ദേവീസ്തുതികള്‍ മലയാള സിനിമയില്‍ ധാരാളമുണ്ടായിട്ടുണ്ട്. അവയില്‍ പ്രധാനപ്പെട്ട ഏതാനും ദേവീ സ്തുതികള്‍ വിശകലനം ചെയ്യുകയാണ് ഇവിടെ.
‘ജീവിക്കാന്‍ മറന്നു പോയ സ്ത്രീ’ എന്ന ചിത്രത്തില്‍ വയലാര്‍ രാമവര്‍മ്മ രചന നിര്‍വ്വഹിച്ച് എം.എസ് വിശ്വനാഥന്‍ സംഗീതം പകര്‍ന്ന് യേശുദാസ്, ബി. വസന്ത, എം.എസ് രാജു എന്നിവര്‍ ആലപിച്ച ‘ബ്രഹ്മനന്ദിനീ സരസ്വതീ’ എന്നു തുടങ്ങുന്ന സരസ്വതി സ്തുതിയുണ്ട്. അങ്ങേയറ്റം ഉചിതജ്ഞതയോടെ ‘സരസ്വതി’ എന്ന രാഗത്തിലാണ് സംഗീതകാരന്‍ ഈ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. വിപ്ലവകവി എന്നാണു വയലാറിനെ വിശേഷിപ്പിക്കാറുള്ളതെങ്കിലും ‘ശബരിമലയില്‍ തങ്ക സൂര്യോദയം’, ‘ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ’ തുടങ്ങി ധാരാളം ദേവതാസ്തുതികളും അദ്ദേഹം രചിച്ചിട്ടുണ്ട്.
ഗാനത്തിന്റെ പല്ലവി ഇങ്ങനെ തുടങ്ങുന്നു.
”ബ്രഹ്മനന്ദിനീ സരസ്വതീ, നാദബ്രഹ്മമന്ത്ര ബീജാക്ഷരരൂപിണീ ബ്രഹ്മനന്ദിനീ…”
അഖിലവും നിറഞ്ഞു നില്‍ക്കുന്ന ബ്രഹ്മത്തിന്റെ പുത്രിയാണ് സരസ്വതി എന്നും നാദബ്രഹ്മത്തിലും മന്ത്രബീജാക്ഷരങ്ങളിലും നിറഞ്ഞു നില്‍ക്കുന്നത് ദേവീ ചൈതന്യമാണെന്നും കവി പാടുന്നു. സൃഷ്ടിയുടെ മൂര്‍ത്തിയാണ് ബ്രഹ്മാവ്. പുരാണങ്ങളില്‍ ബ്രഹ്മാവിന്റെ പത്‌നിയായും ജ്ഞാന ദേവതയായും സരസ്വതിയെ വിവക്ഷിക്കുന്നു. അതായത് ഏതു കാര്യവും ആരംഭിക്കുന്നതിന് അതേക്കുറിച്ചുള്ള അറിവും ആഗ്രഹവും അത്യന്താപേക്ഷിതമാണ്. ഏതിന്റേയും സൃഷ്ടിക്ക് അറിവ് ആവശ്യമാണ് എന്ന ധാരണയോടെയാണ് സൃഷ്ടിയുടെ ദേവന് ജ്ഞാനത്തിന്റെ ദേവത പത്‌നിയായിരിക്കുന്നത്. അതുകൊണ്ടു തന്നെ സരസ്വതിയെ ‘ഇച്ഛാ ശക്തി ക്രിയാശക്തി, ജ്ഞാനശക്തി സ്വരൂപിണി’ എന്നാണ് ലളിതാ സഹസ്രനാമ സ്‌തോത്രത്തില്‍ വിവരിക്കുന്നത്.
ഗാനം ഇങ്ങനെ തുടരുന്നു…
”മാഹേന്ദ്രനീലമണിപീഠ നിവാസിനി, മായാമകരന്ദ വാഗ്‌വിലാസിനി, കരധൃതകച്ഛപി ലളിതഗാനാമൃത സുരകല്ലോലിനി, കളഹംസ ലാളിനി, സുരകല്ലോലിനി കളഹംസ ലാളിനി ബ്രഹ്മനന്ദിനീ സരസ്വതീ, നാദ ബ്രഹ്മമന്ത്ര ബീജാക്ഷരരൂപിണീ ബ്രഹ്മനന്ദിനീ”
ഗാനത്തിന്റെ ഈ വരികള്‍ കേള്‍ക്കുമ്പോള്‍ കാളിദാസ വിരചിതമായ ശ്യാമളാദണ്ഡകത്തിലെ ”മാഹേന്ദ്ര നീല ദ്യുതി കോമളാംഗീ..” (മാഹേന്ദ്ര പര്‍വ്വതത്തിന്റെ നീലവര്‍ണ്ണ പ്രഭയുള്ള കോമളമായ അവയവങ്ങളോടു കൂടിയവളായ ദേവി) എന്ന വരികള്‍ സ്മരണയിലെത്തുക സ്വാഭാവികമാണ്. മായയാകുന്ന തേന്‍ മധുരമുള്ള പദങ്ങള്‍ പൊഴിക്കുന്നവളായ (വാഗ് വിലാസം ഒരുക്കുന്നവളായ) ദേവിയെ പ്രകീര്‍ത്തിക്കുന്നു കവി. കയ്യില്‍ ‘കച്ഛപി’ എന്ന വീണ മീട്ടുന്നവളുമാണ് വാഗ്‌ദേവതയായ സരസ്വതി. ലളിതഗാനങ്ങളുടെ അമൃതമുണര്‍ത്തുന്നവളാണ്. ദേവലോകത്തു നിന്ന് ഒഴുകി വരുന്നതും അരയന്നങ്ങളെ ലാളിക്കുന്നവളുമായ കല്ലോലിനിയാണ് സരസ്വതി എന്ന് കവി തുടരുന്നു. ഈ വരികള്‍ കേള്‍ക്കുമ്പോള്‍ പുരാതനകാലത്ത് സിന്ധൂ തടത്തിലൂടെ ഒഴുകിയിരുന്ന സരസ്വതി എന്ന നദി നമ്മുടെ ഓര്‍മ്മയിലെത്തുന്നു. കൈവഴികളില്ലാതെയായി ഒഴുക്കു നിലച്ച് വറ്റിപ്പോയ നദിയാണ് സരസ്വതി (ഉപഗ്രഹ ചിത്രങ്ങളില്‍ സരസ്വതി നദി ഭൂഗര്‍ഭത്തില്‍ ഒഴുകുന്നതായി കാണപ്പെടുന്നുണ്ട്). സരസ്വതി നദിയെയാണ് സരസ്വതീ ദേവി പ്രതീകവത്കരിക്കുന്നതെന്നാണ് ചില ചരിത്രകാരന്മാരുടെ അഭിപ്രായം. സരസ്വതീ നദി വളരെ തെളിഞ്ഞ് വെണ്മയേറിയതിനാല്‍ സരസ്വതീ ദേവിയുടെ വസ്ത്രം തൂവെള്ള നിറമുള്ളതാണ്. (”ശ്വേതാംബര ധരേ ദേവീ….”) ഈ നദിയില്‍ ധാരാളം വെള്ള അരയന്നങ്ങള്‍ ഒഴുകിയിരുന്നതിനാലാണ് കളഹംസ ലാളിനീ എന്നു സരസ്വതിയെ കവി വിശേഷിപ്പിക്കുന്നത്. വെള്ള അരയന്നമാണ് സരസ്വതീ ദേവിയുടെ വാഹനമെന്ന സങ്കല്‍പം അങ്ങനെ വരുന്നതാണ്. നദിയൊഴുകുമ്പോഴുള്ള കളകളാരവം ‘കച്ഛപി’ എന്ന വീണയുടെ ശബ്ദമായി പരിഗണിക്കപ്പെടുന്നു. സരസ് എന്ന വാക്കിന്റെ അര്‍ത്ഥം പൊയ്ക എന്നും സംസ്‌കൃതത്തില്‍ ‘സരസ്വതി’ എന്ന വാക്കിന്റെ അര്‍ത്ഥം നദി എന്നുമാണ്. ഈ നദിയില്‍ വെള്ളത്താമരകള്‍ ഉണ്ടായിരുന്നത്രേ. അതുകൊണ്ട് താമരയില്‍ ഉപവിഷ്ഠയാണ് സരസ്വതീ ദേവി എന്നു പറയപ്പെടുന്നു. വളരെ ഗൂഢമായി ഇക്കാര്യം വയലാര്‍ ഗാനത്തില്‍ വിളക്കിച്ചേര്‍ത്തിരിക്കുന്നു.
ഗാനം ഇങ്ങനെ തുടരുന്നു…
”പ്രസീദദേവീ മംഗളദായിനീ പ്രസീദ ത്രിഭുവന നിത്യതേജസ്വിനീ പ്രസീതദേവി പ്രഭാവതി കലാവതീ സരസ്വതീ പ്രസീതദേവി പ്രഭാവതി കലാവതീ സരസ്വതീ ബ്രഹ്മനന്ദിനീ സരസ്വതീ നാദ ബ്രഹ്മമന്ത്ര ബീജാക്ഷരരൂപിണീ ബ്രഹ്മനന്ദിനീ…”
മംഗളം നല്‍കുന്നവളും മൂന്നുലോകങ്ങളിലും നിറഞ്ഞു നില്‍ക്കുന്നവളും പ്രകാശം ചൊരിയുന്നവളും കലകളുടെ ദേവതയുമാണ് സരസ്വതി എന്നു സ്തുതിക്കുന്നു വയലാര്‍.
”അമ്മേ ഭഗവതി” എന്ന ചിത്രത്തില്‍ ശ്രീകുമാരന്‍ തമ്പി രചിച്ച് എം.എസ് വിശ്വനാഥന്‍ സംഗീതം പകര്‍ന്ന് ഗാനഗന്ധര്‍വ്വനും മലയാളത്തിന്റെ വാനമ്പാടി ചിത്രയും ആലപിച്ച് വൃന്ദാവനസാരംഗ, കാപി, ശുദ്ധധന്യാസി, രേവതി എന്നീ രാഗങ്ങളിലൂടെ കടന്നു പോകുന്ന മനോഹരമായ രാഗമാലികയുണ്ട്. സാക്ഷാല്‍ ദേവീ ചൈതന്യം നിറഞ്ഞു നില്‍ക്കുന്ന ”ഞാനേ സരസ്വതി, ഞാനേ ലക്ഷ്മീ, ഞാനേ ഭദ്രകാളീ” എന്നു തുടങ്ങുന്ന ഗാനം.
ഗാനം ഇങ്ങനെ തുടരുന്നു. ”രാജസിയായതും ഞാനേ… ഞാനേ
ഞാനേ ഞാനേ താമസിയായതും സാത്വികിയായതും ഞാനേ…
കല്പാന്തത്തില്‍ പ്രളയജലത്തില്‍ ശ്രീഹരി നിദ്രയിലാണ്ടു ദേവന്റെ കര്‍ണ്ണപുടത്തില്‍നിന്നും മധുകൈരഭന്മാര്‍ പിറന്നു അതിശക്തന്മാര്‍ അസുരന്മാരവര്‍ ബ്രഹ്മഹത്യയൊരുങ്ങി സംഭ്രമം പൂണ്ടു വിരിഞ്ചന്‍ വിളിച്ചു താമസി ഞാന്‍ വിളികേട്ടു
മഹിഷാസുരന്റെ മദം തീര്‍ക്കുവാന്‍ ഞാന്‍ വന്നു മഹാകാളിയായി, സുരലോകതേജസ്സു സര്‍വ്വവുമൊന്നായ സാക്ഷാല്‍ മഹാദേവിയായി, പരമേശ്വരന്‍ തന്നു വദനം വിഷ്ണുദേവന്‍ തന്നു, കൈകള്‍ യമധര്‍മ്മ തേജസ്സില്‍ നിന്നും വളര്‍ന്നുലഞ്ഞാടീയിരുണ്ട കാര്‍കൂന്തല്‍ ബ്രഹ്മതേജസ്സില്‍ നിന്നുണ്ടായി പാദങ്ങള്‍, ചന്ദ്രനില്‍ നിന്നും സ്തനങ്ങള്‍ അഗ്‌നിത്രയത്തിന്റെ തേജസ്സില്‍ നിന്നും ആലോല നയനങ്ങളുണ്ടായ്, ഹിമവാന്‍ കനിഞ്ഞേകി സിംഹമാം വാഹനം ശിവനേകി തന്റെ ത്രിശൂലം.
അലറിക്കുതിച്ചു ഞാന്‍ പാഞ്ഞു അണ്ഡകടാഹം നടുങ്ങി അസുരസൈന്യത്തെ ഹനിച്ചു, മഹിഷാസുരനെ വധിച്ചു, ചണ്ഡമുണ്ഡാസുരന്മാരെയൊടുക്കാന്‍ ചാമുണ്ഡിയായി ഞാന്‍ മാറി
ശുംഭനിശുംഭാസുരന്മാരെയും കൊന്നു സംഹാരതാണ്ഡവമാടി. കൗശികി ഞാന്‍, കാളിക ഞാന്‍ ശാംഭവി ഞാന്‍, ചണ്ഡിക ഞാന്‍ സൃഷ്ടിസ്ഥിതി സംഹാരം ഞാന്‍.
മഹാലക്ഷ്മീ, മഹാകാളീ, മഹാകന്യാ സരസ്വതീ, ദശാഷ്ടക ഭുജാദേവീ, ശുംഭാസുരനിബര്‍ഹിണീ മഹിഷാസുരമര്‍ദ്ദിനീ, മഹാപ്രളയസാക്ഷിണീ പ്രസീദ പ്രസീദ പ്രസീദ…”
ദേവീ ഭാഗവതത്തിന്റെ രത്‌നച്ചുരുക്കമാണ് ഈ ഗാനം എന്നു പറയാം. ഭഗവതിയുടെ അവതാരരൂപങ്ങളും അവതാര ഉദ്ദേശ്യങ്ങളും ഈ ഗാനത്തില്‍ പ്രത്യേകം പ്രസ്താവ്യമാകുന്നു. വരികള്‍ വളരെ എളുപ്പത്തില്‍ മനസ്സിലാകുന്നതിനാല്‍ പ്രത്യേകം വ്യാഖ്യാനിക്കേണ്ട കാര്യം തന്നെയില്ല.
ഇതേ ചിത്രത്തില്‍ യേശുദാസും ചിത്രയും ചേര്‍ന്ന് ആലപിച്ച മറ്റൊരു ഗാനം ‘മനസ്സുകള്‍ പാടുന്നൂ’ എന്നു തുടങ്ങുന്നതാണ്. ”കൊടുത്തും എടുത്തും നൃത്തം നടത്തും ആനന്ദചിന്മയി അഖിലാണ്ഡേശ്വരി ലീലകള്‍ തുടരുന്നു” വെന്ന് ഈ ഗാനത്തില്‍ കവി പറഞ്ഞുവയ്ക്കുന്നു.
ഇതേ ചിത്രത്തില്‍ ‘വനസ്പതി’ എന്ന അപൂര്‍വ്വ രാഗത്തില്‍ എസ്. ജാനകി, കെ.ജെ. യേശുദാസ് എന്നിവര്‍ ആലപിച്ച ”ആയിരമിതളുള്ള താമരപ്പൂവില്‍ അമരുമെന്നമ്മയെ കൈതൊഴുന്നേന്‍” എന്നു തുടങ്ങുന്ന ഒരു ദേവീസ്തുതിയുണ്ട്. സരസ്വതീ സ്തുതിയാണ് ഈ ഗാനം. ദേവിയെ ലളിതാംബികയെന്നും ആദിപ്രകൃതിയെന്നും മൂലപ്രകൃതിയെന്നുമാണ് കവി വിശേഷിപ്പിക്കുന്നത്.
സത്യവും അസത്യവും സ്വപ്‌നങ്ങളുടെ വാനം കാണിച്ചതും ദു:ഖത്തിന്‍ കടലില്‍ നീന്തിച്ചതും മൂകാംബികയാണെന്നും കവി തുടരുന്നു.
പ്രഭാതസമയത്ത് ചോറ്റാനിക്കര ക്ഷേത്രത്തില്‍ കൊല്ലൂര്‍ മൂകാംബികയിലെ സരസ്വതീ സാന്നിധ്യം ഉണ്ടെന്ന് ഒരു സങ്കല്‍പമുണ്ട്. ഇതേ ചിത്രത്തിലെ, ‘സരസാംഗി’ എന്ന സവിശേഷ രാഗത്തില്‍ ചിട്ടപ്പെടുത്തിയ ”അമ്മേ ഭഗവതീ അന്നപൂര്‍ണേശ്വരീ കരുണ തന്‍ കടലല്ലയോ” എന്ന ഗാനം വില്വമംഗലത്തിനു ദര്‍ശനം നല്‍കിയ ചോറ്റാനിക്കര ദേവിയെക്കുറിച്ചുള്ള സ്തുതിയാണ്.
‘കാവേരി’ എന്ന ചിത്രത്തില്‍ കാവാലം നാരായണപ്പണിക്കര്‍ എഴുതി ‘അമൃതവര്‍ഷിണി’ രാഗത്തില്‍ ദക്ഷിണാമൂര്‍ത്തി സംഗീതം പകര്‍ന്ന് ബാലമുരളീകൃഷ്ണ ആലപിച്ച മനോഹരമായ ദേവീ സ്തുതിയാണ്’ നീലലോഹിത ഹിതകാരിണീ’ എന്നു തുടങ്ങുന്ന ഗാനം. ഈ ഗാനം കേള്‍ക്കുമ്പോളും ”ശ്യാമളാ ദണ്ഡകം” മനസ്സിലേക്കെത്തുന്നു. അതോടൊപ്പം ലളിതാ സഹസ്രനാമവും. കാരണം അതിലെ പ്രയോഗങ്ങള്‍ പലതും ഈ ഗാനത്തില്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. സകല മന്ത്ര തന്ത്ര യന്ത്രാത്മികയും കടുത്ത നീല വര്‍ണ്ണത്തിലുള്ളവളും എല്ലാവര്‍ക്കും ഹിതം അരുളുന്നവളും പ്രാണനെ ധരിക്കുന്നവളും സ്മൃതിരൂപിണിയും മദശാലിനിയും അമൃതം വര്‍ഷിക്കുന്നവളുമായ ദേവിയെ സ്തുതിക്കുകയാണ് കാവാലം. അമൃതവര്‍ഷിണീ എന്നു തന്നെയാണ് അദ്ദേഹം ദേവിയെ വാഴ്ത്തുന്നത്. അങ്ങേയറ്റം ഉചിതജ്ഞതയോടെ ദക്ഷിണാമൂര്‍ത്തി സ്വാമികള്‍ ”അമൃതവര്‍ഷിണി” രാഗത്തില്‍ തന്നെ ഈ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നു. കണക്കാക്കാനാകാത്ത ഗുണനിലയമായ, അഭയവും വരവും നല്‍കുന്നവളായ ദേവിയെ പ്രകീര്‍ത്തിക്കുന്നു കവി.





















