കഴിഞ്ഞ എട്ടു വര്‍ഷത്തിനിടെ ശ്രദ്ധേയമായ വികസനക്കുതിപ്പിന് സാക്ഷ്യം വഹിച്ച സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. അടിസ്ഥാന സൗകര്യ പദ്ധതികളിലെ മികവും പരിഷ്‌കരിച്ച ക്രമസമാധാന സംവിധാനവും വ്യാപാര സൗഹൃദ റാങ്കിംഗില്‍ നേടിയ വന്‍ കുതിച്ചുചാട്ടവും ആ വികസനക്കുതിപ്പിന്റെ ഭാഗമാണ്. ആ വികസനക്കുതിപ്പിനു തടയിടാനായി ആസൂത്രിതമായി അരങ്ങേറുന്ന മതപരമായ സംഘര്‍ഷങ്ങളില്‍ ഒടുവിലത്തേതാണ് ബറേലിയില്‍ അരങ്ങേറുന്ന ‘ഐ ലവ് മുഹമ്മദ്’ വിവാദം. സൂക്ഷ്മപരിശോധനയില്‍, ഈ രീതിയിലുള്ള സംഘര്‍ഷങ്ങള്‍ കേവലം സാമൂഹികമായ വ്യതിയാനങ്ങളല്ല, മറിച്ച് യുപിയുടെ രാഷ്ട്രീയ സ്ഥിരതയെ തകര്‍ക്കാനും പുരോഗതിയിലേക്കുള്ള മുന്നേറ്റം തടയാനും ലക്ഷ്യമിട്ട് ആസൂത്രണം ചെയ്യപ്പെടുന്നവയാണ് എന്ന് ബോധ്യമാവും. അത്തരം വിവാദങ്ങളിലെ രാഷ്ട്രീയ ഉദ്ദേശ്യങ്ങള്‍ തിരിച്ചറിയണമെങ്കില്‍, തീര്‍ച്ചയായും കഴിഞ്ഞ ഒന്‍പത് വര്‍ഷത്തിനിടെ യോഗി ആദിത്യനാഥിന്റെ കീഴില്‍ ഉത്തര്‍പ്രദേശ് നേടിയ വികസനമെന്തെന്നു കൂടി അറിയേണ്ടതുണ്ട്.
ക്രമസമാധാനം, അടിസ്ഥാന സൗകര്യവികസനം എന്നീ രണ്ട് ശക്തമായ തൂണുകളിലാണ് യോഗി സര്‍ക്കാര്‍, ഭരണത്തെ ഉറപ്പിച്ചിരിക്കുന്നത്. കലാപങ്ങള്‍ ആദ്യം ലക്ഷ്യം വെക്കുന്നതും അവയെ തന്നെ.
ഒരുകാലത്ത്, ദുര്‍ഭരണത്തിന്റെയും സാമ്പത്തിക സ്തംഭനത്തിന്റെയും പര്യായമായാണ് ഉത്തര്‍പ്രദേശിനെ കണക്കാക്കിയിരുന്നത്. എന്നാല്‍ കഴിഞ്ഞ ഒന്‍പത് വര്‍ഷത്തിനിടെ ഉത്തര്‍പ്രദേശിന്റെ ജിഡിപിയും ആളോഹരി വരുമാനവും മൂന്നിരട്ടിയായി എന്നത് നിസ്സാരമായൊരു സംഗതിയല്ല. 1947-ല്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ ഉത്തര്‍പ്രദേശിന്റെ സംഭാവന 14 ശതമാനമായിരുന്നു. അതിനുശേഷം, അത് ക്രമാനുഗതമായി കുറയുകയാണ് ചെയ്തത്. പക്ഷേ 2017-ല്‍ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായതിനുശേഷം അത് മെച്ചപ്പെടാന്‍ തുടങ്ങി. 2017-ല്‍ സംസ്ഥാനത്തിന്റെ ജിഡിപി 123.6 ദശലക്ഷം കോടിയായിരുന്നു. ഈ വര്‍ഷം അവസാനത്തോടെ ഇത് 360.6 ദശലക്ഷമായി ഉയര്‍ത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇത് 9 വര്‍ഷത്തിനുള്ളിലെ മൂന്നിരട്ടി വര്‍ദ്ധനവാണ്. അതുപോലെ, സംസ്ഥാനത്തെ പ്രതിശീര്‍ഷ വരുമാനവും ഒമ്പത് വര്‍ഷത്തിനുള്ളില്‍ 45,000 ല്‍ നിന്ന് 120,000 ആയി വര്‍ദ്ധിച്ചു.
അടിസ്ഥാന സൗകര്യരംഗത്ത് യുപി നേടിയത് വലിയ മുന്നേറ്റം തന്നെയാണ്. 2017 മുതല്‍ 32,000 കിലോമീറ്ററിലധികം ഗ്രാമീണ റോഡുകള്‍ പണിതു. വിമാനത്താവളങ്ങളുടെ എണ്ണം രണ്ടില്‍ നിന്ന് 16 എണ്ണം ആയി വര്‍ധിച്ചു. 6 നഗരങ്ങളില്‍ മെട്രോ സര്‍വീസ് പ്രവര്‍ത്തനക്ഷമമായി. ഗംഗാ എക്‌സ്പ്രസ് വേ അടക്കമുള്ള നിരവധി പുതിയ എക്‌സ്പ്രസ് വേകള്‍ പൂര്‍ത്തിയാക്കി. സാമ്പത്തിക വളര്‍ച്ചയുടെ രംഗത്താവട്ടെ സംസ്ഥാനത്തിന്റെ മൊത്ത ഉല്‍പ്പാദന മൂല്യം ഇരട്ടിയായി. 2017ലെ 12 ലക്ഷം കോടി, 2025ഓടെ 26.32 ലക്ഷം കോടി വരെ വര്‍ധിച്ചു. വ്യവസായ യൂണിറ്റുകള്‍ 14,000ല്‍ നിന്ന് 27,000ലേക്കും, ചെറുകിട വ്യവസായങ്ങള്‍ 96 ലക്ഷം യൂണിറ്റിലേക്കും ഉയര്‍ന്നു.
കാര്‍ഷിക മേഖലയില്‍ ധാന്യ ഉല്‍പ്പാദനം 557 ലക്ഷം ടണ്ണില്‍ നിന്ന് 668 ലക്ഷം ടണ്ണായി. വൈദ്യുതി ഉത്പാദനം 6,000 മെഗാവാട്ടില്‍ നിന്ന് 33,000 മെഗാവാട്ടിലേയ്ക്ക് വര്‍ധിച്ചു. സൗരോര്‍ജ്ജ ശേഷി 228 മെഗാവാട്ടില്‍ നിന്ന് 2,653 മെഗാവാട്ട് വരെയായി. ഗ്രാമങ്ങളിലെ വൈദ്യുതീകരണം പൂര്‍ത്തിയായി.
യുപി ഒന്നിലധികം വലിയ പദ്ധതികളുമായി മുന്നോട്ട് പോകുന്ന സമയത്താണ് ‘ഐ ലവ് മുഹമ്മദ്’ വിവാദം ഉയര്‍ന്നു വരുന്നത്. യുപിയുടെ ജിഡിപിയും ആളോഹരി വരുമാനവും ഒമ്പത് വര്‍ഷത്തിനുള്ളില്‍ മൂന്നിരട്ടിയായി എന്ന വാര്‍ത്തകള്‍ വരുന്ന സമയം കൂടിയാണത്. അതോടൊപ്പം ഗംഗാ എക്‌സ്പ്രസ്സ് ഹൈവേ, പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ്സ് ഹൈവേ, ജേവര്‍ വിമാനത്താവളം തുടങ്ങിയ വലിയ അടിസ്ഥാന സൗകര്യ പ്രോജക്റ്റുകള്‍ പൂര്‍ത്തിയാകുന്ന വേള കൂടിയായിരുന്നു അത്.
വികസന കേന്ദ്രീകൃത ആഖ്യാനത്തെ ചെറുക്കാനുള്ള പ്രാഥമിക തന്ത്രം സംസ്ഥാനത്തെ വീണ്ടും മതപരമായ വിഭജനത്തിന്റെ രാഷ്ട്രീയത്തിലേക്ക് തള്ളിവിടുക എന്നതാണ്. ഇത് നിക്ഷേപങ്ങളെ തടയുകയും വികസനചര്‍ച്ചകളില്‍ നിന്ന് മതവിഷയങ്ങളിലേക്ക് ശ്രദ്ധ മാറ്റുകയും ചെയ്യും. ഉത്തര്‍പ്രദേശില്‍ അരങ്ങേറിയ സമീപകാലത്തെ നിരവധി സംഭവങ്ങളില്‍ ഇതിന്റെ തെളിവുകള്‍ കാണാന്‍ കഴിയും.
കാണ്‍പൂര്‍ കലാപം അത്തരത്തിലൊന്നാണ്. ഉത്തര്‍പ്രദേശ് വികസനക്കുതിപ്പിനെക്കുറിച്ചുള്ള സാമ്പത്തിക വാര്‍ത്താ പ്രവാഹത്തിന്റെ കാലഘട്ടത്തിലായിരുന്നു കാണ്‍പൂര്‍ കലാപം. അതുപോലെ മുന്‍പും മതപരമായ ഘോഷയാത്രകളുടെ റൂട്ട്, സമയം, മുദ്രാവാക്യം എന്നിവയെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ ഉണ്ടായിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ ഫലപ്രദമായ നിയന്ത്രണ നടപടികള്‍ ഉണ്ടായിരുന്നിട്ടും, യുപിയെ ഒരു ഭ്രാന്താലയമായി ചിത്രീകരിക്കാനുള്ള പ്രവണത സോഷ്യല്‍ മീഡിയയിലും ചില മാധ്യമങ്ങളിലും പതിവുപോലെ അപ്പോള്‍ ദൃശ്യമാവുകയും ചെയ്യും.
എന്നാല്‍ ഇപ്പോഴത്തെ സംഭവത്തില്‍, പോസ്റ്ററിനെ ആസ്പദമാക്കിയല്ല തര്‍ക്കം ഉയര്‍ന്നുവന്നത് എന്നത് സത്യമാണ്. സപ്തംബര്‍ നാലിന് റാവത്പൂര്‍ പോലീസ് സ്റ്റേഷനിലെ സയ്യിദ് നഗര്‍ പ്രദേശത്തെ സഫര്‍ വാലി ഗാലിക്ക് മുന്നില്‍ ഒരു പരിപാടിക്കായി ‘ഐ ലവ് മുഹമ്മദ്’ എന്ന ലൈറ്റ് ബോര്‍ഡ് സ്ഥാപിക്കപ്പെട്ടു. പിന്നീട് സപ്തംബര്‍ അഞ്ചിന് ബറാവാഫത്ത് ഘോഷയാത്ര നടക്കാനിരിക്കെയാണ് സംഘര്‍ഷം ആരംഭിച്ചത്. ‘ഘോഷയാത്രയ്ക്കിടെ, പരിപാടിയില്‍ പങ്കെടുത്ത ചില യുവാക്കള്‍, വര്‍ഗീയ കലാപം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ റാവത്പൂര്‍ ഗ്രാമത്തിലെ റോഡരികില്‍ സ്ഥാപിച്ചിരുന്ന ഹിന്ദു മതപരമായ പോസ്റ്ററുകള്‍ മനഃപൂര്‍വ്വം നശിപ്പിച്ചു,’ എന്ന് എഫ്‌ഐആറില്‍ എടുത്തുകാണിക്കുന്നു.
‘ഐ ലവ് മുഹമ്മദ്’ എന്ന പോസ്റ്റര്‍ പ്രദര്‍ശിപ്പിച്ചതിനല്ല എഫ്‌ഐആര്‍ ഫയല്‍ ചെയ്തിരിക്കുന്നതെന്ന് റാവത്പൂര്‍ പോലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കൃഷ്ണ മിശ്ര ഒരു അഭിമുഖത്തില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കേസില്‍ ഉള്‍പ്പെട്ട പ്രതികള്‍ സാമുദായിക ഐക്യം തകര്‍ക്കാന്‍ ശ്രമിച്ചുവെന്നതിനായിരുന്നു നിയമനടപടി സ്വീകരിച്ചത് എന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. അവശേഷിക്കുന്ന നിര്‍ണായകമായ ചോദ്യം, ഇത് കേവലമൊരു പോസ്റ്റര്‍ വിവാദമാണോ അതോ ചിലര്‍ ശ്രദ്ധാപൂര്‍വ്വം ആസൂത്രണം ചെയ്ത ടൂള്‍കിറ്റ് ആണോ എന്നതാണ്.
ഉത്തര്‍പ്രദേശില്‍ അടിക്കടി മതസംഘര്‍ഷങ്ങള്‍ക്കുള്ള നീക്കം നടക്കുന്നത് ആകസ്മികമായല്ല, തന്ത്രപൂര്‍വ്വമായൊരു രാഷ്ട്രീയ നീക്കമാണത്. കാണ്‍പൂര്‍ കലാപം തുടങ്ങിയ സംഭവങ്ങള്‍ പരിശോധിച്ചാല്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഇത്തരം സംഭവങ്ങള്‍ കൃത്യമായി ആസൂത്രണം ചെയ്യപ്പെട്ടവയാണ് എന്ന് കാണാം. ഇതിന്റെ ഒരു ഭാഗമാണ് ‘ഐ ലവ് മുഹമ്മദ്’ ക്യാംപെയ്‌നും. തീര്‍ച്ചയായും ഇതൊരു രാഷ്ട്രീയ ആയുധം തന്നെയാണ്. രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമെന്ന നിലയില്‍ ഉത്തര്‍പ്രദേശിന്റെ വികസനം എന്നത് രാജ്യപുരോഗതിക്ക് അത്യാവശ്യമായതിനാല്‍ അതിനെ തടസ്സപ്പെടുത്താനുള്ള ശ്രമങ്ങള്‍ രാജ്യദ്രോഹപരം തന്നെയായി പരിഗണിക്കപ്പെടണം. ഉത്തര്‍പ്രദേശിന്റെ ഭാവി ഈ ഗൂഢാലോചനകളെ എങ്ങനെ നേരിടുന്നു എന്നതിനെ കൂടി ആശ്രയിച്ചിരിക്കുന്നു.





















