റിയലിസത്തിന്റെ പരമകാഷ്ഠയാണ് നാച്യുറലിസം. നാച്യുറലിസത്തിന്റെ ഏറ്റവും ശക്തരായ പ്രണേതാക്കളില്‍ ഒരാളാണ് ഫ്രഞ്ച് നോവലിസ്റ്റും നാടകകൃത്തുമായിരുന്ന എമിലിസോള. യാഥാര്‍ത്ഥ്യങ്ങള്‍ അപ്പടി പകര്‍ത്തണമെന്ന നിര്‍ബന്ധം കൊണ്ട് അദ്ദേഹം ‘ജര്‍മ്മിനല്‍’ എന്ന തന്റെ നോവലെഴുതിയ കാലത്ത് കല്‍ക്കരിത്തൊഴിലാളികള്‍ താമസിക്കുന്ന ഫ്രാന്‍സിലെ ഒരു പ്രവിശ്യയില്‍ പോയി താമസിക്കുകയും അവിടെ നിന്ന് നോട്ടുകള്‍ കുറിച്ചെടുക്കുകയും ചെയ്തു. ഒട്ടും നാടകീയത അനുഭവപ്പെടാതെ പരമാവധി യാഥാര്‍ത്ഥ്യങ്ങള്‍ അവതരിപ്പിക്കുകയായിരുന്നു സോളയുടെ ലക്ഷ്യം. കല്‍ക്കരി ഖനിത്തൊഴിലാളികളുടെ നരകതുല്യമായ ജീവിതവും അവരുടെ സംഘടിതമായ ഉയര്‍ത്തെഴുന്നേല്‍പ്പും അവതരിപ്പിച്ച ‘ജര്‍മിനല്‍’ ഫ്രഞ്ചു സാഹിത്യത്തിലെ തലയെടുപ്പുള്ള കൃതികളിലൊന്നായി ഇന്നും നിലനില്‍ക്കുന്നു.
കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ അഖില്‍ പി. ധര്‍മജന്റെ ‘റാം C/o ആനന്ദി’ എന്ന കൃതി എഴുതാന്‍ വേണ്ടി നോവലിസ്റ്റ് ചെന്നൈയില്‍ പോയി താമസിച്ചതായി നോവലില്‍ പറയുന്നു. നോവലിന്റെ വിശ്വാസ്യതയ്ക്കുവേണ്ടി വെറുതെ പറഞ്ഞതാണോ അതോ യാഥാര്‍ത്ഥ്യമാണോ എന്നറിയില്ല. ഭാവനാ സമ്പന്നനായ ഒരു എഴുത്തുകാരന് ഒരു പ്രദേശത്തെക്കുറിച്ച് വിവരിക്കാന്‍ അവിടെ പോകണമെന്ന് നിര്‍ബ്ബന്ധമൊന്നുമില്ല. അങ്ങനെ അവതരിപ്പിക്കുന്നതില്‍ ഭൂമിശാസ്ത്രപരമായ കൃത്യത നിര്‍ബ്ബന്ധവുമല്ല. ധര്‍മ്മജന്റെ കൃതിയില്‍ അവതരിപ്പിക്കുന്ന തമിഴ്‌നാട് യാതൊരു തരത്തിലുള്ള നിയമസംവിധാനവും നിലവിലില്ലാത്ത ഒരു അരാജകഭൂമിയാണ്. പോലീസ് ഓഫീസര്‍മാര്‍ പെണ്‍കുട്ടികളെ പിടിച്ചുകൊണ്ടു പോയി കാമശമനം വരുത്തിയ ശേഷം അവരെ കൊന്നു കളയുന്നയിടമാണ്. നോവലില്‍ ഫാറൂക്ക് എന്ന എസ്.ഐയും കതിരവേല്‍ എന്ന പോലീസുകാരനും ചേര്‍ന്ന് മല്ലി എന്ന ട്രാന്‍സ് ജെന്ററിനെ ബലാല്‍സംഗം ചെയ്തശേഷം കൊന്നുകളയുന്നു. ഒരു തരത്തിലുള്ള നിയമപ്രശ്‌നവും അതില്‍ ഉണ്ടാകുന്നില്ല.
ചിന്നപുരം, പെരിയപുരം എന്നിങ്ങനെ രണ്ടു തിരുട്ടു ഗ്രാമങ്ങള്‍; അവര്‍ പോലീസിനെ വെല്ലുവിളിക്കുന്നു. പോലീസുകാരെ അങ്ങോട്ടാക്രമിക്കുന്നു. സ്റ്റേഷന്‍ അക്രമിക്കുന്നു. പരസ്പരം കൊല്ലുന്നു. പൊലീസിനു പോലും ഭയമുള്ള പ്രദേശങ്ങള്‍. അങ്ങനെ ഇരുണ്ട, നിയമസംവിധാനങ്ങള്‍ അപ്രസക്തമായ ഒരു തമിഴ്‌നാടാണ് റാം C/o ആനന്ദിയില്‍ നമ്മള്‍ കാണുന്നത്. പഴയകാല തമിഴ്‌നാട് അങ്ങനെയൊക്കെത്തന്നെ ആയിരുന്നു. ഇപ്പോള്‍ സ്റ്റാലിന്റെ തമിഴ്‌നാടും അങ്ങനെയാണോ? സോഷ്യല്‍ മീഡിയ ശക്തമായ ഇക്കാലത്തും ട്രാന്‍സ്‌ജെന്ററുകള്‍ക്കുനേരെ നോവലില്‍ പറയുന്ന രീതിയിലുള്ള അതിക്രമങ്ങള്‍ നടക്കുന്നുണ്ടോ? കഥയില്‍ ചോദ്യമില്ല എന്ന മറുപടിയേ പറയാന്‍ കഴിയൂ. അതൊക്കെ നോവലിസ്റ്റിന്റെ ഭാവനമാത്രമാണെങ്കിലും ഒരു പ്രദേശത്തിന്റെ പേരു പറഞ്ഞെഴുതുമ്പോള്‍ ആ നാട്ടുകാര്‍ക്ക് ജാള്യത തോന്നില്ലേ? (ജാള്യ എന്നു മതിയെന്നു ഭാഷാപണ്ഡിതന്മാര്‍).
കേരളം പൊതുവെ വലിയ സംഘര്‍ഷങ്ങളില്ലാത്ത പ്രദേശമാകയാല്‍ സംഘര്‍ഷങ്ങള്‍ അന്വേഷിച്ച് എഴുത്തുകാര്‍ മറ്റിടങ്ങളിലേയ്ക്ക് പോവുകയാണ്. ‘സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി’ യുടെ പശ്ചാത്തലം ശ്രീലങ്കന്‍ കലാപമായതുകൊണ്ടാവാം ഇപ്പോള്‍ ധര്‍മ്മജനും അവിടേയ്ക്കു തന്നെ ഉറ്റുനോക്കുന്നു. പാവം ശ്രീലങ്കന്‍ തമിഴര്‍ അറിയുന്നുണ്ടോ അവര്‍ അനുഭവിച്ച ദുരിതങ്ങളൊക്കെ മലയാളികള്‍ക്ക് വെറും കഥകളായി മാറിക്കഴിഞ്ഞുവെന്ന്! യാഥാര്‍ത്ഥ്യം എന്തുതന്നെ ആയാലും കുറെ ന്യൂജനറേഷന്‍ പൊങ്ങച്ചങ്ങളൊക്കെയുണ്ടെങ്കിലും നോവല്‍ പാരായണ ക്ഷമതയുള്ളതാണ്. ഒറ്റയിരുപ്പില്‍ വായിക്കാന്‍ നിര്‍ബ്ബന്ധിക്കുന്ന രചനാരീതിയുണ്ട്. ഉയര്‍ന്ന ജീവിതമൂല്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതുമാണ്. ഇതൊക്കെ സാധ്യമാണോ എന്ന ചില സംശയങ്ങള്‍ നമ്മളിലുണ്ടാക്കുമെങ്കിലും പുതിയ കാലത്തെ സമൂഹം നേരിടുന്ന പല പ്രശ്‌നങ്ങളേയും നോവല്‍ അഭിസംബോധന ചെയ്യുന്നുണ്ട്. അഭയാര്‍ത്ഥി പ്രശ്‌നം, ട്രാന്‍സ്‌ജെന്ററുകള്‍ നേരിടുന്ന വിവേചനം തുടങ്ങിയവയൊക്കെ നോവലിലുണ്ട്. റാം C/o ആനന്ദി ഒരു മോശം നോവല്‍ അല്ല. മഹത്തായ നോവലും അല്ല.
അന്തരിച്ചുപോയ നോവലിസ്റ്റും നിരൂപകനും പത്രപ്രവര്‍ത്തകനുമായിരുന്ന പി.കെ. ബാലകൃഷ്ണന്റെ ഒരു ഉപന്യാസത്തിന്റെ പേര് ‘നല്ല നോവലും മഹത്തായ നോവലും’ എന്നാണ്. നീട്ടിപ്പരത്തിയെഴുതിയ ചെറുകഥ മാത്രമാണ് ‘ബാല്യകാലസഖി’ എന്നെഴുതുന്ന പി.കെ. നല്ല നോവലും മഹത്തായ നോവലും തമ്മിലുള്ള വ്യത്യാസം ഇങ്ങനെ സൂചിപ്പിക്കുന്നു. നോവലിന്റെ പ്രതിപാദ്യവും വിവക്ഷകളും ഏറ്റവും സജീവമായും അവിസ്മരണീയമായും ചിത്രീകരിക്കുന്ന നോവലാണ് നല്ല നോവല്‍. മഹത്തായ നോവല്‍ നോവലിസ്റ്റിന്റെ ബോധമണ്ഡലത്തെ കൂടാതെ അതിനപ്പുറം എന്തൊക്കെയോ കൂടി അവതരിപ്പിക്കുന്നു; അഥവാ ധ്വനിപ്പിക്കുന്നു. ആ ധ്വനി അവ്യക്തമാണ്. പക്ഷേ നിത്യ വ്യക്തതയുടെ പരാഗം കൊണ്ടുണ്ടാക്കിയ ഒരുതരം ദിവ്യമായ അവ്യക്തതയാണത്. കൈവച്ച മേഖലയിലെല്ലാം വളരെ മൗലികമായ സംഭാവനകള്‍ നല്‍കിയ പി.കെ. ബാലകൃഷ്ണന്റെ ഈ അഭിപ്രായത്തെ നമുക്കു മുഖവിലയ്‌ക്കെടുക്കാം. അത്തരത്തില്‍ നോക്കുമ്പോള്‍ അഖില്‍ പി. ധര്‍മ്മജന്റെ രചന നല്ല രചനയാണ്. എന്നാല്‍ മഹത്തായ രചനയേ അല്ല.
കലാകൗമുദിയില്‍ വരുന്ന കഥകളെക്കുറിച്ചും (സപ്തംബര്‍ 14-21) കവിതകളെക്കുറിച്ചും പൊതുവെ എഴുതാന്‍ കഴിയാറില്ല. കാരണം പലതിനും സാമാന്യ നിലവാരം പോലും ഉണ്ടാകാറില്ല. ഇത്തവണയും കവിതകള്‍ക്കു കുറവൊന്നുമില്ല. എട്ടു കവികള്‍ തങ്ങളുടെ വാങ്മയങ്ങള്‍ വാരിവിതറിയിരിക്കുന്നു. എല്ലാം വായിച്ചുനോക്കിയെങ്കിലും ഒന്നും മനസ്സിനെ സ്വാധീനിക്കുന്നില്ല. കൂട്ടത്തില്‍ ശ്രീകല എം.എസിന്റെ കവിത ”നൊന്തുപോകുന്നു ഞാന്‍” വായിച്ചപ്പോള്‍ വലിയ തമാശ തോന്നി. ശബ്ദ താരാവലിയുടെ സഹായത്തോടെ കവിതയെഴുതിയ ഈ കവി ”ദുഃഖം ഹ്രദങ്ങളില്‍ നിസ്സംഗതയുടെ വാഗ്മയ ശിഷ്ടം ദുരിഷ്ടം എന്നൊക്കെ എഴുതി വായിക്കുന്നവരെ ഭയപ്പെടുത്തി കളഞ്ഞു. ശിഷ്ടം, ദുരിഷ്ടം എന്നീ പദങ്ങള്‍ക്ക് ഒരു പ്രാസഭംഗിയൊക്കെയുണ്ട്. ഈ വരികള്‍ക്കു മുകളില്‍ ദുര്‍ഭരം സംഭ്രമഭാരം എന്നിങ്ങനെ ‘ഭ’ കാരം കൊണ്ടും ഒരു ചെയ്തു നടത്തുന്നുണ്ട് കവി. ‘ഹ്രദ’ത്തിന്റെയും ദുരിഷ്ടത്തിന്റെയും അര്‍ത്ഥം കവി തന്നെ കവിതയുടെ അവസാനത്തില്‍ കൊടുത്തിട്ടുണ്ട്. ഇതൊക്കെ ശബ്ദതാരാവലി നോക്കി ശരിയാക്കിയെങ്കിലും ‘വാങ്മയം’ എന്നത് വാഗ്മയം എന്നെഴുതാനേ കവിക്ക് കഴിഞ്ഞൂള്ളൂ. വാഗ്‌ദ്ധോരണി, വാഗ്‌ദേവത, വാഗ്ദത്ത എന്നൊക്കെ എഴുതുമ്പോള്‍ ‘ഗ’ യാണ് വരുന്നതെങ്കിലും വാങ്മയത്തില്‍ ‘ഗ’ കാരമല്ല എന്ന കാര്യം കവിയുടെ ശ്രദ്ധയില്‍ പെട്ടില്ല. അതോ ഇനി പ്രൂഫ് റീഡറുടെ വികൃതി ആണോ എന്നറിയില്ല.
കവിതയ്ക്ക് ഓരോ കാലത്തും പുത്തന്‍ പദാവലി കൊണ്ട് ഒരു മിനുസപ്പെടുത്തലുണ്ട്. വള്ളത്തോള്‍ കുട്ടിക്കാലത്ത് എഴുതി സമ്മാനം വാങ്ങിച്ചതുപോലെ ”പൊട്ടാക്കിപ് ഫാലവട്ടത്തിരുമിഴി ജഡയെക്കാറൊളിച്ചാരു കൂന്തല്‍ കെട്ടാക്കിക്കേത കിപ്പുവതിനുടെ വടിവാക്കിപ്പരം ചന്ദ്രഖണ്ഡം” എന്നൊന്നും ഇന്നാരും എഴുതാറില്ല. ഭാഷയുടെ സമ്പത്തായ വാക്കുകള്‍ എല്ലാക്കാലത്തേയ്ക്കുമുള്ളതാണെങ്കിലും ചില പദങ്ങള്‍ കാലാന്തരത്തില്‍ പിന്നണിയിലേയ്ക്കു പോവുകയും മറ്റു ചിലര്‍ സാര്‍വ്വത്രികമായി പ്രയോഗത്തില്‍ വരുകയും ചെയ്യും. അത്തരത്തില്‍ പ്രയോഗ വിരളമായ പദങ്ങള്‍ കവിതയില്‍ ചേര്‍ത്തു വച്ചാല്‍ അത് വായനക്കാരനു ദഹനക്കേടുണ്ടാക്കും. ഓരോ കാലഘട്ടത്തിലും ഓരോ തരം പദാവലികളാണ് പ്രധാനമായി വരുന്നത്. ലുപ്തപ്രചാരമായ ഒരു വാക്ക് ഉപയോഗിക്കേണ്ടിവന്നാല്‍ അതിനു ചില മുന്നൊരുക്കങ്ങള്‍ വേണ്ടിവരും. ആ മുന്നൊരുക്കം ആ പദത്തെ ഉള്‍ക്കൊള്ളാനും പോന്ന കാവ്യാന്തരീക്ഷം സൃഷ്ടിച്ചെടുക്കുക എന്നതാണ്. ഒറ്റയടിക്കുകയറി ‘ജഠരം’ എന്നും ‘കുഠാര’ മെന്നുമൊക്കെ ഇന്നത്തെ ഒരു കവിതയില്‍ എഴുതിവച്ചാല്‍ അതു വലിയ അധികപ്പറ്റായിപ്പോകും. ”മന്ദിച്ച ജഠരാഗ്നിയും കുത്തഴിഞ്ഞ പുസ്തകങ്ങളും ഇനി നിന്നും താങ്ങായ് ഭവിക്കുന്നു” എന്ന് കടമ്മനിട്ട ‘നഗരത്തില്‍ പറഞ്ഞ സുവിശേഷം’ എന്ന ഗദ്യകവിതയില്‍ പ്രയോഗിക്കുന്നുണ്ട്. അത് കവിതയിലെ സന്ദര്‍ഭത്തിനു പൂര്‍ണമായും ഇണങ്ങുന്നതാണ്. എന്നാല്‍ ഇവിടെ ‘ദുരിഷ്ടം’ അലിയാതെ പൊങ്ങിക്കിടക്കുന്നു.
മാധ്യമം വാരികയില്‍ ജയശ്രീ പള്ളിക്കല്‍ എഴുതിയിരിക്കുന്ന ‘പല മതില്‍ ദൂരം’ എന്ന കവിത (സപ്തംബര്‍ 22-29) പതിവുകളില്‍ നിന്നും മാറി നടക്കുന്ന ഒന്നാണ്. ”ഞങ്ങള്‍ പരസ്പരം ഏറെനേരം നോക്കിനിന്നു. എപ്പോഴത്തേയും പോലെ അവനെപ്പോഴും മതില്‍ക്കെട്ടിനു പുറത്തായിരുന്നു” എന്നാരംഭിക്കുന്ന കവിതയില്‍ പ്രത്യക്ഷത്തിനപ്പുറം ചില പരോക്ഷ സൂചനകള്‍ ഉണ്ട്. ”മതിലിന്റെ പണിക്കുറ്റം കനിഞ്ഞു നല്‍കിയ ഓട്ടയുടെ ഔദാര്യത്താല്‍ ഞങ്ങള്‍ പരസ്പരം കണ്ടുകൊണ്ടിരുന്നു” എന്നു പറയുമ്പോഴും മനുഷ്യനെ അവന്റെ സ്വാതന്ത്ര്യത്തിനുമേല്‍ വരിഞ്ഞു മുറുക്കുന്ന ചങ്ങലക്കണ്ണികളെക്കുറിച്ചുള്ള വ്യാകുലതയാണു ധ്വനിപ്പിക്കുന്നത്. മെച്ചപ്പെട്ട രചനയില്‍ പ്രത്യക്ഷത്തെ പരോക്ഷം പിന്‍തള്ളുന്നതു കാണാം. ഒറ്റവായനയില്‍ അര്‍ത്ഥഗ്രഹണം നല്ല കവിതകള്‍ക്ക് എപ്പോഴും സാധിച്ചെന്നു വരില്ല. ഇവിടെ ഒന്നില്‍ കൂടുതല്‍ വായനകള്‍ക്കുള്ള സാധ്യത കവിത തുറന്നിടുന്നുണ്ട്.
മാധ്യമത്തില്‍ സലിം അഞ്ചല്‍ എഴുതിയിരിക്കുന്ന ‘യെതം’ എന്ന കവിതയും മെച്ചപ്പെട്ട രചനയാണ്. പുതിയ ചില നിരീക്ഷണങ്ങളാല്‍ ഈ കവിത സമ്പന്നമാണ്. വലം കയ്യുടെ മേന്മയും ഇടം കയ്യുടെ സാധ്യതകളും അവതരിപ്പിക്കുന്ന കവി കയ്യില്ലാത്തവരോടു ക്ഷമാപണം ചെയ്യുന്നു. ‘യെതം’ എന്ന വാക്കു സാധാരണമല്ല. തെക്കന്‍ ഭാഗങ്ങളിലുപയോഗിക്കുന്ന ഈ പദം വടക്കന്‍ കേരളക്കാര്‍ക്ക് അത്ര പരിചിതമാണെന്നു തോന്നുന്നില്ല. വാക്കുകളുടെ സവിശേഷ പ്രയോഗങ്ങളൊന്നും കവിതയിലില്ലെങ്കിലും ആരും ശ്രദ്ധിച്ചിരിക്കാനിടയില്ലാത്ത പുതിയ ചില അന്വേഷണങ്ങള്‍ കവിത നടത്തുന്നുണ്ട്. അതുകൊണ്ടു തന്നെ ‘യെതം’ മെച്ചപ്പെട്ട രചനയുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്.
മാതൃഭൂമിയില്‍ (സപ്തം. 28 ഒക്ടോ-4) ”കുറ്റവാളികളുടെ കല എങ്ങനെ ആസ്വദിക്കും?” എന്ന പേരില്‍ എന്‍.പി. സജീഷ് ഒരു ലേഖനം (കവര്‍ സ്റ്റോറി) എഴുതിയിട്ടുണ്ട്. ലോകപ്രശസ്തരായിരുന്ന കവികളില്‍ ചിലരും ചലച്ചിത്ര സംവിധായകരില്‍ ചിലരുമൊക്കെ ലൈംഗിക കുറ്റവാളികളായതിനാല്‍ അവര്‍ സൃഷ്ടിച്ച കലയെ എങ്ങനെ ആസ്വദിക്കാനാവും എന്നാണ് എന്‍.പി.സജീഷ് ചോദിക്കുന്നത്. വലിയ ഒരു നൈതിക പ്രശ്‌നമായാണ് ലേഖകന്‍ ഇതിനെ ഉയര്‍ത്തിക്കാണിക്കുന്നത്. വിഖ്യാതകവിയും നൊബേല്‍ ജേതാവും നയതന്ത്ര ഉദ്യോഗസ്ഥനുമൊക്കെ ആയിരുന്ന പാബ്ലോ നെരൂദ എന്ന കമ്മ്യൂണിസ്റ്റുകാരന്‍ ഒരു ശ്രീലങ്കന്‍ യുവതിയെ ബലം പ്രയോഗിച്ച ലൈംഗിക വേഴ്ച്ചയ്ക്ക് വിധേയമാക്കിയതായി അദ്ദേഹത്തിന്റെ ഓര്‍മക്കുറിപ്പുകളില്‍ കുറ്റസമ്മതം നടത്തുന്നു. എന്നാല്‍ അതൊരു റേപ് ആയിരുന്നുവെന്നു പറയാനാവില്ല. നെരൂദ ഇക്കാര്യത്തില്‍ ഒറ്റപ്പെട്ട വ്യക്തിത്വമല്ല. വിഖ്യാതരായ കവികളും കലാകാരന്മാരും രാഷ്ട്രീയനേതാക്കളുമൊക്കെ ഏതാണ്ടു നെരൂദയെപ്പോലെയൊക്കെ തന്നെയാണ്.
ലൈംഗിക സദാചാരം പാലിച്ചുവെന്നു നമ്മള്‍ വിശ്വസിക്കുന്ന അനേകം കലാകാരന്മാരേയും നമുക്കറിയാം. നമ്മള്‍ അറിഞ്ഞിട്ടില്ല എന്നതുകൊണ്ടുമാത്രം അവരൊക്കെ സദാചാരികളാണെന്ന് കരുതുന്നത് വിഡ്ഢിത്തമാണ്. അവരാരും പിടിക്കപ്പെട്ടിട്ടില്ല എന്നേ പറയാനാകൂ. പോക്‌സോ നിയമങ്ങള്‍ നിലവിലില്ലാത്ത കാലമായതിനാല്‍ മാത്രം ജയിലഴികള്‍ക്കുള്ളിലാകാതെ പോയ എത്രയോ മഹദ് വ്യക്തികളെ നമുക്ക് ചരിത്രത്തില്‍ കാണാം. ആരുടേയും പേരുകള്‍ പരാമര്‍ശിക്കുന്നില്ല. അക്കാരണം കൊണ്ടുമാത്രം അവരുടെ സംഭാവനകളെ തിരസ്‌കരിക്കാന്‍ പറ്റുമോ?
പ്രശസ്തരും സമ്പന്നരുമായ വ്യക്തികളെ ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്നും പോലീസുകാര്‍ പലപ്പോഴും രക്ഷപ്പെടുത്തിവിടാറുണ്ട്. പോലീസിന്റെ ഇത്തരം ഇരട്ടത്താപ്പുകളാണ് യഥാര്‍ത്ഥ പ്രശ്‌നം. ”പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ” എന്ന് പൊതുവെ പറയുന്നതുപോലെ ജീവിതത്തില്‍ ഏതെങ്കിലും തരത്തിലുള്ള ലൈംഗിക കുറ്റകൃത്യങ്ങള്‍ ചെയ്യാത്തവര്‍ വിരളമാണ്. എന്നാല്‍ പരാതി ഉന്നയിക്കപ്പെടുമ്പോള്‍ അത്തരക്കാരെ അവജ്ഞയോടെ നോക്കുന്നത് സമൂഹത്തിന്റെ പൊതുരീതിയാണ്. കടുത്ത അവജ്ഞ പരസ്യമായി പ്രകടിപ്പിക്കുന്നവരില്‍ പലരും പിടിക്കപ്പെടാത്ത കുറ്റവാളികളാണെന്നതാണ് യാഥാര്‍ത്ഥ്യം. ഈ ലേഖകന്‍ വിദ്യാര്‍ത്ഥി ആയിരുന്ന കാലത്ത് യുവതിയായ ഒരു ഹൈസ്‌കൂള്‍ അധ്യാപിക തന്റെ വിദ്യാര്‍ത്ഥിയായ ഒരു പത്താം ക്ലാസുകാരന് പ്രണയ ലേഖനം കൊടുത്ത സംഭവമുണ്ടായിട്ടുണ്ട്. അന്നത് വലിയ ചര്‍ച്ചകള്‍ക്കു വഴിവച്ചെങ്കിലും നിയമ പ്രശ്‌നങ്ങളൊന്നും ഉണ്ടായില്ല. ‘മിണ്ടാപ്പൂച്ച കലമുടയ്ക്കും’ എന്ന പഴഞ്ചൊല്ലുതന്നെ ഉണ്ടായത് ഗുപ്തമായ ലൈംഗിക വ്യവഹാരങ്ങളെ മുന്‍നിര്‍ത്തിയാണ്.
ലൈംഗികത മനുഷ്യന്റെ അടിസ്ഥാനചോദനയാണെന്ന യാഥാര്‍ത്ഥ്യത്തെ മുന്നില്‍ കണ്ടുകൊണ്ടാവണം അതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളെ വിലയിരുത്തേണ്ടത്. എന്നാല്‍ അത്തരം വീണ്ടുവിചാരങ്ങളൊന്നും സമൂഹം ഇക്കാര്യത്തില്‍ കാണിക്കാറില്ല. സ്വയം കുറ്റവാളിയായിരിക്കെ തന്നെ മറ്റുള്ളവരുടെ തെറ്റുകളെ അത്യന്തം ശത്രുതയോടും അസൂയയോടും നോക്കിക്കാണുന്നതാണ് മനുഷ്യരുടെ പൊതുരീതി.
കലാകാരന്മാര്‍ പൊതുവെ ലൈംഗിക കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നവരാണെന്ന പൊതുധാരണയും ശരിയല്ല. സാധാരണ മനുഷ്യരുടെ ഇടയിലുള്ളതുപോലെ മാത്രമേ അത്തരം വാസനകള്‍ ഇത്തരക്കാരിലുമുള്ളൂ. എന്നാല്‍ കവികളും കലാകാരന്മാരും പ്രശസ്തരാണെന്നതിനാല്‍ അവരുടെ ചെയ്തികള്‍ പെട്ടെന്നു തന്നെ പൊതു മധ്യത്തിലെത്തും. സാധാരണക്കാരുടേത് ആരും ശ്രദ്ധിക്കാറില്ല. ചങ്ങമ്പുഴയേയും പി.യേയും ലൈംഗിക സദാചാരം പാലിച്ചിട്ടില്ലാത്ത കവികളായി പലരും എടുത്തെഴുതാറുണ്ട്. എന്നാല്‍ അത്തരം സദാചാരരാഹിത്യങ്ങള്‍ പലതും അവരുടെ ഭാവന മാത്രമായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. അതൊരു പൊന്‍തൂവലാണെന്ന് ധരിച്ചുവച്ചവരാണവര്‍. എന്നാല്‍ മറ്റു കവികളില്‍ ആരേയും ഇത്തരം ആരോപണങ്ങളില്‍ നിര്‍ത്തിയിട്ടില്ല. സാധാരണക്കാരുടെ ഇത്തരം വ്യതിയാനങ്ങളുടെ അനുപാതം വച്ചുനോക്കുമ്പോള്‍ കവികളുടെ ഇടയില്‍ സത്യത്തില്‍ ഇത്തരം വാസനക്കാര്‍ കുറവാണ്. എന്നിരിക്കിലും ചിലരുടെ ചെയ്തികളെ മുന്‍നിര്‍ത്തി കലാകാരന്മാരെ മുഴുവന്‍ അത്തരക്കാരായി വിലയിരുത്തുന്ന ഒരു പതിവ് സമൂഹം നിലനിര്‍ത്തിപ്പോരുന്നു.
ഒരാളുടെ ലൈംഗിക ശീലങ്ങളെ ചുഴിഞ്ഞു കണ്ടെത്തി അയാളിലെ കലയെ വിലയിരുത്താന്‍ തുനിഞ്ഞാല്‍ പലരുടെ കലയേയും തള്ളിക്കളയേണ്ടി വരും. വിഖ്യാതനായ നര്‍ത്തകന്‍ മൈക്കല്‍ ജാക്‌സണ്‍ പല ലൈംഗിക വൈകൃതങ്ങള്‍ക്കും ഉടമയായിരുന്നുവെന്നു പറയപ്പെടുന്നു. അതിന്റെ പേരില്‍ അദ്ദേഹത്തിന്റെ നൃത്തപരിപാടി ആരും കാണാതെയിരുന്നില്ല. മരണശേഷവും അദ്ദേഹത്തിന്റെ സ്മരണയെ ആരും വികൃതമാക്കുന്നുമില്ല. കലയെ അതു പ്രകടിപ്പിക്കുന്ന വ്യക്തിയുടെ വൈകല്യങ്ങളില്‍ നിന്നും അടര്‍ത്തിയെടുത്തു കണ്ടാലേ അത് ആസ്വദിക്കാനാവൂ.






















