ഇന്ത്യന്‍ ജനാധിപത്യത്തിനെതിരായ പ്രചാരണം ആഗോളതലത്തില്‍ ആരംഭിക്കുന്നത് 2014-ല്‍ നരേന്ദ്രമോദി പ്രധാനമന്ത്രിയായതിനുശേഷവും, 2019ലെയും 2024ലെയും ബിജെപിയുടെ തുടര്‍ച്ചയായ വിജയത്തിന്റെ പശ്ചാത്തലത്തിലുമാണ്. അമേരിക്കന്‍ ‘ഡീപ്പ് സ്റ്റേറ്റ് (Deep State), ജോര്‍ജ് സോറോസിന്റെ ‘ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്‍’ എന്നിവയുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള പ്രവര്‍ത്തനങ്ങള്‍ കൂടാതെ മറ്റ് രണ്ട് ആഗോള ഏജന്‍സികള്‍ മുന്‍കൈ എടുത്ത് ഭാരതത്തില്‍ ജനാധിപത്യം തകര്‍ന്നു എന്നും, രാജ്യം സ്വേച്ഛാധിപത്യത്തിന്റെ വഴിയേ നീങ്ങുകയാണെന്നും സ്ഥാപിച്ചുകൊണ്ട് ചില പഠനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചില വ്യാജ അളവുകോലുകള്‍ ഉയര്‍ത്തി ഭാരതം 2014നുശേഷം ജനാധിപത്യത്തിന്റെ റേറ്റിംഗില്‍ ഏറെ താഴെ പ്രതിഷ്ഠിച്ചുകൊണ്ടാണ് അക്കാദമിക പഠനം എന്ന തലത്തില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. അമേരിക്ക ആസ്ഥാനമായ ഫ്രീഡം-ഹൗസ് (Freedom House), സ്വീഡന്‍ (Swedan) ആസ്ഥാനമായ വി. ഡെം ഇന്‍സ്റ്റിറ്റ്യൂട്ട് (V-Dem Institute) എന്നിവയാണ് അവ രണ്ടും. ഇന്ത്യന്‍ ജനാധിപത്യത്തിനെതിരായ ഏറെ വിഷലിപ്തമായതും, വസ്തുതകള്‍ക്കുനിരക്കാത്തതുമായ പ്രചാരണമാണ് ഈ ഏജന്‍സികള്‍ നടത്തുന്നത്.
ഇന്ത്യയിലെ തിരഞ്ഞെടുപ്പു കമ്മീഷന്‍, വോട്ടിംഗ് മെഷിന്‍, വോട്ടേഴ്‌സ് ലിസ്റ്റ് എന്നിവയ്‌ക്കെതിരെ കഴിഞ്ഞ എട്ടു വര്‍ഷമായി രാഹുല്‍ഗാന്ധിയും കോണ്‍ഗ്രസും നയിക്കുന്ന പ്രചാരണം മുകളില്‍ പറഞ്ഞ ഏജന്‍സികളുടെ പഠനവുമായി ഒത്തു വായിക്കേണ്ടതുണ്ട്. ഇന്ത്യയിലെ ലോക്‌നീതി -സിഎസ്ഡിഎസ് ഏജന്‍സികള്‍ നടത്തുന്ന സര്‍വ്വെകളും ഈ പശ്ചാത്തലത്തില്‍ വേണം കാണാന്‍. ഈയിടെ സി.എസ്.ഡി.എസ്. (CSDS)- ഡെപ്യൂട്ടി ഡയറക്ടര്‍ സഞ്ജയ്കുമാര്‍ മഹാരാഷ്ട്ര അസംബ്ലി തിരഞ്ഞെടുപ്പുമായി പ്രസിദ്ധീകരിച്ച കണക്കുകള്‍ തെറ്റായിരുന്നു എന്നും, ലോകസഭാതിരഞ്ഞെടുപ്പും താരതമ്യം ചെയ്തതില്‍ തെറ്റുപറ്റി എന്നു പറഞ്ഞ് രാജ്യത്തോട് മാപ്പ് പറഞ്ഞിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷം ഈ കണക്കുകള്‍ നിരത്തി ഇതിനകം വമ്പിച്ച പ്രചാരണം നടത്തി കഴിഞ്ഞു. മാത്രമല്ല അവര്‍ ഈ തിരുത്തലുകള്‍ അംഗീകരിച്ചിട്ടുമില്ല. അതില്‍നിന്നാണ് ‘വോട്ട് കൊള്ള’ എന്ന വാക്യം അവര്‍ രൂപപ്പെടുത്തിയത്. രാഹുല്‍ഗാന്ധി നിലവില്‍ ബീഹാറില്‍ നടത്തുന്ന ”വോട്ട് അധികാര്‍യാത്ര” ഇതിന്റെ ഭാഗമാണ്.
ബിജെപി തുടര്‍ച്ചയായി മൂന്നു തവണ വിജയിച്ചത് ”വോട്ട് കൊള്ള” നടത്തിയാണെന്നും, തിരഞ്ഞെടുപ്പു കമ്മിഷന്‍ ഈ വോട്ടുകൊള്ളയ്ക്കു വഴി ഒരുക്കിയെന്നും ആരോപിക്കുന്ന രാഹുല്‍ ഗാന്ധി വിസ്മരിക്കുന്ന ഒരു കാര്യം അഞ്ചുലോകസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടത് കോണ്‍ഗ്രസ് പ്രധാനമന്ത്രിമാരുടെ കീഴില്‍ നടന്നിരുന്ന തിരഞ്ഞെടുപ്പുകളിലാണ് എന്ന വസ്തുതയാണ്. 1977 കോണ്‍ഗ്രസ് പരാജയപ്പെട്ടത് ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായി നടത്തിയ തിരഞ്ഞെടുപ്പിലാണ്. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ 1989ലും നരസിംഹാറാവു പ്രധാനമന്ത്രിയായിരിക്കെ 1996ലും കോണ്‍ഗ്രസ് പിന്തുണയുണ്ടായിരുന്ന പ്രധാനമന്ത്രി ഐ.കെ. ഗുജറാളിന്റെ കാലത്ത് 1998ലും, മന്‍മോഹന്‍ സിംഗിന്റെ കാലത്തു നടന്ന തിരഞ്ഞെടുപ്പില്‍ 2014ലും കോണ്‍ഗ്രസ് പരാജയപ്പെട്ടു. പരാജയങ്ങളില്‍ നിന്നു പാഠം ഉള്‍ക്കൊള്ളാതെ തിരഞ്ഞെടുപ്പു കമ്മീഷനെയും വോട്ടേഴ്‌സ് ലിസ്റ്റിനെയും കുറ്റപ്പെടുത്തുന്ന രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയത്തെ ചില ആഗോള ഏജന്‍സികള്‍ നടത്തിയ വ്യാജപഠനങ്ങളുടെയും പ്രചാരണങ്ങളുടെയുംപശ്ചാത്തലത്തില്‍ നോക്കിക്കാണണം. കോണ്‍ഗ്രസ് ഉന്നയിക്കുന്ന വാദങ്ങള്‍ ഈ ഏജന്‍സികള്‍ രൂപപ്പെടുത്തിയതാണ്.
”ഫ്രീഡം ഹൗസി”ന്റെ ഇന്ത്യവിരുദ്ധ പ്രചാരണം
അമേരിക്കന്‍ ”Deep State” ലോകവ്യാപകമായി സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്തുന്നതും സൃഷ്ടിക്കുന്നതുമായ ഏജന്‍സിയാണ്. വിവിധ ഏജന്‍സികളിലൂടെയാണ് ഇവ പ്രവര്‍ത്തിക്കുന്നത്. ബംഗ്ലാദേശിലെ ഷേക്ക് ഹസീനയുടെ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ ജനകീയ പ്രക്ഷോഭം സംഘടിപ്പിച്ച് പുറത്താക്കിയത് അമേരിക്കയുടെ ഡീപ്പ് സ്റ്റേറ്റും ജോര്‍ജ് സോറോസിന്റെ ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടഷനും ചേര്‍ന്നാണ്. ഇവ പിന്തുണയ്ക്കുന്ന അമേരിക്കന്‍ ആസ്ഥാനമായ ”ഫ്രീഡം ഹൗസ്”ഭരണകൂടങ്ങളെ അസ്ഥിരപ്പെടുത്തുന്നതിനാവശ്യമായ പഠനങ്ങള്‍ തയ്യാറാക്കി നല്‍കുന്നു. അതതുരാജ്യങ്ങളിലെ പ്രതിപക്ഷപാര്‍ട്ടികള്‍, മാധ്യമങ്ങള്‍, പത്രപ്രവര്‍ത്തകര്‍ സാഹിത്യ-സാംസ്‌കാരിക പ്രവര്‍ത്തകര്‍, റാപ്പ് മ്യൂസിക് കലാകാരന്മാര്‍, സര്‍വ്വകലാശാലകള്‍, റിസര്‍ച്ച് ഏജന്‍സികള്‍ തുടങ്ങിയവയ്ക്ക് സാമ്പത്തിക സഹായം നല്‍കിയും സര്‍ക്കാര്‍ വിരുദ്ധ പ്രചാരണത്തിന് ആവശ്യമായ രേഖകള്‍ സൃഷ്ടിച്ചും പഠനങ്ങള്‍ നടത്തിയും ധനസഹായം നല്‍കിയുമാണ് ‘ഡീപ് സ്റ്റേറ്റ്’ പ്രവര്‍ത്തിക്കുന്നത്. ഈയിടെ പ്രസിഡന്റ് ട്രംപ് തന്നെ ‘ഡീപ് സ്റ്റേറ്റ്’നെ വിമര്‍ശിച്ച് രംഗത്തു വന്നിരുന്നു.
നരേന്ദ്രമോദി സര്‍ക്കാരിന്റെ വിദേശനാണയ വിനിമയനയം കാരണം വിദേശ ധനസഹായം വാങ്ങുന്ന ഇന്ത്യന്‍ സംഘടനകള്‍ക്കും, സാംസ്‌കാരിക-പഠന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എന്‍ജിഓകള്‍ക്കും സാമ്പത്തികമായി ചില പ്രശ്‌നങ്ങള്‍ ഉണ്ടായി. പലതും പേപ്പര്‍ സംഘടനകളുമായിരുന്നു. ഡീപ്പ് സ്റ്റേറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യയില്‍ ചില നിയന്ത്രണങ്ങള്‍ ഉണ്ടായതും മോദി സര്‍ക്കാരിനെതിരായ പ്രചാരണങ്ങള്‍ക്ക് ആക്കം കൂട്ടി. ഒരു രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ആദ്യം സ്വീകരിക്കുന്നത് ജനങ്ങള്‍ക്കിടയില്‍ സര്‍ക്കാരിനെതിരായ വികാരം ജനിപ്പിക്കുക എന്നതാണ്. ഉദാഹരണത്തിന് തിരഞ്ഞെടുപ്പില്‍ അട്ടിമറി നടത്തി എന്ന് ബംഗ്ലാദേശില്‍ വലിയ പ്രചാരണം നടത്തിയിരുന്നു. തുടര്‍ന്നാണ് മുഖ്യപ്രതിപക്ഷ പാര്‍ട്ടിയായ ബിഎന്‍പി 2024ലെ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചത്.
രാഹുല്‍ഗാന്ധി 2018 മുതല്‍ തിരഞ്ഞെടുപ്പ് കമ്മീഷനും വോട്ടിംഗ് മെഷിനും എതിരായ പ്രചാരണം ആരംഭിച്ചു. എന്നാല്‍ വോട്ടേഴ്‌സ് ലിസ്റ്റിനെതിരായ പ്രചാരണം ആരംഭിക്കുന്നത് 2024ന് ശേഷവുമാണ്. ഇപ്പോള്‍ ബിഹാറില്‍ രാഹുല്‍ഗാന്ധി നയിക്കുന്ന ‘വോട്ട് അധികാര്‍ യാത്ര’യെ വരാന്‍ പോകുന്ന വലിയ സമരത്തിന്റെ ആദ്യപടിയായി കണ്ടാല്‍ മതി. തിരഞ്ഞെടുപ്പിനെ ബഹിഷ്‌കരിക്കുക എന്നത് ഇതിന്റെ രണ്ടാംഘട്ടമാണ്. ജനകീയ പ്രതിരോധവും മാര്‍ച്ചും ലഹരിയുമെല്ലാം മൂന്നാംഘട്ടത്തില്‍ ആസൂത്രണം ചെയ്യും. ഷേക്ക് ഹസീന സര്‍ക്കാര്‍ നാലാമതും തുടര്‍ച്ചയായി തിരഞ്ഞെടുപ്പു വിജയം ഉറപ്പായതുകൊണ്ട് മുകളില്‍ സൂചിപ്പിച്ചതുപോലെ പ്രതിപക്ഷത്തെ പ്രധാനപാര്‍ട്ടി തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുന്നത്. താമസിയാതെ കലാപവും നടന്നു. ബംഗ്ലാദേശിലെ ഫോര്‍മൂല തന്നെയാണ് ഭാരതത്തിലും കോണ്‍ഗ്രസ് സ്വീകരിക്കാന്‍ പോകുന്നത്.
അമേരിക്കയിലെ ഫ്രീഡം ഹൗസ് ഇന്ത്യന്‍ ജനാധിപത്യത്തിനെതിരായും നരേന്ദ്രമോദി സര്‍ക്കാരിനെതിരായും നടത്തിയ പഠനം ഈ പശ്ചാത്തലത്തില്‍ നാം അവലോകനം ചെയ്യണം. കോണ്‍ഗ്രസ് നയിക്കുന്ന പ്രതിപക്ഷം ഉന്നയിക്കുന്ന സര്‍ക്കാരിനെതിരായ ആരോപണങ്ങള്‍ എല്ലാം 2021ല്‍ ‘ഫ്രീഡം ഹൗസ്’ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ കാണാം. ഏഴു കാരണങ്ങളാണ് മോദി സര്‍ക്കാരിനെതിരായി തെളിവുകള്‍ ഇല്ലാതെ അവര്‍ കണ്ടെത്തിയത്. (1) മുസ്ലീങ്ങള്‍ക്കെതിരായ ആക്രമണം (2) രാഷ്ട്രീയ അവകാശങ്ങള്‍ക്ക് നിയന്ത്രണം (3) പൗരാവകാശങ്ങള്‍ വെട്ടിച്ചുരുക്കി (4) യുഎപിഎ പോലുള്ള കരിനിയമങ്ങള്‍ (5) സിവില്‍ സൊസൈറ്റി പ്രസ്ഥാനങ്ങള്‍ക്ക് നിയന്ത്രണം (6) പത്രപ്രവര്‍ത്തകര്‍ക്കു നിയന്ത്രണം (7) അക്കാദമിക സ്വാതന്ത്ര്യം നിയന്ത്രിക്കപ്പെടുന്നു. എടുത്തു പറയേണ്ട വസ്തുത 2021ലെ റിപ്പോര്‍ട്ടില്‍ പറയുന്നത് ഇന്ത്യയില്‍ ജനാധിപത്യവ്യവസ്ഥയും മറിച്ച് ”ഭാഗികമായ ജനാധിപത്യ”മാണ് (Partly Free) നരേന്ദ്രമോദി സര്‍ക്കാരിന്റെ കീഴില്‍ നിലവിലുള്ളത് എന്ന ആരോപണമാണ്.
രാഹുല്‍ഗാന്ധിയുടെ പ്രചാരണത്തില്‍ അടിസ്ഥാനമായി ഉന്നയിക്കുന്നത് ”ഫ്രീഡം ഹൗസ്” പുറത്തിറക്കിയ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലുമാണ്. ശ്രദ്ധേയമായ വസ്തുത അടിയന്തരാവസ്ഥയുടെ നാളുകളില്‍ (1975-77) ഇന്ദിരാഗാന്ധി നല്‍കിയ സ്വാതന്ത്ര്യം പോലും ഇന്ത്യയിലെ തിരഞ്ഞെടുപ്പ് കമ്മിഷന് ഇന്നില്ല എന്ന് മുകളില്‍ സൂചിപ്പിച്ച പഠനം അവകാശപ്പെടുന്നു. ഈ പഠനത്തിന് ”ഫ്രീഡം ഹൗസ്” സ്വീകരിച്ച രീതി ശാസ്ത്രം ഇതുവരെ വെളിപ്പെടുത്തിയിട്ടുമില്ല. യുഎപിഎ ഉള്‍പ്പെടെയുള്ള കരിനിയമങ്ങള്‍ കോണ്‍ഗ്രസ് ഭരണകാലത്താണ് നിലവില്‍ വന്നത് എന്ന സത്യം ഇവര്‍ മൂടിവയ്ക്കുന്നു. നരേന്ദ്രമോദി സര്‍ക്കാര്‍ ഒരു കരിനിയമവും പുതുതായി കൊണ്ടുവന്നിട്ടുമില്ല.
സ്വീഡന്‍ ആസ്ഥാനമായ വി.ഡെം. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പഠനം: ഇന്ത്യന്‍ ജനാധിപത്യത്തിനെതിരായ വെല്ലുവിളി
വി.ഡെം ഇന്‍സ്റ്റിറ്റ്യൂട്ട് അഥവാ വെറൈറ്റി ഓഫ് ഡെമോക്രസി ഇന്‍സ്റ്റിറ്റ്യൂട്ട് 2024ല്‍ ഇന്ത്യന്‍ ജനാധിപത്യത്തിനെതിരായ പഠനം പുറത്തിറക്കി. ജോര്‍ജ് സോറോസിന്റെ കൂടെ ധനസഹായം പറ്റുന്ന സ്ഥാപനമാണിത്. ലോകത്തിലെ ജനാധിപത്യ രാജ്യങ്ങള്‍ക്ക് ഇവര്‍ റേറ്റിംഗ് നടത്താറുണ്ട്. ഇന്ത്യയെ ഏതാണ്ട് അഫ്ഗാനിസ്ഥാനു തുല്യമായാണ് ഇവര്‍ നോക്കികാണുന്നത്. കഴിഞ്ഞ പത്തു വര്‍ഷമായി ഭാരതത്തില്‍ ജനാധിപത്യ വ്യവസ്ഥയല്ല മറിച്ച് ”ഇലക്ടറല്‍ സ്വേച്ഛാധിപത്യം” അഥവാ ”തിരഞ്ഞെടുപ്പ് സ്വേച്ഛാധിപത്യ”മാണ് നിലവിലുള്ളത് എന്നതാണ് ഗുരുതരമായ ആരോപണം. ഇന്ത്യയില്‍ സ്വതന്ത്രവും, നീതിപൂര്‍വ്വവുമായ തിരഞ്ഞെടുപ്പുകള്‍ നടക്കുന്നില്ല എന്നും അവര്‍ ”കണ്ടെത്തി”യിരിക്കുന്നു! എടുത്തു പറയേണ്ട വസ്തുത മാധ്യമം വാരികയില്‍ 2025 മാര്‍ച്ച് 31ലും ഏപ്രില്‍ 7ലും കേരളത്തിലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ മുകളില്‍ പറഞ്ഞ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ലേഖനം പ്രസിദ്ധീകരിക്കുകയുണ്ടായി. ദ ഹിന്ദു, ഫ്രണ്ട്‌ലൈന്‍, ദി വയര്‍ എന്നീ മാധ്യമങ്ങളും വന്‍ പ്രാധാന്യത്തില്‍ വി.ഡെം. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിപ്പോര്‍ട്ട് നല്‍കുകയുണ്ടായി. അക്കാദമികതലത്തിലും ഇത്തരം റിപ്പോര്‍ട്ടുകളെ ആധികാരിക രേഖകളായി ഉദ്ധരിക്കാറുണ്ട്.
വി.ഡെം ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ത്യന്‍ ജനാധിപത്യത്തെയും ഭരണഘടനാ സംവിധാനത്തെയും തിരഞ്ഞെടുപ്പ് പ്രക്രിയയെയും അതിശക്തമായാണ് ആക്രമിക്കുന്നത്. പ്രധാനപ്പെട്ട ആരോപണങ്ങള്‍ എല്ലാം കോണ്‍ഗ്രസ് ഏറ്റുപറയുന്നത് തന്നെയാണ്. പ്രധാനപ്പെട്ട ആരോപണങ്ങള്‍ ഇവയാണ്. (1) പൗരാവകശങ്ങള്‍ക്ക് നിയന്ത്രണം, (2) അഭിപ്രായസ്വാതന്ത്ര്യം പരിമിതമാക്കി, (3) മാധ്യമങ്ങള്‍ക്ക് നിയന്ത്രണം, (4) അക്കാദമിക സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നു, (5) നവമാധ്യമങ്ങള്‍ക്കും നിയന്ത്രണം, (6)പത്രപ്രവര്‍ത്തകര്‍ക്ക് പീഡനം (7) രാജ്യദ്രോഹം, മാനനഷ്ടം, ഭീകരത എന്നിവയ്‌ക്കെതിരായ നിയമങ്ങള്‍, (8) എല്ലാ എതിരഭിപ്രായങ്ങളും തടയുന്നു. (9) പൗരത്വനിയമം, (10) മുസ്ലിങ്ങള്‍ക്കെതിരെ ആക്രമണം (10) ഗോമാംസവുമായി ബന്ധപ്പെട്ട അതിക്രമങ്ങള്‍ – ഈ ആരോപണങ്ങള്‍ എല്ലാം തികച്ചും ഗൂഢലക്ഷ്യത്തോടെയും, ഭാരതത്തെ അന്തര്‍ദ്ദേശീയതലത്തില്‍ അപമാനിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗവുമാണ്.
നിര്‍ഭാഗ്യവശാല്‍ ഭാരതത്തിനെതിരായ പ്രചാരണ യുദ്ധത്തെ ദേശസ്‌നേഹികളായവര്‍ ശരിയായ രീതി പ്രതിരോധിച്ചില്ല എന്നതു വസ്തുതയാണ്. സര്‍വ്വകലാശാല തലത്തില്‍ വരുന്ന പല ഗവേഷകജേര്‍ണലുകള്‍ ഇവയെ ആധികാരികമായ പഠനമായി കണ്ട് സ്വീകരിക്കാറുണ്ട്. മുകളില്‍ സൂചിപ്പിച്ച രണ്ടു പഠനങ്ങളും ഒരേ ലക്ഷ്യത്തോടെയാണ് പുറത്തിറക്കിയത്. ഭാരതത്തെ അസ്ഥിരപ്പെടുത്തുക തന്നെയാണ് ഇവരുടെ ലക്ഷ്യം. രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന ഏജന്‍സികളുടെ സാമ്പത്തിക സ്രോതസ്സ് ഒരു പരിധിവരെ ഇന്ന് തടയപ്പെട്ടിരിക്കുന്നു. എന്നിരുന്നാലും കൂടുതല്‍ കരുതലും, വ്യാജപ്രചരണത്തിനെതിരായ ശരിയായ വസ്തുതകള്‍ മുന്നില്‍ നിര്‍ത്തിയുള്ള പ്രചാരണവും അനിവാര്യമാണ്.
രാഹുല്‍ഗാന്ധിയും വോട്ടിംഗ് മെഷിനെതിരായ (EVM) പ്രചാരണവും
1982ല്‍ കേരളത്തിലെ പറവൂര്‍ നിയമസഭാ മണ്ഡലത്തിലാണ് ഇവിഎം ആദ്യമായി ഉപയോഗിക്കുന്നത്. ക്രമേണ അത് പൂര്‍ണ്ണമായും ലോകസഭാ തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്നത് 2004ല്‍ ആണ്. ബിജെപി ഉള്‍പ്പെടെയുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ പല അവസരങ്ങളിലായി സംശയം ഉന്നയിച്ചപ്പോള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ മതിയായ വിശദീകരണം നല്‍കിയിരുന്നു. എടുത്തു പറയേണ്ട വസ്തുത വോട്ടിംഗ് മെഷിന്‍ പൂര്‍ണ്ണമായും നടപ്പാക്കിയ 2004ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ അധികാരത്തില്‍ വന്നത് കോണ്‍ഗ്രസ് മുന്നണിയാണ്. 2009ല്‍ കോണ്‍ഗ്രസ് വിജയം നിലനിര്‍ത്തി. ഈ രണ്ടു തിരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിന് പരാതിയുണ്ടായില്ല. എന്നാല്‍ 2014ല്‍ ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയതോടെ കോണ്‍ഗ്രസിന്റെ സമീപനം മാറി. 2017ല്‍ ബിജെപി ഉത്തര്‍പ്രദേശില്‍ അധികാരത്തില്‍ വന്നതോടെയാണ് രാഹുല്‍ ഗാന്ധി വോട്ടിംഗ് മെഷിനെതിരായി ഭാരതത്തിലും പുറത്തും പ്രചരണം ആരംഭിക്കുന്നത്. 42-ലധികം കേസുകളാണ് സുപ്രിംകോടതിയില്‍ വോട്ടിംഗ് മെഷിനെതിരായി ഫയല്‍ ചെയ്തത്, വോട്ടിംഗ് മെഷിന്‍ സംബന്ധിച്ച എല്ലാ സംശയങ്ങളും വിവിധ സമയങ്ങളിലായി തിരഞ്ഞെടുപ്പു കമ്മിഷന്‍ നിവാരണം നടത്തിയിട്ടുണ്ട്. വോട്ടിംഗ് മെഷിന്‍ ഇന്റര്‍നെറ്റുമായി ബന്ധിപ്പിച്ചതല്ല എന്നതും VVPAT (Voter Verifiable Paper Audit Trial) 2019ല്‍ രാജ്യത്തെ 543 ലോകസഭാ മണ്ഡലങ്ങളിലും നടപ്പാക്കിയതും രാഹുല്‍ ഗാന്ധിയുടെ വാദങ്ങള്‍ക്ക് നിലനില്‍പ്പില്ലാതെയാക്കി. കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് നല്‍കിയ കേസും 2019ല്‍ സുപ്രീം കോടതി തള്ളി. 2024ല്‍ വോട്ടിംഗ് മെഷിന്‍ സംബന്ധിച്ച് എല്ലാ കേസുകളും സുപ്രീം കോടതി തീര്‍പ്പാക്കി.
വോട്ടിംഗ് മെഷിന്‍ ഒഴിവാക്കി പേപ്പര്‍ ബാലറ്റിലേയ്ക്ക് മടങ്ങി പോകണമെന്ന പ്രചാരണമാണ് കോണ്‍ഗ്രസും ഇന്ത്യാസഖ്യത്തിലെ ചില പാര്‍ട്ടികളും നടത്തിയത്. ഒപ്പം കോടതിയെ യും സമീപിച്ചിരുന്നു. കോടതി വിധികള്‍ എല്ലാം എതിരായിട്ടും വോട്ടിംഗ് മെഷിനെതിരായ പ്രചാരണം രാഹുല്‍ ഗാന്ധി ശക്തമായി മുന്നോട്ടു കൊണ്ടുപോയിരുന്നു. എന്നാല്‍ കോണ്‍ ഗ്രസ് വിവിധ സംസ്ഥാനങ്ങളില്‍ വിജയിച്ചപ്പോള്‍ വോട്ടിംഗ് മെഷിനില്‍ കുറ്റം പറയാത്ത കോണ്‍ഗ്രസ് പാര്‍ട്ടി തോല്‍ക്കുമ്പോള്‍ മാത്രം വോട്ടിംഗ് മെഷിനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നത് ശരിയല്ല എന്ന് പറഞ്ഞ് മുന്നില്‍ വന്നത് കോണ്‍ഗ്രസിന്റെ സംഖ്യകക്ഷിയായ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും കാശ്മീര്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ളയാണ്. തൃണമൂല്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളും ഈ വിഷയത്തില്‍ കോണ്‍ഗ്രസ്സിനോട് യോജിച്ചിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് ഏതാണ്ട് എട്ടുവര്‍ഷത്തെ വോട്ടിംഗ് മെഷിനെതിരായ നിയമയുദ്ധവും പ്രചാരണവും അവസാനിപ്പിച്ചത്. കോണ്‍ഗ്രസ് പുതിയ ആയുധം കണ്ടെത്തിയത് വോട്ടേഴ്‌സ് ലിസ്റ്റില്‍ ആണ്.

‘വോട്ട് കൊള്ള’ (വോട്ട് ചോര്‍) ആരോപണങ്ങളും വസ്തുതയും
വോട്ടിംഗ് മെഷിനെതിരായ പ്രചണ്ഡമായ പ്രചാരണം അവസാനിപ്പിച്ചുകൊണ്ടാണ് രാഹുല്‍ ഗാന്ധി ‘വോട്ട് കൊള്ള’ എന്ന ആരോപണവുമായി ബിഹാറില്‍ ‘വോട്ട് അധികാര്‍ യാത്ര’ നടത്തുന്നത്. 2024ലെ ബാംഗ്ലൂര്‍ സെന്‍ട്രല്‍ മണ്ഡലത്തിലെ വോട്ടേഴ്‌സ് ലിസ്റ്റ് അടിസ്ഥാനമാക്കി കോണ്‍ ഗ്രസ് നടത്തിയ നീണ്ടനാളത്തെ പഠനത്തിനൊടുവിലാണ് ബിജെപി ജയിച്ചത് വോട്ട് കൊള്ള കൊണ്ടാണ് എന്ന് രാഹുല്‍ ഗാന്ധി സ്ഥാപിച്ചത്. പി.സി.മോഹന്‍ 2009, 2014, 2019 എന്നീ തിരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി വിജയിച്ച ശേഷമാണ് 2024ല്‍ വീണ്ടും തിരഞ്ഞെടുക്കുന്നത്. യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസ്സിന്റെ പഠന വിഭാഗം രാഹുല്‍ ഗാന്ധിയെ വഴിതെറ്റിക്കുകയായിരുന്നു. 2023 മുതല്‍ കോണ്‍ഗ്രസാണ് കര്‍ണ്ണാടക ഭരിക്കുന്നത്. വോട്ടേഴ്‌സ് ലിസ്റ്റ് തയ്യാറാക്കുന്നത് സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള ജീവനക്കാരാണ്. അതായത് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കീഴില്‍ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ വലിയ വോട്ടു കൊള്ളക്ക് വേദി ഒരുക്കി എന്ന് ആരോപിക്കുമ്പോള്‍ ഫലത്തില്‍ സംസ്ഥാന കോണ്‍ഗ്രസ് ഭരണകൂടമാണ് പ്രതിക്കൂട്ടിലാകുന്നത്. ഇക്കാര്യം തുറന്നു പറഞ്ഞതിനാലാണ് കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് മന്ത്രിയായ കെ.എന്‍. രാജണ്ണയ്ക്ക് രാജിവയ്‌ക്കേണ്ടിവന്നത്.
യഥാര്‍ത്ഥത്തില്‍ രാജ്യത്തെ തിരഞ്ഞെടുപ്പുകള്‍ നിയന്ത്രിക്കുന്ന തിരഞ്ഞെടുപ്പു കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നത് ഭരണഘടനയും, 1951-ലെ ജനപ്രാതിനിധ്യ നിയമപ്രകാരവും 1960ലെ രജിസ്‌ട്രേഷന്‍ ഓഫ് ഇലക്‌ട്രേഴ്‌സ് റൂള്‍സ് (Registration of Electors Rules – 1960) പ്രകാരവുമാണ്. തിരഞ്ഞെടുപ്പു കമ്മീഷന് ഈ നിയമങ്ങള്‍ക്കുള്ളില്‍ നിന്നുമാത്രമേ പ്രവര്‍ത്തിക്കാന്‍ കഴിയൂ. തിരഞ്ഞെടുപ്പു കമ്മീഷന്‍ ദേശീയതലത്തില്‍ തിരഞ്ഞെടുപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്നു എങ്കിലും അതിന്റെ എല്ലാപ്രവര്‍ത്തനവും നടത്തുന്നത്, അതായത് സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ചീഫ് ഇലക്ടറല്‍ ഓഫീസറും അദ്ദേഹത്തെ സഹായിക്കുന്ന അതതു സംസ്ഥാനത്തെ പ്രധാനമായും റവന്യൂ ജീവനക്കാരും മറ്റും സംസ്ഥാന ജീവനക്കാരുമാണ്. അതായത് തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായ എല്ലാ ജോലികളും നിര്‍വ്വഹിക്കുന്നത് അതാതു ജില്ലകളിലെ കളക്ടര്‍മാര്‍ നേതൃത്വം നല്‍കുന്ന സംസ്ഥാന ജീവനക്കാരിലൂടെയാണ്. തിരഞ്ഞെടുപ്പ് കമ്മിഷന് മറ്റ് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കുള്ളതുപോലെ പ്രത്യേകമായ ഒരു സ്റ്റാഫ് സംവിധാനം ഇല്ല. പൊതുവേ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ വലിയ പങ്കാളിത്തവുമില്ല.
വോട്ടേഴ്‌സ് ലിസ്റ്റ് എല്ലാവര്‍ഷവും പുതുക്കുന്നുണ്ട്. ആവശ്യമെങ്കില്‍ തീവ്ര പരിഷ്‌കരണവും (Special intensive Registration – SIR) നടത്താവുന്നതാണ്. വോട്ടേഴ്‌സ് ലിസ്റ്റ് തയ്യാറാക്കുന്നതും തിരുത്തലുകള്‍ നടത്തുന്നതും, കൂട്ടിച്ചേര്‍ക്കലും ഒഴിവാക്കലും നടത്തുന്നതും എല്ലാം അതാതു ബൂത്ത് തലത്തിലാണ്. അതായത് വോട്ടേഴ്‌സ് ലിസ്റ്റ് തികച്ചും വി കേന്ദ്രീകൃതമായി ബൂത്തുതലത്തില്‍ തയ്യാറാക്കി അവയെ ക്രോഡീകരിച്ച് സംസ്ഥാന ലിസ്റ്റായി മാറ്റുകയാണ്. ബൂത്ത് തലത്തില്‍ ലിസ്റ്റ് തയ്യാറാക്കുന്നത് ബൂത്ത് ലവല്‍ ഓഫീസറും (ബിഎല്‍ഒ) അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെ ബൂത്ത് ലവല്‍ ഏജന്റുമാരുടെ സഹായത്തോടെയുമാണ്. സ്ഥലം മാറി പോകുന്നവരുടെയും മരിക്കുന്നവരുടെയും പേരുകള്‍ ഒഴിവാക്കുക എന്നതുപോലെ അവിടെ പുതുതായി വന്നു താമസിക്കുന്നവര്‍, വിശേഷിച്ച് ആറുമാസത്തില്‍ കൂടുതലായി ഒരു ബൂത്തില്‍ താമസമാക്കിയവര്‍ക്ക് പുതുതായി പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ബൂത്ത് ലെവല്‍ ഓഫീസര്‍ സംസ്ഥാന സര്‍വ്വീസിലെ ഒരു ജീവനക്കാരനായിരിക്കും. നിയോജകമണ്ഡലാടിസ്ഥാനത്തില്‍ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസറും, ജില്ലാ തലത്തില്‍ ഡിസ്ട്രിക്ട് ഇലക്ടറല്‍ ഓഫീസറും ഉണ്ടാവും. താഴെ തട്ടിലെ ബി.എല്‍. ഒ മുതല്‍ സംസ്ഥാനതലത്തിലെ ചീഫ് ഇലക്ഷന്‍ ഓഫീസര്‍ വരെയുള്ളവര്‍ സംസ്ഥാന സര്‍വ്വീസില്‍പ്പെട്ടവര്‍ തന്നെയാണ്.
വോട്ടേഴ്‌സ് ലിസ്റ്റ് തയ്യാറാക്കുന്നതില്‍ വോട്ടര്‍മാര്‍, രാഷ്ട്രീയ പാര്‍ട്ടികളുടെ ബൂത്ത് ലെവല്‍ ഏജന്റുമാര്‍, സര്‍ക്കാരിന്റെ ബൂത്ത് ലെവല്‍ ഓഫീസര്‍ എന്നീ മൂന്നു വിഭാഗങ്ങള്‍ക്കും ഒരുപോലെ ഉത്തരവാദിത്തമുണ്ട്. വ്യക്തികളുടെ അപേക്ഷ ബിഎല്‍ഒ നേരിട്ട് വാങ്ങുന്നതു പോലെ പാര്‍ട്ടികളുടെ ബിഎല്‍ഒ മാര്‍ക്കും അപേക്ഷകള്‍ ഏറ്റുവാങ്ങി സമര്‍പ്പിക്കാന്‍ കഴിയും. എല്ലാവര്‍ഷവും നടക്കുന്ന പ്രക്രിയയായതിനാല്‍ മുകളില്‍ പറഞ്ഞ മൂന്നു വിഭാഗങ്ങളും ഒരുപോലെ പ്രവര്‍ത്തിച്ചില്ലെങ്കില്‍ വോട്ടേഴ്‌സ് ലിസ്റ്റില്‍ അപാകതങ്ങള്‍ ഉണ്ടാവും. ബൂത്ത് തലത്തില്‍ താമസം മാറിയവരും, മരിച്ചുപോയവരും, അതാതു വര്‍ഷങ്ങളില്‍ ഉറപ്പുവരുത്തി ലിസ്റ്റില്‍ നിന്നും ഒഴിവാക്കേണ്ടതുണ്ട്. ബൂത്ത് തലത്തില്‍ വോട്ടേഴ്‌സ് ലിസ്റ്റ് തയ്യാറാക്കുന്നതിന്റെ ഉത്തരവാദിത്തം ബൂത്ത് ലവല്‍ ഓഫീസര്‍ക്കാണെങ്കിലും വോട്ടേഴ്‌സിന്റെ സഹായവും, രാഷ്ട്രീയ പാര്‍ട്ടികളുടെ ബൂത്ത് ലെവല്‍ ഏജന്റിന്റെ സഹകരണവും ഇല്ലെങ്കില്‍ പാളിച്ചകള്‍ ഉണ്ടാവും.
വോട്ടേഴ്‌സ് ലിസ്റ്റ് കുറ്റമറ്റതാക്കുന്നതിനും പിഴവുണ്ടെങ്കില്‍ തിരുത്തുന്നതിനും നിരവധി അവസരങ്ങളുണ്ട്. കരട് ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ട് കുറഞ്ഞത് ഒരു മാസമെങ്കിലും തിരുത്തലിന് അവസരമുണ്ട്. ഫൈനല്‍ ലിസ്റ്റ് വന്നതിനുശേഷവും തെറ്റു ചൂണ്ടിക്കാണിക്കാന്‍ കഴിയും. തിരഞ്ഞെടുപ്പിനു മുമ്പേ പുറത്തിറക്കുന്ന സപ്ലിമെന്ററി ലിസ്റ്റിലും അപാകത ചൂണ്ടിക്കാണിക്കാം. തിരഞ്ഞെടുപ്പു ദിവസം രാഷ്ട്രീയ പാര്‍ട്ടികളുടെ ഏജന്റിനും പ്രിസൈഡിംഗ് ഓഫീസര്‍ക്കും നല്‍കുന്ന മാര്‍ക്ക്ഡ് കോപ്പി (Masted copy) ആണ് അന്തിമമായ ലിസ്റ്റ്. ഇതില്‍ സംശയമുണ്ടെങ്കില്‍ തിരഞ്ഞെടുപ്പു ദിവസം വോട്ട് ചെയ്യാന്‍ വരുന്ന അവസരത്തില്‍ സ്ഥാനാര്‍ത്ഥികളുടെ ഏജന്റിന് ചലഞ്ചു ചെയ്യാം. ചോദ്യം ചെയ്യുന്ന ആള്‍ നിശ്ചിത ഫീസ് നല്‍കി വേണം ചലഞ്ച് വോട്ട് ചെയ്യിപ്പിക്കാന്‍ ഇത് പ്രത്യേകമായി ശേഖരിക്കുന്നതാണ്.
രാഹുല്‍ഗാന്ധിയ്ക്കും കോണ്‍ഗ്രസിനും പറ്റിയ തെറ്റ് മുകളില്‍ പറഞ്ഞ അഞ്ച് അവസരങ്ങളും പാഴാക്കിയിട്ട് ആറാമത്തെ അവസരമായ തിരഞ്ഞെടുപ്പിന്റെ റിസര്‍ട്ട് വന്ന് നാല്പ ത്തി അഞ്ചു ദിവസത്തിനുള്ളില്‍ ഹൈക്കോടതിയുടെ ചോദ്യം ചെയ്യാനുള്ള അവസരവും പാഴാക്കി എന്നതാണ്. ആറുമാസമെടുത്ത് വോട്ടേഴ്‌സ് ലിസ്റ്റ് ഒന്നായി പഠിക്കുന്നതിനുപകരം അതാതു ബുത്തുതലത്തില്‍ ചെയ്യേണ്ട അവസരത്തില്‍ ഇടപെടാതിരുന്ന ശേഷം വോട്ടുകൊള്ളയടിച്ചു എന്ന് പ്രചാരണം നടത്തുന്നതും തിരഞ്ഞെടുപ്പ് കമ്മിഷനെ അധിക്ഷേപിക്കുന്നതും ഇന്ത്യന്‍ ജനാധിപത്യത്തിനോടുള്ള വെല്ലുവിളിയാണ്.
മെഷിന്‍ റീഡബിള്‍ (Machine Readable) വോട്ടേഴ്‌സ് ലിസ്റ്റ് വേണമെന്ന ആവശ്യം രാഹുല്‍ഗാന്ധി ഉന്നയിക്കുന്നു. 2019ല്‍ കോണ്‍ഗ്രസ് നേതാവ് കമല്‍നാഥിന്റെ കേസില്‍ സുപ്രീംകോടതി ഈ ആവശ്യം തള്ളിക്കളഞ്ഞത് വോട്ടര്‍മാരുടെ ഡേറ്റ ദുരുപയോഗം ചെയ്യാന്‍ സദ്ധ്യതയുണ്ട് എന്നു പറഞ്ഞുകൊണ്ടാണ്. വോട്ടേഴ്‌സിന്റെ പേര് വെരിഫൈചെയ്യാന്‍, ലിസ്റ്റിന്റെ പിഡിഎഫ് കോപ്പികള്‍ മാത്രമേ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭ്യമാക്കേണ്ടതുള്ളു എന്നും കോടതി വിധിച്ചതാണ്. മാത്രമല്ല, ജില്ലാതലത്തില്‍ തിരഞ്ഞെടുപ്പു കമ്മിഷന്റെ വെബ്‌സൈറ്റില്‍ ജില്ലാതല ലിസ്റ്റും ലഭ്യമാണ്.
ചുരുക്കത്തില്‍ രാഹുല്‍ ഗാന്ധിയുടെ ‘വോട്ട് ചോര്‍’ പ്രചാരണം ഭാരതത്തിന്റെ തിരഞ്ഞെടുപ്പ് പ്രക്രിയയോടുള്ള വെല്ലുവിളിയാണ്. ഇന്ത്യന്‍ ജനാധിപത്യത്തെ ലോകത്തിനു മുന്നില്‍ അപമാനിക്കുന്നതിന് വേണ്ടി മാത്രമുള്ളതുമാണ്. മുകളില്‍ സൂചിപ്പിച്ചതുപോലെ അമേരിക്ക ആസ്ഥാനമായ ഫ്രീഡം ഹൗസും (Freedom House) അമേരിക്കന്‍ ഡീപ്പ് സ്റ്റേറ്റും (Deep State), ജോര്‍ജ് സോറോസിന്റെ ഇടപെടലും, സ്വീഡന്‍ ആസ്ഥാനമായ വി.ഡെം, (V.Dem Institute) ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും താല്പര്യങ്ങളും രാഹുല്‍ഗാന്ധിയുടെ വിമര്‍ശനവും ആരോപണങ്ങളും ഒന്നി ച്ചു വായിക്കേണ്ടതുണ്ട്.






















