സപ്തംബര്‍ അഞ്ചാം തീയതി തിരുവോണനാളില്‍ കൊല്ലം ജില്ലയിലെ ശാസ്താംകോട്ട പാര്‍ത്ഥസാരഥി ക്ഷേത്രത്തിന്റെ മുന്‍ഭാഗത്ത് ഒരുക്കപ്പെട്ട അത്തപ്പൂക്കളത്തില്‍ ഓപ്പറേഷന്‍ സിന്ധൂര്‍ എന്ന പ്രമേയം അവതരിപ്പിച്ചതിനെതിരെ കേരളത്തിലെ ഭരണകൂടം വര്‍ഗീയ കലാപത്തിന് വഴിയൊരുക്കുന്നു എന്ന് ആരോപിച്ച് കേസെടുക്കുകയുണ്ടായി.
എന്നാല്‍ ഈ വര്‍ഷം ഫെബ്രുവരി 16ന് പാലക്കാട് ജില്ലയിലെ തൃത്താലയിലെ മുസ്ലിം പള്ളിയില്‍ നടന്ന ഉറൂസില്‍ ആനപ്പുറത്ത് ഹാമാസ് തീവ്രവാദികളായ ഇസ്മയില്‍ ഹനിയ, യാഹ്യാ സിന്‍മാര്‍, ഹിസ്ബുള്ള നേതാവായ ഹസന്‍ നസ്മുള്ള എന്നിവരുടെ ചിത്രങ്ങള്‍ ഉയര്‍ത്തി പ്രദര്‍ശനം നടത്തി. പരാതിപ്പെട്ടിട്ടും പോലീസ് ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുമില്ല.
ആറുമാസത്തിനുള്ളില്‍ കേരളത്തില്‍ തന്നെ നടന്ന രണ്ട് സംഭവങ്ങളോട് ഭരണകൂടം എങ്ങനെ പ്രതികരിച്ചു എന്നുള്ളത് പഠനവിധേയമാക്കേണ്ടതാണ്.
ഇസ്ലാമിക ഭീകരവാദത്തെയും തീവ്രവാദ പ്രവര്‍ത്തനങ്ങളെയും ആത്മീയമായി ഉയര്‍ത്തിക്കാണിക്കുകയും അത് മതപരമായ അനിവാര്യതയാണ് എന്ന് ഭരണകൂടം പിന്തുണ നല്‍കി പ്രഖ്യാപിക്കുകയും ചെയ്യുന്ന അന്തരീക്ഷത്തിലാണ് ദേശീയതയ്‌ക്കെതിരെ കടുത്ത നടപടികളുമായി കേരളം മുന്നോട്ടുപോകുന്നത്. ഇക്കാര്യത്തില്‍ ഇടത്-വലത് മുന്നണികള്‍ക്കിടയിലുള്ള ഐക്യം അങ്ങേയറ്റം അപലപനീയവും അപകടകരവും ആണ്. ദുഷ്ട ശക്തികളായ രാവണനെ കത്തിക്കുകയും മഹിഷാസുരനെ മര്‍ദ്ദിക്കുകയും ചെയ്യുന്ന പ്ലോട്ടുകള്‍ പുരാതനകാലം മുതല്‍ ഭാരത ഉത്സവങ്ങളുടെ ഭാഗമാണ്. എന്നാല്‍ സ്വന്തം ജന്മദേശത്ത് തന്നെ തിരസ്‌കരിക്കപ്പെട്ട ഭീകരവാദികളുടെ ചിത്രങ്ങള്‍ ആഘോഷപൂര്‍വ്വം എഴുന്നള്ളിക്കുന്നത് ലോകത്ത് ഈ കേരളത്തില്‍ മാത്രമാണ്.
ആഗോള ഇസ്ലാമിക ഭീകരതയ്‌ക്കെതിരെ ഭാരതം നല്‍കിയ കനത്ത തിരിച്ചടിയായിരുന്നു ഓപ്പറേഷന്‍ സിന്ധൂര്‍. ലോകരാഷ്ട്രങ്ങള്‍ ഒന്നടങ്കം ഭാരതത്തെ പിന്തുണയ്ക്കുകയും പ്രശംസിക്കുകയും ചെയ്ത ധീരമായ ഒരു നടപടിയായിരുന്നു അത്. കാശ്മീരിലെ ജനത ഒന്നടങ്കം പിന്തുണയ്ക്കുകയും അവിടുത്തെ രാഷ്ട്രീയ നേതാക്കന്മാര്‍ ഉള്‍പ്പെടെ തെരുവിലിറങ്ങുകയും ചെയ്തുകൊണ്ട് ഭാരത ദേശീയതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച ചരിത്രത്തിലെ ഏറ്റവും നിര്‍ണായകമായ സംഭവങ്ങളാണ് നാം പിന്നീട് കണ്ടത്. അതായത് ഇന്ത്യ സ്വാതന്ത്ര്യം പ്രഖ്യാപിച്ചതിനുശേഷം കാശ്മീരില്‍ ഉയരാത്ത ദേശീയ വികാരം അതിശക്തമായി അണപൊട്ടി ഒഴുകുകയാണ് ഉണ്ടായത്. ഭാരതത്തിന്റെ എല്ലാ കോണുകളിലും നിലനില്‍ക്കുന്ന ദേശീയ വികാരത്തെ വാനോളം ഉയര്‍ത്തിയ സംഭവമായിരുന്നു ഓപ്പറേഷന്‍ സിന്ധൂര്‍ എന്ന് മാത്രമല്ല ആഗോള ഇസ്ലാമിക ഭീകരതയ്‌ക്കെതിരെ എന്തുചെയ്യണമെന്നറിയാതെ നില്‍ക്കുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും അമേരിക്കയ്ക്കും ചൈനയ്ക്കും പോലും ഭാരതം നല്‍കിയ ധീരമായ മാതൃകയും മറുപടിയും ആയിരുന്നു ഓപ്പറേഷന്‍ സിന്ദൂര്‍.
ഓപ്പറേഷന്‍ സിന്ധൂര്‍ എന്നത് കേവലം ഭാരതത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന ഒരു പ്രത്യാക്രമണം ആയിരുന്നില്ല. ആഗോളതലത്തില്‍ ശക്തി പ്രാപിച്ചുവരുന്ന അന്താരാഷ്ട്ര ഇസ്ലാമിക ഭീകരവാദ പ്രസ്ഥാനങ്ങള്‍ക്കും ഇസ്ലാമിക് സ്റ്റേറ്റ് എന്ന കാഴ്ചപ്പാടിനും ബദലായി ഒരു രാഷ്ട്രം തല ഉയര്‍ത്തിയാല്‍ എത്രയൊക്കെ ചെയ്യാന്‍ സാധിക്കും എന്ന് വ്യക്തമാക്കിയ ഒരു സംഭവമായിരുന്നു അത്. ഐക്യരാഷ്ട്രസഭയ്ക്ക് അന്താരാഷ്ട്ര സേനാ വിന്യാസത്തിനോ നയതന്ത്ര സംവിധാനങ്ങള്‍ക്കോ, കടന്നു ചെല്ലാന്‍ കഴിയാത്ത ആ ഭീകര മേഖലയിലേക്ക് നിമിഷങ്ങള്‍ കൊണ്ട് കടന്നു ചെല്ലുകയും അവരെ അപ്രസക്തമാക്കുകയും ചെയ്ത അതി ധീരമായ ഒരു സൈനിക നടപടി ലോകചരിത്രത്തില്‍ ഇതിനുമുമ്പ് ഉണ്ടായിട്ടില്ല. അമേരിക്കയ്ക്കും ഇസ്രായേലിനും പോലും ശത്രുക്കള്‍ക്കെതിരെ ഇത്ര കൃത്യതയോടെ ഇത്ര ശക്തമായി തിരിച്ചടിക്കാന്‍ നാളിതുവരെ കഴിഞ്ഞിട്ടുമില്ല.
ഭീകരതയെ എങ്ങനെയാണ് ചെറുക്കേണ്ടത് എന്നതില്‍ ഭാരതം ആരോടും അന്വേഷിച്ചു കാത്തു നിന്നില്ല. ആരുടെയും ഉപദേശത്തിനും സഹായത്തിനും വേണ്ടി യാചിച്ചില്ല. എന്നാല്‍ സ്വന്തമായ നിലയില്‍ ഭീകരതയോട് ഏറ്റുമുട്ടേണ്ടത് എങ്ങനെയാണ് എന്ന് ലോക ജനതയ്ക്ക് മുന്നില്‍ കാണിച്ചുകൊടുത്ത മഹിതമായ ഉദാഹരണമാണ് ഓപ്പറേഷന്‍ സിന്ദൂര്‍.
കലിമ ചൊല്ലിച്ചും വസ്ത്രം ഉരിച്ചും മതം വ്യക്തമാക്കിയതിനുശേഷം മതത്തിന്റെ പേരില്‍ മാത്രം നടത്തിയ ഹീനമായ ഈ കൂട്ടക്കൊല അവസാനിച്ച നിമിഷം അതിനോട് പ്രതികരിച്ച സ്ത്രീകളോട് ഭീകരവാദികള്‍ പറഞ്ഞത് മോദിയോട് പോയി പറയൂ എന്നാണ്.’
എന്നാല്‍ മോദിജിയുടെ സ്ഥാനത്ത് പുടിനെയോ പിങ്ങിനേയോ കാണാന്‍ ആ ഭീകരര്‍ക്ക് കഴിയില്ല എങ്കില്‍ ഇതാ ലോകത്തിന് ധീരമായി ഒരു മാതൃക കാട്ടാന്‍ മോദിജി ഉണ്ട് ഭാരതമുണ്ട് എന്ന് തെളിയിച്ച അഭിമാനം നിമിഷം ആയിരുന്നു ഓപ്പറേഷന്‍ സിന്ദൂര്‍.
ഭീകരതക്കെതിരായ ഭാരതത്തിന്റെ ചെറുത്തുനില്‍പ്പിനെ അംഗീകരിക്കാന്‍ കേരളത്തിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക്, മുന്നണികള്‍ക്ക്, സാഹിത്യ-സാംസ്‌കാരിക നായകന്മാര്‍ക്ക്, മടിയാണ് എങ്കില്‍ നമുക്ക് അതിന്റെ കാരണം മനസ്സിലാവും. അവരുടെ ശമ്പളം പറ്റി ജീവിക്കുകയും അവരുടെ ആനുകൂല്യങ്ങള്‍ കൈപ്പറ്റുകയും അവരുടെ അവാര്‍ഡുകള്‍ക്ക് വേണ്ടി ക്യൂ നില്‍ക്കുകയും ചെയ്യുന്ന ഒരു വിഭാഗമാണല്ലോ നമ്മുടെ ഇടയില്‍ ഇന്ന് സജീവമായി നിന്ന് നമ്മെയൊക്കെ നയിക്കുന്നത്.’ പക്ഷേ ഇതിന്റെ അന്ത്യം നമ്മുടെ തന്നെ സര്‍വ്വനാശം ആയിരിക്കുമെന്ന് ദീര്‍ഘ ദര്‍ശനം ചെയ്യാന്‍ കഴിവുള്ള ആരും കേരളത്തില്‍ ഇല്ലേ എന്ന ചോദ്യം പുതിയ തലമുറയെങ്കിലും ഉയര്‍ത്തേണ്ടത് ഉണ്ട്.
കാശ്മീരില്‍ പോലും ഇല്ലാത്ത എതിര്‍പ്പ് കേരളത്തില്‍ ഓപ്പറേഷന്‍ സിന്ധൂറിനെതിരെ ഉയരുന്നത് അത്യന്തം അപകടകരമാണ്. ഭാരതവിരുദ്ധവും ഇസ്ലാമിക ഭീകരവാദികള്‍ക്ക് അനുകൂലവുമായ ഒരു അന്തരീക്ഷം കേരളത്തിലെ രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗങ്ങളില്‍ സൃഷ്ടിച്ചെടുക്കുന്നതില്‍ കേരളത്തിലെ ഇടതു-വലതും മുന്നണികള്‍ ഒറ്റക്കെട്ടായി നില്‍ക്കുന്നു എന്നാണ് ഇതിന്റെ അര്‍ത്ഥം. ഉദ്യോഗസ്ഥ തലങ്ങളിലും അന്വേഷണ വിഭാഗങ്ങളിലും പോലീസ് സേനയിലും എല്ലാം ഭീകരര്‍ക്ക് അനുകൂലമായ ഒരു അന്തരീക്ഷമാണ് ഇന്ന് കേരളത്തില്‍ ഇരു മുന്നണികളും ചേര്‍ന്ന് സൃഷ്ടിച്ചു കൊടുത്തിരിക്കുന്നത്.
കേരളത്തിലെ ചില മാധ്യമ ചര്‍ച്ചകള്‍ ശ്രദ്ധിക്കുമ്പോള്‍ ഇസ്ലാമിക ഭീകരവാദികള്‍ക്ക് മീഡിയയിലുള്ള വമ്പിച്ച സ്വാധീനം നമുക്ക് വ്യക്തമാകും. മാത്രമല്ല മുഖ്യധാര മാധ്യമങ്ങള്‍ രാജ്യവിരുദ്ധമായ ഭീകര പ്രവര്‍ത്തനങ്ങളെ തുറന്ന് എതിര്‍ക്കാന്‍ ഭയപ്പെടുന്നതും കേരളത്തിന്റെ മാത്രം പ്രത്യേകതയാണ്.
ലോകത്തിന്റെ ഏതെങ്കിലും ഒരു കോണില്‍ ഏതെങ്കിലും ഒരു ഭീകര പ്രവര്‍ത്തനം നടന്നു കഴിഞ്ഞാല്‍ ഉടന്‍ ആഗോളതലത്തില്‍ നടക്കുന്ന അന്വേഷണങ്ങളുടെ അവസാന കണ്ണി കേരളത്തിലെ മുസ്ലിം കമ്മ്യൂണിസ്റ്റ് തീവ്രവാദ പ്രദേശങ്ങളില്‍ എത്തിനില്‍ക്കുന്നത് നാം എപ്പോഴും കാണാറുള്ളതാണ്.
എന്നാല്‍ ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ കേരളത്തിലെ ഇടത്-വലത് ഭരണകൂടങ്ങളോ ഇവിടുത്തെ പൊതുസമൂഹത്തിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരായ സാംസ്‌കാരിക സാഹിത്യ ബുദ്ധിജീവികളോ മാധ്യമങ്ങളോ പോലും തയ്യാറാകുന്നില്ല.
എന്നുമാത്രമല്ല ഇസ്ലാമിക ഭീകരതയെ ആത്മീയവത്കരിക്കാനും രാഷ്ട്രീയവല്‍ക്കരിക്കാനും പ്രത്യയശാസ്ത്രപരമായ പിന്തുണ കൊടുക്കാനും പരസ്യപ്രകടനങ്ങളുമായി തെരുവില്‍ ഇറങ്ങുമ്പോള്‍ അതിന് നേതൃത്വം കൊടുക്കുന്നതും ഇടതു-വലതുമുന്നണി നേതാക്കള്‍ തന്നെയാണ്.
ഭാരതത്തിന് അകത്തും പുറത്തും നടക്കുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ കേരളീയര്‍ ഇത്രമാത്രം പ്രതിചേര്‍ക്കപ്പെടുന്നത് എന്തുകൊണ്ടാണ് എന്ന് അന്വേഷിക്കാനുള്ള ചുമതല കേരളം ഭരിക്കുന്നവര്‍ക്ക് ഉണ്ടാവേണ്ടതല്ലേ?
കാമ്പസുകളിലും മദ്രസകളിലും ആരംഭിക്കുന്ന തീവ്രവാദ ചിന്താഗതികള്‍ക്ക് കേരള നിയമസഭയില്‍ വരെ വലിയ പിന്തുണയാണ് ലഭിക്കുന്നത് എങ്കില്‍ കേരളം എങ്ങോട്ടാണ് നീങ്ങുന്നത് എന്ന് നാം ആശങ്കപ്പെടേണ്ടതല്ലേ?





















