കേരളത്തിലെ ഇടത് സര്‍ക്കാരിന്റെ നവോത്ഥാനം കണ്ട് മാര്‍ക്‌സിസ്റ്റു പാര്‍ട്ടിക്കാര്‍ പുളകം കൊള്ളുകയാണെങ്കിലും അവരുടെ ചൂട്ടിന്റെ വെളിച്ചത്തില്‍ ഈ നവോത്ഥാനത്തിന് സിന്ദാബാദ് വിളിക്കുന്ന ചില ഇടത് ചിന്തകര്‍ക്കും സാഹിത്യകാരന്മാര്‍ക്കും കലശലായ സംശയം ഇത്ര വലത്താണോ ഇടത് നവോത്ഥാനം എന്ന്. രണ്ടു കൂട്ടരാണ് പ്രസ്താവന വഴി ഈ ശങ്ക പുറത്തറിയിച്ചത്. മാര്‍ക്‌സിസ്റ്റ് സഖാക്കള്‍ നുഴഞ്ഞുകയറി മറ്റുള്ളവരെ ചവിട്ടിപ്പുറത്താക്കി സ്വന്തമാക്കിയ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ഭാരവാഹികളാണ് ഒരുകൂട്ടര്‍. സി.പി.ഐക്ക് തല പണയം വെച്ച സാഹിത്യകാരന്മാര്‍ വാഴുന്ന യുവകലാസാഹിതി ആണ് രണ്ടാമത്തെ കൂട്ടര്‍. ഇടത് സര്‍ക്കാരിലെ സാംസ്‌കാരിക വകുപ്പുമന്ത്രി സജി ചെറിയാന്‍ മാതാ അമൃതാനന്ദമയി ദേവിയുടെ ആശ്രമം സന്ദര്‍ശിച്ചതും അവരുടെ ആശീര്‍വാദം നേടിയതും പമ്പയില്‍ സര്‍ക്കാര്‍ നടത്തിയ അയ്യപ്പസംഗമവും ഒന്നും ശാസ്ത്രസാഹിത്യ പരിഷത്തുകാര്‍ക്ക് തീരെ പിടിച്ചിട്ടില്ല. കേരളത്തിന്റെ ഇടത് നവോത്ഥാനത്തിന്റെ അന്തസ്സത്തക്ക് ചേര്‍ന്നതല്ല ഈ നടപടി എന്നാണ് ഇരുകൂട്ടരുടെയും അഭിപ്രായം. ഒന്നൂ കൂടി കൂട്ടി ഇത് നവോത്ഥാനത്തെ പുറകോട്ടടുപ്പിക്കും എന്ന ശങ്ക യുവകലാസാഹിതികാര്‍ക്ക് കലശലായിത്തന്നെ ഉണ്ട്. കേരളത്തിന്റെ ഇടതുപക്ഷ ബോധം സാമൂഹിക നവോത്ഥാന പ്രക്രിയക്കൊപ്പം വളര്‍ന്നുവരികയും നവോത്ഥാനത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ സഹായിക്കുന്നതുമാണെന്ന് ശാസ്ത്രസാഹിത്യ പരിഷത്തുകാരും കരുതുന്നു. വിജയന്‍ സഖാവിന്റെ ഇടതുഭരണം ക്ലോക്കിന്റെ സൂചി പുറകോട്ടു വലിക്കുന്നു എന്ന തുറന്നുപറച്ചിലാണ് ഇത്.
ശബരിമല ആചാരലംഘനവും വനിതാമതിലുമൊക്കെ കണ്ട് പുളകമണിഞ്ഞവരാണ് ഈ ഇടത് ബുജികള്‍. അതിന് കാരണഭൂതനെ വാനോളം പുകഴ്ത്തിയ സുനില്‍ ഇളയിടം, പി.കെ. പോക്കര്‍ കെ.ഇ.എന്‍ തുടങ്ങിയവര്‍ അയ്യപ്പസംഗമത്തിലെ നവോത്ഥാനം കണ്ട് ബോധം നഷ്ടമായി ഐ.സി.യുവിലായി എന്നാണ് കേള്‍ക്കുന്നത്. ഇടതുപക്ഷത്തെ ഏതോ പാറയിടുക്കില്‍ കിടന്ന് പോക്രോം എന്ന് കരയുന്നത് ഈ രണ്ടു കൂട്ടരാണ്. വിജയന്‍ സഖാവിന്റെ നവോത്ഥാനം വനിതാ മതിലില്‍ തുടങ്ങി അയ്യപ്പ സംഗമത്തിലൂടെ മുന്നേറി ശബരിമല ശ്രീകോവിലിലെ സ്വര്‍ണ്ണപ്പാളി ആവിയാവുന്നതില്‍ വരെ എത്തിയ സാഹചര്യത്തില്‍ പരിഷത്തിന് ഇതിലെ ശാസ്ത്രം തേടി ഒരു ഗവേഷണമാകാം; യുവകലാസാഹിതിക്കാര്‍ക്ക് ഒരു ഭജനയോ കാവ്യകേളിയോ സംഘടിപ്പിക്കാം. സാംസ്‌കാരിക വകുപ്പു വഴി ഫണ്ട് സംഘടിപ്പിക്കാനും പ്രയാസമില്ല





















