ഹൈന്ദവ പാരമ്പര്യത്തിന് രണ്ടു വശങ്ങളുണ്ട്. ഒന്ന് സര്‍വ്വമത സമ്മതമായിട്ടുള്ള ഏകാത്മ ദര്‍ശനം. വൈദികമായ ഈ ജ്ഞാനമാണ് ഹിന്ദുവിന്റെ യഥാര്‍ത്ഥ പൈതൃകം. ഈ അടിസ്ഥാന ദര്‍ശനത്തില്‍ നിന്നുകൊണ്ടാണ് ഹിന്ദുവായ ഒരാള്‍ സകല മതങ്ങളെയും സമദൃഷ്ടിയോടെ കാണുകയും അംഗീകരിക്കുകയും ചെയ്യുന്നത്. ഇതര മതസ്ഥരെ പൗരോഹിത്യ നിയന്ത്രണമാണ് ഒരുമിപ്പിച്ചു നിര്‍ത്തുന്നത്. എന്നാല്‍ ഹൈന്ദവരെ ഒരുമിപ്പിക്കുന്നത് അവരുടെ ശാസ്ത്രീയമായ സത്യദര്‍ശനവും, അതിന്മേലുള്ള അഭിമാനവും അതിനോടുള്ള കൂറുമാണ്. ഹൈന്ദവ മതങ്ങളെ മറ്റ് വ്യവസ്ഥാപിത മതങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത് അതിന്റെ അടിസ്ഥാനം അനുഭവത്തിലൂടെ സാക്ഷാത്കരിക്കപ്പെട്ട അറിവാണെന്ന ഉത്കൃഷ്ടതയാണ്. ഇത് മുഴുവന്‍ ഭാരതീയരുടെയും അഭിമാന പൈതൃകമായിരുന്നു. എന്നാല്‍ ഭാരതത്തിലേക്കുള്ള അന്യമതങ്ങളുടെ കടന്നുകയറ്റം കാരണം ഈ സര്‍വ്വമത ദര്‍ശനം ഹിന്ദുക്കളുടേതു മാത്രമായി.
ഹൈന്ദവ പാരമ്പര്യത്തെ അനന്യമാക്കുന്ന മറ്റൊരു വൈശിഷ്ട്യം, അതിലെ സത്യസാക്ഷാത്കാര ദര്‍ശനവും അതിനുള്ള പദ്ധതികളുമാണ്. ഇതിലേക്കുള്ള മാര്‍ഗ്ഗമാണ് വിവിധങ്ങളായിട്ടുള്ള ആചാരങ്ങളും അവയിലുള്ള വിശ്വാസവും.
ആചാരങ്ങളിലാണ് ഹൈന്ദവര്‍ മറ്റ് മതസ്ഥരെ മാറ്റി നിര്‍ത്തുന്നത്. സത്യസാക്ഷാത്കാരത്തിനായി സ്വന്തം കുടുംബത്തെയും സമുദായത്തെയും ഉപേക്ഷിച്ച് ഏകാന്തവാസം അനുഷ്ഠിക്കുന്നതാണ് ഹൈന്ദവ പാരമ്പര്യമെന്നത് ഇവിടെ പ്രസക്തമാണ്. സത്യസാക്ഷാത്കാരത്തിന് അനേകതരം മാര്‍ഗ്ഗങ്ങളാണ് ഹൈന്ദവര്‍ക്കുള്ളത്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് ക്ഷേത്രാചാരം. ഹൈന്ദവര്‍ ഒരേ സമയം തങ്ങളുടെ അടിസ്ഥാനപരമായ മതേതര സ്വഭാവം നിലനിര്‍ത്തുകയും, എന്നാല്‍ ഈശ്വര സാമീപ്യത്തിനായി തങ്ങളുടേതായ ആചാരങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുന്നു. ഏകാത്മദര്‍ശനത്തെ മനസാ വരിച്ചിട്ടുള്ള ഹിന്ദുവിന് എല്ലാ മതസ്ഥരും തന്റെ കുടുംബാംഗങ്ങളാണ്, സഹോദരങ്ങളാണ്. കാരണം ഹിന്ദുവിനെ സംബന്ധിച്ച് ഒരേ ശക്തി രൂപാന്തരപ്പെട്ടവരാണ് മനുഷ്യരും മറ്റ് ജീവജാലങ്ങളും.
ഹൈന്ദവ മതത്തിന്റെ അടിസ്ഥാനം വെറുമൊരു സിദ്ധാന്തമോ അതിലുള്ള വിശ്വാസമോ അല്ല. പൂര്‍വ്വികരുടെ സത്യസാക്ഷാത്കാരമാണ് അതിന്റെ ആധാരം. അതിനാല്‍ യഥാര്‍ത്ഥ ഹിന്ദുവിന്റെ ആത്യന്തിക ലക്ഷ്യം സത്യസാക്ഷാത്കാരമാണ്, അതിനായിട്ടുള്ള കര്‍മ്മങ്ങളാണ് അയാളുടെ ആചാരം. ഈ ആചാരങ്ങളില്‍ മറ്റ് മതസ്ഥര്‍ കൈകടത്തുന്നതിനു പിന്നില്‍ കുത്സിത രാഷ്ട്രീയവും മതപരിവര്‍ത്തന ലക്ഷ്യവുമാണ്.
ഹൈന്ദവ ക്ഷേത്രങ്ങള്‍ പള്ളികളെപ്പോലെ വെറും ആരാധനാലയങ്ങള്‍ മാത്രമല്ല. ഭൂമിയില്‍ ജീവനെ നിലനിര്‍ത്തുന്ന സൂക്ഷ്മപ്രാണനാകുന്ന ചൈതന്യത്തെ ആവാഹിച്ചു സ്ഥാപിച്ചിട്ടുള്ള പ്രതിഷ്ഠകളാണ് ക്ഷേത്രങ്ങള്‍ ഉള്‍ക്കൊള്ളുന്നത്. താന്ത്രിക വിദ്യ പ്രകാരം ഓരോ പ്രതിഷ്ഠ സ്ഥാപിക്കുന്നതിലും നിലനിര്‍ത്തുന്നതിലും വ്യത്യസ്തങ്ങളായ മന്ത്രങ്ങളും കര്‍മ്മങ്ങളും ഉള്‍പ്പെടുന്നു. ഒരു ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയുടെ പവിത്രത നിലനിര്‍ത്തുന്നത് ആ പ്രതിഷ്ഠക്ക് വിധിച്ചിട്ടുള്ള പൂജകളും മന്ത്രങ്ങളുമാണ്. ഭക്തരുടെ വിശ്വാസവും അനുകൂലചിന്തകളും നാമജപവും ക്ഷേത്രചൈതന്യത്തെ ഊട്ടിയുറപ്പിക്കുകയും ചെയ്യുന്നു. അതിനാല്‍ ഓരോ ആചാരലംഘനവും ക്ഷേത്രത്തിന്റെ പരിശുദ്ധിക്ക് കളങ്കമേല്‍പ്പിക്കുന്നു. അഹിന്ദുക്കള്‍ക്ക് പ്രവേശനം നിഷേധിക്കുന്നത് ഇക്കാരണത്താലാണ്. അവര്‍ ഹിന്ദുമതം സ്വീകരിക്കാത്തതു കൊണ്ടല്ല.
ഹിന്ദുക്കള്‍ തനവും മനവും ശുദ്ധമാക്കി ആരാധനയ്ക്കായിട്ടാണ് ക്ഷേത്രങ്ങളില്‍ പ്രവേശിക്കുന്നത്. എന്നാല്‍ അഹിന്ദുക്കള്‍ വ്രതശുദ്ധിയില്ലാതെയും അവിശ്വാസമാകുന്ന പ്രതികൂലചിന്തകളോടെയും ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് പ്രാണപ്രതിഷ്ഠക്ക് ദോഷം വരുത്തുന്നു, അതിന്റെ ചൈതന്യത്തിന് കോട്ടമുണ്ടാക്കുന്നു.
ശ്രീപത്മനാഭ സ്വാമി ക്ഷേത്രം, ഗുരുവായൂര്‍ ക്ഷേത്രം, തിരുപ്പതി വെങ്കടേശ്വര ക്ഷേത്രം, ശബരിമല മുതലായ സുപ്രധാന ആരാധനാ കേന്ദ്രങ്ങളെ മലിനപ്പെടുത്താന്‍ ആസൂത്രിത നീക്കം തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഇപ്പോള്‍ ധര്‍മ്മസ്ഥലയുമായി ബന്ധപ്പെട്ട ദുരാരോപണങ്ങള്‍, അവിടെ അനധികൃതമായി മൃതദേഹങ്ങള്‍ കുഴിച്ചിട്ടെന്ന വ്യാജവാര്‍ത്ത, ഗുരുവായൂര്‍ ക്ഷേത്രത്തില്‍ തുടരെത്തുടരെ ആചാരലംഘനം നടത്തുന്നത് മുതലായവ ഇന്ത്യന്‍ ഭരണഘടന അനുവദിച്ചിട്ടുള്ള മതസ്വാതന്ത്ര്യത്തെ വെല്ലുവിളിക്കുന്ന ഫാസിസ്റ്റ് പ്രവര്‍ത്തനങ്ങളാണ്. ഇവയൊക്കെ ഹൈന്ദവരുടെ പവിത്രമായ ആരാധനാലയങ്ങളുടെ നേരെയുള്ള കരുതിക്കൂട്ടിയുള്ള നീക്കങ്ങളാണ്.
കേരളത്തില്‍ മറ്റ് മതസ്ഥാപനങ്ങളുടെ സ്വയംഭരണാവകാശം നിലനിര്‍ത്തുകയും, ഹൈന്ദവ ക്ഷേത്രങ്ങളെ മാത്രം നിയന്ത്രിക്കുകയും ചെയ്യുന്നതിലൂടെ ഭരണഘടനയിലെ പൗരതുല്യതയെയാണ് തൃണവല്‍ക്കരിക്കുന്നത്. ഈ വിവേചനം അവസാനിപ്പിക്കാന്‍, ഭരണഘടനയെ നോക്കുകുത്തിയാക്കാതെ അതിന്റെ ആദര്‍ശത്തെ സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ മുന്‍കൈ എടുക്കേണ്ടതാണ്. മറ്റ് മതങ്ങളുടെ നിയന്ത്രണം അതത് മതസമുദായങ്ങള്‍ക്കാണ്. പക്ഷേ കേരളത്തിലെ ഹിന്ദുക്കള്‍ക്ക് ആ അവകാശവും അധികാരവും ഇല്ല. ഇത് മതപരമായ നീതിനിഷേധമാണ്. ഈ വിഷയം കോടതി അടിയന്തരമായി പരിഗണിക്കേണ്ടതുണ്ട്.
കള്‍ച്ചറല്‍ മാര്‍ക്സിസ്റ്റുകളുടെ കുതന്ത്രം
ഹൈന്ദവരുടെ വിശ്വാസ സംഹിതകളെ മാനിക്കാത്ത ജസ്‌നയും ജാസ്മിനും എന്നു പേരുള്ള രണ്ട് മുസ്ലിം സ്ത്രീകള്‍ പടം വരയ്ക്കല്‍, നടപ്പന്തലിലെ വിഗ്രഹത്തില്‍ മാലചാര്‍ത്തല്‍, തീര്‍ത്ഥത്തില്‍ കാല്‍കഴുകല്‍ മുതലായ വേഷങ്ങള്‍ കെട്ടിയാടുന്നുണ്ടല്ലോ. ഈ സ്ത്രീകള്‍ക്ക് മസ്ജിദുകളില്‍ പ്രവേശനമില്ലെന്നോര്‍ക്കണം. വീഡിയോ ചെയ്തു കാശുണ്ടാക്കുന്നതു മാത്രമല്ല ഇവരുടെ പദ്ധതിയെന്ന് കരുതേണ്ടിയിരിക്കുന്നു. ഹൈന്ദവരുടെ വിശ്വാസത്തെ തകര്‍ക്കുകയെന്നത് ഇത്തരക്കാരുടെ ലക്ഷ്യമല്ലെന്ന് ആര്‍ക്കു പറയാനാവും?
സര്‍ക്കാരിന്റെയും അന്യമതസ്ഥരുടെയും ഇടപെടല്‍ കൂടാതെ ഹൈന്ദവര്‍ക്ക് അവരുടെ പുണ്യതീര്‍ത്ഥങ്ങളുടെ പരിശുദ്ധി നിലനിര്‍ത്താനുള്ള അവകാശം നിഷേധിക്കലിന്റെ നിരവധി സംഭവങ്ങള്‍ ഇപ്രകാരം തുടരെത്തുടരെ അരങ്ങേറുന്നതിനു പിന്നില്‍ സംഘടിത മതന്യൂനപക്ഷങ്ങള്‍ നിയന്ത്രിക്കുന്ന ലോബികളുടെയും, കുത്സിത രാഷ്ട്രീയം കളിക്കുന്ന ചില ഇടതുപക്ഷക്കാരുടെയും ഒത്തുചേരലാണ്. ഇരുകൂട്ടര്‍ക്കും ഒരേ ആവശ്യമാണ്. ഭൂരിപക്ഷമാകുന്ന ഹൈന്ദവരെ ഒന്നിപ്പിച്ചു നിര്‍ത്തുന്ന അവരുടെ വിശ്വാസങ്ങളെയും ആചാരങ്ങളെയും തകര്‍ക്കുക വഴി അവരെ പെരുവഴിയിലാക്കുക. ഹൈന്ദവര്‍ സ്വന്തം മതമുപേക്ഷിച്ച് ഭൗതികവാദികളാകാനും, അന്യമതങ്ങളിലേക്ക് ചേക്കാറാനും ഇത് സഹായിക്കുന്നു.
വാസ്തവത്തില്‍ ഹിന്ദു മാത്രമാണ് മതേതരന്‍. അയാള്‍ മാത്രമാണ് ഇതര മതങ്ങളെ അംഗീകരിക്കുന്നവന്‍. അതിനാലാണ് കുതന്ത്രജ്ഞര്‍ക്ക്, ഹൈന്ദവ മതത്തിന്റെ വൈശിഷ്ട്യമറിഞ്ഞുകൂടാത്ത മന്ദമനസ്‌കരായ ചില ഹിന്ദുക്കളെക്കൊണ്ടുതന്നെ ഹൈന്ദവാചാരങ്ങളെക്കുറിച്ച് അവമതിപ്പോടെ സംസാരിപ്പിക്കാന്‍ സാധിക്കുന്നത്. ഹിന്ദുക്കളെന്ന പേരില്‍ സ്വതന്ത്രമായി വിലസുകയും, പുരോഗമന വേഷം നടിക്കുന്നവരുമായ ഈ ഹിന്ദുക്കളെക്കൊണ്ട് ഹൈന്ദവാചാരങ്ങളെ തള്ളിപ്പറയിപ്പിക്കുകയെന്നത് കാലങ്ങളായി കമ്യൂണിസ്റ്റുകളുടെ തന്ത്രമാണ്. എന്നാല്‍ ഹൈന്ദവ വിശ്വാസം പ്രാകൃതമാണെന്ന് അഭിപ്രായപ്പെടുന്നതിലൂടെ, മറ്റ് മതവിശ്വാസങ്ങളും പ്രാകൃതമാണെന്നാണ്, അജ്ഞാനം അലങ്കാരമായി കൊണ്ടു നടക്കുന്ന ഈ പുരോഗമന വേഷക്കാര്‍ സമര്‍ത്ഥിക്കുന്നത്.
ഹൈന്ദവ വിശ്വാസങ്ങളെ തകര്‍ക്കുന്നതിനു പിന്നില്‍ അന്യമതസ്ഥരുടെ താല്പര്യവുമുണ്ട്. അവിശ്വസികളായ ഹിന്ദുക്കളെ എളുപ്പത്തില്‍ മതംമാറ്റാന്‍ സാധിക്കുമെന്ന് മതപരിവര്‍ത്തന ലോബികള്‍ സ്വപ്നം കാണുന്നു. ഹൈന്ദവ ഭൂരിപക്ഷത്തെ വിഘടിപ്പിക്കുന്നതിനായി അധികാര സ്വാധീനം ചെലുത്തുന്നത് കള്‍ച്ചറല്‍ മാര്‍ക്സിസ്റ്റുകളുടെ പ്രധാന രാഷ്ട്രീയ ലക്ഷ്യമാണ്. ശബരിമലയില്‍ ഭൗതിക വാദികളുടെയും നിരീശ്വരവാദികളുടെയും നേതൃത്വത്തില്‍ നടത്തിയ അയ്യപ്പ സംഗമം ഇത് സാധൂകരിക്കുന്നു. അതിനാല്‍ മേല്‍പ്പറഞ്ഞ മുസ്ലിം സ്ത്രീള്‍ക്ക് പിന്നില്‍ ഹിന്ദുവിരുദ്ധ ലോബികള്‍ മാത്രമല്ല, സാംസ്‌കാരിക മേഖലയെ തകിടം മറിച്ചുകൊണ്ട് കമ്യൂണിസം നടപ്പാക്കാമെന്ന് വ്യര്‍ത്ഥവിചാരമുള്ള കള്‍ച്ചറല്‍ മാര്‍ക്സിസ്റ്റുകളുടെ ഗൂഢതന്ത്രവുമുണ്ട്. തൊഴിലാളിവര്‍ഗ വിപ്ലവത്തിലൂടെ കമ്യൂണിസം നടപ്പാക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ സാംസ്‌കാരിക മേഖലകളെ അഴിച്ചുപണിത് ലക്ഷ്യം നേടാന്‍ ഇവര്‍ മതപരിവര്‍ത്തന ലോബികളുമായി സഹകരിക്കുകയാണ്.
ഏറെ വൈവിധ്യമാര്‍ന്നതിനാല്‍ ഏറ്റവും സങ്കീര്‍ണമായിട്ടുള്ള ഭാരതീയ സമൂഹത്തെ ഒന്നിച്ചു നിര്‍ത്താന്‍ അതിന്റെ പുരാതന സമ്പത്തായ ഏകാത്മദര്‍ശനം മാത്രമാണ് ആശ്രയം. ഈ സത്യത്തെ ആചരിച്ച് സംരക്ഷിക്കാന്‍ ഹിന്ദുക്കളെ അനുവദിച്ചില്ലെങ്കില്‍ മതഭേദമന്യേ ഒരു ഭാരതീയനും ഇവിടെ സുരക്ഷിതനാകില്ല. ഈ ദര്‍ശനം ഒരു അറബിക്കും സായിപ്പിനും അന്യമാണ്. ഇന്നത്തെ ഭാരതീയരില്‍ ഈ പൈതൃക ദര്‍ശനമുള്‍ക്കൊള്ളുന്നവര്‍ ഹിന്ദുക്കള്‍ മാത്രമായിപ്പോയി എന്നത് ദൗര്‍ഭാഗ്യകരമാണ്. വാസ്തവത്തില്‍ ഈ സത്യദര്‍ശനം മതപരമല്ല. മാനവികതയെ പ്രോത്സാഹിപ്പിക്കുന്ന ഈ ശാസ്ത്രീയ സത്യം മതഭേദമന്യേ ആര്‍ക്കും സ്വീകരിച്ച് സമ്പൂര്‍ണ വ്യക്തിത്വത്തിന് ഉടമയാകാം. ആചാരങ്ങളിലും വിശ്വാസങ്ങളിലും മാത്രം അവരവരുടെ മതത്തെ മുറുകെപ്പിടിക്കാം. ഹിന്ദുമതത്തിനുള്ളില്‍ തന്നെ വ്യത്യസ്ത ആചാര സമ്പ്രദായങ്ങളുണ്ടല്ലോ. മതഭേദമന്യേ മുഴുവന്‍ ജനതയുടെയും സ്വസ്ഥജീവിതത്തിനായിട്ടാണ് ഭാരതീയരുടെ സത്യദര്‍ശനം സംരക്ഷിക്കപ്പെടേണ്ടത്. അതിന്റെ ആചരണത്തില്‍പ്പെടുന്നതാണ് ക്ഷേത്രാരാധന. അതിനാല്‍ ക്ഷേത്രാചാരങ്ങളുടെ പരിശുദ്ധി തകര്‍ക്കാനുദ്ദേശിക്കുന്നവരെ നിലയ്ക്കു നിര്‍ത്താന്‍ ഹൈന്ദവ സംഘടനകള്‍ കോടതിയെയും കേന്ദ്രസര്‍ക്കാരിനെയും സമീപിക്കേണ്ടത് അനിവാര്യമായിത്തീര്‍ന്നിരിക്കുന്നു.





















