കേരളത്തില്‍ ഹമാസിനുവേണ്ടി യുദ്ധവിരുദ്ധ കവിതകളും കഥകളും എഴുതുന്ന തിരക്കിലാണ് മതേതര കവികളും കഥാകാരന്മാരും. ടി. പദ്മനാഭന്റെ ഒരു ഹമാസ് കഥ മാതൃഭൂമിയില്‍ വന്നിരുന്നു. എഡ്മണ്ട് ബ്ലണ്ടന്‍ (Edmund Blunden), റൂപ്പര്‍ട്ട് ബ്രൂക്ക് (Rupert Brooke), റോബര്‍ട്ട് ഗ്രേവ്‌സ് (Robert graves), ഡേവിഡ് ജോണ്‍സ് (David Jones), വില്‍ഫ്രഡ് ഓവന്‍ (Wilfred Owen) തുടങ്ങി ഒരു ഡസനോളം കവികള്‍ യുദ്ധവിരുദ്ധ കവിതകള്‍ എഴുതിക്കൊണ്ടുതന്നെ ഒന്നാം ലോകമഹായുദ്ധത്തില്‍ കൊല്ലപ്പെട്ടു. യുദ്ധത്തിന്റെ കെടുതികളെക്കുറിച്ച് ലോകത്തെ ബോധവല്‍ക്കരിക്കാനായി ജാപ്പനീസ് സംവിധായകനായിരുന്ന അകിരാകുറസോവ ഒരു യുദ്ധവിരുദ്ധ സിനിമയെടുത്തപ്പോള്‍ ജപ്പാനിലെങ്ങും അതിനു നിര്‍മ്മാതാക്കളെ കിട്ടിയില്ല. ലോകോത്തര ചലച്ചിത്ര സംവിധായകനായിരുന്നിട്ടും യുദ്ധത്തിന്റെ ഭീകരത ഏറ്റവും കൂടുതല്‍ അനുഭവിച്ചിട്ടുള്ള ലോകരാഷ്ട്രം ജപ്പാനായിരുന്നിട്ടും അദ്ദേഹത്തിന്റെ യുദ്ധവിരുദ്ധ ചലച്ചിത്രമായിരുന്ന ‘ഡ്രീംസി’ ന് സ്വന്തം രാജ്യത്ത് ഒരു നിര്‍മ്മാതാവിനെ കിട്ടിയില്ല. ഒടുവില്‍ ഹോളിവുഡിലെ വാര്‍ണര്‍ ബ്രദേഴ്‌സ് ആണ് ആ ചിത്രം നിര്‍മ്മിച്ചത്. (8 ഖണ്ഡങ്ങളുണ്ടായിരുന്ന ചിത്രത്തിലെ ഒരു ഖണ്ഡത്തിന്റെ പേര് ‘The tunel’ എന്നായിരുന്നു. ടണല്‍ വില്‍ഫ്രഡ് ഓവന്റെ (ടണല്‍) എന്ന കവിതയുടെ ആശയത്തെ പിന്‍പറ്റിയാണ് സൃഷ്ടിച്ചതെങ്കിലും ചിത്രത്തിലെവിടെയും കുറസോവ ഓവനെ അനുസ്മരിക്കുന്നില്ല.
1932ല്‍ യുദ്ധത്തിനെതിരെ സിഗ്മണ്ട് ഫ്രോയ്ഡും ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനും തമ്മില്‍ നീണ്ട ആശയവിനിമയങ്ങള്‍ നടത്തി. പില്‍ക്കാലത്ത് ലീഗ് ഓഫ് നേഷന്‍സ് ഈ കത്തിടപാടുകള്‍ ”Why war?” എന്ന പേരില്‍ പ്രസിദ്ധം ചെയ്തു. ധാരാളം കവികള്‍ വീണ്ടും യുദ്ധവിരുദ്ധമായി എഴുതി. ഹെമിങ്‌വേയെപ്പോലുള്ള നോവലിസ്റ്റുകള്‍ യുദ്ധത്തിനെതിരെ നോവലുകള്‍ തന്നെ എഴുതി ഇക്കിളിപ്പെടുത്തുന്ന നോവലായ ‘നാന’യെഴുതിയ എമിലീ, സോള പോലും 19-ാം നൂറ്റാണ്ടില്‍ത്തന്നെ യുദ്ധവിരുദ്ധ ചെറുകഥയായ ”The attack on the Mill” എഴുതിയിരുന്നു. സഹസ്രാബ്ദങ്ങള്‍ക്കു മുന്‍പ് നമ്മുടെ നാട്ടില്‍ ലോകത്തിലെ ഏറ്റവും വലിയ യുദ്ധവിരുദ്ധ കൃതിയായ മഹാഭാരതം ഉണ്ടായില്ലേ? ഭൂമിയില്‍ത്തന്നെ ഭാരതം പോലെ ഇത്രയും ഹൃദയാവര്‍ജ്ജകമായ രീതിയില്‍ യുദ്ധത്തിന്റെ അര്‍ത്ഥശൂന്യതയെക്കുറിച്ചെഴുതിയ മറ്റൊരു കൃതി ഉണ്ടായിട്ടില്ല.
സാഹിത്യലോകത്ത് പലതരം കോലാഹലങ്ങള്‍ നടന്നിട്ടും യുദ്ധത്തിനെതിരെ സമൂഹം സഹസ്രാബ്ദങ്ങള്‍ക്കു മുന്‍പു തന്നെ സാഹിത്യകൃതികളിലൂടെ പ്രതികരിച്ചിട്ടും ലോകത്തു യുദ്ധങ്ങള്‍ക്കു ഒരു കുറവുമില്ല. കവികളൊക്കെ ദയനീയമായി പാടിയിട്ടും രണ്ടാം ലോകയുദ്ധത്തിലും ഏതാനും കവികളുള്‍പ്പെടെ കോടിക്കണക്കിനു മനുഷ്യന്‍ കൊല്ലപ്പെട്ടു. അക്കൂട്ടത്തില്‍ നാസികളുടെ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പില്‍ കൊല്ലപ്പെട്ട മരിയ കോബ്റ്റ് സ്‌കോവയുടെ ജീവിതം വളരെയധികം ശ്രദ്ധിക്കപ്പെടേണ്ട ഒന്നാണ്. പില്‍ക്കാലത്ത് ‘മദര്‍ മരിയ’ എന്നറിയപ്പെട്ട എഴുത്തുകാരിയും കന്യാസ്ത്രീയുമായിരുന്ന മരിയയെ നാസികള്‍ കൊന്നത് ജൂതന്മാരെ രക്ഷപ്പെടാന്‍ അനുവദിച്ചതുകൊണ്ടാണ്.
ഇന്നും ലോകത്ത് യുദ്ധങ്ങള്‍ ഒഴിവാക്കാന്‍ കഴിഞ്ഞിട്ടില്ല. യൂക്രൈനിലും ഗാസയിലും അതു നടക്കുന്നു. ഒരു മൂന്നാം ലോകയുദ്ധം നടന്നേയ്ക്കുമെന്നു കരുതി യൂറോപ്പിലെ നാറ്റോ രാജ്യങ്ങള്‍ പല തയ്യാറെടുപ്പുകളും നടത്തുന്നു. യുദ്ധത്തില്‍ നിന്ന് എന്നും ഒഴിഞ്ഞു നില്‍ക്കാനാഗ്രഹിക്കുന്ന ഇന്ത്യയെപ്പോലുള്ള രാഷ്ട്രങ്ങള്‍ക്കും രക്ഷയില്ലാത്ത സ്ഥിതിയാണ്. കാരണം ഏതു സമാധാന പ്രേമിയേയും അകാരണമായി യുദ്ധത്തിലേയ്ക്ക് വലിച്ചിഴയ്ക്കുന്നതാണ് ലോകത്തിന്റെ രീതി. എത്ര നിര്‍ബ്ബന്ധപൂര്‍വ്വം ആഗ്രഹിച്ചാലും സമാധാനത്തോടെ ജീവിക്കാന്‍ ഇന്നത്തെ ലോകക്രമത്തില്‍ കഴിഞ്ഞുവെന്നുവരില്ല.
ലോകത്തില്‍ സമാധാനം കൊണ്ടുവരാന്‍ ദുര്‍ബ്ബലന്മാര്‍ക്കു കഴിയില്ല. ശക്തന്മാര്‍ക്കേ കഴിയൂ. സോവിയറ്റുയൂണിയന്‍ തകര്‍ന്നപ്പോള്‍ സോഷ്യലിസ്റ്റ് ചേരിയിലെ രാജ്യങ്ങള്‍ വാഴ്‌സ പാക്റ്റ് പിരിച്ചുവിട്ടു. എന്നാല്‍ ഭൂമിയിലെ ഏറ്റവും ശക്തിയുള്ള രാജ്യമായ അമേരിക്ക നാറ്റോ സൈനിക സഖ്യത്തെകൂടുതല്‍ അംഗങ്ങളെച്ചേര്‍ത്ത് കരുത്തു കൂട്ടുകയാണ് ചെയ്തത്. അവര്‍ സമാധാനം ആഗ്രഹിക്കുന്നില്ല എന്നു വ്യക്തം. ലോകസമാധാനം എന്നൊന്നുണ്ടാകണമെങ്കില്‍ ലോകത്തിന്റെ നേതൃത്വം ഇന്ത്യയുടെ കൈകളിലായാലേ സാധ്യമാകൂ! എന്നാല്‍ അമേരിക്ക, ചൈന, റഷ്യ തുടങ്ങിയ സൈനിക ഭീമന്മാര്‍ക്കൊപ്പമെത്താന്‍ നമുക്കിനിയും ഏറെ സഞ്ചരിക്കേണ്ടിവരും. ഇന്ത്യയുടെ സാമ്പത്തിക സൈനിക വളര്‍ച്ചയ്ക്ക് തടയിടാന്‍ അമേരിക്കയും സഖ്യരാജ്യങ്ങളും എന്നും ബോധപൂര്‍വ്വം ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇന്ത്യന്‍ ആണവ ശാസ്ത്രജ്ഞനായിരുന്ന ഹോമി ജഗാംഗീര്‍ ഭാഭയെ അവര്‍ കൊന്നു. നമ്മുടെ ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങളിലെല്ലാം അവര്‍ ചാരന്മാരെ തിരുകിക്കയറ്റുന്നു.
ഇന്ത്യയ്ക്ക് സ്വന്തമായി ഒരു യുദ്ധവിമാന വികസിപ്പിച്ചെടുക്കാന്‍ കഴിയാത്തതും നമ്മുടെ ബഹിരാകാശ ഗവേഷണങ്ങള്‍ ഏണിയും പാമ്പും കളിപോലെ പലപ്പോഴും താഴേക്കു കൂപ്പുകുത്തുന്നതുമെല്ലാം ആ സ്ഥാപനങ്ങളില്‍ കടന്നു കയറുന്ന പാശ്ചാത്യചാരന്മാരുടെ പ്രവര്‍ത്തനങ്ങള്‍ മൂലമാണ്. അതിനെ ഫലപ്രദമായി ചെറുക്കാന്‍ നമുക്കിന്നും കഴിഞ്ഞിട്ടില്ല. ലോകത്ത് ഒട്ടുമിക്കരാജ്യങ്ങളിലും അവര്‍ കലാപങ്ങള്‍ അഴിച്ചുവിടുന്നു. ഇന്ത്യയില്‍ പല ശ്രമങ്ങളും നടത്തി നോക്കിയെങ്കിലും ഒന്നും ഇതുവരെ വിജയിച്ചില്ല. ഇസ്ലാമിക മതതീവ്രവാദ ശക്തികളേക്കാള്‍ ക്രിപ്‌റ്റോക്രിസ്ത്യന്‍ ഗ്രൂപ്പുകളെ നമ്മള്‍ ഭയക്കേണ്ടിയിരിക്കുന്നു. കാരണം അവര്‍ക്കു പിന്നില്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ നിഗൂഢകരങ്ങളുണ്ട്. സൈനികമായി ഇന്നുള്ളതിന്റെ ഇരട്ടി ശക്തിയെങ്കിലും നേടിയാലേ ഭാരതത്തിന് ഈ ആഗോള ഭീമന്മാര്‍ക്കു മുന്‍പില്‍ പിടിച്ചുനില്‍ക്കാനാവൂ. അതിനു ആയുധങ്ങള്‍ വാങ്ങിക്കൂട്ടിയതുകൊണ്ട് കഴിയില്ല. എല്ലാ സൈനിക സാമഗ്രികളും സ്വന്തമായി ഉല്പാദിപ്പിക്കാന്‍ നമുക്കു കഴിയണം.
റൊബോട്ടിക് യുദ്ധതന്ത്രങ്ങളും ആധുനികമായ അഞ്ചാം തലമുറ യുദ്ധവിമാനങ്ങള്‍ വികസിപ്പിച്ചും ചൈന അമേരിക്കയെ ആ മേഖലയില്‍ ഏതാണ്ട് നിഷ്പ്രഭമാക്കിക്കഴിഞ്ഞു. ചൈനയെപ്പോലെ മറ്റൊരു വന്‍ശക്തികൂടി വളര്‍ന്നു വരരുതെന്ന് അവര്‍ ആഗ്രഹിക്കുന്നു. അതിനായി ഇന്ത്യയുടെ വളര്‍ച്ചയെ ഏതുവിധേനയും തകര്‍ക്കാന്‍ അവര്‍ ശ്രമിക്കുന്നു. സൈന്യത്തെ ആധുനികവല്‍ക്കരിച്ചും ജനങ്ങളെ ബോധവല്‍ക്കരിച്ചും വന്‍തോതിലുള്ള ജനസംഖ്യാ വര്‍ദ്ധനവിനെ തടഞ്ഞുനിര്‍ത്തിയും മാത്രമേ നമുക്ക് ഈ അമേരിക്കന്‍ ഭീഷണിയെ നേരിടാനാവൂ. അരവിന്ദ് കെജ്‌രിവാളിനെപ്പോലുള്ളവരുടെ രാഷ്ട്രീയപ്രവര്‍ത്തനങ്ങളും അദ്ദേഹത്തോടൊപ്പം ചേര്‍ന്നു നില്‍ക്കുന്ന പരിസ്ഥിതി, മനുഷ്യാവകാശ എന്‍ജിഒകളുടെ പ്രവര്‍ത്തനങ്ങളും മൊത്തത്തില്‍ സംശയാസ്പദമാണ്. 2006ല്‍ കെജ്‌രിവാളിന് മഗ്‌സസേ, അവാര്‍ഡു കിട്ടിയതു മുതല്‍ തന്നെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ നിരീക്ഷണവിധേയമാക്കേണ്ടതായിരുന്നു സത്യജിത് റേയ്ക്കും എം.എസ്. സുബ്ബലക്ഷ്മിക്കും ആചാര്യ വിനോബാ ഭാവേയ്ക്കുമൊക്കെ ലഭിച്ചതുപോലെയല്ല കെജ്‌രിവാളിന്റെ പുരസ്‌കാരം. അതിനുപിറകില്‍ ചില ലക്ഷ്യങ്ങളില്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. റോക്‌ഫെല്ലര്‍ ഫൗണ്ടേഷന്‍ തങ്ങളുടെ സമ്പത്ത് ലോകനന്മയ്ക്കുവേണ്ടി ചെലവാക്കുമെന്നു കരുതാന്‍ വയ്യ.
‘Alice in wonderland’ നമ്മുടെ നാട്ടിലെ കൊച്ചുകുട്ടികള്‍ക്കൊക്കെ പരിചിതമായ സാഹിത്യകൃതിയാണ്. Lewis Carroll എന്ന തൂലികാനാമത്തില്‍ എഴുതിയിരുന്ന Charles Lutwidge Dodgson ആണ് ഈ കൃതിയുടെ കര്‍ത്താവ്. ആദ്യകാലത്ത് കാരല്‍ ഒരു മാത്തമാറ്റീഷ്യനായിരുന്നു. പില്‍ക്കാലത്ത് ക്രിസ്തീയ സഭാ പ്രവര്‍ത്തകനും എഴുത്തുകാരനുമായിത്തീര്‍ന്ന ലൂയിസ് സാഹിത്യത്തിന്റെ എല്ലാ മേഖലയിലും സംഭാവനകള്‍ നല്‍കി. എങ്കിലും അദ്ദേഹം ലോകം മുഴുവന്‍ അറിയപ്പെട്ടത് ‘ആലിസ് ഇന്‍ വണ്ടര്‍ ലാന്റ്’ എന്ന ബാലസാഹിത്യകൃതിയോടെയാണ്. ലക്ഷക്കണക്കിനു കോപ്പികള്‍ വിറ്റുപോയ ഈ കൃതി ലോകത്തെ പ്രധാനഭാഷകളിലെല്ലാം വിവര്‍ത്തനം ചെയ്യപ്പെട്ടു. Nonsense Literature (അസംബന്ധ സാഹിത്യം) എന്ന വിഭാഗത്തില്‍ പെടുത്തിയിരിക്കുന്ന ഈ കൃതി സത്യത്തില്‍ ഒരു ബാലസാഹിത്യ കൃതിയാണോ? ലോകം മുഴുവന്‍ ഇത് വായിച്ചാസ്വദിച്ചത് കുട്ടികളാണോ?
~ഒരു കുട്ടിയായിരുന്ന കാലത്ത് ഈ കൃതിയുടെ തര്‍ജ്ജമ വായിച്ചിരുന്നെങ്കിലും എനിക്ക് എന്തെങ്കിലും മനസ്സിലാക്കാനോ ആസ്വദിക്കാനോ കഴിഞ്ഞിരുന്നില്ല. മുതിര്‍ന്നശേഷവും ഈ കൃതി വായിച്ചെങ്കിലും അത്യന്തം വിരസമായാണ് ഈ ലേഖകന് തോന്നിയത്. എന്തെക്കെയോ അസംബന്ധമായ കാടുകയറിയ ഭാവന. ഇംഗ്ലണ്ടില്‍ കുട്ടികള്‍ ഈ കൃതി വായിച്ചാസ്വദിച്ചിട്ടുണ്ടാവാം. എന്തായാലും കഴിഞ്ഞ തലമുറയിലെ കുട്ടികള്‍ നമ്മുടെ നാട്ടില്‍ ഈ കൃതിയെ ആവേശത്തോടെ വായിച്ചിട്ടുണ്ടെന്ന് എനിക്കു വിശ്വസിക്കാനാവുന്നില്ല. മുതിര്‍ന്നവര്‍ വായിച്ചശേഷം കുട്ടികളെ അടിച്ചേല്‍പ്പിച്ച ഒരു കൃതിയാവാനാണ് സാധ്യത. കുഞ്ഞുണ്ണി മാഷിന്റെ ചില കവിതകള്‍ പോലെ. മാഷ് പൊതുവെ കുട്ടികളുടെ കവി എന്നാണ് അറിയപ്പെടുന്നതെങ്കിലും കവിതകളില്‍ ബഹുഭൂരിപക്ഷവും കുട്ടികള്‍ക്കു മനസ്സിലാക്കാന്‍ കഴിയുന്നവയല്ല. ”എനിക്കുണ്ടൊരു ലോകം നിനക്കുണ്ടൊരു ലോകം നമുക്കില്ലൊരു ലോകം” ”വോട്ടു ചെയ്‌തോട്ടുചെയ്‌തോട്ടക്കലമായി മാറി നമ്മള്‍” ”ജീവിതം നല്ലതാണല്ലോ മരണം ചീത്തയാകയാല്‍” ”ആറാം ദിവസം ദൈവം മണ്ണാല്‍ സൃഷ്ടിച്ചു മര്‍ത്ത്യനെ ഏഴാം ദിവസം മര്‍ത്ത്യന്‍ കല്ലാല്‍ ദൈവത്തെയും തഥാ” എന്നൊക്കെയെഴുതുന്നത് കുട്ടികള്‍ക്കു വേണ്ടിയാണെന്നു പറയാന്‍ വയ്യ.
മാധ്യമം കഥാപതിപ്പിലെ (സപ്തം. 8-15) ആദ്യകഥ സോണിയ റഫീക്കിന്റെ ‘ഇടുക്കപ്പേടി’ യാണ് Claustrophobia (ഇടുങ്ങിയ സ്ഥലങ്ങളോടുള്ള ഭയം) എന്ന മാനസിക വൈകല്യത്തിന് സോണിയ നല്‍കിയിരിക്കുന്ന മലയാള വിവര്‍ത്തനമാണ് ഇടുക്കപ്പേടി. ഇടുക്കപ്പേടിയാണു വിഷയമെങ്കിലും കഥ മുഴുവന്‍ ‘ആലിസ് ഇന്‍ വണ്ടര്‍ ലാന്റ്’ ആണ്. ലൂയിസ് കാരലിന്റെ നോവല്‍ പോലെ തന്നെ ‘ിീിലെിശെരമഹ’ ആണ് സോണിയയുടെ കഥയും. കഥയുടെ ഇത്തരം ഭ്രാന്തസഞ്ചാരങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ ഈ തലമുറയിലുണ്ടാകാം. കുറച്ചു പഴഞ്ചനായതു കൊണ്ടാവാം കഥ ഒട്ടും ആസ്വദിക്കാനായില്ല. ‘ആലിസ് ഇന്‍ വണ്ടര്‍ലാന്റ്’ എല്ലാവര്‍ക്കും പരിചിതമാണെന്നതിനാലാവാം താന്‍ അതിനെ പിന്‍പറ്റുന്നുവെന്ന് സൂചനയൊന്നും കഥയോടൊപ്പം കൊടുത്തിട്ടില്ല.
മാതൃഭൂമിയില്‍ (സപ്തം. 14-20) കെ. ജയകുമാര്‍ ‘ചിലപ്പോള്‍ തോന്നും’ എന്നൊരു ഗദ്യകവനം എഴുതിയിരിക്കുന്നു. ചലച്ചിത്രഗാനങ്ങള്‍ എഴുതിയിരിക്കുന്ന ഐ.എ.എസ്സുകാരന്‍ കെ. ജയകുമാര്‍ തന്നെയാണോ എന്നറിയാന്‍ എനിക്ക് ക്യൂ.ആര്‍. കോഡ് സ്‌കാന്‍ ചെയ്യേണ്ടി വന്നു. അദ്ദേഹത്തിന്റെ ശബ്ദം പരിചിതമാകയാല്‍ രണ്ടും ഒരാള്‍ തന്നെയാണെന്ന് വ്യക്തമായി. പൊതുവെ പദ്യത്തിലെഴുതുന്ന കവി ‘നാടോടുമ്പോള്‍ നടുവെ ഓടണം’ എന്നു കരുതിയാകും ഇങ്ങനെ ഗദ്യത്തിലേയ്ക്ക് ചുവടുമാറ്റം നടത്തുന്നത്. കുറച്ചൊക്കെ കവിത്വം ഉള്ള വ്യക്തിയാണ് കെ. ജയകുമാര്‍ എന്നത് അദ്ദേഹത്തിന്റെ സിനിമാഗാനങ്ങള്‍ കേട്ടാല്‍ മനസ്സിലാകും. സാധാരണ വലിയ ഔദ്യോഗിക പദവിയിലിരിക്കുന്നവര്‍ തങ്ങളുടെ സ്ഥാനം പ്രയോജനപ്പെടുത്തി സാഹിത്യത്തെ ‘ഹൈജാക്ക്’ ചെയ്യാറുണ്ട്. ജയകുമാര്‍ അങ്ങനെയല്ല. അദ്ദേഹം സ്വന്തം നിലയില്‍ കുറച്ച് ഭാഷാജ്ഞാനവും പ്രതിഭയുമുള്ള വ്യക്തിയാണ്. മഹത്തായ രചനകളൊന്നും ഇതുവരെ സൃഷ്ടിച്ചിട്ടില്ലെങ്കിലും എഴുതുന്നതിലെല്ലാം ഒരു ‘സ്പാര്‍ക്ക്’ ഉണ്ടെന്നു സമ്മതിക്കാതെ തരമില്ല. മാതൃഭൂമിയിലെ ‘ചിലപ്പോള്‍ തോന്നും’ അദ്ദേഹത്തിന്റെ മറ്റു കവിതകള്‍ പോലെ തന്നെ സാമാന്യം നിലവാരം പുലര്‍ത്തുന്നുണ്ട്. എങ്കിലും ഒരു പൂര്‍ണത അനുഭവപ്പെടുന്നില്ല എന്നു പറയാതിരിക്കാനാവില്ല. കവിക്കു തന്നെക്കുറിച്ചുള്ള തോന്നലുകളാണ്. ചിലപ്പോള്‍ താന്‍ ഒച്ചാണെന്നും മറ്റു ചിലപ്പോള്‍ കുതിരയാണെന്നുമൊക്കെ തോന്നുന്നു. തോന്നലുകള്‍ക്കൊന്നും ഒരാത്മാര്‍ത്ഥതയുള്ളതായി നമുക്ക് അനുഭവപ്പെടുന്നില്ല. കവിത എഴുതാന്‍ വേണ്ടി മാത്രം എഴുതിയതുപോലെ തോന്നുന്നു.
‘മൃതിയിലും മഹിളമാര്‍ മറക്കാമാനം’ എന്നത് ആശാന്റെ കരുണയിലെ ഒരു വരിയാണ്. മരണമുഹൂര്‍ത്തത്തില്‍ പോലും സ്ത്രീകള്‍ തങ്ങളുടെ മാനം മറക്കില്ലെന്ന് വാസവദത്ത കരചരണങ്ങള്‍ ഭേദിക്കപ്പെട്ടു കിടക്കുന്ന മുഹൂര്‍ത്തത്തില്‍ തോഴിയ്ക്ക് വസ്ത്രം നേരേയാക്കാന്‍ നല്‍കുന്ന സൂചനയെച്ചൊല്ലി ആശാന്‍ പറയുന്നു. ‘മറക്കാ— മാനം’ എന്നത് ഏതോ പ്രസ്സുകാര്‍ ‘മറയ്ക്കാം മാനം’ എന്ന് തെറ്റിച്ച് അച്ചടിച്ചതിനെക്കുറിച്ച് ഒരു സാംസ്‌കാരിക സമ്മേളനത്തില്‍ ഓഎന്‍വി പ്രസംഗിക്കുന്നതു കേട്ടിട്ടുണ്ട്. ഇരട്ടിപ്പ് വേണ്ടിടത്ത് ഇരട്ടിപ്പുപയോഗിക്കാത്ത പുതിയ പ്രിന്റിങ്ങ് രീതിയെ കളിയാക്കിക്കൊണ്ട് പന്മന രാമചന്ദ്രന്‍ നായര്‍ ‘ആനപ്പുറത്തു കയറുന്ന’തും ‘ആന പുറത്തു കയറുന്ന’തും എങ്ങനെ ഒന്നാകും എന്നു ചോദിച്ചിട്ടുണ്ട്. ലിപി പരിഷ്‌ക്കരണക്കാര്‍ യാഥാര്‍ത്ഥ്യ ബോധമില്ലാതെ നടത്തുന്ന ഇത്തരം പരിഷ്‌ക്കരണങ്ങള്‍ ഭാഷയെ മുച്ചൂടും മുടിക്കും എന്നതില്‍ സംശയമില്ല.
വയ്ക്കുക-വക്കുക, രണ്ടിനും അര്‍ത്ഥം ഒന്നല്ല. കായ്ക്കുക – കാക്കുക, ഉറയ്ക്കുക – ഉറക്കുക, അടയ്ക്കുക – അടക്കുക, അലയ്ക്കുക – അലക്കുക, ചുവയ്ക്കുക – ചുവക്കുക, ചുമയ്ക്കുക – ചുമക്കുക, തിളയ്ക്കുക – തിളക്കുക, ആയ്ക്കുക-ആക്കുക ഇങ്ങനെ ധാരാളം വാക്കുകളില്‍ യകാരം ഉപയോഗിച്ചും ഉപയോഗിക്കാതെയും എഴുതുമ്പോഴുണ്ടാകുന്ന അര്‍ത്ഥവ്യത്യാസം പ്രകടമാണ്. എന്നിരുന്നിട്ടും പലരും ഇപ്പോള്‍ യകാരം ചേര്‍ക്കാതെ എഴുതുന്നു. അതു തെറ്റുതന്നെയാണ്. ഇങ്ങനെയൊരു തെറ്റു സംഭവിക്കാനിടയായത്. ‘ക്കു’ വിനു മുന്‍പ് ‘ഇ’ കാരം വന്നാല്‍ ‘യ’ യുടെ ധ്വനി ഉള്ളതിനാല്‍ അവിടെ യകാരം ചേര്‍ക്കേണ്ടതില്ല. ഉദാഹരണത്തിന് ഇരിക്കുക, ചരിക്കുക, മരിക്കുക എന്നിവിടങ്ങളില്‍ ‘യ’ യുടെ ആവശ്യമില്ല. ഇത്തരം പദങ്ങളില്‍ ‘യ’ ഉപയോഗിക്കാത്തതു കണ്ടിട്ടാവാം ചിലര്‍ മുകളില്‍ പറഞ്ഞ പദങ്ങളിലും യകാരം ഒഴിവാക്കിയത്. ഈ അബദ്ധത്തെക്കുറിച്ച് അക്ഷരം പ്രതി എന്ന പംക്തിയില്‍ (മാതൃഭൂമി) കെ.സി. നാരായണന്‍ സൂചിപ്പിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ നിഗമനങ്ങള്‍ ശരി തന്നെയാണ്. എന്തുകൊണ്ട് ഇങ്ങനെയൊരു തെറ്റുണ്ടായി എന്നദ്ദേഹം വിശദമാക്കുന്നില്ല. ഇത്തരം തെറ്റുകളെ നിര്‍ബാധം തുടരാന്‍ അനുവദിച്ചാല്‍ ഭാഷ കടിഞ്ഞാണില്ലാത്ത കുതിരയായി മാറും.






















