”നമ്മള്‍ (പാകിസ്ഥാന്‍) ഒരു ആണവ ശക്തിയാണ്. (ഇന്ത്യയുമായുള്ള ഭാവി യുദ്ധത്തില്‍) നമ്മള്‍ തകരുകയാണെന്നു നമുക്കു തോന്നിയാല്‍ ലോകത്തിന്റെ പകുതിയേയും നമ്മളോടൊപ്പം കൊണ്ടുപോകും.” പാകിസ്ഥാന്റെ യഥാര്‍ത്ഥ ഭരണാധികാരിയായ (റലളമരീേ ൃൗഹലൃ) ജനറല്‍ മുനീര്‍ ഈയിടെ അമേരിക്കന്‍ സന്ദര്‍ശനവേളയില്‍ ഫ്‌ളോറിഡയില്‍വെച്ച് നടത്തിയ വിവാദ പ്രസ്താവനകളില്‍ ഒന്നു മാത്രമാണിത്. ഭാരതത്തെ തിളങ്ങുന്ന ഒരു ‘മേസ്ഡീസ് കാറായും’ പാകിസ്ഥാനെ ചരല്‍ നിറച്ച ഒരു പഴഞ്ചന്‍ ലോറിയോടും ഉപമിച്ചു, ലോറിയുമായി കൂട്ടിയിടിച്ചാല്‍ തകരുന്നതു കാറ് ആയിരിക്കുമെന്നുകൂടി അദ്ദേഹം ഭീഷണിപ്പെടുത്തുമ്പോള്‍, പൊള്ളയായ ഒരു പോര്‍വിളി മാത്രമായി അതു തള്ളിക്കളയുന്നത് അപകടകരമായിരിക്കും. ഇസ്ലാമിസവും, ഹിന്ദു വിദ്വേഷവും ഇത്രയധികം തലയ്ക്കുപിടിച്ച ഒരു പട്ടാളഭരണാധികാരി പാകിസ്ഥാനില്‍ ഇതിനുമുമ്പ് (ജനറല്‍ സിയ-ഉല്‍- ഹഖ് അടക്കം) അധികാരത്തില്‍ ഉണ്ടായിരുന്നോ എന്നു സംശയമാണ്. ‘ഓപ്പറേഷന്‍ സിന്ദൂറില്‍’ തകര്‍ന്നടിഞ്ഞ പാക് സൈനികമേധാവിയുടെ ‘അഹന്തയെ’ വീണ്ടെടുക്കാന്‍ ഫീല്‍ഡ് മാര്‍ഷല്‍ പദവി ചാര്‍ത്തിവാങ്ങിയ ജനറല്‍ മുനീര്‍ ഇപ്പോള്‍ ആ പരാജയത്തിന്റെ മുറിവുകള്‍ മറയ്ക്കാന്‍ അതിരുകടന്ന ഭാഷയും ഭീഷണികളും ആയുധമാക്കിയിരിക്കുകയാണ്. പ ഹല്‍ഗാം ആക്രമണത്തിനു തൊട്ടുമുമ്പും പാക് സൈനികമേധാവി ഭാരതത്തിനെതിരെ ഇത്തരം വിദ്വേഷം നിറച്ച പ്രസ്താവനകള്‍ നടത്തിയിരു ന്നു. പ്രസിഡന്റ് ട്രംപില്‍ നിന്നും അടുത്തിടെ കിട്ടിയ ഉച്ചവിരുന്നിന്റെയും, ഇപ്പോള്‍ യു.എസ് സെന്‍ട്രല്‍ കമാന്റ് (USCE NTCOM) ക്ഷണിതാവായതിന്റേയും അമിതാവേശത്തില്‍ വിളിച്ചുപറയുന്നതാകാമെങ്കിലും, അതില്‍ ഒളിഞ്ഞിരിക്കുന്ന ദുസ്സൂചനകളെ കാണാതിരിക്കരുത്. വികലമനസ്സിന്റെ ഉടമകളായ എകാധിപതികളുടെ മുറിവേറ്റ ‘അഹന്ത’യെ അവഗണിക്കരുതെന്നു ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.
അടങ്ങാത്ത ‘സിബ്ലിങ്ങ് റൈവല്‍റി’
1947-ലെ വിഭജനം വേദനാജനകമായിരുന്നെങ്കിലും ഭാവിയില്‍ ഭാരതവും, പാകിസ്ഥാനും രണ്ടു രാജ്യങ്ങളായി അവരവരുടെ കാര്യം നോക്കി എന്നെന്നേക്കുമായി ശാന്തിയിലും, സമാധാനത്തിലും ജീവിക്കുമെന്നു കരുതിയ പല നേതാക്കളും അന്നുണ്ടായിരുന്നു. പക്ഷെ അവര്‍ക്കു തെറ്റി. ഒരു പ്രത്യേകരാജ്യമായി ജന്മംകൊണ്ട അന്നു തുടങ്ങിയതാണ് എന്തിനും, ഏതിനും ഭാരതത്തോടു തട്ടിച്ചുനോക്കി സ്വയം അളന്നെടുക്കാനുള്ള പാകിസ്ഥാന്റെ വ്യഗ്രത. ദക്ഷിണേഷ്യയിലെ മുസ്ലിങ്ങളുടെ വാഗ്ദത്തഭൂമിയായി പാകിസ്ഥാന്‍ സ്വയം പ്രഖ്യാപിച്ചപ്പോള്‍ നാനാത്വത്തില്‍ വിശ്വസിക്കുന്ന ഒരു ആധുനിക, ജനാധിപത്യ റിപ്പബ്ലിക് ആയി ഭാരതവും സ്വതന്ത്രയായി. കഴിഞ്ഞ മുക്കാല്‍ നൂറ്റാണ്ടിനകം ഇരുരാഷ്ട്രങ്ങള്‍ക്കിടയ്ക്കുള്ള അകലം തുലനം ചെയ്യാവുന്നതിലപ്പുറം എത്തിയിരിക്കുന്നു. ”ദൈവനിന്ദ” നിയമങ്ങള്‍ (ആഹമുെവലാ്യ ഘമം)െ കൊടികുത്തിവാഴുന്ന, മതമൗലികഭീകര സംഘടനകള്‍ക്ക് അപ്രമാദിത്തമുള്ള, സൈനിക അട്ടിമറികള്‍ സാധാരണമായ, സാമ്പത്തികമായി കുത്തുപാളയെടുത്തു ശിഥിലീകരണത്തിന്റെ വക്കിലെത്തിയ ഒരു രാഷ്ട്രമായി പാകിസ്ഥാന്‍ മാറിയപ്പോള്‍, ചില പോരായ്മകള്‍ക്കിടയിലും, ലോകം ഉറ്റുനോക്കുന്ന സാമ്പത്തികശക്തിയായി ഭാരതം കുതിക്കുകയാണ്. ഭാരതം ചൊവ്വയില്‍ അത്ഭുതം പരീക്ഷിക്കാനൊരുങ്ങുമ്പോള്‍, പാകിസ്ഥാനിലെ പാവപ്പെട്ട രോഗികള്‍ വിദഗ്ധചികിത്സാസൗകര്യംതേടി വാഗാഅതിര്‍ത്തി കടക്കാനുള്ള അനുമതിക്കായി കാത്തുനില്‍ക്കുകയാണ്. അയ്യായിരം കൊല്ലത്തെയെങ്കിലും സാംസ്‌കാരിക പാരമ്പര്യതുടര്‍ച്ച ഭാരതം അവകാശപ്പെടുമ്പോള്‍, പാകിസ്ഥാനിലെ വിദ്യാര്‍ത്ഥികള്‍ക്ക് ആറാം നൂറ്റാണ്ടിനപ്പുറം ചരിത്രം പഠിക്കാന്‍ അവകാശമില്ല (ഭാരതം ഇന്‍ഡസ് ജലക്കരാറില്‍ നിന്നും പിന്മാറാന്‍ തീരുമാനിച്ചപ്പോള്‍ മാത്രമാണ് സിന്ധുനദീതട സംസ്‌കാരത്തിന്റെ യഥാര്‍ത്ഥ അവകാശികള്‍ തങ്ങളാണെന്ന് ബിലാവല്‍ ഭൂട്ടോയ്ക്കു ആക്രോശിക്കേണ്ടിവന്നത്. ദുബായിലെ റഷിദ് ബോയ്‌സ് സ്‌കൂളിലും, ഓക്‌സ്‌ഫോര്‍ഡിലും വിദ്യാഭ്യാസം സിദ്ധിച്ച ഭൂട്ടോകുടുംബത്തിന്റെ അനന്തരാവകാശിയ്ക്കു ആറാംനൂറ്റാണ്ടിനപ്പുറത്തെ ചരിത്രം പാകിസ്ഥാനില്‍ നിഷിദ്ധമാണെന്നറിയാഞ്ഞിട്ടല്ല. ‘ഇന്‍ഡസ് വാലി’ യുടെ പാരമ്പര്യത്തോടൊപ്പം സിന്ധു നദിയിലെ ജലവും ലോകം ഭാരതത്തിനുമാത്രമായി ചാര്‍ത്തിക്കൊടുക്കേണ്ടെന്നു കരുതിയിട്ടായിട്ടാവാം അദ്ദേഹം പുതിയ അവകാശവാദവുമായി രംഗത്തിറങ്ങിയത്). കഴിഞ്ഞ മുക്കാല്‍നൂറ്റാണ്ടും ഒരു ‘കിഴക്കുനോക്കിയന്ത്ര’മായി, നിരന്തരം ഭാരതവുമായി തട്ടിച്ചുനോക്കി പാകിസ്ഥാനിലെ സിവില്‍-മിലിറ്ററി ഭരണകൂടങ്ങള്‍ രാഷ്ട്രവ്യവഹാരങ്ങള്‍ നിയന്ത്രിക്കാന്‍ ശ്രമിച്ചെങ്കിലും, ശാസ്ത്ര സാങ്കേതിക സാമ്പത്തികം സാംസ്‌കാരികം മാനവവികസനം തുടങ്ങി എല്ലാ മേഖലകളിലും ആ രാജ്യം വളരെ പിറകിലായിപ്പോയി (ഇന്നും പോളിയോ നിര്‍മ്മാര്‍ജനം നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത ചുരുക്കം രാജ്യങ്ങളുടെ പട്ടികയിലെ ഒന്നാമനാണ് പാകിസ്ഥാന്‍). എങ്കിലും സൈനികശക്തിയുടെ കാര്യത്തില്‍ പാകിസ്ഥാന്‍ ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഏറെ മുന്നിലാണ്. 2025-ലെ ‘ഗ്ലോബല്‍ ഫയര്‍ പവര്‍ ഇന്‍ഡെക്‌സില്‍’ നൂറ്റിനാല്‍പ്പത്തഞ്ചു രാഷ്ട്രങ്ങളില്‍ പാകിസ്ഥാന്‍ പന്ത്രണ്ടാമതാണ്. ആറ്റംബോംബ് നിര്‍മ്മാണത്തിലും, ശേഖരണത്തിലും അയല്‍രാജ്യം ഭാരതത്തിന് ഒപ്പത്തിനൊപ്പമാണ്. ജനങ്ങള്‍ പട്ടിണിയിലും പരിവട്ടത്തിലുമാണെങ്കിലും, യുദ്ധസാമഗ്രികളുടെ ഇറക്കുമതിയില്‍ പാകിസ്ഥാന്‍ ഒരു കുറവും വരുത്തിയിട്ടില്ല. ഐ. എം.എഫ് ‘ബെയില്‍ ഔട്ട്’ ചെയ്തു സമ്പദ് വ്യവസ്ഥയെ താങ്ങി നിര്‍ത്തുമ്പോഴും, ചൈനയൊരുക്കിയ കടക്കെണിയില്‍ മുങ്ങിത്താഴുമ്പോഴും, യുദ്ധക്കപ്പലുകളും, ഫൈറ്റര്‍ ജെറ്റുകളും വാങ്ങിക്കൂട്ടുന്നതില്‍ പാകിസ്ഥാന്‍ തെല്ലും അമാന്തിച്ചിട്ടില്ല. പാകിസ്ഥാന്റെ പ്രഖ്യാപിതശത്രു ഭാരതമാണ്. അതുകൊണ്ടുതന്നെ ഈ പടക്കോപ്പുകളും, അണുവായുധങ്ങളും സ്വരൂപിക്കുന്നത് ഭാരതത്തെ മാത്രം ലക്ഷ്യം വച്ചാണ്. ഒരു ആധുനികരാഷ്ട്രമെന്ന നിലയ്ക്ക് മറ്റെല്ലാ രംഗങ്ങളിലും തകര്‍ന്നടിയുമ്പോഴും സൈനികബലത്തിലെങ്കിലും ‘ഹിന്ദു-ഇന്ത്യ’ ക്കെതിരെ പിടിച്ചുനില്‍ക്കുക എന്നതു മാത്രമാണു ഇസ്ലാമിക് പാകിസ്ഥാനു ഇന്നുള്ള സമാശ്വാസം. ഭാരതവുമായി ഒരു യുദ്ധമുണ്ടായാല്‍ ഒന്നും നഷ്ടപ്പെടാനില്ലെന്നതാണ് സാമ്പത്തികമായി പാപ്പരായി മാറിയ പാകിസ്ഥാന്റെ വലിയ ധൈര്യം. പടുകുഴിയില്‍ വീണുകിടക്കുന്നവന്റെ (ഇതില്‍ക്കൂടുതലൊന്നും സംഭവിക്കാനില്ലെന്ന) ആത്മധൈര്യമാണത്.
എഴുപത്തെട്ടു വര്‍ഷത്തെ പ്രക്ഷുബ്ധവും, ക്രമരഹിതവുമായ ഇന്തോ-പാക് ഉഭയകക്ഷിബന്ധം പരിശോധിച്ചാല്‍ 1947 ആഗസ്റ്റ് മദ്ധ്യത്തില്‍ കലാപങ്ങള്‍ക്കും, കൊള്ളിവെപ്പുകള്‍ക്കുമിടയിലും പിറന്നുവീണ ”പാതിരാമക്കള്‍ക്ക്” വിധിക്കപ്പെട്ട ജീവിതഗതിയുടെ സ്വാഭാവികമായ തുടര്‍ച്ച മാത്രമായിരിന്നു അതെന്നു മനസ്സിലാകും. പ്രധാനമന്ത്രി നെഹ്രു അന്നു നടത്തിയ പ്രസിദ്ധമായ ‘ട്രിസ്റ്റ് വിത് ഡെസ്റ്റിനി’ പ്രസംഗം ഒരുപക്ഷെ അറംപറ്റിയതുപോലെ അന്വര്‍ഥമായത് ഇരട്ടപിറന്ന ഈ അയല്‍വക്ക രാഷ്ട്രങ്ങള്‍ക്കിടയിലെ ഇടപാടുകളിലായിരിക്കും. ഭാരതഭൂമിയെ പകുത്തുവാങ്ങി മറ്റൊരു രാജ്യം രൂപീകരിച്ചിട്ടും ഒടുങ്ങാത്ത പകയുടെയും, ദുരയുടെയും ചരിതമാണ് ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് പാകിസ്ഥാന്റെ ഇന്നേവരെയുള്ള നാള്‍വഴികളില്‍ നിറഞ്ഞുനില്‍ക്കുന്നത്. ഭാരതം വീട്ടുവീഴ്ചകള്‍ പലതു ചെയ്തിട്ടും, അനുരഞ്ജന നീക്കങ്ങള്‍ പലവുരു നടത്തിയിട്ടും മുഖം തിരിഞ്ഞുനിന്ന പാകിസ്ഥാന്‍ ഭരണാധികാരികള്‍ ഇരു രാഷ്ട്രങ്ങളിലേയും സാമാന്യ ജനങ്ങളോട് ചെയ്തത് കൊടുംപാതകങ്ങളും, കൊടിയ വഞ്ചനയുമായിരുന്നു.
വ്യാപരത്തിനായി അയല്‍രാജ്യത്തിനു ഭാരതം അതിര്‍ത്തികള്‍ തുറന്നുകൊടുത്തപ്പോള്‍ അവരതു ആയുധ-ലഹരി കടത്തിനായി ഉപയോഗിച്ചു. ‘സാര്‍ക്ക്’ തുടങ്ങിയ അയല്‍പക്ക കൂട്ടായ്മകളിലൂടെ, ഭാരതത്തിന്റെ വളര്‍ച്ചയില്‍ പങ്കാളിയാകാന്‍ ക്ഷണിച്ചപ്പോള്‍ പാകിസ്ഥാന്‍ അത്തരം വേദികള്‍ ഭാരതത്തിനെതിരെയുള്ള പ്രചാരവേലയ്ക്കുപയോഗിച്ചു. തുറന്നു കൊടുത്ത അതിര്‍ത്തികള്‍ വീണ്ടും കൊട്ടിയടയ്‌ക്കേണ്ടിവന്നു. ആയുധധാരികളായ നുഴഞ്ഞുകയറ്റക്കാര്‍ പിന്നെയുമെത്തി. ഭാരതവും, പാകിസ്ഥാനും കഴിഞ്ഞ എഴുപത്തഞ്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ നാലു യുദ്ധങ്ങളിലേര്‍പ്പേട്ടു. എത്രയോ തവണ യുദ്ധത്തിനരികെയെത്തിയ സംഘര്‍ഷങ്ങള്‍ നടന്നു. പാകിസ്ഥാന്‍ വിഭജിക്കപ്പെട്ടു. ഭാരതത്തിന്റെ നഗരങ്ങളിലും, സൈനിക കേന്ദ്രങ്ങള്‍ക്കു നേരെയും ഭീകരാക്രമണങ്ങള്‍ നടന്നു. കുടിയിറക്കപ്പെട്ട കാശ്മീരി പണ്ഡിറ്റുകള്‍ സ്വന്തം രാജ്യത്ത് അഭയാര്‍ഥികളായി. കാശ്മീരിനു ‘കാശ്മീരിയത്’ നഷ്ടപ്പെട്ടു. ഇരുഭാഗത്തും സര്‍ക്കാരുകള്‍ മാറിമാറിവന്നു. നയതന്ത്രകലഹങ്ങള്‍ തുടര്‍ന്നു. പരീക്ഷണങ്ങള്‍ ആവര്‍ത്തിച്ചു. വീണ്ടും, വീണ്ടും സന്ധിസംഭാഷണങ്ങള്‍ നടത്തി. ഇരുരാജ്യങ്ങള്‍ക്കുമിടയ്ക്ക് ‘ക്രിക്കറ്റ്’ പര്യടനങ്ങള്‍ അരങ്ങേറി. സാധാരണ പൗരന്മാര്‍ക്കിടയിലുള്ള സമ്പര്‍ക്കം ഇരു രാഷ്ട്രങ്ങള്‍ക്കിടയ്ക്കുള്ള ബന്ധം ഊഷ്മളമാക്കാന്‍ സഹായിക്കുമെന്ന് കരുതി ഇന്ത്യ പാകിസ്ഥാനികള്‍ക്കായി വീണ്ടും അതിര്‍ത്തികള്‍ തുറന്നിട്ടു. പാകിസ്ഥാനി താരങ്ങളും, ഗായകരും ബോളിവുഡ് സിനിമാലോകത്ത് സജീവമായി. പാകിസ്ഥാനി പൗരന്മാര്‍ അതിര്‍ത്തിക്കിപ്പുറം ആശുപത്രികളില്‍ കുറഞ്ഞ ചിലവില്‍ വിദഗ്ധ ചികിത്സ തേടിയെത്തി. പുരാണദില്ലിയിലെ ഇടുങ്ങിയ തെരുവുകളില്‍ അവര്‍ ‘ലാഹോര്‍’ കണ്ടു. വഴിയോര കടകളില്‍നിന്നും കബാബും, ടിക്കയും കഴിച്ചു. സ്വദേശികളുമായി ഉറുദുവില്‍ ആശയവിനിമയം നടത്തി. ക്വവാലിയും മുജ്‌റയും, ഗസലും ആസ്വദിച്ചു. എന്നിട്ടും ആ രാജ്യത്തെ സേന-രാഷ്ട്രീയ നേതൃത്വത്തിനു ഭാരതത്തെ ഒരു സഹോദരരാഷ്ട്രമായി കാണാന്‍ കഴിഞ്ഞില്ല. പകരം അവര്‍ അങ്ങേപ്പുറത്തെ ചൈനയെ ‘ഇരുമ്പുബന്ധമുള്ള’ സോദരനെന്നു (ironclad brother) വിളിച്ചു. ഭാരതത്തിനെതിരെ ഗൂഢപദ്ധതികള്‍ ആവിഷ്‌ക്കരിച്ചു. ആയിരം മുറിവുകളിലൂടെ ചോരയൊഴുക്കി.
കൂടപ്പിറപ്പുകള്‍ക്കിടയിലുള്ള കിടമത്സരം അടങ്ങാത്ത കുടിപ്പകയായി മാറുന്നതിന്റെ ദാരുണമായ ഉദാഹരണമാണ് ഇന്ത്യ- പാകിസ്ഥാന്‍ ഉഭയകക്ഷി ബന്ധം. ‘സിബ്ലിങ്ങ് റൈവല്‍റി’ എന്നു ഓമനപ്പേരിട്ടു വിളിക്കുന്ന ‘സഹോദരസ്പര്‍ദ്ധ’, പേരു സൂചിപ്പിക്കുന്നപോലെ അത്ര നിര്‍ദ്ദോഷമായ കുട്ടിവഴക്കല്ല. തക്കസമയത്തു നിയന്ത്രിച്ചില്ലെങ്കില്‍ അതിരൂക്ഷമായ സ്‌കിസോഫ്രീനിയുടെ തലത്തിലേക്കുയര്‍ന്നു കൂടപ്പിറപ്പുകളുടെ വിനാശത്തിലായിരിക്കും അതു കലാശിക്കുക. സഹോദരങ്ങളില്‍ ഒരുവനെ അപരന്റെ കണ്‍വെട്ടത്തുനിന്നും മാറ്റിനിര്‍ത്തുകയാണ് അനിയന്ത്രിതമായ വിദ്വേഷം ശമിപ്പിക്കാനുള്ള ഏളുപ്പവഴി. ദൂരവും, അകല്‍ച്ചയും മാനുഷിക വികാരങ്ങളെ തളര്‍ത്തുമല്ലോ? പക്ഷെ വ്യക്തികളെ അകറ്റിനിര്‍ത്താന്‍ എളുപ്പമാണെങ്കിലും ‘സിബ്ലിങ്ങ് റൈവല്‍റി’ അതിര്‍ത്തി പങ്കിടുന്ന അയല്‍ രാജ്യങ്ങള്‍ക്കിടയിലാണെങ്കില്‍ എന്താണ് പരിഹാരം?
ഹിന്ദു വിദ്വേഷവും, ഇസ്ലാമിന്റെ ശ്രേഷ്ഠതാവാദവും
”സങ്കല്‍പ്പിക്കാവുന്ന ഏതൊരു തലത്തിലും, നമ്മള്‍ മുസ്ലീങ്ങള്‍ ഹിന്ദുക്കളില്‍ നിന്നും വ്യത്യസ്തരാണ്. നമ്മുടെ വിശ്വാസം വ്യത്യസ്തമാണ്; നമ്മുടെ രീതികള്‍ വ്യത്യസ്തമാണ്; നമ്മുടെ സമ്പ്രദായങ്ങളും, പാരമ്പര്യങ്ങളും അവരില്‍ നിന്നും വ്യത്യസ്തമാണ്; നമ്മുടെ ചിന്തകള്‍ വ്യത്യസ്തമാണ്; നമ്മുടെ അഭിലാഷങ്ങളും, സ്വപ്‌നങ്ങളും വ്യത്യസ്തമാണ്. പഹല്‍ഗാം ആക്രമണത്തിന് ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് പാകിസ്ഥാന്‍ സൈനിക മേധാവി ജനറല്‍ അസിം മുനീര്‍ നടത്തിയ ക്രൂരമായ ഈ പരാമര്‍ശം പക്ഷെ പാകിസ്ഥാന്റെ വീക്ഷണകോണില്‍നിന്നും കാണുമ്പോള്‍ സത്യസന്ധമായ ഒരു തുറന്നുപറച്ചില്‍ മാത്രമായിരിക്കും. ഇന്ത്യന്‍ ഉപഭൂഖത്തിന്റെ ചരിത്രവും, ഇസ്ലാം-ഹിന്ദു സമ്പര്‍ക്കങ്ങളും, സ്വാതന്ത്ര്യാനന്തര ഭാരത-പാകിസ്ഥാന്‍ ഉഭയകക്ഷിബന്ധവുമെല്ലാം പ്രതിഫലിപ്പിക്കുന്ന ഈ പ്രസ്താവന അത് അര്‍ഹിക്കുന്ന ഗൗരവത്തോടെ ചര്‍ച്ച ചെയ്യേണ്ടതുണ്ട്. ഇസ്ലാമിന്റെ ശ്രേഷ്ഠവാദത്തോടൊപ്പം (Supremacist belief) ജനറല്‍ മുനീര്‍ പറയാതെ പറഞ്ഞുവച്ചത് ഹിന്ദുക്കളൊത്തുള്ള സഹവാസം മാത്രമല്ല, ഹിന്ദുഭൂരിപക്ഷ അയല്‍രാജ്യമായ ഭാരതത്തോടുള്ള മനോഭാവത്തില്‍ വിട്ടുവീഴ്ചയോ, ഒത്തുതീര്‍പ്പോ, ഏതെങ്കിലും തരത്തിലുള്ള സമരസപ്പെടലോ പ്രതീക്ഷിക്കേണ്ടതില്ല എന്നും കൂടിയാണ്.
”ഓപ്പറേഷന്‍ സിന്ദൂര്‍” കാശ്മീരില്‍ നടന്ന ഒറ്റപ്പെട്ട ഒരു ഭീകരാക്രമണത്തിനെതിരെ നടത്തിയ വെറുമൊരു സൈനിക നടപടി മാത്രമായി കരുതേണ്ടതില്ല. പാകിസ്ഥാന്‍ ഭാരതത്തിനെതിരെ തുടര്‍ന്നു വരുന്ന ‘ഞണ്ട് മനോഭാവം’ (crab mentality) ഇനിയെങ്കിലും ഉപേക്ഷിയ്ക്കണമെന്നുള്ള ശക്തമായ ഒരു താക്കീതായിരുന്നു അത്. ഇന്ത്യ-പാകിസ്ഥാനെന്ന സമീകരണത്തില്‍ നിന്നും ഭാരതം കുതറിമാറാന്‍ നോക്കുമ്പോഴൊക്കെ തങ്ങളുടെ കൊട്ടയിലേക്കു തന്നെ വലിച്ചിടാന്‍ ശ്രമിക്കുന്ന പാകിസ്ഥാനു കൊടുത്ത ഒരു പിന്‍ചവിട്ടായും, ഒരു ജനത മുക്കാല്‍ നൂറ്റാണ്ടായി സഹിക്കുന്ന നിരാശയുടെയും നിസ്സഹായതയുടെയും വിസ്ഫോടനമായുമൊക്കെ ഓപ്പറേഷന്‍ സിന്ദൂറിനെ വിശേഷിപ്പിക്കാനാകും. പക്ഷെ ഒരു കാര്യം ഉറപ്പാണ്. പാകിസ്ഥാന്‍ കാലങ്ങളായി തുടര്‍ന്നു പോരുന്ന രീതികള്‍ അങ്ങനെ എളുപ്പത്തില്‍ മാറ്റുമെന്ന് നമുക്ക് വലിയ പ്രതീക്ഷ വേണ്ട. മുന്‍ പാകിസ്ഥാന്‍ അംബാസഡറും, എഴുത്തുകാരനും, ഇപ്പോള്‍ അമേരിക്കയില്‍ അക്കാഡമീഷ്യനുമായ ഹുസൈന്‍ ഹഖാനി (പ്രമുഖ പത്രപ്രവര്‍ത്തകന്‍ കരണ്‍ ഥാപ്പറുമായുള്ള അഭിമുഖത്തില്‍) പറയുന്നത് ശ്രദ്ധേയമാണ്. ‘തീര്‍ച്ചയായും പാകിസ്ഥാനിലെ ആവാസവ്യവസ്ഥ മതമൗലിക ഭീകര സംഘടനകള്‍ക്ക് വിളനിലമൊരുക്കുന്നുണ്ട്. ഭാരതത്തിനെതിരെയുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഐ.എസ്.ഐയുടെയും, സേനയുടെയും മൗനസമ്മതവും, പ്രേരണയുമൊക്കെയുണ്ട്. പക്ഷെ നിങ്ങള്‍ കരുതുന്നതു പോലെ ഇതത്ര ലളിതമായ ഒരു സംഗതിയല്ല. ‘ഓപ്പറേഷന്‍ സിന്ദൂര്‍’ പോലുള്ള സൈനിക നടപടികള്‍ കൊല്ലാനും, ചാകാനും തുനിഞ്ഞിറങ്ങിയ മതഭീകരരെ കൂടുതല്‍ സചേതനമാക്കിയേക്കാം.” അതെ, നുഴഞ്ഞുകയറ്റക്കാര്‍ ദുഷ്‌കരമായ കാശ്മീര്‍ അതിര്‍ത്തികള്‍ കടന്നു ഇനിയുമെത്തിയേക്കാം. ഭാരതത്തിന്റെ ചീഫ് ഓഫ് ഡിഫെന്‍സ് സ്റ്റാഫ് ജനറല്‍ അനില്‍ ചൗഹാന്‍ ഓര്‍മ്മപ്പെടുത്തുന്നു. ‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഇപ്പോഴും തുടരുകയാണ്. സൈന്യം ഇപ്പോഴും അതീവജാഗ്രതയിലാണ്.
ഭാഗം വാങ്ങി പിരിഞ്ഞുപോയ പാകിസ്ഥാനെ എങ്ങനെ കൈകാര്യം ചെയ്യുമെന്നത് തുടക്കം മുതല്‍ സ്വതന്ത്ര ഭാരതത്തിന്റെ മുമ്പിലുള്ള വലിയ സമസ്യയായിരുന്നു. സമാധാനദൗത്യങ്ങളും, നയതന്ത്ര ഇടപെടലുകളും, കലഹങ്ങളും യുദ്ധങ്ങളും മിനി-യുദ്ധങ്ങളും, സര്‍ജിക്കല്‍ സ്‌ട്രൈക്കുകളും, പ്രശ്‌നപരിഹാരമായി പലവുരു മാറിമാറി പ്രയോഗിച്ചെങ്കിലും ഫലം വട്ടപ്പൂജ്യമായിരുന്നു. എട്ടു ദശാബ്ദകാലത്തെ ഇന്തോ-പാക് അയല്‍പക്കബന്ധത്തെ ഒറ്റ വാചകത്തില്‍ ഒരു ‘സീറോ സം ഗെയിം’ ആയി കുറിച്ചിടാവുന്നതേയുള്ളൂ.
ഇടഞ്ഞു നില്‍ക്കുന്ന ഈ അയല്‍ക്കാരനെ മെരുക്കാന്‍ ഇനിയെന്തു ചെയ്യണമെന്ന ചോദ്യത്തിന് ഹുസ്സൈന്‍ ഹഖാനിയ്ക്കും കൃത്യമായ മറുപടിയൊന്നുമില്ല. ”അയല്‍ രാജ്യത്തെ മാറ്റിവെയ്ക്കാന്‍ കഴിയില്ലല്ലോ. ഒരു കാര്യം പ്രത്യേകം ഓര്‍ക്കുക. മുക്കാല്‍ നൂറ്റാണ്ട് എന്നത് രാഷ്ട്രങ്ങളുടെ ചരിത്രത്തില്‍ വലിയ കാലയളവൊന്നുമല്ല. സഹവര്‍ത്തിത്തത്തിനായി ഇരുരാഷ്ട്രങ്ങളും നിരന്തരം ശ്രമം തുടരേണ്ടിവരും.”
സ്വാതന്ത്ര്യത്തിനായി അഹിംസാവാദത്തിലൂന്നി മാതൃകാസമരം നയിച്ച ഒരു ജനതയെ കാത്തിരുന്നത് വേദനാജനകമായ വിഭജനവും, യുദ്ധങ്ങളും, രക്തരൂഷിതമായ ഭീകരവാദവും, സംഘര്‍ഷങ്ങളുമായിരുന്നു. ഗാന്ധിജിയുടെ ഭാരതം ഇന്നു ലോകത്തെ നാലാമത്തെ വലിയ സൈനികശക്തിയായി മാറിയതിനു പ്രധാനകാരണം പടിഞ്ഞാറന്‍ അതിര്‍ത്തിയിലെ മായാത്ത അസ്വസ്ഥതകളാണ്. എന്തും, ഏതും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന സാര്‍വലൗകിക സംസ്‌കാരമൂല്യങ്ങളും, ആയുര്‍വേദവും, വേദങ്ങളും, യോഗയും, ഗീതയും, ഗംഗയും, കലയും, ക്ലാസ്സിക്കല്‍-ഗോത്ര സംഗീത- നൃത്ത രൂപങ്ങളും, ഹിന്ദുമഹാസമുദ്രം തൊട്ട് ഹിമാലയം വരെ വ്യാപിച്ചുകിടക്കുന്ന പൈതൃക കെട്ടിടങ്ങളും, ഭൂമികകളും, ക്ഷേത്രങ്ങളും, ജനാധിപത്യവും, ബോളിവുഡുമൊക്കെ നമ്മുടെ രാഷ്ട്രശക്തിയായി ഉയര്‍ത്തിക്കാട്ടാനായിരുന്നു ഭാരതത്തിനു താല്‍പ്പര്യം. പക്ഷെ ഈ ‘മൃദുല ശക്തികള്‍’ (Soft Power) എല്ലാം തന്നെ മണ്ണടിഞ്ഞു പോകാതെ സുരക്ഷിതമാക്കി നിലനിര്‍ത്തണമെങ്കില്‍, നിലവിലെ സാഹചര്യത്തില്‍ ആയുധബലമെന്ന കവചം അനിവാര്യമാണെന്ന തിരിച്ചറിവാണ് ഭാരതത്തെ നിര്‍ണ്ണായകമായ ഒരു സൈനിക ശക്തിയായി ഉയര്‍ത്തിയത്. ഭാരതത്തിന്റെ സൈനികശക്തി അന്യന്റെ മുതല്‍ വെട്ടിപ്പിടിക്കാനോ, അധിനിവേശത്തിനോ ഉള്ളതല്ല. അതു കരുതലിന്റെയും, അതിജീവനത്തിന്റെയും പ്രതീകം മാത്രമാണ്.
പരിഹാരമില്ലാത്ത കാശ്മീര്‍ കുരുക്ക്
കാശ്മീര്‍ ഭാരതത്തെ സംബന്ധിച്ചിടത്തോളം വെറും ഒരു ഭൂപ്രദേശം മാത്രമല്ല, ഒരു അടിസ്ഥാന ആശയം കൂടിയാണ്. രാജ്യത്തെ ഒരേയൊരു മുസ്ലിം ഭൂരിപക്ഷസംസ്ഥാനമായ (ഇപ്പോള്‍ കേന്ദ്രഭരണപ്രദേശം) കാശ്മീര്‍ ഭാരതത്തിന്റെ ഭാഗമായി തുടരേണ്ടത് വിഭിന്നങ്ങളായ ആശയധാരകളെ സ്വീകരിക്കുകയും, സ്വാംശീകരിക്കുകയും ചെയ്യുന്ന ഭാരതമെന്ന വിശാല സങ്കല്‍പ്പത്തിന്റെ നിലനില്‍പ്പിനു തന്നെ അത്യന്താപേക്ഷിതമാണ്. കാശ്മീര്‍ ഭാരതത്തിന്റെ ‘ശിരസ്സ്’ മാത്രമല്ല, ആത്മാവും കൂടിയാണ്. രസകരമായ വസ്തുത, ഇതേകാരണം കൊണ്ടുതന്നെ പാകിസ്ഥാനും കാശ്മീര്‍ സുപ്രധാനമാണെന്നുള്ളതാണ്. മുസ്ലീം ഭൂരിപക്ഷപ്രദേശമായ കാശ്മീര്‍ താഴ്‌വാര ഭാരതത്തില്‍ തുടരുന്നത് ‘പാകിസ്ഥാന്‍’ എന്ന ആശയത്തെ തന്നെ നിഷേധിക്കലാണെന്ന് ആ രാജ്യത്തെ ഭരണകര്‍ത്താക്കള്‍ പ്രത്യേകിച്ച് പട്ടാള നേതൃത്വം കരുതുന്നു. അവിഭക്ത ഭാരതത്തിലെ മുസ്ലീങ്ങള്‍ക്ക്, ഹിന്ദുക്കളോടൊപ്പമുള്ള സഹവാസം അസാധ്യമാണെന്നതായിരുന്നല്ലോ വിഭജനത്തിന്റെ അടിസ്ഥാനവാദം. അതുകൊണ്ടുതന്നെ അതിര്‍ത്തിക്ക് തൊട്ടിപ്പുറം ഭാരതത്തിന്റെ ഭാഗമായി സന്തോഷത്തിലും, സമൃദ്ധിയിലും കഴിയുന്ന കാശ്മീര്‍, പാകിസ്ഥാന്‍ എന്ന സങ്കുചിത ആശയത്തിന്റെ അസ്തിത്വത്തിനു തന്നെ ഭീഷണിയാണ്. കാശ്മീരിനെ ഏതെങ്കിലും വിധത്തില്‍ ഭാരതത്തില്‍ നിന്നും അടര്‍ത്തിമാറ്റിയാല്‍ ‘ഭാരതം’ എന്ന ആശയം തകരുമെന്ന് പാകിസ്ഥാനെ നിയന്ത്രിക്കുന്നവര്‍ക്കറിയാം.





















