ആഘോഷങ്ങളില്‍ നിന്നും ആഘോഷങ്ങളിലേയ്ക്കുള്ള യാത്രയാണ് ഒരു ഹിന്ദുവിന്റെ ഓരോ വര്‍ഷത്തെയും ജീവിതം. അതോടൊപ്പം പല അബദ്ധ ധാരണകളളും പേറുന്നുമുണ്ട്. എത്രയോ ആയിരം ക്ഷേത്രങ്ങള്‍ കേരളത്തിലുണ്ട്. ഇതില്‍ എത്രയോ ആയിരം ക്ഷേത്രങ്ങളില്‍ വളരെ ആര്‍ഭാടപൂര്‍ണമായ ആഘോഷങ്ങളും നടത്തുന്നു. കോടിക്കണക്കിന് രൂപയാണ് ഇതിനുവേണ്ടി ചെലവാക്കുന്നത്. ഈ ആഘോഷങ്ങള്‍ നിയന്ത്രിച്ച് 75 ശതമാനം പണമെങ്കിലും ലാഭിച്ചാല്‍ അത് ഹിന്ദുവിന്റെ ഭൗതികമായ ഉയര്‍ച്ചയ്ക്കും, വിദ്യാഭ്യാസത്തിനും, അസുഖ ബാധിതരായിരിക്കുന്നവര്‍ക്കും, വീട് ഇല്ലാത്തവര്‍ക്കും അങ്ങനെ എത്രവിധം സഹായങ്ങള്‍ ചെയ്യാനാകും? നാലോ, അഞ്ചോ ക്ഷേത്രങ്ങള്‍, ഉദാഹരണത്തിന്, തൃശ്ശൂര്‍ വടക്കുംനാഥന്‍ പോലെ വെടിക്കെട്ടും, ആനകളുമെല്ലാം കൊണ്ട് ആചാരങ്ങളേക്കാള്‍ ഏറെ ടൂറിസം ആഘോഷങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നതായി മാറിയിരിക്കുന്നു. അങ്ങനെയുള്ള അഞ്ചോ, ആറോ ക്ഷേത്രങ്ങള്‍ അങ്ങനെ തുടരട്ടെ. പക്ഷേ, മറ്റ് ക്ഷേത്രങ്ങള്‍ എന്തിനാണ് ഉത്സവ കേന്ദ്രീകൃതമാകുന്നത്?
ഹിന്ദു ന്യൂനപക്ഷം ആകുകയും, ഇല്ലാതാകുകയും ചെയ്യുന്ന മേഖലകളില്‍ ഉണ്ടാകുന്ന ഇപ്പോഴത്തെ ബുദ്ധിമുട്ടുകള്‍ പല തവണ ചര്‍ച്ച ചെയ്തതാണ്.പോലീസ് കയറാത്ത മേഖലകളെപ്പറ്റി 2009 ല്‍ കേന്ദ്ര സര്‍ക്കാര്‍ കേരളാ പോലീസിന് എഴുതിയ കാര്യം പലര്‍ക്കും അറിയാവുന്നതാണ്.
ജനസംഖ്യയുടെ കാര്യത്തില്‍ ഉണ്ടാകുന്ന വലിയ മാറ്റങ്ങള്‍ പലരും ശ്രദ്ധിക്കുന്നില്ല. ടിഎഫ്ആര്‍ 2.1 ല്‍ താഴുമ്പോള്‍ ജനസംഖ്യ കുറയാന്‍ തുടങ്ങും. അങ്ങനെ വളരെ താഴ്ന്ന ജപ്പാന്‍, കൊറിയ പോലുള്ള രാജ്യങ്ങള്‍ വളരെ വലിയ പ്രശ്‌നങ്ങള്‍ നേരിടുകയാണ്. കേരളത്തിലെ ഹിന്ദുക്കളും ക്രിസ്ത്യാനികളും ഈ പ്രശ്‌നം അതിരൂക്ഷമായി നേരിട്ടു തുടങ്ങിയിരിക്കുന്നു. അഖിലേന്ത്യാ തലത്തിലും ഇങ്ങനെയുള്ള മതങ്ങള്‍ ഇത്തരമൊരു വൈഷമ്യം നേരിടുന്നുണ്ട്. ഇതു കൂടാതെ മതപരിവര്‍ത്തനങ്ങള്‍ ബംഗ്ലാദേശ് പോലുള്ള രാജ്യങ്ങളില്‍ നിന്നുള്ള അനധികൃത കുടിയേറ്റം, ഭാരതത്തില്‍ നിന്നും പ്രതേ്യകിച്ചും ജോലി ലഭിക്കുന്നവരും, പണം ഉള്ളവരും വിദേശങ്ങളിലേയ്ക്ക് കുടിയേറ്റം നടത്തുന്നതും സംഭവിക്കുന്നതുകൊണ്ട് നമ്മുടെ ജനസംഖ്യ വളരെ വലിയ ഭീഷണമാംവിധം കുറയാന്‍ പോകുന്നു. കേരളത്തിലെ ജനന നിരക്കിനെപ്പറ്റി അതും വ്യത്യസ്ത സമുദായങ്ങളുടെ നിരക്കിനെപ്പറ്റി നിങ്ങള്‍ ബോധവാന്മാരല്ലായെങ്കില്‍ 1921 ലേയ്ക്ക് നിങ്ങള്‍ എത്തപ്പെടും. ജനസംഖ്യ നിലനിര്‍ത്തുന്നതിന് ഹിന്ദുക്കള്‍ക്ക് 3 കുട്ടികള്‍ വീതമെങ്കിലും ഉണ്ടാകണമെന്ന് ആര്‍എസ്എസ് സര്‍സംഘ്ചാലക് അടുത്തിടെ പറയുകയുണ്ടായി. കുട്ടികള്‍ ഇങ്ങനെ കൂടുതല്‍ ഉണ്ടായാല്‍ അവരെ ആര് സംരക്ഷിക്കും, അവരുടെ വിദ്യാഭ്യാസം എങ്ങനെ നടക്കുമെന്നെല്ലാം ചിലര്‍ ചോദിക്കുന്നുണ്ട്. അതിന് എനിക്ക് പറയാനുള്ളത്, 2034 വരെ മോദിജിയും, അതിനുശേഷം അദ്ദേഹത്തിന്റെ പിന്‍ഗാമികളും നടത്തുമെന്നാണ്. പൊതുവെ ഹിന്ദു സമുദായങ്ങളിലെ കുട്ടികളും യുവതി യുവാക്കന്മാരും സനാതനധര്‍മ്മത്തെപ്പറ്റി യാതൊന്നും പഠിക്കാറില്ല. അതുകൊണ്ടു തന്നെ ബഹുഭൂരിപക്ഷം പേരും കമ്മ്യൂണിസത്തിലും ഈശ്വരവിശ്വാസമില്ലായ്മയിലും വ്യാജ മതേതരത്വത്തിലും എത്തപ്പെടുന്നു.


ആഗോള അയ്യപ്പഭക്തസംഗമം സപ്തംബര്‍ 20-ാം തീയതി പമ്പയില്‍വെച്ച് സര്‍ക്കാരും ശബരിമല ദേവസ്വംബോര്‍ഡും നടത്തി. 2018ലും 2019ലും ഈ സര്‍ക്കാര്‍ എന്താണ് ചെയ്തത് എന്ന് നമുക്കെല്ലാമറിയാം. അതുപോലെ 2019 ജനുവരി ആദ്യം ശിവഗിരി തീര്‍ത്ഥാടനം നടക്കുന്ന സമയം അവിടെ പോലും വരാതെ ‘വനിതാ മതില്‍’ കെട്ടി നടന്ന സാമുദായിക നേതാ ക്കളൊന്നും ബഹുമാനപ്പെട്ട സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം പിന്‍വലിച്ച് ശരിയായത് നല്‍കുന്നതിനോ, ഭക്തര്‍ക്ക് എതിരെ എടുത്ത കള്ളക്കേസുകള്‍ റദ്ദാക്കുന്നതിനോ ഉള്ള ഒരു നടപടിക്കും നേതൃത്വം നല്‍കുന്നില്ല എന്ന് കാണണം. കൂടാതെ, ദേവസ്വത്തിന്റെ കോടിക്കണക്കിന് രൂപയാണ് ഈ സംഗമത്തിലേയ്ക്ക് ചെലവാക്കിയത്. അയ്യപ്പന്റെ പൂങ്കാവനമായി കണക്കാക്കപ്പെടുന്ന പമ്പാ മണപ്പുറത്ത് ഇത്തരമൊരു സംഗമം എന്തിന്റെ പേരിലാണ് നടത്തിയതെന്നു പറയുന്നുമില്ല. മാത്രമല്ല, സംഭാവന നല്‍കുന്നതിനനുസരിച്ച് ‘ഡയമണ്ട്’ സ്വാമി, ‘പ്ലാറ്റിനം’ സ്വാമി, ‘ഗോള്‍ഡന്‍’ സ്വാമി എന്നിങ്ങനെ ഭക്തരെ വേര്‍തിരിക്കാനും ശ്രമം നടക്കുകയാണ്.
ചില നുണയിടങ്ങളും, ഡോക്ടര്‍ കുമാരന്മാരും ഹിന്ദുക്കളിലെ ഈഴവ വിഭാഗത്തെയും, പട്ടികജാതി വിഭാഗത്തെയും അടര്‍ത്തിയെടുക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇവരൊന്നും മറ്റ് മതങ്ങളെപ്പറ്റി ഒരക്ഷരം മിണ്ടുന്നില്ല എന്നും കാണണം. സാമൂഹിക മാധ്യമങ്ങള്‍ വഴി തെറ്റായ ധാരണ പരത്തുന്ന, അസത്യങ്ങളും അര്‍ദ്ധസത്യങ്ങളും വിളമ്പുന്ന ഇവരെ കണ്ട് കുറെപ്പേരെങ്കിലും ആ വഴിയ്ക്ക് പോയേക്കാം. അതുകൊണ്ട് അക്കാര്യങ്ങളില്‍ കൃത്യമായ മറുപടികള്‍ എല്ലാ മാധ്യമങ്ങളിലും ഉണ്ടാകേണ്ടതുണ്ട്. ഉദാ; ഡോക്ടര്‍ ടി.എസ്. ശ്യാംകുമാര്‍ എന്നയാള്‍ പറയുന്നത്, ‘ഭഗവദ് ഗീത പറഞ്ഞതിന് കൃഷ്ണന്‍ പിന്നീട് ദുഃഖിച്ചിരിക്കാം’ എന്ന് ശ്രീനാരായണ ഗുരുദേവന്‍ പറഞ്ഞതായാണ്. എന്നാല്‍ സത്യം എന്താണ്? 1925 ല്‍ ‘തമ്പി’ വര്‍ക്കല ശിവഗിരി മഠത്തില്‍ അന്തേവാസിയായി കഴിഞ്ഞിരുന്ന കാലത്ത് ഒരു ദിവസം സംഭാഷണമദ്ധ്യേ നാരായണ ഗുരു തമ്പിയോടു ചോദിച്ചു, ‘അര്‍ജ്ജുനനോട് കൊല്ലൂ എന്നു പറയാന്‍ കൃഷ്ണന് എങ്ങനെ സാധിച്ചു?’ തമ്പിയില്‍ നിന്നും അതിന് മറുപടി ഇല്ലാതിരുന്നപ്പോള്‍ ഗുരു പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞു, പിന്നീട് അര്‍ജ്ജുനന് പശ്ചാത്തപിക്കേണ്ടി വരുമായിരുന്നു (ഗീത പേജ് 492). രണ്ട് വര്‍ഷത്തിനുശേഷം സംഭാഷണ മദ്ധ്യേ തമ്പി ഗുരുവിനോട് ഇങ്ങനെ അഭിപ്രായപ്പെട്ടു. ‘വ്യാസഭഗവാന് ഗീതയില്‍ കൂടി ഭാവി ജനതയ്ക്ക് നല്കാനുള്ള ജ്ഞാനോപദേശത്തെ അതിന്റെ പശ്ചാത്തലമായിരിക്കുന്ന മഹാഭാരതയുദ്ധവുമായി കൂട്ടികുഴയ്ക്കാന്‍ പാടില്ല’. തമ്പിയുടെ ഈ വീക്ഷണത്തില്‍ നാരായണ ഗുരു സന്തോഷം പ്രകടിപ്പിക്കുകയും ഇത് (എല്ലാവരെയും) അറിയിക്കേണ്ടതാണെന്ന് പറയുകയും ചെയ്തു.
സമൂഹത്തെ ബാധിച്ചിരിക്കുന്ന വലിയൊരു ദുരന്തമാണ് മയക്കുമരുന്നുകള്‍. ഇങ്ങനെ മയക്കുമരുന്നുകള്‍ പിടിക്കുന്ന പല ഘട്ടങ്ങളിലും നമ്മള്‍ കാണുന്നത്, അതിലുള്ള യുവതികള്‍ കൂടുതലായി ഹിന്ദു/ക്രിസ്ത്യന്‍ യുവതികള്‍ ആണ് എന്നതാണ്. എങ്ങനെയാണ് ഈ യുവതികളെ വലയിലാക്കി മതം മാറ്റുന്നതും, അതിനുശേഷം അവരെ ചതിച്ച് മയക്കുമരുന്ന് ബിസിനസിലേയ്ക്ക് കൊണ്ടുവരുന്നതെന്നും അറിയേണ്ടതുണ്ട്. അതിനെതിരെ ശക്തമായ നടപടികള്‍ ആവശ്യമാണ്. അതുപോലെ തന്നെ മാരകമായ മറ്റൊരു കാര്യമാണ് മൊബൈല്‍ ഫോണുകളുടെയും, കമ്പ്യൂട്ടറുകളുടെയും, സാമൂഹിക മാധ്യമങ്ങളുടെയും ദുരുപയോഗം. കുട്ടികള്‍ ഇത്തരം ഗാഡ്ജറ്റുകളില്‍ മാത്രം മുഴുകുന്നത് കണ്ടാല്‍ അവരെ നല്ല സൈക്കോളജിസ്റ്റുകളെയോ, സൈക്യാട്രിസ്റ്റുകളെയോ കാണിച്ച് ഉടനെതന്നെ ഇത്തരം ആസക്തികളില്‍ നിന്നും മുക്തമാക്കേണ്ടതാണ്. പെണ്‍കുട്ടികള്‍ മാത്രമല്ല, വിവാഹിതരായ സ്ത്രീ കള്‍ ഉള്‍പ്പെടെ ഇന്‍സ്റ്റാഗ്രാമിന്റെയും, ടെലഗ്രാം പോലുള്ളവയുടെയും സ്വാധീനത്താല്‍ വീട് വരെ ഉപേക്ഷിച്ച് പോകുന്ന ധാരാളം സംഭവങ്ങളും കാണാം. ഇവയൊക്കെ മുളയിലേ നുള്ളിക്കളയേണ്ടത് ഒരു സമൂഹം എന്ന നിലയില്‍ നമ്മള്‍ ചെയ്യേണ്ട പ്രാഥമിക പ്രവര്‍ത്തനമാണ്.
കഴിഞ്ഞ വര്‍ഷം കെഎസ്ബിസി 19,700 കോടി രൂപയുടെ മദ്യം വിറ്റു എന്നാണ് കണക്ക്. ഇത് ആരാണ് കുടിച്ചു തീര്‍ക്കുന്നത്? ഹിന്ദുക്കളും പിന്നെ ക്രിസ്ത്യാനികളുമാണ് ഇതിന്റെ ഉപഭോക്താക്കള്‍ എന്ന് പറയേണ്ടിയിരിക്കുന്നു. മദ്യപാനം കൊണ്ട് ദുരിതം അനുഭവിച്ച് നശിച്ചുപോകുന്ന എത്രയോ കുടുംബങ്ങളും അവരുടെ സ്ത്രീകളും കുട്ടികളുമുണ്ട്. ഇതും നിയന്ത്രിക്കേണ്ടത് ആവശ്യമല്ലേ?
ഇതുപോലെയാണ് ക്ഷേത്രങ്ങളിലെ മൈക്ക് ഉപയോഗവും. പലപ്പോഴും വളരെ ദൂരെ കേള്‍ക്കുന്ന വിധത്തില്‍ മൈക്കുകള്‍ ഘടിപ്പിച്ച് നിരവധി കുടുംബങ്ങളെ അവരുടെ സാധാരണ ജീവിതത്തില്‍ സമാധാനപരമായി ജീവിക്കാന്‍ അനുവദിക്കാത്ത വിധമാണ് പല ക്ഷേത്രങ്ങളിലെയും മൈക്ക് സംവിധാനം, പ്രതേ്യകിച്ച് ഉത്സവങ്ങള്‍ ഉള്ളപ്പോള്‍. ഇത് തീര്‍ത്തും ഇല്ലാതാക്കേണ്ടതാണ്. മൈക്കുകള്‍ ക്ഷേത്രത്തിനുള്ളില്‍, അതല്ലെങ്കില്‍ അത്യാവശ്യമായ പുറം ഭാഗങ്ങില്‍ മാത്രം കേള്‍ക്കുന്ന വിധത്തില്‍ ക്രമീകരിക്കേണ്ടത് അത്യാവശ്യമാണ്. അപ്പോള്‍ പറയും, ബാങ്ക് വിളി എത്രയോ അകലെ കേള്‍ക്കുന്നു എന്ന്. ഇതിലെ ഒരു അനുഭവം ഞാന്‍ പറയാം. ഞാന്‍ എഡിജിപി (ഇന്റലിജന്‍സ്) ആയിരിക്കുന്ന സമയം എനിക്ക് ഒരു ഫോണ്‍ കോള്‍ വന്നു. എന്നെ വിളിച്ചത് റിട്ടയര്‍ ചെയ്ത ഒരു ഡിജിപി ആയിരുന്നു. വളരെ കര്‍ശനമായി, മതം കൃത്യമായി ആചരിക്കുന്ന ഒരാളായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വീടിനടുത്തായി ഒരു മോസ്‌ക്കുണ്ട്. അതിന്റെ ഒരു വശത്തേയ്ക്കുള്ള മൈക്കുകള്‍ അദ്ദേഹത്തിന്റെ വീടിന്റെ നേരെയാണ്. ശബ്ദശല്യം കാരണം വളരെ ബുദ്ധിമുട്ടുന്നു, അതൊന്ന് കുറയ്ക്കണം. ഞാന്‍ ആലോചിച്ചു, ഇതെങ്ങനെ നടത്തും? വളരെ സെന്‍സിറ്റീവ് ആയ കാര്യമാണ്. എന്തായാലും എനിക്ക് വളരെ മിടുമിടുക്കനായ ഒരു ഡിവൈഎസ്പി ഉണ്ടായിരുന്നു, മുസ്ലീം വിഭാഗത്തില്‍ നിന്നുതന്നെ. ഞാന്‍ അദ്ദേഹവുമായി സംസാരിച്ചു. അദ്ദേഹത്തിന് ആദ്യം അത്ഭുതമായിരുന്നു. എന്നാലും ശ്രമിക്കാമെന്ന് പറഞ്ഞു. രണ്ട് ദിവസം കഴിഞ്ഞ് എന്റെ അടുക്കല്‍ വന്ന് പറഞ്ഞു. പള്ളിക്കാരോട് പറഞ്ഞു, മൈക്കിന്റെ ദിശ മാറ്റി വെച്ചു എന്ന്. ഇതാണ് ദിവസം അഞ്ച് നേരം ബാങ്ക് വിളിക്കുന്ന മോസ്‌ക്കില്‍ നിന്നും വളരെ മതഭക്തനായ ഒരാള്‍ക്കുണ്ടായ അനുഭവം. അപ്പോള്‍ പ്രതേ്യകിച്ച് ഉത്സവകാലത്ത് നാട്ടുകാര്‍ക്കുണ്ടാകുന്ന ശബ്ദമലിനീകരണം ഇല്ലാതാക്കേണ്ടത് ക്ഷേത്രത്തിന്റെ ചുമതലക്കാരാണ്.
പ്രശ്‌നങ്ങള്‍ മാത്രം പറഞ്ഞാല്‍ പോരല്ലോ, പരിഹാരങ്ങളും പറയേണ്ടേ? ആദ്യമായി ക്ഷേത്രങ്ങള്‍ ആധ്യാത്മികവും ഭൗതികവുമായ വികസനത്തിനുള്ള കേന്ദ്രബിന്ദു ആകണം. ക്ഷേത്രങ്ങളോടനുബന്ധിച്ച് ഓരോ ചെറിയ ഹാളുകള്‍ ഉണ്ടാക്കണം. ആഴ്ചയില്‍ രണ്ട് ദിവസമെങ്കിലും സനാതനധര്‍മ്മത്തെപ്പറ്റിയും കുട്ടികളില്‍ പ്രതേ്യകമായി ഉണ്ടാകുന്ന സംശയങ്ങളെപ്പറ്റിയും മറ്റ് മതക്കാര്‍ കളിയാക്കുന്ന കാര്യങ്ങളെപ്പറ്റിയും ഉള്ള യാഥാര്‍ത്ഥ്യങ്ങള്‍ കുട്ടികളെ പറഞ്ഞ് മനസ്സിലാക്കേണ്ടതാണ്. ചട്ടമ്പിസ്വാമികള്‍ പറഞ്ഞിട്ടുള്ളതുപോലെ, ശ്രീനാരായണ ഗുരു ചെയ്തതുപോലെ സനാതനധര്‍മ്മത്തില്‍ അടിഞ്ഞു ചേര്‍ന്നിട്ടുള്ള അഴുക്കുകളെല്ലാം, നിന്ദ്യവസ്തുക്കളെല്ലാം മാറ്റി അമൃത് പോലെ ശുദ്ധമായ സനാതനധര്‍മ്മ ശിക്ഷണം കുട്ടികള്‍ക്ക് നല്‍കേണ്ടതാണ്. ക്ഷേത്രങ്ങളില്‍ പൂജാരികളും മറ്റുള്ളവരും വളരെ ബുദ്ധിമുട്ടുളള ജോലികളാണ് ചെയ്യുന്നത്. പൂജാരികളെ സംബന്ധിച്ചിടത്തോളം കാലത്ത് ഏകദേശം മൂന്നര മണി മുതല്‍ ഏകദേശം പത്ത് മണി വരെയും വൈകുന്നേരം ഏകദേശം നാല് മണി മുതല്‍ പത്ത് പതിനൊന്ന് മണിവരെയും കാറ്റും, മഴയും, കാലാവസ്ഥയുമൊന്നും നോക്കാതെ ജോലി ചെയ്യുന്നവരാണ്. പുക ശ്വസിച്ച് ഇവര്‍ പലരും വലിയ രോഗികളായി മാറുന്നുമുണ്ട്. പലര്‍ക്കും കിട്ടുന്നത് തുച്ഛമായ ശമ്പളമാണ്. ആലുവയില്‍ തന്ത്ര വിദ്യാപീഠം സ്ഥാപിച്ചതിനുശേഷം ബ്രാഹ്മണരല്ലാത്ത വിഭാഗങ്ങളില്‍ നിന്നും പൂജാരികള്‍ ഉണ്ടാകുന്നുണ്ട്. എന്നിരുന്നാലും അടുത്ത തലമുറയില്‍ ക്ഷേത്രങ്ങളില്‍ ആവശ്യമായ പൂജാരികളെ കിട്ടുകയില്ല എന്നത് ഒരു യാഥാര്‍ത്ഥ്യമായി കാണണം. ഇതിനിടയില്‍ ശബരിമല, ഗുരുവായൂര്‍ പോലുള്ള അമ്പലങ്ങളില്‍ നമ്പൂതിരി വിഭാഗത്തില്‍ നിന്നുള്ള പൂജാരിമാരെ മാത്രം ശാന്തികളായി എടുക്കുന്നു എന്ന വലിയ ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. കാലക്രമേണ ഇതിനും മാറ്റം വരുമെന്ന് പ്രതീക്ഷിക്കാം. ക്ഷേത്രങ്ങളോടനുബന്ധിച്ചുണ്ടാക്കുന്ന ഹാളുകളില്‍ രണ്ട് ദിവസത്തെ സനാതനധര്‍മ്മ ക്ലാസ്സുകള്‍ ഒഴികെയുള്ള ദിവസങ്ങളില്‍ യുവാക്കള്‍ക്കും യുവതികള്‍ക്കും, സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും കേന്ദ്ര സര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും വികസനപരമായ നടപടികളെക്കുറിച്ച് അതത് മേഖലകളിലുള്ള വിദഗ്ദ്ധരെ കൊണ്ട് ക്ലാസ്സുകള്‍ എടുപ്പിക്കണം. വീട് ഇല്ലാത്തവര്‍ക്ക് വീടിന് എങ്ങനെ അപേക്ഷിക്കാം, അതിന്റെ വിവിധ വശങ്ങള്‍ തുടങ്ങി വീട് ആയാല്‍ ചെയ്യേണ്ട കാര്യങ്ങള്‍ വരെ പഠിപ്പിക്കണം. അതുപോലെ സ്റ്റാര്‍ട്ട്-അപ്പുകള്‍ തുടങ്ങുന്നത് എങ്ങനെ, അതിനുള്ള അസംസ്‌കൃത വസ്തുക്കള്‍ എങ്ങനെ വാങ്ങണം, അതിന്റെ സാങ്കേതികവിദ്യ എവിടെ നിന്നും ലഭിക്കും, ഉല്പന്നങ്ങള്‍ എങ്ങനെ വിറ്റഴിക്കും, അതിനു വേണ്ടി വരുന്ന നിയമങ്ങള്‍, അതിന്റെ നികുതി വശങ്ങള്‍ എന്തെല്ലാമാണ്, ഭക്ഷ്യ വസ്തുക്കള്‍ ആണെങ്കില്‍ എടടഅക പോലുള്ള നിയമങ്ങള്‍ എങ്ങനെയാണ് എന്നതെല്ലാം പഠിപ്പിക്കണം. അങ്ങനെ അവരെ സ്വന്തം കാലില്‍ നില്‍ക്കുന്നതിനും വ്യാവസായികമായി അഭിവൃദ്ധിപ്പെടുന്നതിന് പ്രേരിപ്പിക്കുകയും സഹായിക്കുകയും വേണം. അതിനുശേഷം അത്തരം സംരംഭങ്ങള്‍ക്കാവശ്യമായ ധനസഹായം ഏറ്റവും കുറഞ്ഞ പലിശ നിരക്കില്‍ എങ്ങനെ, എവിടെ നിന്നും ലഭ്യമാക്കാം എന്നതുകൂടി മനസ്സിലാക്കികൊടുക്കേണ്ടതാണ്. കൂടാതെ സ്‌കില്‍ ഡവലപ്‌മെന്റ് (നൈപുണ്യ വികസനം) നല്ല രീതിയില്‍ ഇത്തരം സ്ഥലങ്ങളില്‍ നടക്കണം. അതുകൂടാതെ പഠിക്കുന്ന കുട്ടികള്‍ക്ക് പ്രതേ്യകം ക്ലാസ്സുകള്‍ നടത്തുന്നതിനും പരീക്ഷകള്‍ക്കും മറ്റും നന്നായി തയ്യാറാകുന്നതിനും പരിശീലനം നല്‍കാവുന്നതാണ്. പ്രധാന കേന്ദ്രങ്ങളില്‍ വെച്ച് മത്സര പരീക്ഷകള്‍ക്ക് എങ്ങനെ തയ്യാറാകാം, എങ്ങനെ അപേക്ഷിക്കണം തുടങ്ങിയ കാര്യങ്ങള്‍ നന്നായി മനസ്സിലാക്കി കൊടുക്കണം. അങ്ങനെ സാമ്പത്തികപരമായി, വിദ്യാഭ്യാസപരമായി, ഔദ്യോഗികപരമായി വളര്‍ച്ച ലഭിക്കുമ്പോള്‍ ഇത്തരം ഹാളുകളിലേയ്ക്ക് ബഹുഭൂരിപക്ഷം യുവതിയുവാക്കന്മാരും, കുട്ടികളും മുതിര്‍ന്നവരും വന്നെത്തും. അവര്‍ തീര്‍ച്ചയായും ക്ഷേത്രാരാധനയും നടത്തും. ഈ വിധത്തില്‍ ആധ്യാത്മികമായും ഭൗതികമായും വളര്‍ച്ച ഉണ്ടായാല്‍ മാത്രമെ ഇനി സനാതനധര്‍മ്മത്തിന്-ഹിന്ദുവിന് നിലനില്പുള്ളൂ.
പരിസ്ഥിതി വളരെ വേഗം മാറിക്കൊണ്ടിരിക്കുന്നു. ഇനി എത്രകാലം മനുഷ്യരാശി ഈ ഭൂമിയില്‍ ഉണ്ടാകുമെന്ന് പറയാനാകില്ല. പക്ഷേ, ശാസ്ത്രം വളരുകയാണ്. ഒരുപക്ഷേ, പുതിയ ഗ്രഹങ്ങളെ മനുഷ്യരുടെ കുടിയേറ്റത്തിനായി കണ്ടെത്തിയേക്കാം. അത്രനാളും പൂര്‍ണ സ്വാതന്ത്ര്യത്തോടെ ഈ ധര്‍മ്മത്തെ നിലനിര്‍ത്തുവാനായി മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ചെയ്യേണ്ടത് അത്യാവശ്യമാണ്.
കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ വളരെ വേഗത്തില്‍ മാറിവരുന്ന ജനസംഖ്യ അസന്തുലിതാവസ്ഥ എല്ലാവരും അറിയേണ്ടതാണ്. ഹിന്ദു ഒരുമിച്ചു നിന്നാല്‍ തന്നെ നിലനില്പ് ദുഷ്‌ക്കരമായ അവസ്ഥയിലാണ്. സമാനസ്ഥിതി നേരിടുന്ന ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ നിന്നും പിന്തുണ നേടേണ്ടത് അത്യാവശ്യമാണ്. ഹിന്ദുക്കളും ചില ക്രിസ്ത്യന്‍ വിഭാഗങ്ങളും തമ്മിലുള്ളള ഏക സംഘര്‍ഷ മേഖല മതപരിവര്‍ത്തനമാണ്. ഹിന്ദുക്കളെ എസ്‌സി/എസ്ടി, ഒബിസി, സവര്‍ണ വിഭാഗം എന്നിങ്ങനെ വിഭജിക്കാന്‍ ഇടവരുന്ന ഒരു പ്രവര്‍ത്തനവും അനുവദിക്കരുത്. അതിനുവേണ്ടി പലപ്പോഴും ജിഹാദി ഫണ്ടിങ്ങോടു കൂടി നടക്കുന്ന പ്രവര്‍ത്തനങ്ങളെ ആശയപരമായി നേരിട്ട് ശരിയായ കാര്യങ്ങള്‍ എല്ലാ ഹിന്ദുക്കളിലേയ്ക്കും എത്തിക്കേണ്ടതുണ്ട്. പക്ഷേ, അത്തരത്തിലാണോ കാര്യങ്ങള്‍ സംഭവിക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഹിന്ദുക്കളെ മതപരമായി അകറ്റി കൊണ്ടുപോകാന്‍ അര്‍ദ്ധസത്യങ്ങളും കേവല കഥകളും അസത്യങ്ങളും കൊണ്ട് ശക്തമായൊരു വിഭാഗം ശ്രമിക്കുന്നുണ്ട്. അവരെ തള്ളിപ്പറയാനോ കൃത്യമായി കാര്യങ്ങള്‍ അവതരിപ്പിക്കാനോ കാര്യമായ ശ്രമങ്ങള്‍ നടക്കുന്നില്ല.





















