ഒരു ഹിന്ദു ക്ഷേത്രത്തെ വ്യാജ ആരോപണങ്ങളിലൂടെ എങ്ങനെ അപകീര്‍ത്തിപ്പെടുത്താം എന്നതിന് ഉദാഹരണമാണ് കര്‍ണാടക ധര്‍മ്മസ്ഥലയിലെ മഞ്ജുനാഥ ക്ഷേത്രത്തിനു നേര്‍ക്കുണ്ടായ കടന്നാക്രമണം. രാജ്യത്തെ പ്രമുഖ ഹിന്ദു തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നായ ധര്‍മ്മസ്ഥല ഒരു ക്ഷേത്രം മാത്രമല്ല, ദിവസേന ലക്ഷക്കണക്കിനു പേര്‍ക്ക് ഭക്ഷണം നല്‍കുന്നയിടവുമാണ്. സാംസ്‌കാരികവും ആത്മീയവുമായ ഈ കേന്ദ്രം കഴിഞ്ഞ മാസങ്ങളില്‍ ഇടതുപക്ഷക്കാരും കോണ്‍ഗ്രസും തീവ്രവാദ ഗ്രൂപ്പുകളും ഉള്‍പ്പെടുന്ന ഒരു വിഭാഗത്തിന്റെ ആസൂത്രിതമായ കടന്നാക്രമണത്തിനാണ് വിധേയമായത്. അന്താരാഷ്ട്ര ഹിന്ദു വിരുദ്ധ ശക്തികളും ഇതിനുപിന്നില്‍ ഉണ്ടായിരുന്നു. നീതിക്കായുള്ള പോരാട്ടത്തിന്റെ പൊയ്മുഖം അണിഞ്ഞുള്ള ഈ നീക്കം വലിയൊരു ഗൂഢാലോചനയാണെന്ന് വളരെ വേഗം വെളിപ്പെട്ടു.
അപ്രതീക്ഷിതമായി പൊട്ടിപ്പുറപ്പെട്ട ഒന്നല്ല ധര്‍മ്മസ്ഥല വിവാദം. കര്‍ണാടകയിലെ ഏറ്റവും ആരാധ്യമായ ക്ഷേത്രങ്ങളില്‍ ഒന്നിനെതിരെ ജനങ്ങളെ ഇളക്കിവിടാനുള്ള ആസൂത്രിത ശ്രമമായിരുന്നു അത്. ആദ്യം ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ പോലെ തോന്നിയിരുന്നത് ഇടതുപക്ഷ കേന്ദ്രങ്ങളുടെയും ഹിന്ദുവിരുദ്ധ പാശ്ചാത്യ മാധ്യമങ്ങളുടെയും ശ്രദ്ധയാകര്‍ഷിക്കാന്‍ സൂക്ഷ്മമായി തയ്യാറാക്കിയ ഒരു തിരക്കഥയായിരുന്നുവെന്ന് വെളിപ്പെട്ടു. പരമാവധി ബഹളവും ആശയക്കുഴപ്പവും സൃഷ്ടിക്കാന്‍ നടപ്പാക്കിയ ഒരു പ്രചാരണ നാടകമായിരുന്നു ഇത്.
സത്യവും വസ്തുതകളുമായിരുന്നില്ല, ‘നരേറ്റീവ് യുദ്ധ’മായിരുന്നു ഈ ഗൂഢാലോചനയുടെ ന്യൂക്ലിയസ്. ധര്‍മ്മസ്ഥലയെ ലക്ഷ്യമാക്കി കോടിക്കണക്കിന് ജനങ്ങളുടെ ആത്മീയ, സാംസ്‌കാരിക പ്രതീകത്തെ അപകീര്‍ത്തിപ്പെടുത്തുകയായിരുന്നു. ഈ തന്ത്രം ഒരേസമയം ലളിതവും കപടവുമായിരുന്നു. ജനശ്രദ്ധ ആകര്‍ഷിക്കുന്ന ആരോപണങ്ങള്‍ ഉന്നയിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക, അര്‍ദ്ധസത്യങ്ങള്‍കൊണ്ട് ചര്‍ച്ചകളെ നിറയ്ക്കുക, യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിയുന്നതിന് മുന്‍പുതന്നെ ക്ഷേത്രത്തെ ‘ജനകീയ കോടതി’യുടെ വിചാരണയ്ക്ക് വിധേയമാക്കുക. ഈ കള്ളക്കളി സംഘടിപ്പിച്ചവര്‍ക്ക് ഒരു സ്ഥാപനത്തെയല്ല, അത് പ്രതിനിധാനം ചെയ്യുന്ന ഹിന്ദുധര്‍മത്തെയായിരുന്നു അപകീര്‍ത്തിപ്പെടുത്തേണ്ടത്.
സമീര്‍ മുഹമ്മദിന്റെ രംഗപ്രവേശം
ഇതിന്റെ നാള്‍വഴി ഇങ്ങനെയായിരുന്നു:
ധര്‍മ്മസ്ഥലയില്‍ ആയിരംപെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി മൃതദേഹങ്ങള്‍ കൂട്ടത്തോടെ കുഴിച്ചിട്ടിട്ടുണ്ട്’എന്നൊരു ആരോപണമുന്നയിച്ച സമീര്‍ മുഹമ്മദ് എന്നയാള്‍ അത് എഐ വീഡിയോയിലൂടെ പ്രചരിപ്പിക്കുന്നു. ഉടന്‍ തന്നെ മുഖംമൂടി ധരിച്ച ഒരാള്‍ പ്രത്യക്ഷപ്പെടുന്നു. ”ഞാന്‍ നൂറ് സ്ത്രീകളെ അടക്കം ചെയ്തിട്ടുണ്ട്” എന്ന് പറയുന്നു. എന്നാല്‍ പോലീസിന്റെ പ്രത്യേകഅന്വേഷണസംഘം 17 സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ ലഭിച്ചത് ഒരു പുരുഷന്റെ കുറച്ചുകാലം പഴക്കമുള്ള അസ്ഥികള്‍ മാത്രം. നിയമാനുസൃതം നടന്ന ശവസംസ്‌കാരമാണ് ഇതെന്ന് മനസ്സിലാക്കുകയും ചെയ്തു.
പരാതിയുമായി ചെന്നയ്യ കോടതിയില്‍ മൊഴിനല്‍കുകയും, തെളിവായി ഒരു തലയോട്ടി ഹാജരാക്കുകയും ചെയ്തു. പിന്നീട് അറസ്റ്റിലായ ചെന്നയ്യ താന്‍ ചിലരുടെ സമ്മര്‍ദ്ദത്തിനും പ്രലോഭനത്തിനും വഴങ്ങി നുണ പറയുകയായിരുന്നുവെന്ന് സമ്മതിച്ചു. അധികൃതരുടെ നിര്‍ബന്ധത്തിന് വഴങ്ങി താന്‍ ഒരുപാട് മൃതദേഹങ്ങള്‍ കുഴിച്ചിട്ടിട്ടുണ്ടെന്നു പറഞ്ഞ ചെന്നയ്യയെ പിന്തുണച്ച് സുജാത ഭട്ട് എന്ന ഒരു സ്ത്രീ രംഗത്തു വന്നിരുന്നു. തന്റെ എംബിബിഎസ് വിദ്യാര്‍ത്ഥിയായ മകള്‍ അനന്യ ഭട്ടിനെ ധര്‍മസ്ഥലയിലെത്തി കാണാതായിട്ടുണ്ടെന്നായിരുന്നു സുജാത പറഞ്ഞത്. എന്നാല്‍ ഇവര്‍ക്ക് ഇങ്ങനെയൊരു മകള്‍ ഇല്ലെന്നും, എംബിബിഎസ് പഠനം വെറും കള്ളക്കഥയാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ചിലരുടെ പ്രലോഭനത്തിനു വഴങ്ങി പണം മോഹിച്ചാണ് താന്‍ ഇങ്ങനെ പറഞ്ഞതെന്ന് സുജാത ഭട്ടിന് സമ്മതിക്കേണ്ടിവന്നു. പരാതിയില്‍ നിന്ന് ഇവര്‍ പിന്മാറുകയും ചെയ്തു. ചെന്നയ്യ സ്ഥിരമായി നുണ പറയുന്നവനും, പണത്തിനുവേണ്ടി എന്തും ചെയ്യുന്നവനുമാണെന്നും ഇയാളുടെ മുന്‍ ഭാര്യയും പറയുകയുണ്ടായി.

തമിഴ്‌നാട്ടില്‍ നിന്നുള്ള ചിലരാണ് ധര്‍മസ്ഥലയെ അപകീര്‍ത്തിപ്പെടുത്താന്‍ തന്നെ സമീപിച്ചതെന്നും, എന്തുവന്നാലും തങ്ങള്‍ നോക്കിക്കൊള്ളാമെന്നും ഇവര്‍ ഉറപ്പു നല്‍കിയതായും ചെന്നയ്യ പോലീസിനോട് സമ്മതിച്ചിരുന്നു. ആരാണ് ചെന്നയ്യയെ സമീപിച്ചത്, ഇവര്‍ കേവലം വ്യക്തികളാണോ, ഏതെങ്കിലും സംഘടിത ശക്തി ഇവര്‍ക്ക് പിന്നിലുണ്ടോ എന്നൊക്കെയുള്ള കാര്യങ്ങള്‍ അന്വേഷണത്തിലൂടെ പുറത്തുവരേണ്ടതുണ്ട്.
ധര്‍മസ്ഥലക്കെതിരെ നിരവധി യൂട്യൂബ് ചാനലുകളാണ് കുപ്രചാരണം നടത്തിയത്. ഇവരെ ആരാണ് രംഗത്തിറക്കിയത്? കര്‍ണാടകയിലെ തിരൂരില്‍ ലോറിയുമായി പോയ അര്‍ജുന്‍ എന്ന മലയാളി പുഴയില്‍ വീണ് മരിച്ചിരുന്നു. ഈ ലോറിയുടെ ഉടമ മനാഫ് എന്നയാള്‍ അന്ന് പല നാടകങ്ങളും കളിച്ചു. ധര്‍മസ്ഥലയ്ക്ക് എതിരായ ആരോപണങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ ഇയാളും മുന്‍നിരയില്‍ ഉണ്ടായിരുന്നു. ആരാണ് ഇയാള്‍ക്കു പിന്നില്‍ എന്ന കാര്യവും വിശദമായി അന്വേഷിക്കേണ്ടതുണ്ട്.
എന്നാല്‍ ഇത് കാണാന്‍ ഇടതുപക്ഷ ലോബികള്‍, കോണ്‍ഗ്രസ് നേതാക്കള്‍, എസ്ഡിപിഐ പോലുള്ള ഇസ്ലാമിക ജിഹാദികള്‍ എന്നിവര്‍ കുപ്രചാരണം തുടര്‍ന്നു. ധര്‍മ്മസ്ഥലക്കെതിരെ ബിബിസിയേയും അല്‍ ജസീറയേയും പോലുള്ള അന്താരാഷ്ട്ര മാധ്യമങ്ങളേയും, ന്യൂസ് മിനുട്ട് പോലുള്ള ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളേയും ഇതിനായി ഉപയോഗിച്ചു. എന്തെങ്കിലും സത്യം പുറത്തുകൊണ്ടുവരാനായിരുന്നില്ല, വ്യാജപ്രചാരണങ്ങളെ ആയുധമാക്കി ഒരു ക്ഷേത്രത്തെ അപകീര്‍ത്തിപ്പെടുത്തി കോടിക്കണക്കിന് ഭക്തരുടെയും ഹിന്ദുസമൂഹത്തിന്റെയും ആത്മവിശ്വാസം നശിപ്പിക്കാനായിരുന്നു ശ്രമം. ഈ ഗൂഢാലോചനയാണ് ചെന്നയ്യ എസ്‌ഐടിക്ക് മുന്നില്‍ കുറ്റസമ്മതം നടത്തിയതോടെ പൊളിഞ്ഞത്. 2023 ല്‍ ആരോപണം ഉന്നയിക്കാനും വ്യാജ പരാതികള്‍ നല്‍കാനും ചിലര്‍ തന്നെ പ്രോത്സാഹിപ്പിച്ചിരുന്നുവെന്ന് ഇയാള്‍ സമ്മതിച്ചു.
ധര്‍മ്മസ്ഥലയുടെ വിശുദ്ധി കളങ്കപ്പെടുത്തുക, ക്ഷേത്രത്തിന്റെ ചുമതലക്കാരനായ വീരേന്ദ്ര ഹെഗ്‌ഡെയെ അപകീര്‍ത്തിപ്പെടുത്തുക, ഹിന്ദുക്കളുടെ ആത്മവിശ്വാസത്തെ തകര്‍ക്കുക എന്നിവയായിരുന്നു ലക്ഷ്യം. ഇതിനായി എഐ വീഡിയോ മുതല്‍ വ്യാജ സാക്ഷ്യങ്ങള്‍ വരെ അവതരിപ്പിച്ചു. രാഷ്ട്രീയ ഇടപെടലുകളും ആഗോള മാധ്യമ പ്രചാരണങ്ങളും ഒരേസമയം നടത്തി. ഹിന്ദു ധര്‍മ്മത്തിനെതിരായ പടയൊരുക്കമായിരുന്നു ഇത്.
ധര്‍മ്മസ്ഥലക്കെതിരെ ഇതുവരെ പരോക്ഷമായി നടന്നിരുന്ന ആക്രമണം പരസ്യമാകുന്നതാണ് കണ്ടത്. സത്യം വെളിപ്പെട്ടതിനാല്‍ ധര്‍മ്മസ്ഥലയ്ക്ക് കളങ്കമൊന്നും സംഭവിച്ചില്ല, പക്ഷേ ഭാവിയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കെതിരെ സ്ഥാപിതശക്തികള്‍ എത്ര ദൂരം പോകുമെന്നതിന്റെ മുന്നറിയിപ്പാണിത്.

എഐ വീഡിയോയുടെ കുപ്രചാരണം
ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തത് പ്രകാരം, സമീര്‍ മുഹമ്മദ് പുറത്തിറക്കിയ ‘ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്’ വീഡിയോ കെട്ടിച്ചമച്ച കഥകളും അടിസ്ഥാനരഹിതമായ ആരോപണങ്ങളും നിറഞ്ഞതായിരുന്നു. തെളിവുകള്‍ പരിശോധിക്കാതെ, ഉത്തരവാദിത്തത്തോടെ റിപ്പോര്‍ട്ട് ചെയ്യാതെ ദുഷ്ടലാക്കോടെ തെറ്റായ കഥകള്‍ പ്രചരിപ്പിച്ചു. ധര്‍മ്മസ്ഥലയെ കൂട്ടക്കൊലകളുടെയും കൂട്ടത്തോടെ മൃതദേഹങ്ങള്‍ കുഴിച്ചിടുന്നതിന്റെയും കേന്ദ്രമായി ചിത്രീകരിച്ചാണ് ഇയാള്‍ മുന്നോട്ടു വന്നത്. ഇത് തീര്‍ത്തും അപകടകരമായ ഒരു പ്രചാരണമായിരുന്നു.
സമീറിന്റെ ദുരുദ്ദേശ്യം വ്യക്തമായത് അയാളുടെ പഴയ പ്രവര്‍ത്തനങ്ങളില്‍ നിന്നാണ്. ഇയാള്‍ സാമൂഹിക നിരീക്ഷകനെന്ന നിലയില്‍ സ്വയം മുന്നോട്ട് വന്നിട്ടുണ്ടെങ്കിലും തിരഞ്ഞെടുക്കപ്പെട്ട വിഷയങ്ങളില്‍ മാത്രമായിരുന്നു പ്രതികരണം. അത് പലപ്പോഴും ഹിന്ദുവിരുദ്ധവുമായിരുന്നു. അജ്മീര്‍ ദര്‍ഗ സന്ദര്‍ശിച്ചുകൊണ്ടുള്ള ആത്മീയ യാത്രയുടെ വീഡിയോകള്‍ അഭിമാനത്തോടെ അപ്ലോഡ് ചെയ്തത് ഇതിന് ഉദാഹരണമാണ്. രാജ്യം മുഴുവന്‍ നടുങ്ങിയ അജ്മീര്‍ ബലാത്സംഗ കേസിനെക്കുറിച്ച് ഇതില്‍ ഒരിക്കല്‍ പോലും പരാമര്‍ശിച്ചില്ല. ഹിന്ദു ക്ഷേത്രത്തെ ലക്ഷ്യമാക്കി എഐ ഉപയോഗിച്ച് വ്യാജവീഡിയോ ഉണ്ടാക്കുമ്പോള്‍ അജ്മീര്‍ ദര്‍ഗയെപോലുള്ള കേസുകളില്‍ പൂര്‍ണ നിശ്ശബ്ദത പാലിച്ചത് സമീറിന്റെ ഇരട്ടത്താപ്പ് തെളിയിക്കുന്നു.
പ്രമുഖ മാധ്യമങ്ങള്‍ പ്രചരിപ്പിച്ച ‘ധര്‍മ്മസ്ഥല കൂട്ടക്കൊല കേസ്’ സമീറിന്റെ എഐ വീഡിയോയില്‍ നിന്നാണ് ഉരുത്തിരിഞ്ഞത്. ശരിയായ പരാതിയോ തെളിവോ ഒന്നുമില്ലാതെ സാങ്കേതിക വിദ്യയെ ആയുധമാക്കി വ്യാജകഥള്‍ സൃഷ്ടിക്കുകയായിരുന്നു. വാര്‍ത്താ ചാനലുകള്‍ ഇവ അപ്പാടെ വിശ്വസിച്ച് ‘ബ്രേക്കിംഗ് ന്യൂസുകള്‍’ നല്‍കി. അച്ചടി മാധ്യമങ്ങള്‍ക്ക് പ്രധാന തലക്കെട്ടുകളായി.
പിന്നീട് ഇതിനെല്ലാം കാരണക്കാരനായ സമീര്‍ ഒളിവില്‍ പോവുകയും ചെയ്തു. ഇയാള്‍ക്ക് പുറമേനിന്ന് സാമ്പത്തികം ഉള്‍പ്പെടെ പല സഹായങ്ങളും ലഭിച്ചതായാണ് അറിയുന്നത്.
ചെന്നയ്യ പറഞ്ഞത് വ്യാജ സാക്ഷ്യങ്ങള്‍
ധര്‍മ്മസ്ഥലക്കെതിരെ നടന്ന പ്രചാരണങ്ങളുടെ കേന്ദ്രബിന്ദുവായത് ചെന്നയ്യയുടെ സാക്ഷ്യമായിരുന്നു. ഇയാളുടെ പശ്ചാത്തലം തന്നെ സംശയകരമാണ്. മതംമാറി ക്രൈസ്തവനായ ആളാണ് ചെന്നയ്യയെന്ന് പറയപ്പെടുന്നു. ക്ഷേത്രഭരണവുമായി യാതൊരു ബന്ധവുമില്ലാത്ത മുന്‍ ശുചീകരണ തൊഴിലാളിയായ ചെന്നയ്യ അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെട്ട്, ”ഞാന്‍ നൂറിലേറെ സ്ത്രീകളെ ധര്‍മ്മസ്ഥലയില്‍ അടക്കം ചെയ്തിട്ടുണ്ട്” എന്ന അതിവിദ്വേഷപരവും ഞെട്ടിപ്പിക്കുന്നതുമായ ആരോപണങ്ങള്‍ ഉന്നയിക്കുകയായിരുന്നു.
ക്ഷേത്ര ഭരണകൂടം ഇതിനായി തന്നെ നിര്‍ബന്ധിച്ചുവെന്നായിരുന്നു മൊഴി. കൊലചെയ്യപ്പെട്ട പലരും ലൈംഗികാതിക്രമത്തിന് ഇരയായിരുന്നുവെന്നും ഇയാള്‍ പറയുകയുണ്ടായി. ഒരു ഹിന്ദു ക്ഷേത്രത്തെ പൊതുജനമധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്താന്‍ ബോധപൂര്‍വ്വമാണ് ഇയാള്‍ ഇങ്ങനെ ചെയ്തത്. ഇങ്ങനെയൊരു അവസരത്തിനായി കാത്തിരുന്നവര്‍ ഈ കള്ളക്കഥകള്‍ പരമാവധി പ്രചരിപ്പിക്കുകയും ചെയ്തു.

അന്വേഷണത്തിന് വിധേയമായപ്പോള്‍ ചെന്നയ്യയുടെ ആരോപണങ്ങള്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു വീണു. എസ്‌ഐടി ഇയാള്‍ ചൂണ്ടിക്കാട്ടിയ ഓരോ സ്ഥലവും സൂക്ഷ്മമായി പരിശോധിച്ചു. അസ്ഥികളുടെ ചില ഭാഗങ്ങളും ചില തുണിത്തരങ്ങളുമൊക്കെ കിട്ടിയെങ്കിലും അത് വാഹനാപകടങ്ങളിലും മറ്റും മരിച്ച് സംസ്‌കരിച്ചവരുടേത് ആയിരുന്നുവെന്ന് വ്യക്തമാവുകയും ചെയ്തു. ചെന്നയ്യയുടെ മൊഴി ശരിവയ്ക്കുന്ന ഒരു സൂചന പോലും ലഭിച്ചില്ല എന്നതാണ് വാസ്തവം. എല്ലാം കെട്ടിച്ചമച്ച കഥകളാണെന്ന് തെളിഞ്ഞു. ധര്‍മ്മസ്ഥലക്കെതിരെ വിദ്വേഷം വളര്‍ത്താന്‍ മെനഞ്ഞെടുത്ത തിരക്കഥയുടെ അടിസ്ഥാനത്തിലാണ് ഈ വിവാദം സൃഷ്ടിച്ചതെന്ന് സംശയാതീതമായി തെളിഞ്ഞു.
ഹിന്ദു സ്ഥാപനങ്ങള്‍ സംരക്ഷിക്കാന്‍ താല്പര്യ കാണിക്കാത്ത, ഹിന്ദു വികാരങ്ങളെ മാനിക്കാന്‍ തയ്യാറല്ലാത്ത കര്‍ണാടക ഉപമുഖ്യമന്ത്രി വി.കെ. ശിവകുമാറിനുപോലും ധര്‍മ്മസ്ഥലക്കെതിരായ ആരോപണങ്ങള്‍ ഗൂഢാലോചനയുടെ ഫലമാണെന്ന് സമ്മതിക്കേണ്ടിവന്നു.
സമ്മര്‍ദ്ദ തന്ത്രത്തില്‍ എസ്‌ഐടി വരുന്നു
കര്‍ണാടക പോലീസിന്റെ എസ്‌ഐടി അന്വേഷണത്തിനു പോലും അടിസ്ഥാനമില്ലായിരുന്നു. കോണ്‍ഗ്രസ് മന്ത്രി ദിനേശ് ഗുണ്ടുറാവു തന്നെ ഇക്കാര്യം തുറന്നുപറയുകയുണ്ടായി. ശക്തമായ തെളിവുകള്‍ ഉണ്ടായതിനാല്‍ എസ്‌ഐടി രൂപീകരിച്ചതല്ല, മറിച്ച് ചില ശക്തികളുടെ തുടര്‍ച്ചയായ സമ്മര്‍ദ്ദം കൊണ്ട് സംഭവിച്ചതാണ്’ എന്നായിരുന്നു ഗുണ്ടുറാവു സമ്മതിച്ചത്. എസ്‌ഐടി രൂപീകരണം രാഷ്ട്രീയപ്രേരിതമാണെന്ന് ഇതില്‍നിന്ന് വ്യക്തമാണല്ലോ. ഈ സമ്മര്‍ദ്ദത്തിനു പിന്നില്‍ മഹേഷ് ഷെട്ടി തിമറോഡിയെപ്പോലുള്ളവര്‍ പ്രധാന പങ്കുവഹിച്ചു. വ്യാജ വെളിപ്പെടുത്തല്‍ നടത്തിയ ചെന്നയ്യയെ ഒളിവില്‍ പാര്‍പ്പിച്ചത് തിമറോഡിയാണെന്ന് പിന്നീട് പോലീസ് കണ്ടെത്തി.
2012 ല്‍ ബലാത്സംഗത്തിനിരയായി കൊലചെയ്യപ്പെട്ട സൗജന്യ എന്ന കോളേജ് വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം ധര്‍മ്മസ്ഥലയില്‍ കുഴിച്ചിട്ടുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ കര്‍ണാടക പോലീസും സിബിഐയും അന്വേഷിച്ച ഈ കേസിലെ ഏക പ്രതിയെ ഹൈക്കോടതി വെറുതെ വിടുകയാണുണ്ടായത്. ഇത് അംഗീകരിക്കാതെ ‘സൗജന്യക്ക് നീതി വേണം’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയതിനു പിന്നില്‍ തിമറോഡിയും മറ്റും മറഞ്ഞിരുന്നു. ധര്‍മ്മസ്ഥല ദേവാലയത്തെയും അതിന്റെ ഭരണാധികാരി ഡോ. വീരേന്ദ്ര ഹെഗ്ഡയേയും കുറ്റവാളികളായി ചിത്രീകരിക്കാന്‍ ഒരു കേസിനെ ആയുധമായി ഇവര്‍ ഉപയോഗിക്കുകയായിരുന്നു.
നിയമപരമായ അന്വേഷണത്തെ മാനിക്കാതെ ജനവികാരംവച്ച് കളിക്കുകയായിരുന്നു. അര്‍ദ്ധസത്യങ്ങളും അസത്യങ്ങളും പ്രചരിപ്പിച്ച് സൗജന്യ കേസിനെ തുടര്‍ച്ചയായി ധര്‍മ്മസ്ഥലയുമായി ബന്ധിപ്പിച്ചു. ആവശ്യമായ തെളിവുകളില്ലാതെയും ‘അന്വേഷണം വേണ’ മെന്ന് ഇവര്‍ നിരന്തരം ആവശ്യപ്പെട്ടു. ഇതാണ് എസ്‌ഐടി രൂപീകരണത്തിന് ഇടയാക്കിയത്.
സത്യത്തെ പുറത്തുകൊണ്ടുവരാനല്ല, ധര്‍മ്മസ്ഥലയെ അപകീര്‍ത്തിപ്പെടുത്താന്‍ ആഗ്രഹിച്ചവരെ സന്തോഷിപ്പിക്കാനായിരുന്നു എസ്‌ഐടി രൂപീകരിച്ചത്. സൗജന്യയുടെ പേരിനെ രാഷ്ട്രീയ ആയുധമായി ഉപയോഗിച്ചത് ധര്‍മ്മസ്ഥലയുടെ വിശുദ്ധിക്കും സൗജന്യയുടെ സ്മരണയ്ക്കും അപമാനമായിരുന്നു.
തിമറോഡിയെ പോലുള്ള അവസരവാദികള്‍ ഹിന്ദു വിരുദ്ധ ശക്തികളുടെ താല്പര്യ പ്രകാരം നീതിയുടെ പേര് പറഞ്ഞ് ക്ഷേത്രങ്ങളെ അസ്ഥിരപ്പെടുത്താനും വിശ്വാസത്തെ തകര്‍ക്കാനുമാണ് ശ്രമിച്ചത്.
എസ്‌ഐടിയുടെ പരിശോധനകള്‍
എസ്‌ഐടി രൂപീകരിച്ചതോടെ അന്വേഷണത്തില്‍ വലിയ മുന്നേറ്റങ്ങള്‍ ഉണ്ടാകുമെന്ന് ഇടത്- ജിഹാദി കൂട്ടായ്മകളും അവരുടെ പിന്തുണക്കാരും പ്രചരിപ്പിച്ചു. ”ധര്‍മ്മസ്ഥലക്കു സമീപം കൂട്ടക്കൊലകളുടെ അവശിഷ്ടങ്ങള്‍ കുഴിച്ചുമൂടിയിരിക്കുന്നു” എന്ന തരത്തിലുള്ള കഥകള്‍ മാധ്യമങ്ങളിലൂടെ ആവര്‍ത്തിച്ചു. എസ്‌ഐടിയുടെ അന്വേഷണത്തിലും പരിശോധനയിലും ചരിത്രത്തിലെ ഏറ്റവും വലിയ തെളിവുകള്‍ പുറത്തുവരുമെന്ന പ്രതീക്ഷ പരത്തി. എന്നാല്‍ സംഭവിച്ചത് മറ്റൊന്നായിരുന്നു. ദിവസങ്ങളോളം നടത്തിയ എസ്‌ഐടിയുടെ പരിശോധനകളിലൂടെ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. കൂട്ട കുഴിമാടങ്ങളോ മൃതദേഹാവശിഷ്ടങ്ങളോ ഒന്നും അവിടെ ഉണ്ടായിരുന്നില്ല. ആരോപണങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് എസ്‌ഐടി അന്വേഷണത്തിലൂടെ വ്യക്തമായി. ധര്‍മ്മസ്ഥലയില്‍ നിന്ന് നിരവധി സത്യങ്ങള്‍ പുറത്തുവരുമെന്ന് പ്രതീക്ഷിച്ച് കാത്തിരുന്നവര്‍ക്ക് നിരാശരാവേണ്ടിവന്നു.
എസ്‌ഐടിയുടെ അന്വേഷണഫലം ഇതായിരുന്നു:
ധര്‍മ്മസ്ഥലക്ക് എതിരായി ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് തെളിവുകളൊന്നുമില്ല.
മാധ്യമങ്ങളുടെയും ഇടത്-ജിഹാദി ശക്തികളുടെയും ആരോപണങ്ങള്‍ മിഥ്യാധാരണകളായിരുന്നു. സൗജന്യ കേസിനെ ധര്‍മ്മസ്ഥലയുമായി ബന്ധിപ്പിച്ചത് ഒരു വ്യാജ പ്രചാരണം മാത്രമായിരുന്നു. വ്യാപകമായ ഗൂഢാലോചനയുടെയും ആസൂത്രിതമായ പ്രചാരണങ്ങളുടെയും, ഇടതു-ജിഹാദി ശക്തികള്‍ സൃഷ്ടിച്ച സമ്മര്‍ദ്ദത്തിന്റെയും ഫലമായി എസ്‌ഐടി അന്വേഷണത്തിന്റെ അന്തിമ റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ കേസുതന്നെ തകര്‍ന്നുവീണു. ചെന്നയ്യ നല്‍കിയ പ്രസ്താവനകള്‍ക്കും അയാളെ പിന്തുണച്ച ഹിന്ദുവിരുദ്ധ കൂട്ടായ്മകളുടെ ആരോപണങ്ങള്‍ക്കും സത്യവുമായി യാതൊരു ബന്ധവുമില്ലെന്ന് പകല്‍പോലെ വ്യക്തമായി. ആരോപണങ്ങളുന്നയിച്ചവരും അവരുമായി ബന്ധപ്പെട്ടവരും, വ്യാജ കഥകള്‍ പ്രചരിപ്പിച്ചവരും നിയമപരമായിത്തന്നെ പൊതുസമൂഹത്തിന്റെ മുന്‍പില്‍ പരാജിതരായി.
‘നീതി’ എന്ന പേരില്‍ ക്ഷേത്രത്തെയും ഹിന്ദു വിശ്വാസത്തെയും ദുര്‍ബ്ബലപ്പെടുത്താനുള്ള ഇടതു-ജിഹാദി ശ്രമം പരാജയപ്പെട്ടു. ഇക്കൂട്ടരുടെ പ്രധാന ഉദ്ദേശ്യം ഹിന്ദു വിശ്വാസത്തെയും സ്ഥാപനങ്ങളെയും അപകീര്‍ത്തിപ്പെടുത്തലാണെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞു.
ധര്‍മ്മസ്ഥല ദശാബ്ദങ്ങളായി എല്ലാ മതസ്ഥര്‍ക്കും ജാതി-വര്‍ഗ്ഗങ്ങള്‍ക്കും ഒരുപോലെ സേവനം ചെയ്തുവരുന്ന ഹൈന്ദവ ആരാധനാ കേന്ദ്രമാണ്. ഈ ക്ഷേത്രത്തില്‍ ആയിരക്കണക്കിന് ഭക്തര്‍ ദിവസേന എത്തുന്നു. ആരോഗ്യ-വിദ്യാഭ്യാസ-ഗ്രാമവികസന മേഖലകളില്‍, ധര്‍മ്മസ്ഥലയുടെ പദ്ധതികള്‍ ലക്ഷക്കണക്കിനാളുകളുടെ ക്ഷേമം ഉറപ്പുവരുത്തുന്നു.
ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ അവസരം ലഭിച്ചു. ആരോഗ്യ സേവനങ്ങള്‍ സാധാരണ ജനങ്ങളിലെത്തിച്ചു. ഗ്രാമവികസന പരിപാടികള്‍ ദേശീയ-അന്തര്‍ദേശീയ തലത്തില്‍ പ്രശംസ പിടിച്ചു പറ്റി. ഈ സേവന പാരമ്പര്യത്തെയാണ് കോണ്‍ഗ്രസ് ഭരണത്തിന്റെ തണലില്‍ ഇടതു-ജിഹാദി ശക്തികള്‍ വ്യാജ ആരോപണങ്ങളിലൂടെ കളങ്കപ്പെടുത്താന്‍ ശ്രമിച്ചത്.
ശബരിമലയും ഗുരുവായൂരും
ധര്‍മ്മസ്ഥലക്കെതിരായ പ്രചാരണവും വിവാദവും ഒറ്റപ്പെട്ടതല്ല. അത് ഹൈന്ദവ ക്ഷേത്രങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും എതിരെ ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്ന പൊതുവായ ഭീഷണിയാണ്. കേരളത്തില്‍ ശബരിമലയുടെ കാര്യം പരിശോധിച്ചാല്‍ ഇത് വ്യക്തമായി മനസ്സിലാവും.
ഹിന്ദുക്കളുടെ മതവിശ്വാസങ്ങളെയും അനുഷ്ഠാനങ്ങളെയും ആത്മീയതയെയും നിന്ദിക്കാനും കഴിയുമെങ്കില്‍ ഇല്ലാതാക്കാനുമുള്ള ചിന്തയുടെ ഭാഗമായി ശബരിമലയ്‌ക്കെതിരെ ഒരോ കാലത്തും കടന്നാക്രമണങ്ങളും വിവാദങ്ങളും ഉണ്ടായിട്ടുണ്ട്. 1950 ല്‍ ശബരിമല ക്ഷേത്രം അഗ്‌നിക്കിരയാക്കിയതും 1983 ല്‍ അയ്യപ്പന്റെ പൂങ്കാവനത്തില്‍പ്പെടുന്ന നിലയ്ക്കലില്‍ പള്ളി നിര്‍മ്മിച്ചതുമൊക്കെ ഇതിന് ഉദാഹരണങ്ങളാണ്.
ഹിന്ദുക്കള്‍ അസംഘടിതരാണെന്ന ഒറ്റക്കാരണത്താല്‍ അവര്‍ക്ക് നീതി നിഷേധിക്കുകയും, വോട്ടുബാങ്കായതിനാല്‍ സംഘടിത മതങ്ങള്‍ക്ക് അനര്‍ഹമായ അവകാശങ്ങള്‍ നല്‍കുകയും ചെയ്യുന്ന രീതിയാണ് പതിറ്റാണ്ടുകളായി കേരളത്തിലെ ഭരണവര്‍ഗ്ഗ പാര്‍ട്ടികളും മുന്നണികളും സര്‍ക്കാരുകളും ചെയ്യുന്നത്. ഹിന്ദു ക്ഷേത്രങ്ങളുടെ കാര്യത്തില്‍ ഇത് പ്രകടമാണ്. മതം മാറ്റത്തിന്റെ വക്താക്കളും ഇടതു-ജിഹാദി ശക്തികളും ഇതിന് കൂട്ടുനില്‍ക്കുകയും ചെയ്യുന്നു.
സുപ്രീം കോടതിയില്‍ നിന്നുണ്ടായ ഒരു വിധിയുടെ മറപിടിച്ച് യുവതികളെ പ്രവേശിപ്പിക്കാന്‍ പിണറായി വിജയന്റെ സര്‍ക്കാര്‍ ശബരിമലയില്‍ കാണിച്ച അതിക്രമങ്ങള്‍ ഇതിന് തെളിവാണ്. യുവതികള്‍ക്ക് ശബരിമലയില്‍ പ്രവേശനമാവാം എന്നു മാത്രമായിരുന്നു കോടതി വിധി. അവരെ ബലംപ്രയോഗിച്ച് ശബരിമലയില്‍ പ്രവേശിപ്പിച്ച് ആചാരലംഘനം നടത്തണമെന്ന് ഒരു കോടതി വിധിയും ഉണ്ടായിരുന്നില്ല. എന്നിട്ടും പിണറായി സര്‍ക്കാര്‍ അതു ചെയ്തു. കോടതിവിധി ഉയര്‍ത്തിപ്പിടിച്ചാണ് ശബരിമലയില്‍ അതിക്രമങ്ങള്‍ക്ക് മുതിര്‍ന്നതെങ്കില്‍, ഒന്നിലധികം കോടതി വിധികളുണ്ടായിട്ടും തര്‍ക്കം നിലനില്‍ക്കുന്ന ക്രൈസ്തവ ദേവാലയങ്ങളില്‍ ഇടപെടാന്‍ പിണറായി സര്‍ക്കാര്‍ തയ്യാറാവാതിരുന്നത് കേരളം കണ്ടതാണ്. ഇരട്ട നീതി എന്നതാണ് നയം. ഇതേ നയമാണ് ഇടതുമുന്നണി സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ചേര്‍ന്നുള്ള പമ്പാ മണപ്പുറത്തെ അയ്യപ്പ ഭക്തസംഗമം. കടുത്ത നിരീശ്വരവാദിയും സനാതനധര്‍മ്മ ശ്രമത്തിന്റെ ബദ്ധശത്രുവുമായ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ അയ്യപ്പ സംഗമത്തിലെ മുഖ്യാതിഥിയായി ക്ഷണിച്ചതുതന്നെ ശബരിമലയിലും അയ്യപ്പനിലുമുള്ള ഹിന്ദുക്കളുടെ വിശ്വാസത്തെ ചവിട്ടിമെതിക്കുന്നതാണ്.

ധര്‍മ്മസ്ഥലയിലെ വിവാദങ്ങള്‍ക്ക് കര്‍ണാടക ഭരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പരോക്ഷ പിന്തുണയുണ്ടായിരുന്നു. ഇതിന് രണ്ടു കാരണങ്ങളുണ്ട്. ഒന്ന് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിതന്നെ നിരീശ്വരവാദിയാണ്. മറ്റൊന്ന് ജിഹാദി ശക്തികളുടെ പിന്തുണ കോണ്‍ഗ്രസ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നു. സമാനമായ സ്ഥിതിവിശേഷം കേരളത്തിലുമുണ്ട്. വിശ്വാസിയാണ് താനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ എവിടെയും പറഞ്ഞിട്ടില്ല. മാത്രമല്ല അവിശ്വാസിയാണെന്ന് പലതവണ തെളിയിച്ചിട്ടുമുണ്ട്. അതുകൊണ്ടാണ് ശബരിമലയില്‍ അതിക്രമം കാണിക്കാന്‍ അനുമതി നല്‍കിയത്. ഹിന്ദുക്കളെ കബളിപ്പിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള അയ്യപ്പഭക്തസംഗമത്തിന്റെയും ആത്യന്തിക ലക്ഷ്യം വിശ്വാസികളില്‍ ഭിന്നത ഉണ്ടാക്കുക എന്നതാണ്.
ഗുരുവായൂര്‍ ക്ഷേത്രവും ഇത്തരം നിരീശ്വരവാദികളായ രാഷ്ട്രീയക്കാരുടെയും മതമൗലികവാദികളുടെയും കടന്നാക്രമണങ്ങളുടെ വേദിയാണ്. ദേവസ്വത്തിന്റെ മറവില്‍ രാഷ്ട്രീയമായ ഇടപെടലുകള്‍ നടത്തുകയെന്നതും, ക്ഷേത്രത്തിന്റെ സ്വത്ത് ദുര്‍വിനിയോഗം ചെയ്യുകയെന്നതും നിരീശ്വരവാദികളായ ഭരണാധികാരികളുടെ ലക്ഷ്യമാണ്.
ക്ഷേത്രങ്ങള്‍ക്കെതിരെ മതമൗലികവാദികളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന കടന്നാക്രമണങ്ങളെ ഇടതു പാര്‍ട്ടികളും കോണ്‍ഗ്രസുമൊക്കെ വിമര്‍ശിക്കാന്‍ തയ്യാറാവാത്തതിന്റെ നിരവധി സംഭവങ്ങള്‍ ഉണ്ടല്ലോ. അപ്പോഴൊക്കെ ദേവസ്വം ബോര്‍ഡും സര്‍ക്കാരും നിശബ്ദത പാലിച്ചു. ജിഹാദി ശക്തികളും മതംമാറ്റ ലോബികളും ഹിന്ദു ക്ഷേത്രങ്ങളെ പുറത്തുനിന്ന് ആക്രമിക്കുമ്പോള്‍, പേരുകൊണ്ടു മാത്രം ഹിന്ദുക്കളെന്ന് ഭാവിക്കുന്ന അവിശ്വാസികളായ രാഷ്ട്രീയ-ഭരണ നേതൃത്വം അകത്തുനിന്നും ഹിന്ദു ക്ഷേത്രങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തുന്നു.
ധര്‍മ്മസ്ഥലയെപ്പോലുള്ള ആത്മീയ കേന്ദ്രങ്ങള്‍ നിലനില്‍ക്കേണ്ടത് ഹിന്ദുക്കളുടെ വിശ്വാസം സംരക്ഷിക്കാനും സംസ്‌കാരത്തെ പരിപോഷിപ്പിക്കാനും ആവശ്യമാണ്. ഹിന്ദു വിരുദ്ധ ശക്തികള്‍ വിശ്രമിക്കുമെന്ന് കരുതാനാവില്ല. രാജ്യത്തിനകത്തു നിന്നും പുറത്തുനിന്നും സാമ്പത്തികവും മറ്റുതരത്തിലുമുള്ള പിന്തുണയോടെ ഹിന്ദുവിശ്വാസത്തെയും സ്ഥാപനങ്ങളെയും ഇവര്‍ ഇനിയും ലക്ഷ്യം വയ്ക്കും. ഇക്കാര്യത്തില്‍ ഹിന്ദു സംഘടനകളും ഹൈന്ദവ സമൂഹവും നിതാന്ത ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.






















