ബര്‍ണാഡ്ഷായുടെ ്മിക്കവാറും നാടകങ്ങളും വാണിജ്യപരാജയങ്ങളായിരുന്നു. ഷേക്‌സ്പിയറിനുശേഷം ഇംഗ്ലീഷ് ഭാഷ കണ്ട ഏറ്റവും വലിയ നാടകകൃത്തായി നിരൂപകര്‍ ഷായെ വിലയിരുത്തുന്നു. എന്നാല്‍ ഷേക്‌സ്പിയര്‍ നാടകങ്ങള്‍ ഇന്നും നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നു. ഷായ്ക്ക് ഒരുകാലത്തും കാര്യമായ പ്രേക്ഷക ശ്രദ്ധ ലഭിച്ചിട്ടില്ല. എങ്കിലും അദ്ദേഹത്തിന്റെ ‘Arms and the Man’ ഇതിനൊരപവാദമായിരുന്നു. നിറഞ്ഞ കയ്യടിയോടെയാണ് ആ നാടകം അവതരിപ്പിക്കപ്പെട്ടത്. പതിവുപോലെ ഷാ യുടെ നാടകം കണ്ടു കൂക്കി വിളിക്കാനെത്തിയ ഒരു പ്രേക്ഷകന്‍ ഈ നാടകത്തെയും കൂവി സ്വീകരിച്ചു. അതുകണ്ട നാടകകൃത്ത് ആ ആസ്വാദകനോട് പറഞ്ഞത്, ”ഞാന്‍ താങ്കളോട് തീര്‍ച്ചയായും യോജിക്കുന്നു പക്ഷേ ഇത്രയും പേര്‍ക്കെതിരെ നമ്മള്‍ രണ്ടുപേര്‍ എന്തുചെയ്യാനാണ്” എന്നായിരുന്നുവത്രേ!
സെര്‍ബോ-ബര്‍ഗേറിയന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തിലെഴുതപ്പെട്ട നാടകം പട്ടാളക്കാരെക്കുറിച്ചുള്ള കാല്പനിക ധാരണകളെ തിരുത്തിയെഴുതുന്നു. നായികയായ റൈന (Raina) സാന്ദര്‍ഭികമായി സ്വിസ് പട്ടാളക്കാരനായ ക്യാപ്റ്റന്‍ ബ്ലന്‍ഡ്ഷിലിയെ (Bluntschli) തന്റെ കിടക്കറയില്‍ ഒളിപ്പിക്കുന്നു. തന്റെ പ്രതിശ്രുതവരനായി കരുതപ്പെട്ടിരുന്ന സെര്‍ജിയസ് (Sergius) ന്റെ പട്ടാള വീരവാദങ്ങളുമായി ഒട്ടും ചേരാത്ത ബ്ലന്‍ഡ്ഷിലിയുടെ യാഥാര്‍ത്ഥ്യബോധത്തോടെയുള്ള സമീപനങ്ങളില്‍ ആകൃഷ്ടയായ റൈന ക്രമേണ തന്റെ വരനെ ഉപേക്ഷിച്ച് ക്യാപ്റ്റനെ പ്രണയിക്കുന്നു. ഇതാണ് നാടകത്തിന്റെ ഇതിവൃത്തം. പട്ടാളക്കാര്‍ സാധാരണ മനുഷ്യര്‍ക്കില്ലാത്ത ധീരതയുളള അപൂര്‍വ്വയിനം മനുഷ്യരാണെന്ന തരത്തിലുള്ള സങ്കല്പത്തെ നാടകം പൊളിച്ചെഴുതുന്നു. ഒരു തൊഴില്‍ എന്ന നിലയില്‍ സൈനിക വൃത്തി സ്വീകരിക്കുന്നു എന്നതൊഴിച്ചാല്‍ പട്ടാളക്കാര്‍ സാധാരണ മനുഷ്യരെപ്പോലെ തന്നെ ഭയവും ദുഃഖവും സങ്കടവും വെറുപ്പും ഒക്കെയുള്ളവരാണെന്ന യാഥാര്‍ത്ഥ്യത്തെ നാടകം അരക്കിട്ടുറപ്പിക്കുന്നു.
വൈലോപ്പിള്ളിയുടെ ‘പടക്കളത്തിലെ പൂമ്പാറ്റ’ എന്ന കവിതയും യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണെഴുതപ്പെട്ടത്. രണ്ടാം ലോകയുദ്ധത്തില്‍ കിടങ്ങുകളിലിരുന്നു യുദ്ധം ചെയ്ത പട്ടാളക്കാരെ സങ്കല്പിച്ചെഴുതിയതാണെന്നു കവി തന്നെ പറയുന്നു. ട്രഞ്ചിലിരിക്കുന്ന പട്ടാളക്കാരന്‍ അവിടേയ്ക്കു പാറി വരുന്ന ചിത്രശലഭ ത്തെക്കണ്ടപ്പോള്‍ പ്രകൃതിസുന്ദരമായ തന്റെ നാടിനേയും അവിടെ കാത്തിരിക്കുന്ന ഭാര്യയേയുമൊക്കെ ഓര്‍ക്കുന്നു. ”ഒരു ഹൃദയത്തിന്‍ സ്പന്ദനമല്ലേ ചെറുപൂമ്പാറ്റേ നിന്‍ചിറകില്‍” എന്ന് അയാള്‍ ചോദിച്ചുപോകുന്നു. ”അങ്ങുകിടങ്ങില്‍ത്തലപൊക്കി തന്നംഗുലീ നീട്ടി പടയാളി, ഓമനതന്മിഴിപൊത്താനൊളിവില്‍ കാമുകനായുന്നതുപോലെ” സ്വാഭാവികമായും ഒരു വെടിയുതിര്‍ക്കപ്പെട്ടു. ആ പട്ടാളക്കാരന്‍ കൊല്ലപ്പെട്ടുവെന്നതു കവി പറയുന്നില്ല. ”പാറി മറഞ്ഞ ചിത്രപതംഗം ശാരദനിര്‍മ്മലവാനത്തില്‍” എന്നു പറയുമ്പോള്‍ അവിടെ അയാളുടെ ആത്മാവും ചിത്രശലഭവും ഒരുപോലെ ആ വരികളില്‍ ധ്വനിപ്പിക്കപ്പെടുന്നുണ്ട്. വൈലോപ്പിള്ളിയുടെ മറ്റു കവിതകള്‍ പോലെ തന്നെ മനോഹരമായ ഈ കവിതയും പട്ടാളക്കാരനും മറ്റു മനുഷ്യരെപ്പോലെ സൗന്ദര്യാരാധകനും പ്രണയാതുരനുമൊക്കെയാണെന്നു നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
സാഹിത്യത്തിന് നൊബേല്‍ സമ്മാനം നേടുന്ന ആദ്യ വനിതയാണ് സ്വീഡിഷ് എഴുത്തുകാരിയായ സെല്‍മ ലോഗെലോഫ് (Selma Logerlof). ക്രിസ്ത്യന്‍ ആത്മീയതയുടെ വക്താവാണ് സെല്‍മ. കൃതികള്‍ വായനയില്‍ അത്ര ചേതോഹരമൊന്നുമാണെന്ന് അനുഭവപ്പെടുന്നില്ല. പക്ഷേ ആത്മീയതയുടെ ആര്‍ദ്രത എല്ലാത്തിലുമുണ്ട്. അതുകൊണ്ടാവാം നൊബേലിന് പരിഗണിക്കപ്പെട്ടത്. സ്വീഡിഷ് അക്കാദമിക്കുള്ളില്‍ത്തന്നെ ഇവരുടെ സമ്മാനത്തെ ചൊല്ലി വലിയ ഭിന്നാഭിപ്രായങ്ങള്‍ ഉണ്ടായത്രേ!
ബൈബിള്‍ പശ്ചാത്തലത്തില്‍ ചെറുകഥകളും നോവലുകളും ഈ എഴുത്തുകാരി ധാരാളം രചിച്ചിട്ടുണ്ട്. Christ legends എന്ന പേരില്‍ ബൈബിള്‍ കഥകളെ ചെറുകഥാരൂപത്തില്‍ അവതരിപ്പിക്കുന്ന ഒരു പുസ്തകമുണ്ട്. കഥകളടങ്ങിയ ഈ ചെറുകഥാ സമാഹാരത്തിലെ നാലാമത്തെ കഥയാണ് ബെത്‌ലഹേമിലെ കുട്ടികള്‍ (Bethlehem’s Children). ക്രിസ്തുവിന്റെ വരവിനെ ഭയന്ന ഹെറോദ് രാജാവ് നടത്തിയ കൂട്ടക്കൊലയെ, ഒരു പട്ടാളക്കാരനും കൊല്ലപ്പെടേണ്ട കുട്ടികളില്‍ ഒരാളായ കുഞ്ഞ് യേശുവും തമ്മിലുള്ള ബന്ധത്തെ മുന്‍നിര്‍ത്തി എഴുതിയിരിക്കുന്ന ഒരു കഥയാണിത്.
കഥയില്‍ പട്ടാളക്കാരനെ അവതരിപ്പിക്കുന്നത് ഹൃദയ വികാരങ്ങളൊന്നുമില്ലാത്ത ‘man made of iron’ ആയാണ്. അത് യാഥാര്‍ത്ഥ്യവുമായി നിരക്കുന്നതല്ല. പട്ടാളക്കാര്‍ പ്രത്യേക ഇനത്തില്‍ പ്പെട്ട മനുഷ്യരല്ല. സാധാരണ മനുഷ്യരുടെ ഇടയില്‍ നിന്നു വരുന്നവരാണ്. ജീവിതം മുന്നോട്ടുകൊണ്ടുപോകാനായി മറ്റേതൊരു തൊഴിലും പോലെ സൈനികസേവനം നടത്തുന്നുവെന്നേയുള്ളൂ. സാധാരണക്കാരുടെയിടയില്‍ ക്രൂരന്മാര്‍ ഉണ്ടാകുന്ന അതേ അനുപാതത്തിലേ പട്ടാളക്കാരുടെയിടയിലും ദുഷ്ടന്മാര്‍ ഉണ്ടാകാന്‍ സാധ്യതയുള്ളൂ. അവര്‍ ശത്രുവിനെ കൊല്ലുന്നത് അവരോടുള്ള പകകൊണ്ടല്ല. സ്വയംകൊല്ലപ്പെടാതിരിക്കാനാണ്. ഇതൊന്നും കഥാകൃത്ത് കാണുന്നില്ല. തനിക്ക് വെള്ളം കൊടുത്തിട്ടുപോലും ആ കുട്ടിയോട് കരുണകാണിക്കാന്‍ പട്ടാളക്കാരന്‍ തയ്യാറാകുന്നില്ല. ഒടുവില്‍ ഈശ്വരന്റെ ഇടപെടല്‍ കൊണ്ടു മാത്രമാണ് അയാള്‍ ക്കു കുട്ടിയോട് കരുണ തോന്നുന്നത്. ഈശ്വരന്റെ മഹത്വം വാഴ്ത്താനുള്ള വ്യഗ്രത കൊണ്ടാവാം ഇങ്ങനെ അവതരിപ്പിച്ചത്. സെല്‍മ ലോഗെലോഫ് നൊബേല്‍ വാങ്ങിയിട്ടും ആരാലും ശ്രദ്ധിക്കപ്പെടാതെ പോയത് ഇത്തരം യുക്തിരഹിതമായ കഥകള്‍ എഴുതിയതിനാലാവാം. നോബല്‍ കമ്മറ്റിയില്‍ ചിലര്‍ വിയോജിച്ചതും ആത്മീയത മാത്രം അവതരിപ്പിച്ചാല്‍ പോര സാഹിത്യഭംഗിയും വേണം എന്നു തോന്നിയതിനാലാവാം.
പട്ടാളക്കാരന്‍ എന്ന പേരില്‍ തകഴിയുടെ പ്രശസ്തമായ ഒരു കഥയുമുണ്ട്. പട്ടാളക്കഥകള്‍ എഴുതിയ പാറപ്പുറത്തും കോവിലനും ഒക്കെ മലയാളത്തിലുണ്ട്. അതൊക്കെ അനുഭവകഥനങ്ങള്‍ മാത്രമാണ്. എന്നാല്‍ പട്ടാളക്കാരന്‍ എന്ന സങ്കല്പത്തെ മാനവികതയുമായി കൂട്ടിക്കെട്ടുന്നവയാണ് വൈലോപ്പിള്ളിയുടേതും ബര്‍ണാഡ്ഷായുടേതും. അതുകൊണ്ടു തന്നെ രണ്ടും മെച്ചപ്പെട്ട രചനകളായി നിലനില്‍ക്കുന്നു. നൊബേല്‍ ജേതാവിന്റേത് മോശം രചനയായും. ബെര്‍ണാഡ്ഷായ്ക്കും നൊബേല്‍ ലഭിച്ചിട്ടുണ്ട്. വൈലോപ്പിള്ളിക്കു ജ്ഞാനപീഠപോലും കിട്ടിയിട്ടില്ല. പക്ഷേ ജ്ഞാന പീഠസ്ഥരെയൊക്കെ സമൂഹം മറന്നാലും വൈലോപ്പിള്ളിയെ മറക്കാന്‍ സാധ്യതയില്ല.
ടോണി വര്‍ക്കി ഭാഷാപോഷിണി സപ്തംബര്‍ ലക്കത്തില്‍ എഴുതിയിരിക്കുന്ന കഥയ്ക്ക് (ജല വസ്തുക്കള്‍) ഒരു അനുഭവത്തിനപ്പുറം കഥയാകാന്‍ കഴിയുന്നില്ല. സെല്‍മ ലോഗെലോഫിന്റെ കഥയിലെന്നതു പോലെ ആത്മീയതയുടെ നനവുമുണ്ട്; പക്ഷേ അത്യന്തം ദാരുണമായ ഒരനുഭവത്തെ വാക്കുകള്‍ കൊണ്ട് അനുഭവിപ്പിക്കാന്‍ കഥാകൃത്തിനു കഴിയുന്നില്ല. പേമാരിയും വെള്ളപ്പൊക്കവും സൃഷ്ടിച്ച ദുരിതത്തിനിടയില്‍ അമ്മ മരിക്കുന്നു. ബന്ധുക്കളെ വിവരമറിയിക്കാനോ അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാനോ ഒന്നും കഴിയാത്ത സാഹചര്യം. എന്തിന് ഒരു ശവപ്പെട്ടി വാങ്ങാന്‍ പോലും നിവൃത്തിയില്ല. അതിദയനീയവും അങ്ങേയറ്റം ഭീകരവുമായ സാഹചര്യം. എന്നിട്ടും വാക്കുകള്‍കൊണ്ട് അതൊന്നും നമ്മളിലേയ്ക്ക് എത്തിക്കാന്‍ ടോണിവര്‍ക്കിക്കു കഴിയുന്നില്ല. കുരിശും കൊന്തയും ജപമാലയും ഒക്കെയുണ്ട് കഥ മാത്രമില്ല.
തഥാഗതന്‍ ഒരു പാലി, സംസ്‌കൃതപദമാണെന്നു കാണുന്നു. അങ്ങനെ പോയവന്‍, സത്യം വെളിപ്പെടുത്തുന്നവന്‍ എന്നൊക്കെയാണ് അര്‍ത്ഥം കാണുന്നത്. സാധാരണ ശ്രീബുദ്ധനെ ഉദ്ദേശിച്ചാണ് ഈ പദം ഉപയോഗിക്കാറുള്ളത്. തഥാ-അങ്ങനെ ആഗതന്‍ വന്നവര്‍ എന്നര്‍ത്ഥമെടുത്താല്‍ അങ്ങനെ വന്നവനുമാകാം. കെ. രാജഗോപാല്‍ തന്റെ ഭാഷാപോഷിണിക്കവിതയ്ക്കു നല്‍ കുന്ന തലക്കെട്ട് ‘കഥാഗതന്‍’ എന്നാണ്. കവിതയുടെ ഉള്ളടക്കം വച്ചുനോക്കുമ്പോള്‍ കഥാഗതന്‍ എന്ന സമസ്ത പദത്തിന് വലിയമാനങ്ങളുണ്ട്. ”കുപ്പിച്ചില്ലുണ്ട് വാക്കിന്റെ വക്കിലെന്നറിയുമ്പോഴും തുപ്പാതെ നാവിലിട്ട് ഊറി വരും ചോരനുണയ്ക്കുന്നു.” ഉന്നതമായ ഭാവന ‘ചരിത്രം കഥയായിപ്പോകുന്നതിനെക്കുറിച്ച് കവി വ്യാകുലപ്പെടുന്നു. എന്നാല്‍ കഥചരിത്രമാകുന്നതാണല്ലോ ഇപ്പോഴത്തെ രീതി. രാഷ്ട്രീയാവശ്യങ്ങള്‍ക്കായി കഥയെ ഇന്ന് ചരിത്രമാക്കാന്‍ പലരും ശ്രമിക്കുന്നു. ”കണ്ടുകണ്ടെഴുതിത്തോറ്റ ചരിത്രം കഥയാകുന്നു. കേട്ടുകേട്ടു നീയുറങ്ങിക്കോളും എന്ന ഉറപ്പിനാല്‍” എന്ന വരിയില്‍ എല്ലാമൊളിപ്പിച്ചുവച്ചിട്ടുണ്ട്. പല രീതിയില്‍ വ്യാഖ്യാനിക്കാന്‍ കഴിയുന്ന വരികള്‍ പുതിയകാല രാഷ്ട്രീയത്തെയും സംസ്‌കാര വ്യവഹാരങ്ങളെയും ഒക്കെ വിലയിരുത്തുന്ന വരികള്‍. ഉന്നതമാനങ്ങളുള്ള കവിത. കവിക്ക് അഭിനന്ദനങ്ങള്‍.
ധര്‍മ്മസ്ഥലയിലെ മഞ്ജുനാഥ ക്ഷേത്രത്തെച്ചുറ്റിപ്പറ്റി ചില കഥകള്‍ പ്രചരിപ്പിക്കുന്നതേവര്‍ക്കുമറിയാം. ഈ കുറിപ്പ് എഴുതുന്നതുവരേയും പ്രചരിപ്പിക്കുന്ന സംഗതികള്‍ വ്യാജമാണെന്നും അവിടെ ഒരു കൊലപാതകം പോലും നടന്നതിനു തെളിവില്ലെന്നുമാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. പ്രചരിപ്പിച്ചതെല്ലാം വ്യാജകഥകളായിരുന്നുവെന്നും അതിനുപിറകില്‍ ചില ഗൂഢാലോചനകള്‍ നടന്നുവെന്നും പറയപ്പെടുന്നു. എന്തായാലും അന്വേഷണങ്ങള്‍ നടക്കുന്നതേയുള്ളു. പക്ഷേ കെ.ഡി.ഷൈബു മുണ്ടയ്ക്കലിന് സംഗതിയുടെ നിജസ്ഥിതി അറിയുന്നതുവരെ കാത്തിരിക്കാനുള്ള ക്ഷമയില്ല. ഇതുവരെ കൊലപാതകത്തിന്റേതാണെന്നു സൂചിപ്പിക്കുന്ന ഒരസ്ഥികൂടം പോലും കണ്ടെടുത്തതായി എവിടെയും പറയുന്നില്ല. എന്നിട്ടും ഈ കവി കവിത എഴുതിക്കഴിഞ്ഞിരിക്കുന്നു, ‘ആയിരം അസ്ഥികൂടങ്ങള്‍ അവര്‍’ എന്ന പേരില്‍ ഇക്കവിതയെ നമുക്ക് (ഭാഷാപോഷിണി) Fake Poetry എന്നു വിളിക്കാം. ഇംഗ്ലീഷില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് എഴുതുന്ന കവിതയെയാണ് Fake Poetry എന്നു വിളിക്കുന്നത് പക്ഷേ ഇത്തരം വ്യാജ മുതലക്കണ്ണീരുകാരെയും അങ്ങനെ വിളിക്കണമെന്നാണ് ഇതെഴുതുന്നയാളിന്റെ പക്ഷം. ധര്‍മ്മസ്ഥലയില്‍ അങ്ങനെ കൊലപാതകങ്ങള്‍ നടന്നിട്ടുണ്ടെങ്കില്‍ കവി എഴുതിക്കോട്ടേ; അതില്‍ തകരാറില്ല. എന്നാല്‍ കാളപെറ്റു എന്നു കേട്ട ഉടന്‍ കയറെടുക്കണോ? ഇത്തരം വ്യാജന്മാരാണ് ആത്മാര്‍ത്ഥമായി വിലപിക്കുന്നവരെ കൂടി പരിഹാസ്യരാക്കുന്നത്. കേരളത്തിലെ പലസ്തീന്‍ കവിതകളെല്ലാം ഇത്തരം വ്യാജകവിതകളാണ് കഴിഞ്ഞ ലക്കത്തില്‍ പരാമര്‍ശിച്ച ടി. പദ്മനാഭന്റെ കഥയും ഒരു വ്യാജ കഥ തന്നെ.
മാതൃഭൂമിയില്‍ (സപ്തംബര്‍ 14-20) സുഭാഷ് ഓട്ടുപുറം എഴുതിയിരിക്കുന്ന കഥ ‘ഗ്രാമം മിഴിപൂട്ടുമ്പോള്‍’ ഒരു മൂന്നാം കിട പ്രതികാരകഥയാണ്. ഇത്രയും നിലവാരം കുറഞ്ഞ കഥ മാതൃഭൂമിയില്‍ നിന്നും ഒരു വായനക്കാരന്‍ പ്രതീക്ഷിക്കാനിടയില്ല. മൊത്തത്തില്‍ സാഹിത്യത്തിന്റെ നിലവാരം തന്നെ താഴ്ന്നുപോകുന്നുവെന്നത് ആര്‍ക്കും നിഷേധിക്കാനവാത്ത സത്യമായി ഈ കഥ നമുക്കുബോധ്യപ്പെടുത്തിത്തരുന്നു. പണ്ടു കാലങ്ങളില്‍ കോട്ടയത്തെ പൈങ്കിളി പ്രസിദ്ധീകരണങ്ങളില്‍ അച്ചടിച്ചുവന്ന പ്രേതകഥകളും കുറ്റാന്വേഷണ കഥകളുമൊക്കെയാണിപ്പോള്‍ നമ്മുടെ ഉന്നത സാഹിത്യമായി പലരും എഴുതിവയ്ക്കുന്നത്. കഥാന്ത്യത്തില്‍ ഒരു ഫാന്റസിപ്പോലെ എന്തെങ്കിലും കൂടി ചേര്‍ത്തു വയ്ക്കും. സുഭാഷ് ഓട്ടുപുറവും അതുതന്നെ ചെയ്തിരിക്കുന്നു. യാതൊരു യുക്തിയുമില്ലാത്ത ഒരു പ്രതികാരകഥ. പഴയ ജയന്‍ സിനിമയെ അനുസ്മരിപ്പിക്കുന്ന ഉള്ളടക്കം വര്‍ഷങ്ങള്‍ക്കു മുന്‍പുനടന്ന ഒരു കൂട്ടബലാല്‍സംഗത്തിലെ ഇരയും കാമുകനും അവളുടെ അമ്മയും സഹോദരനും ചേര്‍ന്ന് പ്രതികളെ സമര്‍ത്ഥമായി കുരുക്കുന്നു. എന്നിട്ട് അവരുടെ ലൈംഗികാവയവങ്ങള്‍ വെട്ടി പട്ടിക്ക് ഇട്ടുകൊടുക്കുന്നു. വലിയ ഒരു സസ്‌പെന്‍സ് ത്രില്ലര്‍ പോലെ കഥ അവതരിപ്പിക്കുന്നു. ഒരു തിരക്കഥ റെഡി ആക്കിയിരുന്നെങ്കില്‍ ഒരു സിനിമ ആക്കാമായിരുന്നു.
കഥയ്ക്ക് പിന്നെ ഒരു മഹത്വമുണ്ട് അതു പറയാതിരിക്കാന്‍ വയ്യ. സാധാരണ ഇപ്പോള്‍ കേരളത്തിലെ പ്രസിദ്ധീകരണങ്ങളില്‍ വരുന്ന കഥകളില്‍ ഒട്ടുമിക്കവയിലും ഇരകള്‍ മുസ്ലീം മതസ്ഥരും ബലാല്‍സംഗക്കാര്‍ ഹിന്ദുക്കളുമായിരിക്കും. ഈ കഥയില്‍ അങ്ങന മതപക്ഷപാതിത്വമൊന്നുമില്ല. ഇര ആസിഫ എന്ന മുസ്ലീമാണെങ്കിലും വേട്ടക്കാരില്‍ ഹിന്ദുവും മുസ്ലീമുമുണ്ട്. പ്രഭാകരനും അലിക്കോയയും. ഇരയുടെ കാമുകന്‍ ഹിന്ദുവാണെന്നതും ശ്രദ്ധേയമാണ്. പ്രശാന്ത്. സാധാരണ കഥകളില്‍പോലും ഒരു മുസ്ലീം യുവതിയെ ഒരു ഹിന്ദുവിനെക്കൊണ്ട് പ്രണയിപ്പിക്കുന്നതിനുള്ള ധൈര്യം കേരളത്തില്‍ ആരും കാണിക്കാറില്ല. തിരിച്ചേ ചെയ്യാവൂ എന്നാണ് അലിഖിത നിയമം. ഇവിടെ ആ നിയമം കഥാകൃത്ത് തെറ്റിച്ചിരിക്കുന്നു. മനുഷ്യത്വമുള്ള ഒരു കാമുകനായി പ്രശാന്ത് എന്ന യുവാവിനേയും ബലാല്‍സംഗം ചെയ്യപ്പെടുന്ന കാമുകിയായി ആസിഫയേയും അവതരിപ്പിക്കുന്നു അതൊരു പുതുമ തന്നെയാണ്. അതു മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ചു എന്നതും പുതുമ തന്നെ. മാത്രവുമല്ല മനുഷ്യസ്‌നേഹിയായ ആ കാമുകന്‍ പീഡിപ്പിക്കപ്പെട്ടിട്ടും അവളെ വിവാഹം കഴിക്കുകയും ചെയ്യുന്നു. കഥാപാത്രങ്ങളുടെ പേരുകള്‍ വളരെ സൂക്ഷ്മമായി തിരഞ്ഞെടുക്കുന്ന ഇക്കാലത്ത് ഇങ്ങനെയൊരു കഥ എഴുതാന്‍ ധൈര്യം കാണിച്ചതിന് സുഭാഷിനെ അഭിനന്ദിക്കേണ്ടതുണ്ട്. പ്രസിദ്ധീകരിച്ച മാതൃഭൂമിയേയും. കഥയ്ക്ക് നിലവാരമൊന്നുമില്ലെങ്കിലും ഇതൊരു പൊളിച്ചെഴുത്താണ്.
മാധ്യമം വാരികയില്‍ (സപ്തം. 15) ഗോവിന്ദ് നീരും പൂവും എന്ന പേരില്‍ ഒരു കഥയെഴുതിയിരിക്കുന്നു. മദ്യപാനിയായിരുന്ന ജയന്‍ മരിക്കുന്നു. മരണ വീട്ടില്‍ സ്വഭാവികമായുണ്ടാകുന്ന കുത്തുവാക്കുകളും കുറ്റം പറച്ചിലുകളുമെല്ലാം അപ്പടി പകര്‍ത്തുന്നതില്‍ കഥാകൃത്ത് വിജയിച്ചിട്ടുണ്ട്. മരണവീട്ടിലെ ആചാരങ്ങളും കഥയില്‍ എടുത്തു പറയുന്നു. എങ്കിലും മരണം ഏല്‍പ്പിക്കുന്ന ആഘാതവും ശൂന്യതയുമൊന്നും വായനക്കാരന് അനുഭവപ്പെടുന്നതായി തോന്നുന്നില്ല. ഇത്തരം ഇതിവൃത്തങ്ങള്‍ ഇതിലും എത്രയോ മെച്ചമായ രീതിയില്‍ അവതരിപ്പിച്ചിട്ടുള്ള അനേകം കഥകള്‍ നമ്മള്‍ വായിച്ചു കഴിഞ്ഞു. ഒരാളുടെ മരണം അയാളുടെ മാത്രം സ്വകാര്യാനുഭവവും ദുഃഖവുമായിത്തീര്‍ന്നു കഴിഞ്ഞിരിക്കുന്ന ഇക്കാലത്ത് ഇത്തരം കഥകള്‍ക്ക് ഒരു പ്രസക്തിയുമില്ല. മരണത്തിനു ശേഷം കുടുംബാംഗങ്ങള്‍ പോലും മരിച്ച വ്യക്തിയെ ഇക്കാലത്ത് ഓര്‍ക്കാറില്ല എന്നതൊരു ഭീകര യാഥാര്‍ത്ഥ്യമാണ്.






















