പേരേ മരിച്ചുള്ളോ ഒരു നൂറെങ്കിലും ചാകേണ്ടതായിരുന്നു. എന്നിങ്ങനെ നിരശപ്പെടുന്നവരെക്കുറിച്ച് ഇ.വി പറഞ്ഞിട്ടുണ്ട്. അതുപോലെയാണ് ഏലിയാസിന്റെ കഥയിലെ ബേബി. എല്ലാ മരണങ്ങളും ബേബിയില്‍ ഗൂഢാനന്ദം വളര്‍ത്തി. പക്ഷേ, തനിക്കു പ്രിയപ്പെട്ട ശാരദേടത്തിയുടെ മരണത്തില്‍ ബേബിയുടെ പ്രതികരണം കഥാകൃത്ത് വായനക്കാര്‍ക്കു വിട്ടിരിക്കുന്നു. വലിയ മേന്മയൊന്നുമില്ലെങ്കിലും വായിച്ചു പോകാവുന്ന ഒരു കഥ.
കണിമോള്‍ മാതൃഭൂമിയിലെഴുതിയിരിക്കുന്ന കവിത ‘മാട്ടുപൊങ്കല്‍’ അതിന്റെ അപരിചിത ബിംബങ്ങള്‍ കാരണം വായനയെ ആനന്ദപ്രദമാക്കുന്നില്ല. കവിക്ക് വലിയ വൈകാരിക സംതൃപ്തി തരുന്നുണ്ടെങ്കിലും വായനക്കാരന് തീര്‍ച്ചയായും അപരിചിതത്വമുണ്ടാവുന്നു. ധ്വനിമാത്രം കൊണ്ട് കവിത മനോഹരമാവില്ല. അതു വായനക്കാരനോടു സംവദിക്കുന്നതു കൂടി ആയിരിക്കണം.
അപാരമായ പ്രതിഭാവിശേഷമുണ്ടെങ്കിലും ചിലരെ സമൂഹം ഗൗനിക്കാറേയില്ല. എന്നാലോ ഒരു മുറിയെ തട്ടിക്കൂട്ടി ഒപ്പിക്കുന്ന ചിലരെ കൊണ്ടാടുകയും ചെയ്യും. കൃഷ്ണ ചൈതന്യ എന്ന പേര് ഗൂഗിളില്‍ സെര്‍ച്ച് ചെയ്തപ്പോള്‍ ഒരു തെലുഗു സിനിമാഗാന രചയിതാവിന്റെ പേരും മറ്റു ചില പേരുകളുമാണ് കിട്ടിയത്. രണ്ടു മൂന്നുതവണ ശ്രമിച്ചപ്പോള്‍ ഒരു മൂലയില്‍ എഴുത്തുകാരനായ കൃഷ്ണചൈതന്യയെകുറിച്ച് തീരെ ചെറിയ ഒരു വിവരണം ലഭിച്ചു. സംസ്‌കൃത സാഹിത്യ തത്വചിന്ത, സംസ്‌കൃതിസാഹിത്യ ചരിത്രം യവനസാഹിത്യചരിത്രം, റോമന്‍ സാഹിത്യ ചരിത്രം, യഹൂദസാഹിത്യ ചരിത്രം, ഈജിപ്ഷ്യന്‍ സാഹിത്യചരിത്രം തുടങ്ങി നാല്പതോളം കനപ്പെട്ട കൃതികള്‍ മലയാളത്തിനും ഇംഗ്ലീഷിനും സംഭാവന ചെയ്ത മഹാ പണ്ഡിതനാണദ്ദേഹം. കൃഷ്ണചൈതന്യയെക്കുറിച്ച് കേരളം ഓര്‍ക്കുന്നേയില്ല. അദ്ദേഹത്തിന്റെ സംസ്‌കൃതസാഹിത്യചരിത്രം വായിച്ചപ്പോഴാണ് ഇനിയും നമ്മള്‍ കേട്ടിട്ടില്ലാത്ത എത്രയോ രത്‌നങ്ങള്‍ സംസ്‌കൃതസാഹിത്യത്തിലുണ്ടെന്ന് തിരിച്ചറിഞ്ഞത്. ഈ മഹാപ്രതിഭയുടെ നൂറിലൊന്നു പോലും പ്രസക്തിയില്ലാത്തവരെ നമ്മള്‍ സുല്‍ത്താനെന്നും ചക്രവര്‍ത്തി എന്നുമൊക്കെ വിളിച്ച് നിത്യം എഴുന്നള്ളിച്ചു കൊണ്ടു നടക്കുന്നുണ്ട്.
കൃഷ്ണചൈതന്യയുടെ കാര്യം പറയേണ്ടി വന്നത് മാധ്യമം വാരികയില്‍ ആര്‍ട്ടിസ്റ്റ് സുജാതനുമായി വി.എം. വിനോദ് ലാല്‍ നടത്തുന്ന അഭിമുഖം വായിച്ചതുകൊണ്ടാണ്. നാലായിരത്തോളം നാടകങ്ങള്‍ക്ക് വ്യത്യസ്തമായ രംഗപടങ്ങള്‍ ഒരുക്കി നമ്മെ അത്ഭുതപ്പെടുത്തിയ പ്രതിഭയാണ് സുജാതന്‍. ഒരുപക്ഷേ മലയാള നാടകവേദിയില്‍ രംഗപടമൊരുക്കാന്‍ ഈ ഒരു പേരേ ഇപ്പോഴും ഉള്ളൂ എന്നു തോന്നുന്നു. ഉത്സവപ്പറമ്പുകളിലും ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റികളിലും നാടകങ്ങള്‍ അവതരിപ്പിക്കപ്പെടുമ്പോള്‍ രംഗപടം ആര്‍ട്ടിസ്റ്റ് സുജാതന്‍ എന്നല്ലാതെ മറ്റൊരു പേരുപറയുന്നതു കേട്ടിട്ടില്ല. ആര്‍ട്ടിസ്റ്റായിരുന്ന അച്ഛന്റെ ചുവടു പിടിച്ചാണ് സുജാതനും നാടകത്തിന്റെ മേഖലയില്‍ രംഗപട സ്രഷ്ടാവായി പ്രവേശിച്ചത്. പിതാവായിരുന്ന ആര്‍ട്ടിസ്റ്റ് കേശവന്‍ ഇതുപോലെ തന്നെ വലിയ കലാകാരനായിരുന്നുവെന്നു പറഞ്ഞു കേട്ടിട്ടുണ്ട്.
പ്രൊഫഷണല്‍ നാടക മേഖലയെ കാര്യമായി ശ്രദ്ധിക്കാത്ത ഒരു സമീപനമാണ് മൊത്തത്തില്‍ നമുക്കുള്ളത്. എന്നാല്‍ തോപ്പില്‍ ഭാസി, എന്‍.എന്‍. പിള്ള, തിക്കോടിയന്‍, കെ.ടി. മുഹമ്മദ് ഇവരൊക്കെ പ്രൊഫഷണല്‍ നാടകങ്ങള്‍ക്ക് സ്‌ക്രിപ്റ്റ് എഴുതിയവരാണ്. തനതു നാടകവേദിയിലൂടെ ലോകപ്രശസ്തനായിത്തീര്‍ന്ന കാവാലവും ആദ്യകാലത്ത് കലാനിലയം കൃഷ്ണന്‍ നായരുടെ സ്ഥിരം നാടകവേദിയ്ക്ക് സ്‌ക്രിപ്റ്റ് എഴുതിക്കൊണ്ടാണ് രംഗത്തുവന്നത്. നാടകത്തിന്റെ പിതാമഹന്മാരായി വാഴ്ത്തപ്പെടുന്നവര്‍ക്കൊന്നും തോപ്പില്‍ ഭാസിയുടേയോ എന്‍.എന്‍. പിള്ളയുടേയോ രംഗബോധമോ കഴിവോ ഇല്ല എന്ന യാഥാര്‍ത്ഥ്യം ആരും തിരിച്ചറിയുന്നില്ല. പി.കെ. വിക്രമന്‍ നായര്‍, തിലകന്‍, പി.ജെ. ആന്റണി, രാജന്‍ പി. ദേവ്, കലാശാല ബാബു തുടങ്ങിയ വലിയ നടന്മാരുമെല്ലാം പിച്ചവച്ചത് നാടകവേദിയിലായിരുന്നു. കെപിഎസി എന്ന ലേബലുമായി സിനിമയിലേയ്ക്കു വന്ന ധാരാളം പേരുണ്ട്. ഇതൊക്കെയാണെങ്കിലും പ്രൊഫഷണല്‍ നാടകം രണ്ടാം നിര കലാകാരന്മാരുടെ പ്രവര്‍ത്തന മേഖലയാണെന്നാണ് നമ്മുടെ ധാരണ. ധാരാളം നിലവാരമില്ലാത്ത നാടകങ്ങള്‍ അവതരിപ്പിക്കപ്പെടുന്നുണ്ട് എന്നതു യാഥാര്‍ത്ഥ്യം. എന്നുകരുതി ആ മേഖല അപ്പാടെ പാഴല്ല.
ആര്‍ട്ടിസ്റ്റ് സുജാതനെപ്പോലുള്ള സമര്‍പ്പിതചിത്തനായ ഒരു മഹാകലാകാരനെ ഇനിയും കേരളം ആദരിക്കാതിരുന്നുകൂടാ. സിനിമയെ മറികടക്കുന്ന തരത്തില്‍ അദ്ദേഹം അവതരിപ്പിച്ച രംഗക്രമീകരണങ്ങള്‍ പലപ്പോഴും എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. മൂന്നാം കിട നാടകത്തിനാണോ ഒന്നാം നിര നാടകത്തിനാണോ രംഗപടമൊരുക്കിയത് എന്നന്വേഷിക്കേണ്ട ആവശ്യം ആ പ്രയത്‌നത്തെ ആദരിക്കാന്‍ തടസ്സമാകാന്‍ പാടില്ല. നാടകം ഏതുതരത്തിലായാലും ആ രംഗപടം മനോഹരമായിരിക്കും. ചെറിയ സമിതികളുടെ നാടകങ്ങളോടും അദ്ദേഹം വിവേചനമൊന്നും കാണിക്കാറില്ല. ഉള്ളടക്കത്തിന് അനുയോജ്യമായ രംഗസംവിധാനങ്ങള്‍ അദ്ദേഹം സൃഷ്ടിക്കുന്നു. അതു പലപ്പോഴും സ്‌ക്രിപ്റ്റ് ഉണ്ടാക്കിയവരുടെ പ്രതീക്ഷക്കും മുകളിലായിരിക്കും. ഈ ഏകാന്ത വിസ്മയത്തെ ഇനിയെങ്കിലും കേരളം തിരിച്ചറിഞ്ഞ് ആദരിക്കണം.






















