ഇരുവരും പുകള്‍പെറ്റ പ്രാചീനരാം കുടുംബക്കാര്‍ നാല്‍പ്പത്തെട്ടാണ്ടിളകാതെ ബ്രാഹ്മചര്യം പാലിച്ചവര്‍ സുധര്‍മ്മികള്‍ മൂന്ന് യാഗാഗ്നികള്‍ക്കും മുറപോലെ യജ്ഞംചെയ്ത വൈദികന്മാര്‍, മുപ്പിരിയോടൊമ്പതിഴ ചേര്‍ന്ന പൂണൂല്‍ ധരിച്ചതാം ദ്വിജോത്തമര്‍, ജ്ഞാനികള്‍, നല്ല മുഹൂര്‍ത്തങ്ങളറിയുന്നോര്‍ അന്യര്‍ക്കത് പകരുന്നോര്‍, ഉച്ചിവരെ കൈയുയര്‍ത്തി കൂപ്പിക്കൊണ്ടുലയാത്ത ഈറന്‍ വസ്ത്രം ധരിച്ചുകൊണ്ടാറക്ഷരമുള്ള വിശുദ്ധമാം വേദമന്ത്രം നാവുകൊണ്ട് നിരന്തരമുരുവിട്ട് സ്തുതിപാടി വിരിയുന്ന നറുമണമുതിരുന്ന പൂക്കള്‍ തൂവി തിറ വഴിപാട് ചെയ്ത് ഏരകത്തില്‍ വസിക്കുന്ന മുരുകനെ പലമട്ടില്‍ വാഴ്ത്തിടുന്നോരന്തണന്മാര്‍ (177- 189).
തിരുമുരുകാറ്റുപടയിലെ ഈ ഭാഗത്ത് സൂചിപ്പിക്കുന്ന ബ്രാഹ്മണരുടെ ആറു കര്‍മ്മങ്ങള്‍, വേദമന്ത്രങ്ങള്‍ ചൊല്ലുക, അറിവുപകര്‍ന്ന് നല്‍കുക, യജ്ഞം നടത്തുക, മറ്റുള്ളവര്‍ക്കുവേണ്ടി യജ്ഞം നടത്തുക, സമ്മാനം വാങ്ങുക, സമ്മാനം കൊടുക്കുക എന്നിവയാണ്. ഇരുവരായ അച്ഛനും – അമ്മയുമായ ശിവനും പാര്‍വതിയും പ്രാചീന കുടുംബക്കാരാണ്. യൗവനകാലമായ നാല്‍പ്പത്തിയെട്ടാണ്ട് മുഴുവന്‍ ബ്രഹ്മചര്യം പാലിച്ച്, ധര്‍മ്മചാരികളായി ആഹവനീയം, തക്കിണര്‍ക്കിനിയം, കാരുകപത്യം (ഗാര്‍ഹപത്യം) എന്ന മൂന്ന് യാഗങ്ങള്‍ നടത്തുന്നവര്‍ പരുത്തിനൂല്‍ മുമ്മൂന്നായിപിരിച്ച് ഒമ്പതിഴയുള്ള പൂണൂല്‍ ധരിച്ച് ശരവണഭവ എന്ന ആറക്ഷരമന്ത്രം ജപിച്ച്, തിറവഴിപാട് നടത്തുന്ന അന്തണരെയാണിവിടെ പരാമര്‍ശിക്കുന്നത്. എന്താണീ ശരവണഭവ എന്ന മന്ത്രത്തിന്റെ അടിസ്ഥാനം?
എങ്ങെല്ലാം മുരുകന്റെ പുണ്യദര്‍ശനമുണ്ടോ
അങ്ങെല്ലാമടിയങ്ങളതുകാണവേ മോദാല്‍
ഉന്മുഖം സാകാംക്ഷം നോക്കിവായയാല്‍ വാഴ്ത്തി
കൈരണ്ടും കൂപ്പി തലയ്ക്ക് മേല്‍വച്ചുവണങ്ങി
തൃച്ചേവടികളില്‍ വീണ് ദണ്ഡനമസ്‌കാരം ചെയ്ത്
ഉയര്‍ന്ന ഹിമാലയമുടിയില്‍ ദര്‍ഭപ്പുല്ല് വളര്‍ന്ന
ശ്രീകരം ഹരിത നീരുറവില്‍ പഞ്ചഭൂതാംശങ്ങളെല്ലാ
ന്തിക്കൊണ്ടുവന്നിട്ടാറുകാര്‍ത്തിക
പ്പെണ്ണുങ്ങള്‍ തന്‍ പാലുണ്ട് വളര്‍ന്ന ഷണ്മുഖാ,
ആല്‍മരച്ചുവട്ടിലിരുന്നരുളും കടവുളിന്‍
പ്രിയപുത്രനേ, ദുഷ്ടരാമരികള്‍ക്ക് കാലനായോനേ,
വെന്നിവേലാളും പോര്‍ദേവത കൊറ്റവൈയുടെ പുത്രാ,
————————————–,
അന്തണര്‍ക്കാഹ്ലാദം നല്‍കി വിളങ്ങുന്നോനേ,
സജ്ജനങ്ങള്‍ വാഴ്ത്തിടുന്നോനേ, അമ്മയാര്‍ കണവനേ,
യുദ്ധവീരന്മാര്‍ക്കിടയിലെ ആണ്‍സിംഹമേ,
ജ്ഞാനവേലേന്തീടുന്ന ബലിഷ്ഠമാം കരങ്ങളാല്‍
കീര്‍ത്തിനേടിയ വല്ലഭാ, കുന്നിനെത്തകര്‍ത്ത് കൊടും
ശത്രുവെവധിച്ച് വിജയപ്പുകഴേന്തിയോന്‍
വിണ്ണവരെക്കൊണ്ടും കുറിഞ്ചിനിലത്തിന്റെ
കീര്‍ത്തിവാഴ്ത്തിച്ച മലനാട്ടുതലവനേ
എല്ലാരും പുകഴ്ത്തുന്ന ഭാഷകളിലെല്ലാം
പാണ്ഡിത്യമുള്ളോരുടെ പണ്ഡിതത്തലവനേ
ദുര്‍ലഭൈശ്വര്യം പെരുതായുള്ള മുരുകനേ
————-
അസുരകുലമറുത്തവന്റെ ബന്ധുക്കളെ
മുച്ചൂടും നശിപ്പിച്ച് ‘മതവലി’ എന്ന് പേരാണ്ടവനേ (250-274)
ശ്രീകരം ഹരിതനീരുറവ ശരവണപ്പൊയ്കയാണ്. പഞ്ചഭൂതങ്ങളുമഗ്നിയിലടങ്ങിയിരിക്കുന്നു. ആ അഗ്നി ആഹവനം ചെയ്ത് അരുന്ധതിയൊഴികെയുള്ള ആറ് കാര്‍ത്തിക നക്ഷത്രങ്ങള്‍ പാലൂട്ടി വളര്‍ത്തിയ ഷണ്‍മുഖന്‍ ആലിന്‍ ചുവട്ടിലിരിക്കുന്ന കടവുളിന്റെയും കൊറ്റവൈയുടെയും പുത്രനാണ്. വാനോരെല്ലാം വണങ്ങുന്ന വില്‍പ്പടയുടെ നായകനായ ദേവസേനാധിപനുമാണ് മുരുകന്‍; അന്തണര്‍ക്കാഹ്ലാദം നല്‍കുന്നോനുമാണ്. പണ്ഡിതര്‍ക്കെല്ലാം പണ്ഡിതനും എല്ലാമായ മുരുകന്റെ ഈ വാഴ്ത്തിലെ പ്രധാന ഘടകങ്ങള്‍ സനാതന മതദര്‍ശനമാണെന്നു മാത്രമല്ല മുരുകന്റെ അമ്മയെ പാര്‍വതിയായും കൊറ്റവൈയായും പ്രകീര്‍ത്തിക്കുകയും ചെയ്യുന്നു. കുറിഞ്ചിനിലദേവതയായ മുരുകന്‍ സനാതന മതദര്‍ശനത്തിന്റെയും അയ്ന്തിണ പാരിപ്രേക്ഷ്യത്തിന്റെയും മിശ്രസങ്കല്‍പ്പമാണെന്ന് ഇത് വ്യക്തമാക്കുന്നുണ്ട്. ദ്രാവിഡ-ആര്യദര്‍ശനത്തിന്റെ വൈരുദ്ധ്യമല്ല, സമന്വയമാണ് ഇവിടെയും കാണുന്നത്. ചിലപ്പതികാരത്തിലെ നായകന്‍ ചേരന്‍ ചെങ്കുട്ടുവന്‍ ശൈവ – വൈഷ്ണവഭക്തിധാരകളെ സമന്വയിപ്പിച്ചിരുന്നതിന് തെളിവാണ് പദ്മനാഭക്ഷേത്രത്തിലെ – ആടകമാടം – പ്രസാദം തോളിലും ശിവക്ഷേത്രപ്രസാദം നെറ്റിയിലുമണിഞ്ഞത്.293 തമിഴകമൂവേന്തരെ പ്രതിനിധീകരിച്ച് ഉത്തരേന്ത്യന്‍ രാജാക്കന്മാരെ പരാജയപ്പെടുത്തിയ ശേഷം ഹിമാലയത്തില്‍ വില്ലിന്റെ രൂപം വരച്ചുവച്ചത് ചേരന്‍ ചെങ്കുട്ടുവനാണ്. ‘വടക്കന്‍ നാടുകള്‍ പിടിച്ചടക്കി ഹിമാലയത്തില്‍ അടയാള വില്ല് പോറിയിട്ടോന്‍കണമരകരുത്താര്‍ന്നതോളുളളവന്‍, വലിയതേരുളള’ കുട്ടുവന്‍ (41-50) എന്ന് ചേരന്‍ ചെങ്കുട്ടുവനെ വാഴ്ത്തുന്നു. ഇങ്ങനെ തമിഴക രാജ്യങ്ങളെ ഒറ്റയ്ക്ക് പ്രതിനിധാനം ചെയ്ത ചേരന്‍ ചെങ്കുട്ടുവന്‍ സംഘകാലാനന്തരം തമിഴകത്തില്‍ സംഭവിച്ച ശൈവ-വൈഷ്ണവ ഭക്തിപ്രസ്ഥാനങ്ങളുടെ വേര്‍തിരിവിലേയ്ക്ക് വിരല്‍ ചൂണ്ടുന്നുണ്ട്. അതായത് തമിഴക സംസ്‌കാരത്തില്‍ ശൈവരും വൈഷ്ണവരുമെന്ന ഭേദം പ്രത്യക്ഷമായത് സംഘകാലത്തിനുശേഷമാണ്. അത് ചോളപാണ്ഡ്യങ്ങളില്‍ ശക്തമായ വിഭജനം സൃഷ്ടിച്ചെങ്കിലും ചേരനാട്ടില്‍ ആ വേര്‍തിരിവ് വൈരുദ്ധ്യപൂര്‍ണമായില്ലെന്നാണ് ചേരന്‍ ചെങ്കുട്ടുവന്റെ പ്രവൃത്തി സൂചിപ്പിക്കുന്നത്. ചേരചോളങ്ങളില്‍ ശൈവരും വൈഷ്ണവരും ആള്‍വാര്‍-നായനാറെന്ന രണ്ട് വിരുദ്ധഭക്തിധാരകളായി വേര്‍പിരിഞ്ഞുതുടങ്ങി. അതിന്റെ അടിസ്ഥാനം ആര്യ-ദ്രാവിഡഭേദമൊന്നും ആയിരുന്നില്ല. ഇക്കാലത്തും ഇത്തരമൊരു വ്യത്യാസം അവരുടെ ഭാഷയിലും ആചാരങ്ങളിലും ഭക്ഷണത്തിലും നേരിയ രൂപത്തിലെങ്കിലും തമിഴ്‌നാട്ടില്‍ നിലനില്‍ക്കുന്നുണ്ട്. അതില്‍ ചേരചോള പാരമ്പര്യത്തിന്റെ നിഴല്‍പ്പാടുകളുണ്ടോ എന്ന് അന്വേഷിക്കേണ്ടതുണ്ട്. എന്തായാലും അയ്യര്‍-അയ്യങ്കാര്‍ വ്യത്യാസം വൈഷ്ണവ-ശൈവധാരകളെ പ്രതിഫലിപ്പിക്കുന്നുവെന്നത് ദ്രാവിഡ-ആര്യാടിസ്ഥാനത്തിലല്ലെന്നതാണ് ഇവിടെ പ്രസക്തം. കാരണം, സംഘകാലത്ത് ഇത്തരമൊരു വ്യത്യാസവും ഇല്ലായിരുന്നു. ആള്‍വാര്‍-നായനാര്‍ വ്യത്യാസത്തിന് വംശീയത കാരണമല്ലായിരുന്നുവെന്നതില്‍ സംശയമില്ല. തമിഴ്‌നാട്ടില്‍ മാത്രമാണ് ഇതൊരു പ്രശ്‌നമാകുന്നതും.
രണ്ടു കാലടികള്‍ കൊണ്ടുലകമളന്ന, മാറില്‍ തിരുമറുകുള്ള കടല്‍ വര്‍ണന്‍ കടല്‍ ദേവകുലജാതന്‍, കടലലയതിരിട്ട ധരവാഴും വംശനാഥന്‍, വിശാലമാം നാട്ടിലെന്നും സുഖമായി വാഴുന്നോരെ കാത്തുകൊള്ളും മുരശൊലിമുഴക്കുന്ന മൂവേന്തര്‍മാര്‍ക്കിടയിലെ, കടല്‍പ്പരപ്പില്‍വിളഞ്ഞ ശംഖുകളില്‍ വലംപിരി എന്നപോലെ സര്‍വശ്ലാഘ്യമാംവിധത്തില്‍ ധര്‍മ്മം കാക്കും ചെങ്കോലും പലതരം വേല്‍പ്പടയുമുള്ള തിരയനെ സ്തുതിക്കുന്നത് കാണുക.
വരുണദേവന്റെ വംശത്തില്‍ പിറന്ന ചോളന്‍ എന്ന സൂചന വംശീയമായി നല്‍കുന്ന വ്യക്തമായ സന്ദേശമാണല്ലൊ. അതിനോടൊപ്പം വാമന രൂപമെടുത്ത മഹാവിഷ്ണുവിനെയും സ്മരിക്കുന്നത് കാണുക. ഈ കഥ വേറേയും സൂചിപ്പിക്കുന്നുണ്ട്.
അസ്ഥിരമീലോകത്ത് ജംബുദ്വീപെന്നോരുന്ന
നന്മയേറീടുന്നൊരു രമ്യമാമീ ധരണിയില്‍
വിശാലമാമുലകത്തിന്നധിപനായ് രക്ഷിക്കുന്ന
ശംഖുചക്രരേഖകള്‍ തന്‍ കൈപ്പടത്തിലുള്ള ലക്ഷ്മീ-
ലാളന ലോലനാം ദീര്‍ഘബാഹു നീര് തന്റെ
കൈക്കുടന്നയില്‍ വീണുടനേ മൂവുലകും
കീഴടക്കി വളര്‍ന്ന മഹാവിഷ്ണുവിനെപ്പോലെ
ആര്‍ത്തിരമ്പുന്ന വാരീജലം മോന്തിക്കുടിച്ചുവീര്‍ത്തു
തഴച്ച കാര്‍മുകിലുയര്‍ന്നു മേലോട്ടു പൊങ്ങി
ത്തിടംവച്ച് കറങ്ങി വന്‍മലമുടി തോറുമെത്തി
കാവി വസ്ത്രം ധരിക്കുന്ന താപസബ്രഹ്മണന്മാര്‍
ത്രിശൂലത്തെ അയയാക്കി വസ്ത്രമതിലിടുമ്പോലെ
ധര്‍മ്മയുദ്ധത്തില്‍നിന്നും പിന്തിരിഞ്ഞോടാതെ വില്ല്
നിലത്തൂന്നി അമ്പുമതില്‍ കൂത്തിയിട്ട്, പൂക്കള്‍ കൊത്തിപ്പിടിപ്പിച്ച മുനയുള്ള കുന്തങ്ങള്‍ കുത്തി നിര്‍ത്തി -എന്നിങ്ങനെ മഹാവിഷ്ണുവിന്റെ വാമനാവതാരത്തെ പരാമര്‍ശിക്കുന്നുണ്ട്.
മധുരക്കാഞ്ചിയില്‍, ‘കൃഷ്ണവര്‍ണനാം മഹാവിഷ്ണുവിന്‍ പിറന്നാളാണോണനാള്‍’ എന്ന് പറഞ്ഞുകൊണ്ട് (690-699) ഹിരണ്യകശിപു, നരകന്‍ തുടങ്ങിയവരെ വധിച്ചതിന്റെ സ്മരണയ്ക്കായി ആഘോഷിക്കുന്ന ഓണനാളില്‍ മധുരയില്‍ രണ്ട് ചേരിയായി പിരിഞ്ഞ് മറവര്‍ ആനപ്പോര് നടത്തുന്നതായി വര്‍ണിക്കുന്നുണ്ട്.
‘ലഭിക്കാനരിപ്പവും പ്രാചീനപ്രസിദ്ധവും സത്കര്‍മ്മം കൊണ്ടുമാത്രമടുക്കാനാകുന്നതും
തടവില്ലാതെ വെളളമൊഴുകുന്നതും പുഷ്ടസൗരഭം നിറഞ്ഞതുമായ പെരുന്തുറയിങ്കല്‍
വസന്തോത്സവമാഘോഷിക്കുന്നവരോടൊപ്പം തെല്ലിളവേറ്റതില്‍പ്പിന്നെ അവിടെപ്പള്ളികൊള്ളും ശക്തിയേറുമീശനെ സ്തുതിച്ചു നിങ്ങളുടെ കരിംകൈപ്പിടിയുളള മജഞുളയാഴിന്‍ മധുഗീതി ഒട്ടുനേരം പൊഴിച്ചും മന്ദം യാത്രതുടര്‍ന്നീടുകനിങ്ങള്‍’ (388-393)
പ്രാചീന തമിഴകത്തെ സുഖവാസ കേന്ദ്രവും ജൈനമത കേന്ദ്രവുമാണ് പെരുന്തുറ. ശക്തിയേറുമീശന്‍ മഹാവിഷ്ണു. ആര്യമത ദര്‍ശനത്തിന്റെ ഇടപഴകല്‍ പ്രാചീന തമിഴകത്തിന്റെ അവിഭാജ്യഘടകമാണെന്ന് ഇത് വ്യക്തമാക്കുന്നുണ്ട്. അക്കാലത്ത് തമിഴകത്തിന്റെ ഭാഗമല്ലായിരുന്നെങ്കിലും സംഘംകവിതകളില്‍ വളരെ പ്രാധാന്യമുള്ള ആയ് (ഇടയ) രാജാക്കന്മാരുടെ ഭരണം ആധുനിക കേരളത്തിലെ തിരുവല്ലതൊട്ട് കന്യാകുമാരിവരെ വ്യാപിച്ചിരുന്നു. പൊതിയന്‍മല അഥവാ, അഗസ്ത്യാര്‍ കൂടത്തിലെ ആയക്കുടി അതിന്റെ തലസ്ഥാനവും കീഴ്‌പേരൂര്‍ ആയ്കളുടെയും വേണാടിന്റെയും മൂലകേന്ദ്രവുമായിരുന്നു. ഇത് കാലക്രമത്തില്‍ തിരുവിതാംകൂറില്‍ ലയിച്ചു. ആയ് രാജാവ് ബ്രാഹ്മണരെയും ഗോക്കളെയും സംരക്ഷിച്ചിരുന്നു. ആയ് എന്ന പ്രാകൃതവാക്കിന്റെ അര്‍ത്ഥം പശുവെന്നാണ്. തിരുവട്ടാറ്റ് ശിവരാമപ്പെരുമാള്‍ ക്ഷേത്രവും ശ്രീപദ്മനാഭക്ഷേത്രവും തിരുവിതാംകൂറിന് ലഭിക്കുന്നത് ആയ് രാജാക്കന്മാരില്‍ നിന്നാണ്. 294
നീല നാഗം നല്‍കിയ പച്ചരത്‌നവും മേലാടയും ആല്‍ച്ചുവട്ടിലമര്‍ന്നദേവന് ഭക്തിപൂര്‍വം ധരിപ്പിച്ചവന്‍, വില്ലുതാങ്ങിയ ചന്ദനം ലേപം ചെയ്ത കടുന്തോളാര്‍ന്നോനുംമറ്റുമായ ആയ് വന്‍മലയുടെനാഥന്‍ (96-99) ശിവനെയും വിഷ്ണുവിനെയും ആരാധിച്ചിരുന്നു. അവരുടെ ഒരു പ്രധാന ക്ഷേത്രമാണ് കീഴ്‌പ്പേരൂരിലെ തിരുപ്പാല്‍ക്കടല്‍. പ്രജാപതി, ധര്‍മ്മം, ഇന്ദ്രന്‍, സങ്കര്‍ഷണന്‍ (ബലരാമന്‍), വാസുദേവന്‍, (കൃഷ്ണന്‍) ചന്ദ്രന്‍, സൂര്യന്‍, ലോകപാലകന്മാരായ യമന്‍, വരുണന്‍, കുബേരന്‍, വാസവന്‍, കുമാരന്‍ എന്നിവരെല്ലാം സാതവാഹനകാലത്തെ ദേവന്മാരാണ്. അവരെയെല്ലാം സംഘകാലത്തും കാണാം. ബ്രഹ്മദേവനെ തിരുമുരുകാറ്റുപടൈയിലും പെരുമ്പാണാറ്റുപടയിലും കാണാന്‍ കഴിയും. വരുണന്‍ നൈതല്‍ അഥവാ കടല്‍ത്തീരജനതയുടെ ദൈവമാണ്. 295 ഇതില്‍ പരാമൃഷ്ടരായ നാല് ദൈവങ്ങള്‍ ഇന്ദ്രന്‍, യമന്‍, വരുണന്‍, സോമന്‍ എന്നിവരാണെന്ന് നച്ചിനാര്‍ക്കിനിയരും അവര്‍ അന്തണര്‍ദൈവം, അരയര്‍ ദൈവം, പശിയര്‍ദൈവം, ശൂത്തിരര്‍ദൈവം എന്ന് ചിലപ്പതികാരത്തിലെ അഴര്‍ പടുഗാഥയിലുണ്ടെന്ന് സ്വാമിനാഥ അയ്യരും എഴുതിയിട്ടുണ്ട്. പട്ടിനപ്പാലൈയില്‍ ചിനമുള്ള സ്രാവിന്റെ കൊമ്പ്‌നട്ട് അതിലേറ്റിയ വലിയദൈവം ‘വല്ലണങ്ക്’ വരുണന്‍ ആണ്. വൈദികയുഗത്തിന്റെ ആദിമഘട്ടത്തില്‍ത്തന്നെ വരുണന്‍ പരമമായ ദൈവമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. അകം (240:8) കവിതയിലും വരുണനെ കൈതൊഴുതു സ്തുതിക്കുന്നത് കാണാം. അതുപോലെ ഭൂലോകത്തെ ദിഗ്ഗജങ്ങള്‍ താങ്ങിനിര്‍ത്തുന്നുവെന്ന സങ്കല്‍പ്പവും സംഘപ്പാട്ടുകളില്‍ പലേടത്തും ആവര്‍ത്തിക്കുന്നുണ്ട്. ഭൂമിയുടെ ഭാരം കുറഞ്ഞതിനാല്‍ ദിഗ്ഗജങ്ങളാശ്വാസം കൊള്ളുന്നുവെന്നാണ് ഒരുപരാമര്‍ശം.
വെണ്‍തിരതല്ലും സമുദ്രത്തില്‍ കടന്നുചെന്നതിദുഷ്ടന്‍
ശുരപദ്മനെന്ന കൊടും രാക്ഷസനെ കൊല ചെയ്ത
സുന്ദരനാം മുരുകനെ പ്രസവിച്ച തിരുവയറുടയവള്‍
തുണങ്കൈക്കൂത്താടുന്ന ഭൂതഗണങ്ങളാല്‍ ചൂഴ്ന്ന
കൊറ്റവൈ ദേവിയെ പെണ്‍ഭൂതങ്ങള്‍ സ്തുതിച്ചതുപോലെ നിന്റെ
അഗാധമാമൗദാര്യത്തിലല്പം മാത്രം വാഴ്ത്തുന്നു ഞാന്‍
പെരുമയേറിയവനേ നിന്നെ വന്ദിക്കുന്നേന്‍ ചിരകാലം
വാഴ്ക വാഴ്ക സുശക്തനായ്
വീണാദേവതയെ കൈകൂപ്പി സ്തുതിച്ചു കൊണ്ടാള്‍ക്കൂട്ടത്തി
ലമരുന്ന നിങ്ങളുടെ നില്‍പ്പുകണ്ട്,
തിരിച്ചറിയുമ്മുമ്പുതന്നെ അടുത്തുവിളിച്ച് കവിയുടെ
കഴിവറിഞ്ഞില്ലായ്മയെല്ലാമകറ്റുവാന്‍ പോന്നവിധം (449-465)
ശുരപദ്മന്‍ കടലില്‍ ഒളിച്ചിരുന്ന രാക്ഷസന്‍. മുരുകന്‍ ആ രാക്ഷസനെ കൊന്നു. തുണങ്കൈക്കൂത്ത്, യുദ്ധ നിലത്തില്‍ നടത്തുന്ന ഒരു തരം സംഘനൃത്തമാണ്. ഇതില്‍ കാവ്യദേവതയായ സരസ്വതിയെ കൈകൂപ്പുന്നത് ശ്രദ്ധേയമാണ്. കൊറ്റവൈദേവതയെ പെണ്‍ഭൂതങ്ങള്‍ സ്തുതിക്കുന്നതുപോലെ വീണാദേവതയെയും കൈകൂപ്പിസ്തുതിക്കുന്നുവെന്ന പരാമര്‍ശം നോക്കുക. സംഘംപാട്ടുകളിലെ ഒരു പ്രധാനഭാഗം ദാനികളായ മഹാപ്രഭുക്കളുടെ വാഴ്ത്തുപാട്ടുകളാണ്. ദാരിദ്ര്യം വളരെ കഠിനമായിരുന്നുവെന്ന് കാണിക്കുന്ന പല പാട്ടുകളുമുണ്ട്. കവികളില്‍ നല്ലൊരു വിഭാഗവും ദാരിദ്ര്യമനുഭവിച്ചിരുന്നവരാണ്. അതുപോലെ നര്‍ത്തകരും പാട്ടുകാരുമെല്ലാം പൊതുവില്‍ ദാരിദ്ര്യമനുഭവിച്ചിരുന്നു. അവര്‍ ഉദാരമതികളായ പ്രഭുക്കളെയും രാജാക്കന്മാരെയും തേടിച്ചെന്ന് അവരുടെ സഹായംനേടിയാണ് കുടുംബം പോറ്റിയിരുന്നത്. എന്നാല്‍ വിവിധ തൊഴിലുകളിലേര്‍പ്പെട്ട് ജീവിച്ചിരുന്നവരാണ് മറ്റൊരു വിഭാഗക്കാര്‍. കര്‍ഷകര്‍ നെല്ലും കരിമ്പും തിനയും മറ്റ് പലതരം വിളകളും കൃഷിചെയ്തിരുന്നു. ഉപ്പുവാണിഭക്കാര്‍ ഉപ്പുണ്ടാക്കുകയും അവ മറ്റ് നിലങ്ങളില്‍ കൊണ്ടുപോയി വില്‍ക്കുകയും ചെയ്തിരുന്നു. പാലും വെണ്ണ യും മറ്റ് പാലുല്‍പ്പന്നങ്ങളും ഉണ്ടാക്കുന്ന മുല്ലനിലക്കാരും വനവിഭവങ്ങളും സുഗന്ധദ്രവ്യങ്ങളും ശേഖരിച്ചുവില്‍ക്കുന്ന കുറിഞ്ചിനിലക്കാരുമെല്ലാം പരസ്പരം ബന്ധപ്പെട്ട് ജീവിച്ചിരുന്നതിനിടയില്‍ ആഭരണങ്ങളുണ്ടാക്കുന്നവരും വണ്ടിയുടെയും രഥത്തിന്റെയും ചക്രങ്ങളുണ്ടാക്കുന്നവരും കള്ളുകച്ചവടക്കാരും പൂക്കച്ചവടക്കാരും വസ്ത്രനിര്‍മ്മാണം നടത്തുന്നവരുമെല്ലാമുണ്ടായിരുന്ന സമൂഹമാണത്. ഔദാര്യനിധികളായ പ്രഭുക്കന്മാരില്‍ മഹാദാനികളായ പലരും കൈയയച്ച് സഹായിച്ചിരുന്നു. മനുഷ്യരെ മാത്രമല്ല, സസ്യങ്ങളെയും ജന്തുക്കളെയുമെല്ലാം അവര്‍ സഹായിച്ചു. നോക്കുക;
‘മാരിയില്‍ കുളിര്‍ന്ന കാട്ടുമയിലിന്‍ കരച്ചില്‍കേട്ട് അതിനെ തന്റെ അങ്കിവസ്ത്രത്തില്‍ പുതപ്പിച്ച പഴനിമലയുടെ നാഥനായ പേകന്‍ (84-87), പുന്നമരങ്ങള്‍ നിരനിരയായ്‌നില്‍ക്കും നെടുംപാതയില്‍ ചെറുപൂക്കളുമായി പടരാന്‍ താങ്ങില്ലാതെ കിടന്ന വനമുല്ലയ്ക്ക് തന്റെ നെടുന്തേര് നല്‍കിയ, പറമ്പുമലയുടെ നാഥനായ പാരി (88-91) എന്നിവരെല്ലാം തമിഴകസംസ്‌കാരത്തിന്റെ കാലാതിവര്‍ത്തിയായ കാരുണ്യമൂര്‍ത്തികളാണ്.
പടപ്പാട്ടുകാര്‍ക്കും പണ്ഡിത കവികള്‍ക്കും
വൈദിക ബ്രാഹ്മണര്‍ക്കും കടക്കാനായെപ്പോഴും
ദേവവന്‍മല കണ്ണുവിടര്‍ത്തി നോക്കും പോലെ
അടയാത്ത വാതിലില്‍ച്ചെല്ലാം -മറ്റുള്ളോര്‍ക്കതുവയ്യ (203-206)
ദേവവന്മലയായ മേരുപര്‍വതം കണ്ണുവിടര്‍ത്തിനോക്കുമ്പോലെ തുറന്നിരിക്കുന്ന വാതിലില്‍ കടന്നുചെല്ലാന്‍ ഒരു തടസ്സവുമില്ലാത്തവരെ ശ്രദ്ധിക്കുക. അതുപോലെ അക്കാലത്തെ ഒരു വിശ്വാസം വന്ദ്യരായ രാജാവ്, ഗുരു, മാതാവ്, പിതാവ്, വംശപരമ്പര എന്നിവരെ ദൈവത്തിനൊപ്പം സ്തുതിക്കണമെന്നതാണ്. ‘കടവുളിന്നേറെയിഷ്ടമുളളതുമൊളി തിരളുന്നതുമായ ചെന്താമരപ്പൂക്കള്‍നുള്ളിയണിയാതാദരിക്കുന്നോര്‍’ (281-289), വലിയപൂക്കള്‍ ദൈവത്തിന്റെ ഇരിപ്പിടങ്ങളാണെന്ന പ്രാചീന തമിഴകവിശ്വാസംപുലര്‍ത്തുന്നവരാണ്. അതിനാല്‍ ആളുകള്‍ അത് നുള്ളുകയൊ സ്വയം അണിയുകയൊ ചെയ്യുകില്ല. മലൈ പടുകടാമിലും ഈ സൂചനയുണ്ട്. ചെന്താമരപ്പൂക്കള്‍ ബ്രഹ്മാവുമായും മഹാവിഷ്ണുവുമായും ബന്ധപ്പെട്ടതാണല്ലൊ. മറ്റൊരു വര്‍ണന നോക്കുക.
ചെഴുത്ത കന്നുകുട്ടികളെ കെട്ടുന്ന കുറുങ്കാലന്‍ തൊഴുത്തുളള
ചാണകം മെഴുകിയ കുലദൈവങ്ങളുളള ബ്രാഹ്മണ ഭവനങ്ങള്‍
കോഴിയും നായും കടന്നുചെല്ലുവാനാകാത്ത ദൈവപ്പുരകള്‍
വളഞ്ഞകൊക്കുളള കിളികളെ വേദശബ്ദം പയറ്റുന്നതും
വേദസംരക്ഷകരായ ഭൂദേവന്മാരുടെതാവളങ്ങളില്‍ (295-300)കാണാം.
കിളികളെപ്പോലും വേദം പഠിപ്പിക്കുന്ന ബ്രാഹ്മണഭവനങ്ങളും;
‘അരുന്ധതീതാരത്തിന്റെ പാതിവ്രത്യവും നറുനിടിലവും
വളയണിക്കൈകളുമുളള ബ്രാഹ്മണസ്ത്രീകളുചിതമായ് തീക്കടയില്‍ പാകം ചെയ്ത ഗരുഡപ്പേരുളള ചമ്പാച്ചോറ് ചെമ്പശുവിന്‍ തൈരില്‍നിന്ന് കടഞ്ഞെടുത്ത വെണ്ണകൊണ്ട് പാചകംചെയ്ത കമ്മട്ടിമാതളത്തുണ്ടും കുരുമുളകുപൊടിയും മണമുളള കറിവേപ്പിലയുമിട്ടുപ്പിലിട്ട കണ്ണിമാങ്ങയും രുചിയേറുമ്മറ്റച്ചാറുകളുമടങ്ങുന്ന വിഭവസമൃദ്ധമായ സദ്യ സന്ധ്യകഴിയുമ്പോള്‍ നിങ്ങള്‍ക്ക് വിനയത്തോടെ നല്‍കുമെന്ന് പാടുന്നുണ്ട്.(301- 309)
മറ്റൊരു ദൃശ്യം,
വെളളത്തില്‍ക്കൂട്ടത്തോടെ കുളിക്കും പെണ്‍കുട്ടികളിട്ട
സ്വര്‍ണ്ണക്കമ്മല്‍ ഇരയെന്നോര്‍ത്ത് മരതക നിറമുള്ളൊരു
പൊന്മ കൊത്തിക്കൊണ്ടുപോയ് തന്റെ താവളമായ
പനമ്പട്ടയിലിരിക്കാതെ വേദജ്ഞരാമന്തണര്‍
യജ്ഞവേദിയില്‍ നാട്ടിയ യൂപത്തിന്മേല്‍ ചെന്നിരിക്കുമ്പോ
ഴാകുണ്ഡലം യവനര്‍ പായ്മരത്തിന്‍മുകളില്‍ സ്ഥാപിക്കുന്ന
അന്നദീപം പോലെയും പുലരിത്തുടിപ്പാര്‍ന്ന
ആകാശത്തൊളിമിന്നും ശുക്രതാരപോലെയും തോന്നിക്കുന്നു. (380-387)
അന്തണഗൃഹങ്ങളില്‍ വേദപഠനംമാത്രമല്ല യജ്ഞവും നടന്നിരുന്നുവെന്നാണല്ലോ ഇത് കാണിക്കുന്നത്. ഇതോടൊപ്പം പ്രാദേശിക സംസ്‌കാരത്തിലൂന്നി വികസിച്ച ഊണ്‍ചോറും ആ വിധത്തിലുള്ള ആചാരങ്ങളും നിലനില്‍ക്കുകയും ചെയ്തിരുന്നു. പരാജയപ്പെട്ട ശത്രുരാജാക്കന്മാരുടെ തോളുകള്‍ വെട്ടിയെടുത്ത് അടുപ്പാക്കി ഇളക്കിവേകിച്ച ഊണ്‍ചോറ് കൊറ്റവൈയുടെ കാലടികള്‍ വണങ്ങി ഹവിസ്സായി വീരന്മാര്‍ക്ക് നല്‍കുന്ന, പ്രാചീനമാംദൈവത്തിന്റെ വംശത്തില്‍ പിറന്ന-ഇത് ശിവനാണെന്നും അഗസ്ത്യരാണെന്നും ഭിന്നാഭിപ്രായങ്ങളുണ്ട്- അഗസ്ത്യമലകളുടെ പോരാളിയായ നായകാ എന്നാണ് ഒരുപാട്ടില്‍ പറയുന്നത്.
വലിയമലയില്‍നിന്ന് കുതിച്ചൊഴുകുമരുവിയില്‍ ചിതറുന്ന ജലംപോലെ ധാരാളം കൊടികള്‍ പാറുന്ന തെരുവുകളില്‍ (366-374) ഇടയ്ക്കിടെ പാണ്ട്യരാജാവിന്റെ അടയാളമായ മീന്‍ കൊടിയും ക്ഷേത്രാത്സവങ്ങള്‍ക്കായുയര്‍ത്തിയ കൊടികളും കള്ളുകടകളുടെ കൊടികളും വിവിധങ്ങളായ നല്ലകാര്യങ്ങള്‍ക്കായുയര്‍ത്തിയ കൊടികളും യുദ്ധവിജയം നേടിയ വീരന്മാരെ ആദരിക്കാനുയര്‍ത്തിയ കൊടികളുമെല്ലാമുണ്ട്. ഇത്തരത്തില്‍ ആര്യദ്രാവിഡഭേദമില്ലാതെ സമ്മിശ്രമായ ഒരു സംസ്‌കാര പൈതൃകമാണ് പ്രാചീനകാലംമുതല്‍ തമിഴകത്തിനുണ്ടായിരുന്നത്. വിവിധമതങ്ങളുടെ ആഘോഷങ്ങളും അതിന്റെ ഭാഗമായിരുന്നു. ഇതിനെയൊക്കെ ഇന്ന് രാഷ്ട്രീയതാല്‍പ്പര്യംവച്ചുകൊണ്ട് സനാതനമതമെന്ന് പരിഹസിച്ചുകൊണ്ട് തുടച്ചുമാറ്റാന്‍ ശ്രമിക്കുമ്പോള്‍ സ്വന്തം പൈതൃകത്തെയാണ് തള്ളിപ്പറയുന്നത്. മറ്റൊരുകാര്യം നോക്കുക. ദൈവങ്ങളുടെ കാര്യത്തില്‍ ഇന്ദ്രനെ ‘ഐരുനൂറു മെയ് നയനത്തവ’ന്‍ -സഹസ്രാക്ഷന്‍-എന്ന് പരാമര്‍ശിക്കുന്നത് പരിപാടലില്‍(9:9) കാണാം. ഇന്ദ്രപുത്രിയായ ദേവസേന തിരുമുരുകന്റെ ഭാര്യയാണ്. പെരിയഭൂമിയെ ഇളകാതെ നിര്‍ത്തുമാറ് വടക്കുദിക്കില്‍ വളരെ ഉയര്‍ന്ന് കയറാന്‍ വിഷമമുള്ളതും ദേവന്മാരുടെ നാഥനായ ഇന്ദ്രനാല്‍ സംരക്ഷിക്കപ്പെടുന്നതും വജ്രനിര്‍ഘോഷം ചൂഴ്ന്നതുമായ നെടിയ ഹിമാലയപര്‍വതശിഖരത്തില്‍, അഗ്നിജ്വാലയ്‌ക്കൊത്ത താമരയില്‍ വസിക്കുന്ന ആദ്യനായ ബ്രഹ്മദേവനാല്‍ വാഴ്ത്തപ്പെട്ട ആകാശഗംഗയെ, വികസിച്ചടര്‍ന്നുവീഴുന്ന പുഷ്പങ്ങളെതാങ്ങുന്നത്രലാഘവത്തോടെ തന്റെ വിരിഞ്ഞ ജടയില്‍ താങ്ങിയ, അതുല്യനായ ജലധാരിയെന്ന് പേരുള്ള, നീലരത്‌നത്തിന്റെ നിറമുള്ള കഴുത്തോടു കൂടിയവനായ പരമശിവന് അഭിവന്ദ്യനായ കാര്‍ത്തിക കന്യകളില്‍ ജനിച്ച പെരുമാളേ (കാര്‍ത്തികേയാ) നീ, മയ്യെഴുതിയ ഇമയ്ക്കുന്ന കണ്ണുകളുള്ള വള്ളിയെ ഗന്ധര്‍വ വിവാഹം ചെയ്തകാലത്ത്, ശരീരത്തില്‍ ആയിരം കണ്ണുള്ളവനായ ഇന്ദ്രന്റെ മകള്‍ ദേവസേനയുടെ കണ്ണുകള്‍ വേനല്‍ക്കാലത്ത് കാര്‍കാലത്തിന്റെ ലക്ഷണമുള്ളവിധം മഴചൊരിഞ്ഞതു പോലെയായി 296 ഇതാണ് പരിപാടലിലെ 9-ാം പാട്ടിന്റെ പ്രാരംഭഗാനത്തിന്റെ ആശയം. പക്ഷേ, സംഘംകൃതികളില്‍ ഈ പരാമര്‍ശത്തിന് പ്രാധാന്യംകുറഞ്ഞാണിരിക്കുന്നത്. ഉദാരനായിരുന്ന ആയ്‌രാജാവ് അണ്ടിരന്‍മരിച്ചപ്പോള്‍ ഇന്ദ്രന്റെ കോവിലില്‍ സ്വാഗതം ചെയ്ത് മുരശ് മുഴങ്ങിയതായി പുറം 241 ല്‍ പരാമര്‍ശമുണ്ട്. ഐരാവതത്തിന്റെ പുറത്ത് സഞ്ചരിക്കുന്ന ‘നൂറ് പല്‍ വേഴ്‌വിമുറ്റിയ’ ഇന്ദ്രനെ യമന്‍, വരുണന്‍, സോമനെന്നിവരോടൊപ്പം പത്തുപ്പാട്ടിലെ നെടുനല്‍വാടയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. എല്ലാറ്റിലുമുപരി സംഘകാലത്ത് തമിഴകത്ത് ഇന്ദ്രോത്സവം-ഇന്ദ്രവിഴാ- ആഘോഷിച്ചിരുന്നു. അത് നിര്‍ത്തിയതുകൊണ്ടാണ് പുഹാര്‍ കടലെടുത്തുപോയതെന്ന് ചിലപ്പതികാരത്തില്‍ പറയുന്നു. ‘ഇന്ദ്രോത്സവത്തിലെ പൂപോലെ’ എന്നൊരു പരാമര്‍ശം ഐങ്കുറുനൂറിലുമുണ്ട്.(പാട്ട് 62, മരുതത്തിണ).
(തുടരും)
പരാമൃഷ്ടകൃതികള്‍
293 ചിലപ്പതികാരം കട്ടുരൈ
294 കേരളത്തനിമ പു.352 ഒന്നാം പതിപ്പ്
295 തൊല്‍.പോരുള്‍.സൂ. 5:
296 പരിപാടല്‍ സോമസുന്ദരനാരുടെ ഉരു.139-140





















