ഭാരതത്തിന്റെ ഭരണഘടന വിഭാവനം ചെയ്യുന്ന ജനാധിപത്യ സംവിധാനം, ലജിസ്ലേച്ചര്‍ അഥവാ നിയമനിര്‍മ്മാണം, എക്‌സിക്യൂട്ടീവ് അഥവാ ഭരണനിര്‍വഹണം, ജുഡീഷ്യറി അഥവാ നീതി പാലനം എന്നീ മൂന്ന് തൂണുകളെ ആധാരമാക്കിയാണ് നിലകൊള്ളുന്നത്. നിയതമായ രൂപഭാവം ഇല്ലാത്ത മാധ്യമങ്ങള്‍ നാലാം തുണെന്ന് അറിയപ്പെടുന്നു.
നിയമനിര്‍മ്മാണ – ഭരണനിര്‍വഹണ സംവിധാനങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സ്വാധീനമുള്ള മേഖലകളായി പരിവര്‍ത്തനം ചെയ്തതും വോട്ടുബാങ്ക് രാഷ്ട്രീയവും അഴിമതിയും ജീര്‍ണ്ണതയും ഒക്കെ മാരകമായി ഗ്രസിച്ചതും ജനങ്ങളെ അലോസരപ്പെടുത്തുന്നതായിരുന്നു. നരേന്ദ്രമോദി പ്രധാനമന്ത്രി ആയതിനുശേഷം പ്രധാനമന്ത്രിയുടെ ഓഫീസും മന്ത്രിസഭയും അടക്കമുള്ള കേന്ദ്രഭരണ സംവിധാനം ഒരു അഴിമതി ആരോപണത്തിന് പോലും വിധേയമാകാതെ നൂറു ശതമാനം സംശുദ്ധമായി നിലകൊണ്ടു. എല്ലാ കാലത്തും നീതിപീഠങ്ങളില്‍ സാധാരണക്കാര്‍ക്കും ദേശസ്‌നേഹികള്‍ക്കും പ്രതീക്ഷയുണ്ടായിരുന്നു. ആ പ്രതീക്ഷയുടെ അടിസ്ഥാനത്തിലാണ് പലരും കോടതികളിലേക്ക് എത്തുന്നത്. കോടതികള്‍ പൂര്‍ണ്ണമായും ഭരണഘടനാ അനുസൃതവും സത്യസന്ധവും സുതാര്യവും അഴിമതിരഹിതവും ആണെന്നാണ് സാധാരണക്കാര്‍ വിശ്വസിക്കുന്നത്. പക്ഷേ അടുത്തിടെ ഉയരുന്ന സന്ദേഹങ്ങളും ആശങ്കകളും നീതിപീഠത്തിന്റെ സത്യസന്ധതയും നിഷ്പക്ഷതയും ചോദ്യം ചെയ്യുന്നതാണെന്ന് പറയാതെ വയ്യ.
സുപ്രീം കോടതിയും ഒരു വിഭാഗം ജഡ്ജിമാരും തങ്ങളുടെ നില മറന്ന് അധികാര ദുര്‍വിനിയോഗം നടത്തുന്നു എന്ന ആശങ്ക സാധാരണ ജനങ്ങളില്‍ ഉണ്ട്. നിയമനാധികാരി ആയ രാഷ്ട്രപതിക്കും പ്രോട്ടോക്കോളില്‍ തങ്ങളുടെ മുകളിലുള്ള ഗവര്‍ണര്‍മാര്‍ക്കും ഭരണഘടന വിഭാവന ചെയ്തിട്ടുള്ള നിബന്ധനകള്‍ മറികടന്ന് അവരുടെ പ്രവര്‍ത്തനത്തില്‍ ഇടപെടാനും ഭരണഘടനയെ ദുര്‍വ്യാഖ്യാനിക്കാനുമുള്ള ശ്രമങ്ങള്‍ കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായതിനെ തുടര്‍ന്നാണ് രാഷ്ട്രപതിക്ക് നിയമസഭ അഥവാ അംഗീകരിക്കുന്ന ബില്ലുകളുടെ അനുമതി സംബന്ധിച്ച പ്രസംഗത്തില്‍ പ്രസിഡന്‍ഷ്യല്‍ റഫറന്‍സ് നടത്തേണ്ടി വന്നത്. ഭരണഘടനയിലുള്ള ഒരു നിബന്ധന സുപ്രീംകോടതിയിലുള്ള രണ്ട് ജഡ്ജിമാര്‍ അടങ്ങുന്ന ഒരു ബെഞ്ച് ഒരു കോടതി ഉത്തരവിലൂടെ മറികടക്കുന്നത് പാര്‍ലമെന്റിന്റെ അധികാരങ്ങളെയും അവകാശങ്ങളെയും കവരുന്നതല്ലേ എന്ന മൗലികമായ ചോദ്യവും ഇവിടെ ഉയര്‍ന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷാക്കും എതിരെ വ്യാജ പരാതികളും വ്യാജ തെളിവുകളും ഉണ്ടാക്കാന്‍ ശ്രമിച്ച ടീസ്റ്റ സെത്തല്‍ വാദിന്റെ ഹര്‍ജിയില്‍ പാതിരാത്രി എല്ലാ ചട്ടങ്ങളും ലംഘിച്ച് കോടതി സിറ്റിംഗ് നടത്തിയപ്പോള്‍ തന്നെ പലരുടെയും നെറ്റി ചുളിഞ്ഞതാണ്. സാധാരണ പൗരന്മാര്‍ക്ക് ഇല്ലാത്ത അവകാശവും പരിഗണനയും സുപ്രീംകോടതി അര്‍ബന്‍ നക്‌സലുകള്‍ക്ക് മാത്രം കൊടുക്കുന്നതിന്റെ കാരണം അന്ന് പല മാധ്യമങ്ങളും ഉയര്‍ത്തിയിരുന്നു. കേന്ദ്രസര്‍ക്കാരിനെതിരായ അര്‍ബന്‍ നക്‌സലുകളുടേതായാലും രാജ്യവിരുദ്ധ ശക്തികളുടേതായാലും ഹര്‍ജികള്‍ക്ക് ലഭിക്കുന്ന അമിതമായ പരിഗണനയും പ്രത്യേക ആനുകൂല്യങ്ങളും സാധാരണക്കാരില്‍ അസ്വാസ്ഥ്യം ഉണ്ടാക്കുന്നു.
ഏതാനും ദിവസം മുന്‍പ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായി നടത്തിയ ഒരു പരസ്യ പരാമര്‍ശം നീതിപീഠത്തിന്റെ സത്യസന്ധതയെയും സുതാര്യതയെയും ഉത്തരവാദിത്തബോധത്തെയും നിഷ്പക്ഷതയെയും കാര്യഗൗരവത്തെയും മാത്രമല്ല നീതിപീഠത്തിന്റെ അന്തസ്സിനെ തന്നെയും ചോദ്യം ചെയ്യുന്നതാണ്. ചലച്ചിത്രങ്ങളില്‍ കാണുന്ന കോടതി രംഗങ്ങളിലെ ഒരു സാധാരണ മജിസ്‌ട്രേറ്റ് പോലും ഉയര്‍ത്താത്ത അന്തസ്സാര ശൂന്യമായ പരാമര്‍ശം ആണ് സുപ്രീംകോടതിയില്‍ നിന്ന് ഉണ്ടായത്. ചീഫ് ജസ്റ്റിസ് ഭൂഷന്‍ രാമകൃഷ്ണ ഗവായ് നടത്തിയ പരാമര്‍ശം ക്രിസ്തുമതത്തെ കുറിച്ചോ ഇസ്ലാം മതത്തെക്കുറിച്ച് ആയിരുന്നെങ്കില്‍ അദ്ദേഹം ഇന്ന് കസേരയില്‍ ഉണ്ടാകുമായിരുന്നോ എന്ന കാര്യം സംശയമാണ്. സാധാരണക്കാര്‍ നീതിക്കുവേണ്ടിയും സത്യത്തിനു വേണ്ടിയും എത്തുന്ന ആത്യന്തിക നീതിപീഠമായ സുപ്രീംകോടതിയില്‍ നിന്ന് ഒരു മതത്തെയും സംസ്‌കാരത്തെയും വിശ്വാസത്തെയും അപമാനിക്കുകയും അപഹസിക്കുകയും ചെയ്യുന്ന രീതിയിലുള്ള പരാമര്‍ശം ഉണ്ടായത് പുനപരിശ്ശോധിക്കാനുള്ള അന്തസ്സാണ് ഉണ്ടാകേണ്ടത്.
ഖജുരാഹോയിലെ ജാവാരി വിഷ്ണു ക്ഷേത്രത്തിലെ മഹാവിഷ്ണു വിഗ്രഹത്തിന്റെ ശിരസ്സ് മുഗള്‍ ആക്രമണകാലത്ത് വെട്ടി മാറ്റിയതാണ്. അഗാധ വിഷ്ണു ഭക്തനായ തനിക്ക് ആരാധന നടത്താന്‍ ഈ വിഷ്ണുവിഗ്രഹത്തിന്റെ ശിരസ്സ് പുനഃസ്ഥാപിച്ചു കിട്ടണം എന്നാണ് പരാതിക്കാരന്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. ‘നിങ്ങള്‍ തീവ്ര വിഷ്ണുഭക്തന്‍ അല്ലേ. പോയി ആ ദൈവത്തോട് തന്നെ പറയൂ എന്തെങ്കിലും ചെയ്യാന്‍. ഇപ്പോള്‍ തന്നെ പോയി പ്രാര്‍ത്ഥിച്ചോളൂ’. ഇതായിരുന്നു കോടതി മുറിയില്‍ ചീഫ് ജസ്റ്റിസ് നടത്തിയ പരസ്യമായ പരാമര്‍ശം. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയാലും ജഡ്ജിമാരായാലും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരായാലും നീതിപീഠത്തിന്റെ മുന്നിലെത്തുന്ന ഒരു ഹര്‍ജിയില്‍ ന്യായാന്യായങ്ങളും സത്യവും തെളിവുകളുടെയും സാക്ഷികളുടെയും അടിസ്ഥാനത്തില്‍ പരിശോധിച്ച് നിയമാനുസൃതവും ഭരണഘടനാനുസൃതവുമായ തീരുമാനമെടുക്കുകയാണ് വേണ്ടത്. അതിനുപകരം തന്റെ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളുടെ അടിസ്ഥാനത്തില്‍ മതപരമായവിശ്വാസങ്ങളുടെയോ അവിശ്വാസങ്ങളുടെയോ അടിസ്ഥാനത്തില്‍ ഒരു ഹര്‍ജി കൊണ്ടുവരുന്ന സാധാരണ പൗരനെ തുറന്ന കോടതിയില്‍ ഈ രീതിയില്‍ അപമാനിക്കാനും അപഹസിക്കാനും മാത്രമല്ല അവന്റെ വിശ്വാസത്തെ ചോദ്യം ചെയ്യാനും ഇകഴ്ത്താനും അപമാനിക്കാനും ആരാണ് ജഡ്ജിസ്സ് അധികാരം നല്‍കിയത്.
ചീഫ് ജസ്റ്റിസ് തന്റെ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ അവസരം കിട്ടിയപ്പോള്‍ ഹിന്ദുമതവിശ്വാസിയായ ഭക്തനെ അപമാനിച്ച് ഹിന്ദുധര്‍മ്മത്തെ ഇകത്തുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുകയായിരുന്നു എന്നാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഉയര്‍ന്നിട്ടുള്ള പരാമര്‍ശം. ശരിയാവാം തെറ്റാവാം, പക്ഷേ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്ന ഏറ്റവും പരമോന്നതമായ പദവിയിലിരിക്കുന്ന ഒരാള്‍ അദ്ദേഹത്തിന്റെ സ്ഥാനം മറന്ന് തെരുവുഭാഷയിലേക്ക് അധപ്പതിച്ചത് ശരിയാണെന്ന് തോന്നുന്നില്ല. അദ്ദേഹത്തിന് നിയമാനുസൃതം ചെയ്യാമായിരുന്നത് ഇക്കാര്യം പരിശോധിക്കാന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയോട് നിര്‍ദ്ദേശിക്കുകയായിരുന്നു. അതല്ലെങ്കില്‍ കേന്ദ്രസര്‍ക്കാരിനോട് ഇത് പരിശോധിക്കാന്‍ ആവശ്യപ്പെടാമായിരുന്നു. അറ്റോണി ജനറലിനോട് ഇത് സംബന്ധിച്ച കേന്ദ്രസര്‍ക്കാരിന്റെ നിലപാട് എന്താണെന്ന് ആരായാമായിരുന്നു. ഇതൊന്നും ചെയ്യാന്‍ തുനിയാതെ തല വെട്ടി മാറ്റപ്പെട്ട ഭഗവാനോട് പറയാന്‍ പറഞ്ഞത് പണ്ട് കേരളത്തില്‍ ക്ഷേത്രം വിഗ്രഹ മോഷണവും വ്യാപകമായപ്പോള്‍ ഭഗവാന് എന്തിനാണ് പാറാവ് എന്ന് ചോദിച്ച ഇടതുപക്ഷ മുഖ്യമന്ത്രിയായ ഇ.കെ. നായനാരുടെ നിലപാടാണ്. ഒരു ക്ഷേത്രം നശിച്ചാല്‍ അത്രയും അന്ധവിശ്വാസം കുറയും എന്ന് കരുതുന്ന അവിശ്വാസികളും വോട്ട് ബാങ്ക് പ്രീണന രാഷ്ട്രീയക്കാരുടെയും നിലവാരത്തിലേക്ക് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് തരംതാഴാന്‍ പാടുണ്ടായിരുന്നോ? മാത്രമല്ല സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം നിയമാനുസൃതമല്ല. അത് ഭരണഘടന വിരുദ്ധവുമാണ്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 അനുസരിച്ച് ഒരു ഭക്തന്റെ വിശ്വാസത്തിനുള്ള അധികാരത്തെ അവകാശത്തെ ചോദ്യം ചെയ്യുന്നതാണത്.
ഇവിടുത്തെ ഏറ്റവും അടിസ്ഥാനപരമായ പ്രശ്‌നം ഭാരതത്തിലെ ഹിന്ദു ജനതയുടെ സ്വത്വബോധം ഇല്ലാത്ത അവസ്ഥ തന്നെയാണ്. സ്വാതന്ത്ര്യം പ്രാപിക്കുമ്പോള്‍ ദേശീയവാദികളായ സര്‍ദാര്‍ പട്ടേലും കെ.എം. മുന്‍ഷിയും അടക്കമുള്ള, ഭാരതീയ സംസ്‌കാരത്തില്‍ അഭിമാനിക്കുകയും വിശ്വസിക്കുകയും ചെയ്തവരെ തള്ളി മാറ്റി വൈദേശിക വിശ്വാസപ്രമാണങ്ങളില്‍ നിലകൊള്ളുന്ന വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ പ്രയോക്താക്കളെ അധികാരത്തില്‍ ഏറ്റിയതാണ് ഇതിന്റെ അടിസ്ഥാന പ്രശ്‌നം. കാരണം സ്വാതന്ത്ര്യം നേടിയ ലോകത്തെ മറ്റു മിക്ക രാഷ്ട്രങ്ങളും അതത് രാഷ്ട്രത്തിന്റെ പ്രാചീന സംസ്‌കാരത്തിലേക്കും അവരുടെ സ്വത്വത്തിലേക്കും മടങ്ങുകയും അവയെ നവീകരിച്ച് കാലാനുസൃതമായി രാഷ്ട്രത്തിന്റെ പ്രതീകങ്ങളാക്കി മാറ്റുകയും ചെയ്തപ്പോള്‍ ഭാരതത്തില്‍ അതിന്റെ തനത് സംസ്‌കാരമായ സനാതനധര്‍മ്മത്തെയും ഹിന്ദു സംസ്‌കാരത്തെയും ഇകഴ്ത്താനും അപഹസിക്കാനും അപമാനിക്കാനും ഞാനെന്തുകൊണ്ട് ഹിന്ദുവല്ല എന്ന് വരുത്തിത്തീര്‍ക്കാനുമുള്ള ശ്രമങ്ങള്‍ ആണുണ്ടായത്. ആയിരം ആണ്ട് അടിമത്തത്തില്‍ ആഴ്ന്ന ഒരു ജനത സ്വാതന്ത്ര്യത്തിലേക്ക് വരുമ്പോള്‍ പ്രാമുഖ്യം നല്‍കേണ്ടിയിരുന്നത് അതിന്റെ സാംസ്‌കാരികമായ പരമാധികാരത്തിനും വൈശിഷ്ട്യത്തിനും ആയിരുന്നു. ഇവിടെ ഭാരതീയ മൂല്യങ്ങള്‍ എല്ലാ തുറകളിലും തിരസ്‌കരിക്കപ്പെട്ടു. ഗ്രാമസ്വരാജിലൂടെ രാമരാജ്യം എന്ന വികേന്ദ്രീകൃത ആസൂത്രണ സങ്കല്പം ഗാന്ധിജിയോടൊപ്പം തിരസ്‌കരിക്കപ്പെട്ടു. റഷ്യയിലെ വന്‍കിട ഫാക്ടറികളും വ്യവസായവല്‍ക്കരണവും കൊണ്ട് ഭാരതം വികസിക്കും എന്ന് പറഞ്ഞ നെഹ്‌റുവിന്റെ ഉട്ടോപ്യന്‍ ചിന്താഗതിയില്‍ ഭാരതം സമസ്ത മേഖലകളിലും കീഴോട്ടു മാത്രമാണ് പോയത്.
മറ്റു വൈദേശിക രാജ്യങ്ങള്‍ സ്വാതന്ത്ര്യ പ്രാപ്തിക്ക് ശേഷം തങ്ങളുടെ സാംസ്‌കാരിക സ്വത്വവും അഭിമാനബോധവും വീണ്ടെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി. തങ്ങളുടെ രാജ്യത്ത് നിന്ന് കവര്‍ച്ച ചെയ്തും അല്ലാതെയും കടത്തിക്കൊണ്ടുപോയ സാംസ്‌കാരിക പ്രതീകങ്ങളെ മുഴുവന്‍ തിരിച്ചുകൊണ്ടുവരാന്‍ ശ്രമിച്ചു. തങ്ങളുടെ പ്രാചീനമായ സാംസ്‌കാരിക മൂല്യങ്ങളിലേക്കും വേരുകളിലേക്കും അവര്‍ തിരിച്ചു പോയി. സ്ഥാപനങ്ങളെയും സ്ഥലങ്ങളെയും കോളനിയുടെ പിടിയില്‍ നിന്ന് മോചിപ്പിക്കാന്‍ സ്ഥല നാമങ്ങള്‍ വരെ മാറ്റിയെഴുതി. ഒരുപക്ഷേ ഈ രാജ്യങ്ങളുടെ പ്രവര്‍ത്തനം കൊണ്ടാണ് ഇത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാനും ഒരു ഉടമ്പടി ഉണ്ടാക്കാനും യുനെസ്‌കോ തയ്യാറായത്. 1970ലെ യുനെസ്‌കോ ഉടമ്പടി ഇത്തരത്തില്‍ കവര്‍ച്ച ചെയ്യപ്പെട്ട, കടത്തപ്പെട്ട സാംസ്‌കാരിക ചിഹ്നങ്ങളുടെ വീണ്ടെടുക്കലിന് നിയമപരമായ അനുമതി നല്‍കി. സ്വാതന്ത്ര്യം കിട്ടിയതിനുശേഷം ആയിരം വര്‍ഷത്തെ വൈദേശിക ആക്രമണത്തെ ഒന്നായി കാണുന്നതിന് പകരം ബ്രിട്ടീഷുകാരെ മാത്രം വൈദേശിക ആക്രമണകാരികളായി കാണുകയാണ് കോണ്‍ഗ്രസും ഭരണനേതൃത്വവും ചെയ്തത്. അതുകൊണ്ടുതന്നെ ഭാരതത്തെ ആക്രമിച്ച് കീഴ്പ്പെടുത്തിയ, ഭാരതത്തിന്റെ സ്വത്വത്തെ നശിപ്പിച്ച, ഭാരതത്തിലെ ഹൈന്ദവരെ വധിക്കുകയും നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുകയും ചെയ്ത, ഭാരതത്തിലെ സ്ത്രീത്വത്തിന് വിലപറഞ്ഞ നരാധമന്മാരായ ചക്രവര്‍ത്തിമാരുടെ പേരില്‍ ഇന്ദ്രപ്രസ്ഥത്തില്‍ റോഡുകള്‍ നിറഞ്ഞു. നമ്മുടെ സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും അവശേഷിപ്പുകളെമാറ്റിമറിച്ച ഗസ്‌നിമാരും മുഗളന്മാരും ഇട്ട പേരുകള്‍ പോലും മാറ്റാന്‍ നമുക്ക് കഴിഞ്ഞില്ല. എന്തിനേറെ മാതൃഭാഷയ്ക്ക് പകരം വൈദേശിക ഭാഷകള്‍ക്ക് പ്രാധാന്യം നല്‍കുന്ന ഒരു സാഹചര്യം കൂടി ഇവിടെ ഉണ്ടായി. നരേന്ദ്രമോദി അധികാരത്തില്‍ എത്തിയതിനു ശേഷം ഇതിനൊക്കെ മാറ്റം വന്നെങ്കിലും ഇനിയും മാറാന്‍ ഏറെയുണ്ട്.
ഇതില്‍ ഏറ്റവും പ്രധാനം ആരാധനാലയങ്ങളുടെ തല്‍സ്ഥിതി തുടരാന്‍ വേണ്ടി 1990ല്‍ ഇസ്ലാമിക തീവ്രവാദി-ജിഹാദികള്‍ക്ക് വേണ്ടി കോണ്‍ഗ്രസ് കൊണ്ടുവന്ന നിയമമാണ്. എഡി 650 മുതല്‍ ലോകത്തിന്റെ പല ഭാഗത്തും ഇസ്ലാമിക തീവ്രവാദികള്‍ അധിനിവേശം നടത്തി. ചൈനയിലെ സിന്‍കിയോഗും റഷ്യയിലെ ട്രാന്‍സോക്‌സിയാനാ പ്രവിശ്യയും ഇറാനിലെ സീസ്തനും അഫ്ഗാനിസ്ഥാനും ഒക്കെ ഇസ്ലാമിക രാജ്യമായി അല്ലെങ്കില്‍ ദാറുല്‍ ഇസ്ലാം ആയി അവര്‍ മാറ്റി. അധിനിവേശത്തിന്റെ പിടിയില്‍ നിന്ന് മോചിതരായ രാജ്യങ്ങള്‍ പലതും ആരാധനാലയങ്ങളിലും സ്ഥലങ്ങളിലും സ്ഥലപ്പേരുകളിലും ഒക്കെ തന്നെ തങ്ങളുടെ സ്വത്വം തിരിച്ചുപിടിക്കുമ്പോള്‍ ഭാരതത്തില്‍ മാത്രം ഇത് സംഭവിക്കാതെ പോയതിന്റെ ഉത്തരവാദിത്തം ഈ രാജ്യം ഭരിച്ച കോണ്‍ഗ്രസിന് മാത്രമാണ്. കോഹിനൂര്‍ രത്‌നവും മയൂര സിംഹാസനവും അടക്കം ഭാരതത്തില്‍ നിന്ന് കടത്തിയ വിലമതിക്കാനാവാത്ത അമൂല്യ രത്‌നങ്ങളും ആഭരണങ്ങളും ഗ്രന്ഥങ്ങളും തിരിച്ചെടുക്കാനും ഭാരതത്തിന്റേതാക്കാനും എന്തുകൊണ്ട് കഴിഞ്ഞില്ല എന്ന കാര്യം ആലോചിക്കേണ്ടതുണ്ട്. സീതാറാം ഗോയല്‍ എഴുതിയ ‘ഹിന്ദു ടെമ്പിള്‍സ് വാട് ഹാപ്പന്‍ഡ് ടു ദം’ എന്ന ഗ്രന്ഥം മുഗള്‍-ഖില്‍ജി-സുല്‍ത്താന്മാര്‍ നടത്തിയ ആക്രമണത്തിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ഇസ്ലാമിക അധിനിവേശ ശക്തികളുടെ കൊട്ടാരം ചരിത്രകാരന്മാരുടെ രേഖപ്പെടുത്തിയിട്ടുള്ള കണക്കനുസരിച്ച് മഥുരയും കാശിയും അയോധ്യയും അടക്കം രണ്ടായിരത്തിലേറെ പുതിയ പള്ളികള്‍ ക്ഷേത്രങ്ങള്‍ തകര്‍ത്തും ക്ഷേത്രാവശിഷ്ടങ്ങളിലോ ക്ഷേത്രങ്ങളുടെ സ്ഥലത്തും നിര്‍മ്മിച്ചു. കൂടാതെ ആയിരക്കണക്കിന് ക്ഷേത്രങ്ങളുടെ വിഗ്രഹങ്ങള്‍ തകര്‍ക്കുകയും പടിക്കെട്ടുകളിലും കുളിമുറികളിലും ചവിട്ടുപടിയായി ഇട്ട് അപമാനിക്കുകയും ചെയ്തു. കാഫിറുകളോട്, അവിശ്വാസികളോട് ചെയ്യുന്ന മതപരമായ അവഹേളനം എന്ന നിലയില്‍ മാത്രം നമുക്കിതിനെ കാണാം. പക്ഷേ സ്വാതന്ത്ര്യത്തിനുശേഷം വൈദേശിക ആധിപത്യത്തില്‍ നിന്ന് മോചിതമായിട്ടും ക്ഷേത്രങ്ങള്‍ മോചിപ്പിക്കാനും ആരാധന സ്വാതന്ത്ര്യം ഒരുക്കാനും വിശ്വാസികള്‍ക്ക് പൂര്‍വ്വ പുണ്യപുരാതനമായ ആരാധനാലയങ്ങള്‍ തിരിച്ചു കിട്ടാനുമുള്ള അവകാശം ഇല്ലേ. അയോധ്യയിലെ ക്ഷേത്രം തിരിച്ചുവന്നു. പക്ഷേ കാശിയും മഥുരയും അടക്കമുള്ള നമ്മുടെ സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ഏറ്റവും ജ്വലിക്കുന്ന പ്രതീകങ്ങള്‍ വീണ്ടു കിട്ടേണ്ടേ? മറ്റാരും കയ്യടക്കാത്ത ക്ഷേത്രങ്ങളെങ്കിലും ആരാധനാ സ്വാതന്ത്ര്യത്തിനുവേണ്ടി തുറന്നു കിട്ടേണ്ടേ?
വിശ്വാസത്തിന്റെ പേരില്‍ ജീവിതം മുഴുവന്‍ രാമനെയോ കൃഷ്ണനെയോ ഭജിച്ച് അവര്‍ക്ക് വേണ്ടി മാത്രം ജീവിക്കുന്ന സാധാരണക്കാരില്‍ സാധാരണക്കാരനായ ഒരാള്‍ കോടതിയില്‍ വരുമ്പോള്‍ ദൈവത്തോട് പറയാന്‍ പറഞ്ഞ ഭാഷ മറ്റേതെങ്കിലും മതസ്ഥരോട് പറയാനുള്ള ധൈര്യം സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് ഉണ്ടോ എന്നതാണ് പ്രശ്‌നം. ഇതും ഹിന്ദു അവഗണനയുടെയോ അപമാനത്തിന്റേതോ ആയ ഒരു പ്രശ്‌നമാണ്. ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം നിയമാനുസൃതമല്ല എന്ന് മാത്രമല്ല അത് നീതിനിഷേധവും മതനിഷേധവും കൂടിയാണ്. ഭരണഘടനാ അവകാശങ്ങളുടെ ലംഘനവും ആണ്. അതുകൊണ്ടുതന്നെ ഇത് പിന്‍വലിക്കുകയോ മാപ്പ് പറയുകയും ചെയ്തില്ലെങ്കില്‍ മറ്റ് നടപടികള്‍ അനിവാര്യവുമാണ്.






















